ക്ലാസ്മുറിയിലെ കന്യകമാരുടെ കണക്കെടുക്കുന്ന അധ്യാപകനെ പിരിച്ചുവിടുകയാണ് വേണ്ടത്

'നിങ്ങളിൽ എത്രപേർ കന്യകമാരാണ്?' എന്ന് ഭൂരിപക്ഷം വരുന്ന വിദ്യാർത്ഥിനികളോട് അയാൾ ആവർത്തിച്ചു ചോദിക്കുകയും കന്യകമാർ കൈപൊക്കാൻ ആവശ്യപ്പെടുകയും ചെയ്ത അവസരത്തിലാണ് ഞാൻ എതിർപ്പ് പ്രകടിപ്പിക്കുകയും ഇറങ്ങിപ്പോകുകയും ചെയ്തത്. ആ ക്ലാസ്സ് ബഹിഷ്‌കരിച്ച് ഇറങ്ങിയ എന്റെ സുഹൃത്ത് സാഹിറ ഏറെ നേരം അതിനു ശേഷവും വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു.

കാലടി, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ തിരുവനന്തപുരം പ്രാദേശിക കേന്ദ്രം മലയാളം വകുപ്പ് അധ്യക്ഷൻ ഡോ. എ.എസ്. പ്രതീഷിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിരിക്കുന്നു. ഓണാഘോഷത്തിനിടെ ഒരു വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയതിനെ തുടർന്നാണ് നടപടി എന്നാണ് അറിയാൻ സാധിച്ചത്. ഡോ.എ.എസ്. പ്രതീഷിന്റെ ക്ലാസ്സിലെ (കാലടി യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ) വിദ്യാർത്ഥി ആയിരുന്നു ഞാനും. കോവിഡ് ബാച്ച് ആയിരുന്നതിനാൽ ഓൺലൈൻ ക്ലാസുകളായിരുന്നു കൂടുതലും. ഓഫ്ലൈൻ ക്ലാസുകൾ ആരംഭിച്ചതിനു ശേഷം ഒറ്റത്തവണ ഡോ. എ.എസ്. പ്രതീഷിന്റെ ക്ലാസ്സിൽ ഇരിക്കേണ്ടതായി വന്നു. അത് തന്നെ പകുതിയായപ്പോൾ ഇറങ്ങിപോകുകയും ചെയ്തു. ഒട്ടും തന്നെ അക്കാദമിക്‌സുമായി ബന്ധമില്ലാത്ത കാര്യങ്ങൾ പറഞ്ഞു തുടങ്ങിയ ആ ക്ലാസ്സ്! ഞാൻ ഇരുന്നിടത്തോളം ഭാഗവും മുന്നോട്ട് പോയത് വളരെ അസഹനീയവും സ്ത്രീവിരുദ്ധവുമായ പരാമർശങ്ങളിലൂടെ ആയിരുന്നു. 'നിങ്ങളിൽ എത്രപേർ കന്യകമാരാണ്?' എന്ന് ഭൂരിപക്ഷം വരുന്ന വിദ്യാർത്ഥിനികളോട് അയാൾ ആവർത്തിച്ചു ചോദിക്കുകയും കന്യകമാർ കൈപൊക്കാൻ ആവശ്യപ്പെടുകയും ചെയ്ത അവസരത്തിലാണ് ഞാൻ എതിർപ്പ് പ്രകടിപ്പിക്കുകയും ഇറങ്ങിപ്പോകുകയും ചെയ്തത്. ആ ക്ലാസ്സ് ബഹിഷ്‌കരിച്ച് ഇറങ്ങിയ എന്റെ സുഹൃത്ത് സാഹിറ ഏറെ നേരം അതിനു ശേഷവും വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു.

ഡോ. എ.എസ്. രതീഷിനെ സസ്‌പെന്റ് ചെയ്തുകൊണ്ടുള്ള സർവകലാശാലയുടെ ഉത്തരവ്‌

തുടർന്ന്, ഞങ്ങൾ വിദ്യാർത്ഥികൾ സംയുക്തമായി ഈ വിവരം ഡിപ്പാർട്‌മെന്റിനെ അറിയിച്ചു. ഡിപ്പാർട്‌മെന്റിനെ കൂടുതൽ വിവാദങ്ങളിൽ പെടുത്തരുത് എന്നായിരുന്നു അന്നത്തെ വകുപ്പധ്യക്ഷയുടെ ഭാഗത്തു നിന്നുണ്ടായ മറുപടി. തക്കതായ നടപടി ഈ വിഷയത്തിൽ സ്വീകരിക്കും എന്നും HOD ആയ ലിസ്സി ടീച്ചറും ഡിപ്പാർട്‌മെന്റിലെ മറ്റ് അധ്യാപകരും ഞങ്ങൾക്ക് ഉറപ്പ് തരികയും ചെയ്തു. ഡിപ്പാർട്‌മെന്റിനെ മുഖവിലയ്ക്ക് എടുക്കുകയാണ് അന്ന് ഞങ്ങൾ വിദ്യാർത്ഥികൾ ചെയ്തത്. എന്നാൽ, ആ വാക്ക് പാലിക്കപ്പെട്ടില്ല.

കോവിഡ് രൂക്ഷമായതിനെ തുടർന്ന് ഞങ്ങൾ വീണ്ടും വീടുകളിലായി. വീട്ടിലിരിക്കുന്ന ഒരു ദിവസം ഈ കേസിന്റെ തുടർ നടപടികളെ കുറിച്ചറിയാൻ വിളിച്ച എന്നോട് വുമൺ സെല്ലിന്റെ ചുമതലയുണ്ടായിരുന്ന അധ്യാപികയും വകുപ്പദ്ധ്യക്ഷയും വളരെ നിഷേധാത്മകമായാണ് സംസാരിച്ചത്. ഇതേ തുടർന്ന് ഞങ്ങൾ വിദ്യാർത്ഥികൾ ഇരുപത് പേരും അവരവരുടെ വീടുകളിൽ ഇരുന്ന് പരാതി എഴുതി വകുപ്പദ്ധ്യക്ഷയ്ക്കും രജിസ്ട്രാർക്കും പ്രൊ വൈസ് ചാൻസ്‌ലർക്കും വൈസ് ചാൻസ്‌ലർക്കും മെയിൽ ചെയ്തു. ഇതിന് വകുപ്പദ്ധ്യക്ഷയുടെ ഭാഗത്തു നിന്ന് മറുപടി ഇമെയിൽ വഴി തന്നെ ലഭിച്ചു. ഡോ. എ.എസ്. പ്രതീഷ് ഡിപ്പാർട്‌മെന്റ് മീറ്റിങ്ങിൽ(അധ്യാപകരുടെ) മാപ്പ് പറഞ്ഞിരുന്നു എന്നും തുടർ നടപടികൾ ഉണ്ടാകും എന്നുമാണ് വകുപ്പദ്ധ്യക്ഷ ഔദ്യോഗികമായി അറിയിച്ചത്. എന്നാൽ, എന്ത് തുടർനടപടിയാണ് സ്വീകരിച്ചത് എന്ന് ഡിപ്പാർട്‌മെന്റോ യൂണിവേഴ്‌സിറ്റിയോ ഇതുവരെ ഞങ്ങളെ അറിയിച്ചിട്ടില്ല.

ഡോ. എ.എസ്. പ്രതീഷ്‌

ഡോ. എ.എസ്. പ്രതീഷിന് തിരുവനന്തപുരം പ്രാദേശിക കേന്ദ്രത്തിലേക്ക് 'on acadamic interest' ൽ സ്ഥലം മാറ്റം ആയി എന്ന് പിന്നീട് അറിഞ്ഞു! പഠിപ്പിച്ച എല്ലായിടത്തും സ്ത്രീകളോട് മോശമായി പെരുമാറിയിട്ടുള്ള ആളാണ് ഡോ.എ.എസ്. പ്രതീഷ് എന്നും പിന്നീട് അറിഞ്ഞു. ആൺകുട്ടികൾ നിക്കർ ധരിച്ച് ക്ലാസ്സിൽ ഇരിക്കുന്നത് 'അദ്ദേഹ'ത്തിന് അസ്വസ്ഥതയാണത്രേ. അക്കാദമികയോ അല്ലാതെയോ യാതൊരു ബോധവും ഇല്ലാത്ത ഇമ്മാതിരി മാലിന്യങ്ങളെ ഇവിടുത്തെ സാധാരണക്കാരായ വിദ്യാർത്ഥികൾ എന്തിന് സഹിക്കണം എന്നതിന് ഇവിടുത്തെ പ്രബുദ്ധ നവോത്ഥാന അധ്യാപക-ഉദ്യോഗസ്ഥ അക്കാദമിക് സമൂഹം ഇനിയെങ്കിലും മറുപടി പറഞ്ഞേ പറ്റൂ.
ഡോ. എ.എസ്. പ്രതീഷിനെ പിരിച്ചുവിടുകയാണ് വേണ്ടത്.

Comments