കൂറ്റൻ മേഘങ്ങൾ രൂപം കൊള്ളുന്നു,
കേരളത്തിന്റെ കാലാവസ്ഥ
അസ്ഥിരമാകുന്നു
കൂറ്റൻ മേഘങ്ങൾ രൂപം കൊള്ളുന്നു, കേരളത്തിന്റെ കാലാവസ്ഥ അസ്ഥിരമാകുന്നു
സമീപകാലത്ത് കാലവര്‍ഷമേഘങ്ങളുടെ ഘടനയിലും വ്യത്യാസം സംഭവിച്ചിട്ടുണ്ട്. സാധാരണയായി കാലവര്‍ഷക്കാലത്ത് പശ്ചിമഘട്ടത്തിനു പടിഞ്ഞാറായി കാണപ്പെടുക ഉയരം കുറഞ്ഞ മേഘങ്ങളാണ്. എന്നാല്‍ സമീപകാലത്ത് 12 മുതല്‍ 14 വരെ കിലോമീറ്റര്‍ ഉയരം വരുന്ന കൂമ്പാര മേഘങ്ങളാണ് മഴക്കാലത്ത് രൂപം കൊള്ളുന്നത്. ഇവയാണ് ഇപ്പോള്‍ കാലവര്‍ഷക്കാലത്തും ഇടിമിന്നലിന് കാരണമാവുന്നത്. അവയില്‍ നിന്ന് കുറഞ്ഞ സമയം കൊണ്ട് പെയ്യുന്ന കൂടിയ അളവിലുള്ള മഴ അവിടെ പ്രളയത്തിന് കാരണമാവുകയും ചെയ്യും. അതിശക്തമായി മഴ ലഭിച്ച 2019 ലും 2021 ലും ഇത്തരത്തില്‍ കൂറ്റന്‍ മേഘങ്ങളുടെ സാന്നിധ്യമുണ്ടായിരുന്നു. സംസ്ഥാനത്ത് ഈ ദിവസങ്ങളിലുണ്ടാകാന്‍ സാധ്യതയുള്ള അതിതീവ്ര മഴയെക്കുറിച്ച് കാലാവസ്ഥാ ശാസ്ത്രജ്ഞൻ ഡോ. എസ്. അഭിലാഷ് ട്രൂ കോപ്പി വെബ്സീനുമായി സംസാരിക്കുന്നു.
1 Aug 2022, 10:39 AM
കേരളത്തിൽ ഒന്ന് രണ്ടു ദിവസങ്ങളില്‍ 10- 20 cm വരെ മഴയും ഒരു ആഴചയില്‍ 30 - 40 cmവരെ മഴയും ലഭിക്കുവാനുള്ള സാഹചര്യമാണ് മണ്‍സൂണ്‍കാലത്ത് ഇപ്പോള്‍ നിലവിലുള്ളതെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞന്‍ ഡോ. എസ്. അഭിലാഷ്. കേരളത്തില്‍ കഴിഞ്ഞ പതിറ്റാണ്ടില്‍ ദൃശമായ അതിതീവ്ര കാലാവസ്ഥാ സംഭവങ്ങള്‍ വിരല്‍ചൂണ്ടുന്നത്, ആഗോളതാപനത്തിന്റെ ഫലമായി കേരളത്തിലെ കാലാവസ്ഥ കൂടുതല്‍ അസ്ഥിരമാകുന്നതാണെന്നും ട്രൂകോപ്പി വെബ്സീന് നല്‍കിയ അഭിമുഖത്തില്‍ ഡോ. എസ്. അഭിലാഷ് പറഞ്ഞു.
‘‘ ശാസ്ത്രനിഗമനങ്ങള്‍ ശരിവെച്ച് പേമാരികളും താപ തരംഗങ്ങളും ലോകത്താകമാനം വര്‍ദ്ധിക്കുന്നതായാണ് കാണുന്നത്. കേരളവും ഇതില്‍ നിന്ന് വിഭിന്നമല്ല. അറബിക്കടലും ബംഗാള്‍ ഉള്‍ക്കടലും ഉള്‍പ്പെടുന്ന ഉത്തര ഇന്ത്യന്‍ മഹാസമുദ്രം മറ്റ് സമുദ്രങ്ങളേക്കാള്‍ അതിവേഗമാണ് ചൂടുപിടിക്കുന്നത്. 2019 ല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ടതിനേക്കാള്‍ കൂടുതല്‍ ചുഴലിക്കാറ്റുകള്‍ അറബിക്കടലില്‍ രൂപം കൊണ്ടത് ഇതിലേക്കാണ് വെളിച്ചം വീശുന്നത്. ഓഖിക്കുശേഷം തുടരെ തുടരെ കേരളതീരത്തേക്ക് ന്യുനമര്‍ദ്ദങ്ങള്‍ എത്തുന്നത് നമ്മുടെ തീരവും പഴയതു പോലെ സുരക്ഷിതമല്ല എന്ന യാഥാര്‍ഥ്യത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. കാലാവസ്ഥയില്‍ പ്രകടമായ മാറ്റങ്ങളും പ്രവണതകളും ശ്രദ്ധിക്കേണ്ടതും ഉള്‍ക്കൊള്ളേണ്ടതും നമ്മുടെ വികസന മാര്‍ഗ്ഗങ്ങളും ദുരന്ത ലഘൂകരണരീതികളും പ്രാദേശിക തലത്തില്‍ രൂപപ്പെടുത്തുന്നതിന് ഏറെ നിര്‍ണായകമാണ്. ''
‘‘ ആലിപ്പഴവര്‍ഷത്തിനും ഇടിമിന്നലിനും ഒക്കെ ഇടയാക്കുന്ന കൂറ്റന്‍ മേഘങ്ങള്‍ക്ക് രൂപം കൊള്ളാന്‍ അന്തരീക്ഷ താപവര്‍ദ്ധനവ് സഹായകരമാവും. ടൊര്‍ണാഡോ പോലുള്ള ചെറുചുഴലികളെ എങ്ങനെയാണ് ആഗോളതാപനം ബാധിയ്ക്കുക എന്നത് ഇപ്പോഴും വ്യക്തമല്ല. ഇത്തരം ചുഴലികള്‍ സാധാരണയായി കേരളത്തില്‍ കണ്ടുവരാറില്ല. എന്നാല്‍ ഈ കാലവര്‍ഷക്കാലത്ത് മിന്നല്‍ ചുഴലികളും വാട്ടര്‍ സ്പൗട്ട് പോലുള്ള പ്രതിഭാസങ്ങളും ഇടിമിന്നലും കേരളത്തില്‍ ഉണ്ടായത് ആശങ്കാജനകമാണ്. ഇതെല്ലാം വ്യക്തമാക്കുന്നത്, സമീപകാലത്ത് കാലവര്‍ഷ മേഘങ്ങളുടെ ഘടനയിലും വ്യത്യാസം സംഭവിച്ചിട്ടുണ്ട് എന്നാണ്. സാധാരണയായി കാലവര്‍ഷക്കാലത്ത് പശ്ചിമഘട്ടത്തിനു പടിഞ്ഞാറായി കാണപ്പെടുക ഉയരം കുറഞ്ഞ മേഘങ്ങളാണ്. എന്നാല്‍ സമീപകാലത്ത് 12 മുതല്‍ 14 വരെ കിലോമീറ്റര്‍ ഉയരം വരുന്ന കൂമ്പാര മേഘങ്ങളാണ് മഴക്കാലത്ത് രൂപം കൊള്ളുന്നത്. ഇവയാണ് ഇപ്പോള്‍ കാലവര്‍ഷക്കാലത്തും ഇടിമിന്നലിന് കാരണമാവുന്നത്. ഇത്തരം മേഘങ്ങള്‍ 1 മുതല്‍ 14 വരെ കിലോമീറ്റര്‍ വരെ കട്ടിയില്‍ ഉയര്‍ന്നുനില്‍ക്കുമ്പോള്‍ അത് ആ പ്രദേശത്ത് തലയ്ക്കുമുകളില്‍ നിലകൊള്ളുന്ന ഒരു 'വാട്ടര്‍ ടാങ്ക്' പോലെ വര്‍ത്തിക്കുകയും അവയില്‍ നിന്ന് കുറഞ്ഞ സമയം കൊണ്ട് പെയ്യുന്ന കൂടിയ അളവിലുള്ള മഴ അവിടെ പ്രളയത്തിന് കാരണമാവുകയും ചെയ്യും. അതിശക്തമായി മഴ ലഭിച്ച 2019 ലും 2021 ലും ഇത്തരത്തില്‍ കൂറ്റന്‍ മേഘങ്ങളുടെ സാന്നിധ്യമുണ്ടായിരുന്നു '' .
‘‘ കാലാവസ്ഥാമാറ്റത്തോടൊപ്പം മാനുഷിക ഇടപെടലുകൊണ്ട് ദുര്‍ബലമാകുന്ന പരിസ്ഥിതിയെയും കൂടി കണക്കിലെടുത്തുള്ള സുസ്ഥിരമായ കാഴ്ചപ്പാടോടുകൂടിയുള്ള ദുരന്ത ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് അടിയന്തിര പ്രാധാന്യം നല്‍കേണ്ടത്. പാരിസ്ഥിതികാഘാതം കുറച്ച് അടുത്ത രണ്ടോ മൂന്നോ പതിറ്റാണ്ടുകളില്‍ പ്രതീക്ഷിക്കുന്ന അതിതീവ്ര കാലസ്ഥാ സംഭവങ്ങളെ കൂടി മുന്‍ക്കൂട്ടികണ്ടുള്ള വികസന നയരൂപീകരണവും ആസൂത്രണവുമാണ് നമുക്കാവശ്യം. തുടര്‍ച്ചയുള്ളതും തടസമില്ലാത്തതുമായ കാലാവസ്ഥാനിരീക്ഷണമാണ് ദുരന്തനിവാരണത്തിന് പരമപ്രധാനം. അതിനാല്‍ കേരളാ ശാസ്ത്ര സാങ്കേതിക വകുപ്പിനുകീഴില്‍ ചുരുങ്ങിയത് ബ്ലോക്ക് അടിസ്ഥാനത്തിലെങ്കിലും ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷന്‍ പോലുള്ള നിരീക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതാണ്. ഇതു പൊതുജനങ്ങള്‍ക്കും ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും യഥാസമയം ലഭ്യമാക്കുന്ന ഓപ്പണ്‍ ഡാറ്റ പോളിസിയിയും അവലംബിക്കണം. ഇതുവഴി കാലാവസ്ഥാ സാക്ഷരത താഴെത്തട്ടിലേക്കു വ്യാപിപ്പിക്കാനും പൊതുജനങ്ങളിലും മാധ്യമങ്ങളിലും കാലാവസ്ഥാ അവബോധം സൃഷ്ടിക്കുവാനും സാധിക്കും. അങ്ങനെ ലഭ്യമായ കാലാവസ്ഥാ വിവരങ്ങള്‍ ലളിതമായി മനസിലാക്കുവാനും കൂടുതല്‍ പ്രയോജനപ്പെടുത്തുവാനും സാധിക്കും. സര്‍ക്കാര്‍- പൊതുമേഖലാ സ്ഥാപനങ്ങള്‍ ശേഖരിക്കുന്ന കാലാവസ്ഥാ സംബന്ധമായ വിവരങ്ങള്‍ ഒരു പൊതു പ്ലാറ്റ്‌ഫോ?മില്‍ ലഭ്യമാക്കി മുന്നറിയിപ്പുകള്‍ക്കും ഗവേഷണത്തിനുമായി ഉപയോഗിക്കാം. കാലാവസ്ഥാ വകുപ്പ് നല്‍കുന്ന മഞ്ഞ, ഓറഞ്ച്, റെഡ് മുന്നറിയുപ്പുകള്‍ക്കനുസരിച്ച്, ഓരോ അവസരത്തിലും വ്യക്തിയെന്ന നിലയിലും സമൂഹമായും എടുക്കേണ്ട മുന്‍കരുതലുകള്‍ എന്തെല്ലാമാണെന്ന് പ്രദേശവാസികള്‍ക്കും പ്രാദേശിക ഭരണസംവിധാനങ്ങള്‍ക്കും വ്യക്തമായ ധാരണ ഉണ്ടാവേണ്ടതാണ്. കാലാവസ്ഥാ പ്രവചനങ്ങളില്‍ പൊതുവേ, സാധ്യതയുടെ (probabiltiy) ഒരംശം അടങ്ങിയിട്ടുണ്ട്. അടിയന്തിരമായി കൈക്കൊള്ളേണ്ട തീരുമാനങ്ങളിലും ഈ പ്രവചനപരമായ അനിശ്ചിതത്വത്തിന്റെ ഘടകം കണക്കിലെടുക്കണം ''.
‘‘ വികേന്ദ്രികൃത ഭരണസംവിധാനത്തില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമതയോടെ കൈകാര്യം ചെയ്യുവാന്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും സജ്ജമാക്കുക എന്നത് അടിയന്തിര പ്രാധാന്യം അര്‍ഹിക്കുന്നു. പ്രാദേശികാടിസ്ഥാനത്തില്‍ ദുരന്ത സാഹചര്യങ്ങള്‍ മുന്‍കൂട്ടി മനസിലാക്കുവാന്‍ തദ്ദേശസ്ഥാപങ്ങളെയും അതാതു പ്രദേശത്തു ലഭ്യമായ വിഷയ വിദഗ്ധരെയും മറ്റു കക്ഷികളെയും ഉള്‍പ്പെടുത്തി കുറഞ്ഞത് ബ്ലോക്ക് തലത്തിലെങ്കിലും നിരീക്ഷണ സംവിധാനം മെച്ചപ്പെടുത്തുക എന്നത് 2018 പ്രളയത്തിനുശേഷം ഉയര്‍ന്നു വരുന്ന ആവശ്യമാണ്. ഗവണ്‍മെന്റ് അടിയന്തയരമായി ഇതില്‍ ഇടപെടും എന്ന് പ്രതീക്ഷിക്കാം''.
‘‘കാലാവസ്ഥ, ജല മാനേജ്മന്റ്, ഭൗമശാസ്ത്രം, കാര്‍ഷിക മേഖല, പക്ഷി-മൃഗസംരക്ഷണം, ആരോഗ്യം, മത്സ്യബന്ധനം തുടങ്ങി വിവിധ വിഷയങ്ങളില്‍ പ്രഗല്‍ഭ്യമുള്ളവരെ സംഘടിപ്പിച്ച് കേരള ശാസ്ത്ര സാങ്കേതിക വകുപ്പിനുകീഴില്‍ സംയോജിത ഗവേഷണങ്ങള്‍ പരിപോഷിപ്പിക്കുന്നതിന് ഏകീകൃത സംവിധാനങ്ങള്‍ ഒരുക്കേണ്ടതാണ്. തദ്ദേശ സമൂഹങ്ങളെ കൂടി ഉള്‍പ്പെടുത്തി ഒരു ബഹുതല -അപകട - പ്രകൃതി പ്രക്ഷോഭ മുന്നറിയിപ്പ് സംവിധാനം ഉണ്ടാക്കിയെടുക്കുകയും കാര്യക്ഷമമായി നിലനിര്‍ത്തുകയും വേണം. ഈ വര്‍ഷത്തെ ലോക കാലാവസ്ഥാ ദിനത്തിന്റെ സന്ദേശം തന്നെ, അതിതീവ്ര കാലാവസ്ഥാ സംഭവങ്ങളെ പ്രതിരോധിക്കുവാന്‍ പ്രാദേശിക മുന്നറിയിപ്പ്- ദുരന്തലഘൂകരണ സംവിധാനങ്ങള്‍ അടിയന്തര പ്രാധാന്യത്തോടെ പ്രവര്‍ത്തനക്ഷമമാക്കുക എന്നതാണ്. അപകടങ്ങള്‍ക്കും ദുരന്തങ്ങള്‍ക്കും ഇരയാകാനിടയുള്ള ജനങ്ങളുടെയും തദ്ദേശ സ്ഥാപങ്ങളുടെയും നേരിട്ടുള്ള പങ്കാളിത്തം ഇത്തരം സാമൂഹിക അപകട ലഘൂകരണ സംവിധാനത്തിന്റെ വിജയത്തിന് അത്യന്താപേക്ഷിതമാണ്. ഇവിടെ ബഹുജന പങ്കാളിത്തത്തോടുകൂടിയുള്ള 'bottom-up' മാതൃകയാണ് ഏറ്റവും ഫലപ്രദം''.
അഭിമുഖത്തിന്റെ പൂർണ രൂപം വെബ്സീൻ പാക്കറ്റ് 88 ൽ വായിക്കാം
ഉഷ്ണതരംഗങ്ങൾ ലോകത്തെ പിടിമുറുക്കികഴിഞ്ഞു, സ്ഥിതി കൂടുതൽ വഷളാവുകയാണ് | ഡോ.എസ് അഭിലാഷ് / റിദാനാസർ
എം. കുഞ്ഞാമൻ
Jan 26, 2023
10 Minutes Read
കമൽ കെ.എം.
Jan 25, 2023
3 Minutes Read
റിദാ നാസര്‍
Jan 22, 2023
2 Minutes Read
റിദാ നാസര്‍
Jan 21, 2023
18 Minutes Read
സൈനുൽ ആബിദ്
Jan 13, 2023
3 Minutes Read