സ്വന്തം ജീവിതത്തിന് ബലിയിടാതെ ഒരു മനുഷ്യനും ഓടയിലെ നരകത്തിലെത്താന്‍ സാധിക്കില്ല. നിരോധനമുണ്ടെങ്കിലും അങ്ങേയറ്റം മനുഷ്യത്ത്വ വിരുദ്ധമായ തോട്ടിപ്പണിപോലും ഇപ്പോഴും രാജ്യത്തുണ്ട്. മാന്‍ഹോള്‍ ശുചീകരണത്തിനായി മിക്ക രാജ്യങ്ങളിലും റോബോട്ടിക് സംവിധാനങ്ങള്‍വരെയുണ്ട്. എന്നാലിവിടെ വായുവില്ലാത്ത മരണ അറകളിലേക്ക് മനുഷ്യരെ തള്ളിവിടുന്നത് യാതൊരു സങ്കോചവുമില്ലാതെയാണ്. മരിച്ചുജീവിക്കുന്ന ഇരകളെ ഒരിക്കലെങ്കിലും രാജ്യം കേള്‍ക്കേണ്ടതുണ്ട്.
10 Jul 2022, 12:55 PM
"അന്നം വായിലേക്ക് വക്കുന്നതിന് മുന്‍പേ ദുര്‍ഗന്ധം മൂക്കിലേക്ക് കയറും. എത്ര കഴുകിയാലും കൈയിലെ മണം പോവില്ല. മനുഷ്യ വിസര്‍ജ്ജം വരെയല്ലേ വാരുന്നത്, അതുകൊണ്ടാകും. 20 വര്‍ഷായിട്ട് ഈ മണമാണ് '. മനോഹര്‍ലാല്‍ ചാന്ദിനി ചൗക്കിലൂടെ നടന്നുകൊണ്ടു പറഞ്ഞു.
ആള്‍ത്തിരക്കിലും ആ ശബ്ദം ഹൃദയത്തെ മുറിപ്പെടുത്തി. കേട്ടാല്‍ അറക്കുന്ന വിഴുപ്പിന്റെ കഥകള്‍ ആ ജീവിതത്തിന്റെ ഓരോ അരികിലുമുണ്ട്. സ്വന്തം ജീവിത ഗന്ധങ്ങളെ പാടെ ഉപേക്ഷിച്ചത് അന്നത്തിനായാണ്. സംസാരിച്ചുകൊണ്ടിരിക്കെ അദ്ദേഹം കാലുകളുടെ വേഗം കൂട്ടി. ഒപ്പം നടന്നെത്താന്‍ പ്രയാസമാകുന്നത്ര വേഗത്തില്‍ മനോഹര്‍ലാല്‍ കുതിച്ചു. പണി സാധനങ്ങള്‍ തോളിലെ ചാക്കില്‍ ആടിയുലഞ്ഞു. വേഗതക്കനുസരിച്ച് കാക്കി ഷര്‍ട്ടിന്റെ കീറിയ കോളര്‍ കാറ്റില്‍ ഉയര്‍ന്നു നിന്നു.
ചൗക്കിലെ തിരക്കില്‍ നിന്നും പൊടുന്നനെ വലത്തോട്ടു തിരിഞ്ഞു. ആളുകള്‍ കൂട്ടമായി താമസിക്കുന്ന ഗലിയിലേക്കാണ് ആ വഴി ചെന്നെത്തിയത്. ചെറിയ നടവഴിക്ക് ഇരുവശത്തും അടുക്കിവെച്ച രീതിയില്‍ കെട്ടിടങ്ങളാണ്. മിക്കവയും ഒറ്റമുറി. കുട്ടികളും പ്രായമായവരുമായി അകം നിറയെ മനുഷ്യര്‍. വലിയ ശബ്ദത്തില്‍വച്ച പാട്ടും സീരിയലും പുറത്തുനിന്നെ കേള്‍ക്കാം. പലയിടത്തായി അടര്‍ന്ന ചുവരുകള്‍ കെട്ടിടത്തിന്റെ പഴക്കം വ്യക്തമാക്കും. അവിടെ താമസിക്കുന്ന മനുഷ്യരുടെ കീശയും ചുറ്റുമുള്ള മങ്ങിയ കാഴ്ചയിലുണ്ട്.
മനോഹര്‍ലാല്‍ നടത്തത്തിന്റെ വേഗം കുറച്ചു. പരന്നൊഴുകുന്ന കറുത്ത വെള്ളത്തിന് എതിരെ നടന്നു. ഓവുചാല്‍ തടസ്സപ്പെട്ടതുകൊണ്ടാണ് വെള്ളം പുറത്തേക്കൊഴുകുന്നത്. ഫാക്റ്ററി മാലിന്യങ്ങള്‍ മുതല്‍ മനുഷ്യ വിസര്‍ജ്ജ്യം വരെ ഒഴുകുന്ന ഓടയാണത്. അടുക്കുംതോറും ദുര്‍ഗന്ധം മാസ്‌ക്കിനുള്ളിലൂടെ ഇരച്ചെത്തി. അകലെ ഏതാനും ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നുണ്ട്. മനോഹര്‍ലാലിനെ കണ്ടതും തോര്‍ത്തുകൊണ്ട് മൂക്ക് പൊത്തിപിടിച്ച ഒരാള്‍ വലിയ സ്‌നേഹത്തോടെ വന്നു. മാന്‍ഹോളിലേക്ക് നോക്കികൊണ്ട് എത്രയും വേഗം ശരിയാക്കാന്‍ അഭ്യര്‍ത്ഥിച്ചു. അദ്ദേഹമത് കേള്‍ക്കാത്ത ഭാവത്തില്‍ തോളിലെ ചാക്ക് നിലത്തേക്കിട്ടു.
ചെളിവാരാന്‍ ഉപയോഗിക്കുന്ന കൈക്കോട്ടും കയറുമൊക്കെയായി ഒട്ടേറെ സാധനങ്ങളുണ്ടതില്‍. മനോഹര്‍ലാല്‍ ചുറ്റും നോക്കിക്കൊണ്ട് ചെരുപ്പഴിച്ചുവച്ച് മാന്‍ഹോളിന് മുന്നിലിരുന്നു. അല്‍പ്പനേരം കൈകൂപ്പി പ്രാര്‍ത്ഥിച്ചു. മാന്‍ഹോളിന് മുകളിലൂടെ ഒഴുകിവന്ന കറുത്ത വെള്ളം അദ്ദേഹത്തിന് ചുറ്റും നിറഞ്ഞു. അസഹനീയമായ രൂക്ഷഗന്ധമാണ് അവിടെയാകെ. അടുത്തനിമിഷം അദ്ദേഹം കൈകള്‍ രണ്ടും കറുത്ത വെള്ളത്തിലേക്കിറക്കി. മാന്‍ഹോളിന്റെ ഇരുമ്പ് മൂടി സര്‍വ്വ ശക്തിയുമെടുത്ത് തുറന്നു.
മനോഹര്‍ലാലിന്റെ ഒരു ദിവസം തുടങ്ങുന്നത് ഇങ്ങനെയാണ്. സ്വന്തം ജീവിതത്തിന് ബലിയിടാതെ ഒരു മനുഷ്യനും ഓടയിലെ നരകത്തിലെത്താന്‍ സാധിക്കില്ല. നിരോധനമുണ്ടെങ്കിലും അങ്ങേയറ്റം മനുഷ്യത്ത്വ വിരുദ്ധമായ തോട്ടിപ്പണിപോലും ഇപ്പോഴും രാജ്യത്തുണ്ട്. മാന്‍ഹോള്‍ ശുചീകരണത്തിനായി മിക്ക രാജ്യങ്ങളിലും റോബോട്ടിക് സംവിധാനങ്ങള്‍വരെയുണ്ട്. എന്നാലിവിടെ വായുവില്ലാത്ത മരണ അറകളിലേക്ക് മനുഷ്യരെ തള്ളിവിടുന്നത് യാതൊരു സങ്കോചവുമില്ലാതെയാണ്. മരിച്ചുജീവിക്കുന്ന ഇരകളെ ഒരിക്കലെങ്കിലും രാജ്യം കേള്‍ക്കേണ്ടതുണ്ട്.
മാന്‍ഹോളിനുള്ളിലെ മരണഗന്ധം
മാന്‍ഹോളിന്റെ ഇരുമ്പ് മൂടി തുറന്നപാടെ മാലിന്യം പരന്നൊഴുകി. യാതൊരു അറപ്പും കൂടാതെ മനോഹര്‍ലാല്‍ അടിഞ്ഞുകൂടിയ അഴുക്കുകള്‍ നീക്കിത്തുടങ്ങി. ഈ സമയം ഓടിക്കിതച്ചുവന്ന ചെറുപ്പക്കാരനെ അദ്ദേഹം വല്ലാതെ ചീത്തപറഞ്ഞു. പിന്നീടാണ് അയാള്‍ സഹായിയാണെന്ന് മനസ്സിലായത്. വൈകി വന്നതിനാണ് വഴക്ക് പറഞ്ഞത്. അയാള്‍ എല്ലാം കേട്ട് തലതാഴ്ത്തിക്കൊണ്ട് പണിയിലേക്ക് കടന്നു.
അരയില്‍ കയര്‍കെട്ടിമുറുക്കി മനോഹര്‍ലാല്‍ മാന്‍ഹോളിലേക്കിറങ്ങാന്‍ തയ്യാറായി. കയറിന്റെ മറ്റൊരറ്റം സഹായി ഇരുകയ്യിലുമായിചുറ്റി പിടിച്ചിട്ടുണ്ട്. പൊടുന്നനെ അദ്ദേഹം ദീര്‍ഘശ്വാസമെടുത്ത് ഓടയിലേക്ക് താഴ്ന്നു. ആ മനുഷ്യനെ മൂടിക്കൊണ്ട് കറുത്ത മലിനജലം പുറത്തേക്കൊഴുകി. ശ്വാസം നിലച്ചുപോകുന്ന കാഴ്ചയാണത്. ഏതാനും മാസങ്ങള്‍ക്ക് മുന്നേ കണ്ട വാര്‍ത്തയാണ് മനസ്സിലേക്കപ്പോള്‍ വന്നത്. ത്രിലോക് പുരിയിലെ ലോകേഷിന്റെയും പ്രേംചന്തിന്റെയും മരണവാര്‍ത്ത. ഇരുവരും ശുചീകരണത്തൊഴിലാളികള്‍. മാന്‍ഹോളില്‍ ശ്വാസം നിലച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു.
ആ വാര്‍ത്തയും പ്രതിവര്‍ഷം രാജ്യത്ത് ഇരട്ടിക്കുന്ന ഇത്തരം തൊഴിലാളികളുടെ മരണത്തിന്റെ കണക്കുകളുമാണ് മനോഹര്‍ലാലില്‌ന്റെ അടുത്തെത്തിച്ചത്. ഏറെ നിര്‍ബന്ധിച്ചപ്പോഴാണ് അദ്ദേഹം ആദ്യം സംസാരിക്കാന്‍ തയ്യാറായത്. അതും ഫോട്ടോ എടുക്കില്ലെന്ന ഉറപ്പോടെ. കാരണം ഹരിയാനയിലെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്ക് ഇപ്പോഴും യഥാര്‍ത്ഥ ജോലി അറിയില്ല. ഡല്‍ഹിയിലെ ഏതോ ഓഫീസിലെ സഹായിയാണെന്നെ അറിയൂ. കുടുംബത്തിന്റെ നിസ്സഹായതയാണ് ഓടയിലെ ജീവിതം തിരഞ്ഞെടുക്കാന്‍ ഇടയാക്കിയത്.
നിമിഷങ്ങള്‍ക്കുള്ളില്‍ മാന്‍ഹോളില്‍ നിന്നും മനോഹര്‍ലാല്‍ കയ്യില്‍ ഒരുപിടി പ്ലാസ്റ്റിക്ക് മാലിന്യങ്ങളുമായി പൊന്തിവന്നു. ഏറെനേരം കരയിലേക്കിട്ട മീനിനെപ്പോലെ ശ്വാസത്തിനായി പിടഞ്ഞു. തിരിച്ചറിയാനാവാത്തവിധം ശരീരമാസകലം കറുത്തിരുണ്ടിട്ടുണ്ട്. അപകടകരമായ വാതകങ്ങളും ഓടകളിലുണ്ട്. നൈട്രജനും ഹൈഡ്രജന്‍ സള്‍ഫേറ്റും മിഥെയ്‌ലുമെല്ലാം ഓടകളിലെ മരണ വാഹകരാണ്. ജീവിതത്തിന്റെ ഗന്ധങ്ങള്‍ തിരിച്ചറിയാനാവാതെ ഇതിനോടകം മരണ അറകളില്‍ പിടഞ്ഞൊടുങ്ങിയത് ആയിരങ്ങളാണ്.
നീതിയും നിയമവും മനുഷ്യരും
മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് പ്രാകൃതമായ രീതികളാണ് രാജ്യമൊട്ടുക്കുള്ളത്. മനുഷ്യവിസര്‍ജ്ജ്യം നീക്കംചെയ്യുന്നതിന് പ്രത്യേക സമുദായമുള്ള നാടാണിത്. സമീപകാലത്തുവരെ ആ മനുഷ്യര്‍ നീചമായ ജോലി ചെയ്യേണ്ടി വന്നിട്ടുണ്ട്. അതിന്റെ മറ്റൊരു രൂപമാണ് ഇന്നും ഓടകളില്‍ കാണുന്ന മനുഷ്യ രൂപങ്ങള്‍. നിയമ സംവിധാനങ്ങള്‍ അക്ഷരാര്‍ഥത്തില്‍ ഓടയിലെ കറുപ്പില്‍ അന്ധമാണ്. 1993 ഇല്‍ മാത്രമാണ് തോട്ടിപ്പണി നിരോധിച്ചുകൊണ്ട് നിയമം കൊണ്ടുവരാന്‍ സാധിച്ചത്. എന്നാല്‍ കടലാസില്‍ എഴുതിവച്ചതല്ലാതെ ആ മനുഷ്യരെ സ്പര്‍ശിച്ചതേയില്ല. തുടര്‍ന്ന് 2013 ഇല്‍ നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നു.
കാലത്തിനൊത്ത് നഗരങ്ങള്‍ മാറിയപ്പോള്‍ എല്ലാ മാലിന്യങ്ങളും ഓടയിലൂടെ ഒഴുക്കാന്‍ തുടങ്ങി. മറ്റൊരര്‍ത്ഥത്തില്‍ തോട്ടിപ്പണിയുടെ പരിഷ്‌കൃത രൂപം. ഇരുട്ടിലായ മനുഷ്യര്‍ക്ക് അപ്പോഴും നിയമം തീണ്ടാപ്പാടകലെയാണ്. 2018 - 19 ലെ സര്‍വ്വേകള്‍ പ്രകാരം 18 സംസ്ഥാനങ്ങളിലെ 170 ജില്ലകളിലായി 54130 പേര്‍ തോട്ടിപ്പണി ചെയ്യുന്നുണ്ട്. നിരോധന നിയമങ്ങളുടെ അവസ്ഥ ഈ കണക്കുകള്‍ പറയും. എല്ലാത്തിലുമുപരി ഇന്നേ വരെ ഒരു കുറ്റവാളിപോലും ഈ നിയമത്തിന് കീഴില്‍ ശിക്ഷിക്കപ്പെട്ടില്ല. 304 A എന്ന എളുപ്പം ജാമ്യം ലഭിക്കാവുന്ന കുറ്റമാണത്. നീതിയും നിയമവും ഇനിയും കാണാത്ത മനുഷ്യ ജീവിതങ്ങള്‍ ഓടക്കുള്ളിലുണ്ട്. അസംഘടിതരായ അത്തരം മനുഷ്യരെ രാഷ്ട്രീയ പ്രസ്ഥാങ്ങള്‍ക്കും അപരിചിതമാണ്.
സുരക്ഷിതവും ആധുനികവുമായ മാര്‍ഗ്ഗങ്ങളാണ് ഓടനന്നാക്കാന്‍ വേണ്ടത്. മിക്കരാജ്യങ്ങളിലും റോബോര്‍ട്ടിക് സാങ്കേതിക വിദ്യകള്‍ വരെയുണ്ട്. മനുഷ്യനെ മരണ അറകളിലേക്ക് തള്ളിവിടാതിരിക്കാന്‍ ജനാധിപത്യ രാജ്യം ഇനിയെങ്കിലും അല്‍പ്പം കരുതല്‍ കാണിക്കണം. മനുഷ്യനെന്ന മിനിമം പരിഗണനയെങ്കിലും അവര്‍ അര്‍ഹിക്കുന്നുണ്ട്. അപരിഷ്‌കൃതമായ രീതികള്‍ പാടെ ഉപേക്ഷിക്കേണ്ടതുണ്ട്. നീതിക്ക് വേണ്ടിയുള്ള പോരാട്ടങ്ങള്‍ക്കായി പുരോഗമന സമൂഹം ഒന്നായി നില്‍ക്കണമെന്നാണ് മനോഹര്‍ലാല്‍ ഉള്‍പ്പെടെയുള്ള ഓടയിലെ മനുഷ്യര്‍ ആവശ്യപ്പെടുന്നത്.
മാലിന്യത്തിന്റെ ജാതി
അസാധാരണമല്ലാത്ത മറ്റൊരു കണക്കുകൂടെ പറഞ്ഞാല്‍, 95 % തൊഴിലാളികളും ദലിതരാണ്. ഈ രാജ്യത്ത് ആ സമൂഹം അങ്ങനെ ഒരു ജോലി ചെയ്യുന്നത് അസാധാരണമല്ല എന്ന് കൂടുതല്‍ പറയാതെ ഉള്‍ക്കൊള്ളാവുന്നതാണല്ലോ. ദലിതനായ വിദ്യാര്‍ത്ഥി പത്താം ക്ലാസ്സ് ജയിച്ചാല്‍ ഠാക്കൂറുകള്‍ അവന്റെ വീട്ടിലേക്ക് കല്ലെറിയുന്ന ഗ്രാമങ്ങളുണ്ട്. ഉത്തര്‍പ്രദേശിലെ ഹാത്രസില്‍ ബലാത്സംഘം ചെയ്ത് കത്തിച്ചു കളഞ്ഞ പെണ്‍കുട്ടിയയുടെ ഗ്രാമത്തില്‍ നിന്ന് ബോധ്യമായതാണത്. മുന്നോട്ടുവക്കുന്ന ഒരോ ചുവടിലും അവര്‍ക്ക് നേരിടേണ്ടിവരുന്നത് ഈ വിധം ആക്രമണങ്ങളാണ്. എന്തുകൊണ്ട് അവരിപ്പോഴും മരണ ഗുഹകളില്‍ ഒടുങ്ങിത്തീരുന്നു എന്നതിന് എണ്ണമറ്റ ഉത്തരങ്ങളുണ്ട്. ഡല്‍ഹിയിലെ ശുചീകരണ തൊഴിലാളികളില്‍ കൂടുതല്‍ ദലിത് വിഭാഗത്തില്‍പെട്ട വാത്മീകി സമുദായക്കാരാണ്. മനോഹര്‍ലാലും ചലനമറ്റ ആ സമൂഹത്തിന്റെ കണ്ണിയാണ്.
ഓടകളില്‍ ശ്വാസം നിലച്ച മനുഷ്യരുടെ ശരിയായ കണക്കുപോലും ലഭ്യമല്ല. ഗുരുതരമായ അപകടങ്ങള്‍ സംഭവിച്ചവരുടെയോ അസുഖങ്ങള്‍ ബാധിച്ചവരുടെയോ യാതൊരു വിവരങ്ങളുമില്ല. സഫായി കരംചാരിയുടെ ഡാറ്റ പ്രകാരം രാജ്യത്ത് ഏറ്റവുമധികം മരണങ്ങള്‍ നടന്നത് തമിഴ്‌നാട്ടിലാണ്. ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്തുവന്നത്.
(സഫായി കരംചാരിയുടെ ഡാറ്റ പ്രകാരം 1993 മുതല്‍ 28.02.2022 വരെയുള്ള മരണങ്ങള്‍ സംസ്ഥാനം) - മരിച്ചവരുടെ എണ്ണം
ഗുജറാത്ത് - 153
ഉത്തര്‍പ്രദേശ് - 107
ഡല്‍ഹി - 97
മഹാരാഷ്ട്ര - 39
രാജസ്ഥാന്‍ - 38
ഹരിയാന - 84
തമിഴ്‌നാട് - 218
ആന്ധ്രാപ്രദേശ് - 22
പഞ്ചാബ് - 43
പശ്ചിമ ബംഗാള്‍ - 23
ഗോവ - 6
ഉത്തരാഖണ്ഡ് - 8
മധ്യപ്രദേശ് - 16
തെലങ്കാന - 17
ബീഹാര്‍ - 2
ഒഡീഷ - 2
പുതുച്ചേരി - 9
കര്‍ണാടക - 86
കേരളം - 13
ചണ്ഡീഗഡ് - 3
ത്രിപുര - 2
ഛത്തീസ്ഗഡ് - 1
മൊത്തം - 989
മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിലൂടെ മനോഹര്‍ലാലും സഹായിയും ഓട ശരിയാക്കി. പുറത്തേക്ക് ഒഴുകിയ വെള്ളം പൂര്‍ണ്ണമായും നിലച്ചു. പതിയെ മാന്‍ഹോളിന്റെ ഇരുമ്പ് അടപ്പ് മൂടി. ചുറ്റിലും കൂടിനിന്ന ആളുകള്‍ പലവഴിക്കായി പിരിഞ്ഞു. ശരീരത്തില്‍ അടിഞ്ഞു കൂടിയ ചളി കഴുകാനുള്ള വെള്ളംപോലും ആരും നല്‍കിയില്ല. വന്നപ്പോഴേ വലിയ സ്‌നേഹത്തോടെ സ്വീകരിച്ച മനുഷ്യന്റെ പൊടിപോലുമില്ല. മനോഹര്‍ലാല്‍ പുതുതായി ഒന്നും സംഭവിക്കാത്തപോലെ ദുര്‍ഗന്ധം നിറഞ്ഞ ചളിയോടെ നടന്നു. പിന്തുടര്‍ന്ന് സഹായിയും. അദ്ദേഹത്തെ കണ്ടതെ അറപ്പോടെ ആളുകള്‍ ഒഴിഞ്ഞുമാറുന്നുണ്ട്. അടുത്തുകണ്ട പൊതുപൈപ്പിന്റെ ചുവട്ടിലേക്കിരുന്ന് ടാപ്പ് തുറന്നു. ശക്തിയില്‍ വന്ന വെള്ളം അഴുക്ക് മാത്രം കഴുകിക്കളഞ്ഞു. ദിവസവും ആ ജീവിതത്തിനേല്‍ക്കുന്ന മുറിവുണക്കാന്‍ മരുന്നില്ലെന്ന വേദനയോടെ ഞങ്ങള്‍ രണ്ടുവഴിക്കായി പിരിഞ്ഞു...
സുധീഷ് കോട്ടേമ്പ്രം
Jan 01, 2023
5 Minutes Read
Think
Dec 30, 2022
3 Minutes Read
റിദാ നാസര്‍
Dec 24, 2022
5 Minutes Read
അശോകന്‍ ചരുവില്‍
Dec 17, 2022
3 Minute Read
റിദാ നാസര്‍
Dec 13, 2022
7 Minutes Read
ശരത് എസ്.
Dec 11, 2022
25 Minutes Watch
സല്‍വ ഷെറിന്‍
Sep 20, 2022
12 Minutes Read
Delhi Lens
Aug 28, 2022
6 Minutes Read