ബഹ്റൈനും കോവിഡും:
മിഡില്‍ ഈസ്റ്റിലെ ഒരു ചെറു രാജ്യം
കോവിഡിനെ മെരുക്കുന്ന കഥ
ബഹ്റൈനും കോവിഡും: മിഡില്‍ ഈസ്റ്റിലെ ഒരു ചെറു രാജ്യം കോവിഡിനെ മെരുക്കുന്ന കഥ
29 Jul 2020, 05:21 PM
ലോകത്തിലാരും കോവിഡിനെ കാത്തിരുന്നില്ല. ചില രാജ്യങ്ങളില്‍ പടര്‍ന്നു പിടിച്ച് കഴിഞ്ഞാണല്ലോ കോവിഡിന് ആ പേര് പോലും കിട്ടിയത്. അപ്രിയനായ ആ അതിഥി ചെന്നു കയറിയ നാടുകളില്‍ എല്ലാം മരണം വിതച്ചു പടരുവാന്‍ തുടങിയപ്പോഴാണ് രാഷ്ട്രങ്ങള്‍ക്കും അവയെ നയിക്കുന്നവര്‍ക്കും അതിവേഗ തീരുമാനങ്ങള്‍ എടുത്ത് പ്രതിരോധം ചമയ്‌ക്കേണ്ടി വന്നത്. ആഗോള തലത്തില്‍ നിലനിന്നിരുന്ന ആധിപത്യത്തിന്റെ ശ്രേണീ ചിത്രത്തെ ഉലച്ചു കൊണ്ടാണ് കോവിഡ് പ്രതിരോധ രംഗം തെളിഞ്ഞു വന്നത്. അമേരിക്ക തുടങ്ങി ശാസ്ത്ര സാങ്കേതിക മണ്ഡലങ്ങളിലെ അതികായരും രോഗചികിത്സയുടെയും മരുന്നു ഗവേഷണത്തിന്റെയും അനുബന്ധ ശാസ്ത്രീയ സംവിധാന മികവിന്റെയും അങ്ങേയറ്റം കണ്ടവരെന്നു ലോകം കരുതിയ രാജ്യങ്ങളുടെ നേതൃത്വങ്ങളും പതറുന്നതും അന്ധാളിക്കുന്നതും അതിന്റെ വിലയായി അസംഖ്യം ജീവനുകള്‍ പൊലിയുന്നതും നാം ചകിതരായി കണ്ടു നിന്നു. ബ്രിട്ടന്‍ പോലെ അനവധി ലോക നേതാക്കളുടെ കാതല്‍ എത്ര ദുര്‍ബലമെന്നും സ്വന്തം ജനതയ്ക്കും ലോകത്തിനുമായി അവര്‍ വിഭാവനം ചെയ്തിട്ടുള്ളത് എത്രത്തോളം അമാനവികമായ തത്വസംഹിതയുടെ പ്രയോഗങ്ങളെന്നും വെളിവായി. ജനസംഖ്യയില്‍ ഏറെ വലിയ രാജ്യമായ ഇന്ത്യയില്‍ മന്ത്രവാദ സ്വഭാവമുള്ള ഞുണുക്കു വിദ്യകളെപ്പോലും രക്ഷാ മാര്‍ഗങ്ങളായി തിരയുന്നതും കാണാനായി. തങ്ങള്‍ കാത്തിരുന്നവയുടെ തരത്തിലല്ലാതെ ഒരു അടിയന്തിര സാഹചര്യം ഉയര്‍ന്നുവന്നപ്പോഴാണ് മിക്ക രാജ്യങ്ങളുടെയും നേതൃത്വത്തിന്റെ കാമ്പില്ലായ്മയും ദാര്‍ശനികമായ ശൂന്യതയും വെളിപ്പെട്ടുപോയത്.

മുന്‍ നിര രാജ്യങ്ങളുടെയും വന്‍ ശക്തികളുടെയും നേതാക്കളുടെ നിലപാടുകള്‍ക്ക് ജനതയോടെന്നതിനേക്കാള്‍ കാപിറ്റലിസ്‌റ്റ് വ്യവസ്ഥ യോടാണ് പ്രതിബദ്ധതയെന്നു തെളിഞ്ഞു. ഈ പശ്ചാത്തലത്തിലാണ് കോവിഡിനെ മെരുക്കാനും കോവിഡിനൊപ്പം ജീവിക്കാനുമായി ഗള്‍ഫിലെ ഒരു ചെറിയ രാജ്യമായ ബഹ്‌റൈന്‍ നടത്തുന്ന, ഒരു ദിവസം പോലും സംപൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഇല്ലാതെയും ഒരു റോഡും ഒരിക്കലും അടക്കാതെയും ജന ജീവിതം കൊണ്ട് പോകാനുള്ള, ജാഗ്രത്തായ പരീക്ഷണത്തിന്റെ വിജയ കഥ പ്രസക്തമാകുന്നത്.
പ്രഭവകേന്ദ്രമായ ചൈനയില്‍ നിന്നും ഇറാനില്‍ നിന്നും ഇറ്റലിയില്‍ നിന്നും മാത്രം കൊറോണാ മരണങ്ങളുടെ വാര്‍ത്തകള്‍ പുറത്ത് വന്നുകൊണ്ടിരുന്ന തുടക്കകാലമായിരുന്നു അത്
ഇറാനിൽ തീർഥാടനം കഴിഞ്ഞു ദുബായ് എയർപ്പോർട്ട് വഴി മടങ്ങി എത്തിയിട്ട് പനിയും ചുമയുമായി ആശുപത്രിയിൽ പോയ ഒരു സ്വദേശി പൗരന് കൊറോണ വൈറസ് ബാധയാണെന്ന് കണ്ടെത്തിയതായി ഫെബ്രുവരി 24 നു ബഹ്‌റൈൻ പുറം ലോകത്തെ അറിയിക്കുമ്പോൾ അത് ബഹ്റൈനിൽ പരസ്യപ്പെടുത്തിയ ആദ്യത്തെ കൊറോണ കേസ് ആയിരുന്നു. പ്രഭവകേന്ദ്രമായ ചൈനയില്‍ നിന്നും ഇറാനില്‍ നിന്നും ഇറ്റലിയില്‍ നിന്നും മാത്രം കൊറോണാ മരണങ്ങളുടെ വാര്‍ത്തകള്‍ പുറത്ത് വന്നുകൊണ്ടിരുന്ന തുടക്കകാലമായിരുന്നു അത്. ഇറ്റലിയില്‍ നിന്ന് വന്ന മൂന്നു റാന്നിക്കാര്‍ എവിടെയെല്ലാം പോയി ആരെയെല്ലാം കണ്ടു അവരെത്രമാത്രം രാജ്യ സ്‌നേഹികളാണ് എന്ന് ചര്‍ച്ച ചെയ്ത് ആഘോഷിക്കുന്ന കേരളക്കാലം. ഇറാനില്‍ തീര്‍ഥാടനം കഴിഞ്ഞെത്തിയവരും കുടുംബങ്ങളിലും തൊഴിലിടങ്ങളിലും പൊതു സ്ഥലങ്ങളിലും അവരുമായി സമ്പര്‍ക്കം വന്നവരുമായ അനവധിയാളുകളെ സമാനമായ രോഗ ലക്ഷണമുള്ളവരായി കണ്ടെത്തുകയും ഫെബ്രുവരിയുടെ അവസാനമായപ്പോഴേക്കും പ്രതിരോധ സന്നദ്ധതയിലേക്കു ബഹ്റൈന്‍ ഉണരുകയും ചെയ്തു. ചെയര്‍മാനായ കിരീടാവകാശിയുടെ നേരിട്ടുള്ള മേല്‍ നോട്ടത്തിലും നേതൃത്വത്തിലും നാഷണല്‍ ടാസ്‌ക് ഫോഴ്‌സ് കമ്മിറ്റി പ്രവൃത്തന നിരതമായി. അര്‍ത്ഥപൂര്‍ണ്ണവും സോദ്ദേശവുമായ ബോധവത്കരണം ജനങ്ങളില്‍ എങ്ങിനെ സാധിക്കാമെന്ന് ബഹ്റൈനില്‍ തെളിയിക്കപ്പെടുകയായിരുന്നു.

ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശങ്ങളെ അതേ പടി അനുവര്‍ത്തിക്കുവാനുള്ള സന്ദേശങ്ങളാണ് ജനങ്ങളിലേക്ക് പകര്‍ത്തിയത്. കോവിഡ് വ്യാപനം തടയുവാനായി ലോകാരോഗ്യ സംഘടന പുറപ്പെടുവിച്ച എല്ലാ മാര്‍ഗ നിര്‍ദ്ദേശക തത്വങ്ങളും ഘട്ടം ഘട്ടമായി ജനങ്ങളിലേക്കെത്തിക്കുന്നതിലും ജനങ്ങളെ അത് കൈക്കൊള്ളുന്നവരാക്കി മാറ്റുന്നതിലും ഗംഭീരമായ വിജയമാണ് നാഷണല്‍ ടാസ്‌ക് ഫോഴ്‌സ് കമ്മിറ്റി കൈവരിച്ചത്. കോവിഡിന്റെ വരവിനു മുന്നേ രാജ്യത്തെമ്പാടും സ്ഥാപിക്കപ്പെട്ടിരുന്ന ബില്‍ബോര്‍ഡുകള്‍ ഹിന്ദി ഉള്‍പ്പെടെയുള്ള ഭാഷകളിലെ കോവിഡ് പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവ ആയി. എന്തെല്ലാം ലക്ഷണങ്ങള്‍ ഉണ്ടായാലാണ് ഒരാള്‍ കോവിഡ് സെന്ററിനായുള്ള നമ്പറായ 4444 ല്‍ വിളിക്കേണ്ടത് എന്ന് അവയെല്ലാം ആവര്‍ത്തിച്ചു. ജനങ്ങള്‍ ഒത്തു ചേരാന്‍ ഇടയുള്ള ചന്ത സ്ഥലങ്ങളില്‍ അധിക കമാനങ്ങള്‍ ഉയര്‍ന്നു. സോഷ്യല്‍ മീഡിയയിലുടെയും മറ്റെല്ലാ ബോധവത്കരണ മാധ്യമങ്ങളിലൂടെയും കൃത്യമായ പ്രതിരോധ സംസ്‌കാരം വലിയ ശതമാനം വിദേശികള്‍ കൂടി ഉള്‍പ്പെട്ട ജനങ്ങളിലേക്ക് സന്നിവേശിപ്പിച്ചു. എല്ലാവര്‍ക്കും മനസ്സിലാകുന്ന ഭാഷകള്‍ കണ്ടെത്തി. അന്നുവരെ ജീവിച്ചതില്‍ നിന്ന് വിരുദ്ധമായ ഒരു ജീവിത ശൈലി ജനങ്ങളോട് ആവശ്യപ്പെട്ട അധികാരികള്‍ക്ക് അതിനായി ഒരിടത്തും ബലം പ്രയോഗിക്കേണ്ടി വന്നില്ല. പോലീസുകാര്‍ ലാത്തി ഉപയോഗിച്ച് കോവിഡ് പ്രോട്ടോകോള്‍ നിവര്‍ത്തിക്കുന്ന ഒരു സംഭവവും ഉണ്ടായില്ല.
കണ്ടുമുട്ടുമ്പോള്‍ കെട്ടിപ്പിടിക്കുന്നതും മുത്തം കൊടുക്കുന്നതും എല്ലാവരും ചേര്‍ന്ന് ഒരേ പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതും തലമുറകളായി ഉപചാരമായി അനുഷ്ഠിക്കുന്ന ഒരു ജനതയാണ് ശരീരങ്ങളുടെ അകലം എന്ന ചികിത്സ യിലേക്ക് കടന്നത്. സമ്പര്‍ക്ക നിഷേധത്തിന്റെ ജീവിതരീതി സ്വീകരിച്ചത്. ആരോഗ്യ പ്രവര്‍ത്തകരെയും മൃതദേഹത്തേയും അപമാനിക്കുന്ന ഒരു സംഭവവും ഉണ്ടാകാതിരിക്കുന്നത് ബഹറിന്റെ കോവിഡ് കാല നേതൃത്വം നേടിയ ഉജ്ജ്വലമായ സാംസ്‌കാരിക വിജയമാണ്. അകത്തിട്ടടച്ചില്ലെങ്കില്‍ നാടും നാട്ടുകാരും കോവിഡ് വന്നു മുടിഞ്ഞു പോകും എന്ന സമീപനവുമായി മല്ലടിക്കുന്ന എത്രയോ രാജ്യങ്ങള്‍ ഉണ്ട് എന്ന യാഥാര്‍ഥ്യത്തോടാണ് ഇത് താരതമ്യം ചെയ്യേണ്ടത്.
അന്നുവരെ ജീവിച്ചതില്‍ നിന്ന് വിരുദ്ധമായ ഒരു ജീവിത ശൈലി ജനങ്ങളോട് ആവശ്യപ്പെട്ട അധികാരികള്‍ക്ക് അതിനായി ഒരിടത്തും ബലം പ്രയോഗിക്കേണ്ടി വന്നില്ല.
4.3 ബില്യണ്‍ ദിനാറിന്റെ സ്റ്റിമുലസ് ഇക്കണോമിക് പാക്കേജ് ആണ് കോവിഡ് നേരിടുവാനായി മുന്നോട്ടുവെച്ചത്. സമ്പര്‍ക്കവും തന്‍മൂലമുള്ള രോഗ വ്യാപനവും തടയുവാനായി അനിവാര്യമല്ലാത്ത കാര്യങ്ങള്‍ക്കായി പുറത്ത് പോകുന്നത് ഒഴിവാക്കുവാനും വീടുകള്‍ക്കുള്ളില്‍ കഴിയുവാനും ജനങ്ങളെ ആഹ്വാനം ചെയ്തു. ഒപ്പം വീടുകള്‍ക്കുള്ളില്‍ ഇരിക്കുവാന്‍ പ്രേരിപ്പിക്കും വിധം ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലെ വൈദ്യതിയുടെയും വെള്ളത്തിന്റെയും ബില്ലും, മുനിസിപ്പാലിറ്റി ഫീസും ബഹ്റൈന്‍ നിവാസികളായ എല്ലാവര്‍ക്കും ഇളവ് ചെയ്തതായി ഗവര്‍മെന്റ് പ്രഖ്യാപിച്ചു. വിദേശികള്‍ക്കായി വര്‍ക്ക് പെര്‍മിറ്റ് ലെവി, ഫീസ് തുടങ്ങിയവയിലെ ഇളവുകള്‍, സ്വകാര്യകമ്പനികളിലെ ബഹറൈനികളായ ഉദ്യോഗസ്ഥരുടെ ശമ്പളം ഗവര്‍മെന്റില്‍ നിന്ന് നല്‍കല്‍, ചെറുവ്യവസായികള്‍ക്ക് മുഴുവനും മൂന്നു മാസത്തേക്ക് വാടകയ്ക്കും ശമ്പളത്തിനും ആയി തംകീന്‍ ബിസിനസ്സ് സപ്പോര്‍ട് സ്‌കീം തുടങ്ങി ഒട്ടനവധി സാമ്പത്തിക സഹായ പദ്ധതികള്‍ പ്രഖ്യാപിച്ചു.
കോവിഡിന് ചികിത്സ ഉണ്ടെന്നും അത് ഇവയൊക്കെയാണെന്നും ആണ് പ്രയോഗത്തില്‍ തെളിഞ്ഞത്. ഭാവിയുടെ തുരംഗത്തിന്റെ മറ്റേ അറ്റത്ത് കണ്ട ഈ വിധം സഹായങ്ങളുടെ പ്രകാശ രേണുക്കള്‍ ജനങ്ങള്‍ക്ക് നല്‍കിയ സ്വാസ്ഥ്യം ചെറുതല്ല. അത് ബഹ്റൈനില്‍ എത്രയെങ്കിലും മനുഷ്യരെ ശുഭാപ്തി വിശ്വാസമുള്ളവരും ഇമ്മ്യൂണിറ്റി ഉയര്‍ന്നവരും ആക്കിയിട്ടുണ്ട്. ഭരണ കേന്ദ്രങ്ങളില്‍ നിന്ന് തന്നെ അളവറ്റ പിന്തുണയുമായി ആരംഭിച്ച ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ വിവിധ നിലകളിലും അടരുകളിലുമായി ബഹ്റൈനില്‍ ജീവിക്കുന്ന എല്ലാവരിലേക്കും ചെന്നുചേര്‍ന്നു. കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ ബഹ്റൈനിലെ പോഷക സംഘടനകള്‍ താഴെ തട്ടിലെ വിദേശ തൊഴിലാളികള്‍ക്കിടയില്‍ മഹനീയമായ ഇടപെടലുകള്‍ ആണ് നടത്തിയത് . ആ തൊഴിലാളികള്‍ക്ക് പലര്‍ക്കും ജീവിതം കോവിഡ് ഇല്ലാത്ത കാലത്തേക്കാള്‍ സമൃദ്ധമായി.
"നാഷണല്‍ മെഡിക്കല്‍ ടാസ്‌ക് ഫോഴ്സ് ടു കോംബാറ് കോവിഡ് -19 ' അളവറ്റ സ്ഥൈര്യവും അനസ്യൂതമായ ജാഗ്രതയും ആണ് പുലര്‍ത്തി വരുന്നത്. 17 ലക്ഷം മാത്രമാണ് ആകെ ജനസംഖ്യ എങ്കിലും ഭൂരിപക്ഷവും രണ്ട് നഗരങ്ങള്‍ക്ക് ചുറ്റുമായി തിങ്ങിത്താമസിക്കുന്നതിനാല്‍ ഒരു പകര്‍ച്ചാവ്യാധിക്ക് നിറഞ്ഞാടാന്‍ പറ്റിയ വിധത്തില്‍ ജനസാന്ദ്രത കൂടുതലാണ്. വൈറസ് ബാധിച്ചവരെ ചികിത്സിക്കുന്ന അതേ പ്രാധാന്യത്തോടെ വ്യാപനത്തിന്റെ തോതും സ്വഭാവവും ദിശയും തുടക്കം മുതല്‍ക്കേ നിരന്തരം അപഗ്രഥിച്ചു വന്നു. രാജ്യത്തിന്റെ എല്ലാ വാര്‍ഡുകളില്‍ നിന്നും അവിടവിടെ ആയി തിരഞ്ഞെടുത്ത ആളുകളെ ടെസ്റ്റ് ചെയ്യുക, ബസ്സുകളില്‍ ടെസ്റ്റ് ചെയ്യുക തുടങ്ങിയ മാര്‍ഗങ്ങളാണ് അവലംബിച്ചത്. ടെസ്റ്റുകള്‍ തന്നെ അയത്ന ലളിതമാക്കാന്‍ വാഹനത്തിനുള്ളില്‍ നിന്ന് ഇറങ്ങുക പോലും ചെയ്യാതെ "ഡ്രൈവ് ത്രൂ' ടെസ്റ്റുകളും ഉണ്ടായി. റംസാന് ശേഷം പോസിറ്റീവ് കേസുകളില്‍ ദിനവും 500 എന്ന കണക്കിന് വര്‍ധന ഉണ്ടായപ്പോള്‍ അത് സ്വദേശികള്‍ അവരുടെ ആചാരപ്രകാരം ഈദിനു ബന്ധു മിത്രാദികളെ സന്ദര്‍ശിക്കുന്ന ചടങ്ങ് അധികമായുണ്ടായതാണ് എന്ന് നിഗമനമായി. ഉടനെ തന്നെ അടിയന്തിര സാഹചര്യം എന്ന നിലയില്‍ ഈ വരുന്ന ഈദിനു എന്ത് കൊണ്ട് അത്തരം സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണം എന്ന ബോധവത്കരണം പ്രത്യേകം നടത്തി.
ബഹ്റൈന്‍ നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളെയും മുന്നൊരുക്കത്തെയും എടുത്ത് പറഞ്ഞു കൊണ്ട് ബ്രിട്ടന് അത് സാധിക്കാത്തതെന്തു കൊണ്ടെന്നു ബിബിസി ചാനലിലെ ഇന്റര്‍വ്യൂവില്‍ ഇംഗ്ലണ്ടിലെ മുന്‍ പബ്ലിക് ഹെല്‍ത് ഡയറക്ടര്‍ പ്രൊഫസര്‍ ജോണ്‍ ആര്‍ ആഷ്ടണ്‍ ചോദിച്ചത് മാര്‍ച്ച് 12 നായിരുന്നു. ഇതിനോടകം ഏകദേശം പകുതി ജനങ്ങളെ 808,000 ടെസ്റ്റുകള്‍ ചെയ്തു കഴിഞ്ഞു. 40,000 പേര്‍ക്ക് വൈറസ് ബാധ ഉണ്ടായിരുന്നു. 36531 പേര്‍ക്ക് ഭേദമായി. 142 പേര്‍ മരണമടഞ്ഞു. ഇനിയും 49 പേര്‍ തീവ്രപരിചരണത്തില്‍ ഉണ്ട്. ഇതില്‍ ഒരു മരണം പോലും ആശുപത്രിയില്‍ അല്ലാതെയോ തീവ്രപരിചരണത്തില്‍ ആയിരിക്കുമ്പോള്‍ അല്ലാതെയോ സംഭവിച്ചില്ല എന്ന യാഥാര്‍ഥ്യം വിരല്‍ ചൂണ്ടുന്നത് നാഷണല്‍ മെഡിക്കല്‍ ടാസ്‌ക് ഫോഴ്സ് അക്ഷരാര്‍ത്ഥത്തില്‍ കോവിഡ് 19 നുമായി കോമ്പാറ്റില്‍ (പോരാട്ടം) തന്നെ എന്നാണ് .
മനുഷ്യര്‍ തമ്മിലെ അകലം പാലിച്ചു കൊണ്ട്, സാനിറ്റൈസറും ഗ്ലൗസും ഉപയോഗിച്ചു കൊണ്ട് സൂപ്പര്‍ മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിച്ചു. മത്സ്യച്ചന്തകള്‍ , പച്ചക്കറി വിപണന ശാലകള്‍ തുടങ്ങി സാധ്യമായതെല്ലാം തുറന്നിരിക്കുമ്പോഴും ആളുകള്‍ കൂട്ടം ചേരുന്ന സ്‌കൂളുകള്‍, ആരാധനാലയങ്ങള്‍, സിനിമാശാലകള്‍, തുടങ്ങിയവ അടച്ചിട്ടു. ഗാഢമായ ശാരീരികസാമീപ്യം ആവശ്യമുള്ള തൊഴിലുകള്‍ മാത്രം നിറുത്തി വച്ചു. ഹോട്ടലുകള്‍ ഭക്ഷണം കൊടുത്തു വിടുന്ന രീതിയിലേക്കായി.
ആദ്യം എന്തിനടയ്ക്കുന്നു എന്ന് ചോദിച്ച് അലസമായിരിക്കുക, രംഗം വഷളാകുന്നു എന്നു കാണുമ്പോള്‍ കണ്ണും പൂട്ടി എല്ലാം അടച്ചിടുക എന്ന നിരുത്തരവാദപരമായ ഭരണ രീതിക്കു വിപരീതമാണത്
തീരം തല്ലി ഒഴുകിയിരുന്ന ഒരു മഹാനദി പെട്ടെന്ന് ഒരു ചെറിയ പുഴയൊഴുകും പോലെ മന്ദതാളത്തിലേക്കു നീങ്ങിയെങ്കിലും ബഹ്റൈനില്‍ എന്നും ജീവിത പ്രവാഹം നിലക്കാതെ ഉണ്ടായി. ജനങ്ങളെ എല്ലാം അകത്തിട്ടടക്കുന്നതിനു വിപരീതമായൊരു തത്വശാസ്ത്രമാണത്. ആദ്യം എന്തിനടയ്ക്കുന്നു എന്ന് ചോദിച്ച് അലസമായിരിക്കുക, രംഗം വഷളാകുന്നു എന്നു കാണുമ്പോള്‍ കണ്ണും പൂട്ടി എല്ലാം അടച്ചിടുക എന്ന നിരുത്തരവാദപരമായ ഭരണ രീതിക്കു വിപരീതമാണത്. മഹാമാരിയുടെ കാലത്ത് ഇങ്ങനെയൊരു വഴി സ്വീകരിക്കുന്നതിന് അപാരമായ നിശ്ചയദാര്‍ഢ്യം വേണം. പ്രതിബദ്ധതയില്‍ നിന്ന് വേണം ആ നിശ്ചയ ദാര്‍ഢ്യം ഉരുവപ്പെടേണ്ടത്. വലിയ ശാസ്ത്രസാങ്കേതിക വിജ്ഞാന പൈതൃകത്തിന്റേയോ വര്‍ത്തമാനത്തിന്റെയോ അവകാശ വാദങ്ങളൊന്നുമില്ലെങ്കിലും ബഹ്റൈനെ നയിക്കുന്നവര്‍ക്ക് ഈ കോവിഡ് കാലത്തെ കൃതഹസ്തതയോടെ കൊണ്ടു പോകാന്‍ കഴിഞ്ഞു. ബഹ്റൈനില്‍ ഒരു ദിവസം പോലും സംപൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചില്ല. നിര്‍ബന്ധിത അടച്ചിരിപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ കൊടുത്തില്ല . ക്ലസ്റ്ററുകള്‍ ആയി ബാധിത പ്രദേശങ്ങളെ നിര്‍ണ്ണയിച്ചു പ്രഖ്യാപിച്ചില്ല. ഒരു ഗവര്‍മെന്റ് ഓഫീസും ഒരു ദിവസവും അടച്ചിട്ടില്ല. വിദേശ തൊഴിലാളികള്‍ കൂടുതലും ഏര്‍പ്പെട്ടിരിക്കുന്നത് നിര്‍മ്മാണ മേഖലയിലെ തൊഴിലുകളില്‍ ആണ്. ഒരു കണ്‍സ്ട്രക്ഷന്‍ സൈറ്റിലും ഒരു ദിവസം പോലും ജോലി നിറുത്തി വച്ചില്ല. ഒരു നിര്‍മ്മാണ ഫാക്ടറിയും ഒരു ഷിഫ്റ്റും നിറുത്തിയില്ല. പബ്ലിക് ബസ് ഓട്ടം ഒരു ദിവസവും നിലച്ചില്ല. ഒരു വഴിയിലും ആരും ആരെയും തടഞ്ഞില്ല. ഒരു റോഡും അടച്ചില്ല . ഒരു "കോവിഡിതനെ'യും അരികത്തുള്ളവരോ അയല്‍ക്കാരോ ബഹിഷ്‌കരിച്ചില്ല. വിദേശിയെന്ന പേരിലോ അനഭിജാതനെന്നതിനാലോ ഉപേക്ഷിക്കപ്പെട്ടുമില്ല. ബഹ്റൈന്‍ കോവിഡിനൊപ്പം ജീവിക്കാന്‍ പഠിക്കുന്നു.
ബഹ്‌റൈന്‍ നാഷണല്‍ ഗ്യാസ് കമ്പനിയില്‍ കണ്‍സ്ട്രക്ഷന്‍ (സിവില്‍) എഞ്ചിനീയിറാണ് ഇ.എ സലിം
കഠിനകാലം തന്നെയെങ്കിലും പ്രവാസികള്‍ തിരിച്ച് പോവേണ്ടതില്ലല്ലോ...
പ്രഭാഷകന്‍. 40 വര്‍ഷത്തിലേറെയായി ബഹ്റൈനില്‍. ഇപ്പോള്‍ ബഹ്‌റൈന്‍ നാഷണല്‍ ഗ്യാസ് കമ്പനിയില്‍ കണ്‍സ്ട്രക്ഷന്‍ എഞ്ചിനീയര്‍.
Divakaran N. Puthanpurayil
29 Jul 2020, 09:25 PM
No lockdown? No shutdown even on construction sites? Not even for a day? Unbelievable! Well done Bahrain! Wonderful management! Good health and long life to your loving King Sh. Hamad bin Isa Al Khalifa, all Bahranis and all expatriates there in the kingdom where I also have had the opportunity to live for nearly 25 years from 1983! Well written too, Salim. Thank you for sharing.
HAMEED
29 Jul 2020, 08:18 PM
ബഹ്ററയി സർക്കാരും അവരുടെ നയങ്ങളും കൂടെ അവിടുത്തെ ആരോഗ്യ പ്രവർത്തകരും അഭിനന്ദനമർഹിക്കുകുന്നു.
ഡോ: ബി. ഇക്ബാല്‍
Dec 25, 2022
6 Minutes Read
ഇ.എ. സലീം
Dec 09, 2022
10 Minutes Read
ഡോ. യു. നന്ദകുമാർ
Oct 22, 2022
3 Minute Read
എന്‍.ഇ. സുധീര്‍
Jul 29, 2022
8 Minutes Read
കെ.വി. ദിവ്യശ്രീ
Jul 21, 2022
17 Minutes Read
Dr P V Cheriyan
30 Jul 2020, 03:07 PM
Well written dear Salim. Yes Bahrain has shown its determination to combat Covid 19 along with the benevolence of the rulers to the residents of Bahrain including expatriates. Defensively Bahrain is a proud example for others to learn how efficiently this country managed COVID 19. Hats of to the rulers of this great country. We are all there with you. Request to Mr E A Salim to translate this write up in English and if possible in Arabic too!