കഴുതയ്‌ക്കൊപ്പം കൂലി വാങ്ങിയ
തൊഴിലാളിയെ നോക്കുകൂലിക്കാരായി
മാറ്റിയ കേരളം
കഴുതയ്‌ക്കൊപ്പം കൂലി വാങ്ങിയ തൊഴിലാളിയെ നോക്കുകൂലിക്കാരായി മാറ്റിയ കേരളം
ഒരു നൂറ്റാണ്ടു മുന്‍പുള്ള കേരളത്തില്‍ മനുഷ്യന്റെ അധ്വാനം കുതിരയ്ക്ക് താഴെയും കഴുതയ്ക്ക് ഒപ്പവും കണക്കായിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. 1924 ലെ വെള്ളപ്പൊക്കത്തെക്കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായ ചില രേഖകള്‍ പരിശോധിച്ചപ്പോഴാണ് ഈ ചരിത്രവും പഠിക്കേണ്ടിവന്നത്. കഴുതയോട് ചേര്‍ന്ന് കുതിരയോട് മത്സരിക്കേണ്ടിവന്ന തൊഴിലാളിയുടെ ചരിത്രം കേരളത്തിലെ ജാതി വ്യവസ്ഥയുടെ ചരിത്രം കൂടിയാണ് രേഖപ്പെടുത്തുന്നത്. കഴുതയ്ക്കൊപ്പം പണിയെടുത്ത തൊഴിലാളി ഒരു നൂറ്റാണ്ടിനിപ്പുറം നോക്കുകൂലി വാങ്ങേണ്ടി വരുന്ന അവസ്ഥയിലേക്ക് തൊഴിലാളികളെ മാറ്റിത്തീര്‍ത്തതിന്റെ ചരിത്രം കൂടിയാണ് കേരളത്തിന്റേത്.
4 Oct 2021, 10:22 AM
കേരളത്തിലെ തൊഴിലാളി ചരിത്രത്തിന്റെ ഉടമസ്ഥാവകാശം ഏറ്റെടുക്കാന്‍ ഇന്ന് ഒരുപാട് രാഷ്ട്രീയ പാര്‍ട്ടികളും പ്രസ്ഥാനങ്ങളും മുന്നോട്ടുവരുന്നുണ്ട്. എന്നാല്‍ ഒരു നൂറ്റാണ്ടു മുന്‍പുള്ള കേരളത്തില്‍ മനുഷ്യന്റെ അധ്വാനം കുതിരയ്ക്ക് താഴെയും കഴുതയ്ക്ക് ഒപ്പവും കണക്കായിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു എന്ന് കൂടി മനസിലാക്കേണ്ടതുണ്ട്. 1924 ലെ വെള്ളപ്പൊക്കത്തെക്കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായ ചില രേഖകള്‍ പരിശോധിച്ചപ്പോഴാണ് ഈ ചരിത്രവും പഠിക്കേണ്ടിവന്നത്.
1924 വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് മൂന്നാര്‍, ദേവികുളം ഭാഗങ്ങളിലേക്ക് അരിയും തേങ്ങയും കൊണ്ടുവരാന്‍ കുതിരയും, കഴുതയും ഒപ്പം കൂലി (മനുഷ്യരെയും) യെയും ഉപയോഗിച്ചിരുന്നതായി അക്കാലത്തെ സര്‍ക്കാര്‍ രേഖകളില്‍ കാണാം. അന്നത്തെ ദേവികുളം തഹസില്‍ദാര്‍ മിസ്റ്റര്‍ ഡാനിയേല്‍ സര്‍ക്കാരിന് സമര്‍പ്പിച്ച രേഖയിലാണ് ഈ കണക്കുള്ളത്. ഒരു കുതിര 36 കെട്ടുകള്‍ ചുമക്കുമ്പോള്‍ കഴുതയും മനുഷ്യനും 18 കെട്ടുകള്‍ ചുമക്കും എന്നാണ് കണക്ക്. എന്നാല്‍ കഴുതയും മനുഷ്യനും 18 കെട്ട് അരി ചുമക്കുന്നതിന് മൂന്ന് ബ്രിട്ടീഷ് രൂപയാണ് കൂലി നല്‍കിയത് എന്നാണ് രേഖകള്‍ പറയുന്നത്. മനുഷ്യന് എത്ര കൂലി നല്‍കി എന്ന് രേഖകളില്‍ വ്യക്തമല്ല.
1924ലുണ്ടായ വെള്ളപ്പൊക്കത്തില്‍ നാശനഷ്ടമുണ്ടായ മൂന്നാര്‍, ദേവികുളം പ്രദേശത്തെ ദുരിതാശ്വാസ നടപടികള്‍ക്കായി തിരുവിതാംകൂര്‍ സര്‍ക്കാര്‍ അനുവദിച്ച 1000 രൂപ ചെവഴിച്ചതിന്റെ കണക്കുകള്‍ അവതരിപ്പിക്കുന്ന രേഖകളിലാണ് അരി എത്തിക്കുന്നതിന് ചെലവാക്കിയ കണക്കുള്ളത്. കേരളത്തില്‍ അടിമവേല നിലനിന്നിരുന്ന ഒരു പ്രദേശം കൂടിയാണ് ദേവികുളം- മൂന്നാര്‍ മേഖല. അതുകൊണ്ട് തന്നെ കഴുതയ്ക്കൊപ്പം പണിയെടുത്ത മനുഷ്യര്‍ അടിമതൊഴിലാളികളോ നിര്‍ബന്ധിതമായി തൊഴില്‍ എടുത്തവരോ ആകാം. കഴുതയ്ക്കും കുതിരയ്ക്കും കിട്ടിയ പരിഗണ പോലും കിട്ടാത്ത, കഴുതയോട് ചേര്‍ന്ന് കുതിരയോട് മത്സരിക്കേണ്ടിവന്ന തൊഴിലാളിയുടെ ചരിത്രം കേരളത്തിലെ ജാതി വ്യവസ്ഥയുടെ ചരിത്രം കൂടിയാണ് രേഖപ്പെടുത്തുന്നത്.
ഒരു നൂറ്റാണ്ടിനുള്ളില്‍ കേരളത്തിലെ തൊഴിലാളികളുടെ ജീവിതത്തില്‍ വരുത്തിയ മാറ്റങ്ങള്‍ കണക്കാക്കി കേരളം അതിവേഗം പുരോഗതി പ്രാപിച്ചു എന്നൊക്കെ വിലയിരുത്താറുണ്ട്. എന്നാല്‍ കഴുതയ്ക്കൊപ്പം പണിയെടുത്ത തൊഴിലാളി ഒരു നൂറ്റാണ്ടിനിപ്പുറം നോക്കുകൂലി വാങ്ങേണ്ടി വരുന്ന അവസ്ഥയിലേക്ക് കേരളത്തിലെ തൊഴിലാളികളെ മാറ്റിത്തീര്‍ത്തതിന്റെ ചരിത്രം കൂടിയാണ് കേരളത്തിന്റേത്. അതുകൊണ്ട് തന്നെ കേരള തൊഴിലാളി ചരിത്രം എന്നത് ഗൗരവമായി രേഖപ്പെടുത്തേണ്ടതാണ്. സര്‍ക്കാര്‍ കൂലിയ്ക്ക് പകരം ഭക്ഷണം കൊടുത്തിരുന്ന, ഉഴിയം വേല ചെയ്യുന്ന അടിമതൊഴിലാളികള്‍ നിര്‍മിച്ച തിരുവനന്തപുരം-കൊല്ലം തോടുവഴി തിരുവിതാംകൂര്‍ രാജാക്കന്മാര്‍ പുകയില വ്യാപാരം നിയന്ത്രിച്ചിരുന്ന ഒരു കാലവും കേരളത്തിന് ഉണ്ടായിരുന്നു.
കഴുതയോടും കുതിരയോടും മത്സരിക്കേണ്ടി വന്ന തൊഴിലാളി ജാതീയമായ അടിമത്തം അനുഭവിക്കുന്ന വിഭാഗംകൂടിയാണ്. ഈ നൂറു കൊല്ലങ്ങള്‍ക്കിപ്പുറം കേരളത്തിലെ തൊഴിലാളിക്ക് കേരളത്തിലെ പൗര- രാഷ്ട്രീയ രംഗത്തുള്ള പങ്കിനെക്കുറിച്ച് ഗൗരവമായി തന്നെ പഠിക്കേണ്ടതുണ്ട്.
കേരളത്തിലെ സാമ്പത്തിക വ്യവഹാരങ്ങളില്‍നിന്നും തൊഴിലാളിയും അധ്വാനമൂല്യവും പുറംതള്ളപ്പെട്ടതിന്റെ ചരിത്രവും കൂടിയാണ് കഴുതയ്ക്കൊപ്പം പണിയെടുത്ത ചരിത്രം ചൂണ്ടിക്കാണിക്കുന്നത്. കേരള വികസന മാതൃക ലോകത്തിന് തന്നെ മാതൃകയായി വിലയിരുത്തപ്പെടുമ്പോഴും കേരളത്തിലെ തൊഴില്‍ ശക്തിയെ മൂലധന നിയന്ത്രണത്തില്‍ കൊണ്ട് വരാനും തൊഴില്‍ സ്വാതന്ത്രം ഇല്ലാതാക്കാനും കേരള വികസന മാതൃകയ്ക്ക് കഴിഞ്ഞു എന്നതാണ് വസ്തുത. തൊഴിലാളിക്കുള്ള ക്ഷേമനിധികള്‍കൊണ്ട് സമ്പന്നമാണ് കേരളം എന്നാല്‍ തൊഴില്‍ സുരക്ഷിതത്ത്വം, അത് പോലെ തന്നെ തൊഴില്‍ മൂലം നേടുന്ന സാമ്പത്തിക വളര്ച്ചയില്‍ ഒക്കെ കേരളം പിന്നോക്കം പോകുകയും ചെയ്തു. ക്ഷേമനിധികള്‍ക്ക് തൊഴില്‍ വേതനത്തില്‍ ഏകീകരണം കൊണ്ടുവരാനും അതോടൊപ്പം സാമൂഹിക സുരക്ഷാ പദ്ധതികള്‍ വ്യപകമാക്കാനും കഴിഞ്ഞു എങ്കിലും തൊഴില്‍-വരുമാന സുരക്ഷിതത്തില്‍ കേരളം പിന്നോക്കം തന്നെയാണ്.
കര്‍ഷതൊഴിലാളിയെ "തൊഴിലാളി' ആക്കിയ കേരളം
ഭൂരഹിത കര്‍ഷത്തൊഴിലാളികളില്‍ നിന്ന് കര്‍ഷകരിലേക്കുള്ള മാറ്റം തടസപ്പെടുത്തി കര്‍ഷത്തൊഴിലാളി ക്ഷേമനിധിയും, ലക്ഷം വീട് കോളനിയും സൃഷ്ട്ടിച്ച കേരളത്തിന്റെ ഭൂപരിഷകരണ മാതൃക എങ്ങനെയാണ് പ്രകീര്‍ത്തിക്കപ്പെട്ടത് എന്ന് കൂടി നമ്മള്‍ വിലയിരുത്തേണ്ടതുണ്ട്. സവര്‍ണ-സമ്പന്ന പശ്ചാത്തലമുള്ള സാമ്പത്തിക വിദഗ്ധരും ചിന്തകരുമാണ് ഈ പ്രചാരണം വലിയതോതില്‍ നടത്തിയത്. നമ്മുടെ അക്കാദമിക് മേഖലയും ഈ സവര്‍ണ- സമ്പന്ന ചിന്തകരുടെ ഭൂപരിഷ്കരണത്തെക്കുറിച്ചുള്ള പഠനങ്ങളാണ് കാലാകാലങ്ങളായി പഠിപ്പിച്ചുകൊണ്ടിരുന്നത്. അതുകൊണ്ടുതന്നെ വിമര്‍ശനാത്മക കാഴ്ചപ്പാടുകള്‍ വിസ്മരിക്കപ്പെട്ടു.
കാര്‍ഷിക രംഗത്തുമാത്രമല്ല, ഈ തൊഴില്‍- വരുമാന ശോഷണം ഉണ്ടാകുന്നത്. കൊല്ലം ജില്ലയിലെ ഒരു മത്സ്യത്തൊഴിലാളി സഹകരണ സംഘത്തിന്റെ കഴിഞ്ഞ മുപ്പതു വര്‍ഷത്തെ രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് മനസിലായത്, ഈ മേഖലയില്‍ പണിയെടുക്കുന്നവരുടെ വരുമാനത്തിലുണ്ടായ മാറ്റം നാമമാത്രമാണ് എന്നതാണ്. കേരളത്തിലെ അസംഘടിത മേഖലയില്‍ കുറയുന്ന തൊഴില്‍ ദിനങ്ങള്‍ കേരള വികസന മാതൃകയെക്കുറിച്ചുള്ള ധാരണകളെ തന്നെ തിരുത്തുന്നുണ്ട്.
തൊഴില്‍ മൂലധനത്തെ കേന്ദ്രീകരിച്ച സാമൂഹിക- സാമ്പത്തിക വളര്‍ച്ചയ്ക്ക് കേരള വികസന മാതൃക കാരണമായിട്ടില്ല. ഇതൊരു പുതിയ കണ്ടുപിടുത്തമൊന്നുമല്ല, കേരളത്തിലെ ദലിത് ചിന്തകര്‍ പലപ്പോഴയായി പങ്കുവച്ച കാര്യമാണിത്. കേരളത്തിലെ അക്കാദമിക് ഗവേഷണങ്ങളും ഈ മേഖലയില്‍ കാര്യമായി ഇടപെടല്‍ നടത്തിയിട്ടില്ല. നൂറുവര്‍ഷത്തിന് മുന്‍പുള്ള പോലെ കഴുതയോട് മത്സരിക്കേണ്ടിവരുന്നില്ല എങ്കിലും തൊഴില്‍ ദിനങ്ങള്‍ക്ക് വേണ്ടി വ്യവസ്ഥയോടും മൂലധനത്തോടും കേരളത്തിലെ തൊഴിലാളികള്‍ക്ക് മത്സരിക്കേണ്ടിവരുന്നുണ്ട്. കേരളത്തില്‍ സംഘടിത പണിമുടക്ക് നടത്താന്‍ തൊഴിലാളികള്‍ കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി തയ്യാറായിട്ടില്ല. പകരം സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരുടെ പണിമുടക്ക് കേരളത്തിലെ ട്രേഡ് യൂണിയന്‍ രാഷ്ട്രീയത്തെ തൊഴിലാളി വിരുദ്ധമാക്കിത്തീര്‍ത്തു എന്ന് പറയാം. അന്തർ സംസ്ഥാന തൊഴിലാളികളുടെ എണ്ണം ചൂണ്ടിക്കാട്ടി കേരളത്തില്‍ തൊഴിലാളികള്‍ ഇല്ല എന്നൊക്കെ പറയാറുണ്ട്. എന്നാല്‍ കേരളത്തില്‍ പണിയെടുക്കുന്ന അന്തർ സംസ്ഥാന തൊഴിലാളികളെ നിര്‍വചിക്കുന്നത് കൂടുതല്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ എന്നും ചോദ്യം ചെയ്യാത്ത തൊഴിലാളികള്‍ എന്നുമാണ്.
നൂറുവര്‍ഷം മുന്‍പ് കഴുതയ്ക്കൊപ്പം കുതിരയോട് മത്സരിച്ച തൊഴിലാളിയ്ക്ക് തന്റെ തൊഴിലിന്മേലുള്ള നിയന്ത്രണം മറികടക്കാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ നൂറുകൊല്ലങ്ങള്‍കൊണ്ടുള്ള വികസന നയങ്ങള്‍ സൃഷ്ടിച്ച മാറ്റം എന്നുപറയാന്‍ കഴിയുന്നത് തൊഴിലാളിയ്ക്ക് തന്റെ തൊഴിലിനുമേല്‍ നിയന്ത്രണങ്ങള്‍ നഷ്ടമായി എന്നതാണ്. തൊഴില്‍ സ്വാകാര്യ അവകാശമെന്നതിനേക്കാള്‍ മൂലധനത്തിന്റെ വളര്‍ച്ചയ്ക്കുള്ള ഉപാധി എന്നനിലയില്‍ ഒരു നൂറ്റാണ്ടുകൊണ്ട് കേരളത്തിലടക്കം മാറിയിട്ടും വികസനത്തെക്കുറിച്ചുള്ള കാഴ്ചപ്പാടില്‍ മാറ്റം (കേരളത്തില്‍) വന്നിട്ടില്ല.
ഇന്നും തൊഴിലാളിയ്ക്ക് വലിയ സാധ്യതകള്‍ നല്‍കുന്ന ഒരു സാമ്പത്തിക വ്യവസ്ഥയാണ് കേരളം എന്ന് പ്രചരിപ്പിക്കുന്നതില്‍ ഇടതുപക്ഷവും- വലതുപക്ഷവും മുന്നിലാണ്.ഇത് തങ്ങളുടെ പ്രത്യയശാസ്ത്രത്തിന്റെ വിജയമായി അവതരിപ്പിക്കുന്നതില്‍ ഇടതുപക്ഷം വലിയതോതില്‍ വിജയിച്ചിട്ടുണ്ട്. 1951 ലെ തോട്ടം തൊഴിലാളി നിയമം ഇന്നും സംരക്ഷിക്കുന്നതില്‍ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ തന്നെ നൂറു വര്‍ഷം മുന്‍പത്തെ കേരളത്തെ ഓര്‍മിപ്പിക്കുന്നുണ്ട്. ഇവിടങ്ങളിലെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം പരിശോധിച്ചാല്‍ തന്നെ മനസിലാകുന്ന വസ്തുതയാണിത്. എന്നാല്‍ എവിടെയെല്ലാം തൊഴിലാളിക്ക് വലിയ വരുമാനവും സുരക്ഷയും ഉറപ്പാക്കി എന്ന് ആവര്‍ത്തിക്കുന്നതിലൂടെയാണ് കേരളത്തില്‍ കൃത്യമായി പറഞ്ഞാല്‍ തൊഴിലാളി വിരുദ്ധ രാഷ്ട്രീയം പുരോഗമന വേഷമണിഞ്ഞ് നിലനില്‍ക്കുന്നത്.
ഡോ. ടി.എസ്. ശ്യാംകുമാര്‍
Apr 09, 2022
3.5 Minutes Read
ഡോ. പി.പി. അബ്ദുള്‍ റസാഖ്
Apr 04, 2022
26 Minutes Watch
ടി.എം. ഹര്‍ഷന്‍
Mar 01, 2022
58 Minutes Watch
ഉമൈർ എ. ചെറുമുറ്റം
Dec 10, 2021
14 Minutes Read
ഡോ. പി.ജെ. വിൻസെന്റ്
Dec 07, 2021
42 Minutes Watch
ഷൈനി ബെഞ്ചമിന്‍
Dec 05, 2021
2 minutes read