‘ഭാഷകളുടെ ചരമക്കുറിപ്പുകൾ
തയാറാക്കിക്കൊണ്ടിരിക്കുന്ന ഒരു കാലത്ത്,
നാം നമ്മുടെ ഭാഷയുടെ അതിജീവനത്തെക്കുറിച്ച്
ആലോചിക്കുന്നു’
‘ഭാഷകളുടെ ചരമക്കുറിപ്പുകൾ തയാറാക്കിക്കൊണ്ടിരിക്കുന്ന ഒരു കാലത്ത്, നാം നമ്മുടെ ഭാഷയുടെ അതിജീവനത്തെക്കുറിച്ച് ആലോചിക്കുന്നു’
‘സ്വന്തം ഭാഷകൊണ്ടുള്ള ഭൗതിക പ്രയോജനം കുറയുന്നതാണ് മാതൃഭാഷയുടെ അപചയത്തിനുള്ള കാരണങ്ങളില്‍ ഒന്ന്. ജീവിത സാഹചര്യങ്ങളില്‍ വരുന്ന മാറ്റവും, പ്രവാസ ജീവിതവും കര്‍മ മണ്ഡലത്തിലെ സാഹചര്യങ്ങളും ഈ അപചയത്തിന് ആക്കം കൂട്ടുന്നു.’
22 Feb 2022, 04:02 PM
ഭാഷ എന്നാല്‍ നിഘണ്ടുവിലുള്ള മൃതശബ്ദങ്ങളുടെ കോശമല്ലന്നും അത് സജീവമായി നമ്മുടെ ജീവിത വ്യവഹാരങ്ങളില്‍ ഇടപെടുന്ന, നമ്മുടെ സ്വത്വബോധത്തെയും സംസ്‌കാരത്തെയും ലോകവീക്ഷണത്തെയും നിര്‍വചിക്കുന്ന ഒരു ശക്തിയാണെന്നും സച്ചിദാനന്ദന്‍. വക്കം മൗലവി സ്മാരക ഗവേഷണ കേന്ദ്രം മാതൃഭാഷാദിനത്തില്‍ നടത്തിയ സര്‍ഗസംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
""ലോകമെമ്പാടും ഭാഷയുടെ ചരമക്കുറിപ്പുകളും മഹസ്സറുകളും തയ്യാറാക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാലത്താണ് നാം നമ്മുടെ ഭാഷയുടെ ശാക്തീകരണത്തെക്കുറിച്ചും അതിജീവനത്തെക്കുറിച്ചും ആലോചിക്കുന്നത്. സ്വന്തം ഭാഷകൊണ്ടുള്ള ഭൗതിക പ്രയോജനം കുറയുന്നതാണ് മാതൃഭാഷയുടെ അപചയത്തിനുള്ള കാരണങ്ങളില്‍ ഒന്ന്. ജീവിത സാഹചര്യങ്ങളില്‍ വരുന്ന മാറ്റവും, പ്രവാസ ജീവിതവും കര്‍മമണ്ഡലത്തിലെ സാഹചര്യങ്ങളും ഈ അപചയത്തിന് ആക്കം കൂട്ടുന്നു. എന്തിനെയും നീതിയുടെ പക്ഷത്തുനിന്ന്ചോദ്യം ചെയ്യാനുള്ള പ്രവണത മലയാളി സ്വത്വത്തിന്റെ ഭാഗമാണ്. അതുകൊണ്ടുതന്നെ ഭാഷ മലയാളിയുടെ സ്വത്വത്തെയും, മതങ്ങളെയും സാംസ്‌കാരിക വൈവിധ്യങ്ങളെയും നിര്‍വചിക്കുന്ന ഒന്നാണ്''- സച്ചിദാനന്ദന്‍ പറഞ്ഞു.

മാതൃഭാഷ നഷ്ടപ്പെടുന്നവര്‍ സാംസ്‌കാരികമായി പ്രവാസികളാവുകയും സാമൂഹികമായി ഭവനരഹിതരാവുകയും ചെയ്യുന്നു എന്ന് ചരിത്രകാരനായ രാജന്‍ ഗുരുക്കള്‍ പറഞ്ഞു: ""മാതൃഭാഷയിലാണ് നമ്മള്‍ ജനിച്ചു വളര്‍ന്നത്. ഹൃദയത്തിലാണതിന്റെ സ്ഥാനം. ജീവിതവും സംസ്‌കാരവുമാണത്. ഭാഷ നാം ബോധപൂര്‍വ്വം പഠിക്കുമ്പോള്‍ മാതൃഭാഷ സ്വാഭാവികമായി സ്വായത്തമാക്കുകയാണ്. നമുക്കു സ്വന്തമാണത്. ഒരുഭാഷ നമ്മെ പഠിക്കാനും ആവര്‍ത്തിക്കാനും സഹായിക്കുമ്പോള്‍ മാതൃഭാഷ നമ്മെ മനസ്സിലാക്കാനും നിരാകരിക്കാനും പഠിപ്പിക്കുന്നു,'' ഗുരുക്കള്‍ പറഞ്ഞു.
മാതൃഭാഷ ഒരു വ്യക്തിയുടെ അനുഭവത്തിന്റെയും അനുഭൂതിലോകങ്ങളുടെയും ഭാഷയാണെന്ന് സുനില്‍ പി. ഇളയിടം പറഞ്ഞു: ""ഒരു വ്യക്തി ചരിത്രത്തെ അറിയുകയും, സമൂഹത്തെ ഉള്‍ക്കൊള്ളുകയും, സാമൂഹിക ജീവിയായി സ്വയം നിലനില്‍ക്കുകയും ചെയ്യുന്നത് ഏതു ഭാഷയിലാണോ ആ ഭാഷയാണ് അയാളുടെ മാതൃഭാഷ. മാതൃഭാഷ അനുഭൂതിയുടെ ഭാഷയെന്നു പറയുന്നത് നമുക്ക് ചുറ്റുമുള്ള അനുഭവത്തെ ആന്തരികമായി സ്വാംശീകരിക്കാന്‍ അതിനു കഴിയുന്നത് കൊണ്ടാണ്. കേവല വിവരങ്ങള്‍ക്കപ്പുറം സമൂഹത്തെ അനുഭൂതിപരമായി സ്വാംശീകരിക്കാനും ആ സ്വാംശീകരണത്തിലൂടെ ജീവിതത്തെ ആകമാനമായി അഭിസംബോധന ചെയ്യാനും നമുക്ക് പ്രാപ്തി കൈവരുന്നത് മാതൃഭാഷാ ബോധത്തിലൂടെയാണ്,'' സുനില്‍ പറഞ്ഞു.

ബുദ്ധിയും ജ്ഞാനവും മാത്രമല്ലെന്നും വൈകാരികമായ ഒരു പൂര്‍ണത കൂടി മനുഷ്യനാവശ്യമാണെന്നും ആ വൈകാരികതയുടെ കൊടുക്കല്‍ വാങ്ങലുകള്‍ക്ക് മാതൃഭാഷ തന്നെയാണ് വേണ്ടതെന്നും ഡോ. ഖദീജ മുംതാസ് പറഞ്ഞു: ""സ്വന്തം ഭാഷയില്‍ പഠിക്കുകയും സംവദിക്കുകയും ചെയ്യുമ്പോള്‍ നമ്മള്‍ നാടിനെ അറിയുന്നു, മനുഷ്യരെ അറിയുന്നു, പ്രകൃതിയെ അറിയുന്നു. അതൊരു വൈകാരിക സംരക്ഷണം കൂടിയാണ്,'' ഡോ. മുംതാസ് പറഞ്ഞു.
ചെറുഭാഷകള്‍ വറ്റിപ്പോകുന്ന ഒരു കാലമാണ് നമ്മുടേതെന്ന് ഉണ്ണി ആര്‍. പറഞ്ഞു: ""ലോകം എകഭാഷയിലേക്കോ അല്ലെങ്കില്‍ കുറച്ചു മാത്രം ഭാഷകളിലേക്കോ ചുരുക്കപ്പെടുമ്പോള്‍ മാതൃഭാഷാ ദിനമെന്നത് ഒരു ഓര്‍മപ്പെടുത്തല്‍ മാത്രമല്ല. പ്രതിരോധത്തിനുള്ള ആഹ്വാനം കൂടിയാണ്. എന്റെ ഭാഷയില്‍ തന്നെ എത്രയെത്ര ചെറു വഴികള്‍, എത്രയെത്ര പിരിവുകളും കുന്നുകളും ആഴങ്ങളും! ഇതൊക്കെയും മൂടുവാന്‍ വാ തുറക്കപ്പെടുന്ന ഏക ഭാഷാ അധികാരത്തിനോട് നമുക്ക് നമ്മുടെ ഭാഷയില്‍ മിണ്ടിയും എഴുതിയും എതിരിടാം,'' ഉണ്ണി പറഞ്ഞു.
ഭരണ ഭാഷയും വ്യവഹാര ഭാഷയും എല്ലാം മലയാളത്തിലാക്കണമെന്നു പറയുന്ന മലയാളികള്‍ മലയാളികളോടുതന്നെ ഇക്കാര്യത്തില്‍ സമരം ചെയ്യേണ്ടിവരുന്ന വിചിത്രമായ ഒരു അവസ്ഥ കേരളത്തിലുണ്ടെന്ന് എം.എന്‍. കാരശ്ശേരി പറഞ്ഞു: ""ഗാന്ധിജി എല്ലാക്കാലത്തും മാതൃഭാഷയ്ക്കു വേണ്ടി പ്രവര്‍ത്തിച്ച ഒരാളാണ്. വ്യത്യസ്ത ഭാഷകള്‍ അറിയാവുന്ന അദ്ദേഹം മാതൃഭാഷയെ മുലപ്പാലെന്നാണ് വിശേഷിപ്പിച്ചത്.'' ഭാഷയുടെ രാഷ്ട്രീയം ദേശീയ തലത്തില്‍ തിരിച്ചറിഞ്ഞ രണ്ടുപേര്‍ ഗാന്ധിജിയും റാംമനോഹര്‍ ലോഹ്യയുമായിരുന്നു എന്നും കാരശ്ശേരി പറഞ്ഞു.

മാതൃഭാഷയെക്കുറിച്ചു ഇന്ന് ആര്‍ക്കെങ്കിലും അപകര്‍ഷതാബോധം ഉണ്ടെങ്കില്‍ അവര്‍ ഇപ്പോഴും കൊളോണിയല്‍, ഫ്യൂഡല്‍, മേലാള, ജാതിവ്യവസ്ഥയുടെ പിടിയിലാണെന്ന് ഫാ. കെ.എം. ജോര്‍ജ് പറഞ്ഞു. രാജ്യം സ്വതന്ത്രമായതുപോലെ ഭാഷയും സ്വതന്ത്രമാകണമെന്നും ഇത്തരഭാഷകളുമായി സര്‍ഗാത്മകമായ കൊടുക്കല്‍ വാങ്ങലുകള്‍ ഉണ്ടാകേണ്ടതുണ്ടെന്നും ഫാ. ജോര്‍ജ് ഓര്‍മിപ്പിച്ചു.
മലയാളഭാഷയില്‍ ഇതിനുമുന്‍പുണ്ടായിട്ടില്ലാത്ത വിധത്തില്‍ ഒരു നവോന്മേഷം ഉണ്ടെന്ന് എസ്. ഗോപാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി: ""പാരമ്പര്യവിധിയാല്‍ സാഹിത്യമെന്ന് വിവക്ഷിക്കപ്പെടുന്ന മണ്ഡലങ്ങളില്‍ ആയിരിക്കണമെന്നില്ല ഈ ഊര്‍ജ്ജദായകമായ വീണ്ടെടുക്കലുകള്‍ നടക്കുന്നത്. എന്നാല്‍ ഈ വീണ്ടെടുക്കലുകളുടെ പ്രതിഫലനം മലയാളിയുടെ സര്‍ഗ്ഗാത്മക കൃതികളില്‍ ഉണ്ടാകുന്നുണ്ടുതാനും. മലയാളി എന്ന ഏകശിലയല്ല നമ്മുടെ ആധുനികമായ സ്വത്വബോധങ്ങളിലെ തരാതരങ്ങള്‍. ഭാഷയല്ല നമ്മുടെ ദേശീയതയുടെ ഇന്നത്തെ മൂലമൂലകം. ഭാഷയുടെ അടിസ്ഥാനത്തിലാണ് എല്ലാ ദേശീയതകളും അടിസ്ഥാനപരമായി നിലനില്‍ക്കുന്നതെങ്കിലും, ഐക്യകേരളം അങ്ങനെയാണ് ഉണ്ടായതെങ്കിലും നിരവധി സ്വത്വലോകങ്ങളുടെ സംയോഗമാണ് മലയാളി എന്ന് നാം പേരിട്ടുവിളിക്കുന്ന ദേശവാസി ഇക്കാലത്ത്. ഭാഷ അതിലൊരു പ്രധാന ഘടകം മാത്രമായി നമ്മെ കോര്‍ത്തിണക്കുന്നുവെങ്കിലും.

മലയാള ഭാഷയിലുണ്ടാകുന്ന നവോന്മേഷത്തെ കുറിച്ച് പറഞ്ഞത് നമ്മുടെ വൈജ്ഞാനിക മേഖലകളിലെ പുതിയ ചിന്തകള്‍ പ്രകാശിക്കപ്പെടാനുള്ള ശേഷി അത് നേടിയെടുക്കുന്നു എന്നതിലാണ്. ശാസ്ത്ര -ചരിത്ര രചനയിലെ പ്രപിതാമഹന്മാര്‍ മണിപ്രവാളകാലം മുതല്‍ ഇങ്ങോട്ട് ചെയ്ത വലിയ സംഭാവനകളെ മനസാ സ്മരിച്ചുകൊണ്ടുതന്നെയാണ് ഞാന്‍ ഭാഷയിലെ നവോന്മേഷത്തില്‍ ആഹ്ലാദചിത്തനാകുന്നത്. പുത്തന്‍ വിദ്യാഭ്യാസം തുറന്ന ചിന്താലോകങ്ങളുടെ വെട്ടത്തിലും, ഭൂതകാലവിജ്ഞാനക്ഷേത്രങ്ങളിലെ ഇരുട്ടിലും ഒരേസമയം തെരയാനും പുതിയ കാഴ്ചകളിലേക്ക് നോട്ടങ്ങളെ നീട്ടാനും കഴിവുള്ള മലയാളികളാണ്, മലയാളിയല്ല നമ്മുടെ ഭാഷകളെ, ഭാഷയെയല്ല, ഇപ്പോള്‍ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഒരു കാര്യം കൂടിപ്പറയാം. ഭാഷയെ ശക്തിപ്പെടുത്തുവാന്‍ ഉദ്ദേശിക്കപ്പെട്ടുണ്ടായ സ്ഥാപനങ്ങളിലൂടെയല്ല മലയാളികള്‍ ഇതുചെയ്യുന്നത്, അതിനുപുറത്തുള്ള ബഹുസ്വരതയിലാണ് എന്നതാണ്,'' ഗോപാലകൃഷ്ണന്‍ പറഞ്ഞു.
നമ്മുടെ കുട്ടികള്‍ തെളിഞ്ഞ മലയാളഭാഷ മനസ്സിലാക്കാനും പഠിക്കാനും ഭാഷയുടെ സൗന്ദര്യം ആസ്വദിക്കാനും മലയാളത്തിലെ ആത്മകഥകള്‍ ചെറുപ്പം മുതല്‍ വായിച്ച് തുടങ്ങണമെന്ന് ഡോ. ബി. ഇക്ബാല്‍ പറഞ്ഞു. മലയാളത്തിലെ ആത്മകഥകള്‍ ചെറുപ്പം മുതല്‍ കുട്ടികള്‍ വായിച്ച് തുടങ്ങണമെന്നും മാതാപിതാക്കളും ബന്ധുക്കളും അദ്ധ്യാപകരും അതിനായി അവരെ പ്രോത്സാഹിപ്പിക്കണമെന്നും ഡോ. ഇക്ബാല്‍ പറഞ്ഞു.
മഹാത്മാഗാന്ധി സര്‍വകലാശാല ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ സോഷ്യല്‍ സയന്‍സ് ആന്‍ഡ് റിസേര്‍ച്ചിന്റെ ഡയറക്ടർ
വി.അബ്ദുള്‍ ലത്തീഫ്
Mar 19, 2023
6 Minutes Read
ഡോ. രാജേഷ് കോമത്ത്
Mar 17, 2023
5 minute read
പി. പ്രേമചന്ദ്രന്‍
Mar 03, 2023
10 Minutes Read
എം. ശ്രീനാഥൻ
Feb 17, 2023
10 Minutes Read
വി.കെ. ബാബു
Jan 28, 2023
8 minutes read