എം. സോൺ:
മലയാളിക്കുമുന്നിൽ വിവർത്തനം ചെയ്യപ്പെടുന്ന
ലോകസിനിമ
എം. സോൺ: മലയാളിക്കുമുന്നിൽ വിവർത്തനം ചെയ്യപ്പെടുന്ന ലോകസിനിമ
ഭാഷയുടെ അതിരുഭേദിച്ച് ലോകസിനിമയുടെയും വെബ്‌സീരിസുകളുടെയും വിപുലമായ ലോകത്തേക്ക് മലയാളിയെ തുറന്നുവിട്ട വിന്‍ഡോ ആണ് എം. സോണ്‍. ലോകസിനിമകളുടെയും വെബ് സീരീസുകളുടെയും മലയാള സബ്‌ടൈറ്റിലുകളൊരുക്കി സര്‍ഗാത്മകമായ ഒരു സന്നദ്ധപ്രവര്‍ത്തനത്തിന്റെ മാതൃക തീര്‍ത്ത എം. സോണ്‍ എട്ടുവര്‍ഷം തികക്കുകയാണ്. 2012 ഒക്ടോബര്‍ 28ന് തുടങ്ങിയ എം.സോണ്‍ ഇതുവരെ 470 പരിഭാഷകരിലൂടെ 2190 ഓളം പരിഭാഷകള്‍ പുറത്തിറക്കി. മലയാളിയുടെ സിനിമാകാഴ്ചയെ ആഗോളമായി വികസിപ്പിച്ച എം.സോണിന്റെ തുടക്കം മുതലുള്ള സഞ്ചാരത്തെക്കുറിച്ച് എം.സോണ്‍ കൂട്ടായ്മയുടെ അഡ്മിന്‍മാരില്‍ ഒരാളായ ശ്രീജിത്ത് പരിപ്പായ് സംസാരിക്കുന്നു.
28 Oct 2020, 11:50 AM
അലി ഹൈദർ: എം.സോണ്‍ എന്ന ആശയം ആരുടേതാണ്. എങ്ങനെയാണ് ഈ സംരംഭം തുടങ്ങിയത് ?
ശ്രീജിത്ത് പരിപ്പായ്: ലോകഭാഷകളിലെ മികച്ച സിനിമകൾക്ക് മലയാളത്തിൽ സബ് ടൈറ്റിൽ (malayalam Subtitle) ചെയ്തുകൂടെ എന്ന ആശയം പ്രമോദ് കുമാറിന്റേ
താണ്. അദ്ദേഹം സി.പി.സി (Cinema Paradios Club) എന്നൊരു ഗ്രൂപ്പിലിട്ട പോസ്റ്റില്‍ ഉന്നയിച്ചതാണ് ഈ ചോദ്യം. ഉപശീർഷകങ്ങളുടെ രാഷ്ട്രീയത്തെ കുറിച്ചു സി.എസ് വെങ്കിടേശ്വരന്‍ എഴുതിയ ഒരു ലേഖനമാണ് അങ്ങനെ ഒരു ചിന്തയ്ക്ക് കാരണം. ഗ്രൂപ്പ് പിന്നീട് ഞാന്‍ തുടങ്ങിയതാണ്.
ചോദ്യം: സംരംഭത്തിന്റെ പ്രധാന വെല്ലുവിളി എന്തൊക്കെയായിരുന്നു.

തുടക്കത്തില്‍ മലയാളത്തില്‍ എങ്ങനെ സബ് ചെയ്യും എന്നതുതന്നെ ആയിരുന്നു പ്രധാന വെല്ലുവിളി. ആദ്യം സബ് ചെയ്ത ഞങ്ങള്‍ രണ്ടു മൂന്നു പേര്‍ക്ക് അതിന്റെ ടെക്‌നിക്കല്‍ കാര്യങ്ങളിൽ അത്ര വിഷമം തോന്നിയില്ല, പക്ഷെ ഈ സംരംഭം ജനകീയമാകാൻ മലയാളം കമ്പ്യൂട്ടിംഗ് കുറെ കൂടി മുന്നോട്ടു പോകേണ്ടിയിരുന്നു. ഫോണ്ട് പ്രശ്‌നം, ചില്ലക്ഷരങ്ങള്‍ എല്ലാം പ്രശ്‌നമായിരുന്നു ആദ്യം. ഉണ്ടാക്കിയ സബുകള്‍ കാണുക എന്നതും പ്രശ്‌നം ആയിരുന്നു. ഏറ്റവും പ്രചാരമുള്ള മീഡിയ പ്ലെയര്‍ ആയ VLC Media Player മലയാളം സബ് ടൈറ്റില്‍ സപ്പോര്‍ട് ചെയ്തിരുന്നില്ല. KM Player പോലെ അത്ര പ്രചാരം ഇല്ലാത്ത മീഡിയ പ്ലെയറുകളെ ആശ്രയിക്കേണ്ടി വന്നു. സബ്ബില്‍ തന്നെ ഈ വിവരം ഉള്‍കൊള്ളിച്ചാണ് അത് മറികടന്നത്. പിന്നെ, ഭാഷാപ്രശ്‌നങ്ങള്‍. പതുക്കെ എല്ലാം ശരിയായി. മലയാളം കമ്പ്യൂട്ടിങ് വളരെ മുന്നോട്ട് പോയതിന് ഡെവലപ്പേര്‍സാണ് വലിയ പങ്കുവഹിച്ചത്.
ചോദ്യം: സബ്ടൈറ്റില്‍ നല്‍കിയ ആദ്യ ചിത്രമേതായിരുന്നു?
എം സോണിന്റെ പേരില്‍ ചെയ്തത് മജിദ് മാജിദിയുടെ ഇറാൻ ചിത്രം Children of Heaven. അതിനു മുമ്പ് മലയാളം സബ് ഉണ്ട്. അതു കുറസോവയുടെ ഡ്രീംസ് ആണ്. അത് ഒരു സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ അവിടുത്തെ അദ്ധ്യാപകരുടെ സഹായത്തോടെ ചെയ്തതാണ്. അതും എം സോണ്‍ പിന്നീട് റിലീസ് ചെയ്തിട്ടുണ്ട്.
ചോദ്യം: സബ് ടൈറ്റിൽ ചെയ്യാന്‍ സിനിമ തിരഞ്ഞെടുക്കുമ്പോള്‍ എന്താണ് പ്രധാന പരിഗണന? സിനിമയുടെ പോപ്പുലാരിറ്റിയോ അതോ ക്രിട്ടിക്കല്‍ അപ്രിസിയേഷനോ ?

അങ്ങനെ ഒരു ക്രൈറ്റീരിയ എം സോണിന് ഇല്ല. പരിഭാഷകന് ഇഷ്ടമുള്ള സിനിമ ചെയ്യുന്നു, അത് റിലീസ് ചെയ്യുന്നു എന്നുമാത്രം. സിനിമയുടെ ക്വാളിറ്റി എം സോൺ ജഡ്ജ് ചെയ്യാറില്ല. സബിന്റെ ക്വാളിറ്റിക്ക് പ്രാധാന്യമുണ്ട്. എന്നാലും, നല്ല സിനിമകളെ as a movie group എന്ന നിലക്ക് നമ്മൾ പ്രൊജക്ട് ചെയ്യേണ്ടതുണ്ട് എന്ന ബോധ്യം ഉള്ളതിനാല്‍ കാലാകാലങ്ങളില്‍ അത്തരം സിനിമകള്‍ മാത്രം ഉള്‍കൊള്ളിച്ച് റിലീസ് ഫെസ്റ്റുകള്‍ നടത്താറുണ്ട്. ഓസ്‌കാര്‍ സിനിമകളുടെ ഫെസ്റ്റ്, മികച്ച സംവിധായകരുടെ സിനിമകള്‍, അതത് കൊല്ലം IFFK/IFFIല്‍ അക്ലയിം നേടിയ സിനിമകള്‍ എന്നിവയ്ക്കു മാത്രമായി ഒരാഴ്ചയോ മാസമോ മാറ്റി വയ്ക്കാറുണ്ട്. എല്ലാ കൊല്ലവും ജൂൺ ക്ലാസിക് സിനിമകള്‍ക്ക് വേണ്ടി മാറ്റി വച്ചിട്ടുണ്ട്, ക്ലാസിക് ജൂണ് എന്ന പേരില്‍. ഫെസ്റ്റുകളുടെ വിശദമായ ലിസ്റ്റ്
ചോദ്യം: ഇതിന്റെ ഏകോപനം എങ്ങനെയാണ്. സിനിമ തെരഞ്ഞെടുക്കല്‍ തൊട്ട് റിലീസ് വരെയുള്ള പ്രോസസ് ?എം സോണിന്റെ ഏകോപനത്തിന് അഡ്മിന്‍ പാനലിന്റെ ഒരു ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. എം സോണില്‍ നടക്കുന്ന ഓരോ പ്രവര്‍ത്തനത്തിന്റേയും റിലീസിന്റേയും വിശദാംശങ്ങള്‍ അഡ്മിന്‍ പാനലിന്റെ അനുമതിയോടെയാണ് നടത്തുന്നത്. കൂടാതെ പരിഭാഷ വെരിഫിക്കേഷന്‍, പോസ്റ്റര്‍ ഡിസൈന്‍, സൈറ്റ്, ഗ്രൂപ്പ് മാനേജ്‌മെന്റ് തുടങ്ങിയവ പാനലിലെ ഓരോ വ്യക്തികളുടേയും ചുമതലയാണ്. അവരവരുടെ ഭാഗം അവരവര്‍ ചെയ്ത് പോകുമ്പോള്‍ തടസങ്ങളില്ലാതെ ദിവസേന നാല് പരിഭാഷകളുടെ റിലീസ് എന്ന കടമ്പ സുഗമമായി നടക്കും. ഇതിനുപുറമേ വെരിഫിക്കേഷന്‍ ടീമിലുള്ള 30ഓളം പേരുടെ പ്രയത്‌നവും വിലമതിക്കാനാകാത്തതാണ്.

(Praveen Adoor, Freddy Francis, Prasobh, Elvis, Shyju : Verification team Mujeeb, Arjun, Shabeer - IT Infrastructure Vishnu: Content Delivery Giri PS, Nishad JN: Design and Artwork Other Admins Shan VS, Rahul R, Lijo Joy )
പരിഭാഷയുടെ തെരഞ്ഞെടുപ്പ് പൂര്‍ണമായും എം സോണിന്റെ പ്രേക്ഷകരുള്‍പ്പെടുന്ന പരിഭാഷകരുടെ വ്യക്തിപരമായ ചോയ്‌സാണ്. പരിഭാഷയുടെ ക്വാളിറ്റി മാത്രമാണ് എം സോണ്‍ മാനദണ്ഡമാക്കുന്നത്. എന്നാല്‍ ക്ലാസ്സിക് ജൂണ്‍ പോലെയുള്ള ഫെസ്റ്റുകളില്‍ സിനിമകളുടെ തെരഞ്ഞെടുപ്പ് എംസോണ്‍ നേരിട്ട് നടത്താറും ഉണ്ട്.
ചോദ്യം: കൂട്ടായ്മയില്‍ സ്ത്രീകളുണ്ടോ ?
കൂട്ടായ്മയിലും പരിഭാഷകരിലും ധാരാളം സ്ത്രീകളുണ്ട്. 40 പരിഭാഷകളോളം ചെയ്തുകഴിഞ്ഞ അഖില പ്രേമചന്ദ്രന്‍, 30 പരിഭാഷകള്‍ ചെയ്ത ഡോ. ആശ കൃഷ്ണകുമാര്‍, 25 ഓളം പരിഭാഷകള്‍ ചെയ്ത ഗായത്രി മാടമ്പി തുടങ്ങിയ മികച്ച പരിഭാഷകർ എം സോണിന്റെ ഭാഗമാണ്. ഡോ. ആശ അഡ്മിന്‍ പാനല്‍ അംഗവും കൂടിയാണെന്നതും എടുത്തുപറയട്ടെ.
ചോദ്യം: ഇതുവരെ എത്ര ചിത്രങ്ങള്‍ക്ക് സബ്ടൈറ്റില്‍ നല്‍കി
2190 പരിഭാഷകള്‍, 470 പരിഭാഷകര്‍. ഇത് വെരിഫിക്കേഷന്‍ കഴിഞ്ഞ് റിലീസ് ചെയ്തവയാണ്. ഏതാണ്ട് 160 സിനിമകളും 13ഓളം സീരീസുകളും വേരിഫിക്കേഷന്‍ വെയിറ്റ് ചെയ്തു കിടക്കുന്നു. പരിഭാഷകള്‍ക്ക് ഒരു കുറവുമില്ല, പരിഭാഷകര്‍ക്കും. ക്വാളിറ്റി ചെക്ക് ചെയ്തു പുറത്തിറക്കാനുള്ള ആള്‍ സഹായത്തിന്റെ കാര്യത്തിലേ ഇത്തിരി ബുദ്ധിമുട്ടുള്ളൂ.
ചോദ്യം: സബ് ടൈറ്റില്‍ ചെയ്യുമ്പോള്‍ അത് ചെയ്യുന്നയാളുടെ സ്വാതന്ത്ര്യത്തിന് അനുസരിച്ച് മാറ്റം വരുത്തുന്നത് ശരിയാണോ? അങ്ങനെ ചെയ്യുന്നത് സിനിമയോട് ചെയ്യുന്ന നീതികേടാകുമോ ?

തുര്‍ക്കിഷ് സിനിമയില്‍ നിന്ന്
നീതികേടാണ് എന്നാണ് നമ്മുടെ നയം, അത് പ്രോത്സാഹിപ്പിക്കാറില്ല. എന്നാല്‍ ചില കള്‍ച്ചറല്‍ റഫറന്‍സ് കഥയുടെ മെയിന്‍ പ്ലോട്ടുമായി ബന്ധമില്ലാത്തത്, അതായത് പഴഞ്ചൊല്ലുകൾ, പ്രയോഗങ്ങൾ ഒക്കെ മലയാളത്തിലേക്കു പറിച്ചു നാടാറുണ്ട്. അതില്‍ പ്രശ്‌നമില്ലെന്ന് കരുതുന്നു. മൊത്തത്തില്‍ കഥാപാത്രങ്ങളും സ്ഥലങ്ങളും അടക്കം മാറ്റം വരുത്തുന്നത് അനുവദിക്കാറില്ല. സബ് എങ്ങനെയാണോ അതിനോട് പരമാവധി അടുത്തു നില്‍ക്കുക എന്നത് തന്നെയാണ് പരിഭാഷകന്‍ ചെയ്യേണ്ടത്. പരിഭാഷകന് ഒരു പരിധിയില്‍ കവിഞ്ഞ ക്രിയേറ്റിവ് ഫ്രീഡം നല്ലതല്ല.
ചോദ്യം: തെറിയുള്‍പ്പടെയുള്ള ഭാഷാ പ്രയോഗങ്ങളുടെ പരിഭാഷയിൽ എന്തൊക്കെയാണ് ശ്രദ്ധിക്കാറ്, പൊളിറ്റിക്കല്‍ കറക്ടനസ് നോക്കാറുണ്ടോ, അതില്‍ എം.സോണിന്റെ നിലപാട് എന്താണ് ?
സിനിമയില്‍ പൊളിറ്റിക്കല്‍ കറക്റ്റ്‌നസ് ആവശ്യമാണ് എങ്കിലും സബ്ബില്‍ പൊളിറ്റിക്കല്‍ കറക്റ്റ്‌നസ് അടിച്ചേല്‍പ്പിക്കുന്നതിനോട് താല്‍പര്യമില്ല. സിനിമയുടെ കറക്റ്റ്‌നസ് തന്നെയേ സബിനും ഉണ്ടാവേണ്ട കാര്യമുള്ളൂ എന്നു കരുതുന്നു. Subtitle in itself is not a stand alone product. It's just meant to support the film. തെറി ഉള്‍പ്പെടെയുള്ളതില്‍ വെള്ളം ചേര്‍ക്കേണ്ടതില്ല എന്നാണ് പൊതുവെ നയം. എന്നാലും തെറിവിളിയുടെ സെന്‍സിബിലിറ്റിക്ക് നമ്മുടെ നാട്ടിലും വിദേശത്തും മാറ്റമുള്ളതിനാല്‍ അതിനനുസരിച്ചു tone down ചെയ്യുന്നതിനോട് എതിര്‍പ്പില്ല. ഉദാഹരണത്തിന് fuck എന്നത് സാധാരണ തെറിയാണ് ഇംഗ്ലീഷില്‍, എന്നാല്‍ അതിന് എല്ലാ ഇടത്തും ഒരേ കാഠിന്യം ആയിരിക്കില്ല. നാശം, കോപ്പ്, പുല്ല് എന്നൊക്കെ നമ്മള്‍ ഉപയോഗിക്കുന്ന സന്ദര്‍ഭങ്ങളിലും fuck അവര്‍ ഉപയോഗിക്കും. എന്നാല്‍ മൈര് എന്ന് പറയേണ്ട സ്ഥലത്ത് അതുതന്നെ വേണം താനും.
ചോദ്യം: സബ് ടൈറ്റലുകളില്‍ സ്വന്തമായി വരുത്തുന്ന ക്രിയാത്മക മാറ്റത്തെ ചൊല്ലി ചര്‍ച്ച നടന്നിരുന്നുവല്ലോ അതിനെ എങ്ങനെയാണ് വിലയിരുത്തുന്നത് ?
മുകളില്‍ പറഞ്ഞ ഉത്തരം തന്നെ. തത്വത്തില്‍ എതിരാണ്. പ്രോത്സാഹിപ്പിക്കാറില്ല. സബ് ടൈറ്റില്‍ മൗലികമായ കൃതി അല്ല. അതു സിനിമ എന്ന മൂല കൃതിയോട് പരമാവധി അടുത്തു നില്‍ക്കണം.
ചോദ്യം: ഹിന്ദി, ബംഗാളി, തമിഴ് ചിത്രങ്ങള്‍ക്ക് ബഹുഭാഷാ സബ്ടൈറ്റിലുകള്‍ ഉണ്ടാവുന്നത് പോലെ മലയാള സിനിമയ്ക്ക് അങ്ങനെയൊരു സബ്ടൈറ്റില്‍ കുറവല്ലേ, എം സോണ്‍ അതിനെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ, അങ്ങനെ ചെയ്തിട്ടുണ്ടോ
എം സോൺ എന്ന നിലയില്‍ അതിനെ പറ്റി ആലോചിച്ചിട്ടില്ല. അങ്ങനൊരു കുറവ് ഉള്ളതാണ്. പക്ഷെ എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ മലയാളം സിനിമ കാണാന്‍ ആവശ്യമുള്ളവരാണ് അതിന് മുന്‍കൈ എടുക്കേണ്ടത്. ഇപ്പോള്‍ മലയാളം സിനിമക്ക് സബ് വരുന്നുണ്ടല്ലോ. പഴയ സിനിമകള്‍ക്ക് ഏതെങ്കിലും ഒരു കൂട്ടം ആളുകള്‍ ചെയ്യുമെന്ന് കരുതുന്നു.
ചോദ്യം: പദാനുപദ വിവര്‍ത്തനത്തിന് പകരം നമ്മുടെ സാമൂഹിക സാഹചര്യവുമായി ബന്ധപ്പെട്ട പദങ്ങളാണ് എം.സോണ്‍ കൂടുതല്‍ ഉപയോഗിച്ച് കാണുന്നത്. ആ കള്‍ച്ചറല്‍ ചെയ്ഞ്ച് ഒരുപക്ഷേ യഥാര്‍ത്ഥ സിനിമയോട് ചെയ്യുന്ന നീതികേടല്ലേ.
ഒരു പരിധി വിട്ട് അങ്ങനെ വരാറില്ല എന്നാണ് വിശ്വാസം. ശരിയായ അര്‍ത്ഥത്തില്‍ അത് നീതികേടാണ്. പക്ഷെ മറ്റു രാജ്യങ്ങളുടെ കള്‍ച്ചര്‍ സംബന്ധമായ കാര്യങ്ങള്‍ ഒറ്റയടിക്ക് ആളുകള്‍ മനസ്സിലാക്കി ആസ്വദിക്കും എന്നു കരുതുക വയ്യല്ലോ. എം സോൺ ഉപഭോക്താക്കള്‍ പലരും മലയാളം സബ് ഉള്ളതുകൊണ്ട് മാത്രം മലയാളം വിട്ട് മറ്റു ഭാഷ കാണുന്നവരാണ്. അവരുടെ മുന്നില്‍ ചില സംഗതികള്‍ നമ്മുടെ നാടുമായി റിലേറ്റ് ചെയ്തു കാണിക്കാതെ നമ്മുടെ പരിഭാഷ പ്രയത്‌നത്തിന് ഒരു ഗുണം ഉണ്ടാവും എന്നു കരുതുക വയ്യ. ഇരുന്നിട്ട് കാല്‍ നീട്ടുന്നതല്ലേ ബുദ്ധി.
ചോദ്യം: എം. സോണിലൂടെ വലിയ വിഭാഗം മലയാളി പ്രേക്ഷകര്‍ ഭാഷയുടെ പരിമിതി മറികടക്കുകയും കൂടുതല്‍ വലിയ ക്യാന്‍വാസില്‍ സിനിമകള്‍ കാണാനാരംഭിക്കുകയും ചെയ്തത് അവരുടെ സിനിമാ ആസ്വാദനത്തിൽ വലിയ മാറ്റം വരുത്തിയതായി തോന്നിയിട്ടുണ്ടോ?
തീര്‍ച്ചയായും ഞങ്ങള്‍ അങ്ങനെ കരുതുന്നു. സീരീസുകള്‍ക്ക് മലയാളികള്‍ക്കിടയില്‍ പോപ്പുലാരിറ്റി ഉണ്ടാക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. കൂടാതെ നോളന്‍, വില്ലിന്യൂ, ഫിഞ്ചര്‍ പോലെ ഫസ്റ്റ് കട്ട് സംവിധായകരുടെ സിനിമകള്‍ മലയാളികള്‍ മലയാളത്തില്‍ തന്നെ ആസ്വദിച്ചു കാണുന്നതിന്റെ ഭാഗമായി മലയാളികളുടെ ആസ്വാദന നിലവാരം കൂടുക തന്നെ ചെയ്യും. ഞങ്ങളുടെ IFFK/IFFI ഫെസ്റ്റുകള്‍ ഫെസ്റ്റിവല്‍ നിലവാരമുള്ള സിനിമകളാണ് അതാത് കൊല്ലം മലയാളം സബുകളോടുകൂടി എത്തിക്കുന്നത്. ഇത്തരം സിനിമകള്‍ക്ക് മുമ്പുണ്ടായിരുന്ന ഒരുതരം എലിറ്റിസ്റ്റ് സ്വഭാവം തകര്‍ക്കാന്‍ ഇതു വഴി സാധ്യമാകുന്നുണ്ട്. നിലവാരമുള്ള സിനിമകള്‍ കാണുന്നവര്‍ കൂടുമ്പോള്‍ സമൂഹത്തിന്റെ ആസ്വാദന നിലവാരവും കൂടും എന്നത് സ്വാഭാവികമാണ്.

ചോദ്യം: ഒ.ടി.ടി സര്‍വീസുകളുടെ വരവോടെ സബ്ടൈറ്റിംഗ് വലിയ പ്രതിഫലമുള്ള ജോലിയായിട്ടുണ്ട്. എന്നാല്‍ എം. സോണ്‍ സബ് ടൈറ്റിലുകള്‍ വളണ്ടിയര്‍മാര്‍ സൗജന്യമായിട്ടാണ് നിര്‍മിക്കുന്നത്. തുര്‍ക്കിഷ് സീരീസ് എര്‍തുറുലിന്റെ 400 ഓളം എപ്പിസോഡുകള്‍ ഒരു പ്രൊഫഷനല്‍ വേഗതയോടെ എം. സോണ്‍ റിലീസ് ചെയ്തിട്ടുണ്ട്. സ്റ്റാള്‍മാന്റെ ഫ്രീ സോഫ്റ്റ്വെയര് പോലെ, വികി പ്രൊജക്ട് പോലെ ഒരു മൂവ്മെന്റാണിതെന്ന് പറയാം. ഇത്തരം പ്രൊജക്ടുകളില്‍ മനുഷ്യര്‍ എന്‍ഗേജ് ആവാനുള്ള പ്രേരണ / പ്രചോദനം എന്താണ് ?
നമ്മള്‍ക്ക് ഇഷ്ടപ്പെട്ട സിനിമകള്‍ മറ്റുള്ളവരെ കാണിക്കുക എന്നത്, അത് നല്ലതെന്നു കേള്‍ക്കുമ്പോള്‍ ഉണ്ടാവുന്ന സന്തോഷം, കൃതജ്ഞത, ഒരു കൂട്ടായ്മയുടെ ഭാഗമാകാനുള്ള മനുഷ്യന്റെ സഹജമായ അഭിവാജ്ഞ, പോസ്റ്ററിലും മറ്റും പരിഭാഷകനായി സ്വന്തം പേര് കാണുമ്പോഴുണ്ടാവുന്ന അഭിമാനം ഒക്കെ ആവണം ഇതിനുകാരണം. മറ്റു ഓപ്പൺ സോഴ്‌സ് പ്രോജക്റ്റുകളുടെ ഒക്കെ പിന്നിലെ അതേ ഫിലോസഫി തന്നെ ആയിരിക്കണം. കൂടുതല്‍ പറയാന്‍ എനിക്ക് അറിയില്ല.
ചോദ്യം: എം. സോണ്‍, സബ് ടൈറ്റില്‍ ഫയലുകള്‍ മാത്രമാണ് നല്‍കുന്നതെങ്കിലും മിക്ക പ്രേക്ഷകരും പൈറേറ്റഡ് സിനിമകള്‍ കാണാനാണ് അത് ഉപയോഗിക്കുന്നത്. ലീഗലായി എം. ഡോണ്‍ സബ്ടൈറ്റില്‍ ഉപയോഗിക്കാനുള്ള സാധ്യത എന്തൊക്കെയാണ് ?
ഇത് എം സോണിന്റെ മാത്രം പ്രശ്‌നമല്ല. സബ് പരിഭാഷകള്‍ independent ആയി ഇറങ്ങുന്ന എല്ലാ ഭാഷയുടെയും വിഷയമാണ്. ഇതിന് എന്ത് പരിഹാരം എന്നറിയില്ല. എന്നാലും പൈറേറ്റ് ചെയ്ത് സിനിമ കാണേണ്ടി വരുന്നു എന്ന് കരുതി സിനിമകളെ accessible ആക്കുന്ന പരിഭാഷ എന്ന പ്രവൃത്തി നിര്‍ത്തി വയ്ക്കാന്‍ സാധ്യമല്ല. എലിയെ പേടിച്ച് ഇല്ലം ചുടുന്ന അവസ്ഥയാണിത്.
ലീഗല്‍ ആയി കാണിക്കാന്‍ നെറ്റ്ഫ്ളിക്സ്, പ്രൈം പോലുള്ളവരെ ആവുന്ന വിധം ബന്ധപ്പെട്ടിരുന്നു. പ്രതികരണമുണ്ടായില്ല. ഏഷ്യാനെറ്റ് ഈയിടെ ധോണി എന്ന സിനിമ കാണിച്ചപ്പോള്‍ എം സോണിന്റെ സബ് ആണ് പ്ലെ ചെയ്തത്. അതിനെതിരെ ഒന്നും ചെയ്യാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല എന്നതാണ് സത്യം. ലീഗല്‍ ഒപ്ഷന്‍ നമ്മളെ തേടിയാണ് വരേണ്ടത്. ഞങ്ങളുടെ പരിഭാഷ ഓപ്പൺ ആണ്. സാമ്പത്തിക ലാഭം ഉണ്ടാക്കാത്ത എന്തിനു വേണ്ടിയും അതുപയോഗിക്കാം.
പൈറേറ്റഡ് സിനിമകളോട് ബ്രോഡ് ആയി എം. സോണിനുള്ള കാഴ്ചപ്പാട് എന്താണ് ?
പൈറസി ഞങ്ങള്‍ കണ്ടുപിടിച്ചതല്ല. പൈറസി ഇവിടൊക്കെ തന്നെ ഉണ്ടായിരുന്നു, ഇനിയും ഉണ്ടാവും. ഞങ്ങള്‍ കുറച്ചു പരിഭാഷകര്‍ ഈ സൈഡില്‍ നില്‍ക്കുന്നു എന്നേയുള്ളൂ. പൈറസി ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നില്ല. സ്ട്രിക്റ്റ് ആയി നോക്കിയാല്‍ ഞങ്ങള്‍ പരിഭാഷ ചെയ്യുന്നത് കോപ്പിറൈറ്റ് ലംഘനം ആണ്. പക്ഷെ ഞങ്ങള്‍ ഇതില്‍ നിന്ന് സാമ്പത്തിക ലാഭം ഉണ്ടാക്കുന്നില്ല എന്നതിനാല്‍ ഫെയര്‍ യൂസ് പോളിസിയില്‍ പെടുമെന്നു കരുതി മുന്നോട്ടു പോകുന്നു. സബ്ബ്കളുടെ പരിഭാഷ copyright infringement ആവുന്ന നിയമം ആണ് മാറേണ്ടത്. മൊത്തത്തില്‍ ഒരു കലാ സൃഷ്ടി രാജ്യ-ഭാഷ അതിര്‍ത്തികള്‍ ലംഘിച്ച് അതിന്റെ മേക്കേഴ്സ് ഒരിക്കലും ചിന്തിക്കാത്ത ഇടങ്ങളിലേക്ക് പോകാന്‍ പരിഭാഷകള്‍ ഒരു കാരണം ആവുന്നെങ്കില്‍ അതു തടയാനുള്ള നിയമം എന്ത് നിയമം ആണ്?. നിയമങ്ങള്‍ മനുഷ്യന്റെ ജീവിതം നന്നാക്കാനാണ് വേണ്ടത്, ബുദ്ധിമുട്ടിക്കാന്‍ അല്ല.
ചോദ്യം: എം. സോണ്‍ സബ്സ് പുറത്തിറങ്ങി തുടങ്ങിയപ്പോള്‍, പ്രത്യേകിച്ച് സീരീസുകള്‍ റിലീസ് ചെയ്ത് തുടങ്ങിയപ്പോള്‍ അതുവരെ ഇംഗ്ലീഷില്‍ സീരീസ് കണ്ടിരുന്ന കുറച്ച് എലിറ്റിസ്റ്റ് ഗ്രൂപ്പില്‍ നിന്ന് ജാതീയമായതുള്‍പ്പടെയുള്ള അധിക്ഷേപങ്ങള്‍ ഉണ്ടായിരുന്നു. പരിഭാഷയുടെ നിലവാരത്തേക്കാളുപരി ലോക സീരീസുകള്‍ മലയാളം മാത്രമറിയുന്നവര്‍ക്ക് പോലും കാണാവുന്ന തരത്തിലേക്ക് നിലവാരം താഴ്ത്തി എന്നതായിരുന്നു അവരുടെ ആശങ്ക. എന്ത് കൊണ്ടാണ് ലോക സിനിമകള്‍ വരെ പരിചയമുള്ള ഒരു ഗ്രൂപ്പില്‍ നിന്ന് ഇത്തരം പ്രതികരണങ്ങള്‍ വരുന്നത്?
ഇതു കുറെക്കൂടി സാമൂഹിക ചോദ്യമാണ് എന്നു കരുതുന്നു. ഇതിന് മലയാളം സബുമായി ബന്ധമില്ല. സമൂഹത്തിലെ വര്‍ഗീയ, ജാതി ചിന്തകളുടെ പ്രതിഫലനം ഇവിടെയും സംഭവിച്ചു എന്നുമാത്രം. ചെത്തുകാരന്റെ മകന്‍ എന്ന് മുഖ്യമന്ത്രിയെ അഭിസംബോധന ചെയ്യുന്ന നാട്ടിലാണ് നമ്മള്‍ നില്‍ക്കുന്നത്. പ്രിവിലേജ് ഉള്ളവര്‍ മാത്രം ചെയ്തു കൊണ്ടിരുന്ന കാര്യം എല്ലാവരും ചെയ്യാന്‍ തുടങ്ങുമ്പോള്‍ ഇത്തരം കരച്ചിലുകള്‍ ഉണ്ടാവും, അവഗണിക്കുക. കാലം എല്ലാത്തിനും ഒരു നീതി കാത്തുവച്ചിട്ടുണ്ട്. എന്തായാലും എം സോണ്‍ മുന്നോട്ട് വയ്ക്കുന്നത് ന്യൂനപക്ഷ, സ്ത്രീപക്ഷ, പുരോഗമന, സെക്യുലര്‍ ആശയങ്ങളാണ്. അതിനെതിരായ ഇത്തരം പരിഹാസങ്ങളെയും വിമര്‍ശനങ്ങളെയും അര്‍ഹിക്കുന്ന അവഗണനയോടെ തള്ളുന്നു.

ഒടിടി പ്ലാറ്റ്ഫോമുകളുടെ സ്വീകാര്യതയെ മലയാളം സബ് ടൈറ്റുകളുടെ കടന്നു വരവ് എന്തുമാത്രം സ്വാധീനിച്ചിട്ടുണ്ട്
OTT Platformകള്‍ മലയാളം സബ് ടൈറ്റിലുകളെ ബാധിച്ചിട്ടുണ്ട് എന്നു ഞാന്‍ കരുതുന്നില്ല. എന്നാല്‍ ഇപ്പോള്‍ പല പ്ലാറ്റ്‌ഫോമിലും വരുന്ന ഇന്ത്യന്‍ സിനിമകള്‍ക്ക് പ്ലാറ്റ്‌ഫോം തന്നെ മലയാളം സബ് കൊടുക്കുന്ന ഒരു രീതി കാണുന്നുണ്ട്. So may be in near future even English and other language movies can very well have malayalam subtitles inbuilt. അങ്ങനെ വന്നാല്‍ നമ്മളെ പോലെ ഒരു voluntary ഗ്രൂപ്പിന്റെ സേവനം ചിലപ്പോള്‍ ഭാവിയില്‍ ആവശ്യമില്ലാതെ വന്നേക്കാം
ചോദ്യം: എം. സോണ്‍ സബ്സ് സൗജന്യമായി ചെയ്യുകയാണല്ലോ, ലാഭകരമാക്കുന്നതിനെ കുറിച്ച് ആലോചിട്ടുണ്ടോ ?
ഒറ്റ വാക്കില്‍ പറയാമല്ലോ, എം സോൺ ലാഭകരമാക്കാൻ ഉദ്ദേശ്യമില്ല, ഒരിക്കലും
ചോദ്യം: നിങ്ങളുടെ ഒരു കണക്കുകൂട്ടലില്‍ ഒരു ആവറേജ് സിനിമ എത്രപേർ കാണാറുണ്ട് ? കൂടുതല്‍ പേർ കാണുന്നത് ഏതുതരം സിനിമകളാണ്.
സിനിമാ കാഴ്ചയുടെ മാനദണ്ഡം തീര്‍ത്തും വ്യക്തിപരമായതുകൊണ്ട് കൃത്യമായി എത്ര പേര്‍ കാണുന്നു എന്നു പറയാന്‍ സാധ്യമല്ല. സൈറ്റില്‍ നിന്നുള്ള ഡാറ്റ നോക്കുകയാണെങ്കില്‍ എല്ലാ സബ്ബുകളും കുറഞ്ഞത് 5000 പേരെങ്കിലും ഡൗണ്‍ലോഡ് ചെയ്യുന്നുണ്ട്. Money Heist, Dark പോലുള്ള പോപ്പുലര്‍ സീരീസുകളുടെ സബ് 30,000-50,000 ഡൗണ്‍ലോഡ് നടന്നിട്ടുണ്ട്.
ഫേസ്ബുക്ക് കൂട്ടായ്മയിലെ ആവശ്യക്കാരുടെ എണ്ണവും ഞങ്ങള്‍ക്ക് കിട്ടുന്ന മെയിലുകളും ഒക്കെ പരിഗണിക്കുമ്പോള്‍ ത്രില്ലര്‍, ഇന്‍വസ്റ്റിഗേഷന്‍, ആക്ഷന്‍ ചിത്രങ്ങളും സീരീസുകളുമാണ് സാധാരണ പ്രേക്ഷകര്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നത്. എങ്കിലും ക്ലാസ്സിക് വിഭാഗത്തിലുള്ള ചിത്രങ്ങള്‍ ഈ കുത്തൊഴുക്കില്‍ മുങ്ങിപ്പോകാതിരിക്കാന്‍ തെരഞ്ഞെടുത്ത ചിത്രങ്ങളുടെ പരിഭാഷകള്‍ എംസോണ്‍, എംസോണ്‍ ഗോള്‍ഡ് എന്ന പേരില്‍ റിലീസ് ചെയ്തുവരുന്നുണ്ട്.

ചോദ്യം: വളരെ നന്നായി ചെയ്തിട്ടും ചില സിനിമയോ സീരിസോ ശ്രദ്ധിക്കപ്പെടാതെ പോകുമ്പോള്‍ എന്തു തോന്നും.
സീനിമയോ സീരീസോ ശ്രദ്ധിക്കപ്പെടാതെ പോകുക എന്നൊരു അവസ്ഥ എം സോണിനെ സംബന്ധിച്ച് അപ്രസക്തമാണ്. റിലീസ് ചെയ്തുകഴിഞ്ഞാല്‍ കാലങ്ങളോളം ഒരു പരിഭാഷ ഉണ്ടാകും. അതിന്റെ പ്രേക്ഷകരും അതുപോലെ വരും തലമുറയാണ്. പരിഭാഷയുടെ റിലീസിംഗ് ടൈമിലുള്ള ബഹളങ്ങളൊന്നും അതിനെ ഇല്ലാതാക്കുന്നില്ല.
Alan
19 Nov 2020, 09:00 AM
I like Malayalam subtails
PSK
30 Oct 2020, 05:21 PM
Good
Rafeek ravuther@gmail.com
28 Oct 2020, 09:23 PM
Keep going brothers, kudos for your venture...
നിഖിൽ മുരളി
Mar 23, 2023
55 Minutes watch
ഷാഫി പൂവ്വത്തിങ്കൽ
Mar 14, 2023
3 Minutes Read
ഫേവര്‍ ഫ്രാന്‍സിസ്
Mar 13, 2023
5 Minutes Read
ഇ.വി. പ്രകാശ്
Mar 13, 2023
6 Minutes Read
മുഹമ്മദ് ജദീര്‍
Mar 10, 2023
4 minutes Read
Noble Alias
15 May 2021, 12:28 AM
കുറിക്കുന്നതിനുമപ്പുറത്തെ കടപ്പാട് കഷ്ടപ്പെടുന്നവർക്ക് പ്രണാമം