ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ
വികസന മനഃസ്ഥിതി
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വികസന മനഃസ്ഥിതി
ഏറെ വെല്ലുവിളി നിറഞ്ഞതാണ് ഈ നൂറ്റാണ്ടിലെ മനുഷ്യജീവിതം. ഈ വെല്ലുവിളിയെ നേരിടാന്‍ ചില്ലറ നയമാറ്റങ്ങളും അല്പസ്വല്പം ഭരണകൂട കാരുണ്യവും മാത്രമല്ല, ജീവനുള്ളതിനെ നിലനിര്‍ത്താനും പോഷിപ്പിക്കാനുമുതകുന്ന പുതിയ രാഷ്ട്രീയം തന്നെ അനിവാര്യമാണ്. ആ രാഷ്ട്രീയത്തിന്റെ ഊന്നല്‍ എന്തൊക്കെയായിരിക്കണമെന്ന് വിശദീകരിക്കുകയാണ് ജെ. ദേവിക
7 Jun 2020, 04:32 PM
പുതിയ നൂറ്റാണ്ടിന്റെ ആദ്യദശകം മുല്‍ക്കേ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയ വികസന-അടിയന്തരാവസ്ഥകള്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ നിന്നും തികച്ചും വ്യത്യസ്തമായിരിക്കും ഈ നൂറ്റാണ്ടിലെ മനുഷ്യജീവിതമെന്ന സൂചന നല്‍കുന്നു. ഇതു വെറും തോന്നലല്ല - ആഗോളതാപനം, അതിവേഗം നടന്ന നഗരവത്ക്കരണം, ആഗോളീകരണത്തിന്റെ മൂന്നു നൂറ്റാണ്ടുകളുണ്ടാക്കിയ സാമൂഹ്യ-സാമ്പത്തിക-സാംസ്‌കാരിക-മനഃശ്ശാസ്ത്രപരമായ ആഘാതം, വരാനിരിക്കുന്ന നാലാം വ്യവസായവിപ്ലവം മുതലായവ കൂടിച്ചേര്‍ന്നു സൃഷ്ടിച്ച നമ്മുടെ വര്‍ത്തമാനകാലാനുഭവമാണ്. കേരളത്തിലെ ജീവിതപക്ഷപാതികള്‍ (ഇടത്, വലത് മുതലായ സ്വയംവിശേഷണങ്ങള്‍ അപ്രസക്തമായിക്കൊണ്ടിരിക്കുന്നു) ചരിത്രത്തിന്റെ ഈ വെല്ലുവിളിയെ വേണം ഇനി ഏറ്റെടുക്കാന്‍. ചില്ലറ നയമാറ്റങ്ങള്‍ മാത്രമല്ല, അല്പസ്വല്പം ഭരണകൂടകാരുണ്യം മാത്രമല്ല, ജീവനുള്ളതിനെ നിലനിര്‍ത്താനും പോഷിപ്പിക്കാനുമുതകുന്ന പുതിയ രാഷ്ട്രീയം തന്നെ ഇന്ന് ആവശ്യമാകുന്നു.
കരുതലിന്റേതായ സാമൂഹികത അനിവാര്യം
അടുത്തിടെ കേരളത്തിന്റെ കോവിഡ് കാലക്ഷേമപ്രവര്‍ത്തനങ്ങളെപ്പറ്റി നടന്ന ഒരു ചര്‍ച്ചയില്‍ കരുതല്‍ സംസ്‌കാരത്തിലൂന്നിയ ഒരു ഭരണകൂടമാകണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നു കേട്ടു. ഇന്നത്തെ സാഹചര്യത്തില്‍ അത് എളുപ്പമല്ല, തീര്‍ച്ച. വികസന-അടിയന്തരാവസ്ഥകള്‍ നിലവിലുള്ളപ്പോള്‍പോലും ഇവിടുത്തെ രാഷ്ട്രീയസമൂഹം പ്രകൃതിവിഭവങ്ങളുടെ കൊള്ളയിലൂടെ തടിച്ചുകൊഴുക്കുന്ന അടിച്ചമര്‍ത്തുന്ന സുരക്ഷാഭരണകൂടത്തെയും പ്രോത്സാഹിപ്പിച്ചുവരുന്നു. പുതിയ നൂറ്റാണ്ടുയര്‍ത്തുന്ന വെല്ലുവിളികളെ അവഗണിക്കാമെന്ന മൂഢവിശ്വാസം ഇപ്പോഴും അധികാരിവൃത്തങ്ങള്‍ക്കിടയിലും തത്പരകക്ഷികളിലും പറ്റിപ്പിടിച്ചുനില്‍ക്കുന്നുവെന്ന് വ്യക്തം. എന്നാല്‍ വികസന-അടിയന്തരാവസ്ഥകള്‍ ഇതേ തോതിലും ആവൃത്തിയിലും ഭാവിയിലും കണ്ടുതുടങ്ങിയാല്‍ ഇത് പിന്‍മടങ്ങുകതന്നെ ചെയ്യും. ഇന്ന് ഒരുപക്ഷേ അപ്രായോഗികവും കാല്പനികവുമായി തോന്നിയേക്കാവുന്ന കരുതലിന്റേതായ സാമൂഹികത നമ്മുടെ നിലനില്പിന് അനിവാര്യമായിത്തീര്‍ന്നേക്കാം.
കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങളല്ല ഈ കരുതല്‍
എന്നാല്‍ കാര്യക്ഷമമായി നടത്തിവരുന്ന കോവിഡ് നിയന്ത്രണ-പരിചരണപ്രവര്‍ത്തനങ്ങളെ കരുതലിന്റെ സാമൂഹികതയായി തിരിച്ചറിയുന്നത് തെറ്റായിരിക്കും. കാര്യക്ഷമത കരുതലിന്റെ അനിവാര്യഘടകമാണെങ്കിലും കരുതലിനെ കരുതലാക്കുന്ന നിര്‍ണായകഘടകമല്ല അത്.
കരുതല്‍ കരുതലാകണമെങ്കില്‍ എല്ലാ മനുഷ്യരും ഒരുപോലെ വ്രണനീയരും പ്രകൃതിശക്തികളുടെ വര്‍ദ്ധിച്ചുവരുന്ന പ്രവചനാതീത സ്വഭാവത്തിനു മുന്നില്‍ നിസ്സഹായരാണെന്നുമുള്ള അവബോധത്തിലൂന്നിയ മാനുഷികഘടകം അദ്ധ്വാനമടക്കമുള്ള എല്ലാ സാമൂഹ്യ ഇടപെടലുകളിലും മുന്തിനില്‍ക്കണം.
ശ്രീനാരായണഗുരു അനുകമ്പ എന്നു വിളിച്ച വികാരത്തെ ജനിപ്പിക്കുന്ന അനു-കമ്പനം നടക്കുന്ന സാമൂഹ്യാവസ്ഥയാണ് കരുതല്‍. കരുതല്‍ കരുതലാകണമെങ്കില്‍ എല്ലാ മനുഷ്യരും ഒരുപോലെ വ്രണനീയരും പ്രകൃതിശക്തികളുടെ വര്‍ദ്ധിച്ചുവരുന്ന പ്രവചനാതീത സ്വഭാവത്തിനു മുന്നില്‍ നിസ്സഹായരാണെന്നുമുള്ള അവബോധത്തിലൂന്നിയ മാനുഷികഘടകം അദ്ധ്വാനമടക്കമുള്ള എല്ലാ സാമൂഹ്യ ഇടപെടലുകളിലും മുന്തിനില്‍ക്കണം. ഇങ്ങനെയുള്ള സാമൂഹ്യ അനു-കമ്പനത്തിന്റെ ഉറവിടം സാമൂഹ്യജീവിതത്തില്‍ നിന്നുള്ള ആര്‍ജിത അനുഭവങ്ങള്‍ തന്നെയാണ്. അതുകൊണ്ട് നിര്‍മ്മിത ബുദ്ധിയിലൂടെ ഭാവിയില്‍ രൂപപ്പെട്ടേയ്ക്കാവുന്ന സേവനങ്ങളില്‍ അതിനെ പുനഃസൃഷ്ടിക്കാന്‍ എളുപ്പമായിരിക്കില്ല. കരുതലിന്റേതായ ഈ സംസ്‌കാരം നമ്മുടെ സിവില്‍ സമൂഹത്തില്‍ കാര്യമായി വികസിച്ചാല്‍ മാത്രമേ രൂക്ഷതയേറിക്കൊണ്ടിരിക്കുന്ന നിരീക്ഷണ-സുരക്ഷാ ഭരണകൂടത്തെ പാതിവഴിക്കെങ്കിലും നേരിടാനാകൂ.
മഹാമാരിയെ നേരിടാന്‍ ആവശ്യമെന്ന പേരില്‍ സ്ഥാപിക്കപ്പെടുന്ന സൂക്ഷ്മ-നിത്യ നിരീക്ഷണസംവിധാനങ്ങളെ കേന്ദ്രീകരിച്ചുയര്‍ന്നുവരുന്ന പുതിയ ഭരണവ്യവസ്ഥയുടെ മൂര്‍ച്ച കുറയ്ക്കാന്‍ ഇതിനേ കഴിയൂ (നെഹ്രൂവിയന്‍ വികസനവാദ ഭരണകൂടത്തിന്റെ ഉദ്യോഗസ്ഥഭരണ സ്വഭാവത്തിന്റെ മുനയൊടിക്കാന്‍ 1950കളിലും 60കളിലെയും സമരോത്സുക ഇടതുവ്യവഹാരങ്ങള്‍ക്കു കഴിഞ്ഞതുപോലെ).
ഇന്നു കേരളത്തില്‍ നടന്നുവരുന്ന ആരോഗ്യപ്രവര്‍ത്തനത്തില്‍ - കേരളത്തിലെ വികസന സിവില്‍സമൂഹം എന്നു വിശേഷിപ്പിക്കാവുന്ന ഇടത്തില്‍ - ഇതിന്റെ അംശങ്ങള്‍ തീര്‍ച്ചയായുമുണ്ട്. അവയെ പക്ഷേ കേവലം ദയാദാക്ഷിണ്യത്തിന്റെയും ദാനശീലത്തിന്റെയും അധികാരപൂരിതമായ ചട്ടക്കൂടുകളില്‍ നിന്ന് മോചിപ്പിച്ച് പുതിയ പൗരസംസ്‌കാരമായി ബോധപൂര്‍വം വളര്‍ത്തേണ്ടതുണ്ട്.
പാര്‍ശ്വവത്കൃതരുടെ ശബ്ദങ്ങള്‍ കേള്‍ക്കപ്പെടണം
വികസനത്തോടുള്ള സമീപനത്തില്‍ സമീപകാലത്തുകണ്ടു തുടങ്ങിയിട്ടുള്ള അമിതമായ ഉദ്യോഗസ്ഥ-സാങ്കേതിക വൈദഗ്ധ്യസാന്നിദ്ധ്യം തിരുത്തപ്പെടണം. സാങ്കേതികവിദ്യ അനാവശ്യമോ മോശമോ അല്ല, അതിന്റെ സാദ്ധ്യതകളെ അവഗണിക്കുന്നത് അബദ്ധമാണ്. പക്ഷേ വികസനത്തില്‍ നിര്‍ണായകങ്ങളായ തീരുമാനങ്ങള്‍ എടുക്കുന്ന വേളകളില്‍ സാങ്കേതികപരിഗണനകളും കണക്കുകൂട്ടലുകളും പൗരജനങ്ങളുടെ ശബ്ദങ്ങളെ അമര്‍ത്തിക്കളയുന്ന പതിവ് നല്ലതിനല്ല.

കേരളത്തില്‍ തദ്ദേശതല ജനാധിപത്യവ്യവഹാരത്തിന്റെ ശുക്രദശാകാലത്തുപോലും ജനങ്ങളെ കാര്യമായി വിശ്വസിക്കാന്‍ ഇവിടുത്തെ ഉദ്യോഗസ്ഥവര്‍ഗവും രാഷ്ട്രീയമേലധികാരികളും കൂട്ടാക്കിയിട്ടില്ല. ഇരുപതാം നൂറ്റാണ്ടില്‍ കേരളം സാക്ഷ്യംവഹിച്ച കേരളമാതൃകാ വികസനത്തിനു പുറത്തുനില്‍ക്കേണ്ടിവന്ന ജനങ്ങള്‍ സ്വന്തം ശബ്ദമുയര്‍ത്താന്‍ തുടങ്ങിയിട്ട് ഏറെക്കാലമായി. കേരളത്തിന്റെ എതിര്‍-സിവില്‍ സമൂഹം സജീവമായിട്ട് അനേകദശകങ്ങള്‍ കഴിഞ്ഞിരിക്കുന്നു. നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ നാം കണ്ട ആദിവാസി-ദലിത് സമരങ്ങളും, എന്‍ഡോസള്‍ഫാന്‍ പീഡിതരെപ്പോലെയുള്ള പുതിയ ജൈവസാമൂഹിക സംഘങ്ങളുടെ പ്രതിഷേധങ്ങളും, ഇതര ലിംഗ-ലൈംഗികജനവിഭാഗങ്ങളുടെയും ലൈംഗികതൊഴിലാളികളുടെയും അവകാശപ്രഖ്യാപനങ്ങളും മറ്റും കേരളമാതൃകയുടെ കാതലെന്ന് ഏറെ പ്രകീര്‍ത്തിക്കപ്പെട്ട പബ്ലിക് ആക്ഷന്‍ എന്ന രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ രണ്ടാം തരംഗമായിത്തന്നെ എണ്ണപ്പെടണം. അവയിലൂടെ ഉയര്‍ന്നുവന്ന ശബ്ദങ്ങള്‍ കേള്‍ക്കപ്പെടണം.
നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ നാം കണ്ട ആദിവാസി-ദലിത് സമരങ്ങളും, എന്‍ഡോസള്‍ഫാന്‍ പീഡിതരെപ്പോലെയുള്ള പുതിയ ജൈവസാമൂഹിക സംഘങ്ങളുടെ പ്രതിഷേധങ്ങളും, ഇതര ലിംഗ-ലൈംഗികജനവിഭാഗങ്ങളുടെയും ലൈംഗികതൊഴിലാളികളുടെയും അവകാശപ്രഖ്യാപനങ്ങളും മറ്റും കേരളമാതൃകയുടെ കാതലെന്ന് ഏറെ പ്രകീര്‍ത്തിക്കപ്പെട്ട പബ്ലിക് ആക്ഷന്‍ എന്ന രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ രണ്ടാം തരംഗമായിത്തന്നെ എണ്ണപ്പെടണം.
അമര്‍ത്യസെന്‍ സൈദ്ധാന്തിക അടിത്തറയിട്ട അവകാശാധിഷ്ഠിത വികസനം എന്ന ആശയം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ഇവിടുത്തെ ഏറ്റവും പാര്‍ശ്വവത്കൃതരുടെയടക്കം ശബ്ദങ്ങള്‍ക്ക് ഗൗരവം കല്പിക്കപ്പെടണം. ഉദാഹരണത്തിന്, കേരളത്തിലിന്ന് സാര്‍വ്വത്രികമായിരിക്കുന്ന നവലിബറല്‍ ജനക്ഷേമത്തോട് വിയോജിക്കുന്നവരാണ് നമ്മുടെ ഇക്കോസിസ്റ്റം ജനങ്ങള്‍. ദീര്‍ഘകാലമായി അവരാവശ്യപ്പെടുന്നത് ഭക്ഷ്യസുരക്ഷയാണ്. ഭൂരിപക്ഷത്തിന്റെ വികസനവീക്ഷണം അവരുടെ തലയില്‍ കെട്ടിവയ്ക്കുന്നതിനു പകരം ട്രൈബല്‍ സബ്പ്ലാനടക്കമുള്ള ലഭ്യമായ അനേകം ഫണ്ടുകളുപയോഗിച്ച് അവര്‍ക്ക് പൊതുകൃഷിസ്ഥലവും കൃഷിയും, സുസ്ഥിരമത്സ്യബന്ധനവും മറ്റും വളര്‍ത്തിയെടുക്കാനുള്ള സാഹചര്യം ഉണ്ടാക്കുകയാണു വേണ്ടത്.
കുടുംബശ്രീ വനിതകളുടെ അധ്വാനത്തെ അടയാളപ്പെടുത്തുക
പുതിയ നൂറ്റാണ്ടിന്റെ സാഹചര്യങ്ങളില്‍ പരിചരണാദ്ധ്വാനത്തിന് സമൂഹത്തില്‍ ഇന്നു പൊതുവെ കല്പിച്ചുവരുന്ന പ്രസക്തി വര്‍ദ്ധിക്കാനും അതിന്റെ സ്വഭാവം തന്നെ മാറാനും സാദ്ധ്യതയുണ്ട്. വീടുകള്‍ക്കുള്ളിലും ആശുപത്രികള്‍ പോലുള്ള ചില സ്ഥാപനങ്ങളിലും നടന്നുവരുന്നതും അധികവും സ്വകാര്യ ഉപഭോഗത്തിനുള്ളതുമാണ് പരിചരണാദ്ധ്വാനം എന്നു തന്നെയാണ് ഇന്നും നാം കൊണ്ടുനടക്കുന്ന സാമാന്യബോധം. എന്നാല്‍ പ്രളയങ്ങളും പകര്‍ച്ചവ്യാധികളും മഹാമാരികളും സാധാരണമാകുന്ന കാലത്ത് സംസ്ഥാനമൊട്ടാകെ നിരന്തരം പ്രവര്‍ത്തിക്കുന്ന വിപുലമായ പരിചരണസംഘം അത്യന്താപേക്ഷിതമായിമാറും.

ഇന്ന് കുടുംബശ്രീ വനിതകള്‍ സംഭാവനചെയ്തുകൊണ്ടിരിക്കുന്ന പരിചരണാദ്ധ്വാനം സന്നദ്ധപ്രവര്‍ത്തനമായും കുറഞ്ഞപ്രതിഫലം മാത്രം നേടാന്‍ അര്‍ഹതയുള്ളതായുമാണ് എണ്ണപ്പെടുന്നത്. ഇത് തിരുത്തേണ്ടതുണ്ട്.
മഹാമാരിയുടെ കാലത്ത് കുടുംബശ്രീവനിതകളുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടുള്ള ഫലം സ്വന്തം കുടുംബത്തിനോ തദ്ദേശസമൂഹത്തിനോ മാത്രമല്ല - മഹാമാരിക്ക് അത്തരം അതിരുകള്‍ ഇല്ല. കുടുംബശ്രീയിലൂടെ പൊതുവിടങ്ങളിലും അകമിടങ്ങളിലും പരിചരണാദ്ധ്വാനത്തിലേര്‍പ്പെടുന്ന സ്ത്രീകള്‍ക്ക് അടിസ്ഥാന മാസവരുമാനം - അത് തുടക്കത്തില്‍ എത്ര ചെറുതായാലും സാരമില്ല - നല്‍കുന്നതിലൂടെ അവരുടെ പ്രവര്‍ത്തനത്തെ അധ്വാനമായിത്തന്നെ അടയാളപ്പെടുത്തേണ്ടതാണ്. മാത്രമല്ല, കഴിഞ്ഞ ഇരുപതുവര്‍ഷത്തിലധികമായി വികസനപ്രവര്‍ത്തനത്തിലൂടെയുള്ള (കൂട്ടായ) സ്ത്രീശാക്തീകരണമെന്ന വാഗ്ദാനത്തെ നിറവേറ്റുന്നതിലേക്കുള്ള ആദ്യപടികൂടിയാവും ഇത്.
കുടുംബശ്രീയിലൂടെ പൊതുവിടങ്ങളിലും അകമിടങ്ങളിലും പരിചരണാദ്ധ്വാനത്തിലേര്‍പ്പെടുന്ന സ്ത്രീകള്‍ക്ക് അടിസ്ഥാന മാസവരുമാനം നല്‍കുന്നതിലൂടെ അവരുടെ പ്രവര്‍ത്തനത്തെ അധ്വാനമായിത്തന്നെ അടയാളപ്പെടുത്തേണ്ടതാണ്.
ഇതിനു പുറമേ കേരളത്തിന്റെ വികസന സിവില്‍സമൂഹത്തിന്റെ ആഴവും പരപ്പും ഉടന്‍ വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. അതിനായി സമൂഹത്തില്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ട വിഭാഗത്തിലുള്ളവരെ അതിലേക്ക് ആകര്‍ഷിക്കുംവിധമുള്ള മാറ്റങ്ങള്‍ ആവശ്യമാണ്. കേരളത്തില്‍ ഇന്ന് കുടുംബശ്രീ, വിവാഹിതകള്‍ക്ക് പൊതുജീവിതത്തിലേക്കു കടക്കാനുള്ള മാര്‍ഗമാണ്. എന്നാല്‍ കേരളത്തിലെ ആണ്‍കോയ്മയുടെ മുന്നില്‍ തീര്‍ത്തും നിസ്സഹായരാകുന്നത് അവിവാഹിതകളായ ചെറുപ്പക്കാരികളാണ്. അവരില്‍ പലരും കുടുംബശ്രീയോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ട് ഇന്ന്, പക്ഷേ കുടുംബശ്രീയിലൂടെ പുതിയ പൊതുജീവിതസാധ്യതകള്‍ അവര്‍ക്കു തുറന്നുകൊടുക്കാന്‍ കഴിയണം. അതുപോലെ, നവലിബറല്‍യുക്തിക്കു വഴങ്ങാത്ത കേരളത്തിലെ ആദിവാസി ജനങ്ങള്‍ക്കും മത്സ്യബന്ധനസമൂഹത്തിനും അവരുടെ പരിഗണനകളെ ബഹുമാനിക്കുന്ന പുതിയ വികസന സിവില്‍സമൂഹ-ഉപസംവിധാനങ്ങള്‍ സൃഷ്ടിക്കപ്പെടണം. കേരളത്തില്‍ നിര്‍മ്മാണപ്രവര്‍ത്തനത്തിനും മറ്റും എത്തുന്ന ഇതരസംസ്ഥാനതൊഴിലാളികള്‍ പലരും സവിശേഷകഴിവുകള്‍ ഉള്ളവരാണ് - പലപ്പോഴും കൃഷിയില്‍. അവരുടെ കഴിവുകളെ അംഗീകരിച്ചുകൊണ്ട് നമ്മുടെ വികസന സിവില്‍സമൂഹത്തിലേക്ക് അവരെ സ്വാഗതം ചെയ്യാനുള്ള വഴിയായി കുടുംബശ്രീ മാറേണ്ടതുണ്ട്.
മൂന്നാമതായി, നമ്മുടെ ഗ്രാമസഭകളെ ജ്ഞാനനിര്‍മ്മാണത്തിന്റെ ഇടങ്ങളായി വീണ്ടും മാറ്റിയെടുക്കേണ്ട പ്രക്രിയയ്ക്ക് തിരികൊളുത്തുകയും, അതിന്റെ നേതൃത്വം വഹിക്കാന്‍ കുടുംബശ്രീയെ പ്രാപ്തമാക്കുകയും ചെയ്യേണ്ടതുണ്ട്. 1990കളില്‍ സജീവമായിരുന്നതും പില്‍ക്കാലത്തു മുരടിച്ചുപോയതുമായ സമീപനമാണിത്. വികസന അടിയന്തരാവസ്ഥകളെപ്പറ്റിയുള്ള ജ്ഞാനനിര്‍മ്മാണം താഴെ നിന്നു മുകളിലേക്കാകുന്നതാണ് അവകാശാധിഷ്ഠിത വികസനസമീപനത്തിനു ചേരുന്ന രീതി.
എഴുത്തുകാരി, സോഷ്യല്‍ സൈന്റിസ്റ്റ്
കെ.ആർ. ഷിയാസ്
Apr 22, 2021
10 Minutes Read
ഡോ. വി.ജി. പ്രദീപ്കുമാര്‍
Apr 22, 2021
7 Minutes Read
ഡോ : ജയകൃഷ്ണന്‍ ടി.
Apr 22, 2021
4 Minutes Read
എ.എം. ഷിനാസ്
Apr 21, 2021
11 Minutes Listening
പി. പ്രേമചന്ദ്രന്‍
Apr 21, 2021
10 Minutes Read
മനില സി.മോഹൻ
Apr 20, 2021
5 Minutes Wacth
എസ്. ഗോപാലകൃഷ്ണന്‍
Apr 19, 2021
4 Minutes Read