മുലായം സിംങ് യാദവ്, സെക്കുലർ ഇന്ത്യയ്ക്ക് കാവൽ നിന്ന നേതാവ്

1990 - ൽ വി.പി. സിംങ് ഗവൺമെന്റ് താഴെ വീഴും എന്നൊരു ഘട്ടം വന്നപ്പോൾ, അധികാരം പോയാലും വർഗീയകക്ഷികൾക്ക് കീഴടങ്ങരുത് എന്ന വലിയൊരു സന്ദേശം, അന്ന് പ്രധാന മന്ത്രിയായിരുന്ന വി.പി. സിങ്ങിന് നൽകിയത് മുലായം സിംങ് യാദവും ലാലു പ്രസാദ് യാദവുമാണ്.

ഹിന്ദി ഹൃദയഭൂമിയുടെ രാഷ്ട്രീയത്തിൽ അതുല്യമായ സംഭാവന നൽകിയിട്ടുള്ള സോഷ്യലിസ്റ്റ് നേതാവാണ് മുലായം സിങ്ങ് യാദവ്. ഇന്ത്യൻ രാഷ്ട്രീയത്തിൽ രണ്ട് ഇടത്തിലാണ് മുലായം സിങ്ങിന്റെ പ്രവർത്തനങ്ങളെ ഞാൻ വിലമതിക്കുന്നത്.

ഒന്ന്, ആർഎസ്എസ്- ബിജെപി വർഗീയതയ്‌ക്കെതിരെ ശക്തമായി പോരാടിയിട്ടുള്ള നേതാവാണ് അദ്ദേഹം. ബിജെപി കെട്ടിപ്പൊക്കിയ അയോധ്യാ പ്രസ്ഥാനത്തെ എത്രയോ വർഷങ്ങൾ അദ്ദേഹം നിശ്ചയദാർഢ്യത്തോടെ പ്രതിരോധിച്ചു. കോൺഗ്രസ് എന്ന രാഷ്ട്രീയപാർട്ടി ഉത്തരേന്ത്യയിൽ, പ്രത്യേകിച്ച് യുപിയിൽ ശിഥിലമായപ്പോൾ വർഗീയ കക്ഷികൾക്ക് വലിയൊരു വളർച്ചയുണ്ടാകാതെ പ്രതിരോധം തീർക്കാൻ മുലായം സിങ്ങ് യാദവ് എന്ന നേതാവിന് കഴിഞ്ഞു. അതിൽ മുലായത്തിനൊപ്പം തന്നെ ഓർമ്മിക്കപ്പെടേണ്ട ഒരു പേര് ലാലു പ്രസാദ് യാദവിന്റേതാണ്. കാരണം ബിഹാറും യുപിയും കൂടി ഒന്നിച്ചു ചേരുമ്പോൾ മാത്രമാണ് ആ പോരാട്ടം കൂടുതൽ ശക്തമാകുന്നത്.

രണ്ട്, പതിറ്റാണ്ടുകളായി തുടർന്നു പോരുന്ന ജാതി അടിച്ചമർത്തലിൽ നിന്നുള്ള മോചനപ്രവർത്തനത്തിൽ ഒരു നെടുംതൂണായി പ്രവർത്തിച്ചു. എൺപതുകളുടെ അവസാനത്തിലും തൊണ്ണൂറുകളുടെ ആരംഭത്തിലുമായി തുടങ്ങിയ മണ്ഢൽ റവല്യൂഷന്റെ പ്രചോദകനായിരുന്നു യാദവ്. പിന്നാക്ക വിഭാഗങ്ങളെ മുൻനിരയിലേയ്ക്ക് ഉയർത്തിക്കൊണ്ടുവരുന്നതിൽ ഒരു ചാലകശക്തിയായിത്തന്നെ അദ്ദേഹം പ്രവർത്തിച്ചു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലൊക്കെ നൂറ്റാണ്ടിനു മുൻപ് തന്നെ ജാതി അസമത്വങ്ങൾക്കെതിരെയുള്ള പോരാട്ടങ്ങൾ ആരംഭിച്ചിരുന്നെങ്കിലും യുപിയിലും ബീഹാറിലുമൊക്കെ അത് സംഭവിച്ചത് മുലായത്തെപ്പോലുള്ള ചില നേതാക്കളുടെ നിശ്ചയദാർഢ്യം കൊണ്ടാണ്. ഈ രണ്ട് സംഭാവനകൾ പരിഗണിക്കുമ്പോൾ മുലായം സിങ്ങിനെ ഒരു തിളക്കമുള്ള നേതാവായി തന്നെ ചരിത്രം അടയാളപ്പെടുത്തും.

ലാലുപ്രസാദ് യാദവ്, മുലായം സിംഗ്

മുഖ്യമന്ത്രി ആയിരുന്ന കാലത്ത് വർഗീയ ശക്തികളോടുള്ള പോരാട്ടത്തിലും പിന്നാക്കവിഭാഗങ്ങളെ ചേർത്തു നിർത്തുന്ന കാര്യത്തിലും അദ്ദേഹം ഒരു വിട്ടുവീഴ്ചയ്ക്കും തയാറായില്ല. 1990 - ൽ വിപി സിംങ് ഗവൺമെന്റ് താഴെ വീഴും എന്നൊരു ഘട്ടം വന്നപ്പോൾ, അധികാരം പോയാലും വർഗീയകക്ഷികൾക്ക് കീഴടങ്ങരുത് എന്ന വലിയൊരു സന്ദേശം, അന്ന് പ്രധാന മന്ത്രിയായിരുന്ന വി.പി. സിങ്ങിന് നൽകിയത് മുലായം സിംങ് യാദവും ലാലു പ്രസാദ് യാദവുമാണ്. ആ ഒരു ധൈര്യമാണ് യഥാർഥത്തിൽ വി.പി. സിങ്ങിനെ ബിജെപിയ്‌ക്കെതിരെ, നിലകൊള്ളാനും ഭരണം പോയാലും കുഴപ്പമില്ല എന്നു ചിന്തിക്കാനും പ്രേരിപ്പിച്ചത്.

ഇവരൊക്കെ വലിയ അധികാര മോഹികളാണെന്നു പറയുമ്പോൾ പോലും, കേന്ദ്രത്തിൽ ലഭിച്ച അധികാരം ബിജെപിയ്ക്കു മുൻപിൽ ചെറിയൊരു വിട്ടുവീഴ്ചയ്ക്ക് തയാറായാൽ നിലനിർത്താം എന്നു വന്നപ്പോൾ അധികാരം വേണ്ട, വർഗീയവാദികളോട് സന്ധിയ്ക്കില്ല എന്ന ഉറച്ച നിലപാട് എടുക്കാൻ ഈ രണ്ടു നേതാക്കളും തയാറായി എന്നുകൂടി അറിയണം.

ഷാബാനു കേസിലും, ബാബറി മസ്ജിദ് വിഷയത്തിലും രാജീവ് ഗാന്ധിയ്ക്ക് സാധിക്കാതെ പോയതും ഇതാണ്. ബാബറി മസ്ജിദിന്റെ പൂട്ട് വർഗീയ കക്ഷികൾക്ക് തുറന്നു കൊടുത്തു. ഇത്തരത്തിലുള്ള സന്ധികളിലൂടെയാണ് അദ്ദേഹം അധികാരം സംരക്ഷിക്കാൻ ശ്രമിച്ചത്.

ബാബരിമസ്ജിദ് തകർക്കുന്ന കർസേവകർ

തൊണ്ണൂറുകളിൽ എൽ.കെ. അധ്വാനിയുടെ രഥയാത്ര ആരംഭിക്കുമ്പോൾ, യാത്ര നടക്കട്ടെ, അയോധ്യയിലേയ്ക്കു പോയി അവിടെ അവസാനിക്കട്ടെ എന്ന രീതിയിൽ ഒത്തുതീർപ്പുകളൊക്കെ വന്നിരുന്നു. എന്നാൽ ഒരിക്കലും ആ യാത്ര സംഭവിക്കാൻ പാടില്ല എന്ന് ഉറച്ച തീരുമാനമെടുത്ത രണ്ടു നേതാക്കൾ മുലായം സിങ്ങ് യാദവും ലാലു പ്രസാദ് യാദവും ആണ്. ദൂരവ്യാപകമായ ഭവിഷത്തുകൾ അധ്വാനിയുടെ രഥയാത്ര സൃഷ്ടിക്കുമെന്ന് അവർ അന്നേ തിരിച്ചറിഞ്ഞിരുന്നു.

രഥയാത്രയെ തടഞ്ഞില്ലെങ്കിൽ വർഗീയ സംഘർഷങ്ങളും കലാപങ്ങളും മരണങ്ങളും സംഭവിക്കുമെന്നും, ഉത്തരേന്ത്യയിൽ ഈ യാത്ര ചോരപ്പുഴ സൃഷ്ടിക്കുമെന്നും പരസ്യമായി പറയുവാൻ ഈ രണ്ടു നേതാക്കളും തയാറായി. അങ്ങനെയാണ് രഥയാത്ര സമസ്തപൂർ വച്ച് ലാലു പ്രസാദ് യാദവ് തടയുന്നത്. അതിനു പിന്നിലും മുലായം സിങ്ങ് യാദവിന്റെ പ്രചോദനം ഉണ്ടായിരുന്നു. രഥയാത്ര തടഞ്ഞതിനു ശേഷവും, തൊണ്ണൂറുകളുടെ അവസാനത്തിലൊക്കെ യുപിയിൽ എത്രയോ കലാപങ്ങൾ അവർ സൃഷ്ടിച്ചു, പക്ഷേ അതിനെയൊക്കെ അമർച്ച ചെയ്യാൻ മുലായം സിങ്ങിനു കഴിഞ്ഞു.

എൽ.കെ. അദ്വാനി, നരേന്ദ്രമോദി എന്നിവർ രഥയാത്രയിൽ

വർഗീയവാദികൾ ബാബ്‌റി മസ്ജിദിലേയ്ക്ക് ഇരച്ചു കയറിയപ്പോൾ മുലായം സിങ്ങ് യാദവ് പറഞ്ഞു - "എന്റെ കൊക്കിന് ജീവനുണ്ടെങ്കിൽ ബാബറി മസ്ജിദ് തകർക്കാൻ ഞാൻ അനുവദിക്കില്ല'. അതിനു വേണ്ടി വെടിവയ്‌പ്പിലേയ്ക്ക് നീങ്ങേണ്ടി വന്നു മുലായത്തിന്. ഇതിന്റെ ഫലമായി ഒരുപാട് പേരെ കൊന്നു എന്ന പേരിൽ ഒരു ദുഷിച്ച പ്രചരണം മുലായം സിംങ്ങിന് നേരിടേണ്ടി വന്നു. മരിക്കാത്ത ആളുകളുടെ ചിത്രം വരെ ഉൾപ്പെടുത്തി വലിയൊരു പ്രചാരണം, ഹിന്ദി മാധ്യമങ്ങളുടെ പിൻതുണയോടെ വിശ്വഹിന്ദു പരിഷത്ത് അഴിച്ചു വിട്ടു. എന്നിട്ടും വിട്ടുവീഴ്ച ചെയ്യാനോ തലകുനിക്കാനോ തയാറായില്ല എന്നതാണ് മുലായത്തിന്റെ വിജയം. മുലായം സിംങ് യാദവ് സംരക്ഷിച്ച ബാബറി മസ്ജിദ് തകർന്നു വീണത് നരസിംഹ റാവുവിന്റെയും കല്യാൺ സിംഗിന്റെയും കൂട്ടായ പരിശ്രമത്തിലാണ് എന്നതു കൂടി നമ്മൾ മനസ്സിലാക്കണം.

പതിറ്റാണ്ടുകളോളം നീണ്ട ജാതി അടിമത്തത്തിന്റെ ചരിത്രമുണ്ട് ബീഹാറിനും യുപിയ്ക്കും. മേൽ ജാതിയിലുള്ളവർ പിന്നാക്ക - ദലിത് ജാതിയിലുള്ള ആളുകൾ താമസിക്കുന്ന ഗ്രാമങ്ങളൊക്കെ ചുട്ടു ചാമ്പലാക്കുകയും, പിന്നാക്ക വിഭാഗത്തിൽപ്പെട്ട ആളുകളെ നിരന്തരം കൊന്നൊടുക്കുകയും, സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്തു കൊണ്ടിരുന്നു. ഇവിടെയാണ് മുലായം സിങ്ങ് യാദവിനെ പോലൊരു പിന്നാക്ക നേതാവിന്റെ പ്രസക്തി കൂടുതൽ വ്യക്തമാകുന്നത്. ഇന്ന് ഇന്ത്യൻ രാഷ്ട്രീയത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണിക്കാനാവാത്ത ശക്തിയായി മാറിയിട്ടുണ്ട്. ആ ശക്തിയ്ക്ക് അടിത്തറപാകിയ നേതാക്കളിൽ ഒരാളാണ് മുലായം.

ഉത്തർപ്രദേശിൽ ഏറ്റവുമധികം വിവേചനം നേരിടുന്ന വിഭാഗമാണ് മുസ്‌ലിം ന്യൂനപക്ഷം. മുസ്‌ലിം സമുദായത്തെ മുലായം ചേർത്തു നിർത്തിയിരുന്നു. അദ്ദേഹത്തെ "മൗലാനാം മുലായം' എന്നു വിളിച്ച് ആർഎസ്എസ് പരിഹസിച്ചു. "നിർധന വിഭാഗങ്ങളെ ചേർത്തു നിർത്തിയതിന്റെ പേരിൽ നിങ്ങൾ ഇങ്ങനെയൊരു ആരോപണം ഉന്നയിച്ചാൽ, എന്റെ തൊപ്പിയിലെ തൂവലായി ഞാൻ അതിനെ കണക്കാക്കും' എന്നാണ് മുലായം ഈ പരിഹാസത്തോട് പ്രതികരിച്ചത്.

ദേവഗൗഡയ്ക്കു ശേഷം ഐ. കെ. ഗുജ്‌റാൾ പ്രധാനമന്ത്രിയായ കാലത്ത് പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് വരെ മുലായത്തിന്റെ പേര് പരിഗണിച്ച് ചർച്ചകൾ നടന്നിരുന്നു. എന്തുകൊണ്ടോ അന്ന് അത് നടന്നില്ല. ആ ചർച്ചകൾ അനുകൂലമായി പരിണമിച്ചിരുന്നെങ്കിൽ പിന്നാക്ക വിഭാഗത്തിൽ നിന്ന് ഒരു സോഷ്യലിസ്റ്റ് പ്രധാനമന്ത്രിയെ ഇന്ത്യയ്ക്ക് ലഭിക്കുമായിരുന്നു.

Comments