പിണറായി വിജയൻ നീതിയെക്കുറിച്ച് ഇനി വാചകമടിക്കരുത്, 'സിവിൽ സർ‌വീസ് മനുസ്മൃതി' നിയമമാക്കൂ...

വാഹനാപകടത്തിൽ ഒരാൾ മരിച്ച കേസ് രജിസ്റ്റർ ചെയ്യാൻ എന്തിനാണ് ഏഴുമണിക്കൂർ? വഴിയിൽ വണ്ടിയിടിച്ച് കിടന്നയാളെ ആരോ ആശുപത്രിയിലെത്തിച്ച്, അവിടെ നിന്നു പൊലീസ് അറിഞ്ഞു വന്നതല്ല ഈ കേസ്. ബഷീറിനെ ആശുപത്രിയിലെത്തിച്ചത് പൊലീസാണെന്നിരിക്കെ ഏഴുമണിക്കൂറെടുത്തത് അതിശയമായിരിക്കുന്നു എന്ന് ഹൈക്കോടതി പോലും പറഞ്ഞില്ലേ?

ശ്രീറാം വെങ്കട്ടരാമൻ എന്ന ഐ.എ.എസ്. ഓഫീസർ കള്ളുകുടിച്ചു ലക്കുകെട്ട് അമിതവേഗതയിൽ വാഹനമോടിച്ചു കെ.എം. ബഷീർ എന്ന മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ തെറ്റുചെയ്തവരെ സംരക്ഷിക്കില്ല എന്നും ബഷീറിന്റെ കുടുംബത്തിന് നീതി ലഭിക്കും എന്നും മുഖ്യമന്ത്രി കേരളത്തിന് വാക്കുതന്നിരുന്നു. 1

ചെയ്ത കുറ്റത്തിന് അയാൾ വിചാരണ ചെയ്യപ്പെടുക എന്നതാണ് മിനിമം നീതി.
ബന്ധപ്പെട്ട കോടതി ഉത്തരവുകളും നിയമങ്ങളും പൊലീസ്-സർക്കാർ പ്രോസിക്യൂഷൻ നടപടികളും നോക്കുമ്പോൾ എനിക്ക് മനസിലായത് ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിൽ മനഃപൂർവം വീഴ്ച വരുത്തി പൊലീസ് ആദ്യ മണിക്കൂറുകളിൽത്തന്നെ ഈ കേസ് അട്ടിമറിച്ചിരുന്നു എന്നാണ്; പിന്നെ കോടതിയിൽ പ്രോസിക്യൂഷനും. എന്നുവച്ചാൽ മുഖ്യമന്ത്രിയുടെ വാക്ക് ഒരു പാഴ്വാക്കായിരുന്നു. മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ നടന്ന ഈ അട്ടിമറി അറിയാതെയാണോ അറിഞ്ഞാണോ നീതിയെപ്പറ്റി അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നത് എന്നുമാത്രമേ അറിയാനുള്ളൂ.

വിശദമായി പറയാം.
ഈ അപകടമരണം നടക്കുന്നത് 2019 ഓഗസ്റ്റ് മൂന്നിനാണ്. അന്ന് നിലവിലുള്ള മോട്ടോർ വാഹന നിയമം അനുസരിച്ച് മദ്യപിച്ചു വാഹനമോടിച്ചു എന്ന കുറ്റത്തിന് ഒരാളെ പ്രോസിക്യൂട്ട് ചെയ്യണമെങ്കിൽ ബ്രെത്ത് അനലൈസർ ടെസ്റ്റ് അഥവാ ശ്വാസ പരിശോധന നിർബന്ധമാണ്. (ഇപ്പോൾ രക്ത പരിശോധന ആയാലും മതി. കേന്ദ്ര സർക്കാർ നിയമം ഭേദഗതി ചെയ്തു വിജ്ഞാപനമിറക്കുന്നത് ഓഗസ്റ്റ് 9 നാണ്.2) രക്തപരിശോധനയിൽ നിശ്ചിത അളവിലധികം മദ്യമുണ്ട് എന്ന് കണ്ടിട്ടും ശ്വാസപരിശോധന ഫലമില്ല എന്ന പേരിൽ ഹൈക്കോടതി വിട്ടയച്ച കേസിന്റെ വിധിയുടെ ലിങ്കും ഇവിടെ ചേർക്കുന്നു. 3
അപ്പോൾ ശ്വാസ പരിശോധന നിർബന്ധമായും വേണം.
അതെപ്പോൾ നടക്കണം? കുറ്റകൃത്യം നടന്ന് എത്രയും വേഗം എന്നാണു മോട്ടോർ വാഹന നിയമം സെക്ഷൻ 203 (1) പറയുന്നത്. (as soon as reasonably practicable after the commission of such offence.)

ശ്രീറാം വെങ്കിട്ടരാമൻ

എന്നിട്ട് ആ പരിശോധനാഫലമെവിടെ? അതില്ല. അതാണ് ഈ കേസിന്റെ മർമ്മം. ഐ.എ.എസ്സുകാരൻ കള്ളുകുടിച്ചു വണ്ടിയിടിച്ച് ആളെ കൊന്നപ്പോൾ നിയമം അനുസരിച്ച് ഉടനെ നടത്തേണ്ട ശ്വാസപരിശോധന പൊലീസുകാരൻ നടത്തിയില്ല. എന്താണ് ഹൈക്കോടതി അതിനെക്കുറിച്ച് പറഞ്ഞത്?
"അപകടം നടന്നു മിനിട്ടുകൾക്കുള്ളിൽ പ്രതിയെ മ്യൂസിയം പൊലീസ് ആശുപത്രിയിൽ എത്തിച്ചിരുന്നു. മോട്ടോർ വാഹന നിയമം 202 മുതൽ
205 വരെയുള്ള വകുപ്പുകൾ പ്രകാരം പ്രവർത്തിക്കാൻ പൊലീസിന് ഉത്തരവാദിത്തമുണ്ടായിരുന്നു. അങ്ങനെ ചെയ്യാതെ ദൃക്സാക്ഷികളെ കൊണ്ടുവന്നിട്ടു കാര്യമില്ല.' (അദ്ദേഹത്തിന് ജാമ്യം അനുവദിച്ചുകൊണ്ട് ഹൈക്കോടതി 2019 ഓഗസ്‌റ്റ് 13 നു നൽകിയ ഉത്തരവ്. 4)
എന്താണ് ഈ 202-205 വകുപ്പുകൾ പറയുന്നത്? ചുരുക്കിപ്പറഞ്ഞാൽ, മദ്യപിച്ച് വണ്ടിയോടിച്ചു പിടിക്കപ്പെട്ടാൽ ശ്വാസ പരിശോധന നടത്താനും, അതിനു വിസമ്മതിച്ചാൽ അറസ്റ്റ് ചെയ്യാനും പൊലീസിന് അധികാരമുണ്ട്. ഇതിൽ ഈ കേസിൽ ഏറ്റവും പ്രധാനപ്പെട്ടത് 205-ആം വകുപ്പാണ്. ശ്വാസ പരിശോധന നടത്താൻ ഒരാൾ വിസമ്മതിച്ചാൽ അയാൾ മദ്യപിച്ചിരുന്നു എന്ന് പ്രൊസിക്യൂഷൻ പറയുന്നതിന് സാഹചര്യത്തെളിവായി കണക്കാക്കണം.

പക്ഷേ അതിനൊക്കെ തെളിവ് വേണം. ഈ കേസിൽ അങ്ങനെ അയാളോട് ആവശ്യപ്പെട്ടതായോ അയാൾ അതിനു വിസമ്മതിച്ചതായോ തെളിവില്ല.
അതിനെപ്പറ്റി ഹൈക്കോടതി പറഞ്ഞത്: ശ്വാസപരിശോധന നടത്താൻ പരാജയപ്പെട്ടതിനു പൊലീസ് പറയുന്ന ന്യായങ്ങളൊന്നും അംഗീകരിക്കാൻ പറ്റുന്നതല്ല. (The explanation offered by the police for their failure to conduct a breath test as mandated under the statute cannot be accepted.)

പിണറായി വിജയൻ

താനല്ല വണ്ടിയൊടിച്ചത് എന്ന് തെറ്റായ വിവരം ശ്രീരാം വെങ്കട്ടരാമൻ പൊലീസിന് കൊടുത്തു എന്നായിരുന്നു പൊലീസിന്റെ വാദം. ഒരാൾ കൊല്ലപ്പെട്ട ഒരു വാഹനാപകടത്തിൽ ആരാണ് വാഹനമോടിച്ചത് എന്നു കണ്ടുപിടിക്കാൻ കേരള പൊലീസിന് എത്ര സമയം വേണ്ടിവരും എന്നാണ് ഈ പറയുന്നത്? "ധാരാളം ദൃക്സാക്ഷികൾ അവിടെക്കൂടി' എന്നാണ് ജാമ്യം നൽകിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിൽ പറഞ്ഞിട്ടുള്ളത് (By that time, several eye witnesses had also gathered round.) ആ ദൃക്സാക്ഷികളെ കോടതി കൊണ്ടുവന്നു വച്ചതല്ലല്ലോ? അപ്പോൾ അവരോടു ചോദിക്കാതെ പ്രതിയോട് ചോദിച്ചു കാര്യങ്ങൾ തീരുമാനിച്ചു, അതല്ലേ സത്യം?

ഇനി ഒപ്പമുണ്ടായിരുന്ന സ്ത്രീ താനാണ് വാഹനം ഓടിച്ചത് എന്ന് പറഞ്ഞു എന്നൊരു വാദം പൊലീസിന് ഉണ്ടായിരുന്നു എന്ന് കണ്ടിട്ടുണ്ട്. എന്നിട്ട് അവരുടെ പേരിൽ എന്ത് നടപടിയാണ് എടുത്തത്? അവരെ വീട്ടിൽ കൊണ്ടാക്കുകയായിരുന്നില്ലേ പൊലീസ് ചെയ്തത്? എന്നാൽ നിയമപരമായ പ്രാബല്യമില്ലാത്ത രക്തപരിശോധന നടത്താൻ അയാൾ വിസമ്മതിച്ചു എന്ന് നഴ്സിന്റെ മൊഴിയുണ്ടെന്നു കുറ്റപത്രം. (ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട്. 5). എന്തിന്? അവിടെപ്പോലും രക്തപരിശോധന നടത്താൻ പൊലീസ് രേഖാമൂലം ആവശ്യപ്പെട്ടില്ല എന്ന് ഡോക്ടറുടെ മൊഴിയുണ്ടെന്നു ഹൈക്കോടതി!

വാഹനാപകടത്തിൽ ഒരാൾ മരിച്ച കേസ് രജിസ്റ്റർ ചെയ്യാൻ എന്തിനാണ് ഏഴുമണിക്കൂർ? വഴിയിൽ വണ്ടിയിടിച്ച് കിടന്നയാളെ ആരോ ആശുപത്രിയിലെത്തിച്ച്, അവിടെ നിന്നു പൊലീസ് അറിഞ്ഞു വന്നതല്ല ഈ കേസ്. ബഷീറിനെ ആശുപത്രിയിലെത്തിച്ചത് പൊലീസാണെന്നിരിക്കെ ഏഴുമണിക്കൂറെടുത്തത് അതിശയമായിരിക്കുന്നു എന്ന് ഹൈക്കോടതി പോലും പറഞ്ഞില്ലേ? (As to why the police had to wait seven hours to register the crime is a mystery, they being the persons who had shifted the injured to the hospital.)
എന്നുവച്ചാൽ നിയമപരമായി ചെയ്യേണ്ട ഒരു കാര്യവും ചെയ്യാതെ ചെയ്യരുതാത്ത കാര്യം ചെയ്തു നേരം വെളുക്കുമ്പോഴേക്ക് പൊലീസ് ആ കേസ് അട്ടിമറിച്ചിരുന്നു.

ഇനി പ്രോസിക്യൂഷന്റെ വക. മണിക്കൂറുകൾക്കുശേഷം രക്ത പരിശോധന നടത്തി. ഫലം നെഗറ്റിവാണ്. യാതൊരു നിയമപ്രാബല്യവുമില്ലാത്ത, അപ്പോഴും പ്രതിയ്ക്ക് അനുകൂലമായ ആ റിപ്പോർട്ട് എന്തിനാണ് കോടതിയിൽ കൊടുത്തത്? രണ്ട് കോടതികളും ഫലം നെഗറ്റീവായിരുന്നു എന്ന് ഉത്തരവുകളിൽ പറയുന്നുണ്ട്!

അപ്പോൾ കേസ് എങ്ങിനെ അട്ടിമറിക്കപ്പെട്ടു എന്നതിന്റെ ചുരുക്കം ഇതാണ്:
ഒന്ന്: നിയമപരമായി നടത്തേണ്ടിയിരുന്ന ശ്വാസ പരിശോധന പൊലീസ് നടത്തിയില്ല. അതിനയാൾ വിസമ്മതിച്ചാൽ അയാളെ അറസ്റ്റ് ചെയ്യാം; അത് ചെയ്തില്ല; വിസമ്മതിച്ചു എന്നതിന് തെളിവ് ഹാജരാക്കി സെക്ഷൻ 205-ന്റെ ആനുകൂല്യം നേടിയില്ല. അത് പൊലീസ് വക.

രണ്ട്: നിയമപരമായി യാതൊരു പ്രാബല്യവുമില്ലാത്ത രക്ത പരിശോധനയുടെ ഫലം, അതും അയാളുടെ രക്തത്തിൽ മദ്യത്തിന്റെ അംശമില്ല എന്നുള്ള റിപ്പോർട്ട്, കോടതിയിൽ കൊടുത്തു. അത് പ്രോസിക്യൂഷൻ വക.
മദ്യപിച്ച് വാഹനമോടിച്ചു എന്ന കേസ് പൊലീസും പ്രോസിക്യൂഷനും ചേർന്ന് ഇങ്ങനെ അട്ടിമറിച്ചതിനുശേഷമാണ് നീതിയുറപ്പാക്കുമെന്നു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പറയുന്നത്. കഷ്ടമാണ് സാർ. കാര്യങ്ങൾ നിങ്ങൾ അറിഞ്ഞിട്ടാണെങ്കിൽ അതൊരു പ്രഹസനമാണ്. അറിഞ്ഞില്ലെങ്കിൽ ദുരന്തവും.

ഒരു കാര്യം കൂടി. നടന്നത് ഒരു ആക്‌സിഡന്റാണ്. എന്നുവച്ചാൽ മനഃപൂർവ്വം ഉണ്ടാക്കിയതല്ല. അതുകൊണ്ടുതന്നെ ഒരാളെ പിന്തുടർന്ന് ദ്രോഹിക്കാൻ ശ്രമിക്കുക എന്നത് എന്റെ ലക്ഷ്യമല്ല. പക്ഷേ അയാൾ മദ്യപിച്ച് വണ്ടിയോടിച്ച് ഒരാളെ കൊന്ന കുറ്റത്തിന് വിചാരണ ചെയ്യപ്പെടും എന്ന് ഞാൻ വിശ്വസിച്ചിരുന്നു, ഒരുമാതിരി എല്ലാ ആളുകളും വിശ്വസിച്ചിരുന്നു. അതാണ് നീതിയും. ഇപ്പോൾ അയാൾ മദ്യപിച്ചിരുന്നു എന്നതിന് തെളിവില്ല എന്ന് കോടതി കണ്ടെത്തിയിരിക്കുന്നു. അതായത്, ഒരു ദിവസം ശരാശരി പതിനൊന്നുപേർ വാഹനാപകടത്തിൽ മരിക്കുന്ന കേരളത്തിൽ അതിലൊന്നായി ഈ കേസ് മാറിയിരിക്കുന്നു. പൊലീസും പ്രോസിക്യൂഷനും ചേർന്ന് മാറ്റിയിരിക്കുന്നു. അയാൾ വിചാരണ ചെയ്യപ്പെടുക അത്തരമൊരു കുറ്റത്തിന്റെ പേരിലായിരിക്കും.

കുറ്റക്കാരനാണെന്നു കണ്ടാൽ കോടതി പിരിയുന്നതുവരെ തടവോ പിഴയോ, മുതൽ പരമാവധി രണ്ടുവർഷം വരെ തടവോ ഉയർന്ന പിഴയോ അല്ലെങ്കിൽ തടവും പിഴയും കൂടിയോ അയാൾക്ക് ലഭിക്കാം. ചിലപ്പോൾ അയാൾ നിരപരാധിയാണെന്നും കോടതി കണ്ടെത്തിയേക്കാം. അതിലൊന്നും എനിക്ക് പരാതിയില്ല.

ഇനി മദ്യപിച്ചു വണ്ടിയോടിച്ചു എന്ന കുറ്റത്തിന് വിചാരണ ചെയ്യപ്പെട്ട് ഏറ്റവും കുറഞ്ഞ ശിക്ഷ വാങ്ങിയാലും എനിക്ക് പരാതിയില്ല. എന്റെ പരാതി പൊലീസിന്റെ ഒത്താശയോടെ അയാൾ ചെയ്ത കുറ്റത്തിന്റെ പേരിൽ വിചാരണ നേടുന്നതിൽനിന്നു അയാൾ ഒഴിവായി എന്നതാണ്. നമ്മുടെ കണ്മുൻപിൽ പക്ഷേ നമ്മുടെ കാണാമറയത്തു നടന്ന അട്ടിമറിയിലൂടെയാണ് അയാൾ അത് സാധിച്ചെടുത്തത്.

ഇനിയൊന്നും ചെയ്യാനില്ല; പക്ഷേ സംസ്ഥാനത്തിന്റെ തലസ്ഥാനത്തുനടന്ന ഈ അട്ടിമറി ഒരു പൗരനെന്ന നിലയിൽ അംഗീകരിക്കാനാവില്ല. അതുകൊണ്ട് അതിവിടെ എഴുതിയിടുന്നു എന്നേയുള്ളൂ. നീതി നടപ്പാക്കും എന്ന് ഭരണാധികാരി പറയുമ്പോൾ അതിനിത്ര വിലയെ അദ്ദേഹവും കല്പിച്ചിട്ടുള്ളൂ എന്ന് സ്വയം ഓർമ്മപ്പെടുത്താനും അത് സഹായിക്കും
ഈ കേസിൽ ഞാൻ കുറെയേറെ എഴുതിയിട്ടുണ്ട്. ഇത് അവസാനത്തേതാണ്. കാരണം ഈ കേസിൽ ഞാൻ സമ്പൂർണ്ണമായി തോറ്റു. പൗരനും ബ്യൂറോക്രാറ്റുമായുള്ള യുദ്ധത്തിൽ രാഷ്ട്രീയ നേതൃത്വത്തെ വിശ്വസിച്ച എല്ലാവരുടെയും അവസ്ഥ ഇതായിരിക്കാനാണ് സാധ്യത. പിണറായി വിജയന് ചെയ്യാവുന്ന കാര്യം നീതിയെപ്പറ്റി വലിയ വാചകമടിക്കാതെ കേരളത്തിൽ ഇപ്പോൾ നിലവിലുള്ള സിവിൽ സർവീസുകാരുടെ മനുസ്മൃതി നിയമമാക്കിയെടുക്കുക എന്നതാണ്. എല്ലാ സംസ്ഥാനങ്ങളിലും അതിന് ആവശ്യക്കാരുണ്ടായിരിക്കും; കേന്ദ്ര നിയമമായിത്തന്നെ അത് മോദിജി അവതരിപ്പിച്ചാലും അതിശയിക്കേണ്ടതില്ല. ശ്രീറാം വെങ്കട്ടരാമനെ ജില്ലാ കളക്ടറും ജില്ലാ മജിസ്ട്രേറ്റുമായി നിയമിച്ചതിനെ എതിർത്തിരുന്നു. മദ്യപിച്ച് വണ്ടിയോടിച്ചു ഒരാളെ കൊന്നയാൾ എന്ന കാരണത്താലായിരുന്നു എതിർപ്പ്. ഇപ്പോൾ അങ്ങനെയൊരു കേസില്ല. അയാളെ പഴയ ഉദ്യോഗത്തിൽ തിരിച്ചു നിയമിച്ചാലും പ്രതികരിക്കാൻ ഇനി വസ്തുതകളുടെ പിൻബലമില്ല.

Comments