"പുതിയ സാധാരണത്വം' തൊഴിലാളിവര്‍ഗത്തിന് തിക്തമായ ജീവിതാനുഭവങ്ങളാണ് നല്‍കുന്നത്. ഭരണകൂടത്തിന്റെ "തിരിച്ചുവരവ്' പ്രതീക്ഷിച്ചിരുന്ന ഒരു വലിയ വിഭാഗം ജനത്തിന് താങ്ങാനാവാത്ത ഭാരമാണ് അവരുടെ ചുമലില്‍ വീണുകൊണ്ടിരിക്കുന്നത്.
1 May 2021, 11:27 AM
ഇന്ത്യന്‍ തൊഴിലാളി വര്‍ഗ ചരിത്രം രചിച്ച സുകോമള്‍ സെന്‍ എഴുതി:
"1918-ല്‍ ലോകമൊട്ടാകെ ഭീകരമായ തോതില്‍ സാംക്രമിക രോഗം പടര്‍ന്നു പിടിച്ചു. പൊതുജനാരോഗ്യത്തെ സംബന്ധിച്ച് ഇന്ത്യയിലെ സാമ്രാജ്യത്വ ഗവണ്മെൻറിനുണ്ടായിരുന്ന അനാസ്ഥമൂലം ജനസംഖ്യയില്‍ 50 മുതല്‍ 80 ശതമാനം വരെയുള്ളവര്‍ ഇതിന്റെ പിടിയില്‍പെട്ടു. 1918 ജൂണ്‍ മുതലുള്ള ഒരു വര്‍ഷത്തിനിടയ്ക്ക് 7,00,000 പേര്‍ മരിച്ചിട്ടുണ്ടാകുമെന്നാണ് ഔദ്യോഗിക കണക്ക്. അത് എത്രയോ ചുരുങ്ങിയ കണക്കാണുതാനും. ദശലക്ഷക്കണക്കിനാളുകളുടെ ജീവഹാനിക്കിടയാക്കിയ ഈ സംഭവം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ക്രൂരമായ ചൂഷണത്തിന്റെ ഉദാഹരണമാണ്.'
"തൊഴിലാളി ജനസാമാന്യത്തിന്റെ ദാരിദ്ര്യത്തിന്റെ കാഠിന്യത്തിനു നേരെ വിപരീതമായി കൊളോണിയലിസ്റ്റുകളുടെയും ഇന്ത്യക്കാരായ ധനവാന്മാരുടെയും ജീവിതസാഹചര്യങ്ങള്‍ സുഖസമൃദ്ധമായിരുന്നു' എന്നും സെന്‍ കുറിച്ചു.
1918-20 കാലത്തെ സ്പാനിഷ് ഫ്ളു കവര്‍ന്നെടുത്തത് 10 മുതല്‍ 20 ദശലക്ഷം വരെ ജീവനുകളെയായിരുന്നെന്നാണ് കണക്കുകള്‍ പറയുന്നത്. ലോകമൊട്ടാകെ 100 ദശലക്ഷം പേര്‍ ആ മഹാമാരിയില്‍ കൊല്ലപ്പെട്ടു. ജീവിതം നഷ്ടപ്പെട്ടതില്‍ ബഹുഭൂരിപക്ഷം പേരും പാവപ്പെട്ടവരും തൊഴിലാളികളും ആയിരുന്നു. സാമ്രാജ്യത്വരാഷ്ട്രങ്ങള്‍ ഈ വിപത്തിനെ നിസ്സാരവല്‍ക്കരിച്ചു. ഒന്നാം ലോകയുദ്ധം ഉണ്ടാക്കിയ കൊടിയ ദുരന്തങ്ങളുടെമേല്‍ വന്നു പതിച്ച ഈ മഹാമാരി കൊന്നൊടുക്കിയത് ഇന്ത്യപോലുള്ള രാജ്യങ്ങളിലെ പാവപ്പെട്ട ജനങ്ങളെയായിരുന്നു എന്നതു സാമ്രാജ്യത്വ- മുതലാളിത്വ രാജ്യങ്ങള്‍ക്കു വിഷയമേയല്ലാതായി.
ആഗോള മനുഷ്യഭൂപടത്തില്‍ അതിനിര്‍ണായകമായ പ്രതിസന്ധികള്‍ക്കും സാമൂഹിക വ്യതിയാനങ്ങള്‍ക്കും കാരണമായിട്ടുള്ള യുദ്ധം, മഹാമാരി, സാമ്പത്തികമാന്ദ്യം തുടങ്ങിയ വിപത്തുകള്‍ ഏറ്റവുമധികം ബാധിച്ചിട്ടുള്ളത് തൊഴിലാളികളും കര്‍ഷകരും ഉള്‍പ്പെട്ട താഴെത്തട്ടിലെ ഒരു വലിയ വിഭാഗം ജനങ്ങളെയാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
കഴിഞ്ഞ നൂറ്റാണ്ടില്‍ മുതലാളിത്തം ഒരു ആഗോള വ്യവസ്ഥയാകുകയും അതിന്റെ വ്യാപനസ്വഭാവം നിര്‍ണയിക്കാനാവാത്ത തരത്തിലുള്ള ഇടപെടലുകളിലൂടെയും നുഴഞ്ഞുകയറ്റങ്ങളിലൂടെയും നിലനില്‍ക്കുകയും ചെയ്യുമ്പോള്‍ ഓരോ പ്രതിസന്ധിയെയും സാധ്യതകളാക്കി മാറ്റുന്ന പ്രവണതയാണ് ലോകം കണ്ടത്.
സങ്കേത- മൈത്രീ മുതലാളിത്തം (Techno- crony capitalism) അതിന്റെ "അതിജീവനം' തേടുന്നത് എപ്പോഴും പ്രതിസന്ധികളെ മുന്‍നിര്‍ത്തിയാണ്. കോവിഡ് മഹാമാരിയുടെ ഈ കെട്ട കാലത്തും അതിനു മാറ്റമില്ലാതെ തുടരുന്നു. ഇതിനു യാതൊരു മറയുമില്ലാതെ സാര്‍വദേശീയ പ്രസിദ്ധി കൊടുക്കുവാന്‍ ബൂര്‍ഷ്വാ മാധ്യമങ്ങള്‍ മത്സരിക്കുകയും കൂടി ചെയ്യുന്നു. ഇന്ന് സമ്പന്നരുടെ പട്ടികയില്‍ ആരാണ് മുകളില്‍, ആരൊക്കെയാണ് ആദ്യ പത്തില്‍, ആദ്യനൂറില്‍, എന്നൊക്കെ കണക്കുനിരത്താന്‍ ഇവര്‍ക്ക് ഒരു മടിയുമില്ല. പട്ടിണിക്കോലങ്ങളുടെ കണക്കിനേക്കാള്‍ "എഴുന്നള്ളിപ്പ്' സമ്പന്നരുടെ ഉയരുന്ന ഗ്രാഫാണ്.

മുതലാളിത്ത ലോകത്തെ മഹാകോടീശ്വരന്മാരുടെ ഇപ്പോഴത്തെ ആസ്തി ഈ മഹാമാരിക്കാലത്ത് 60 ശതമാനം വര്‍ധിച്ചു 14 ട്രില്യണ്‍ ഡോളറായി മാറിയതായി അന്താരാഷ്ട ഏജന്‍സികള്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ താഴ്ന്ന വരുമാനക്കാരായ തൊഴിലാളികളുടെയും കര്‍ഷകരുടെയും സ്ഥിതിയോ? അതിദയനീയം. മഹാമാരിക്കാലത്തു 700 ദശലക്ഷം പേര്‍ തീവ്രപട്ടിണിയിലായിരുന്നു. 2020-ല്‍ മാത്രം 115 ദശലക്ഷം മനുഷ്യര്‍ ഈ വിഭാഗത്തില്‍ നരകയാതന അനുഭവിച്ചുവന്നു. 2021-ന്റെ ആദ്യ മാസങ്ങളില്‍ തന്നെ ഇതിന്റെ എണ്ണം 150 ദശലക്ഷമായി ഉയര്‍ന്നു. ഭീതിപ്പെടുത്തുന്ന ഈ സാമൂഹികാസമത്വമാണ് മഹാമാരികാലത്ത് "മരണവ്യാപാര'ത്തിന്റെ "അനന്തരസാധ്യതകള്‍' ഉയര്‍ത്തുന്നത്.
അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ (ഐ.എല്‍. ഒ) ഏറ്റവും ഒടുവിലത്തെ കണക്കുപ്രകാരം കഴിഞ്ഞ വര്‍ഷം തൊഴില്‍ നഷ്ടപെട്ടവരുടെ എണ്ണം ഭയാനകമായി ഉയര്‍ന്നു. മഹാമാരിയുടെ പുതിയ തരംഗങ്ങളുടെ ഇക്കാലത്ത്അത് പതിന്മടങ്ങു വര്‍ധിക്കാനാണ് സാധ്യത.
ഐ.എല്‍.ഒ നിരത്തുന്ന കണക്ക് പറയുന്നത്, 255 ദശലക്ഷം തൊഴിലുകള്‍ കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് മാത്രം നഷ്ടപ്പെട്ടുവെന്നാണ്. 2009-ലെ ആഗോള സാമ്പത്തിക പ്രതിസന്ധി ഘട്ടത്തില്‍ നഷ്ടപ്പെട്ടതിന്റെ നാലിരട്ടി വരും ഇത്. തൊഴില്‍ നഷ്ടപ്പെട്ടതിലൂടെയോ, തൊഴില്‍ സമയം വെട്ടിക്കുറച്ചതിലൂടെയോ ഭൂരിപക്ഷം ജനങ്ങളും കഷ്ടപ്പെടുകയാണ്. 71 ശതമാനം തൊഴില്‍നഷ്ടവും പ്രവര്‍ത്തനം ഇല്ലാത്തതുകൊണ്ടുണ്ടായതാണ്.
തൊഴില്‍ പ്രവര്‍ത്തനം ഇല്ലാതാകുന്നത് അതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ അടച്ചിട്ടതുകൊണ്ടാണ്. ഈ അടച്ചിടലില്‍ ഒരു വലിയ വിഭാഗം മൃദുവായി ഒഴിവാക്കപ്പെടുകയാണ്. അടച്ചിടല്‍ അനിവാര്യമാണെങ്കില്‍ ആകാമെന്നല്ലാതെ അതൊരു സാധ്യതയായി കണ്ടു തൊഴില്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ നിശ്ശബ്ദരാക്കി പുറന്തള്ളാനുള്ള അവസരമായി പലരും ഉപയോഗിച്ച് തുടങ്ങി. ലോകത്തിലെ ബഹുഭൂരിപക്ഷം തൊഴില്‍ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത് സ്വകാര്യ-അനൗപചാരിക മേഖലകളിലാണ്. സംഘടിത തൊഴിലാളി പ്രവര്‍ത്തനങ്ങള്‍ അസാധ്യമായ മേഖല കൂടിയാണിത്. അതുകൊണ്ടുതന്നെ ചൂഷണം അങ്ങേയറ്റം നിലനില്‍ക്കുന്ന മേഖല കൂടിയാണിത്.
മഹാമാരിയുടെ കാലത്ത് നിബന്ധനകളും നിയന്ത്രണങ്ങളും അടിച്ചേല്‍പ്പിക്കപ്പെടുന്ന പശ്ചാത്തലത്തില്‍ തൊഴിലിടങ്ങളില്‍ ശബ്ദിക്കുന്നവരുടെ എണ്ണം കുറയ്ക്കപ്പെടുകയാണ്. "പുതിയ സാധാരണത്വം' (New Normal) തൊഴിലാളിവര്‍ഗത്തിന് അസാധാരണമായ, തിക്തമായ ജീവിതാനുഭവങ്ങളാണ് നല്‍കുന്നത്. ചോദ്യം ചെയ്യാനുള്ള അവകാശം പോലും നിഷേധിക്കപ്പെടുന്ന "അസാധാരണത്വം.' ഭരണകൂടത്തിന്റെ "തിരിച്ചുവരവ്' (Return of the State) പ്രതീക്ഷിച്ചിരുന്ന ഒരു വലിയ വിഭാഗം ജനത്തിന് താങ്ങാനാവാത്ത ഭാരമാണ് അവരുടെ ചുമലില്‍ വന്നു വീണുകൊണ്ടിരിക്കുന്നത്.
ഏറ്റവുമൊടുവില്‍ പ്രതിരോധ കുത്തിവെപ്പിനും കോവിഡ് പരിശോധനയ്ക്കും വരെ വിലപേശുന്ന തരത്തില്‍ ദേശീയ ആരോഗ്യ സംവിധാനങ്ങള്‍ മാറുന്ന കാഴ്ച നിത്യവും കാണുന്നു. സുപ്രീംകോടതിയും മറ്റു ഹൈക്കോടതികളും വരെ ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന കാഴ്ച നമ്മള്‍ കണ്ടു. ഡൽഹി പോലുള്ള നഗരങ്ങളില്‍ പ്രാണവായുവിന് കരിഞ്ചന്തയില്‍ പോകേണ്ടിവരുന്ന അവസ്ഥ "മരണവ്യാപാര'ത്തിന്റെ പുതിയ മാനങ്ങളെയാണ് കാണിച്ചുതരുന്നത്. ഒടുവില്‍ ഇത് സംസ്ഥാനങ്ങളും കേന്ദ്രവും, സംസ്ഥാനങ്ങള്‍ തമ്മിലുമുള്ള പ്രശ്‌നങ്ങളായി മാത്രം ചര്‍ച്ച ചെയ്യപ്പെടും. അടിസ്ഥാന പ്രശ്‌നത്തിലേക്ക് കടക്കാന്‍ സാധിക്കാത്ത തരത്തില്‍ ചര്‍ച്ചകളെ വഴിതിരിച്ചു വിടുകയും ചെയ്യും. മൈത്രീ- മുതലാളിത്തം അത്രത്തോളം അദൃശ്യമായി, വിദഗ്ധമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നു.
ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ മഹാമാരികാലത്തെ തൊഴില്‍ പ്രതിസന്ധി രൂക്ഷമാണ്. കഴിഞ്ഞ ഏതാനും മാസങ്ങളില്‍ മാത്രം എണ്‍പതു ദശലക്ഷം തൊഴില്‍ നഷ്ട്ടങ്ങള്‍ ഏഷ്യ-പസിഫിക് മേഖലയില്‍ ഉണ്ടായി. ഏതാണ്ട് 10 ശതമാനം വരുമാനം തൊഴില്‍ മേഖലയില്‍ ഇടിഞ്ഞു. വരുമാനം കുറഞ്ഞ രാജ്യങ്ങളില്‍ 15 ശതമാനമാണ് തൊഴില്‍ നഷ്ട്ടം. ഇതില്‍ തന്നെ സ്ത്രീകളാണ് ഈ വലിയ നഷ്ടത്തിന്റെ മുഖ്യ ഇരകള്‍. ഭക്ഷണ- സേവന, വാസ- സേവന മേഖലകളില്‍ 20 ശതമാനം തൊഴില്‍ നഷ്ടമുണ്ടായി. അതുപോലെ ചില്ലറ വില്‍പ്പന മേഖലകളിലും ഉല്‍പ്പാദന മേഖലകളിലും തൊഴില്‍ കുത്തനെ ഇടിഞ്ഞു. ഓണ്‍ലൈന്‍ വ്യാപാരം ചെറുകിട വ്യാപാരത്തെയും അതിനെ ആശ്രയിച്ചു നില്‍ക്കുന്ന ചെറുകിട കര്‍ഷകരെയും സാരമായി ബാധിച്ചു. ടൂറിസം മേഖലയും അതിനെ ആശ്രയിച്ചു കഴിഞ്ഞിരുന്ന വലിയൊരു വിഭാഗം തൊഴിലാളികളും പട്ടിണിയിലായി.

വിദ്യാഭ്യാസം "പുതിയ സാധാരണത്വം' കൈവരിച്ചതോടെ വഴിയാധാരമായത് സ്വകാര്യ-അനൗപചാരിക മേഖലയില്‍ പണിയെടുക്കുന്ന ലക്ഷക്കണക്കിന് അധ്യാപകരാണ്. ഇവര്‍ സംഘടിതര്‍ പോലുമല്ല എന്നുള്ളത് ഈ മേഖലയില്‍ പണിയെടുക്കുന്നവരുടെ ദുര്യോഗം പതിന്മടങ്ങു വര്‍ധിപ്പിക്കുന്നു. മഹാമാരിക്കാലത്തു ഈ മേഖലയില്‍ തുടര്‍ന്നും പണിയെടുക്കുന്നവരുടെ ശമ്പളം വെട്ടിക്കുറയ്ക്കാന്‍ പാടില്ല എന്നുള്ള ആജ്ഞ പോലും ഈ സ്വകാര്യ വിദ്യാഭ്യാസ വ്യവസായികളെ ബാധിച്ചിട്ടില്ല. സര്‍ക്കാര്‍ പോലും ഇക്കാര്യത്തില്‍ ഇടപെടുന്നില്ല എന്നുള്ളതു ആശ്ചര്യത്തിനു വക നല്‍കുന്നില്ല.
വിവര-സാങ്കേതിക മേഖലയിലും ഇന്‍ഷുറന്‍സ് മേഖലയിലും "പുതിയ സാധാരണത്വം' ഉണര്‍വുണ്ടാക്കിയപ്പോള്‍ മഹാമാരിയുടെ പശ്ചാത്തലത്തില്‍ ആരോഗ്യമേഖലയിലെ ചില പ്രത്യേക ഇടങ്ങളില്‍ വലിയ തീവെട്ടികൊള്ളകള്‍ നടന്നു. ഇപ്പോഴും നടക്കുന്നു. വാക്‌സിന്‍ വ്യാപാരം ഇതിന്റെ പുതിയ സാധ്യതകള്‍ ഇപ്പോഴും തേടിക്കൊണ്ടിരിക്കുന്നു.
ഇന്ത്യയില്‍ കോവിഡ് ഒന്നാം തരംഗം ആരംഭിച്ച് ആറുമാസത്തിനുള്ളില്‍ നാലു ദശലക്ഷത്തിലേറെ യുവാക്കളുടെ തൊഴില്‍ നഷ്ട്ടപെട്ടു. നിര്‍മാണ- കാര്‍ഷിക മേഖലയിലാണ് ഇവയില്‍ ഭൂരിപക്ഷവും. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ ഉത്തേജന പാക്കേജുകള്‍ വെറും പ്രഖ്യാപനങ്ങള്‍ മാത്രമായി. കര്‍ഷകരെയും തൊഴിലാളികളെയും കടക്കെണിയിലേക്കു നയിക്കുന്ന വായ്പാ കെണികളായി ഇത്തരം ഉത്തേജന പ്രഖ്യാപനങ്ങള്‍ മാറിയപ്പോള്‍ ബാങ്കിങ് മേഖല തകര്‍ച്ചയിലേക്ക് നീങ്ങിത്തുടങ്ങി.
ചരക്കു- സേവന നികുതിയിലൂടെയും പെട്രോള്‍- ഡീസല്‍ വിലവര്‍ധനവിലൂടെയും, പുതിയ കാര്‍ഷിക- വ്യവസായ നിയമങ്ങളിലൂടെയും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളെ ചൊല്പടിയില്‍ നിര്‍ത്താന്‍ തുടങ്ങിയതോടെ ജനകീയ പ്രക്ഷോഭങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. അതിന് പിന്തുണ കൊടുക്കുന്നവരെ ദേശസുരക്ഷാ നിയമങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയും തടവിലാക്കിയും പ്രതിഷേധിക്കാനുള്ള അവകാശം പോലും നിഷേധിച്ചു.
കോവിഡിന്റെ രണ്ടാം തരംഗം ഇപ്പോള്‍ പുതിയ പ്രതിസന്ധികളാണ് സൃഷ്ടിക്കുന്നത്. 2021-ല്‍ 100 ദശലക്ഷത്തോളം തൊഴിലുകള്‍ നഷ്ടപ്പെടുമെന്ന് ഐ.എല്‍. ഒ ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കുന്നു. ദശലക്ഷക്കണക്കിന് ആഭ്യന്തര, വിദേശ കുടിയേറ്റ തൊഴിലാളികള്‍ ഇന്ന് ആശങ്കയിലാണ്. അടച്ചിടല്‍ ഭീഷണി ഏറ്റവും ബാധിക്കുന്ന അസംഘടിതരായ വലിയൊരു വിഭാഗമാണിത്. കോവിഡിന്റെ ഒന്നാം തരംഗത്തില്‍ അവര്‍ നേരിട്ട ദുരിതങ്ങള്‍ ലോകം നേരിട്ട് കണ്ടതാണ്. ഇനിയൊരു ആഘാതം അവരെ സംബന്ധിച്ചിടത്തോളം ജീവിതഹത്യക്കുള്ള വാറണ്ടാണ്.
മഹാമാരിയുടെ പിന്നാമ്പുറത്തുകൂടി പൊതുമേഖലാ സ്ഥാപനങ്ങളെ ഇല്ലായ്മ ചെയ്യാന്‍ മൈത്രീ- മുതലാളിത്തത്തിന് യാതൊരു മടിയും കാണില്ല. തൊഴിലാളി വര്‍ഗത്തെയും അവരുടെ മൗലികാവകാശങ്ങളെയും ആരോഗ്യ അടിയന്തിരാവസ്ഥയുടെ പേരില്‍ റദ്ദ് ചെയ്യാന്‍ പുത്തന്‍ മുതലാളിത്ത കൂട്ടുകെട്ടുകള്‍ക്കു സര്‍ക്കാരിന്റെ "നിബന്ധന-നിയന്ത്രണ' മാനദണ്ഡങ്ങള്‍ മാത്രം മതിയാവും. തൊഴിലാളിവര്‍ഗം കൂടുതല്‍ ജാഗരൂകരാകേണ്ടത് ഇത്തരം സന്ദര്‍ഭങ്ങളിലാണ്.
ക്ഷേമരാഷ്ട്രനയങ്ങള്‍ പാടെ ഉപേക്ഷിച്ച നവലിബറല്‍ ഭരണകൂടങ്ങള്‍ക്ക് ജനങ്ങളുടെ താക്കീതുകളില്‍ കൂടി മാത്രമേ അല്‍പ്പമെങ്കിലും കരുണ കാണിക്കാന്‍ കഴിയൂ. സ്വയം കരുണ കാണിക്കുന്ന, തൊഴിലാളി വര്‍ഗവുമായി ന്യായമായി സംവദിക്കുന്ന ഭരണകൂടങ്ങള്‍ ഇപ്പോള്‍ ഇല്ല എന്ന് തന്നെ പറയാം. അതുതന്നെയാണ് രാഷ്ട്രീയ പോരാട്ടങ്ങളുടെ പ്രസക്തി വീണ്ടും വീണ്ടും അടിവരയിടുന്നത്.

മഹാത്മാഗാന്ധി സര്‍വകലാശാല ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ സോഷ്യല്‍ സയന്‍സ് ആന്‍ഡ് റിസേര്‍ച്ചിന്റെ ഡയറക്ടർ
അലി ഹൈദര്‍
Feb 08, 2023
21 Minutes Watch
ഡോ: ബി. ഇക്ബാല്‍
Dec 25, 2022
6 Minutes Read
എം. ഗോപകുമാർ
Dec 23, 2022
14 Minutes Read
ഡോ. യു. നന്ദകുമാർ
Oct 22, 2022
3 Minute Read
കെ.എം. സീതി
Oct 16, 2022
6 Minutes Read