കുറ്റവാളികളെ വെറുതെവിടുന്ന
നിയമവാഴ്ച,
പേടിക്കേണ്ട സമയമാണിത്
കുറ്റവാളികളെ വെറുതെവിടുന്ന നിയമവാഴ്ച, പേടിക്കേണ്ട സമയമാണിത്
നിയമവാഴ്ചയുടെ ഗുരുതരലംഘനം എന്നാണ് ബാബറി മസ്ജിദ് തകര്‍ത്തതിനെക്കുറിച്ച് മുമ്പ് സുപ്രീംകോടതി പറഞ്ഞത്. മാധ്യമങ്ങളിലൂടെയും മറ്റും ലോകം മുഴുവന്‍ കണ്ട ഒരു കുറ്റകൃത്യം. ലോകത്തിന് അറിയാം, ആരാണ്, എന്തിനാണ് അതിനുപിന്നില്‍ പ്രവര്‍ത്തിച്ചതെന്ന്. അതില്‍ ഗൂഢാലോചനയില്ലെന്ന് പറയുന്നത് എത്ര പരിഹാസ്യമാണ്. നിയമവാഴ്ചയിലുള്ള വിശ്വാസം പോലും നഷ്ടമാകുന്നുവെന്ന തോന്നലുണ്ടാകുന്നത് എത്ര ഗുരുതരമാണ് എന്ന കാര്യം ആലോചിക്കേണ്ടതുണ്ട്
3 Oct 2020, 02:36 PM
ബാബറി മസ്ജിദിന്റെ തകര്‍ച്ചയെ മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന്‍ വിശേഷിപ്പിച്ചത് മഹാത്മാഗാന്ധിയുടെ മരണത്തിനുശേഷം രാജ്യംകണ്ട ഏറ്റവും വലിയ ദുരന്തം എന്നായിരുന്നു. അടിസ്ഥാന ഭരണഘടനാമൂല്യങ്ങളും നിയമവാഴ്ചയും തകര്‍ത്തു എന്നതാണ് അങ്ങനെ പറയാനുള്ള കാരണങ്ങളില്‍ ഒന്ന്. അതിനുശേഷം, ഒരു കോണ്‍സ്റ്റിറ്റ്യൂഷണല്‍ ഡെമോക്രസി എന്ന നിലക്ക് നിയമവാഴ്ചയുടെ നിരന്തരലംഘനം നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നു.
ഭരണഘടനയില്‍ വിശ്വസിക്കാന്‍ മനുഷ്യര്‍ക്ക് കാരണങ്ങളില്ലാത്ത അവസ്ഥയിലേക്കുപോലും നമ്മള്‍ വന്നുകൊണ്ടിരിക്കുന്നു.
ബാബറി മസ്ജിദിന്റെ തകര്‍ച്ചയെ ഒരു സിംബലായി എടുക്കുകയാണെങ്കില്‍, അവിടുന്നിങ്ങോട്ട് മൂന്ന് കാര്യങ്ങള്‍ സംഭവിച്ചു. ഒന്ന്, ബാബറി മസ്ജിദ് തകര്‍ത്തു, രണ്ട്, ബാബറി മസ്ജിദ് നിന്ന സ്ഥലം ഒരുവിഭാഗക്കാര്‍ക്ക് മാത്രമായി വിട്ടുകൊടുക്കാനുള്ള സുപ്രീംകോടതി വിധി, മൂന്ന്, ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ ഗൂഢാലോചനക്കാരെ വെറുതെ വിട്ട കഴിഞ്ഞദിവസത്തെ ലക്‌നൗ സി.ബി.ഐ പ്രത്യേക കോടതി വിധി. ഈ വിധിയാണ് ഏറ്റവും മാരക പ്രത്യാഘാതമുണ്ടാക്കാന്‍ പോകുന്നത്.
ഗൂഢാലോചനയുടെ ഭാഗമായി എക്സിക്യൂട്ടീവും
ബാബറി മസ്ജിദ് തകര്‍ത്തത് പല കാരണങ്ങള്‍കൊണ്ട് അംഗീകരിക്കാന്‍ പറ്റാത്ത ഒന്നാണ്. അതിലെ അക്രമത്തിന്റെയും ഹിംസയുടെയും വശം മാറ്റിനിര്‍ത്തിയാല്‍ തന്നെ ഒരു ഭരണകൂടം എന്ന നിലക്കും ഒരു സമൂഹം എന്ന നിലക്കും നമ്മള്‍ അതിനെ എങ്ങനെയാണ് സമീപിച്ചത് എന്ന് ആലോചിക്കുക. പ്രശ്‌നത്തില്‍ സുപ്രീംകോടതി ഇടപെട്ടിരുന്നു, ബാബറി മസ്ജിദിന്റെ സ്റ്റാറ്റസ്‌കോ നിലനിര്‍ത്തണം എന്ന് അന്ന് സുപ്രീംകോടതി ഉത്തരവിട്ടു, എങ്ങനെ നിലനിര്‍ത്താമെന്ന സത്യവാങ്മൂലം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കൊടുത്തു, അതിന് കേന്ദ്രസര്‍ക്കാര്‍ ഗ്യാരണ്ടിയായിരുന്നു. കേന്ദ്രസര്‍ക്കാര്‍ അവിടെ പാരാമിലിറ്ററി സേനയെ വിന്യസിക്കുകയും ചെയ്തതാണ്.
ബാബറി മസ്ജിദിന് കേടുവരാന്‍ പാടില്ല എന്നതായിരുന്നു സുപ്രീംകോടതി നിലപാട്. എന്നാല്‍, 1992 ഡിസംബര്‍ ആറിന്, കഴിഞ്ഞദിവസത്തെ കോടതി വിധി പ്രകാരമാണെങ്കില്‍, കുറേയധികം- ഒന്നരലക്ഷത്തോളമുണ്ടെന്നാണ് പറയുന്നത്- hooligans ആയ കര്‍സേവകര്‍ ബാബറി മസ്ജിദ് തകര്‍ത്തു. ബാബറി മസ്ജിദ് അങ്ങനെത്തന്നെ നിലനിര്‍ത്തണം എന്നതാണ് സുപ്രീംകോടതി ഉത്തരവ് എന്നിരിക്കേ, ഗൂഢാലോചനയുടെ ഭാഗമായി എക്സിക്യൂട്ടീവ് ആ കുറ്റകൃത്യം നടപ്പാക്കാന്‍ അരുനിന്നുവെന്നാണ് നാം മനസ്സിലാക്കേണ്ടത്.

സുപ്രീംകോടതി ഉത്തരവിനോട് ആദരവ് പുലര്‍ത്താന്‍ എക്സിക്യൂട്ടീവ് തയ്യാറായിരുന്നുവെങ്കില്‍ ബാബറി മസ്ജിദ് തകരില്ലായിരുന്നു. എക്സിക്യുട്ടീവിന്റെ ഭാഗത്തുമാത്രമല്ല, കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ ഭാഗത്തും സംഭവിച്ച വലിയ പിഴവാണ് ബാബറി മസ്ജിദ് തകര്‍ന്നുവീഴുന്നതിന് ഇടയാക്കിയത്.
എല്ലാം അറിയാം, എന്നിട്ടും...
ബാബറി മസ്ജിദ് തകർത്തശേഷം, മുപ്പതുവര്‍ഷമായി ഇന്ത്യ കലുഷിത കാലഘട്ടത്തിലൂടെയാണ് സഞ്ചരിച്ചത്. ബാബറി മസ്ജിദിന് മുമ്പും ശേഷവും എന്ന തരത്തില്‍ തന്നെ സാമൂഹ്യ ജീവിതം വിഭജിതമായ അവസ്ഥ. ഈ സ്ഥലം ഹിന്ദുക്കള്‍ക്ക് മാത്രമായി വിട്ടുകൊടുക്കാനുള്ള സുപ്രീംകോടതി വിധി ഇപ്പോഴും എനിക്ക് ദഹിക്കാത്ത ഒന്നാണ്. ഹിന്ദുക്കള്‍ കൈവശം വെച്ചിരുന്നുവെന്ന് അവർ അവകാശപ്പെടുന്ന സ്ഥലം അവര്‍ക്ക് കൊടുക്കുകയാണ്. ആ സ്ഥലം നിരന്തരം കൈവശം വെച്ചിരുന്നുവെന്ന് തെളിയിക്കാന്‍ മുസ്‌ലിംകള്‍ക്ക് പറ്റിയിട്ടില്ലെന്നു പറഞ്ഞിട്ടാണ് സുപ്രീംകോടതി, സ്ഥലം ഹിന്ദുക്കൾക്ക് വിട്ടുകൊടുക്കുന്നത്. വിചിത്ര ലോജിക്കാണ് ഇതില്‍ വര്‍ക്കു ചെയ്തതെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. നീതിതേടി മുമ്പില്‍ വന്ന രണ്ടുകൂട്ടര്‍ക്ക് രണ്ടുതരം അളവുകോല്‍വെച്ചാണ് സുപ്രീം കോടതി നീതി അളന്നത് എന്ന തോന്നല്‍ എനിക്കുണ്ട്.
ഈ വിധി പോലും, ഒരുവേള അംഗീകരിക്കാന്‍ ഞാന്‍ തയ്യാറാണ്. കാരണം അതിനകത്ത് ഒരു സൊല്യൂഷന്‍ ഉണ്ട്. സുപ്രീംകോടതി വിധിയില്‍ അംഗീകരിക്കാന്‍ പറ്റാത്ത ഒരു കാര്യം, ഞങ്ങള്‍ ഭരണഘടന അനുസരിച്ചാണ് വിധി പ്രസ്താവിച്ചത് എന്ന അവകാശവാദമാണ്. മതേതര ജനാധിപത്യ രാഷ്ട്രത്തിലെ ഭരണഘടന അനുസരിച്ചുള്ള വിധിയായി അതിനെ അംഗീകരിക്കാന്‍ പറ്റില്ല. അതേസമയം, ഒരു ഒത്തുതീര്‍പ്പ് എന്ന നിലയ്ക്ക് അതിനെ കാണാം. എന്നാല്‍, ഗൂഢാലോചനയില്‍ പങ്കെടുത്തവരെ വെറുതെ വിട്ടുകൊണ്ടുളള ലക്‌നൗ കോടതി വിധി ഒരു കാരണവശാലും അംഗീകരിക്കാനാവില്ല.
മുമ്പത്തെ സുപ്രീംകോടതി വിധിയില്‍ പോലും, ഒരിക്കലും അംഗീകരിക്കാനാവാത്ത, നിയമവാഴ്ചയുടെ ഗുരുതരലംഘനം എന്നാണ് ബാബറി മസ്ജിദ് തകര്‍ത്തതിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. അങ്ങനെ സുപ്രീംകോടതി പോലും അഭിപ്രായപ്പെട്ട, മാധ്യമങ്ങളിലൂടെയും മറ്റും ലോകം മുഴുവന്‍ കണ്ട ഒന്നാണിത്. ലോകത്തിന് അറിയാം ആരാണ്, എന്തിനാണ് അതിനുപിന്നില്‍ പ്രവര്‍ത്തിച്ചതെന്ന്. അതില്‍ ഗൂഢാലോചനയില്ലെന്ന് പറയുന്നത് അതുകൊണ്ടുതന്നെ എത്ര പരിഹാസ്യമാണ്. നിയമവാഴ്ചയിലുള്ള വിശ്വാസം പോലും നഷ്ടമാകുന്നുവെന്ന തോന്നലുണ്ടാകുന്നത് എത്ര ഗുരുതരമാണ് എന്ന കാര്യം ആലോചിക്കേണ്ടതുണ്ട്.
ഒറിജിലല്‍ ഇല്ലാത്ത തെളിവുകള്‍
തെളിവുകള്‍ക്കുപകരം തോന്നലുകളെയാണ് പലപ്പോഴും ഈ വിധി ആധാരമാക്കിയത് എന്ന തോന്നല്‍ എനിക്കുണ്ട്. വിധിയില്‍ പറയുന്ന ഒരു കാര്യം, അവരല്ല ഇത് പൊളിച്ചത്, കാരണം ബാബറി മസ്ജിദിന്റെ കീഴില്‍ കൊണ്ടുവെച്ചിരുന്ന ശ്രീരാമന്റെ വിഗ്രഹം അപ്പോള്‍ അവിടെ തന്നെയുണ്ടായിരുന്നു, പൊളിക്കാനായിരുന്നു പ്ലാന്‍ എങ്കില്‍ അവര്‍ ആ വിഗ്രഹം നേരത്തെ അവിടെ നിന്ന് കടത്തിയേനെ എന്നാണ്.
അതിനെക്കുറിച്ച് ജസ്റ്റിസ് ലിബര്‍ഹാന്‍ കമ്മീഷന്റെ ഒരു നിരീക്ഷണമുണ്ട്- കര്‍സേവകര്‍ അകത്തുകടന്നയുടന്‍ അവര്‍ ചെയ്തത് അവിടെയുളള ഗര്‍ഭഗൃഹത്തില്‍ ചെന്ന് ശ്രീരാമന്റെ വിഗ്രഹവും കാഴ്ചപ്പെട്ടിയും മറ്റൊരു സ്ഥലത്തേക്ക് മാറ്റി. ഇത് ആസൂത്രിതം അല്ലായിരുന്നെങ്കില്‍ മന്ദിരത്തിനടിയിലുള്ള ശ്രീരാമ വിഗ്രഹത്തിന് എന്തെങ്കിലും സംഭവിക്കുമായിരുന്നില്ലേ എന്നത് മനസിലാക്കണം. ശ്രീരാമ വിഗ്രഹം സുരക്ഷിതമായി മറ്റൊരു സ്ഥലത്താണ് ഇരിക്കുന്നത്. അങ്ങനെ വരുമ്പോള്‍ ഇത് പ്ലാന്‍ഡ് അല്ലായിരുന്നുവെന്ന വിധിക്ക് എത്ര സാംഗത്യമുണ്ട് എന്നത് ഗൗരവമായി അന്വേഷിക്കേണ്ടതുണ്ട്. അത് എങ്ങനെ വിശ്വസിക്കാന്‍ പറ്റും?
ബാബറി മസ്ജിദ് തകര്‍ത്തതില്‍, ഗൂഢാലോചന ഇല്ല എന്ന് കണ്ടെത്താന്‍ കോടതി ഉന്നയിക്കുന്ന വാദങ്ങളുടെ പരിഹാസ്യത മാറ്റിവെച്ചാല്‍, ഗൗരവമായെടുക്കേണ്ട മറ്റൊരു ഘടകം, ഈ കേസ് പ്രോസിക്യൂട്ട് ചെയ്ത സി.ബി.ഐ എന്ന അന്വേഷണ ഏജന്‍സിയെയാണ്. ഇന്ത്യയിലെ ഏറ്റവും പ്രധാന ഇന്‍വെസ്റ്റിഗേറ്റീവ് ഏജന്‍സി എന്നാണ് സി.ബി.ഐ അറിയപ്പെടുന്നത്. ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കൊള്ളാവുന്ന ഉദ്യോഗസ്ഥരുള്ള ഏജന്‍സി. ഇവര്‍ കൊടുത്ത ഫോട്ടോഗ്രാഫുകള്‍, പത്രറിപ്പോര്‍ട്ടുകള്‍, വോയ്‌സ്- വീഡിയോ റെക്കോര്‍ഡുകള്‍ തുടങ്ങിയ തെളിവുകള്‍ അംഗീകരിക്കാന്‍ പറ്റില്ലെന്നാണ് കോടതി പറഞ്ഞത്. അതിന്റെ കാരണങ്ങളും പറയുന്നു; പത്ര റിപ്പോര്‍ട്ടുകളുടെ ഒറിജിനല്‍ ഇല്ല, കോപ്പി മാത്രമേയുള്ളൂ, ഫോട്ടോഗ്രാഫുകളുടെ നെഗറ്റീവില്ല, വീഡിയോ- ഓഡിയോ ക്ലിപ്പുകളില്‍ എഡിറ്റിങ് നടന്നിട്ടുണ്ട്, അതില്‍ ഫോറന്‍സിക് പരിശോധന നടന്നിട്ടില്ല. ജഡ്ജി പറയുന്നതില്‍ കാര്യമുണ്ട്, ഫോട്ടോ മാത്രം കൊടുത്ത്, നെഗറ്റീവ് ഇല്ലെന്നു പറഞ്ഞാല്‍ ഇത് tampered ആണോ എന്ന് എങ്ങനെ അറിയാന്‍ കഴിയും.
അങ്ങനെ തികച്ചും അണ്‍ പ്രൊഫഷണലായി ഒരു കേസ് പ്രോസിക്യൂട്ട് ചെയ്തതിന്റെ ഫലം കൂടിയാണ് ഈ കേസിലെ തോല്‍വി. അത് യാദൃച്ഛികമായി സംഭവിച്ചതാണ് എന്ന് വിശ്വസിക്കാന്‍ നിവൃത്തിയില്ല. കാരണം, ലോകം മുഴുവന്‍ കണ്ട ഒരു കുറ്റകൃത്യം, കുറ്റകൃത്യമാണെന്ന് സുപ്രീംകോടതി പറഞ്ഞ കാര്യം, അത് അന്വേഷിക്കുന്ന ഏജന്‍സി പ്രഫഷണലായി ജോലി ചെയ്താല്‍ തെളിവ് കിട്ടാന്‍ ബുദ്ധിമുട്ടില്ല. പത്ര റിപ്പോര്‍ട്ടുകളുടെ ഒറിജിനലും ഫോട്ടോകളുടെ നെഗറ്റീവ് ഹാജരാക്കാന്‍ സാധിച്ചിട്ടില്ലെന്നത് അസംബന്ധമാണ്, സി.ബി.ഐ ഒരു ഒഴവുകഴിവ് കണ്ടുപിടിച്ചുവെന്നുവേണം കരുതാന്‍. അത് അംഗീകരിക്കാനാകില്ല, മാത്രമല്ല, അത് മനഃപൂര്‍വവുമാണ് എന്നുവേണം കരുതാന്‍.
ജുഡീഷ്യറി ഇതിനകത്ത് എങ്ങനെയാണ് collude ചെയ്തത് എന്നതുമായി ബന്ധപ്പെട്ട് ഒരു കാര്യം കൂടി മനസ്സിലാക്കണം. പല കേസുകളിലും സി.ബി.ഐ അന്വേഷണം അവസാനിപ്പിച്ച് റിപ്പോര്‍ട്ട് നല്‍കുമ്പോള്‍ ചാര്‍ജ് ഷീറ്റ് നോക്കി കോടതികള്‍ പറയും, അന്വേഷണം പൂര്‍ണമല്ല, വേണ്ടവിധത്തിലല്ല നടന്നത്, അന്വേഷണ റിപ്പോര്‍ട്ടില്‍ ആവശ്യമായ കാര്യങ്ങള്‍ ഇല്ല എന്നൊക്കെ. ഇത് പറയാന്‍ അവകാശമുള്ള സംവിധാനമാണ് കോടതി. ഈ കേസില്‍ കോടതി എന്താണ് ചെയ്തത്? വിചാരണ കഴിഞ്ഞ് വിധി പ്രസ്താവിക്കാന്‍ നേരത്താണ് പറയുന്നത്, ഫോട്ടോയുടെ നെഗറ്റീവ് ഇല്ല, പത്ര റിപ്പോര്‍ട്ടിന്റെ ഒറിജിനല്‍ ഇല്ല, വോയിസ് ക്ലിപ്പിന്റെ ഫോറന്‍സിക് പരിശോധന നടന്നിട്ടില്ല എന്നൊക്കെ. ബാലിശവും അസംബന്ധവുമായ വാദങ്ങളാണിവ.
തെളിവുകളെന്ന നിലക്ക് ഇതെല്ലാം ഹാജരാക്കുമ്പോള്‍, നെഗറ്റീവില്ലാത്തതുകൊണ്ട് ഞാനിത് തെളിവായി പരിഗണിക്കുന്നില്ല എന്ന് ഒരു ജഡ്ജി പറയുന്നതും ആ ജഡ്ജിയെക്കൊണ്ട് അങ്ങനെ പറയിക്കുന്നതും വളരെ യാദൃച്ഛികമാണ് എന്നു പറയാന്‍ കഴിയില്ല. ഇത് നിയമവാഴ്ചയോടുള്ള അനാദരവിന്റെ ഭാഗമാണ്. ബാബറി മസ്ജിദ് ഒരു കൂട്ടം ക്രിമിനലുകള്‍ തകര്‍ക്കുന്നു, സര്‍ക്കാര്‍ സംവിധാനം- സംസ്ഥാന സര്‍ക്കാറിന്റെയായാലും കേന്ദ്ര സര്‍ക്കാറിന്റെയായാലും- അത് നോക്കി നില്‍ക്കുന്നു; കോടതി ഉത്തരവിന് വിരുദ്ധമായി അവര്‍ അങ്ങനെ ചെയ്തുവെങ്കില്‍, ഇവിടെ അവരെ വെറുതെ വിടുന്ന വിധിയിലും എക്സിക്യൂട്ടീവും ഒരുവേള ജുഡീഷ്യറിയും കുറ്റാരോപിതരായി നില്‍ക്കുന്ന അവസ്ഥയുണ്ട്. അവരാരെങ്കിലും അവരുടെ പണി ചെയ്തിരുന്നെങ്കില്‍ ഈ കേസിലെ ഗൂഢാലോചകര്‍ ശിക്ഷിക്കപ്പെടുമെന്നത് ന്യായമായ കാര്യമാണ്. കാരണം അങ്ങനെയൊരു കുറ്റം നടന്നു എന്നത് വ്യക്തമാണ്. അതിനെ പ്രോസിക്യുട്ട് ചെയ്യുന്ന വിധത്തില്‍ ഒരു രാജ്യത്തിന് എത്തിപ്പെടാന്‍ പറ്റിയില്ല എങ്കില്‍, അതിലെ കുറ്റവാളികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരാനും ശിക്ഷിക്കാനും കഴിഞ്ഞില്ല എങ്കില്‍ നിയമവാഴ്ചയില്‍ നാം എങ്ങനെയാണ് വിശ്വാസമര്‍പ്പിക്കുക? ആത്മപരിശോധന നടത്തേണ്ട സന്ദര്‍ഭമാണിത്.
ചവിട്ടി നില്‍ക്കാന്‍ സ്ഥലമില്ലാത്ത അവസ്ഥ
തെരഞ്ഞെടുപ്പ് എന്നതിലെ പ്രഥമ പരിഗണന, ആര്‍ക്കാണ് ഏറ്റവും കൂടുതല്‍ വോട്ട് കിട്ടുന്നു എന്നതാണ്. എന്നാല്‍ ജനാധിപത്യം അര്‍ത്ഥവത്താകുക, വോട്ടു ചെയ്യാത്തവരുടെ കൂടി അവകാശങ്ങള്‍ എങ്ങനെ മാനിക്കപ്പെടുന്നു എന്ന് നോക്കിയാണ്. അങ്ങനെ വരുമ്പോള്‍, സ്വാതന്ത്ര്യം നേടി 72 വര്‍ഷങ്ങള്‍ക്കുശേഷവും നാം പിന്നോട്ടാണ് പോയിട്ടുള്ളത് എന്നു കാണാം.

ജവഹര്‍ലാല്‍ നെഹ്റു പ്രധാനമന്ത്രിയായപ്പോള്‍ ശ്യാമപ്രസാദ് മുഖര്‍ജിയെ ക്യാബിനറ്റിലെടുത്തു. ഹിന്ദുത്വ തീവ്രവാദികളുടെ പ്രതിനിധിയായിരുന്നു അദ്ദേഹം എങ്കിലും അവരെക്കൂടി രാഷ്ട്രനിര്‍മാണ പ്രക്രിയയിലേക്ക് കൊണ്ടുവരാനുള്ള ശ്രമമാണ് നെഹ്‌റു നടത്തിയത്. എന്നാല്‍, ഇപ്പോള്‍ കാണുന്നതെന്താണ്. ഒരു പ്രത്യേക ട്രസ്റ്റ്, സിനിമയില്‍ ഞാനും അപ്പനും സുഭദ്രയും എന്നു പറയുന്നതുപോലത്തെ ട്രസ്റ്റ്, അവര്‍ക്കു മാത്രമായി ഭരണസംവിധാനം മാറുന്നുവെന്ന ഭീതിദമായ അവസ്ഥ.
അവസാനത്തെ ആളെ വരെ പരിഗണിക്കുകയെന്ന ഭരണാധികാരിയുടെ കേവലമായ രാജ്യധര്‍മ്മം അയാള്‍ മറക്കുന്നു, അയാളെ അധികാരത്തിലെത്തിച്ചവര്‍ ആരാണോ അതിലെ ഒരു ന്യൂനപക്ഷത്തിന്റെ അല്ലെങ്കില്‍ അത് എഞ്ചിനിയറിങ് ചെയ്യാന്‍ കഴിവുള്ളവരുടെ ഒരു ന്യൂനപക്ഷത്തിന്റെ താല്‍പര്യം മാത്രം സംരക്ഷിക്കുന്ന ആളായി ഭരണാധികാരി മാറുന്നുവെന്ന പേടിപ്പിക്കുന്ന ഒരവസ്ഥയിലാണ് ഇന്ത്യ എന്ന പരമാധികാര ജനാധിപത്യ രാഷ്ട്രം.
എന്റെ ഒരു സുഹൃത്ത് പറയാറുണ്ട്, ചവിട്ടി നില്‍ക്കാന്‍ സ്ഥലവുമില്ലാത്തൊരു അവസ്ഥ ഉണ്ട് എന്ന്. അത് അവരുടെ ജീവിതത്തെക്കുറിച്ച് പറയുന്നതാണ്. ഒരു രാജ്യം എന്നുള്ള നിലക്ക്, ചവിട്ടിനില്‍ക്കാന്‍ ഒരു സ്ഥലവുമില്ലാത്ത അവസ്ഥയിലേക്കാണ് നമ്മള്‍ പോകുന്നത്. എവിടെയെങ്കിലും ഒന്നു പിടിച്ചുനില്‍ക്കാന്‍, എന്തിലെങ്കിലും ഒരു പ്രതീക്ഷവയ്ക്കാന്‍, ഒരു സ്ഥലം, ഒരാശയം ഒരു പ്രവൃത്തി ഒരാള്‍ ഇല്ലാത്ത അവസ്ഥയിലേക്ക് മുങ്ങിപ്പോകുന്ന അവസ്ഥ, ഭയക്കാനുള്ള സമയമായി എന്നാണ് എന്റെ തോന്നല്‍.
ഉമർ തറമേൽ
3 Oct 2020, 07:39 PM
കെ ജെ ജേക്കബ് ഏറ്റവും സത്യസന്ധമായി എഴുതിയിരിക്കുന്നു. എത്ര ഭീതിതമാണ് ഇന്ത്യയുടെ അവസ്ഥ. ജനതയുടെ അപരവൽക്കരണം അത്രകണ്ട് ശക്തമായിരുന്നു. ജനാധിപത്യവും ഭരണകൂടവും തമ്മിൽ ഇപ്പോൾ എന്ത് ബന്ധമാണുള്ളത്? നിയമവാഴ്ചയുടെ ഈ ശകലിത അവസ്ഥ ഒരർത്ഥത്തിൽ ബോധപൂർവം സ്ര്ഷ്ത്തിച്ചെടുക്കുന്നതല്ലേ? ലോകത്തെ ഫാഷിസ്റ് ഭരണങ്ങളൊക്കെ ജനാധിപത്യം പറഞ്ഞു തന്നെയാണല്ലോ തുടങ്ങിയത്. ഏതായാലും, എന്തൊക്കെയോ നഷ്ടപ്പെടാൻ പോകുന്നു എന്ന് ഭീതി ചിന്തിക്കുന്ന പൗരന്മാരെ അലട്ടാൻ തുടങ്ങിയിരിക്കുന്നു. അപരവൽക്കരണത്വ ത്തിൽ, 'മുസ്ലിം'ബഹുദൂരം മുന്നിലായിരുന്നു.
കെ.ടി. കുഞ്ഞിക്കണ്ണൻ
Mar 26, 2023
11 Minutes Read
ജോജോ ആന്‍റണി
Mar 25, 2023
2 Minutes Read
അബിന്‍ ജോസഫ്
Mar 24, 2023
5 Minutes Read
പിണറായി വിജയൻ
Mar 24, 2023
3 Minutes Read
കെ. സഹദേവന്‍
Mar 24, 2023
5 Minutes Read
ജോണ്‍ ബ്രിട്ടാസ്
Mar 24, 2023
3 Minutes Read
ഒ.കെ. ജോണി
Mar 24, 2023
2 Minutes Read
RIYAS kuttayi
15 Oct 2020, 10:39 PM
ഉഷാറായ പ്രതികരണം