കൊച്ചുതോപ്പിലെ
16 മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ
സ്‌കൂള്‍ വാസം
ഇനിയും എത്ര കാലം?
കൊച്ചുതോപ്പിലെ 16 മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ സ്‌കൂള്‍ വാസം ഇനിയും എത്ര കാലം?
തിരുവനന്തപുരം വലിയതുറ വാര്‍ഡിനുകീഴിലെ കൊച്ചുതോപ്പില്‍, 2017 മുതൽ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് വീട് നഷ്ടമായവരില്‍ പതിനാറോളം കുടുംബങ്ങള്‍ ഒരു സ്‌കൂൾ ക്യാമ്പിൽ കഴിഞ്ഞുവരുന്നു. ഓഖി ദുരന്തം നടന്ന് നാലുവർഷം തികയുന്ന സന്ദർഭത്തിലും സ്ത്രീകളും കുട്ടികളുമടങ്ങുന്ന നിസ്സഹായരായ ഈ മനുഷ്യർ പോകാൻ ഒരിടമില്ലാതെ വീർപ്പുമുട്ടുകയാണ്. ജീവിത മാർഗം മുട്ടിയും കുട്ടികൾക്ക് പഠനം നിഷേധിക്കപ്പെട്ടും നരകയാതനയിൽ കഴിയുന്ന ഒരു കൂട്ടം മത്സ്യത്തൊഴിലാളികളുടെ ജീവിതത്തിലേക്ക്
30 Nov 2021, 04:02 PM
കേരളത്തിലെ സ്‌കൂളുകളെല്ലാം തുറന്നിട്ടും തിരുവനന്തപുരത്തെ വലിയതോപ്പ് സെൻറ് റോക്ക്‌സ് കോണ്‍വെൻറ് സ്‌കൂളിലെ എല്‍.പി വിഭാഗം തുറക്കാനായിട്ടില്ല. കാരണം, വലിയതുറ വാര്‍ഡിനുകീഴിലെ കൊച്ചുതോപ്പില്‍ 2017 മുതല്‍ പലപ്പോഴായുണ്ടായ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് വീട് നഷ്ടമായവരില്‍ പതിനാറോളം കുടുംബങ്ങള്‍ ഇപ്പോഴും ഈ സ്‌കൂളിലെ എല്‍.പി വിഭാഗത്തിലാണ് താമസം.
ഓഖി ദുരന്തം കേരളത്തിലെ തീരങ്ങളെ തകര്‍ത്തിട്ട് നാലുവര്‍ഷം പിന്നിടുമ്പോഴും വീട് നഷ്ടപ്പെട്ടവര്‍ പോകാന്‍ ഒരിടമില്ലാതെ ഇവിടെ തന്നെ തുടരുകയാണ്. ക്യാമ്പ് നടക്കുന്ന സ്‌കൂള്‍ ഒരു എല്ലാം നഷ്ടപ്പെട്ട ഒരു കൂട്ടം നിസ്സഹായരായ മനുഷ്യരുടെ വാസസ്ഥലമായപ്പോള്‍, ഇവിടേക്ക് കുട്ടികളെ അയയ്ക്കാന്‍ രക്ഷിതാക്കള്‍ വിസമ്മതിക്കുകയാണ്. അതുകൊണ്ട്, ക്ലാസ് ആരംഭിക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് സ്‌കൂള്‍ അധികൃതര്‍.
സ്വന്തമായ വീടെന്ന ആവശ്യം പരിഹരിക്കപ്പെടാതെ തങ്ങള്‍ക്ക് ഇവിടെ നിന്ന് താമസം മാറാന്‍ സാധിക്കില്ലെന്നാണ് സ്‌കൂളില്‍ അഭയാര്‍ത്ഥികളായി കഴിയുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ പറയുന്നത്. 2019ല്‍ സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികള്‍ക്ക് വീട് വെക്കാന്‍ 201 കോടി രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടും ഇതുവരെയും അത് പാലിക്കാത്തത് തങ്ങളോടുള്ള അവഗണനയാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. നല്ല സൗകര്യങ്ങളുണ്ടായിരുന്ന വീടുകളില്‍ താമസിച്ച തങ്ങളുടെ കുടുംബങ്ങള്‍ ഇപ്പോള്‍ ഒരു ക്ലാസ് മുറിയില്‍ താമസിക്കുന്നത് ഗതികേട് കൊണ്ടാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, മത്സ്യത്തൊഴിലാളികളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള നടപടികളുമായി 2020ല്‍ അധികാരത്തില്‍ വന്ന കോര്‍പ്പറേഷന്‍ സമിതി മുന്നോട്ടുവന്നെങ്കിലും ചിലരുടെ രാഷ്ട്രീയ കളികളാണ് അതിന് തടസം നില്‍ക്കുന്നതെന്നാണ് കോര്‍പ്പറേഷന്‍ ഭരണസമിതി ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആദ്യമായി വലിയതുറ വാര്‍ഡില്‍ ഇടതുപക്ഷം ജയിച്ചതാണ് ഇവരെ അസ്വസ്ഥരാക്കുന്നതെന്ന് വലിയതുറ കൗണ്‍സിലര്‍ ഐറിന്‍ ടി.ആര്‍ ചൂണ്ടിക്കാട്ടി.
സ്‌കൂൾ ക്യാമ്പാകുന്നു
2017ല്‍ കൊച്ചുതോപ്പ് പ്രദേശത്തുണ്ടായ കടല്‍ക്ഷോഭങ്ങളും ഓഖി ചുഴലിക്കാറ്റുമാണ് വലിയതോപ്പ് സെൻറ് റോക്ക്‌സ് കോണ്‍വൻറ് സ്‌കൂളിനെ അഭയാര്‍ത്ഥി ക്യാമ്പാക്കിയത്. അന്ന് കുറച്ച് കുടുംബങ്ങള്‍ മാത്രമാണ് ക്യാമ്പില്‍ താമസിക്കാനെത്തിയത്. കുറച്ചുപേര്‍ ബന്ധുവീടുകളിലും വീടുകള്‍ക്ക് കാര്യമായ നാശനഷ്ടം സംഭവിക്കാത്ത പ്രദേശത്തെ മറ്റ് വീടുകളിലുമായാണ് തങ്ങിയത്. 2018ലെയും 19ലെയും കടല്‍ക്ഷോഭങ്ങളില്‍ വീട് നഷ്ടപ്പെട്ട കുറച്ചുപേര്‍ക്ക് പിന്നീട് സര്‍ക്കാര്‍ വീടുവെച്ച് കൊടുത്തിരുന്നു.
2020ലെ കടല്‍ക്ഷോഭത്തില്‍ കാര്യമായ നാശനഷ്ടങ്ങളുണ്ടായതോടെയാണ് സെൻറ് റോക്ക്‌സ് സ്‌കൂളില്‍ വലിയ തോതില്‍ ക്യാമ്പ് ആരംഭിച്ചത്. ചെറിയ വാടകക്ക് വീടുകള്‍ കിട്ടിയതോടെ കുറച്ചുപേർ ഇവിടെ നിന്ന് താമസം മാറി. അന്ന് ക്യാമ്പിലെത്തിയ ആറ് കുടുംബങ്ങള്‍ പിന്നീടും അവിടെ തുടർന്നു. ഈ സാഹചര്യത്തിലാണ് 2021 മെയ് 14ന് ടൗട്ടെ ചുഴലിക്കാറ്റുണ്ടായത്. അന്നും കൊച്ചുതോപ്പിലും തിരുവനന്തപുരത്തെ മറ്റ് തീരപ്രദേശങ്ങളിലും കാര്യമായ നാശനഷ്ടമുണ്ടായി. ആറ് കുടുംബങ്ങള്‍ സെൻറ് റോക്ക്‌സ് സ്‌കൂളില്‍ താമസിക്കുന്ന സാഹചര്യത്തില്‍ വീട് നഷ്ടമായവരെ ഇവിടേക്കുതന്നെ എത്തിച്ചു. ഒന്നര മാസത്തെ ക്യാമ്പില്‍ 48 കുടുംബങ്ങളാണ് ഉണ്ടായിരുന്നത്.
വീട് പൂര്‍ണമായും നഷ്ടമാകാത്തവരും മേല്‍ക്കൂര മാത്രം നഷ്ടമായവരും ബാത്ത്റൂം നശിച്ചുപോയവരും ഇനിയും കടല്‍ക്ഷോഭമുണ്ടാകുമെന്ന് ഭയക്കുന്നവരുമാണ് ക്യാമ്പില്‍ താമസിച്ചിരുന്നത്. 45- 50 ദിവസം വരെ ക്യാമ്പ് തുടര്‍ന്നു. ഇതില്‍ 16 കുടുംബങ്ങള്‍ ഒഴികെയുള്ളവര്‍ മറ്റ് താമസസ്ഥലങ്ങള്‍ കണ്ടെത്തി.
ഹൈസ്‌കൂള്‍, യുപി, എല്‍.പി വിഭാഗങ്ങളാണ് സ്കൂളിലുള്ളത്. സംസ്ഥാനത്തെ മറ്റു സ്‌കൂളുകള്‍ക്കൊപ്പം എച്ച്.എസ്, യു.പി വിഭാഗങ്ങള്‍ ഇവിടെയും തുറന്നെങ്കിലും 16 കുടുംബങ്ങള്‍ താമസിക്കുന്നതിനാല്‍ എല്‍.പി വിഭാഗം തുറന്നിട്ടില്ല. മാത്രമല്ല, ഹൈസ്‌കൂള്‍ വിഭാഗത്തിലെ കുട്ടികളില്‍ പലരെയും സ്‌കൂളില്‍ വിടാന്‍ രക്ഷിതാക്കള്‍ തയ്യാറായിട്ടില്ല. 2600ഓളം കുട്ടികള്‍ പഠിക്കുന്ന തിരുവനന്തപുരം ജില്ലയിലെ തന്നെ വലിയ സ്‌കൂളുകളില്‍ ഒന്നാണിത്. അടുത്ത വര്‍ഷമോ അതിനടുത്ത വര്‍ഷമോ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ആക്കാനുള്ള കെട്ടിടങ്ങളുടെ നിര്‍മാണവും ഇവിടെ നടക്കുന്നുണ്ട്. ടി.സി.എം എന്നറിയപ്പെടുന്ന കനേഷ്യന്‍ സഭയിലെ കന്യാസ്ത്രിമാരാണ് സ്‌കൂള്‍ നടത്തുന്നത്.

ആവശ്യം പുതിയ വീട്
കൊച്ചുതോപ്പ്, വലിയ തോപ്പ് ഇടവകകളിലുണ്ടായിരുന്നവരാണ് ഇവിടെ താമസിച്ചിരുന്നത്. ഇതില്‍ വലിയ തോപ്പ് പാരിഷിലെ കുറച്ചുപേര്‍ ഇടവകയും കൗണ്‍സിലറും ഇടപെട്ടതിന്റെ ഫലമായാണ് താമസം മാറിയത്. കൊച്ചുതോപ്പ് ഇടവകയില്‍ നിന്നുള്ളവര്‍ക്ക് സൗജന്യ താമസസൗകര്യം ഒരുക്കാമെന്ന് പുരോഹിതന്‍ ഉള്‍പ്പെടെയുള്ളവര്‍ ഉറപ്പ് നല്‍കിയിരുന്നു. ഫ്ളാറ്റ് അല്ലെങ്കില്‍ വീട് കിട്ടിയാല്‍ മാത്രമേ താമസം മാറാനാകൂവെന്നാണ് ഇവരുടെ നിലപാട്.
രണ്ടുവര്‍ഷം മുമ്പാണ് മത്സ്യത്തൊഴിലാളികള്‍ക്ക് 192 ഫ്ളാറ്റുകള്‍ നിര്‍മ്മിച്ച് നല്‍കിയത്. പുതിയ ഫ്ളാറ്റുകള്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ സ്ഥലം അന്വേഷിക്കുന്നുണ്ടെങ്കിലും തുടര്‍ നടപടി പുരോഗമിക്കുന്നതേയുള്ളൂവെന്നാണ് അറിയുന്നത്. ഫിഷറീസ് ഡിപ്പാര്‍ട്ടുമെന്റുമായി ബന്ധപ്പെട്ട് ‘പുനര്‍ഗേഹം’ പദ്ധതിയാണ് സര്‍ക്കാർ പരിഗണനയില്‍. മൂന്ന് സെൻറ് സ്ഥലം വാങ്ങാന്‍ ആറ് ലക്ഷം രൂപയും വീട് പണിയാന്‍ നാല് ലക്ഷം രൂപയുമാണ് ഇതിലൂടെ ലഭിക്കുക. അതേസമയം തുടര്‍ച്ചയായി വീട് നഷ്ടപ്പെടുന്നത് കണ്ടവരാണ് തങ്ങളെന്നും അങ്ങനെ തലചായ്ക്കാന്‍ ഒരിടമില്ലാതായവരാണെന്നും അതിനാല്‍ പുതിയ വീട് ലഭിക്കാതെ സ്‌കൂളില്‍ നിന്ന് താമസം മാറാനാകില്ലെന്നുമാണ് സ്‌കൂളിലെ ക്യാമ്പില്‍ താമസിക്കുന്നവര്‍ പറയുന്നത്. എല്‍.പി സ്‌കൂള്‍ വിഭാഗത്തിലെ ക്ലാസ് മുറികളോരോന്നും അടുക്കളയും കിടപ്പുമുറിയുമെല്ലാം ഉള്‍പ്പെടുന്ന വീടാക്കി മാറ്റിയ ഒരുകൂട്ടം മനുഷ്യരെയാണ് അവിടെ കാണാന്‍ സാധിച്ചത്. കൂട്ടത്തില്‍ സ്‌കൂളില്‍ താമസമാക്കിയിട്ടും പഠിക്കാന്‍ പോകാനാകാത്ത വിഷമത്തില്‍ ജീവിക്കുന്ന കുറച്ച് കുട്ടികളെയും.
‘ഞങ്ങൾക്ക് പോകാൻ വേറെയൊരിടമില്ല’
വാടകയ്ക്ക് പോകാന്‍ കഴിയാത്തതിനാലും സഹോദരങ്ങളുടെയും മറ്റും വീടുകളില്ലാത്തതും മൂലമാണ് ഇവിടെനിന്ന് പോകാന്‍ കഴിയാത്തതെന്ന് സ്‌കൂള്‍ ക്യാമ്പില്‍ കഴിയുന്ന ഷെര്‍ളി ജസ്റ്റിന്‍ പറയുന്നു. 2020 ആഗസ്റ്റ് 10നാണ് കൊച്ചുതോപ്പിലെ ഇവരുടെ വീട് കടല്‍ക്ഷോഭത്തില്‍ നഷ്ടപ്പെട്ടത്.
‘ഞങ്ങള്‍ കണ്ടോണ്ടിരിക്കുമ്പോള്‍ തന്നെ കടല്‍ ഞങ്ങളുടെ വീടിനെ മൊത്തത്തില്‍ അങ്ങനെ വലിച്ചുകൊണ്ട് പോകുകയായിരുന്നു. ഞങ്ങളെ ഇവിടെ കൊണ്ടെത്തിച്ചത് ഇടവക വികാരിയും സര്‍ക്കാരും എല്ലാവരും കൂടിയാണ്. ഒരു വീട് വാടകക്കെടുത്ത് പോകാന്‍ പറ്റാത്തതിനാലാണ് ഇന്നും ഞങ്ങള്‍ ഇവിടെ താമസിക്കുന്നത്. സഹോദരങ്ങളുടെ എല്ലാം വീടിരിക്കുന്നത് കടലിന്റെ അടുത്താണ്. ഓരോ വര്‍ഷവും കടല്‍ക്ഷോഭത്തിൽ കുറച്ച് ഭാഗങ്ങള്‍ പോയിക്കൊണ്ടിരിക്കുകയാണ്. ഒരു മുറിയിലും മറ്റുമായാണ് അവരും താമസിക്കുന്നത്. അതുകൊണ്ട് അവരുടെ കൂട്ടത്തില്‍ താമസിക്കാന്‍ പറ്റില്ല. അതുകൊണ്ടാണ് സര്‍ക്കാരും സ്‌കൂളുകാരും നാട്ടുകാരും ഞങ്ങളെ പുച്ഛിച്ച് സംസാരിക്കുമ്പോഴും തല ചായ്ക്കാന്‍ ഒരു സ്ഥലം വേണം എന്ന ആവശ്യം ഉന്നയിച്ച് ഇവിടെ തന്നെ തുടരുന്നത്. ഒരുപാട് പേര്‍ ഞങ്ങളെ ഇറക്കാന്‍ വന്നിട്ടും മാറാത്തതും അതുകൊണ്ടാണ്. കാരണം, പോകാന്‍ വേറെ സ്ഥലമില്ല'; ഷേര്‍ളി പറയുന്നു.

‘സര്‍ക്കാരില്‍ നിന്ന് വേറൊരു സഹായവും ആവശ്യമില്ല, ഞങ്ങള്‍ക്ക് ഒരു ഭവനം മാത്രമാണ് വേണ്ടത്'; ക്യാമ്പില്‍ കഴിയുന്ന ബിന്ദു പറയുന്നു. ‘പല ക്യാമ്പുകളിലായി 198 കുടുംബങ്ങളാണുള്ളത്. ഈ കുടുംബങ്ങളുടെ എല്ലാവരുടെയും ആവശ്യം ഒരു ഭവനം എന്നതാണ്. സര്‍ക്കാറാണ് ഞങ്ങളെ ഈ ക്യാമ്പിലാക്കിയത്. അപ്പോള്‍ ഞങ്ങള്‍ക്ക് വീടുണ്ടാക്കി തരേണ്ട ബാധ്യതയും സര്‍ക്കാരിനാണ്'- ബിന്ദു വ്യക്തമാക്കി.
മൂന്ന് ബെഡ്റൂമും ബാത്ത്റൂമും ഒരു അടുക്കളയും ആഹാരം കഴിക്കാന്‍ ഡൈനിംഗ് റൂമും ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും ഉള്ള വീടുകളില്‍ നിന്നാണ് തങ്ങളിപ്പോള്‍ ഒരു ക്ലാസ് മുറിയില്‍ താമസിക്കുന്നതെന്ന് ഷേര്‍ളി ജസ്റ്റിന്‍ ചൂണ്ടിക്കാട്ടുന്നു. സൗകര്യങ്ങള്‍ തീരെക്കുറഞ്ഞ ഇവിടെ താമസിക്കാന്‍ തങ്ങള്‍ക്കും താല്‍പര്യമില്ലെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ ഇവിടെ നിന്ന് മാറണമെങ്കില്‍ സൗകര്യങ്ങളുള്ള വീട് ആവശ്യമാണ്.
‘സർക്കാർ തന്നത് പായയും തലയിണയും’
‘ഇവിടെ ഒരു സ്ഥലത്ത് അടുപ്പും വേറൊരു സ്ഥലത്ത് പാത്രങ്ങളും ബെഞ്ചുകളും അടുക്കിയിട്ട് അതില്‍ ഗവണ്‍മെൻറ് തന്ന പായയും തലയിണയും അടുക്കിയിട്ടാണ് ഇവിടെ കിടക്കുന്നത്. ഒരു ക്ലാസുമുറിയിലാണ് 16 കുടുംബങ്ങൾ ഞെങ്ങിഞെരുങ്ങി കഴിയുന്നത്. വലിയതുറ ഗോഡൗണിലും വലിയതുറ യു.പി സ്‌കൂളിലും വലിയതുറ നഴ്സറിയിലുമായി ഒരുപാട് കടലിന്റെ മക്കള്‍ താമസിക്കുന്നുണ്ട്. അവരൊക്കെ ഇതിനേക്കാള്‍ കഷ്ടപ്പെട്ടാണ് ജീവിക്കുന്നത്. സര്‍ക്കാര്‍ അവര്‍ക്ക് കൊടുത്തിരിക്കുന്നത് ഷീറ്റ് ഇട്ട് പാര്‍ട്ട് പാര്‍ട്ടായ ഇടങ്ങളാണ്. അതില്‍ ഒരു കട്ടിലോ ഗ്യാസ് അടുപ്പോ വയ്ക്കാന്‍ പറ്റില്ല. ഇത്രയും സൗഭാഗ്യമായി ജീവിച്ച ഞങ്ങള്‍ക്ക് എങ്ങനെയാണ് ഈ ചെറിയ ഒരു സൗകര്യത്തില്‍ ജീവിക്കാന്‍ സാധിക്കുന്നത്'- ക്യാമ്പിലെ മറ്റൊരു താമസക്കാരിയായ മേരി പറയുന്നു.
സ്‌കൂളുകള്‍ തുറന്നുകഴിഞ്ഞ സാഹചര്യത്തില്‍, സര്‍ക്കാര്‍ എത്രയും പെട്ടെന്ന് ഇവര്‍ക്ക് വീട് നിര്‍മിച്ച് നല്‍കേണ്ടതാണെന്ന് സ്‌കൂള്‍ പരിസരത്ത് താമസിക്കുന്നവരും പറയുന്നു. വീടില്ലാതെ ഇവര്‍ എവിടെ പോയി താമസിക്കും- അവര്‍ ചോദിക്കുന്നു.
‘കൊച്ചുതോപ്പില്‍ ഇവര്‍ താമസിച്ചിരുന്ന സ്ഥലത്ത് ഇപ്പോള്‍ വീടൊന്നുമില്ല. വീടായിട്ട് കിട്ടണമെന്നാണ് അവരുടെ ആവശ്യം. വീടെല്ലാം പോയിരിക്കുകയാണ്. അവിടെ വീടില്ലാത്തതുകൊണ്ടാണ് സ്‌കൂളില്‍ താമസം തുടങ്ങിയത്. കോവിഡ് മൂലം സ്‌കൂള്‍ അടച്ചിരുന്നതുകൊണ്ട് ഇത്രയും കാലം അവിടെ താമസിക്കുന്നതിന് തടസ്സമുണ്ടായിരുന്നില്ല. സ്‌കൂള്‍ തുറന്നിട്ടും അവര്‍ക്ക് സര്‍ക്കാര്‍ എന്താണെന്ന് വച്ചാല്‍ ചെയ്ത് കൊടുക്കുന്നുമില്ല. വീട് കിട്ടാതെ അവര്‍ എങ്ങോട്ട് മാറും- പ്രദേശവാസികളില്‍ ഒരാളായ ബീന ചോദിക്കുന്നു.

201 കോടിയുടെ പാക്കേജ് സഹായം എവിടെപ്പോയി?
2019ല്‍ ഭവന പദ്ധതി എന്ന പേരില്‍ സര്‍ക്കാര്‍ 201 കോടി രൂപയുടെ പാക്കേജ്അനുവദിച്ചിരുന്നുവെന്നും 2021 ആയിട്ടും എന്തുകൊണ്ടാണ് ഈ പാക്കേജ് അനുസരിച്ച് തങ്ങള്‍ക്ക് വീടുകള്‍ കെട്ടിത്തരാത്തതെന്നുമാണ് ഇവര്‍ ചോദിക്കുന്നത്. ‘ആ പാക്കേജിലുൾപ്പെട്ട പണം എവിടെ പോയെന്നാണ് ഞങ്ങളുടെ ചോദ്യം'- ക്യാമ്പില്‍ കഴിയുന്നവര്‍ ചോദിക്കുന്നു. മത്സ്യത്തൊഴിലാളികളെ ഇത്തരം ഇടങ്ങളില്‍ പാര്‍പ്പിച്ചാല്‍ മതിയെന്ന് അവര്‍ തീരുമാനിച്ചിരിക്കുകയാണ്. തങ്ങള്‍ക്ക് വീട് കിട്ടേണ്ടത് മത്സ്യത്തൊഴില്‍ ചെയ്യാന്‍ സൗകര്യമുള്ള സ്ഥലത്താണ്. സിറ്റിയിലെവിടെയെങ്കിലും ഫ്ളാറ്റ് കിട്ടിയിട്ട് മറ്റെന്തെങ്കിലും തൊഴിലിന് പോകാന്‍ സാധിക്കുമോ?- അവര്‍ ചോദിക്കുന്നു.
‘ഞങ്ങളുടെ ആണുങ്ങള്‍ പഠിച്ചിട്ടുള്ളത് മത്സ്യം പിടിക്കാന്‍ മാത്രമാണ്. അതുകൊണ്ടാണ് കടലിനടുത്തുതന്നെ താമസസൗകര്യം ഉണ്ടാക്കണമെന്ന് ആവശ്യപ്പെടുന്നത്. സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന വിധത്തില്‍, കടലിന് നിശ്ചിത ദൂരം അകലെ വീട് കിട്ടിയാല്‍ മതി. അപ്പോള്‍ ഞങ്ങളുടെ തൊഴിലിനും ഒന്നും സംഭവിക്കില്ല. ഇപ്പോള്‍ ഇവര്‍ പറയുന്നത് വേളിയില്‍ കൊണ്ടുപോയി ആക്കാമെന്നാണ്. എന്നാല്‍ അവിടെ ഞങ്ങള്‍ക്ക് സ്വസ്ഥമായി തൊഴില്‍ ചെയ്ത് ജീവിക്കാന്‍ സൗകര്യമില്ല. മത്സ്യത്തൊഴിലാളികളുടെ വേദന ഇപ്പോഴാണ് ഞങ്ങള്‍ അറിയുന്നത്. അതുകൊണ്ടുതന്നെ ഞങ്ങളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നേടാന്‍ സൗകര്യമുള്ള ഇടം കൂടിയാണ് താമസിക്കാനായി വേണ്ടത്. താമസിക്കുന്നത് സ്‌കൂളിലാണെങ്കിലും മക്കളുടെ ഭാവി നശിക്കുകയാണ്. 16 കുടുംബങ്ങളില്‍ നിന്ന് 25 കുട്ടികളുണ്ട്. അത്രയും കുട്ടികളുടെ ഭാവിയാണ് ഇല്ലാതായിക്കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ ഈ സ്‌കൂളില്‍ പഠിക്കാന്‍ വരുന്ന കുട്ടികള്‍ക്ക് ഞങ്ങള്‍ ശല്യമാണെന്ന് ചിലര്‍ പറയുന്നുണ്ട്. അതുകൊണ്ട് ഞങ്ങളുടെ മക്കള്‍ക്കും ഇപ്പോള്‍ സ്‌കൂളില്‍ പോകാനാകുന്നില്ല. മാത്രമല്ല, ഞങ്ങളുടെ കുട്ടികള്‍ സ്‌കൂളുകളില്‍ ചെല്ലുമ്പോള്‍ സ്‌കൂളില്‍ കിടക്കുന്നവരെന്ന അവഹേളനവും നേരിടുന്നുണ്ട്. ടീച്ചര്‍മാര്‍ ഉള്‍പ്പെടെ ഇത്തരത്തില്‍ കളിയാക്കുന്നുവെന്ന് ഞങ്ങളുടെ കുട്ടികള്‍ ഇവിടെ വന്ന് കരഞ്ഞ് പറയുന്നുണ്ട്. അവരുടെ ആവശ്യവും ഒരു വീട് എന്നതാണെന്നാണ്. സര്‍ക്കാര്‍ വീട് നല്‍കിയില്ലെങ്കില്‍ വാടകവീട്ടിലേക്ക് മാറണമെന്നാണ് കുട്ടികള്‍ പറയുന്നത്. വാടകയ്ക്ക് പോകാനുള്ള സാമ്പത്തിക അവസ്ഥയല്ല ഞങ്ങള്‍ക്കിപ്പോള്‍ ഉള്ളത്’- ഷേര്‍ളി പറയുന്നു.
പരിഹാര നിർദ്ദേശവുമായി കൗൺസിലർ
വര്‍ഷങ്ങളായി ഇവിടുത്തെ ക്യാമ്പില്‍ താമസിക്കുന്നവരാണ് ഇപ്പോഴും ഇവിടെ തുടരുന്നതെന്ന് കൊച്ചുതോപ്പ് ഉള്‍പ്പെടുന്ന വലിയതുറ വാര്‍ഡ് കൗണ്‍സിലര്‍ ഐറിന്‍ ടി.ആര്‍. പറഞ്ഞു. അത് ചിലര്‍ നടത്തുന്ന രാഷ്ട്രീയ കളികളുടെ ഭാഗമാണെന്നാണ് അവരുടെ ആരോപണം. താമസം മാറിയാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ഒന്നും കിട്ടില്ലെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ചിലര്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നത്. ‘കൗണ്‍സിലര്‍ എന്ന നിലയില്‍ ഞാന്‍ സംസാരിച്ചപ്പോഴെല്ലാം അവര്‍ താമസം മാറാന്‍ സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ മുമ്പ് ഇവിടെ ജയിച്ച് വന്നിരുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ ചില വ്യക്തികള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ തുടര്‍ച്ചയായി സംസാരിക്കുന്നതിന്റെ ഫലമായി പിന്നീട് ഇവര്‍ നിലപാട് മാറ്റുകയാണ്. താമസം മാറാന്‍ താല്‍പര്യമുള്ളവരെ പോലും മാറ്റാന്‍ പറ്റാത്ത വിധത്തില്‍ അവര്‍ സംഘടിപ്പിച്ച് വച്ചിരിക്കുകയാണ്. 35-40 വര്‍ഷമായി വലിയതുറ വാര്‍ഡ് ഭരിച്ചിരുന്നത് യു.ഡി.എഫ് ആയിരുന്നു. 2020ലാണ് ഒരു മാറ്റം വന്നത്. പതിനൊന്ന് മാസമായിട്ടും അവര്‍ക്ക് ആ പരാജയം ഉള്‍ക്കൊള്ളാനായിട്ടില്ല’- ഐറിൻ പറയുന്നു.
‘കൗണ്‍സിലറെന്ന നിലയില്‍ ഞാന്‍ സംസാരിക്കാന്‍ ചെന്നപ്പോള്‍ മണ്ണെണ്ണ ഒഴിച്ച് മരിക്കുമെന്നാണ് അവര്‍ പറഞ്ഞത്. തങ്ങളുടെ മുന്നില്‍ വച്ച് വല്ലതും സംഭവിച്ച് കഴിഞ്ഞാല്‍ അതിന് ഉത്തരം പറയേണ്ട ചുമതല എല്ലാവര്‍ക്കും ഉണ്ടാകും. വാടകയ്ക്ക് പോകാനാകില്ലെന്ന അവരുടെ ആവശ്യം ന്യായമാണ്. കാരണം എല്ലാവര്‍ക്കും അതിന് ശേഷിയുണ്ടാകണമെന്നില്ല’- ഐറിന്‍ വ്യക്തമാക്കി.
‘വേളിയില്‍ ഒരു ഹോസ്റ്റലില്‍ സൗജന്യമായി താമസമൊരുക്കാമെന്ന് ഇടവക പറഞ്ഞിരുന്നു. അതിന് സര്‍ക്കാര്‍ സഹായവും വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ വേളി വളരെ ദൂരെയാണെന്നും അവിടെ വരെ യാത്ര ചെയ്ത് തങ്ങള്‍ക്ക് മത്സ്യബന്ധനത്തിനും മത്സ്യക്കച്ചവടത്തിനും പോകാനാകില്ലെന്നുമാണ് ഇവര്‍ പറഞ്ഞത്. കൊച്ചുതോപ്പിനേക്കാള്‍ നല്ല കടപ്പുറവും മത്സ്യബന്ധനത്തിന് സൗകര്യവും വേളിയില്‍ ഇപ്പോഴുണ്ട്. മുതിര്‍ന്ന പെണ്‍കുട്ടികളെയും കൊണ്ട് എങ്ങനെ അവിടെ ചെന്ന് കിടക്കുമെന്നൊക്കെയാണ് അവര്‍ ചോദിക്കുന്നത്. തൊട്ടടുത്തുള്ള എവിടെയെങ്കിലും കിട്ടിയാല്‍ പോകാമെന്ന് അവര്‍ പറഞ്ഞപ്പോള്‍ വലിയതുറയില്‍ പോര്‍ട്ടിന്റെ വക നാല് ഗോഡൗണുള്ളത് അവര്‍ക്കായി ഒരുക്കാമെന്ന് പറഞ്ഞു. വലിയതുറ ഗോഡൗണ്‍ അവരുടെ വീടിന് തൊട്ടടുത്താണ്. പോര്‍ട്ടിന്റെ അനുവാദം എടുത്തുതന്നാല്‍ തീര്‍ച്ചയായും പോകാമെന്നാണ് അവര്‍ എന്നോട് പറഞ്ഞത്. അതിന്റെ അടിസ്ഥാനത്തില്‍ ഇടവകയും എം.എല്‍.എയും സംസാരിച്ച് അനുവാദം എടുത്തതാണ്. എന്നാല്‍, ഇതും നടന്നില്ല. പലപ്പോഴായി നടന്ന ചര്‍ച്ചകളുടെ ഫലമായി ഇവിടെ താമസിക്കുന്ന കുടുംബങ്ങളുടെ എണ്ണം പതിനാറായി കുറഞ്ഞു. വലിയതുറ ഗവ. യുപി സ്‌കൂളിൽ 2018 20 വരെയുള്ള കാലത്ത് ആരംഭിച്ച ക്യാമ്പുകളില്‍ ബാക്കിയുണ്ടായിരുന്ന കുറച്ച് കുടുംബങ്ങള്‍ ഏഴോ എട്ടോ മുറികളിലായി താമസിക്കുന്നുണ്ടെങ്കിലും അവിടെ കുറച്ച് കുട്ടികളേ ഉള്ളൂവെന്നതിനാല്‍ ക്ലാസ് നടക്കുന്നുണ്ട്. അവിടെ താമസിക്കുന്നവരില്‍ കൂടുതലും വീടില്ലാത്തവരാണ്. അവരുടെ വാടകയ്ക്ക് താമസിച്ചിരുന്ന വീടുകളാണ് കടലെടുത്ത് പോയത്. ഒരു വീട്ടില്‍ നാല് റേഷന്‍ കാര്‍ഡുണ്ടെങ്കില്‍ നാല് കുടുംബമായാണ് കണക്കാക്കുന്നത്. അത്തരക്കാരാണ് അവിടെ കൂടുതലുള്ളത്. ഇവര്‍ പറയുന്ന 198 എന്ന കണക്ക് വലിയതുറ ഗോഡൗണില്‍ താമസിച്ചിരുന്നവരെ ഉദ്ദേശിച്ചാണ്. എന്നാല്‍ ഇക്കൂട്ടത്തില്‍ നിന്ന് പിന്നീട് ഫ്ളാറ്റും മറ്റ് സൗകര്യങ്ങളും കിട്ടിയവരെ മറ്റുള്ളവര്‍ സമരം ആഹ്വാനം ചെയ്യുമ്പോള്‍ തിരികെ വന്ന് സംഘടിപ്പിക്കുകയാണ്. ഇതുകൊണ്ടാണ് ഇതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് പറയുന്നത്’- ഐറിന്‍ വ്യക്തമാക്കി.

വലിയതുറ ഗോഡൗണിലേക്കോ വേളിയിലെ ഹോസ്റ്റലിലേക്കോ മത്സ്യത്തൊഴിലാളികളെ മാറ്റി സ്‌കൂള്‍ തുറക്കാമെന്ന ആശയം കൂടാതെ മറ്റൊരു പരിഹാരം കൂടി ഐറിന്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്. ‘‘കടലോര പ്രദേശത്തെ വീടുകളാണ് നഷ്ടപ്പെട്ടത് എന്നതിനാല്‍ ഫിഷറീസ് വകുപ്പുമായി ബന്ധപ്പെട്ട പദ്ധതിയായ ‘പുനര്‍ഗേഹ’ത്തില്‍ ഇവരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയാല്‍ സ്ഥലത്തിന് അധികം വിലയില്ലാത്ത പഞ്ചായത്ത് ഏരിയകളിലോ കോര്‍പ്പറേഷന്‍ പരിധിയിലോ മൂന്ന് സെൻറ് സ്ഥലം വാങ്ങാന്‍ ആറ് ലക്ഷം രൂപ അനുവദിക്കാന്‍ സാധിക്കും. കൂടാതെ വീട് പണിയാൻ നാല് ലക്ഷം രൂപയുള്‍പ്പെടെ പത്ത് ലക്ഷം രൂപ പദ്ധതിയുടെ ഭാഗമായി ലഭിക്കും. ഈ പദ്ധതി പ്രകാരം വീട് വാങ്ങിയവര്‍ നിരവധിയുണ്ട്. എന്നാല്‍ തങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ തികയില്ലെന്നാണ് ഇവര്‍ പറയുന്നത്. ഫ്ളാറ്റ് സമുച്ചയം നിര്‍മ്മിക്കാന്‍ രണ്ടോ മൂന്നോ വര്‍ഷം വേണ്ടി വരുമെന്നതിനാലാണ് അതുവരെ സൗജന്യമായ താമസം ഒരുക്കാമെന്ന് പറയുന്നത്’’ - ഐറിന്‍ ചൂണ്ടിക്കാട്ടുന്നു.
തീരദേശത്ത് വേലിയേറ്റ രേഖയില്‍നിന്ന് 50 മീറ്ററിനുള്ളില്‍ താമസിക്കുന്ന കുടുംബങ്ങളെ സുരക്ഷിത മേഖലയിലേക്ക് പുനരധിവസിപ്പിക്കുന്നതിന് 2450 കോടി രൂപ ചെലവഴിച്ച് നടപ്പാക്കുന്നതാണ് പുനര്‍ഗേഹം പദ്ധതി.
ഓഖിയില്‍ പൂര്‍ണമായും വീട് നഷ്ടപ്പെട്ട 72 മത്സ്യത്തൊഴിലാളികള്‍ക്ക് സ്ഥലവും വീടും നല്‍കുന്നതിന് 7.41 കോടി രൂപ അനുവദിച്ചതായും അതില്‍ മാറിത്താമസിക്കാന്‍ സന്നദ്ധരായ 24പേരില്‍ 22 പേര്‍ സ്ഥലം രജിസ്റ്റര്‍ ചെയ്യുകയും 15 പേര്‍ വീടുനിര്‍മാണം പൂര്‍ത്തീകരിച്ചതായും 2020 മാര്‍ച്ച് അഞ്ചിന് നിയമസഭയില്‍ ഫിഷറീസ് വകുപ്പുമന്ത്രി നല്‍കിയ മറുപടിയില്‍ പറയുന്നുണ്ട്.
തീരം എന്ന അപകടമേഖല
സ്‌കൂളുകള്‍ താമസിക്കാനുള്ള ഇടമാക്കേണ്ടി വരുന്ന മനുഷ്യര്‍ ഇപ്പോഴും കേരളത്തിലുണ്ട് എന്ന യാഥാർഥ്യം ഇതുവരെയും അധികാരികളുടെ കണ്ണുതുറപ്പിച്ചിട്ടില്ല. കേരളത്തിലെ തീരദേശ മേഖല മത്സ്യത്തൊഴിലാളികളെ സംബന്ധിച്ച് അപകടമേഖലയായി മാറിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ ഉല്‍പാദക സമൂഹമായ മത്സ്യത്തൊഴിലാളികളുടെ ജീവിതം വര്‍ഷങ്ങളായി കൊടും ദുരിതത്തിലാണ്. മത്സ്യം കിട്ടാനില്ലാത്തതും അപ്രതീക്ഷിതമായി കടല്‍ കാലാവസ്ഥയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളും മനുഷ്യഇടപെടലുകളുമെല്ലാം തീരജീവിതം ദുസ്സഹമാക്കിയിട്ടുണ്ട്. 2017ലെ ഓഖിക്കുശേഷം മത്സ്യത്തൊഴിലാളികളുടെ ജീവിതം പൂര്‍വസ്ഥിതിയിലായിട്ടില്ല. രണ്ട് പ്രളയങ്ങള്‍, കോവിഡുകാല പ്രതിസന്ധി എന്നിവ ചെറുകിട, പരമ്പരാഗത മത്സ്യതൊഴില്‍ മേഖലയെ തകര്‍ത്തു. മത്സ്യത്തൊഴിലാളിയുടെ വരുമാനം ഈ കാലത്ത് അഞ്ചില്‍ ഒന്നായി കുറഞ്ഞതായി സി.എം.എഫ്.ആറിന്റെയും മറ്റും പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. 2012ല്‍ കേരള തീരത്തുനിന്ന് 3.9 ലക്ഷം ടണ്‍ മത്തിയാണ് ലഭിച്ചിരുന്നത് എങ്കില്‍, 2018ല്‍ ഇത് 77,093 ടണ്ണായതായി സി.എം.എഫ്.ആര്‍.ഐയുടെ പഠനത്തില്‍ കണ്ടെത്തിയിരുന്നു.
ഈ പ്രതിസന്ധിക്കിടെയാണ്, തീരശോഷണം എന്ന ഗുരുതരാവസ്ഥ. സംസ്ഥാനത്ത് പത്തിടങ്ങളിൽ അതിതീവ്രം കടലോരം ശോഷിച്ചുവരുന്നതായി ഈയിടെ മുഖ്യമന്ത്രി നിയമസഭയിൽ വെളിപ്പെടുത്തിയിരുന്നു. സംസ്ഥാനത്തെ തീരപ്രദേശത്ത് 63 ശതമാനവും തീരശോഷണം നേരിടുന്നതായി നാഷനൽ സെൻറർ ഫോർ സസ്റ്റൈനബിൾ കോസ്റ്റൽ മാനേജുമെൻറ് ചൂണ്ടിക്കാട്ടുന്നു. കേരള തീരത്ത് ആശങ്കയോടെ കഴിഞ്ഞുകൂടുന്ന ഒരു കോടിയിലേറെ ജനതയുടെ പ്രതിനിധികളാണ്, കൊച്ചുതോപ്പിലെ സ്‌കൂളിൽ കഴിയുന്ന 16ഓളം കുടുംബങ്ങൾ.
തിരുവനന്തപുരം ജില്ലയില്‍ വലിയതുറ, പൂന്തുറ, പനത്തുറ, ശംഖുംമുഖം മേഖലകള്‍ കടലാക്രമണത്തിന്റെ നിരന്തര ഭീഷണിയിലാണ്. മൂന്നുവര്‍ഷം തുടര്‍ച്ചയായി ഈ മേഖലകളില്‍ രൂക്ഷമായ കടലേറ്റം ആവര്‍ത്തിക്കുന്നു. വിഴിഞ്ഞം തുറമുഖ നിര്‍മാണം ജില്ലയുടെ തീരമേഖലക്ക് മറ്റൊരു ഭീഷണിയായി മാറിക്കഴിഞ്ഞു.
പ്രതിഷേധക്കടൽ
തിരുവനന്തപുരം ജില്ലയില്‍ സമാനമായ ദുരിതാശ്വാസ ക്യാമ്പുകളിലെല്ലാം മത്സ്യത്തൊഴിലാളികള്‍ കൊടുംദുരിതത്തിലാണ്. ഇത് അവരെ പ്രതിഷേധവുമായി തെരുവിലേക്ക് നയിക്കുകയുമാണ്. വലിയതുറ, കൊച്ചുതോപ്പ് മേഖലകള്‍ മത്സ്യത്തൊഴിലാളികളുടെ പ്രക്ഷോഭകേന്ദ്രങ്ങള്‍ കൂടിയായി മാറിയിട്ടുണ്ട്.
കഴിഞ്ഞ മാര്‍ച്ചില്‍, വലിയതോപ്പ് സെൻറ് ആന്‍സ് ഇടവകയുടെയും ചെറിയതോപ്പ് ഫാത്തിമമാതാ ഇടവകയുടെയും നേതൃത്വത്തില്‍ ശംഖുംമുഖത്ത് വന്‍ പ്രതിഷേധറാലി നടന്നു. നാലുവര്‍ഷമായിട്ടും പുനരധിവാസമില്ലാത്തതില്‍ പ്രതിഷേധിച്ച് രണ്ടാഴ്ച മുമ്പാണ് കഴക്കൂട്ടം പുതുക്കുരിശിയില്‍ തീരദേശവാസികള്‍ റോഡ് ഉപരോധിച്ചത്. ഒരു സ്‌കൂള്‍ ക്ലാസ്മുറിയില്‍ നാലുകുടുംബങ്ങളാണ് ഇവിടെ കഴിയുന്നത്. വലിയതുറയിലെ നാല് ദുരിതാശ്വാസ ക്യാമ്പുകളിലായി ഇരുനൂറോളം കുടുംബങ്ങളാണുള്ളത്. 2016 മുതല്‍ തങ്ങള്‍ ദുരിതാശ്വാസത്തെക്കുറിച്ച് കേട്ടുതുടങ്ങിയതാണെന്ന് ഇവര്‍ പറയുന്നു.
2019ല്‍ 40ഓളം വീടുകളാണ് കൊച്ചുതോപ്പില്‍ കടലെടുത്തത്. നൂറിലേറെ കുടുംബങ്ങളെ മറ്റു സ്ഥലങ്ങളിലേക്ക് അന്ന് മാറ്റി പാര്‍പ്പിച്ചു. 2020 ജൂലൈയിലെ കടല്‍ക്ഷോഭത്തില്‍ ഇവിടെ 12ഓളം വീടുകളാണ് തകര്‍ന്നത്. നൂറുവീടുകള്‍ ഭീഷണിയിലുമായി. താല്‍ക്കാലിക പരിഹാരമല്ലാതെ, ഈ നഷ്ടങ്ങള്‍ക്കൊന്നും മത്സ്യത്തൊഴിലാളികള്‍ക്ക് സ്ഥായിയായ ഒരു ആശ്വാസവും ഇതുവരെയുണ്ടായിട്ടില്ല.
മത്സ്യതൊഴിലാളികളെ ബാധിക്കുന്ന ജീവല്‍പ്രശ്‌നത്തില്‍ താല്‍ക്കാലിക പരിഹാരങ്ങളല്ലാതെ സര്‍ക്കാറിന്റെ കൈയില്‍ ഒന്നുമില്ല. വീടുകള്‍ നഷ്ടമായാല്‍ അവരെ താല്‍ക്കാലികമായി മാറ്റിത്താമസിപ്പിക്കുന്നിടത്ത് അധികാരികളുടെ ദുരിതാശ്വാസം പൂര്‍ത്തിയാകും. തീരത്ത് കരിങ്കല്ല് പാകി കുറെ പണം ചെലവാക്കും. അതോടെ, ആ വര്‍ഷത്തെ കടല്‍ സംരക്ഷണ നടപടി പൂര്‍ത്തിയാകും. എന്നാല്‍, ആകെയുള്ള ജീവിതസമ്പാദ്യമായ വീടും മണ്ണും നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ജീവിതത്തിലേക്ക് പിന്നീട് ആരും തിരിഞ്ഞുനോക്കാറില്ല. കടലുമായി അഭേദ്യമായി ബന്ധപ്പെട്ട ഒരു സമൂഹത്തെ, ജീവിതമാര്‍ഗം അസാധ്യമായ മറ്റൊരിടത്തേക്ക് ആട്ടിപ്പായിക്കുന്നതാണ് നിലവിലെ പരിഹാരങ്ങളെല്ലാം. അതിന് തങ്ങള്‍ ഒരുക്കമല്ലെന്ന തീരുമാനത്തിലാണ് കൊച്ചുതോപ്പിലെ ഈ 16ഓളം കുടുംബങ്ങള്‍.
സതീഷ് കുമാർ
Jan 14, 2023
3 Minute Read
കെ. കണ്ണന്‍
Jan 14, 2023
8 Minutes Read
ടി.പി. പത്മനാഭൻ
Dec 27, 2022
10 Minutes Read
ഒ.കെ. ജോണി
Dec 25, 2022
3 Minutes Read
അഡ്വ. ജോയ്‌സ് ജോര്‍ജ്
Dec 24, 2022
10 Minutes Read
എം. ഗോപകുമാർ
Dec 23, 2022
14 Minutes Read
കരോൾ ത്രേസ്യാമ്മ അബ്രഹാം
Dec 14, 2022
3 minutes read
ശിൽപ സതീഷ്
Nov 29, 2022
6 Minutes Read