വര്‍ഗസമരം,
തൊഴിലാളിവര്‍ഗം,മാര്‍ക്സ്;
ചില ചോദ്യങ്ങള്‍
വര്‍ഗസമരം, തൊഴിലാളിവര്‍ഗം, മാര്‍ക്സ്; ചില ചോദ്യങ്ങള്‍
യൂറോപ്പില്‍ സംഭവിച്ചുകൊണ്ടിരുന്ന മുതലാളിത്ത വികാസത്തിനും അത് സൃഷ്ടിച്ച ഭവിഷ്യത്തുകള്‍ക്കും എതിരായി സര്‍വലോക തൊഴിലാളികളെ സംഘടിക്കുവിന്‍ എന്നൊരു സാമാന്യവല്‍ക്കരണം അനുവദനീയമാണോ എന്നത് പരിശോധിക്കപ്പെടണം. മാര്‍ക്‌സും ഏംഗല്‍സും നടത്തിയ സാമാന്യവല്‍ക്കരണം അങ്ങനെ അനുവദിച്ചു കൊടുക്കാന്‍ കഴിയാത്ത ഒന്നാണ്. ലോകം മുഴുവന്‍ മുതലാളിത്ത ഉല്‍പാദന ബന്ധങ്ങളുടെ നിയന്ത്രണത്തില്‍ വന്നിട്ടുണ്ടായിരുന്നില്ല അന്ന്, ഇന്നും വന്നിട്ടില്ല- ഫ്രെഡറിക് ഏംഗൽസിന്റെ 200ാം ജന്മവാർഷികദിനത്തിൽ, മാർക്സിസത്തിന്റെ ചില അടിസ്ഥാന ധാരണകളെ വിശകലനം ചെയ്യുകയാണ് ലേഖകൻ
30 May 2020, 04:00 PM
ഒരുപക്ഷെ, ചരിത്രത്തില്‍ ഇത്ര വായിച്ച, പാണ്ഡിത്യമുള്ള ഒരാളും വേറെയുണ്ടാകില്ല; മാര്‍ക്‌സിനെ പോലെ. അത്ര വിപുലവും ഗഹനവുമാണ് അദ്ദേഹത്തിന്റെ ധിഷണ. മാര്‍ക്‌സിയന്‍ സാഹിത്യത്തില്‍ ശരാശരി പരിജ്ഞാനം നേടുക എന്നത് ക്ലേശകരമാണ്. അത്ര പരന്നു കിടക്കുന്നു ആ വിജ്ഞാനലോകം. എന്നാല്‍, ഇത് എത്രമാത്രം തനതാണ് എന്നത് പരിശോധിക്കപ്പെടേണ്ടതുണ്ട്. ഇന്റര്‍-യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ആള്‍ട്ടര്‍നേറ്റീവ് എക്കണോമിക്‌സ് ഡയറക്ടര്‍ ഡോ. അബ്ദുള്‍ സലിം ഉടന്‍ പ്രസിദ്ധീകരിക്കാനിരിക്കുന്ന പുസ്തകത്തില്‍ എന്റെ രണ്ട് പ്രബന്ധങ്ങളുണ്ട്. അതില്‍ ഒന്നില്‍, മാര്‍ക്‌സ് എത്ര മൗലികമായിരുന്നു എന്നാണ് പരിശോധിക്കുന്നത്.
രണ്ടു മൂന്ന് കാര്യങ്ങളിവിടെ ആമുഖമായി പ്രസക്തമാകുന്നു. ഒന്ന്, മാര്‍ക്‌സിന്റെ കാന്‍വാസ്. തത്വജ്ഞാനികള്‍ ലോകത്തെ വ്യാഖ്യാനിച്ചിട്ടുണ്ട്, എന്നാല്‍ ആവശ്യം ലോകത്തെ മാറ്റിമറിക്കുക എന്നതാണ്. മാര്‍ക്‌സ് വിജ്ഞാനത്തെ രാഷ്ട്രീയമായി ആണ് ഉപയോഗിക്കാന്‍ ഉദ്ദേശിച്ചത്. വ്യവസ്ഥിതിയെ എതിര്‍ക്കുന്നു എങ്കില്‍ മാറ്റാനുള്ളത് രാഷ്ട്രീയമായാണ്. വിജ്ഞാനത്തെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുക. സാധാരണ പണ്ഡിതര്‍ക്കുള്ളതല്ല, ഇത്ര വിപുലമായ ലക്ഷ്യം.
മാര്‍ക്‌സിന്റെ സാമാന്യവല്‍ക്കരണം ശരിയായിരുന്നുവോ
മാര്‍ക്‌സ് 19-ാം നൂറ്റാണ്ടിലെഴുതിയതിന്റെ വ്യാപ്തി പരിഗണിക്കപ്പെടേണ്ട കാര്യമാണ്. മാര്‍ക്‌സിന് ഗഹനമായി എന്തോ പറയാനുണ്ടായിരുന്നു. ഇന്നും ഗവേഷകര്‍ എഴുതുന്നുണ്ട്. എന്നാല്‍ ഇന്നത്തെ കരിയര്‍ ഗവേഷകരെ സംബന്ധിച്ച്, അവര്‍ക്കെന്തെങ്കിലും പറയേണ്ടതുണ്ട്. Marx had Something to say, Career researchers have to say something- ഇതൊരു വലിയ വ്യത്യാസമാണ്. അദ്ദേഹത്തിന്റെ ഉദാത്തമായ, വിപുലമായ ലക്ഷ്യവുമായി കണ്ണിചേര്‍ക്കുമ്പോഴാണ് അതിന്റെ വ്യാപ്തിയും അര്‍ത്ഥവും നമുക്ക് മനസിലാകുന്നത്. അത് അദ്ദേഹവും ഏംഗല്‍സും1848ല്‍ എഴുതിയ കമ്യൂണിസ്റ്റ് മാനിഫെസ്‌റ്റോയില്‍ പകര്‍ത്തിയിട്ടുണ്ട്. അവിടെ പറഞ്ഞ കാര്യങ്ങള്‍, പിന്നീട് മൂലധനത്തിന്റെ മൂന്നു വാല്യങ്ങളിലും മറ്റു പുസ്തകങ്ങളിലും സൈദ്ധാന്തികമായും തത്വശാസ്ത്രപരമായും പ്രതിപാദിക്കുന്നുണ്ട്. ഇങ്ങനെ ലക്ഷ്യങ്ങളില്‍ നിന്നും പ്രയോഗതലങ്ങളില്‍നിന്നും സിദ്ധാന്തങ്ങളിലേക്കും രീതിശാസ്ത്രങ്ങളിലേക്കും പോകുന്നതുകൊണ്ട് പ്രശ്‌നങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കപ്പെടണം.

അതുപോലെ തന്നെ മറ്റു പല കാര്യങ്ങളും പരിശോധനാര്‍ഹമാണ്. ഉദാഹരണത്തിന്, മാര്‍ക്‌സ് സാമാന്യവല്‍കരിക്കുന്ന കാര്യങ്ങള്‍ മൊത്തത്തില്‍ സാമാന്യവല്‍ക്കരിക്കാന്‍ കഴിയുന്നവ ആയിരുന്നോ
കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ തുടങ്ങുന്നതുതന്നെ "a spectre is haunting Europe -the spectre of communism' എന്നുപറഞ്ഞാണ്. വിപുലമായ വിശകലനത്തിനൊടുവില്‍ പറയുന്നത്, സര്‍വലോക തൊഴിലാളികളെ സംഘടിക്കുവിന്‍ എന്നാണ്. യൂറോപ്പില്‍ സംഭവിച്ചുകൊണ്ടിരുന്ന മുതലാളിത്ത വികാസത്തിനും അത് സൃഷ്ടിച്ച ഭവിഷ്യത്തുകള്‍ക്കും എതിരായി സര്‍വലോക തൊഴിലാളികളെ സംഘടിക്കുവിന്‍ എന്നൊരു സാമാന്യവല്‍ക്കരണം അനുവദനീയമാണോ എന്നത് പരിശോധിക്കപ്പെടണം. മാര്‍ക്‌സും ഏംഗല്‍സും നടത്തിയ സാമാന്യവല്‍ക്കരണം അങ്ങനെ അനുവദിച്ചു കൊടുക്കാന്‍ കഴിയാത്ത ഒന്നാണ്. ലോകം മുഴുവന്‍ മുതലാളിത്ത ഉല്‍പാദന ബന്ധങ്ങളുടെ നിയന്ത്രണത്തില്‍ വന്നിട്ടുണ്ടായിരുന്നില്ല അന്ന്, ഇന്നും വന്നിട്ടില്ല.
രണ്ടുമൂന്ന് കാര്യങ്ങളാണ് ഇവിടെ പരാമര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നത്. ഒന്ന്, ചരിത്രത്തില്‍ സംഘടിത തൊഴിലാളി വര്‍ഗ്ഗത്തിന്റെ സ്വഭാവം എന്താണ്. ഇതില്‍ മാര്‍ക്‌സ് "അബ്‌സ്ട്രാക്റ്റ് ഡിഡക്ടീവ്' എന്ന രീതിശാസ്ത്രമാണ് അവലംബിച്ചത്. അതിന്റെ സത്ത, "ക്ലാസ്സ് റിഡക്ഷനിസം' ആയിരുന്നു. ഈ രീതിശാസ്ത്രം ചില ചോദ്യങ്ങളുയര്‍ത്തുന്നു- ലോകത്തിന്റെ എല്ലാ ഭാഗത്തും വര്‍ഗരൂപീകരണം നടന്നു കഴിഞ്ഞിരുന്നോ, അതോ യൂറോപ്പിന്റെ ചെറിയ പ്രദേശത്തു നടന്ന ഒരു സംഭവം സാമാന്യവല്‍ക്കരിച്ച്, അതാണ് ലോകത്ത് നടക്കാനിരിക്കുന്നത് എന്നു സാമാന്യവല്‍ക്കരിക്കുന്നത് സാമൂഹ്യശാസ്ത്രപരമായി ശരിയാണോ എന്ന് ആലോചിക്കേണ്ടിവരും. അതുവരെ യൂറോപ്പില്‍ നടന്ന സംഭവ വികാസങ്ങള്‍ അതിനുമാത്രം വിപുലമായിരുന്നോ മുതലാളിത്ത ഇതര സാമ്പത്തിക ബന്ധങ്ങളുടെ കഥയെന്ത് അന്നത്തെ സമയത്ത്, മറ്റ് പ്രദേശങ്ങളില്‍ മുതലാളിത്ത ഇതര ബന്ധങ്ങള്‍ ഉണ്ടായിരുന്നില്ലേ പ്രതിപാദ്യങ്ങള്‍ ഉണ്ടായിരുന്നില്ലേ എല്ലാ പ്രദേശങ്ങളിലും വര്‍ഗധ്രുവീകരണം നടന്നിരുന്നോ

വര്‍ഗസമരങ്ങളും വര്‍ഗേതര സമരങ്ങളും
ബൂര്‍ഷ്വാസി- പ്രോലറ്റേറിയറ്റ് എന്ന രീതിയില്‍ മാര്‍ക്‌സിന്റെ വിശകലനത്തിനും സമീപന രീതിക്കുമുള്ള യൂറോകേന്ദ്രീകൃത സ്വഭാവം, ലോകത്ത് നടന്ന സംഭവവികാസങ്ങളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യപ്പെടാവുന്നതാണോ എന്നതാണ് ഇവിടെ ഉന്നയിക്കുന്ന ഒരു പ്രധാന ചോദ്യം. മറ്റൊന്ന്, വര്‍ഗസമരം. ചരിത്രാഖ്യാനത്തെക്കുറിച്ചുള്ള തത്വശാസ്ത്രം ആദ്യമായി വികസിപ്പിച്ചെടുക്കുന്നത് മാര്‍ക്‌സ് അല്ല, ഹെഗല്‍ ആണ്. അവിടെനിന്നാണ് വൈരുദ്ധ്യാത്മകത എന്ന ആശയം മാര്‍ക്‌സ് എടുക്കുന്നത്. മാര്‍ക്‌സ് അതിന് മൂര്‍ത്തമായ സാമ്പത്തിക അര്‍ഥം കൊടുത്തു എന്നേയുള്ളൂ. അങ്ങനെ നോക്കുമ്പോള്‍ സമരങ്ങളാണ് ചരിത്രം സൃഷ്ടിക്കുന്നത്, സംഘര്‍ഷങ്ങളിലൂടെയാണ്(Conflict) ചരിത്രം ഉണ്ടായിവരുന്നത്, പോരാട്ടങ്ങളാണ് (struggles) ശക്തിയുടെ സ്രോതസ്. വ്യക്തിയുടേതായാലും സമൂഹത്തിന്റേതായാലും. മനുഷ്യചരിത്രത്തില്‍ ധാരാളം പോരാട്ടങ്ങള്‍ നടന്നിട്ടുണ്ട്. അത് വര്‍ഗസമരം മാത്രമല്ല. വംശം, ജാതി, സ്ത്രീ, പരിസ്ഥിതി മേഖലകളില്‍ നിന്നുയര്‍ന്നുവന്ന വര്‍ഗേതര സമരങ്ങള്‍. ഇങ്ങനെ മനുഷ്യ ചരിത്രം നിറയെ ധാരാളം വര്‍ഗേതര സമരങ്ങള്‍ നടന്നിട്ടുണ്ട്. ഇന്നും നടക്കുന്നുണ്ട്. അവയുടെ എണ്ണവും വ്യാപ്തിയും നോക്കുമ്പോള്‍ വര്‍ഗസമരത്തിന് എന്തു ചെയ്യാന്‍ കഴിയും എന്നത് പുനഃപരിശോധിക്കേണ്ടിയിരിക്കുന്നു.
വര്‍ഗസമരം, സംഘടിത തൊഴിലാളി വര്‍ഗം സൃഷ്ടിക്കുന്നതാണ്. അതിലൂടെ സമൂഹത്തില്‍ ധ്രുവീകരണം നടക്കുന്നുണ്ട്- ബൂര്‍ഷ്വാസിയും തൊഴിലാളി വര്‍ഗവും. എന്നാല്‍ ചരിത്രത്തില്‍ ഇന്നുവരെ ഇങ്ങനെ രണ്ട് വര്‍ഗങ്ങള്‍ മാത്രമുള്ള സമൂഹം ഉണ്ടായിട്ടില്ല. മുതലാളിത്തത്തിന്റെ ഈറ്റില്ലങ്ങളായ സമൂഹങ്ങളില്‍ പോലും ഇത്തരത്തില്‍ വര്‍ഗധ്രുവീകരണം നടന്നിട്ടില്ല. സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ Precariat ആണ്, അവരാണ് ഭൂരിപക്ഷം. ഏതു രാജ്യമെടുത്താലും സംഘടിത തൊഴിലാളികള്‍ ചെറിയ വിഭാഗമാണ്. ഇന്ത്യ എടുക്കൂ. മൊത്തം ജോലി ചെയ്യുന്നവരില്‍, തൊഴിലെടുക്കുന്നവരില്‍ ഏഴര ശതമാനം മാത്രമാണ് സംഘടിത തൊഴിലാളികള്‍. ബാക്കി അസംഘടിത മേഖലയിലാണ്, അതായത് നിശ്ചിത തൊഴിലും വരുമാനവുമില്ലാത്ത വിഭാഗങ്ങള്‍. അസംഘടിത മേഖല എത്ര വിപുലമാണ് എന്നു കാണാന്‍ ഇന്ത്യ നല്ല ഉദാഹരണമാണ്.
മാര്‍ക്‌സ് പത്തൊന്‍പതാം നൂറ്റാണ്ടില്‍ പറഞ്ഞത്, മുതലാളിത്തത്തിന്റെ ശവക്കുഴി തോണ്ടുന്നവരായിരിക്കും തൊഴിലാളികള്‍ എന്നാണ്. അത് ഇന്നില്ല. ഈയിടെ ഒരു പുസ്തകം വായിച്ചു; Guy Standing എഴുതിയ "The Precariat'. "പ്രോകാരിയറ്റി'നെ ഒരു വര്‍ഗമായി അദ്ദേഹം വിശേഷിപ്പിക്കുന്നില്ല, ""We can't say that it's a class in itself, class by itself or a class for itself''. പക്ഷേ ഗെയ് സ്റ്റാണ്ടിങ് പറയുന്നത്, അപകടം വരാനുള്ളത് അവരില്‍ നിന്നാണ് എന്നാണ്.
സംഘടിത തൊഴിലാളി വര്‍ഗം ആരുടെ താല്‍പര്യമാണ് സംരക്ഷിക്കുന്നത്?
മാര്‍ക്‌സിന് തൊഴിലാളിവര്‍ഗ പ്രത്യയശാസ്ത്രങ്ങളെയും വര്‍ഗസമരങ്ങളെയും അവ സമൂഹത്തില്‍ സൃഷ്ടിച്ച പരിണാമങ്ങളെയും കുറിച്ച് മനസ്സിലാക്കാനായിട്ടുണ്ട്. സംഘടിത തൊഴിലാളി വര്‍ഗം സമരം ചെയ്യും എന്നു മാത്രമല്ല, അവര്‍ സാമൂഹികമായും രാഷ്ട്രീയമായും സംസ്‌കാരികമായും അടിച്ചമര്‍ത്തപ്പെടുന്ന ഇതര വിഭാഗങ്ങള്‍ക്ക് ഒരു മുന്നണി പോരാളിയായി വര്‍ത്തിക്കും എന്നും അദ്ദേഹം പറയുന്നു. ചരിത്രത്തില്‍ നിന്ന് രണ്ടുകാര്യങ്ങള്‍ ചൂണ്ടിക്കാട്ടാം; ഒന്ന്: നേരത്തെ പറഞ്ഞപോലെ ചരിത്രത്തിലെ പ്രധാന സമരങ്ങള്‍ വര്‍ഗസമരം ആയിരുന്നില്ല. രണ്ട്, സംഘടിത തൊഴിലാളി വര്‍ഗം ഒരു മുന്‍നിര പോരാളിയായി പ്രവര്‍ത്തിച്ചിട്ടില്ല. അവര്‍ ഉയര്‍ന്ന വേതനത്തിനും മെച്ചപ്പെട്ട പ്രവര്‍ത്തന വ്യവസ്ഥയ്ക്കും (production), സാമൂഹിക സുരക്ഷക്കും വേണ്ടിയാണ് സമരം ചെയ്തത്. സംഘടിത തൊഴിലാളികള്‍ ആ വര്‍ഗത്തിന്റെ താല്‍പര്യം സംരക്ഷിക്കാനാണ് സമരം ചെയ്തത്.

സംഘടിത തൊഴിലാളി വര്‍ഗം സമൂഹത്തില്‍ കീഴാള വിഭാഗങ്ങളെ സഹായിച്ചോ എന്നുനോക്കാം. തൊഴിലാളി പ്രസ്ഥാന മുന്നേറ്റം (trade union movement) ആവിര്‍ഭവിച്ച് ശക്തിയാര്‍ജിച്ച പ്രദേശമാണ് കേരളം. പ്രത്യേകിച്ച്, കര്‍ഷകതൊഴിലാളി പ്രസ്ഥാനം. ഇടതുപക്ഷ പാര്‍ട്ടികള്‍, പ്രത്യേകിച്ച് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഈ വര്‍ഗസമരങ്ങളെ വളര്‍ത്തുന്നതില്‍ പ്രധാന സംഭാവന അര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍, ഈ ശക്തമായ വര്‍ഗസമരങ്ങളും വര്‍ഗ പ്രസ്ഥാനങ്ങളും നിലനില്‍ക്കുന്ന കാലത്താണ് 1970കളിലും എണ്‍പതുകളിലും വയനാട്ടിലെ ആദിവാസികള്‍ക്കിടയില്‍ ബോണ്ടഡ് ലേബര്‍ ശക്തമായി നിലനിന്നത്, ഇപ്പോഴുമുണ്ട്. ഇവിടെ ആദിവാസികളുടെ വിശ്വാസ്യതയും ആഗ്രഹങ്ങളും മുതലെടുത്തു.
വള്ളിയൂര്‍ക്കാവ് ക്ഷേത്രത്തില്‍ ഉത്സവം നടക്കുമ്പോള്‍ ആദിവാസി യുവതികള്‍ വളയും ചാന്തും വാങ്ങാന്‍ ആഗ്രഹം പ്രകടിപ്പിക്കും. അവര്‍ക്ക് കുടിയേറ്റ മുതലാളിമാര്‍ പണം കൊടുക്കും. ഇത് അടുത്ത ഒരു വര്‍ഷം ഈ കുടിയേറ്റക്കാര്‍ക്ക് ജോലിചെയ്യാന്‍ വേണ്ടിയാണ്. ഈ ഒരു വര്‍ഷം മറ്റുള്ളവര്‍ക്ക് ജോലി ചെയ്യാന്‍ കഴിയില്ല. ഞാന്‍ ആ ഡാറ്റ പരിശോധിച്ചിട്ടുണ്ട്. അന്ന് കണ്ടത്, മലയോര പ്രദേശങ്ങളില്‍ രണ്ട് തരം കൂലി നിരക്ക് (wage rate ) ഉള്ളതായിട്ടാണ്. മറ്റുള്ളവര്‍ക്ക് ഉയര്‍ന്ന വേതന നിരക്കും ആദിവാസികള്‍ക്ക് കുറഞ്ഞ വേതന നിരക്കും. ഇതുമൂലം ആദിവാസികള്‍ സ്വതന്ത്ര തൊഴിലാളികളായിരുന്നില്ല.
മുതലാളിത്തത്തെക്കുറിച്ചുതന്നെ
ഇപ്പോള്‍, മുതലാളിത്തത്തിന്റെ സ്വഭാവം തന്നെ മനസിലാക്കാന്‍ പ്രയാസമാണ്. വ്യവസായ വിപ്ലവസമയത്ത് ഉണ്ടായ മുതലാളിത്തം ഇന്‍ഡസ്ട്രിയല്‍ ക്യാപിറ്റലിസം ആയിരുന്നു. അതുമാറി 19-ാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും കുത്തക (monopoly) ക്യാപിറ്റലിസം ആയി. 20-ാംനൂറ്റാണ്ടിലായപ്പോഴേക്കും വെല്‍ഫയര്‍ ക്യാപിറ്റലിസം, പിന്നെ ഫൈനാന്‍സ് ക്യാപിറ്റലിസം. ക്യാപിറ്റലിസം പുരോഗമനപരമായ പല മാറ്റങ്ങളും ഉള്‍ക്കൊള്ളുന്നു. അതിനുകാരണം, അത് പുതിയ പുതിയ സാങ്കേതിക വിദ്യകളെ ഉള്‍ക്കൊള്ളുകയും സ്വാംശീകരിക്കുകയും ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു എന്നതാണ്. ചരിത്രത്തില്‍ മറ്റൊരു വ്യവസ്ഥയ്ക്കും മുതലാളിത്തത്തെ പോലെ ഇത്ര അത്ഭുതാവഹമായ പരിവര്‍ത്തനം കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല എന്നത് മാര്‍ക്‌സ് ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയുന്ന കാര്യമാണ്.

മുതലാളിത്തത്തിന്റെ വളര്‍ച്ചയെക്കുറിച്ച് മാര്‍ക്‌സ് പറയുന്നുണ്ട്. മുതലാളിത്തം വരുന്നത് generalised commodity പ്രൊഡക്ഷന്‍ ഉണ്ടാകുമ്പോഴാണ്. മാര്‍ക്‌സിന്റെ "ലേബര്‍ തിയറി ഓഫ് വാല്യു' അദ്ദേഹത്തിന്റെ ആശയമല്ല. ക്ലാസ്സിക്കല്‍ സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്ന റിക്കാര്‍ഡോയുടേതാണ്- ഈ ലോകത്തെ എല്ലാ ഉല്‍പ്പന്നങ്ങളും തൊഴിലിന്റെ സൃഷ്ടിയാണ്. തൊഴില്‍ ഉദാത്തമായ ഒന്നാണ്. എല്ലാം മനുഷ്യന്റെ അധ്വാനഫലമാണ്. കായികധ്വാനം മാത്രമല്ല, ബൗദ്ധിക -ധൈഷണിക അദ്ധ്വാനവും ഇതിന്റെ ഭാഗമാണ്. മാര്‍ക്‌സ് രണ്ടുതരം മനുഷ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പറയുന്നു. ഒന്ന്, ആനിമല്‍ ഫംഗ്ഷന്‍സ്. എല്ലാ ജീവജാലങ്ങളും ഭക്ഷിക്കുന്നു, ഇണചേരുന്നു, സന്താനോല്‍പാദനം നടത്തുന്നു. മനുഷ്യനും ഇക്കാര്യത്തില്‍ വ്യത്യസ്തനല്ല. പക്ഷേ, മനുഷ്യന് മറ്റൊരു കഴിവുണ്ട്. വിജ്ഞാനത്തില്‍ നിന്നും ചിന്തയില്‍ നിന്നും ഉണ്ടാകുന്ന കഴിവ്. മനുഷ്യന് അയാളുടെ സാഹചര്യങ്ങള്‍ അനുസരിച്ച് ജീവിക്കാന്‍ മാത്രമല്ല, അവയെ മാറ്റിമറിക്കാനുള്ള കഴിവുമുണ്ട്. ഇതുകൊണ്ടാണ് മാര്‍ക്‌സ് പറയുന്നത്, മനുഷ്യന്‍ ചരിത്രത്തിന്റെ സൃഷ്ടി മാത്രമല്ല, സ്രഷ്ടാവുകൂടിയാണ് എന്ന്. 17-ാം നൂറ്റാണ്ടില്‍ ജീവിച്ച ഷേക്‌സ്പിയറിനെക്കുറിച്ചും ന്യൂട്ടനെക്കുറിച്ചും നാം കേള്‍ക്കുന്നു. പക്ഷേ ആ നൂറ്റാണ്ടില്‍ ജീവിച്ച മൃഗങ്ങളെക്കുറിച്ച് കേള്‍ക്കുന്നില്ല. മനുഷ്യനു മാത്രമുള്ള കഴിവ്. ഈ കഴിവ് എപ്പോഴും വളർന്നുകൊണ്ടിരിക്കുന്നു. ഇങ്ങനെ കൂടുന്ന വിജ്ഞാനം വിഭവങ്ങളില്‍ ഉപയോഗപ്പെടുത്തുന്നു. ഒരു വ്യക്തിയെ മാര്‍ക്‌സ് വിഭജിക്കുന്നത് ഉല്‍പാദന ശക്തികള്‍, ഉല്‍പാദന ബന്ധങ്ങള്‍ എന്നീ രണ്ട് രീതിയിലാണ്. ഉല്‍പാദന ബന്ധങ്ങള്‍ എന്നത്, ഉല്‍പാദകരും ഉല്‍പാദനോപാധികളും തമ്മിലുള്ള ബന്ധമാണ്. ഉല്‍പാദന ഘടകങ്ങള്‍ എന്നു പറഞ്ഞാല്‍ ഉല്‍പാദനം നടത്താനുള്ള ശക്തികള്‍, വിഭവങ്ങള്‍, അതുപോലെ ഉല്‍പാദന ക്ഷമത. മനുഷ്യന്‍ യാന്ത്രികമായി ഉല്‍പാദിപ്പിക്കുക മാത്രമല്ല ചെയ്യുന്നത്, മനുഷ്യന്റെ സക്രിയമായ കഴിവും ഭാവനയും ഉല്‍പാദനത്തിന് ഉപയോഗപ്പെടുത്തുകയാണ്. അപ്പോള്‍ ഉല്‍പാദന ക്ഷമത കൂടും. മനുഷ്യന്റെ സക്രിയമായ കഴിവ് വിജ്ഞാനത്തില്‍ അധിഷ്ഠിതമാണ്. വിജ്ഞാനം വികസിച്ചുകൊണ്ടിരിക്കും. ആ വിജ്ഞാനവും ചിന്തയുമാണ് ഉല്‍പാദനത്തിനുപയോഗിക്കുന്നത്. വിജ്ഞാനം വികസിക്കുന്നതിന്റെ ഫലമായി ഉല്‍പാദിപ്പിക്കാനുള്ള കഴിവും വികസിച്ചുകൊണ്ടിരിക്കും. കൂടുതല്‍ സമ്പത്തുല്‍പ്പാദനം നടക്കുമ്പോള്‍ മനുഷ്യരാശി ഉയര്‍ന്ന സംസ്‌കാരത്തിലേക്കുയരുന്നു. അതുകൊണ്ടാണ് മാര്‍ക്‌സ് പറയുന്നത്, മനുഷ്യരാശിക്ക് മുന്നോട്ട് പോകാനേ കഴിയൂ എന്ന്.
പല കോര്‍പറേറ്റുകളും ഇന്ന് തൊഴിലാളികള്‍ക്ക് വേതനത്തിന്റെ ഒരു ഭാഗം ഓഹരികളായാണ്, ഡിവിഡന്റ് ആയാണ് കൊടുക്കുന്നത്. അതിനാല്‍ കമ്പനിയുടെ ഉയര്‍ന്ന ലാഭം തൊഴിലാളികള്‍ ആഗ്രഹിക്കുന്നു. അവര്‍ ലാഭത്തിന് എതിരല്ല. മിച്ചമൂല്യവും ചൂഷണവും എന്ന ആശയം തന്നെ ഇന്ന് അപ്രസക്തമായിട്ടുണ്ട്. നവലിബറല്‍ സാമ്പത്തിക ക്രമത്തില്‍ ഭാഷയും ഭാഷ്യവും മാറിയിട്ടുണ്ട്. ഇന്നിപ്പോള്‍ മുതലാളിമാരില്ല, സംരംഭകരേയുള്ളൂ. തൊഴിലാണ് പ്രധാനം. ചൂഷണത്തെക്കുറിച്ച് പറയുന്നതേയില്ല. സംരംഭകര്‍ തൊഴില്‍ദാതാവിനെക്കാള്‍ മുകളിലാണ്. ഇതിന്റെ പ്രധാന കാരണം മുതലാളിത്ത സമ്പദ്‌വ്യവസ്ഥയുടെ പ്രത്യേകതയാണ്. മുതലാളിത്തം പ്രതിസന്ധി അഭിമുഖീകരിക്കും, ആ പ്രതിസന്ധി മൂര്‍ച്ഛിക്കുമ്പോള്‍ മുതലാളിത്തം തൂത്തെറിയപ്പെടും എന്നാണ് മാര്‍ക്‌സും മാര്‍ക്‌സിസ്റ്റുകളും വായിച്ചത്. എന്നാല്‍ പ്രതിസന്ധി മുതലാളിത്തത്തിന് പുതിയ കാര്യമല്ല. മുതലാളിത്തത്തിന്റെ ചരിത്രം തന്നെ പ്രതിസന്ധി തരണം ചെയ്ത ചരിത്രമാണ്. ഓരോ പ്രതിസന്ധിയും തരണം ചെയ്യുമ്പോള്‍ വരാനുള്ള പ്രതിസന്ധി തരണം ചെയ്യാനുള്ള വ്യക്തിയുടെ അല്ലെങ്കില്‍ വ്യവസ്ഥിതിയുടെ ശക്തിയും ആത്മവിശ്വാസവും കൂടുന്നു. മനുഷ്യരാശിയുടെ പുരോഗതി എന്നു പറയുന്നതുതന്നെ പ്രതിസന്ധി തരണം ചെയ്യുന്നതിന്റെ ചരിത്രമാണ്. മുതലാളിത്തത്തിന് പ്രതിസന്ധികളെ തരണം ചെയ്‌തേ മുന്നോട്ട് പോകാനാകൂ.
മുതലാളിമാരാല്‍ സൃഷ്ടിക്കപ്പെട്ട പ്രിവിലെജ്ഡ് ക്ലാസ് ആണ് സംഘടിത തൊഴിലാളി വര്‍ഗം
ഇവിടെ ഒരു പ്രശ്‌നമുണ്ട്. എല്ലാവര്‍ക്കും അവരുടെ വിജ്ഞാനവും ചിന്തയും വികസിപ്പിക്കാന്‍ അവസരം കിട്ടുന്നില്ല. ഏറ്റവും കഠിനാധ്വാനം/ കായികധ്വാനം ചെയ്യുന്നവന് ഇതിന് കഴിയുന്നില്ല. വിജ്ഞാനം വികസിപ്പിക്കാന്‍ വിശ്രമ സമയം വേണം. ജീവിതത്തിന്റെ മുഴുവന്‍ സമയം അതിജീവനത്തിനായി ഉപയോഗിച്ച് കഷ്ടപ്പെടുന്ന വ്യക്തിക്ക് വിജ്ഞാനം വളര്‍ത്താനാകില്ല. ചിന്താപരമായി വളരാനാകില്ല. അതുകൊണ്ടാണ് മാര്‍ക്‌സ് പറഞ്ഞത്, അതിജീവനത്തിന് ഉപയോഗിക്കപ്പെടുന്ന തൊഴിലിന്റെ അളവ് കുറഞ്ഞുകൊണ്ടിരിക്കണം. ഇത് സംഭവിക്കാത്തതുകൊണ്ടാണ് അമേരിക്കയിലെ കറുത്ത വര്‍ഗക്കാരും ഇന്ത്യയിലെ കീഴാളര്‍ക്കും മാനസികമായി ഉയരാന്‍ കഴിയാതിരുന്നത്.
ദളിത് വിഭാഗങ്ങളെ എടുക്കൂ. അവരില്‍ നിന്ന് ഉദ്യോഗസ്ഥര്‍ ഉണ്ടായിട്ടുണ്ട്, ചീഫ് ജസ്റ്റിസുണ്ടായി, രണ്ടുതവണ ഇന്ത്യന്‍ പ്രസിഡന്റ് ഉണ്ടായി. പക്ഷേ, ആഗോളലത്തില്‍ അറിയപ്പെടുന്ന സാമൂഹ്യ ശാസ്ത്രജ്ഞനോ വിജ്ഞാന ശാസ്ത്രജ്ഞനോ സാഹിത്യകാരനോ ഉണ്ടായിട്ടില്ല. ധൈഷണിക കഴിവ് പ്രകടിപ്പിക്കേണ്ട മേഖലകളില്‍ ഈ വിഭാഗങ്ങള്‍ നിന്ന് പ്രഗല്‍ഭര്‍ ഉയര്‍ന്നുവന്നിട്ടില്ല. പ്രഫ. രാജീവനെപ്പോലെ ദാര്‍ശനിക- സൈദ്ധാന്തിക പണ്ഡിതന്മാര്‍ കീഴാള വിഭാഗങ്ങളില്‍നിന്ന് അധികം ഉണ്ടായിട്ടില്ല. ചുരുക്കം ചിലരേയുള്ളൂ, ആനന്ദ് തെല്‍തുംബ്‌ദേയെപ്പോലുള്ളവര്‍- അദ്ദേഹത്തിന്റെ സ്വതന്ത്രമായ ദാര്‍ശനിക ചിന്ത മേലാളന്മാരെ ചൊടിപ്പിച്ചിട്ടുണ്ട് എന്നതിനാല്‍ തന്നെ അത് വേട്ടയാടപ്പെടുന്നുമുണ്ട്.
കീഴാളര്‍ക്ക് ഉയര്‍ന്നുവരാന്‍ കഴിയാത്തതിന്റെ മൗലികകാരണം, സാമ്പത്തിക ആശ്രിതത്വം ആണ്. കഠിനാധ്വാനം എന്നത് വിജയത്തിന്റെ രഹസ്യമല്ല. കഠിനാധ്വാനം ആണ് വിജയരഹസ്യമെങ്കില്‍ 15- 16 മണിക്കൂര്‍ കായികധ്വാനം ചെയ്യുന്ന കീഴാള വിഭാഗങ്ങള്‍ സമ്പന്നരാകേണ്ടവരാണ്. സര്‍ഗശേഷി ഉപയോഗിക്കേണ്ട പ്രവൃത്തികളാണ് വിജയത്തിന്റെ അടിസ്ഥാനം. കീഴാളര്‍ക്ക് ഇപ്പോള്‍ പോലും വര്‍ധിച്ചരീതിയില്‍ സര്‍ഗശേഷി ഉപയോഗിക്കേണ്ട പ്രവൃത്തികള്‍ ചെയ്യാന്‍ കഴിയുന്നില്ല. ഇത്തരക്കാരെ സഹായിക്കാന്‍ സംഘടിത തൊഴിലാളി പ്രസ്ഥാനങ്ങള്‍ എത്തുന്നില്ല. മാത്രമല്ല, മുതലാളിമാരാല്‍ സൃഷ്ടിക്കപ്പെട്ട പ്രിവിലെജ്ഡ് ക്ലാസ് ആണ് സംഘടിത തൊഴിലാളി വര്‍ഗം. അവര്‍ക്ക് പ്രത്യേക അനുകൂല്യങ്ങളുണ്ട്- നിശ്ചിത ജോലിസമയം, സാമൂഹ്യ സുരക്ഷ. ഇതൊക്കെയുള്ള അനുഗ്രഹീത വിഭാഗമാണ് സംഘടിത തൊഴിലാളികള്‍. വയനാട്ടില്‍ സംഘടിത തൊഴിലാളി പ്രസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരോ കോളജ് പ്രഫസര്‍മാരോ ഒക്കെ ആദിവാസികളെക്കൊണ്ട് ബോണ്ടഡ് ലേബര്‍ ചെയ്യിപ്പിക്കുന്നുണ്ട്. ആദിവാസികളെ അവര്‍ രക്ഷപ്പെടുത്തുകയല്ല, ഇവര്‍ തന്നെ ആ സമ്പ്രദായത്തില്‍ പങ്കാളികളും ഭാഗഭാക്കും ആകുകയാണ് ചെയ്യുന്നത്.
അസഹിഷ്ണുവായ മാര്‍ക്‌സ്
മനുഷ്യന് സ്വാതന്ത്ര്യം പരമപ്രധാനമാണ്. മാര്‍ക്‌സ് തന്നെ പറഞ്ഞു, essence of existence is freedom എന്ന്. ഇത് നിഷേധിക്കപ്പെടുന്ന വ്യവസ്ഥിതിയില്‍ സ്വാതന്ത്ര്യം അഭിരുചിക്കുന്ന അണികള്‍ വര്‍ധിക്കുന്നത് സ്വഭാവികമാണ്.
മാര്‍ക്‌സിസത്തില്‍ സ്വാതന്ത്ര്യം ഇല്ല. മാര്‍ക്‌സിസം സ്വാതന്ത്ര്യം ദംശിക്കുന്നു. ഇത് മാര്‍ക്‌സിസത്തിന്റെ മാത്രം പ്രശ്‌നമല്ല, മാര്‍ക്‌സിന്റെ പ്രശ്‌നം കൂടിയാണ്. മാര്‍ക്‌സിനും ഭിന്നാഭിപ്രായത്തോട് അസഹിഷ്ണുതയുണ്ടായിരുന്നു. അഭിപ്രായഭിന്നതയെയും ചോദ്യം ചെയ്യലുകളെയും മാര്‍ക്‌സും വകവെച്ചുകൊടുത്തിരുന്നില്ല. സ്റ്റാലിന്‍, ലെനിന്‍ തുടങ്ങി എല്ലാ കമ്യൂണിസ്റ്റുകാരുടെയും സ്വഭാവമാണത്. സ്റ്റാലിന്‍ ഇക്കാര്യത്തില്‍ കുപ്രസിദ്ധനുമായിരുന്നു. എന്തിന്, ഒരു പ്രാദേശിക നേതാവിനുപോലും ഭിന്നാഭിപ്രായം ഇഷ്ടമല്ല. മാര്‍ക്‌സിസം മാത്രമല്ല, ഇസങ്ങളെല്ലാം സ്വാതന്ത്ര്യം ദംശിക്കുന്നു. സ്വാതന്ത്ര്യം ഏതെങ്കിലും ഇസത്തിന്റെ സൃഷ്ടിയല്ല. സ്വാതന്ത്ര്യം ഇസങ്ങള്‍ക്കതീതമാണ്. ഇവിടെ സ്വാതന്ത്ര്യവും ഇസങ്ങളും തമ്മിലുള്ള വൈരുദ്ധ്യാത്മക ബന്ധമാണ് സംജാതമാകുന്നത്. ഇവ രണ്ടും വിപരീത ദശകളില്‍ പ്രവര്‍ത്തിക്കുന്നു. സ്വാതന്ത്ര്യത്തിനാണ് പ്രാധാന്യം.
ഇസം മതമായി മാറുക- അടുത്ത മതമായി മാറാന്‍ പോകുന്നത് അംബേദ്കറിസം ആണ്. അംബേദ്കറിസത്തെ ദളിതര്‍ മൗലികവാദത്തോളമെത്തിക്കുന്നു. ഏതൊരു പ്രതിഭാസവും പ്രത്യയശാസ്ത്രവും വളരുന്നത് വിമര്‍ശകരാലും തളരുന്നത് ഭക്തരാലുമാണ്. ഭക്തര്‍ പ്രത്യയശാസ്ത്ര പ്രതിഭാസ ശത്രുക്കളാണ്. ഓരോ പ്രത്യശാസ്ത്രവും മതമായപ്പോഴാണ് അത് സാമൂഹ്യ അവബോധത്തില്‍ നിന്ന് വലിച്ചെറിയപ്പെട്ടത് എന്നും ഓര്‍ക്കുക. ഇസങ്ങള്‍ക്കപ്പുറം മനുഷ്യഭാവനക്ക് വ്യാപരിക്കാന്‍ രാഷ്ട്രീയം വേണം.

സ്വാതന്ത്ര്യത്തെക്കുറിച്ച് റോസ ലക്‌സംബര്‍ഗ് പറയുന്നത്, ശരിയായ സ്വാതന്ത്ര്യം വിയോജിക്കാനുള്ള സ്വാതന്ത്ര്യം ആണ് എന്നാണ്. മാര്‍ക്‌സ് അടക്കമുള്ള കമ്യൂണിസ്റ്റ് ചിന്താഗതിക്കാര്‍ക്കും, ആശയങ്ങള്‍ പിന്‍പറ്റുന്നവര്‍ക്കും ഭരണാധികാരികള്‍ക്കും വിയോജിക്കുക എന്ന ആശയം അംഗീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. വിയോജിക്കുന്നവരെ അവര്‍ വര്‍ഗശത്രുക്കളായിട്ടാണ് കാണുന്നത്. ഞാന്‍ എഴുതിയിട്ടുണ്ട്, "Marxism is not about violence. But Marxists use violence'. ഏതെങ്കിലും പ്രത്യേക പ്രദേശത്ത് ഒരു മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി- ചെറിയ പാര്‍ട്ടി- രാഷ്ട്രീയത്തിലേറെ അതിക്രമമാണ് ഉപയോഗിക്കുന്നത്. സമ്പത്തിനും അക്രമത്തിനും വലിയ സ്ഥാനമാണ് അത്തരം പാര്‍ട്ടികളിലുള്ളത്. അതുകൊണ്ട് തന്നെയാണ് സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവരും വിഭാഗങ്ങളും അത്തരം പ്രസ്ഥാനങ്ങളില്‍ നിന്ന് അകന്നുപോകുന്നത്.
ഇടതുരാഷ്ട്രീയം വര്‍ഗരാഷ്ട്രീയമല്ല
ഏഷ്യന്‍ സമൂഹങ്ങളെക്കുറിച്ച് പഠിച്ച ആളായിരുന്നില്ല മാര്‍ക്‌സ്. ഏഷ്യാറ്റിക് മോഡ് ഓഫ് പ്രൊഡക്ഷനെ മുതലാളിത്ത ഇതര ഉല്‍പാദനപ്രക്രിയയായാണ് അദ്ദേഹം കാണുന്നത്. ഇതിന് വിയേധരായവര്‍, മാര്‍ക്‌സിനാല്‍ ആകൃഷ്ടരായില്ല. അവരുടെ പ്രശ്‌നം വ്യത്യസ്തമായിരുന്നു.
ഇന്ത്യയില്‍, മാര്‍ക്‌സിസത്തിന് ജാതിവിരുദ്ധമോ ജാതിനിരാസമോ ആയ നിലപാടെടുക്കാന്‍ കഴിയില്ല. ജാതിയെ സംബന്ധിച്ച് അതിന് ഒരു accommodative communal നിലപാടുമാത്രമേ സ്വീകരിക്കാന്‍ കഴിയൂ. അല്ലാതെയുള്ള വാദങ്ങള്‍ അയഥാര്‍ത്ഥവും അവിശ്വസനീയവുമാണ്. ഒന്നാമത്, ഇപ്പോഴും പാര്‍ട്ടിയുടെ നിലനില്‍പ് പാര്‍ട്ടിയായല്ല, മുന്നണിയായിട്ടാണ്. ഇടതുരാഷ്ട്രീയം വര്‍ഗരാഷ്ട്രീയമല്ല. കാടും കായലും കടലോരവും കയ്യേറി കച്ചവടവല്‍ക്കരിക്കുന്നവരാണ് അതിലെ പ്രധാന കക്ഷികള്‍.
ഇന്ത്യയുടെ സവിശേഷ സാഹചര്യം നോക്കാം. ഇന്ത്യ സമരങ്ങളുടെ നാടാണ്. എന്നാല്‍ ഇവയില്‍ പ്രധാനപ്പെട്ടവ വര്‍ഗസമരങ്ങളല്ല. ഇന്ത്യയിലെ നയരൂപീകരണത്തെയും ചിന്താ മണ്ഡലത്തെയും സ്വാധീനിച്ചത് പ്രത്യേകിച്ചും മൂന്നു തരം സമരങ്ങളാണ്- ജാതി, സ്ത്രീ, പരിസ്ഥിതി സമരങ്ങള്‍. ഈ മൂന്നുതരം സമരങ്ങള്‍ എണ്‍പതുകളുടെ മധ്യം മുതല്‍ അതിശക്തമായി. ഇവയുടെ ഗതി മാറ്റാന്‍ ഇന്നാര്‍ക്കും സാധ്യമല്ല.
ആദിവാസി സമരങ്ങള്‍ എടുക്കൂ. ഏറ്റവും നീണ്ട സമര ചരിത്രമുള്ളവരാണ് ഇന്ത്യയിലെ ആദിവാസികള്‍. 1773ലാണ് ഇന്ത്യയില്‍ പ്രധാന ആദിവാസി സമരം സംഭവിക്കുന്നത്. അത് കൊളോണിയല്‍ ഭരണകൂടത്തിനെതിരായിരുന്നു. കൊളോണിയല്‍ ഭരണകൂടം ആദിവാസി ഭൂമിയില്‍ വനവും വെള്ളവും കൈയേറിയതിനെതിരായ സമരം. അത് വിഭവസമരമാണ്. ആദിവാസികള്‍ വിഭവാശ്രിതര്‍ ആയിരുന്നു. ആദിവാസി സമരങ്ങളുടെ രാഷ്ട്രീയ ഉള്ളടക്കവും വര്‍ഗസ്വഭാവവും മനസിലാക്കാന്‍ ഇടതുപക്ഷപാര്‍ട്ടികള്‍ക്ക് കഴിഞ്ഞില്ല എന്ന് മറ്റൊരര്‍ഥത്തില്‍ പറയാം. ആദിവാസികളുടെ സമരം ഇന്നുമുണ്ട്, അതിനെ മാര്‍ക്‌സിസ്റ്റുകള്‍ പിന്തുണക്കുന്നില്ല എന്നതുതന്നെ ഇക്കാര്യം വ്യക്തമാക്കുന്നു. കേരളം എടുക്കൂ. കേരളത്തില്‍ ആദിവാസി മേഖലകള്‍ ഇല്ല. കൈയേറ്റമേഖലകളില്‍ കാണുന്ന ചെറിയ സാമൂഹിക വിഭാഗമാണ് ആദിവാസികള്‍. കയ്യേറ്റക്കാര്‍ ശക്തരാണ്. ഇവര്‍ക്ക് ചര്‍ച്ചിന്റെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും ഭരിക്കുന്ന സര്‍ക്കാറിന്റെയും പിന്തുണയുണ്ട്. എല്ലാവരും ആദിവാസികള്‍ക്ക് എതിരായ ഒരവസ്ഥ.
ആദിവാസികള്‍ക്ക് വിഭവം നഷ്ടപ്പെടുമ്പോള്‍ അവര്‍ പാപ്പരീകരിക്കപ്പെടുന്നു. വ്യവസായ വിപ്ലവകാലത്ത് primitive accumulationലൂടെ വിഭവം നഷ്ടപ്പെടുകയാണ്. അവര്‍ പാപ്പരീകരിക്കപ്പെടുകയാണ്. അവര്‍ തൊഴിലാളിവല്‍ക്കരിക്കപ്പെടുകയാണ്. De peasantisation, pauperization, and proletarianisation. പാപ്പരീകരിക്കപ്പെട്ട ആളുകള്‍ തൊഴിലാളിവല്‍ക്കരിക്കപ്പെടുകയും അവര്‍ക്ക് അന്ന് യൂറോപ്പില്‍ ഫാക്ടറി തൊഴില്‍ ലഭിക്കുകയും ചെയ്തു. കേരളത്തിലടക്കമുള്ള ആദിവാസികളുടെ അവസ്ഥ എടുക്കൂ. അവര്‍ വിഭവം നഷ്ടപ്പെടുത്തി depeasantizationനു വിധേയരാകുന്നു. പാപ്പരീകരിക്കപ്പെടുന്നു. പക്ഷേ അവര്‍ തൊഴിലാളിവല്‍ക്കരിക്കപ്പെടുന്നില്ല. അവര്‍ക്ക് തൊഴില്‍ ലഭിക്കുന്നില്ല. പാപ്പരീകരിക്കപ്പെട്ട അവര്‍ ഉപേക്ഷിക്കപ്പെടുകയാണ് ചെയ്യുന്നത്. ഇതിന്റെ പ്രതിഫലനമാണ് സമീപകാലത്ത് അട്ടപ്പാടിയില്‍ കണ്ടത്. മധു എന്നൊരു ആദിവാസി യുവാവ് പട്ടിണിമൂലം ഭക്ഷണം മോഷ്ടിക്കുന്നു. അദ്ദേഹത്തെ തല്ലിക്കൊല്ലുന്നു. ഒരു പ്രാകൃത സമൂഹത്തില്‍ പോലും നടക്കാത്ത കാര്യമാണിത്. അങ്ങനെ ചെയ്തവരെ ശിക്ഷിക്കാന്‍ കഴിയില്ല. കാരണം അവര്‍ സാമ്പത്തികമായി പ്രബലരാണ്. അവര്‍ ഭാവി എം.എല്‍.എമാരും എം.പി മാരുമാണ്. വലിയൊരു മെഷിനറി ഇതിനെ പിന്തുണക്കുന്നു-രാഷ്ട്രീയപാര്‍ട്ടികള്‍, സര്‍ക്കാര്‍, മതസ്ഥാപനങ്ങള്‍ (ചര്‍ച്ച്). ദാരിദ്ര്യത്തെ ഭൂമി നഷ്ടപ്പെട്ടതുമായി കാണാതെ വേറിട്ട, ഒറ്റപ്പെട്ട കാര്യമായി കണ്ട് മരിച്ച ആദിവാസി യുവാവിന്റെ കുടുംബത്തിന് സാമ്പത്തിക സഹായവും സര്‍ക്കാര്‍ ജോലിയും നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്തത്. പ്രബലരായിട്ടുള്ളവരാണെങ്കില്‍ അവര്‍ക്ക് നീതി ലഭിക്കും, പാവപ്പെട്ടവരും ചൂഷിതരുമാണെങ്കില്‍ നഷ്ടപരിഹാരവും.
വര്‍ഗേതര സമരങ്ങളെ ശക്തിപ്പെടുത്തുകയാണ് വേണ്ടത്- ആദിവാസി സമരങ്ങള്‍, ഭൂ സമരങ്ങള്‍, വംശീയ സമരങ്ങള്‍, സ്ത്രീ സമരങ്ങള്‍, വര്‍ണ സമരങ്ങള്‍- വര്‍ഗേതര സമരങ്ങളെ ശക്തിപ്പെടുത്തുന്നതില്‍ മാര്‍ക്‌സിസം പ്രാധാന്യം നല്‍കുന്നില്ല.
ജാതിസമരങ്ങളില്‍ ചിലപ്പോള്‍ വര്‍ഗപരമായ ചില കാര്യങ്ങള്‍ ഉണ്ടായിരിക്കാം. പക്ഷേ ഇവിടെ ഏതിനാണ് മുന്‍തൂക്കം. പുലയര്‍ കര്‍ഷക തൊഴിലാളികളായിരുന്നു. ഒരു കര്‍ഷക തൊഴിലാളിയെ "എടാ കര്‍ഷക തൊഴിലാളീ' എന്ന് വിളിക്കുമ്പോള്‍ രണ്ടു തരം പ്രതികരണങ്ങളുണ്ടാകും. ജാതീയ അനുഭവങ്ങള്‍ വരുമ്പോള്‍ വൈകാരികമായാണ് അയാള്‍/അവള്‍ പ്രതികരിക്കുക. വര്‍ഗ പ്രശ്‌നങ്ങള്‍ നിര്‍വികാരമായാണ് കാണുക.
ഉല്‍പാദനോപാധികളിലുള്ള ഉടമസ്ഥാവകാശത്തിന്റെയും നിയന്ത്രണത്തിന്റെയും അടിസ്ഥാനത്തിലാണ് മാര്‍ക്‌സ് വര്‍ഗത്തെ നിര്‍വചിച്ചത്.
ഉല്‍പാദനോപാധികളില്‍നിന്നും ഉല്‍പ്പന്നത്തില്‍നിന്നും അന്യവല്‍ക്കരിക്കപ്പെട്ടവരാണ് തൊഴിലാളികള്‍. പക്ഷെ, അവരാണ് ഉല്‍പാദനത്തില്‍ ഇവ ഉപയോഗിക്കുന്നത്. വര്‍ഗം എന്ന പദം ഒരു ജൂറിഡിക്കല്‍(നിയമപരമായ) ടേമിലാണ് ഉപയോഗിക്കുന്നത്. മുതലാളി- തൊഴിലാളി വര്‍ഗത്തിന് അപ്പുറത്ത് വലിയൊരു ജനവിഭാഗമുണ്ട്. ഭിക്ഷയെടുത്ത് ജീവിക്കുന്നവര്‍, തെരുവുകളില്‍ സാധനം പെറുക്കി ജീവിക്കുന്നവര്‍, ചെരിപ്പുകുത്തികള്‍... ഈ വിഭാഗങ്ങള്‍ തൊഴിലാളികളല്ല. മറ്റുള്ളവരുടെ അധ്വാനം ചൂഷണം ചെയ്ത് അതില്‍നിന്ന് മിച്ചമൂല്യം എടുക്കുന്നയാളാണ് മുതലാളി. ചെരിപ്പുകുത്തി തൊഴിലാളിയും മുതലാളിയുമല്ല, പ്രികാറിയേറ്റ് ആണ്. മാര്‍ക്‌സിന്റെ നിര്‍വചനത്തില്‍ ഇവരൊന്നും വരുന്നില്ല. അതാണ് വലിയ പരിമിതിയായി നാം ചൂണ്ടിക്കാണിക്കുന്നത്. അധ്വാനിക്കുന്ന വലിയൊരു വിഭാഗത്തിന് മാര്‍ക്‌സിയന്‍ തിയറി ആകര്‍ഷകമായി തോന്നാതിരുന്നത് ഇതുമൂലമാണ്. അയ്യങ്കാളിക്കും അംബേദ്കര്‍ക്കും ഇവരെ ആകര്‍ഷിക്കാന്‍ കഴിഞ്ഞതും ഇതുമൂലമാണ്.
സഖാവ് നമ്പൂതിരിപ്പാടുമാര്‍, സഖാവ് നായന്മാര്‍, സഖാവ് പുലയര്‍
മാര്‍ക്‌സിസം ഇന്ത്യയുടെ സാമൂഹ്യമണ്ണിന്റെ ഘടനാവിശേഷത്തിന് യോജിച്ചതല്ല. പാര്‍ട്ടികള്‍ തമ്മില്‍ ഭരണ-നയ സമീപന കാര്യങ്ങളില്‍ വ്യത്യാസമില്ല. ഇതിനിടയില്‍ മാര്‍ക്‌സിസം എന്നുപറയുന്നത് അവ്യക്തമായ, അയഥാര്‍ത്ഥമായ പ്രതിഭാസമാണ്. ജാതീയമായ എല്ലാ മൂല്യങ്ങളും പ്രയോഗങ്ങളും അധീശ- വിധേയ കാലങ്ങളും നിലനിര്‍ത്തിക്കൊണ്ടൊരു രാഷ്ട്രീയ പ്രസ്ഥാനം. നമുക്ക് സഖാവ് നമ്പൂതിരിപ്പാടുമാര്‍, സഖാവ് പിള്ളമാര്‍, സഖാവ് നായന്മാര്‍, സഖാവ് പുലയര്‍ എന്നിവരാനുള്ളത്. സഖാക്കളല്ല. സഖാവ് എന്ന പദം കൊണ്ട് മാര്‍ക്‌സ് ഉദ്ദേശിച്ചത് ഉദാത്തമായ ആശയമാണ്. ആ പദം സമത്വത്തിന്റെയും സഹോദര്യത്തിന്റെയും അര്‍ഥം ഉള്‍ക്കൊള്ളുന്നതാണ്. വര്‍ഗരൂപീകരണം ഇല്ലാത്തിടത്ത് എങ്ങനെ വര്‍ഗരാഷ്ട്രീയം സംഗതമാകും. നമ്മുടെ സിവില്‍ സമൂഹം ഇലക്‌ട്രോണിക് സിവില്‍ സമൂഹമാണ്. ഇവിടെ ജാതി നിലനില്‍ക്കുന്നില്ല. അവിടെ ഒരു ഹൈറാര്‍ക്കി (hierarchy) ഇല്ല.
രാഷ്ട്രീയം മരിച്ചുകഴിഞ്ഞ രാഷ്ട്രീയാനന്തര കേരളത്തിലേക്ക് നോക്കൂ. പാര്‍ട്ടിക്ക് വിധേയനല്ലാത്ത ഒരു ഭരണാധികാരി. ജനകീയമല്ലാത്ത ഒരു പാര്‍ട്ടി. ആ പാര്‍ട്ടിയുടെ ചരമക്കുറിപ്പ് മാധ്യമ പ്രഫഷണലുകള്‍ ഏകദേശം എഴുതിക്കാണണം. അതുകൊണ്ട് അവരുടെ ഭരണം അവസാനിക്കണം എന്നര്‍ത്ഥമില്ല. ഭരണം തുടരും, രാഷ്ട്രീയം നിലയ്ക്കും. രാഷ്ട്രീയമില്ലാത്ത തെരഞ്ഞെടുപ്പ് പോലെ രാഷ്ട്രീയമില്ലാത്ത ഭരണം.
തൊഴിലാളി പ്രസ്ഥാനങ്ങളിലൂടെ ഉയര്‍ന്നുവന്നു എന്നു പറയുന്ന മാര്‍ക്‌സിസ്റ്റ്- ഇടത് ഭരണാധികാരികള്‍ ഒടുവില്‍ തൊഴിലാളിവര്‍ഗ സാംസ്‌കാരിക പശ്ചാത്തലവും പ്രത്യശാസ്ത്രവും മറന്ന് സര്‍വാധിപതികളും ധാര്‍ഷ്ട്യമുള്ള ഭരണാധികാരികളാകുകയുമാണ് ചെയ്തത്. ബാഹ്യവീക്ഷണത്തിലും വര്‍ഗ കാഴ്ചപ്പാടിലും പ്രയോഗശൈലിയിലും അവര്‍ ബൂര്‍ഷ്വ ഭരണാധികാരികള്‍ ആകുകയാണ് ചെയ്യുന്നത്. ഭരണാധികാരികള്‍ എല്ലായിടത്തും ഒരുപോലെയാണ്. അവരുടെ ദൗത്യം ശക്തരെയും സമ്പന്നരേയും സംരക്ഷിക്കുക എന്നതാണ്. നീതി സമ്പന്നര്‍ക്ക് വേണ്ടിയുള്ളതാണ്, പാവപ്പെട്ടവര്‍ക്കുള്ളതല്ല. ചേരയെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുക്കഷണം തിന്നുന്ന ആളല്ല ഒരു മാര്‍ക്‌സിസ്റ്റുകാരന്‍. ചേരയെ തിന്നുന്നത് പ്രയോഗ പരിപാടികളിലൂടെ തിരുത്തേണ്ട വ്യക്തിയായിരിക്കണം.
മാര്‍ക്‌സ് പറഞ്ഞ തൊഴിലാളി വര്‍ഗ സര്‍വാധിപത്യത്തിന്റെ പേരില്‍ നടക്കുന്നത് ഒരു പാര്‍ട്ടി സര്‍വാധിപത്യമാണ്. പാര്‍ട്ടി സര്‍വാധിപത്യം എന്ന് പറയുമ്പോള്‍ ഒരു കൂട്ടം സമ്പന്നരുടെ രാഷ്ട്രീയ സര്‍വാധിപത്യം. സാമ്പത്തിക രംഗത്ത് പിടി മുറുക്കാനുള്ള തന്ത്രമാണത്.
സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ നിരന്തരം ആവര്‍ത്തിച്ചു പറയുന്ന ഒരു ഭരണാധികാരി അനുഷ്ഠിക്കുന്ന ദൗത്യം, ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും തമ്മിലുള്ള വ്യത്യാസവും അകലവും ഊന്നിപറയുകയാണ്. കീഴാള വിഭാഗങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ ആവര്‍ത്തിച്ചു പറയുമ്പോള്‍, ആ വിഭാഗങ്ങളെ അവരുടെ സ്ഥാനത്തു നിര്‍ത്താനുള്ള ബോധപൂര്‍വ ശ്രമമായിട്ടാണ് കാണേണ്ടത്. ഭരിക്കുന്ന ന്യൂനപക്ഷത്തിന്റെ ഭാഗമാകാനാണ് തൊഴിലാളി നേതാക്കള്‍ക്ക് ഇഷ്ടം. ഇവിടെ അനിവാര്യമായി വേണ്ടത് നിലവിലുള്ള രാഷ്ട്രീയത്തിന്റെ ഡീകണ്‍സ്ട്രക്ഷന്‍ ആണ്, പ്രീകാരിയേറ്റ് വിഭാഗത്തിന്റെ സാമ്പത്തിക സ്വാതന്ത്ര്യം. കീഴാളവിഭാഗങ്ങളില്‍ നിന്ന് കൂടുതല്‍ വ്യക്തികള്‍ അധികാര- നേതൃ സ്ഥാനങ്ങളില്‍ വന്നതുകൊണ്ട്, മര്‍ദക- മര്‍ദിത- ചൂഷക ബന്ധങ്ങള്‍ അപ്രത്യക്ഷമാകുന്നില്ല. കീഴാള വിഭാഗങ്ങള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം എന്തിനാണ്, സംവരണം പോലുള്ള കാര്യങ്ങള്‍ അതാണ് അഡ്രസ് ചെയ്യുന്നത്. പക്ഷെ അതുകൊണ്ട് കാര്യമായ മാറ്റമുണ്ടാകുന്നില്ല.
ചിന്തയെ ചിന്തകൊണ്ട് നേരിടുന്നതിനുപകരം ഭിന്നാഭിപ്രായത്തെ നിയമം കൊണ്ട് നേരിടുകയാണ് മേലാള ഭരണാധികാരികള്‍ ചെയ്യുന്നത്. ഇത് അവരുടെ അധീശത്വവും സമ്പത്തിലുള്ള നിയന്ത്രണവും നിലനിര്‍ത്താനാണ്. ഇപ്പോഴും വിളമ്പുന്നവര്‍ മേലാളരാണ്, കീഴാളര്‍ തിന്നുന്നവര്‍ മാത്രം. ഭരണത്തിലും തൊഴിലിലുമെല്ലാം പ്രാതിനിധ്യവും പങ്കാളിത്തവും ഉണ്ടെങ്കിലും കീഴാളര്‍ക്ക് വ്യവസ്ഥിതിയെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല. അവര്‍ക്കൊരു നിയന്ത്രണ ശക്തിയാകാന്‍ കഴിഞ്ഞിട്ടില്ല. സമ്പത്ത് നിയന്ത്രിക്കുന്നവര്‍ ഇടതുപക്ഷ മേലാളന്മാരാണ് എന്നത് മൗലികാര്‍ഥത്തില്‍ ഒരു മാറ്റവും വരുത്തുന്നില്ല. ഇടതു-വലതു മേലാളന്റെ സാമ്പത്തിക താല്‍പര്യം ഒന്നുതന്നെയാണ്. ഭൂരഹിത കര്‍ഷക തൊഴിലാളിക്ക് ഭൂമി നിഷേധിച്ചപ്പോള്‍ ഈ മേലാളന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടി അഭിപ്രായം പറഞ്ഞില്ല. സാമ്പത്തികകാര്യം നിയന്ത്രിക്കുന്നതില്‍ ജാതി ഇന്നും ഘടകമാണ്.
അധികാര വികേന്ദ്രീകരണവും, അധികാരം കൂടുതല്‍ പങ്കുവെക്കുന്നതും കീഴാളരെ കൂടുതല്‍ ജനാധിപത്യവല്‍ക്കരിക്കുന്നില്ല. അധികാരം തന്നെയാണ് പ്രശ്‌നം. അത് നിര്‍മാര്‍ജനം ചെയ്യപ്പെടണം. കീഴാള- ദരിദ്ര വിഭാഗങ്ങളെ സംബന്ധിച്ച് ശക്തിയാണ് വേണ്ടത്, സാമ്പത്തിക ശക്തി. സാമ്പത്തികമേഖല നിയന്ത്രിക്കുന്നതിലൂടെയാണ് ശക്തി ഉണ്ടാകുന്നത്.
ഭരണാധികാരികളും രാഷ്ട്രീയ പ്രവര്‍ത്തകരും മതരംഗത്തുള്ളവരും അനുഭവിക്കുന്ന ആനുകൂല്യങ്ങള്‍ നോക്കുക. ഈ വിഭാഗങ്ങള്‍ ഉല്‍പാദനത്തിന് ഒരു സംഭാവനയും നല്‍കുന്നില്ല. ഉല്‍പാദനരംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ മിച്ചമൂല്യം കവര്‍ന്നെടുത്ത് അവരെ ചൂഷണം ചെയ്ത് ജീവിക്കുന്ന ലുംബന്‍ ഇത്തിള്‍ക്കണ്ണി വിഭാഗങ്ങളാണവര്‍. ഇവരെക്കൊണ്ട് നിര്‍ബന്ധമായി തൊഴിലെടുപ്പിക്കണം. ഉല്‍പാദനത്തില്‍ പങ്കെടുക്കാത്ത എല്ലാവരും ചൂഷകരാണ്. അവര്‍ തൊഴിലെടുക്കുന്നവരുടെ വര്‍ഗശത്രുക്കളാണ്.
ശരിയായ വര്‍ഗസമരം ഇവര്‍ക്കെതിരെയുള്ളതാണ്. അയഥാര്‍ഥവും അബദ്ധജഡിലവുമായ സാമ്പ്രദായിക വര്‍ഗവിഭജനം ഉപേക്ഷിക്കേണ്ടിയിരിക്കുന്നു. മേലാള ഭരണാധികാരികളുടെ സ്ഥാനത്ത് കീഴാള ഭരണാധികാരികള്‍ വരുന്നത് ഈ യാഥാര്‍ഥ്യത്തിന് മാറ്റമുണ്ടാക്കുന്നില്ല. അധികാരം എപ്പോഴും ശക്തർ അശക്തർക്ക് എതിരായും സമ്പന്നർ ദരിദ്രന് എതിരായും മേലാളർ കീഴാളർക്ക് എതിരായുമാണ് ഉപയോഗിക്കുന്നത്. കീഴാളർ എന്നും അധ്വാനിക്കേണ്ടവരാണ് എന്നും മേലാളരെ അനുസരിക്കേണ്ടവരാണ് എന്നുമുള്ള ഫ്യൂഡല്‍ വിശ്വാസം പുലര്‍ത്തുന്നവര്‍ വര്‍ഗശത്രുക്കളാണ്. കീഴാളർ കായികാധ്വാനം ചെയ്യേണ്ടവരാണ് എന്ന വിശ്വാസത്തിലാണ് അവര്‍ക്ക് കൃഷിഭൂമി നിഷേധിക്കപ്പെട്ടത്. ഭൂരഹിത കര്‍ഷകതൊഴിലാളി കൃഷിഭൂമിക്ക് അര്‍ഹരല്ലെന്ന മേലാള തത്വശാസ്ത്രം കാലഹരണപ്പെടണം, ചോദ്യം ചെയ്യപ്പെടണം.
വേണം, ഒരു പ്രതിരോധ വിജ്ഞാനശാസ്ത്രം
മാര്‍ക്സിനേക്കാള്‍ അംബേദ്കര്‍, ഗ്രാംഷി, സി.എല്‍.ആര്‍. ജയിംസ് എന്നിവരാണ് കീഴാള വിഭാഗങ്ങളുടെ സ്വാതന്ത്ര്യ വാഞ്ജ, കീഴാളമോചനം, വര്‍ഗേതര സമരങ്ങള്‍ എന്നിവക്ക് പ്രാധാന്യം നല്‍കിയത്. പുതിയതോ വ്യത്യസ്തമോ ആയ ചിന്താഗതികളും, പരിപ്രേക്ഷ്യങ്ങളും ഉണ്ടാകാന്‍ പാടില്ല എന്ന് ശഠിക്കുന്നത് മൗഢ്യമാണ്, ബൗദ്ധിക അന്വേഷണത്തിന് തടസ്സമാണ്. സാമൂഹിക പ്രക്രിയ സദാ ചലനാത്മകമാണ്. അതിനെ ഏതെങ്കിലും സമയ- കാല ബിന്ദുവില്‍ തളച്ചു നിര്‍ത്താന്‍ ശ്രമിക്കുന്നത് പാഴ്ശ്രമമാണ്. വ്യവസ്ഥിതി ഒരു ഭരണാധികാരിയെയും കാത്തുനില്‍ക്കുന്നില്ല, അതൊരു വലിയ ചരിത്ര പാഠമാണ്. പ്രത്യേകം ഓര്‍മിക്കേണ്ടത്, വിയോജിപ്പ് മാര്‍ക്‌സിസത്തോടല്ല എന്നതാണ്. ഏത് പ്രത്യയശാസ്ത്രവും സാധാരണക്കാരിലെത്തുന്നത് വ്യക്തികളിലൂടെയാണ്. ലോകത്ത് എല്ലാ മാര്‍ക്‌സിസ്റ്റുകളും മാര്‍ക്‌സിസം പഠിച്ചവരല്ല. നിരക്ഷരരായ മാര്‍ക്‌സിറ്റുകളുമുണ്ട്. ഒരു പ്രത്യയശാസ്ത്രം ആരിലൂടെ വരുന്നു എന്നത് പ്രധാന കാര്യമാണ്. ബ്രാഹ്മണരിലൂടെ വന്ന എല്ലാ കാര്യങ്ങളും അടിച്ചമര്‍ത്തപ്പെട്ടവര്‍ സംശയത്തോടെ കണ്ടത് ഇതുമൂലമാണ്. ബ്രാഹ്മണനായവര്‍ അംബേദ്കറെ തഴഞ്ഞു, അംഗീകരിച്ചില്ല, അംബേദ്കര്‍ ഇവരെയും അംഗീകരിച്ചില്ല. അതേസമയം, ഗ്രാംഷി പറഞ്ഞതുപോലെയുള്ള, വളരെ ഓര്‍ഗാനിക്കായ പണ്ഡിതനായിരുന്നു അംബേദ്കര്‍.
മേലാളരായ അധീശവര്‍ഗത്തിന്റെ വൈജ്ഞാനിക കുത്തക തകര്‍ക്കുന്നതിന് ഒരു പ്രതിരോധ വിജ്ഞാനശാസ്ത്രം(Counter Epistemology) വളര്‍ന്നുവരേണ്ടതുണ്ട്. സ്വഭാവികമായും എതിര്‍പ്പിന്റേതും ചോദ്യം ചെയ്യലിന്റേതുമായ വിജ്ഞാശാസ്ത്രം. അത്തരം സംരംഭങ്ങളെ സ്‌നേഹത്തിന്റെയും സഹതാപത്തിന്റെയും ഭാഷ്യം ഉപയോഗിച്ച് തടയാന്‍ ശ്രമിക്കുന്നത് ഭൗതികമായ പാഴ്‌വേലയാണ്. ചിന്തിക്കാനുള്ള സ്വാതന്ത്ര്യം കുത്തകാവകാശമായി കാണാതിരിക്കുന്നതാണ് നല്ലത്. അധികാരം കയ്യാളി അഹങ്കാരം മൂത്ത ബൂര്‍ഷ്വ കമ്യൂണിസ്റ്റുകാര്‍ മാര്‍ക്‌സിസത്തിന്റെ ശവക്കുഴി തോണ്ടിയത് ഇന്ന് യഥാര്‍ഥ കമ്യൂണിസ്റ്റുകള്‍ തന്നെ സമ്മതിക്കുന്ന യാഥാര്‍ഥ്യമാണ്. ഫ്യൂഡല്‍ മേലാളര്‍ ഒരു സ്വഭാവികതയോടെ രാഷ്ട്രീയ മേലാളരായി തുടരുന്നത്, അവര്‍ക്ക് സമ്പത്തില്‍ നിയന്ത്രണമുള്ളതുകൊണ്ടാണ്. സമ്പത്താണ് ശക്തി. നമ്മുടെ ചിന്താപദ്ധതികളിലും വിശകലന ചട്ടക്കൂടുകളിലും ഗൗരവപൂര്‍ണമായ ചില മാറ്റങ്ങള്‍ അനിവാര്യമാണ്.
2020 മെയ് 30ന് പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ എഡിറ്റഡ് വേര്‍ഷന്‍
കൂടുതല്‍ വായിക്കാം:
കറുത്തവരുടെ മാര്‍ക്‌സ് -ബി. രാജീവന്‍
കറുത്ത അടിമകള്‍ക്കു വേണ്ടി പൊരുതിയ മാര്‍ക്‌സിനെ മറച്ചുപിടിക്കാനാവില്ല-ബി. രാജീവന്‍
Sajan karayil
15 Aug 2020, 01:05 PM
നല്ല ലേഖനം. പക്ഷേ ലേഖകൻ തന്നെ പറയുന്നതുപോലെ സമ്പത്ത് കൈകാര്യം ചെയ്യുന്ന ഒരു മേലാളവർഗ്ഗ വും, സമ്പത്ത് കൈകാര്യം ചെയ്യാൻ അവകാശമില്ലാത്ത കീഴാള വർഗ്ഗ വും തമ്മിലുള്ള അദൃശ്യമായ വർഗ്ഗസമരം തന്നെയാണ് പുതിയ കാലത്തും നടക്കുന്നത്. സമ്പത്ത് തന്നെയാണ് അധികാരത്തിന് അടിസ്ഥാനം. ജാതി, ലിംഗം എല്ലാം ഉപഘടകങ്ങൾ മാത്രമാണ് 'അത് സാമ്പത്തിക പ്രതിസന്ധികളിൽ കൂടുതൽ ദൃശ്യമാണ്. ജാതി, മത, ലിംഗ, പരിസ്ഥിതി, പോരാട്ടങ്ങൾ പല ഘട്ടങ്ങളിലും ഈ പ്രശ്നങ്ങളുടെ അടിസ്ഥാനം സാമ്പത്തിക ചൂഷണമാണെന്ന് തിരിച്ചറിയാതെ പോകുന്നു. അല്ലെങ്കിൽ സാമ്പത്തിക ചൂഷണം ഈ പ്രശ്നങ്ങളോടുള്ള ഫെറ്റി ഷ് താത്പര്യങ്ങൾക്ക് പിന്നിൽ മറഞ്ഞിരിക്കുന്നത് തിരിച്ചറിയാതെ പോകുന്നു. ഈ മേൽക്കൂര പ്രശ്നങ്ങൾക്ക് അടിസ്ഥാനം അടിത്തറയിലുള്ള സാമ്പത്തിക ചൂഷണവും, അതിൽ നിന്ന് രൂപീകൃതമാവുന്ന ഉത്പാദന ബന്ധങ്ങളും തന്നെയാണ് ' ഇത് കൂടുതൽ ദൃശ്യമാവുന്ന ത് സാമ്പത്തിക പ്രതിസന്ധികളിൽ ആണെന്ന് മാത്രം മാർക്സിസ്റ്റ് സംഘടനകൾ കൂടുതൽ സഹിഷ്ണുതയും ജനാധിപതുവും ഉള്ള രീതിയിൽ കാലാനുസൃതമായി മാറണമെന്ന അഭിപ്രായത്തോട് യോജിക്കുന്നു, അസംഘടിതരായ തൊഴിലാളികളെ കോർപ്പറേറ്റുകളും ഭരണകൂടങ്ങളും ചേർന്ന് കൂടുതൽ കൂടതൽ ചൂഷണങ്ങൾക്ക് വിധേയരാക്കി തൊഴിലിടങ്ങളിൽ നിന്ന് നിഷ്കാസിതരാക്കുന്നു ഉദാ. യൂ ബർ, ഓലേ മുതലായ കോർപ്പറേറ്റുകൾ ടാക്സി ഡ്രൈവർമാരോട് ചെയ്തത്, റിലയൻസ്, ബിഗ് ബസാർ, വാൾമാർട്ട് ചെറുകിട കച്ചവടക്കാരോട് ചെയ്തത്.ഈ വിഭാഗങ്ങളെ ഈ സത്യം തിരിച്ചറിയാൻ സഹായിക്കുന്നതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടാവാം പക്ഷെ ഇത് യാഥാർത്യമാണ്
neritam.com
1 Jun 2020, 09:46 AM
അഭിപ്രായം എഴുതിയപ്പോള്‍ കമന്റ് ബോക്സില്‍ കൊള്ളാത്ത വിധം വലുതായി. അതി ഇവിടെ കൊടുത്തിട്ടുണ്ട്. http://neritam.com/2020/06/01/static-picture-analyzers/
Dr. Rajesh Komath
31 May 2020, 10:32 PM
കുഞ്ഞാമൻ സാറിന്റെ തുറന്നു പറച്ചിൽ രാഷ്ട്രീയ സമ്പത് ശാസ്ത്രത്തെ വിപുലപ്പെടുത്തുന്നു. മാർക്സിയൻ സമ്പത്ത് ശാസ്ത്രത്തെ വിശദീകരിക്കുന്നതോടൊപ്പം അതിന്റെ പരിമിതികൾ precarious ജീവിതങ്ങളെ മുൻനിർത്തി ചൂണ്ടികാണിക്കുന്നു. മാർക്സിസം ഇന്ത്യയിലെ അടിസ്ഥാന ജനങ്ങളെ സ്പർശിക്കാതെ പോയത് പ്രത്യയശാസ്ത്രപരമായി അതിനു ഇന്ത്യൻ മനസുകളിൽ വേരോട്ടം ഉണ്ടായിട്ടില്ല എന്നതിനാലാണ്. കൂടാതെ ഈ പ്രത്യയശാസ്ത്രം വേദങ്ങൾപോലെ കുറെ സവർണർ യാന്ദ്രികമായി ഉരുവിട്ടു എന്നെല്ലാതെ അതിന്റെ ഊർജം ആർക്കാണോ ലഭിക്കേണ്ടത് അവരിലെത്തിക്കാൻ ഈ വിഭാഗങ്ങൾക്ക് കഴിഞ്ഞില്ല. മാത്രമല്ല, ജാതി വർണവ്യവസ്ഥയെ സൂക്ഷ്മമായി നിരീക്ഷിക്കണോ അതിന്റെ ഇരകളായ ജനങ്ങളെ കൂട്ടിയോജിപ്പിക്കുവാനോ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് കഴിഞ്ഞില്ല. ഡോ. അംബേദ്കറെപോലും ബ്രിട്ടീഷ് ചാരനെന്നു കാണുന്ന ഈ ബുദ്ധിജീവികൾ എന്ത് മാറ്റമാണ് വരുത്താൻ കഴിയുക? മാർക്സിസം വെറും തെരഞ്ഞടുപ്പ് കമ്മ്യൂണിസമായി മാറിയിരിക്കുന്നു. കേരളത്തിലെ ഒരു ശതമാനം വരുന്ന ജനതയുടെ പ്രശ്നം പരിഹരിക്കാൻ കഴിയാത്ത ഈ ഇസം എന്ത് പ്രതീക്ഷയാണ് നൽകുന്നത്. ആദിവാസികൾ ഗോത്ര മഹാസഭ ഉണ്ടാക്കുവാൻ നിർബന്ധിതരായത് മാർക്സിസ്റ്റ് പാർട്ടിയിൽ നിന്നും വിപ്ലവപരമായി ഒന്നും പ്രതീക്ഷിക്കാനില്ലാത്തതുകൊണ്ടാണ്ന്നു. ഭൂമി, ബന്ധനം, ജാതി ഈ വിഷയങ്ങളിൽ ഒരു പദ്ധതിയും ഇടതുപക്ഷ പാർട്ടികൾക്കുപോലും ഇല്ല. കമ്മ്യൂണിസ്റ്റുപാർട്ടിൽ ഈഴവ നേതാവും, നായർ നേതാവും, പുലയനേതാക്കളും അവരുടെ അണികളും ഉണ്ടാക്കുന്ന ഒരു മുന്നണിയുമാണ്. അധികാരം നിലനിർത്തണം അതിനു ഒരു വിഭാഗം മുസ്ലിം, ക്രിസ്ത്യൻ നേതാക്കളെയും മുന്നണിയിൽ ചേർക്കും. മലകൈയേറുന്ന കൈയേറ്റക്കാരനെ കുടിയേറ്റ നേതാവിന്റെ കീഴിൽ അണിനിരത്തും. ഇത്തരത്തിൽ മുതലാളിത്തം എങ്ങനെയാണോ സാമ്പത്തിക മേൽക്കോയ്‌മ നിലനിർത്തുന്നത് അതേ കളിയാണ് തെരഞ്ഞടുപ്പ് മാർക്സിസവും ചെയ്യുന്നത്. അതുകൊണ്ടാണ് മാർക്സിസ്റ്റ് പാർട്ടികാരിയായിരുന്ന സി. കെ. ജാനു ഗോത്ര മഹാസഭയിലൂടെ ആദിവാസികളുടെ പാപ്പരീകരിക്കപെട്ട ജീവിതാവസ്ഥകളെ വിളിച്ചുപറയേണ്ടിവരുന്നത്. ചുരുക്കിപ്പറഞ്ഞാൽ ജാതി ഭൂതത്തിന്റെ പ്രേതബാധയിൽനിന്നും മാർക്സിസം മോചിക്കപ്പെട്ടിട്ടില്ല. അങ്ങിനെ വിമോചിതരവാത്തോളംകാലം മൂലധനത്തെ പഠിക്കാനുള്ള ഊന്നുവടിയായി മാർക്സിസത്തെ മനസിലാക്കാം. അത്രമാത്രം. കൂടുതൽ ഒന്നും പ്രതീക്ഷിക്കാനില്ല എന്നാണ് കേരളം നമ്മെ പഠിപ്പിക്കുന്നപാഠം. കുഞ്ഞാമൻ സാർ ഇനിയും തുറന്നെഴുതണം. അതിനായി കാത്തിരിക്കുന്നു.
Pradeep kumar
31 May 2020, 01:29 PM
ജാതി സാമൂഹിക പ്രശ്നം ആണ്. അതിനെതിരായ സമരം കീഴാളർക്ക് മാത്രമായി നടത്താനാകില്ല. ജാതിയെ തകർക്കുന്നതിന് വളരെ സമഗ്രമായ ഒരു സാമൂഹിക പ്രസ്ഥാനം ആവശ്യമാണ്. ഇതു അംബേദ്കറിനും ശരിക്ക് മനസിലായിട്ടില്ല. അത് കൊണ്ടാണ് അദ്ദേഹം separate ഇലക്ടറേറ്റിലും മത പരിവർത്തനത്തിലും ഒക്കെ ഫോക്കസ് ആയത്.. ആദിവാസികളുടെ പ്രസ്നങ്ങളിൽ അംബേദ്കർ ശ്രദ്ധ ചെലുത്തിയിരിന്നുന്നോ എന്നതും സംശയകരമാണ്.
V VIJAYAKUMAR
31 May 2020, 07:49 AM
എം കുഞ്ഞാമന്റെ ലേഖനം പ്രശ്നങ്ങളെയും പ്രവണതകളെയും കാണുകയും ശരിയായി വിശകലനം നടത്താണ് ശ്രമിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ, തന്റെ നിഗമനങ്ങളുടെ സിദ്ധാന്തവൽക്കരണത്തിലേക്കു അദ്ദേഹം മീൻകുന്നില്ല. അങ്ങനെയൊരു സിദ്ധാന്തവൽക്കരണത്തിന്റെ ആവശ്യമില്ല എന്ന സമീപനം അദ്ദേഹം സ്വീകരിക്കുന്നുണ്ടോ എന്ന് മനസ്സിലാകുന്നില്ല. ചിതറിയ ചിന്തയുടെ രൂപത്തിലാണ് അദ്ദേഹത്തിന്റെ ആശയങ്ങൾ രേഖപ്പെടുന്നത് . മാർക്സിനെ ഒരു നിർണ്ണയവാദി എന്ന് കാണുന്ന സമീപനം ലേഖനത്തിനുണ്ടോയെന്നു സംശയിക്കാവുന്നതാണ്. ന്യൂട്ടോണിയൻ മെക്കാനിക്സിന്റെ ആശയലോകം പ്രബലമായിരുന്ന കാലത്ത് ഒരു മനുഷ്യനിൽ സ്വാധീനിച്ചിരിക്കാമായിരുന്ന നിർണ്ണയവാദം മാർക്സിലും ഉണ്ടായിരുന്നു . പ്രവചനങ്ങളിലേക്കും മറ്റും പോകുന്ന പ്രവണതകൾ അതിന്റെ സൂചനയാണ്. എന്നാൽ, മാർക്സ് അക്കാലത്ത് വളരെ കുറഞ്ഞ അളവിൽ മാത്രമേ അത്തരം പ്രവണതകൾക്ക് കീഴ്പ്പെട്ടിരുന്നുള്ളൂ . വേര സസൂലിച്ച് മാർക്സുമായി നടത്തുന്ന കത്തിടപാടുകൾ നല്ല തെളിവാണ്. സാമ്പത്തികവാദപരമായ നിലപാടുകൾ മിക്കവാറും പിൽക്കാല സോവിയറ്റ് കമ്മ്യൂണിസ്റ്റുകൾ മാർക്സിസത്തിൽ കെട്ടിയേൽപ്പിച്ചതാണ്
Pankaj
30 May 2020, 05:44 PM
ശ്രീ കുഞ്ഞാമ നൊക്കെ വിമർശിക്കാൻ വേണ്ടി വിമർശിക്കുന്നത് പോലെ തോന്നുന്നു. ഉദാ: ലോകം മുതലാളിത്ത ഉല്പാദന ബന്ധത്തിൽ വന്നിട്ടുണ്ടായായിരുന്നില്ല. ഇന്നും വന്നിട്ടില്ല. ബ്രിട്ടീഷുകാരൻ സൂര്യനസ്തമിക്കാത്ത സാമ്രാജ്യം പിന്നെ ഫ്യൂഡൽ ഉൽപാദനവുമായിട്ടായിരുന്നോ? ഇന്ന് പിന്നെ എന്ത് ഉൽപാദന വ്യവസ്ഥയാണ്? അത് പോലെ തന്നയാണ് സംരഭത്വം, ഷെയർ തൊഴിലാളിക്ക് തുടങ്ങിയ ഭാവനകളും. Here career writers have nothing to say. ഇതാണ് അവസ്ഥ. മന്ദബുദ്ധികളുടെ മാർക്സിസ്റ്റ് സംവാദം എന്ന പഴയ പ്രയോഗം. :)
നിസാമുദ്ദീന്‍ ചേന്ദമംഗലൂര്‍
Jan 02, 2021
15 Minutes Read
മുനവറലി ശിഹാബ് തങ്ങൾ / മനില സി. മോഹന്‍
Dec 31, 2020
41 Minutes Watch
പ്രമോദ് പുഴങ്കര
Dec 20, 2020
23 Minutes Read
കെ. എസ്. ഇന്ദുലേഖ
Dec 18, 2020
6 Minutes Read
സെബിൻ എ ജേക്കബ്
Dec 17, 2020
19 Minutes Read
പി.ടി. കുഞ്ഞുമുഹമ്മദ് / അലി ഹൈദര്‍
Dec 13, 2020
15 Minutes Read
Truecopy Webzine
Dec 03, 2020
1 Minutes Read
ബി.രാജീവന്‍
Nov 30, 2020
3 Minutes Read
Kuriakose George
24 Oct 2020, 07:08 AM
'Dalits' as a seperate group is a super minority , hoping to seperately dominate political , economic landscape esp with antagonistic stance with identity politic at heart is a farfetched dream , with that approach it has achieved its maximum anything further if seen is simply out of sympathy from other dominant groups , rather from atleast now on should be about empathetic cooperation and contribution with other groups even if there is prejudice and inhibition from the dominant groups ,taking first step towards the latter constantly asserting the need for collective cooperation ,how streamlining dalit contributions in combination with other groups is for advancement of all and nation than falling to habit of using identity politic simply as a guilt mechanism to extract cooperation and not just about asserting issues faced in the social system.