ബീയാറിന്റെ സ്വപ്നങ്ങളിൽ നിന്ന് ഇനിയും സിനിമകൾ ഉണ്ടാകും, അത് കാണാൻ അയാൾ വരും

വി.എം. വിനുവിനൊപ്പം ലങ്കാധിപനായ രാവണന്റെ കഥ ചലച്ചിത്രമാക്കുവാൻ കൊതിച്ചു. ആ തിരക്കഥ ഞങ്ങൾ ഒരുമിച്ച് വായിച്ചു. ഞാനന്ന് വിനുവിന്റെ പല്ലാവൂർ ദേവനാരായണൻ എന്ന ചിത്രത്തിൽ അഭിനയിക്കുകയായിരുന്നു. പ്രസാദ് ആ ദിവസങ്ങളിൽ എന്നോടൊപ്പം താമസിച്ചു. സകലതിനേയും നേടിയ രാവണന്റെ ജീവിതം പുരാണത്തിനുമപ്പുറമുള്ള ഒരു കാഴ്ചയിലേക്ക് കൊണ്ടുപോകുന്ന തിരക്കഥയായിരുന്നു അത്. മമ്മൂട്ടി എന്ന മഹാനടനിലേക്ക് ആ ജീവിതം ചാർത്താമെന്ന് മോഹിച്ചു. മധുപാൽ ഗാനരചയ്താവ് ബീയാർ പ്രസാദിനെ ഓർമ്മിക്കുന്നു.

ൾക്കാർ ജീവിക്കുന്നതും മരിക്കുന്നതും മറ്റുള്ളവരുടെ മനസ്സിലാണ്. ഒരായുസ്സിൽ ഒരുപാടുപേരെ നമ്മൾ കാണും, പരിചയപ്പെടും, ഓർമയിൽ സൂക്ഷിക്കും. ചിലരൊക്കെ ഒപ്പമുണ്ടാവും, അവസാനം വരെ. ചിലർ ഒരു കാഴ്ചയിൽ തന്നെ മറഞ്ഞുപോകും. മരണം ഒരാളെ മറക്കുവാനുള്ള അനുഭവം അല്ല. കഴിഞ്ഞ കുറേ നാളുകളായി എനിക്ക് അടുപ്പമുള്ള പലരും ഓർമയിലേക്ക് മാത്രമായി മടങ്ങി. എല്ലാ ദിവസവും ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നു. മരണം തൊട്ടടുത്ത് ഒരു കൂട്ടുകാരനെപ്പോലെ സഞ്ചരിക്കുന്നു. മരണം മാത്രമാണ് സത്യം. ബാക്കിയെല്ലാം കഥകൾ. മരണം തനിക്ക് മാത്രം സംഭവിക്കുന്നതല്ലെന്ന് വിശ്വസിച്ച് ജീവിക്കുന്നവരാണ് നമ്മൾ. ആധിവ്യാധിമരണം തന്നെ ബാധിക്കുന്നതല്ലെന്ന് കരുതി ഒരു ജീവിതം. എന്നാൽ അടുത്ത നിമിഷത്തിലെന്ത് എന്നറിയുന്നില്ലെന്നു മാത്രം. എത്രമാത്രം കരുതിക്കൂട്ടിയുള്ള തീരുമാനത്തോടെയാണ് മനുഷ്യൻ ജീവിക്കുന്നത്. അത് പ്രതീക്ഷയാൽ അടിസ്ഥാനപ്പെടുത്തിയത്. ആശുപത്രിയിൽ ആയിരുന്നപ്പോഴും ഞാൻ പ്രതീക്ഷിച്ചു. അയാൾ ജീവിതത്തിലേക്ക് തിരിച്ചു വരും. ഒരനക്കം, ഒരു മിഴിതുറക്കൽ, അല്ലെങ്കിൽ ഒരു കരച്ചിൽ, അതുണ്ടാവും എന്നും അതിലൂടെ പൂർവ്വാവസ്ഥയിലേക്ക് നടന്നുകയറുമെന്നും. അതാണല്ലോ ഏതൊരുമനുഷ്യനും ആഗ്രഹിക്കുന്നത്. മരണം എത്തിയെന്നുറപ്പിച്ച് ആശുപത്രിയിൽ കിടന്നിട്ട് എത്രയോ പേർ ജീവിതത്തിലേക്ക് മടങ്ങിവന്നിട്ടുണ്ടല്ലോ. അങ്ങനെ കരുതാനായിരുന്നു പ്രസാദിനെയും ഞാൻ ആഗ്രഹിച്ചത്.

ആ പ്രസാദ് ഇന്നലെ മരിച്ചു. തിരുവനന്തപുരത്തെ ആശുപത്രിയിൽ തലച്ചോറിനേറ്റ ക്ഷതത്താൽ ചികിൽസയ്ക്കായി വന്ന നിമിഷത്തിലും കുറേ ദിവസം അവിടെ ചികിൽസിച്ചപ്പോഴും അത് മരണത്തിന്റെ വഴിയല്ല എന്നാശ്വസിക്കുവാനായിരുന്നു ശ്രമിച്ചത്. ഓരോ ദിവസവും അയാളെ ചികിൽസിക്കുന്നവരോടും ഒപ്പമുള്ളവരോടും അവസ്ഥകൾ ചോദിച്ച് പ്രതീക്ഷകൂട്ടി. നേരിയ പുരോഗതിയുണ്ടായി കോട്ടയത്ത് മെഡിക്കൽ കോളേജിലേക്ക് മാറ്റിയപ്പോൾ സമാധാനപ്പെട്ടു. അയാൾ തിരിച്ചുവരും. കഥകൾ പറഞ്ഞ് പാട്ടെഴുതും. ആഗ്രഹിച്ചുവച്ച കഥകൾ തിരശ്ശീലയിൽ ചിത്രങ്ങളാവും. ജീവിതം, ആഗ്രഹിക്കുന്നത് നടന്നുകിട്ടണമേയെന്ന സ്വപ്നം കൂടിയാണല്ലോ.

ബീയാർ പ്രസാദ്‌

പത്തിരുപത് വർഷം മുമ്പ് ശ്യാമപ്രസാദ് ചെയ്യുന്ന മണൽ നഗരം എന്ന പരമ്പരയുടെ കഥ കേൾക്കണമെന്ന് പറഞ്ഞ് രാമു മംഗലപ്പള്ളി എന്നെ കൂട്ടികൊണ്ടുപോയത് വഴുതക്കാടുള്ള പിഡബ്ല്യൂ ഗസ്റ്റ് ഹൗസിലേക്കായിരുന്നു. അവിടെ പ്രസാദ് ഉണ്ടായിരുന്നു. ഒട്ടും അപരിചിതത്വം തോന്നാത്ത ഒരു കൂടിചേരലായിരുന്നു അത്. കാരണം അയാളെ ഞാൻ ടെലിവിഷനിൽ കാണുന്നുണ്ടല്ലോ. സുപ്രഭാതം ചെയ്യുന്ന കാലമായിരുന്നു അത്. ഒരാൾ എങ്ങനെയാണ് മറ്റൊരാളെ അറിയുന്നത് എന്ന് എനിക്ക് മനസ്സിലായി, ജീവിക്കുന്ന ജീവിതത്തിൽ കൃത്യമായ കണക്കെടുപ്പ് ഉണ്ടാവണമെന്നും. മണൽ നഗരത്തിന്റെ കഥയുമായി ഗൾഫിൽ ഷൂട്ടു ചെയ്യുമ്പോഴും അതിൽ ഒപ്പം അഭിനയിക്കുമ്പോഴും പ്രസാദ് സൗഹൃദത്തിന്റെ ചിത്രങ്ങൾ വരച്ചു.

ഗൾഫിലെ ഷൂട്ട് കഴിഞ്ഞ് തിരിച്ചുവന്ന നാളിലൊക്കെ പലപ്പോഴും തിരുവനന്തപുരത്തെ കൂട്ടിൽ കാണുമ്പോൾ അയാൾക്ക് പറയാൻ ഒരുപാട് കഥകൾ ഉണ്ടായിരുന്നു. കുട്ടനാട്ടിലെ മണ്ണിൽ പുതഞ്ഞ കഥകളിൽ കവിതയുണ്ടായിരുന്നു. ചരിത്രവും പുരാണവും അതിലുമേറെ കെട്ടുകഥകളും അയാളുടെ വാക്കുകളിൽ വാങ്മയമായി. സിനിമകളിൽ പാട്ടെഴുതി തുടങ്ങിയപ്പോൾ കാണലുകളുടെ അടുപ്പം കുറഞ്ഞു. അതങ്ങനെയാണല്ലോ, തിരക്കുകൾ ആവുമ്പോൾ പരസ്പരം കൂടിച്ചേരലുകൾ ഉണ്ടാവില്ല.

ഷഡ്കാലഗോവിന്ദമാരാരെക്കുറിച്ച് ഒരു നാടകം എഴുതിയിരുന്നു. അത് സിനിമയാക്കുന്നതിനെക്കുറിച്ച് സംസാരിക്കുവാനായിരുന്നു വീണ്ടും കൂടിയത്. ലെനിൻ രാജേന്ദ്രനുമായി ചേർന്ന് ഒരു സിനിമ എന്നൊരു തീരുമാനം. മുരളിചേട്ടൻ ആയാൽ നല്ലത് എന്നൊക്കെ ആ വൈകുന്നേരങ്ങളിൽ ഉറപ്പിക്കുന്നു. കാടുവെട്ടിത്തെളിച്ച് പുതിയ വഴികൾ നമ്മൾ ഉണ്ടാക്കും എന്നാൽ ലക്ഷ്യമെത്തുന്നത് ചിലപ്പോൾ വഴിവെട്ടിയവരാവില്ല. കഥകൾ മനസ്സിൽ ജനിച്ച് മരിക്കുന്നതും ആവും. അത് നടക്കാതെ വന്നപ്പോഴായിരുന്നു വി.എം. വിനുവിനൊപ്പം ലങ്കാധിപനായ രാവണന്റെ കഥ ചലച്ചിത്രമാക്കുവാൻ കൊതിച്ചത്. ആ തിരക്കഥ ഞങ്ങൾ ഒരുമിച്ച് വായിച്ചു. ഞാനന്ന് വിനുവിന്റെ പല്ലാവൂർ ദേവനാരായണൻ എന്ന ചിത്രത്തിൽ അഭിനയിക്കുകയായിരുന്നു. പ്രസാദ് ആ ദിവസങ്ങളിൽ എന്നോടൊപ്പം താമസിച്ചു. സകലതിനേയും നേടിയ രാവണന്റെ ജീവിതം പുരാണത്തിനുമപ്പുറമുള്ള ഒരു കാഴ്ചയിലേക്ക് കൊണ്ടുപോകുന്ന തിരക്കഥയായിരുന്നു അത്. മമ്മൂട്ടി എന്ന മഹാനടനിലേക്ക് ആ ജീവിതം ചാർത്താമെന്ന് മോഹിച്ചു. ഇത് തന്നെയായിരുന്നു ചന്ദ്രോൽസവം എന്ന നോവലിന്റെയും കാര്യം. ആ കഥയും പലപ്പോഴായി പറഞ്ഞതായിരുന്നു.

മധുപാൽ

പ്രാചീനമണിപ്രവാളകൃതിയായ ചന്ദ്രോൽസവത്തെക്കുറിച്ച് വാതോരാതെ പറഞ്ഞു. മണിശേഖരനെന്ന കള്ളന്റെയും മേദിനി വെണ്ണിലാവിന്റെയും കഥ. കുറിഞ്ഞിമുതൽ നെയ്തൽ വരെ നീളുന്ന തിണകളുടെ കഥ. മഹാഭാരത രാമായണ ചിലപ്പതികാര മണിമേഖല കൃതികളിലൂടെയുള്ള സാഞ്ചാര കഥകൾ നിറഞ്ഞ കാലം. ഒരു ഘട്ടത്തിൽ ഒരു വലിയ പ്രൊഡക്ഷൻ കമ്പനി ചന്ദ്രോൽസവം സിനിമയാക്കുവാൻ ഉറപ്പിക്കുകയും ചെയ്തകാലം. മലയാളത്തിലെ ഏറ്റവും വലിയ എപിക് സിനിമയാവും എന്ന് വിശ്വസിച്ച കാലം. പക്ഷേ ആഗ്രഹങ്ങൾ നമ്മുടെ മനസ്സിൽ മാത്രമാണല്ലോ. ചന്ദ്രോൽസവം പിന്നീട് നോവലായി. ആ നോവൽ പ്രകാശനത്തിനും പ്രസാദ് എന്നെ വിളിച്ചു. മങ്കൊമ്പിലെ കൂട്ടുകാരുടെ ഒരു വലിയ സദസ്സിൽ അത് പ്രകാശനം ചെയ്യപ്പെട്ടു. ഒരുദിവസം മുഴുവനും നീണ്ടുനിന്ന പ്രകാശനചടങ്ങ്. കഥയും കഥകളിയും സംഗീതവുമായി ഒരു ദിനം. അടുത്തതും അറിഞ്ഞതുമായ കൂട്ടുകാരുടെ മേളം. ഒരു സിനിമ ചിത്രീകരിക്കുന്നതുപോലെ, അത് തിയേറ്ററിൽ എത്തുന്നതുപോലെ ആഹ്ലാദിപ്പിച്ച ദിവസം. പുസ്തകം പ്രസിദ്ധീകരിച്ച് കുറച്ച് നാൾ കഴിഞ്ഞ് പ്രസാദ് എന്നെ വിളിച്ചു. ആദ്യം എന്നോട് പറഞ്ഞത് അതിന്റെ അടുത്ത പതിപ്പ് ഇറങ്ങിയെന്നാണ്. രാവണനെയും നോവലാക്കുവാൻ അന്നയാൾ തീരുമാനിച്ചു. ഒന്നുറപ്പാണ്, ബീയാർ പ്രസാദ് എന്ന ശരീരം ഈ ഭൂമിയിലെ വാസം അവസാനിപ്പിച്ചാലും അയാളിവിടെ പൊഴിച്ചതും കൊത്തിയതുമായ വാക്കുകൾ കാലങ്ങൾക്ക് ശേഷവും അച്ചുകുത്തും. കേരളത്തിൽ കാറ്റിലാടുന്ന തെങ്ങോലകൾക്കൊപ്പം ജലോൽസവത്തിലെ ശീർഷകഗാനം പാടും.

പതിനഞ്ചാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ രചിക്കപ്പെട്ട, ദേവദാസികൾ പടുത്തുയർത്തിയ സാമ്രാജ്യത്തിന്റെ വിധികല്പിതമായ ജീവിതം എഴുതിയ ചന്ദ്രോൽസവം എന്ന നോവലും ആരാലോ ചലച്ചിത്രമാക്കപ്പെടും. അപ്പോഴും ബീയാർ പ്രസാദ് ഉണ്ടാവും. സൗഹൃദത്തിന്റെ നിലാവ് പോലെ ചേർത്തുനിർത്തി കഥ പറയുവാൻ അയാൾ വരും. ആഗ്രഹങ്ങൾ പൂർത്തീകരിക്കുന്നത് മരിച്ച ജീവനല്ലല്ലോ. ആലപ്പുഴയിലെയോ കോട്ടയത്തെയോ തിരുവനന്തപുരത്തെയോ വഴികളിൽ അയാൾ കാത്ത് നില്ക്കും. മഴയും വെയിലും പകലും രാത്രിയും ആ കാത്തിരിപ്പ് കാണും.

Comments