മഹാത്മ അയ്യങ്കാളിയുടെ ജീവിതത്തെ ആസ്പദമാക്കി മാപ്പിളപ്പാട്ടു സാഹിത്യത്തിലെ പാട്ടുകാവ്യ ശാഖയില്‍പെട്ട മാലപ്പാട്ടിന്റെ ഇശലില്‍ കോര്‍ത്തെടുത്ത ഒരു മാലപ്പാട്ടുകാവ്യം
16 Jun 2020, 05:05 PM
അല്ലാഹിന്‍ തിരുനാമം
ചൊല്ലിത്തുടങ്ങുന്നേ
അല്ലലതില്ലാതീ
കാവ്യമൊരുക്കുവാന്‍.
മുത്തായ ബേദാമ്പര്‍
കാട്ടിക്കൊടുത്തതാം
മുത്തായൊരായത്ത-
തിക്കവിയോതുന്നേ.
മുഹ് യിദ്ദീന്‍ശൈഖോരേ
പോരിശപാടിയ
മുഹ് യിദ്ദീന്‍മാലയെ
മുന്നേനിവര്‍ത്തുന്നേ.
മാലപ്പാട്ടിശലില്‍
മലയാളം പോറ്റിയ
ഖാസിമുഹമ്മദോ-
രെന്നശായിര്‍കളേ,
ഖല്‍ബിലിന്നുസ്താദായ്-
കണ്ടു മടിയാതെ
ആദരവായിരം
ഓതിത്തുടങ്ങുന്നേ.
ആദിമനിതര്‍തന്‍
നീതിതന്‍ തേട്ടത്താല്‍
ആദിമ കേരളം
നേരംവെളുത്തിട്ടേ.
അയ്യവര് തന്നുടെ
ഹുഖ് വത്തതിനാലേ
അന്നത്തെസ്സമാനിന്‍
കോട്ടം കുറഞ്ഞിട്ടേ.
അക്കാലം തന്നിലീ
നാടിന്നു വെട്ടമായ്
അത്തലതിന്‍മീതേ
നജ്മായി നിന്നോവര്‍
അയ്യനും മാലക്കും
മകനായിട്ടുള്ളോവര്‍
അയ്യങ്കാളിയെന്ന
പേരിലറിഞ്ഞോവര്‍.
അകമില്‍ കരുത്തുമായ്
കാലത്തിന്നാജലം
മാറ്റിത്തിരിക്കാനായ്
വന്നുപിറന്നോവര്‍.
ജാതിയിരുട്ടിനെ
വെക്കമായ് നീക്കുവാന്‍
ജാതമാം വീരത്തം
തന്നാലേയുള്ളോവര്‍.
വെങ്ങാനൂരിലങ്ങ-
പ്ലാവത്തറവീട്ടില്‍
മിന്നും ചരിതമായ്
പോറ്റി വളര്‍ന്നോവര്‍.
ആ മഹാത്മാവിന്റെ
ഒളിയേറും സീറ ഞാന്‍
ഇശലിനാല്‍ കോര്‍ത്തൊരു
മാലകൊരുക്കുന്നേ.
രണ്ടായിരമാണ്ടും
പിന്നെയിരുപതും
കൊല്ലത്തിലിക്കവി
കോര്‍വയൊരുക്കുന്നേ.
മേപ്പയ്യൂരത്തുറ
തന്നില്‍പിറന്നോവര്‍
അനസെന്നൊരിസ്മിന്‍
വിലാസമതുള്ളോവര്‍.
ജന്മി ഭരണത്തിന്‍
ജാതീയക്കോട്ടെയില്‍
ആദിമനിതരന്നാ-
കെവലഞ്ഞാരേ.
മുമ്പന്‍മാരായുള്ളോര്‍
നാടുവാഴുന്നേരം
കീഴാളര്‍ക്കൊന്നുമേ-
യില്ലൊരവകാശം.
നാലായ്ത്തിരിഞ്ഞൊരാ-
ജ്ജാതിക്കാര്‍ക്കപ്പുറം
നിലയൊന്നുമില്ലാതേ
അല്‍ഫുബഷറ്കളും.
ഹുഫ്‌റയതിനുള്ളില്‍
ഇലയൊന്നു പാകീട്ട്
സുപ്രയായ് കാണേണ്ട
ഗതികെട്ട വാഴ് വാമേ.
കൊട്ടകക്കോരിയില്‍
തണ്ണിയെടുക്കാനായ്
കിണറിനെച്ചെന്നന്ന്
തൊട്ടാലയിത്തമേ.
ജദീദാമാടൈകള്‍
വാങ്ങിയെന്നാകിലും
ചേറിനെച്ചേര്‍ത്തു
ധരിക്കേണ്ടും നായമേ.
കല്‍ബുമപ്പൂച്ചയും
നടയാകുമ്മൂലമില്‍
കീളേപിറന്നോര്‍ക്ക്
തീണ്ടലതുണ്ടാമേ.
മേല്‍ജാതിക്കായന്ന്
തീര്‍ത്തൊരുപാതതന്‍
മേലേനടക്കുവാന്‍
അന്നില്ലതക്കുമേ.
കച്ചേരി കൂടുന്ന
അങ്കണമൊന്നതില്‍
പുക്കകം കൊള്ളാനും
ആദലത്തില്ലാമേ.
ഒന്നിച്ചിരിക്കാനും
ഒന്നിച്ചൊന്നുണ്ണാനും
ഒന്നിച്ചു നില്‍ക്കാനും
ഒക്കാത്തക്കാലമേ.
കണ്‍മുന്നില്‍ പെട്ടെന്നാല്‍
വംശം കുറഞ്ഞോര്‍ക്ക്
ക്രൂരമാം മര്‍ദ്ദനം
കിട്ടുമുറപ്പാമേ.
ഇങ്ങനെ കൂട്ടിയാല്‍
കൂടാത്തൊരായിരം
ജാതിത്തരങ്ങള്‍
പലതുണ്ടക്കാലമേ.
കിലുകിലെ മണിയുള്ള
കാളയെക്കെട്ടിയ
വില്ലുവണ്ടിതന്നി-
ലേറിനിറഞ്ഞോവര്‍.
ഇരട്ടയാം കാളയെ
പ്പൂട്ടിയലങ്കാരം
ഇരവു പകലിലും
മോടിയായ് കണ്ടോവര്‍.
തമ്പ്രാക്കളോടുന്ന
രാജവഴികളില്‍
തന്മതദ്ധൈര്യത്തോ-
ടോടിനടന്നോവര്‍.
നാടിന്റെമുതലിനാല്‍
തീര്‍ത്തൊരുപാതയില്‍
നാട്ടുകാര്‍ക്കാകെയും
പോകാമെന്നായോവര്‍.
ആരുംനടക്കാനൊരു-
ങ്ങാത്തചാലൈയില്‍
ആഫിയത്തോടേ
നടത്തം തുടര്‍ന്നോവര്‍.
പൊതുവഴി തന്നിലെ
വേലികളെല്ലാമേ
അവധിയതില്ലാതെ
നീക്കിക്കളഞ്ഞോവര്‍.
പലമട്ടിലന്യായം
മുറിയാതതുണ്ടായേ
പതറാതെ ന്യായമ-
ണൈത്തു പിടിച്ചോവര്‍.
വെള്ളത്തലപ്പാവില്‍
അഭിമാനം കൊണ്ടോവര്‍
മേലേക്കുയര്‍ത്തിയ
ശീര്‍ഷമതുമുള്ളോവര്‍.
മേല്‍മീശതന്നുടെ
പൗരുഷ കാന്തിയും
മേലിട്ട കോട്ടിന്റെ
ചേലുമതുള്ളോവര്‍.
കാണ്മാന്‍ പോയ് ദിവാനെ
കാവല്‍തടഞ്ഞാറേ
കമ്പിയടിച്ചന്ന്
കണ്ടിട്ടു പോന്നോവര്‍.
മതമ്മാറിച്ചെന്നെന്നാല്‍
തോല്‍ക്കുന്ന ജാതിയെ
മാറാമതത്താലേ-
അമ്പിക്കാന്‍നിന്നോവര്‍.
പൊതുജീവിതത്താലേ
വേര്‍ജാതിച്ചിന്തയെ
പൊതുവേ കുറയ്ക്കാമെ-
ന്നോര്‍ത്തു നടന്നോവര്‍.
പൊതുവെന്നൊരില്‍ഹാമിന്‍
മേന്മയറിഞ്ഞോവര്‍.
പൊതുവിടം തീര്‍ക്കുവാന്‍
മുന്നണി ചേര്‍ന്നോവര്‍.
മനുഷ്യരെന്നാരുമേ
മിണ്ടാത്തൊരക്കാലം
മാനുഷരാകാനായ്
ചൊല്ലിക്കൊടുത്തോവര്‍.
നാടിത് യേവര്‍ക്കും
തുല്യമേയെന്നോതി
സമത തന്‍ വിത്തന്ന്
നട്ടുനനച്ചോവര്‍.
പൊതുമണ്ഡലമെന്ന
സംസ്‌ക്കാരപ്പുതുമയെ
മലയാള മണ്ണിലും
വിളയിച്ചുവെച്ചോവര്‍.
അവരെ കയറ്റാത്ത
ചന്തയില്‍ കേറീട്ട്
അച്ചന്ത നാടിന്ന്
പൊതുവാക്കിവെച്ചോവര്‍.
ചന്തയിലാകെ
മനുഷ്യരും കൂടീട്ട്
ലങ്കുന്ന ചന്തയെ
കണ്ടു മുതിര്‍ന്നോവര്‍.
വെങ്ങാനൂരില്‍നിന്നും
പതിനെട്ട് തൊണ്ണൂറ്റി
മൂന്നാകുംകൊല്ലത്തില്‍
യാത്രതുടങ്ങിയോര്‍.
കുലുങ്ങുംസഫറതു
കണ്ടൊരാമുമ്പന്മാര്‍
കാട്ടിയൊരക്രമം
കൂസാതെ നേരിട്ടോര്‍.
സാധുജനവര്‍ഗ്ഗ
പരിപാലനമാലേ
സാധ്യമായൊരു കൂട്ടം
നോക്കിയെടുത്തോവര്‍.
അധികാരം പങ്കിടാനു -
ള്ളൊരവകാശം
ജനതയ്ക്കതൊക്കെയു-
മുണ്ടെന്നുറച്ചോവര്‍.
തിരുവിതാങ്കൂറില -
ക്കുടിമകസ്സഭയിലെ
തിരുമെമ്പറായന്ന്
ഹാലത്തതുള്ളോവര്‍
തൊണ്ണൂറാമാണ്ടില്
മലയാളവര്‍ഷത്തില്‍
ഉണ്ടായസമരത്തില്‍
വീര്യം വിളിച്ചോവര്‍.
മാടമ്പിമാരവര്‍
മൊടയുമായ് വന്നാരേ
വാട്ടമതില്ലാതെ
തങ്കാലില്‌നിന്നോവര്‍.
വേലയില്‍ വാടിയ
ബാലമുഖം കണ്ട്
വേവലതിനാലേ
ഉള്ളം പിടഞ്ഞോവര്‍.
ബാലകരൊക്കെയും
വേലയെ വിട്ടിട്ട്
പാഠം പഠിക്കേണമെ-
ന്നതുരത്തോവര്‍.
പലജാതി മക്കളായ്
വളരും കിടാങ്ങളെ
ഒരുമയിലൊന്നാകെ
ചേര്‍ക്കുവാന്‍ ചെന്നോവര്‍.
തയ്യലാം പഞ്ചമി-
തന്നെയും കൊണ്ടന്ന്
പളളിക്കൂടമൊന്നില്‍
പടിയേറിച്ചെന്നോവര്‍.
പെണ്‍കിടാവുതന്റെ
പേടിവിറ കണ്ട്
പുഞ്ചിരിതൂകിയൊ -
ന്നതിനെക്കുറച്ചോവര്‍
അതിനാലരിശമില്‍
ജന്മിമാര്‍ കത്തിച്ച
പാഠശാലയ്ക്കാ-
യന്നൂക്കോടെ നിന്നോവര്‍.
പളളിക്കൂടം തന്നില്‍
പണമൊന്നും നല്‍കാതെ
വിജ്ഞാനം നല്‍കുവാന്‍
ഭാഷണം ചെയ്‌തോവര്‍.
അര്‍ഭകര്‍ക്കെല്ലാമേ
ഉച്ചവിശപ്പിന്നായ്
കഞ്ഞി കൊടുക്കാനും
സഭയില്‍ പറഞ്ഞോവര്‍.
പഠിപ്പ് തുടരുവാന്‍
നിസ്വരായുള്ളോര്‍ക്ക്
സര്‍ക്കാരിന്‍ പിന്തുണ
വേണമെന്നായുള്ളോര്‍.
മറ്റാരും കാണാത്ത
നൊമ്പരം കാണുവാന്‍
ദീര്‍ഘമാം ദര്‍ശനം
അത്രമേലുള്ളോവര്‍.
പത്തോളം ബിരുദക്കാര്‍
സ്വന്തസമുദായ.
പത്തരമാറ്റാകാന്‍
സ്വപ്നത്തെകണ്ടോവര്‍.
അക്കിനാവന്നാളില്‍
ദേശപിതാവോട്
കണ്‍മുന്നില്‍ കാണുവാന്‍
വെളിവായിട്ടോതിയോര്‍.
നാളെയിക്കേരളം
പണിയുമറിവിനെ
ഉള്‍ക്കണ്ണുകൊണ്ടന്ന്
മുന്നാലെകണ്ടോവര്‍.
അറിവില്‍നിറയുവാന്‍
ആദിമനുജര്‍ക്ക്
അതിനായ് ത്വരീഖത്ത്
കാട്ടിക്കൊടുത്തോവര്‍.
സാര്‍വത്രികമാകും
വിജ്ഞാനം നേടുവാന്‍
സര്‍വ ജനത്തോടും
മുന്നേ പറഞ്ഞോവര്‍.
ഇല്‍മതുതടയുവാന്‍
ജന്മി തുനിഞ്ഞാറേ
പാടത്തിലധ്വാനം
നിര്‍ത്തീട്ടു പോന്നോവര്‍.
പൊതു പളളിക്കൂടത്തിന്‍
സംസ്‌ക്കാരം നാടാകെ
പെരുമയില്‍ തീര്‍ക്കുവാന്‍
സമരം തുടങ്ങിയോര്‍.
ആണ്ടൊന്ന് കൂടുമ-
ത്തൊഴിലുമുടക്കിനായ്
ആകെ ജനത്തെയും
പിന്നാലെ കൂട്ടിയോര്‍.
മട്ടിപ്പുല്ലാകെ വളര്‍-
ന്നൊരു പാടങ്ങള്‍
ജന്മിമാര്‍ക്കൊക്കെയും
കാട്ടിക്കൊടുത്തോവര്‍.
വേലയതില്ലാത്ത
കര്‍ഷകര്‍ തന്നുടെ
വേവലതൊക്കെയും
തീര്‍ക്കും നനവായോര്‍.
പട്ടിണിയാണ്ടൊരാ
കര്‍ഷകര്‍ക്കാകെയും
പഞ്ഞമൊതുക്കാനായ്
അന്നം കൊടുത്തോവര്‍
വഞ്ചിചരിതത്തില്‍
ഒന്നാമതുണ്ടായ-
ക്കര്‍ഷകസമരത്തില്‍
മുമ്പരവരായോര്‍.
തൊഴിലുമുടക്കിന്റെ
ഫിക്‌റത്ത് ലോകര്‍ക്കായ്
ആരുമേയോര്‍ക്കാത്ത
കാലമിലോര്‍ത്തോവര്‍.
സാധുജനങ്ങള്‍തന്‍
പുലയക്കരുത്തിനാല്‍
ജാതിയനീതിയെ
തോല്‍പ്പിച്ചുവെച്ചോവര്‍.
പ്രതിരോധ സമരത്തിന്‍
ഒന്നാമതധ്യായം
അവരുടെ കൈകളാല്‍
ലോകത്തിന്നേകിയോര്‍.
പെരിനാടകമിലായ്
വീരരാം പെണ്ണുങ്ങള്‍
ചരിതം രചിക്കുവാന്‍
ഹേതുവതായോവര്‍
തന്നുടെ തടി നേരെ
അന്നാളിലുണ്ടായ
ലഗളയതിലെല്ലാം
അഞ്ചാതെ നിന്നോവര്‍
പലരുമേ പകയോടെ
ലഗളക്കായ് വന്നാലും
ആദലത്തുന്നൂറിന്‍
തെളിമയതുള്ളോവര്‍.
എല്ലാമിടമിലും
പെണ്ണിന്നുമാണിന്നും
ലേശവും മാറ്റത്തെ
കാണാതെ കണ്ടോവര്‍.
മാറുമറച്ചു നടക്കുവാന്‍
ചൊന്നാരേ
മാറുമറച്ചോര്‍ക്ക്
കാവലായ് നിന്നോവര്‍.
കേമന്‍മാരായുള്ളോര്‍
അഭ്യാസം കാട്ടുവാന്‍
പലവട്ടം ചെന്നപ്പോള-
തിനെത്തടഞ്ഞോവര്‍.
മേല്‍മുണ്ടണിയാനായ്
പലരും കൊതിച്ചാരേ
അക്കൊതി തീര്‍ക്കുവാന്‍
അവരെ തുണച്ചോവര്‍.
കല്ലിനാല്‍തീര്‍ത്തൊരു
മാലയറുത്താരേ
കല്ലയും മാലയും
വേണ്ടായെന്നോതിയോര്‍.
താന്താന്‍നിരന്തരം
ചെയ്യുന്ന വേലയില്‍
തന്റെയവകാശം
കാട്ടിക്കൊടുത്തോവര്‍.
ഏനുടെവേര്‍പ്പിനാലൂര്
വളരുമ്പോള്‍
ഏനുമേകൂടിയാണൂര-
തെന്നോതിയോര്‍.
മണ്ണിലിളവില്ലാ
വേലചെയ്യുന്നോര്‍ക്ക്
മണ്ണതുനല്‍കുവാന്‍
സഭയോടുണര്‍ത്തിയോര്‍.
മന്നില്‍ പിറന്നോര്‍ക്ക്
മണ്ണിന്നവകാശം
തുല്യമായെങ്ങുമേ
വേണമെന്നുള്ളോവര്‍.
ഹഖായചോദ്യത്താല്‍
സഭയില്‍നിന്നക്കാലം
പുതുവല്‍നിലമേറെ
വാങ്ങിക്കൊടുത്തോവര്‍.
ചരിതത്തിലന്നോളം
ഇല്ലാചരിതത്തെ
ചേറില്‍നടുന്നോര്‍ക്ക്
പെരുമയായ് ചേര്‍ത്തോവര്‍.
പൊതുനീതി വിടരുന്ന
പുതുലോകം തീര്‍ക്കുവാന്‍
പുതുമയിലുള്ളൊരു
നിലമന്നൊരുക്കിയോര്‍.
ആ നിലം തന്നിലായ്
തന്നുടെനാടിനെ
മാറ്റിപ്പണിയുവാന്‍
മേന്മയതുണ്ടായോര്‍.
കേരളമാകെയി-
ന്നോടും വഴികളില്‍
വീര വില്ലു വണ്ടി-
യോര്‍മ്മനിറച്ചോവര്‍.
സഞ്ചാരസ്വാതന്ത്ര്യ
മെന്നുള്ള ഹുല്‍മിനെ
ജനതയ്ക്കകമിലാ-
യിട്ടുകൊടുത്തോവര്‍.
ആധുനികമായൊരീ-
മട്ടില്‍ കേരളം
ആയുസ്സതിനാലെ
തോറ്റിയെടുത്തോവര്‍.
പലരുമേ കണ്ണിനാല്‍
കാണാത്തക്കാഴ്ചകള്‍
തന്നുടെകണ്ണാലേ
കണ്ടിട്ടു ചൊന്നോവര്‍.
നീതിയതില്ലാതെ -
ഇരുളാണ്ടമയമില്‍
നീതിയാം താരകം
പോലെ തെളിഞ്ഞോവര്‍
ഉദ്യോഗമേവര്‍ക്കും
വീതിച്ചു നല്‍കുവാന്‍
വേണ്ടാ മടിയെന്നും
എഴുതിക്കൊടുത്തോവര്‍.
സമതയതില്ലാത്ത
ചട്ടമൊതുക്കാനായ്
ജന്മി-ഭരണത്തെ
ചൂണ്ടിപ്പറഞ്ഞോവര്‍.
യോഗ്യരായുള്ളൊരു
സാധുജനത്തിന്നും
സര്‍ക്കാരുദ്യോഗമേ
നേടിക്കൊടുത്തോവര്‍.
എണ്ണിയാല്‍ തീരാത്ത
കേളിയതുള്ളോവര്‍
മലയാള രാജ്യത്തിന്‍
നായകരായോവര്‍.
സ്വച്ഛന്ദമായി നാം
പാര്‍ക്കുന്ന നാടകം
അവരുടെയധ്വാന
മിച്ചമതോര്‍ക്കേണം.
അവരുടെ ദറജയെ
ഭാഷയില്‍ ചേര്‍ക്കുവാന്‍
ശായിര്‍കളേറേയും
കോര്‍വയൊരുക്കേണം.
പൊലിമയതേറിയ
സീറയില്‍ നിന്നല്‍പ്പം
ഇശലിനാലോതി
ഞാനിവിടെചുരുക്കുന്നേ.
........ ...... .....
കുറിപ്പുകള്‍
ബേദാമ്പര്‍- മുഹമ്മദ്‌നബി
ശൈഖ്- ഗുരുക്കന്മാരില്‍ പ്രമുഖര്‍
ശായിര്‍-കവി
ഖല്‍ബ് - മനസ്
ഉസ്താദ് - ഗുരു
ഹുഖ് വത്ത്- സാഹോദര്യം
സമാന്‍ - കാലം
നജ്മ് - നക്ഷത്രം.
ആജലത്ത് - ചക്രം
സീറ-ചരിത്രം
കോര്‍വ - രചന
ഇസ്മ് - പേര്
അല്‍ഫുബഷര്‍കള്‍ - ആയിരക്കണക്കിന് മനുഷ്യര്‍
ഹുഫ്ര- കുഴി
സുപ്ര -ഭക്ഷണം കഴിക്കാനിടുന്നവിരി
ജദീദ് - പുതിയ
കല്‍ബ് - നായ
ഹക്കു- അവകാശം
ആദലത്ത് - നീതി
ആഫിയത്ത് - ആരോഗ്യം, കരുത്ത്
ഇല്‍ഹാം - ബോധം
സഫര്‍ - യാത്ര
ഹാലത്ത്- ഉന്നതസ്ഥാനം
കുടിമകന്‍ - പ്രജ
ത്വരീഖത്ത് - മാര്‍ഗ്ഗം
ഫിക്രത്ത്- ആശയം
ആദലത്തുന്‍ നൂര്‍- നീതിതന്‍ വെളിച്ചം
ഹഖായ - സത്യമായ, യഥാര്‍ത്ഥത്തിലുള്ള
ഹുല്‍മ് - സ്വപ്നം
ദറജ പദവി
അയ്യങ്കാളി: മലയാളി സാമൂഹികതയുടെ രാഷ്ട്രീയ യുവത്വം
Joseph Maliakan
19 Jun 2021, 01:43 PM
Great tribute which was overdue to Ayankali.
ഇബ്രാഹിം പുനത്തിൽ
2 Nov 2020, 08:06 AM
മനോഹരമായ രചന സാംസ്കാരിക ലോകത്തിന് ഒരു മികച്ച സംഭാവനയായി മാറിയിരിക്കുന്നു ഈ കാവ്യശില്പം
Bijeesh
26 Jul 2020, 07:51 AM
ഇശലുകളാൽ തീർത്ത അയ്യങ്കാളി ചരിതം പുതുമ നിറഞ്ഞത്... മാഷിന് എല്ലാവിധ ആശംസകളും നേരുന്നു..
ഷിബൂഷ്
5 Jul 2020, 08:06 PM
അനസ്, ചരിത്രമെഴുതി. അഭിനന്ദനങ്ങൾ
ജയേഷ്.വി.കെ
26 Jun 2020, 08:29 PM
കുറേ നാളുകളായി ഈ കവിത കിട്ടിയിട്ട് ഇന്നാണ് ചൊല്ലിയത് കേൾക്കുവാനും വായിക്കുവാനും കഴിഞ്ഞത് ,അറിവുകൾ തലമുറകളിലേക്ക് കൈമാറാതെ പോകുന്നതിലെ അപര്യാപ്തത നികത്താൻ അനസ് മാഷിൻ്റെ ശ്രമങ്ങൾക്ക് അഭിനന്ദനങ്ങൾ.
ഓണിൽ രവീന്ദ്രൻ
17 Jun 2020, 07:28 PM
അയ്യങ്കാളിയുടെ സാമൂഹ്യ പ്രസക്തി മാലപ്പാട്ട് രൂപത്തിൽ അവതരിപ്പിച്ച അനസ് മാഷിന് അഭിനന്ദനം.മലയാള സാഹിത്യ ചരിത്രത്തിൽ പുതുതാമ്പായി ഇക്കാവ്യം പ്രകാശം പരത്തി നിൽക്കും.
Praveen
17 Jun 2020, 06:31 PM
സർ... അയ്യങ്കാളി മാല വേറിട്ട ഒരു മാലപ്പാട്ടായി മാപ്പിളപ്പാട്ടിൽ ശോഭിക്കും
Yunus
17 Jun 2020, 02:06 PM
My blood vessals brightened as I go through following lines... തമ്പ്രാക്കളോടുന്ന രാജവഴികളില്‍ തന്മതദ്ധൈര്യത്തോ- ടോടിനടന്നോവര്‍. Greetings to author...
C P Aboobacker
17 Jun 2020, 01:11 PM
നന്നായിട്ടുണ്ട്.
വി.കെ. ബാബു
Jan 28, 2023
8 minutes read
ഇ.എ. സലീം
Jan 12, 2023
9 Minutes Watch
ടി.ഡി രാമകൃഷ്ണന്‍
Jan 07, 2023
27 Minutes Watch
എം. ജയരാജ്
Jan 06, 2023
12 Minutes Read
മധുപാൽ
Jan 05, 2023
5 Minutes Read
Hidaythulla
28 Aug 2021, 07:46 PM
Super