മുസ്ലിം സ്ത്രീകൾക്ക് തുല്യ സ്വത്ത്:
മതനേതൃത്വത്തെ മതേതര സമൂഹം
എങ്ങനെ നേരിടണം?
മുസ്ലിം സ്ത്രീകൾക്ക് തുല്യ സ്വത്ത്: മതനേതൃത്വത്തെ മതേതര സമൂഹം എങ്ങനെ നേരിടണം?
മുസ്ലിം സ്ത്രീകളുടെ സ്വത്തവകാശമോ വ്യക്തിനിയമങ്ങളില്‍ നേരിടേണ്ടിവരുന്ന വിവേചനമോ ഹിന്ദുത്വ രാഷ്ട്രീയം ആയുധമാക്കുന്നത് അവരുടേതായ മുസ്ലിം അന്യവത്ക്കരണ പ്രക്രിയയുടെ ഭാഗമായാണ്. അക്കാരണം പറഞ്ഞ് സ്ത്രീകളുടെ ജനാധിപത്യാവകാശങ്ങള്‍ക്കുള്ള സമരങ്ങളെ മാറ്റിനിര്‍ത്താനാകില്ല. ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ ഒരു ജനാധിപത്യ സമൂഹത്തിനോട് എന്താണോ ചെയ്യുന്നത് അതാണ് മുസ്ലിം സ്ത്രീകളോട് ഇസ്ലാമിക നിയമങ്ങള്‍ ചെയ്യുന്നത്. സ്ത്രീകളുടെ പൗരാവകാശങ്ങള്‍ സംബന്ധിച്ച വിഷയങ്ങളില്‍ മതനേതൃത്വങ്ങള്‍ ഉയര്‍ത്തുന്ന എതിര്‍പ്പുകളെ ഒരു മതേതര, ജനാധിപത്യ സമൂഹം എങ്ങനെയാണ് നേരിടേണ്ടത് എന്ന് ആലോചിക്കേണ്ട സമയമായിരിക്കുന്നു.
13 Dec 2022, 06:22 PM
സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും സ്വത്തില്‍ തുല്യാവകാശം നല്‍കുമെന്ന് പറഞ്ഞാലും അത് നടപ്പാക്കിയാലും അത് ഇസ്ലാമിക വിരുദ്ധമാണെങ്കില്‍ അത്തരത്തിലൊരു ഇസ്ലാം ജനാധിപത്യവിരുദ്ധമാണ് എന്ന ലളിതമായ അര്‍ത്ഥം മാത്രമാണ് നാമതില്‍ കാണേണ്ടത്. കേന്ദ്ര സര്‍ക്കാരിന്റെ ലിംഗനീതി പ്രചാരണ പരിപാടിയുടെ ഭാഗമായി കുടുംബശ്രീ സംഘങ്ങളില്‍ ചൊല്ലാന്‍ നല്‍കിയ പ്രതിജ്ഞയില്‍ ‘പെൺമക്കള്‍ക്കും ആൺമക്കള്‍ക്കും സ്വത്തില്‍ തുല്യാവകാശം നൽകും' എന്ന ഭാഗം ഇസ്ലാമിക വിരുദ്ധവും ഭരണഘടന നല്‍കുന്ന മതസ്വാതന്ത്ര്യം ഹനിക്കുന്നതുമാണെന്ന വാദവുമായി ഇസ്ലാമിക സംഘടനകളും അവയെ പ്രതിനിധീകരിക്കുന്ന മതവാദികളും രംഗത്തുവന്നതിന്റെ ഭാഗമായാണ് കേരളീയ സമൂഹത്തില്‍ ഇസ്ലാമും സ്ത്രീകളും പൗരാവകാശങ്ങളും, മതങ്ങളും സ്ത്രീകളുടെ അവകാശങ്ങളും, ഏകീകൃത സിവില്‍ കോഡ് എന്നിവയെക്കുറിച്ച് വീണ്ടും ചര്‍ച്ച ഉയര്‍ന്നുവന്നത്. ഇപ്പറഞ്ഞ എല്ലാ വിഷയങ്ങളും പരിശോധിക്കുക എന്നത് ഈ ലേഖനത്തിന്റെ പരിധിയില്‍ വരുന്നില്ല. സ്ത്രീകളുടെ പൗരാവകാശങ്ങള്‍ സംബന്ധിച്ച വിഷയങ്ങളില്‍ മതനേതൃത്വങ്ങള്‍ ഉയര്‍ത്തുന്ന എതിര്‍പ്പുകളെ ഒരു മതേതര, ജനാധിപത്യ സമൂഹം എങ്ങനെയാണ് നേരിടേണ്ടത് എന്ന ആലോചനയാണ് നടത്തുന്നത്.
മതവും ഭൗതികവാദവും
നിലവിലെ വിവാദവിഷയത്തിലേക്ക് കടക്കുന്നതിനുമുമ്പ് മതവും മതവിശ്വാസികളും മതസ്ഥാപനങ്ങളും മതപൗരോഹിത്യവും ഒരേ തരം താത്പര്യങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നതെന്നും ഇവയെല്ലാം ഏകശിലാരൂപത്തില്‍ നില്‍ക്കുന്ന ഒന്നാണെന്നുമുള്ള ധാരണയുടെ പുറത്തുകടക്കേണ്ടതുണ്ട്. മതം ഒരു സാമൂഹ്യ യാഥാര്‍ത്ഥ്യവും ജനങ്ങളുടെ ജീവിതത്തെ പല രീതിയിലും നിയന്ത്രിക്കുകയും സ്വാധീനിക്കുകയും ചെയ്തുപോരുന്ന ഒന്നുമാണ്. മതത്തിന്റെ നിലനില്‍പ്പും അതിന്റെ വളര്‍ച്ചയുമെല്ലാം നാഗരികതയുടെ വികാസപരിണാമത്തിന്റെ ഭാഗവുമാണ്. എങ്ങനെയാണോ മതങ്ങള്‍ ഈ വിശാലമായ മനുഷ്യനാഗരികതയുടെ ഭാഗമായിരിക്കുന്നത് അതുകൊണ്ടുതന്നെ അവ അതേ നാഗരികതയുടെ ഭാഗമായുള്ള മാറ്റങ്ങള്‍ക്കും പരുവപ്പെടലുകള്‍ക്കും പലപ്പോഴും അപ്രസക്തമായ തരത്തിലേക്ക് തള്ളപ്പെടാനും നിയോഗമുള്ളവയാണ്. ആത്യന്തികമായ ശരിയുടെ ഭാഗമായിരിക്കുക എന്ന മതങ്ങളുടെ അവകാശവാദം നിലനില്‍ക്കാന്‍ കഴിയാത്ത ഒന്നാണ്. മനുഷ്യന്റെ സാമൂഹ്യജീവിതത്തിന്റെ ഭാഗമായിരിക്കുന്നു എന്നതുകൊണ്ടുതന്നെ അടിമുടി വിലയിരുത്തലുകള്‍ക്കും സാമൂഹ്യവൈരുദ്ധ്യങ്ങളുടെ ഭാഗമായ ഏറ്റുമുട്ടലുകള്‍ക്കും അവ വിധേയമാകും.

പുതുതായി രൂപപ്പെടുന്ന രാഷ്ട്രീയ, സാമൂഹ്യ ബോധത്തിനും മാറ്റങ്ങൾക്കും വിധേയമാവുക എന്ന, മറ്റെല്ലാ സാമൂഹ്യഘടകങ്ങളുടെയും ഒഴിവാക്കാനാകാത്ത വഴിയിലൂടെയുള്ള യാത്ര മതങ്ങള്‍ക്കും നടത്തേണ്ടിവരും. എന്നാല്‍ മാറ്റല്ലാ അധീശ സാമൂഹ്യ ബോധങ്ങളെയും അവയെ സാധ്യമാക്കുന്ന ഭൗതികസാഹചര്യങ്ങളെയും പോലെ പരമാവധി ചെറുത്തുനിന്നിട്ടു മാത്രമേ മതങ്ങളും ഈ പോരാട്ടത്തില്‍ തോല്‍വി സമ്മതിക്കുകയുള്ളൂ. അതാകട്ടെ ഒരൊറ്റ രേഖയില്‍ നടക്കുന്ന യുദ്ധമല്ലതാനും. അത് മതങ്ങളേയും മതബോധത്തെയും മതവിശ്വാസത്തെയും സൃഷ്ടിക്കുകയും സാധ്യമാക്കുകയും ചെയ്യുന്ന ഭൗതിക യാഥാര്‍ത്ഥ്യങ്ങളോടുള്ള സമരം കൂടിയാണ്. അതുകൊണ്ടാണ് കേവല യുക്തിവാദം മിക്കപ്പോഴും ആശയവാദത്തിന്റെ തലത്തിലേക്ക് മാറിപ്പോകുമ്പോള്‍ മാര്‍ക്‌സിസം മതത്തെ ആശയവാദപരമായി സമീപിക്കാതെ വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ അടിസ്ഥാനത്തില്‍ സമീപിക്കുന്നത്.
യാന്ത്രിക ഭൗതികവാദം മതത്തെ വാസ്തവത്തില്‍ ആശയവാദപരമായി എതിര്‍ത്തുതോല്‍പ്പിക്കാനും ജനങ്ങളെ ‘ദൈവവിശ്വാസത്തില്‍' നിന്ന് രക്ഷിക്കാനും ശ്രമിക്കുമ്പോള്‍ മാര്‍ക്‌സിസം നിസ്വരുടെ വിശ്വാസത്തിന്റെ കാരണം മോക്ഷത്തിലേക്കുള്ള ആത്മീയയാത്രയുടെ വെളിപാടല്ലെന്നും അവരുടെ ദാരിദ്ര്യത്തിന്റെയും ജീവിതഭാരങ്ങളുടെയും നിലവിളിയാണെന്നും തിരിച്ചറിയുന്നത്. ഈ നിലവിളിയെ രാഷ്ട്രീയമായ ബോധമാക്കി മാറ്റുകയും തങ്ങളുടെ പ്രാര്‍ത്ഥനകളുടെ കുറവുകൊണ്ടല്ല ദാരിദ്ര്യവും കഷ്ടപ്പാടുമെന്നും ദൈവമല്ല ഇതിന്റെ പരിഹാരമെന്നും മറിച്ച് ചൂഷണക്രമത്തിലധിഷ്ഠിതമായ സ്വത്തുടമാവ്യവസ്ഥ തകര്‍ക്കുകയും വിശാലമായ മാനവികതയുടെയും സമത്വത്തിന്റെയും ലോകം സൃഷ്ടിക്കുകയാണ് ചെയ്യേണ്ടതെന്നുമാണ് മാര്‍ക്‌സിസ്റ്റ് കാഴ്ചപ്പാട്. അതുകൊണ്ടുതന്നെ മതവിശ്വാസികളുടെ വ്യക്തിഗതമായ മതബദ്ധ ജീവിതശീലങ്ങളെ നേരിട്ടെതിര്‍ക്കുകയോ അവരെ അകറ്റിനിര്‍ത്തുകയോ ചെയ്യുക എന്നതൊരു രാഷ്ട്രീയ കാഴ്ചപ്പാടല്ല. മാര്‍ക്‌സിസത്തിനു മാത്രമല്ല, ഉദാര ജനാധിപത്യ മതേതര സമൂഹത്തിനും സ്വത്തുടമാബന്ധവും വ്യവസ്ഥയും സംബന്ധിച്ച ഭാഗം മാറ്റിനിര്‍ത്തിയാല്‍ മതവിശ്വാസത്തോടുള്ള കാഴ്ചപ്പാട് ഇതൊക്കെത്തന്നെയാണ്.
ഇസ്ലാമിലെ സ്ത്രീസ്വത്തവകാശം: എന്തായിരിക്കണം നിലപാട്?
മതേതരത്വത്തിന്റെ ലോകത്ത് മതം തീര്‍ത്തും വ്യക്തിപരമായ വിശ്വാസമായി മാത്രമാണ് നിലനില്‍ക്കുന്നത്. അതിന് രാഷ്ട്രീയാധികാരത്തില്‍ യാതൊരു ഇടപെടല്‍ അധികാരവുമില്ല. മതസ്ഥാപനങ്ങള്‍ക്കും മതബോധത്തിനുമുണ്ടായിരുന്ന രാഷ്ട്രീയവും സാമൂഹ്യവുമായ അധീശത്വത്തെ തകര്‍ത്തുകൊണ്ടാണ് മതേതര സമൂഹം ചരിത്രത്തില്‍ രൂപപ്പെട്ടുവരുന്നതുതന്നെ. ഈ പ്രക്രിയ വേണ്ടവിധത്തില്‍ നടക്കുകയോ പുരോഗമിക്കുകയോ ചെയ്യാത്ത സമൂഹങ്ങളിലാണ് മതം രാഷ്ട്രീയ, സാമൂഹ്യ ജീവിതത്തില്‍ നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്നത്. ഇസ്ലാമിക നിയമങ്ങളും ഭരണകൂടങ്ങളുമുള്ള രാജ്യങ്ങള്‍ ഇതിന്റെ ഏറ്റവും പിന്തിരിപ്പനായ ഉദാഹരണങ്ങളാണെങ്കില്‍ ഇന്ത്യയെപ്പോലുള്ള മതേതര ഭരണഘടനയുള്ള രാജ്യങ്ങള്‍ മതേതരത്വം ഒരു ആശയം എന്ന നിലയില്‍ സ്വീകരിച്ചെങ്കിലും അതിലേക്കുള്ള രാഷ്ട്രീയ, സാമൂഹ്യ വികാസ പ്രക്രിയ വേണ്ടവിധത്തില്‍ നടക്കാത്ത സമൂഹങ്ങളാണ്.

വ്യക്തികളുടെ ദൈവവിശ്വാസത്തോടും മതബദ്ധതയോടുമുള്ള സമീപനമല്ല, മതപൗരോഹിത്യത്തോടും മതസ്ഥാപനങ്ങളോടും അഥവാ സ്ഥാപനവത്കൃതമായ മതബദ്ധതയോടും ഒരു മതേതര ജനാധിപത്യസമൂഹം സ്വീകരിക്കേണ്ടത്. മതസ്ഥാപനങ്ങളും സ്ഥാപനവത്കൃതമായ മതബദ്ധതയും വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കപ്പെടേണ്ടതാണ്. മതങ്ങള്‍ക്കുള്ളിലെ സ്ത്രീകളുടെ അവകാശങ്ങളും നിലയും സംബന്ധിച്ച ചര്‍ച്ചകളിലും സമാന നിലപാടാണ് മതേതര രാഷ്ട്രീയത്തിന് സ്വീകരിക്കാന്‍ സാധ്യമാവുകയുള്ളൂ. ഇതുതന്നെയാണ് ഇസ്ലാമിലെ സ്ത്രീകളുടെ സ്വത്തവകാശം അടക്കമുള്ള വിഷയങ്ങളിലും അടിസ്ഥാന നിലപാടാക്കേണ്ടത്.
സ്ത്രീകള്‍ക്ക് സമൂഹത്തില്‍ രാഷ്ട്രീയവും സാമൂഹ്യവുമായ തുല്യഅധികാരവും സമത്വവും എന്ന ആശയം ഒരു പുരുഷാധികാര സമൂഹത്തില്‍ നിരവധി തലങ്ങളില്‍ എതിര്‍ക്കപ്പെടുന്നതും തടഞ്ഞുവെക്കപ്പെടുന്നതുമാണ്. ഇന്ന് ലോകത്തുള്ള എല്ലാ മതങ്ങളിലും സമൂഹങ്ങളിലും ഈ പുരുഷാധികാരവ്യവസ്ഥ കാണാം. എന്നാല്‍ ഇതില്‍ ഏറ്റക്കുറച്ചിലുണ്ട് എന്ന് കാണാതിരിക്കരുത്. മതത്തിന്റെ സ്വാധീനം രാഷ്ട്രീയ, സാമൂഹ്യ ഘടനയില്‍ കുറഞ്ഞിരിക്കുകയോ ഇല്ലാതിരിക്കുകയോ ചെയ്യുന്ന സമൂഹങ്ങളില്‍ സ്ത്രീകളുടെ രാഷ്ട്രീയ, സാമൂഹ്യ സ്വാതന്ത്ര്യത്തിന്റെ നില അങ്ങനെയല്ലാത്ത സമൂഹങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ്.
മുതലാളിത്ത ഉത്പാദന ബന്ധങ്ങള്‍ കൂടുതല്‍ വികാസം പ്രാപിച്ച സമൂഹങ്ങളില്‍, തങ്ങളുടെ ഉത്പാദനവർധനവിനായി മുതലാളിത്തത്തിന്സ്ത്രീകളുടെ തൊഴില്‍ശേഷി ചൂഷണം ചെയ്യേണ്ടിവരുമ്പോൾ, ആ പ്രക്രിയ ഫ്യൂഡല്‍ സാമൂഹ്യബന്ധങ്ങളേക്കാള്‍ പുരോഗമനപരമായ മാറ്റം സ്ത്രീകളുടെ സാമൂഹ്യനിലയിലുണ്ടാക്കും. അതുകൊണ്ട് മതബദ്ധമായ സാമൂഹ്യക്രമങ്ങളെയും ജീവിതക്രമങ്ങളേയും തള്ളിക്കളയുക എന്നത് സ്ത്രീകളുടെ രാഷ്ട്രീയ, സാമൂഹ്യ പദവിയിലെ തുല്യതക്കുവേണ്ടിയുള്ള പോരാട്ടത്തിലെ നിർണായകവും നിരന്തരവുമായ ഒരു സമരമാണ്. ഇത്തരത്തിലൊരു സമരം മതവുമായി പുരുഷന്‍ നടത്തേണ്ടിവരുന്നില്ല എന്നതുകൊണ്ടാണ് മതവും അതിനുള്ളില്‍ നില്‍ക്കുന്ന സ്ത്രീകള്‍ നേരിടുന്ന രണ്ടാംകിട മനുഷ്യരെന്ന പദവിയും സംബന്ധിച്ച തര്‍ക്കങ്ങളിലും സംഘർഷങ്ങളിലും സമവായ സാധ്യതകളോ നീട്ടിവെക്കല്‍ സാധ്യതകളോ ഉണ്ടെന്ന സാവകാശം പുരുഷന്മാര്‍ക്ക് അഥവാ പുരുഷാധികാര സമൂഹത്തിനു തോന്നുന്നത്. അത്തരത്തിലൊരു സാവകാശം നല്‍കേണ്ട ബാധ്യത സ്ത്രീകള്‍ക്കോ സ്ത്രീപക്ഷ രാഷ്ട്രീയത്തിനോ വിശാലമായ അര്‍ത്ഥത്തില്‍ മതേതര, ജനാധിപത്യ രാഷ്ട്രീയത്തിനോ ഇല്ല. അടിമകളുടെ വിമോചനം സംബന്ധിച്ച സമരത്തില്‍ ഉടമകളുടെ സൗകര്യമോ സാവകാശമോ ബുദ്ധിമുട്ടുകളോ ഒരു തരത്തിലും നോക്കേണ്ടതില്ല എന്ന അതേനിലയാണ് സ്ത്രീകളുടെ സമത്വാകാംക്ഷയുടെ സമരങ്ങള്‍ക്കുമുള്ളത്.
ഇസ്ലാമിക നിയമങ്ങളും സ്ത്രീകളും
പെൺമക്കള്‍ക്കും ആൺമക്കള്‍ക്കും സ്വത്തില്‍ തുല്യാവകാശം നല്‍കുമെന്ന കുടുംബശ്രീ പ്രതിജ്ഞയുടെ പശ്ചാത്തലത്തില്‍ ഇസ്ലാമിക മതയാഥാസ്ഥിതികരും ഇസ്ലാമിക രാഷ്ട്രീയക്കാരും അതിനെതിരെ വിറളി പിടിച്ചതിന് പല കാരണങ്ങളുണ്ട്. അതില്‍ പ്രധാനം ആ പ്രതിജ്ഞയെടുക്കുന്നത് സ്ത്രീകളാണ് എന്നതാണ്. സ്ത്രീകള്‍ക്കിടയില്‍ അത്തരത്തിലൊരു സമത്വ സാധ്യതയുടെ ആശയം നേരിട്ടെത്തുക എന്നതിനേക്കാള്‍ മതത്തെ ഭയപ്പെടുത്തുന്ന മറ്റെന്തുണ്ട്? പ്രത്യക്ഷത്തില്‍ത്തന്നെ നീതിരഹിതമായ ഒന്നാണ് ഇസ്ലാമിക നിയമങ്ങളില്‍ സ്ത്രീകളെ സംബന്ധിച്ച മിക്ക നിയമങ്ങളും. ഇസ്ലാമില്‍ സ്ത്രീ രണ്ടാം തരം മനുഷ്യനാണ്. മറ്റെല്ലാ മതങ്ങളിലും അങ്ങനെത്തന്നെയാണ്. ഇസ്ലാം അതിന്റെ മതജീവിതത്തെ ക്രമപ്പെടുത്തുകയും കൃത്യമായ നിയമങ്ങളാക്കി മാറ്റുകയും ചെയ്തതുകൊണ്ട് അത് കര്‍ക്കശമായ മതബദ്ധജീവിതം ആവശ്യപ്പെടുന്നു. മതേതര, ജനാധിപത്യ രാഷ്ട്രീയ സമൂഹങ്ങളില്‍ ഇത്തരം മതബദ്ധ കാര്‍ക്കശ്യത്തില്‍ നിന്ന് മുസ്ലിംകള്ക്ക് രക്ഷയുണ്ടെങ്കിലും ഇസ്ലാമിക ഭരണകൂടങ്ങള്‍ നിലനില്‍ക്കുന്ന എല്ലാ രാജ്യങ്ങളിലും സമൂഹങ്ങളിലും മനുഷ്യരുടെ സ്വതന്ത്ര ജീവിതത്തിന്റെ ഏറ്റവും വലിയ ശത്രുവാണ് ഇസ്ലാമിക നിയമങ്ങളും ഇസ്ലാമിക ഭരണകൂടങ്ങളും. സ്വാഭാവികമായും ഏതൊരു പുരുഷാധിപത്യ സമൂഹത്തിലെയും അടിച്ചമര്‍ത്തലുകളുടെ ഏറ്റവും ഭീകരമായ രൂപം നേരിടേണ്ടിവരിക ആ സമൂഹത്തില്‍ കുറഞ്ഞ മനുഷ്യാവകാശങ്ങളുള്ള സ്ത്രീകളാണ് എന്നതുകൊണ്ടുതന്നെ ഇസ്ലാമിക നിയമങ്ങള്‍ക്ക് കീഴിലും സ്ത്രീകളാണ് കടുത്ത അനീതിയുടെ ഇരുട്ടിലേക്ക് ഇപ്പോഴും തള്ളിയിടപ്പെട്ടവര്‍.
ഇസ്ലാമിലെ സ്ത്രീകളുടെ സ്വത്തവകാശത്തില്‍ മാത്രമായുള്ള ഒരു നിയമപ്രശ്‌നമായിട്ടല്ല നമ്മളിതിനെ കാണേണ്ടത്. ഒരു മതജീവിതക്രമം എന്ന നിലയിലും അതിനുണ്ടാക്കിയ നിയമസംഹിത (ശരിയ) എന്ന നിലയിലും അടിമുടി സ്ത്രീവിരുദ്ധമാണ് ഇസ്ലാമിക നിയമങ്ങള്‍ എന്നാണ് വാസ്തവം. ഒരു പുരുഷന്റെ മൊഴിക്ക് തുല്യമാകണമെങ്കില്‍ രണ്ടു സ്ത്രീകളുടെ മൊഴി വേണം എന്നാണ് ഇസ്ലാമിക നിയമങ്ങള്‍ പറയുന്നത്. സ്വത്തവകാശത്തിന്റെ കാര്യത്തിലാണെങ്കില്‍ സ്ത്രീകളെക്കാള്‍ ഇരട്ടി സ്വത്തവകാശമാണ് പുരുഷനുള്ളത്. ഇസ്ലാമിക നിയമങ്ങളിലെ സ്വത്ത് വിഭജന പ്രക്രിയ നിരവധി വേര്‍തിരിവുകളുള്ള ഒന്നാണ്. എന്നാല്‍ എങ്ങനെ നോക്കിയാലും അതില്‍, പുരുഷന്മാക്ക് സ്ത്രീകളെക്കാള്‍ അവകാശം സ്വത്ത് വിഭജനത്തിലുണ്ട് എന്ന് വ്യക്തമാണ്.
ഇത്തരത്തിലൊരു നിയമസംഹിതയുടെ സ്ത്രീവിരുദ്ധതയ്ക്ക് ചരിത്രപരമായ പല കാരണങ്ങളും ഇസ്ലാമില്‍ കാണാം. ഇസ്ലാമല്ലാത്ത മതങ്ങളിലും ഇതൊക്കെത്തന്നെയായിരുന്നു ഏറിയും കുറഞ്ഞും അവസ്ഥ. എന്നാല്‍ ഒരു മതേതര, ജനാധിപത്യ സമൂഹത്തിന് ആ ചരിത്രത്തിന്റെ മതബദ്ധമായ യാഥാസ്ഥിതിക ജീവിതബോധത്തിൽ കുടുങ്ങിക്കിടക്കേണ്ടതില്ല. അതിന്റെ മുന്നോട്ടുപോക്കില്‍ പൊഴിച്ചുകളയുകയോ കുതറിത്തെറിപ്പിക്കുകയോ ചെയ്യേണ്ട നിയമങ്ങളാണിവ.
ഹിന്ദു നിയമങ്ങളുടെ ഏകീകരണം
ഇന്ത്യയില്‍ ഹിന്ദു നിയമങ്ങള്‍ ഏകീകരിക്കാനുള്ള ശ്രമവും അത് നടപ്പാക്കിയതും ഇതിന്റെ ഭാഗമായിട്ടായിരുന്നു. സ്വാതന്ത്ര്യാനന്തര സര്‍ക്കാരില്‍ ഇക്കാര്യത്തില്‍ കടുത്ത വിയോജിപ്പുണ്ടായിരുന്നു. യാഥാസ്ഥിതിക ഹിന്ദുക്കള്‍ക്ക് അന്നത്തെ രാഷ്ട്രപതി രാജേന്ദ്രപ്രസാദില്‍ത്തന്നെ തങ്ങളുടെ നേതാവിനെക്കിട്ടി എന്നുപറയാം. എന്നാല്‍ ജവഹര്‍ലാല്‍ നെഹ്രുവിന്റെ നേതൃത്വത്തിലുള്ള മതേതര, ജനാധിപത്യ രാഷ്ട്രീയചേരി ഈ തീർപ്പ്മറികടക്കുകയായിരുന്നു. നെഹ്റുവടക്കമുള്ള ഒരു വിഭാഗം രാഷ്ട്രീയനേതൃത്വം കര്‍ക്കശമായ രാഷ്ട്രീയ നിശ്ചയദാര്‍ഢ്യം പ്രകടിപ്പിച്ചതുകൊണ്ടാണ് അന്നത്തെ നിലയില്‍ വളരെ പുരോഗമനപരമായ രീതിയില്‍ ഹിന്ദു നിയമങ്ങള്‍ ഏകീകരിക്കാന്‍ കഴിഞ്ഞത്.

ഭരണഘടനാ നിർമാണ സഭയില്‍ 1948 ഏപ്രില്‍ 9-ന് ഈ ഏകീകൃത ഹിന്ദു ബില്‍ അവതരിപ്പിച്ചെങ്കിലും വലിയ പ്രതിഷേധങ്ങളും ചര്‍ച്ചകളും അതുയര്‍ത്തി. പിന്നീട് 1952-57 കാലത്തെ പാര്‍ലമെന്റിലാണ് മൂന്നായി വിഭജിച്ച ഏകീകൃത ഹിന്ദു ബില്ലുകള്‍ അവതരിപ്പിച്ചത്. 1949 മുതല്‍ക്കുതന്നെ ഹിന്ദു ഏകീകൃത നിയമങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധമുയര്‍ന്നു. സ്വാമി കാര്‍പത്രിജിയുടെ നേതൃത്വത്തിലുള്ള രാം രാജ്യ പരിഷദ് ഡല്‍ഹിയില്‍ ആയിരക്കണക്കിനാളുകളുടെ ദിവസങ്ങള്‍ നീണ്ട പ്രതിഷേധം സംഘടിപ്പിച്ചു. സ്വതന്ത്ര ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയവും ഹിന്ദു യാഥാസ്ഥിതികതയും ഒത്തുചേര്‍ന്ന് മതേതര രാഷ്ട്രീയത്തിനെതിരെ നടത്തിയ ആദ്യത്തെ സംഘടിത സമരമായിരുന്നു ഇതെന്നുപറയാം. രാഷ്ട്രപതി രാജേന്ദ്രപ്രസാദ് തന്നെ വലിയ വിമർശകനായിരുന്നു. ‘പുതിയ ആശയങ്ങളും ചിന്തകളും ഹിന്ദു (പരമ്പരാഗത) നിയമങ്ങള്‍ക്ക് അന്യമായതാണെന്നുമാത്രമല്ല, ഓരോ കുടുംബത്തിലും പ്രശ്ങ്ങളുണ്ടാക്കുന്നതുമാണ്’ എന്നാണ് രാജേന്ദ്രപ്രസാദ് പറഞ്ഞത്. ചെറിയ വിട്ടുവീഴ്ചകളൊക്കെ ചെയ്യേണ്ടിവന്നെങ്കിലും ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ മതേതരധാരയുടെ വിജയമായി ബില്‍ നിയമമാവുകതന്നെ ചെയ്തു.
വെറുതെ ഒരു നിയമാവുണ്ടാവുകയും ഹിന്ദുക്കളുടെ നിയമങ്ങളുടെ കാര്യത്തില്‍ ചില മാറ്റങ്ങള്‍ വരികയുമില്ല അതോടെ സംഭവിച്ചത്, അന്നുവരെ യാഥാസ്ഥിതിക പദ്ധതികളില്‍ കുടുങ്ങിക്കിടന്നിരുന്നനിയമപദ്ധതിയെ മതേതര ജനാധിപത്യപ്രക്രിയയുടെ ഭാഗമാക്കി മാറ്റി എന്നാണ് സംഭവിച്ച വലിയ മാറ്റം. ഈയൊരു പ്രക്രിയയ് മുസ്ലീങ്ങളുടെ കാര്യത്തി നടന്നില്ല. അന്നാകട്ടെ അതിന് ഇന്ത്യ-പാകിസ്ഥാന്‍ വിഭജനത്തിന്റെ പശ്ചാത്തലത്തിലും ആധുനിക ലോകചരിത്രത്തിലെത്തന്നെ ഏറ്റവും ഭീകരമായ വര്‍ഗീയ കൂട്ടക്കൊലകള്‍ മുസ്ലിം ന്യൂനപക്ഷത്തിലുണ്ടാക്കിയ അരക്ഷിതാവസ്ഥയും മുസ്ലിം വ്യക്തി നിയമങ്ങളെ മതേതര രാഷ്ട്രീയത്തിന്റെ ജനാധിപത്യ പ്രക്രിയയിലൂടെ കൊണ്ടുപോകാതിരിക്കാന്‍ ന്യായമായ കാരണങ്ങളുണ്ടായിരുന്നു. എന്നാല്‍ അത്തരത്തിലൊരു ചരിത്രപശ്ചാത്തലം മഹാഭൂരിപക്ഷം വരുന്ന സ്ത്രീകളെ രണ്ടാംകിട മനുഷ്യജീവികളാക്കി കൊണ്ടുനടക്കുന്നതിനുള്ള കാരണമായി ഇനി പറയാനാകില്ല.
ഇസ്ലാമിലെ പുരുഷാധികാരത്തിന്റെ ആകുലതകൾ
ജനാധിപത്യ ഭരണഘടനാ മൂല്യങ്ങളെ നിഷേധിക്കാത്ത മതജീവിതം മാത്രമാണ് സാധ്യമാകേണ്ടതുള്ളൂ. അതുകൊണ്ടാണ് ആര്‍ത്തവപ്രായത്തിലുള്ള സ്ത്രീകള്‍ക്ക് ശബരിമല ക്ഷേത്രപ്രവേശനം വിലക്കുന്ന ചട്ടം സുപ്രീംകോടതി റദ്ദാക്കിയത്. സ്ത്രീകളുടെ തുല്യാവകാശവും സമത്വവും നിഷേധിക്കുന്ന മതനിയമങ്ങള്‍ സംരക്ഷിക്കുക എന്നത് മതസ്വാതന്ത്ര്യത്തിന്റെ സംരക്ഷണത്തിന്റെ ഭരണഘടനാപദ്ധതിയല്ല. ജനാധിപത്യ സമൂഹത്തിനൊപ്പം സഞ്ചരിക്കാന്‍ തയ്യാറല്ലാത്ത മതപൗരോഹിത്യത്തെയും സ്ഥാപനവത്കൃതമായ മതരാഷ്ട്രീയത്തെയും ജനാധിപത്യ സമൂഹത്തിനു തൃപ്തിപ്പെടുത്താനാകില്ല.
സ്ത്രീകളുടെ സ്വത്തവകാശം സംബന്ധിച്ച പ്രതിജ്ഞ ചൊല്ലിയാല്‍, അങ്ങനെ ചെയ്യുന്ന മുസ്ലിംകള് കാഫിറുകളാവുകയും മതത്തില്‍ നിന്ന് പുറത്താവുകയും ചെയ്യും എന്നാണ് ജമാഅത്തെ ഇസ്ലാമി എന്ന ഇസ്ലാമിക രാഷ്ട്രീയ സംഘടനയുടെ നേതാവ് പറഞ്ഞത്. മുസ്ലിംകളുടെ മതാവാകാശത്തിനു മേലുള്ള കടന്നാക്രമണമാണെന്നാണ് സമസ്ത നേതാവ് പറഞ്ഞത്. വാസ്തവത്തില്‍ ഇവരൊക്കെ പറയുന്ന ഇസ്ലാം അതിലെ പകുതിയിലേറെ വരുന്ന പുരുഷന്മാരുടെ ഇസ്ലാമാണ്. ഇസ്ലാമിലെ പുരുഷാധികാരത്തിന്റെ ആകുലതകളാണ് അവര്‍ പറയുന്നത്. അതിനെ മുസ്ലിം സമൂഹത്തിന്റെ പ്രശ്‌നമായി കാണേണ്ടതില്ല. ഹിന്ദു ഏകീകൃത നിയമം കൊണ്ടുവന്നപ്പോള്‍ അതിനെ എതിര്‍ത്ത ഹിന്ദു മഹാസഭയുടെ എന്‍.സി. ചാറ്റര്‍ജിയും ശ്യാമപ്രസാദ് മുഖര്‍ജിയും രാം രാജ്യ പരിഷത്തുമൊക്കെ ഹിന്ദുക്കളെ പ്രതിനിധാനം ചെയ്യുന്നു എന്ന് സമ്മതിച്ചിരുന്നെങ്കില്‍ ഇന്നിപ്പോള്‍ വിവാഹവും വിവാഹമോചനവും സ്വത്തവകാശവുമൊക്കെ സംബന്ധിച്ച് അതിദയനീയമായ നിലയിലായിരുന്നേനെ ഹിന്ദു സ്ത്രീകള്‍.
ഫാഷിസ്റ്റ് വിരുദ്ധസമരത്തിലെ ഘടകകക്ഷിയല്ല
ഇസ്ലാമിക യാഥാസ്ഥിതികത
ഇന്ത്യയിലെ നിലവിലെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ രാഷ്ട്രീയാധികാരവും അതിന്റെ പ്രയോഗങ്ങളും മുസ്ലിംകളെ ലക്ഷ്യമിടുന്നു എന്നും മുസ്ലിംകളെ ‘അന്യരാക്കുന്ന' രാഷ്ട്രീയ- സാമൂഹ്യ പ്രക്രിയ നടത്തുന്നു എന്നതും അവിതര്‍ക്കിതമാണ്. എന്നാല്‍ അത്തരമൊരു കാരണം കൊണ്ട് ഇസ്ലാമിക നിയമങ്ങളിലെ സ്ത്രീവിരുദ്ധതയെ എതിര്‍ക്കരുതെന്നത് വന്നാല്‍ അത് സമരങ്ങളിലെ വൈരുധ്യാത്മകത മനസിലാക്കാതെ പോകുന്നതിന്റെ പ്രശ്‌നമാണ്. ഹിന്ദുത്വ ഫാഷിസ്റ്റ് രാഷ്ട്രീയത്തിനെതിരായ സമരത്തിലെ ഘടകകക്ഷിയല്ല ഇസ്ലാമിക വര്‍ഗീയ രാഷ്ട്രീയവും ഇസ്ലാമിക യാഥാസ്ഥിതിക പൗരോഹിത്യവും. സ്ത്രീവിരുദ്ധതയും ജനാധിപത്യവിരുദ്ധതയും തങ്ങളുടെ മതബോധത്തിന്റെ അവിഭാജ്യഘടകങ്ങളായ ഒരു മതജീർണതയെ പ്രോത്സാഹിപ്പിക്കുകയോ നിലനിര്‍ത്തുകയോ ചെയ്യേണ്ടത് ജനാധിപത്യ, മതേതര രാഷ്ട്രീയത്തിന്റെയോ ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിന്റെയോ ചുമതലയല്ല. സമൂഹത്തിലെ ജനാധിപത്യപരവും പുരോഗമനപരവുമായ നിലപാടുകളുള്ള വിഭാഗങ്ങളാണ് ഫാഷിസ്റ്റ് വിരുദ്ധ മുന്നണിയില്‍ അണിചേരേണ്ടത്. ഹിന്ദുത്വ ഫാഷിസത്തിന്റെ പിന്തിരിപ്പന്‍ നിലപാടുകളുടെ അതേ യുക്തി പിന്തുടരുന്ന ഇസ്ലാമിക രാഷ്ട്രീയവും ഇസ്ലാമിക മതജീര്‍ണ്ണതകളും അതുകൊണ്ടുതന്നെ യാതൊരു കാരണവശാലും ഫാഷിസ്റ്റ് വിരുദ്ധ സമരത്തിന്റെ സഖ്യകക്ഷികളല്ല. കടുത്ത നീതിനിഷേധത്തിന്റെ ഇരകളായ സമൂഹത്തിന്റെ പകുതിയിലേറെ വരുന്ന സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്താതെ എന്തുതരം ജനാധിപത്യത്തിനുവേണ്ടിയുള്ള സമരമാണ് നമ്മള്‍ നടത്തുക? ഹിന്ദുത്വ ഫാഷിസ്റ്റ് വിരുദ്ധ സമരത്തിന് ബലം നല്‍കാനും സ്ത്രീകളുടെ അടിമത്തംതന്നെ വേണമെന്ന് പറയുന്നത് ഫാഷിസ്റ്റ് മൂല്യബോധത്തിന്റെ മറ്റൊരു പതിപ്പാണ്.
ജനാധിപത്യപ്രക്രിയ മുസ്ലിം സ്ത്രീകള്‍ക്ക് നിഷേധിക്കണോ?
ഇന്ത്യയില്‍ നിലവില്‍ ഏകീകൃത വ്യക്തിനിയമങ്ങളില്ല. അത്തരത്തിലൊന്ന് നിലനില്‍ക്കുന്നു എന്നുപറയാവുന്ന ഗോവയില്‍ 1867-ല്‍ പോര്‍ച്ചുഗീസുകാര്‍ കൊണ്ടുവന്നൊരു നിയമമാണുള്ളത്. മുസ്ലിം വ്യക്തി നിയമങ്ങള്‍ ബാധകമല്ലാത്ത ഒരു സംസ്ഥാനം എന്ന നിലയില്‍ ഏകീകൃത സിവില്‍ നിയമം അവിടെയുണ്ട് എന്നുപറയാമെങ്കിലും ആ നിയമത്തിലും വിവിധ മതവിശ്വാസികള്‍ക്ക് ചില ചട്ടങ്ങളിലൊക്കെ വേർതിരിവുണ്ട്. ഉദാഹരണത്തിന് ബഹുഭാര്യാത്വം നിഷിദ്ധമാണെങ്കിലും ഹിന്ദു പുരുഷന് 21 വയസുള്ള ഭാര്യ ഗർഭിണിയായില്ലെങ്കിലും ഭാര്യക്ക് 30 വയസായിട്ടും അവര്‍ ആണ്‍കുഞ്ഞിനെ പ്രസവിച്ചില്ലെങ്കിലും മറ്റൊരു വിവാഹം കഴിക്കാം. വിവാഹത്തിന് രണ്ടു സാക്ഷികളുടെ ഒപ്പ് വേണമെന്നതില്‍ കത്തോലിക്കര്‍ക്ക് ഇളവുണ്ട്, ഒരാള്‍ മതി. പള്ളിയില്‍ നടക്കുന്ന വിവാഹത്തില്‍ പള്ളി തന്നെയാണ് രണ്ടാം സാക്ഷി. ഇത്തരം വിവേചനകളൊക്കെയുള്ള ഒരു നിയമമാണത്.
ഹിന്ദു ഏകീകൃത നിയമങ്ങളിലെ സ്ത്രീവിരുദ്ധമായ വകുപ്പുകള്‍ കോടതിയില്‍ ചോദ്യം ചെയ്യപ്പെടുകയും പലതും ക്രമേണ എടുത്തുപോവുകയും ചെയ്യുന്നുണ്ട്. പാരമ്പര്യ സ്വത്തില്‍ സ്ത്രീകള്‍ക്ക് തുല്യാധികാരം നല്‍കുന്ന (2005 ഭേദഗതി) കോടതിവിധിയും പിതാവിന്റെ സ്വാര്‍ജ്ജിതസ്വത്തില്‍ പെണ്‍മക്കള്‍ക്ക് തുല്യാവകാശം നല്‍കുന്നവിധിയുംക്കെ ഈ ദിശയിലുള്ളതാണ്. പൂര്‍ണമായ തോതിലുള്ള പരിഷ്‌ക്കരണങ്ങള്‍ ഇനിയും ആവശ്യമുണ്ട്. എന്നാല്‍ ഈ പ്രക്രിയ മുസ്ലിം സമൂഹത്തിലെ പൗരോഹിത്യ, പുരുഷാധികാര വൃന്ദങ്ങളില്‍ നിന്നുമുണ്ടാകുന്ന എതിര്‍പ്പ് ഹിന്ദുക്കളുടെ യാഥാസ്ഥിതിക വൃന്ദങ്ങള്‍ക്ക് ഉയര്‍ത്താനാകാതെ വരുന്നതിനുള്ള കാരണം 1948-ല്‍ത്തന്നെ ഈ ജനാധിപത്യ പ്രക്രിയ തുടങ്ങി എന്നതിനാലാണ്. ഈ ജനാധിപത്യപ്രക്രിയ മുസ്ലിം സ്ത്രീകള്‍ക്ക് നിഷേധിക്കണം എന്ന് പറയുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ല. അങ്ങനെ ചെയ്താല്‍ അത് മുസ്ലിംകളുടെ മതസ്വാതന്ത്ര്യത്തിനു മുകളിലുള്ള അടിച്ചമര്‍ത്തലാകും എന്നുവന്നാല്‍ പകുതിയിലേറെ വരുന്ന സ്ത്രീകള്‍ക്ക് തുല്യാവകാശമില്ലാത്തതും സമത്വവും സ്വാതന്ത്ര്യവും ലഭിക്കാത്തതുമായ മതനിയമങ്ങള്‍ ഇസ്ലാമിലുണ്ടെങ്കില്‍ അങ്ങനെയൊരു ഇസ്ലാമിക നിയമം ആചന്ദ്രതാരം നിലനില്‍ക്കണമെന്ന നിര്‍ബന്ധം ഒരു ആധുനിക മതേതര, ജനാധിപത്യ സമൂഹത്തിനില്ല.
ഫാഷിസ്റ്റുകള്‍ തട്ടിയെടുക്കുന്ന പ്രശ്‌നങ്ങളെ കയ്യൊഴിയേണ്ടതില്ല
ജനാധിപത്യവത്ക്കരിക്കപ്പെടുന്ന പൊതുസമൂഹം ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തെ ശക്തിപ്പെടുത്തുകയാണ് ചെയ്യുക. പുരുഷാധിപത്യത്തിന്റെയും മതനിയമങ്ങളുടെയും കീഴില്‍ അടിച്ചമര്‍ത്തപ്പെട്ട മഹാഭൂരിപക്ഷം സ്ത്രീകളുടെയും സ്വാതന്ത്ര്യത്തിനായുള്ള വിമോചനപോരാട്ടം ഭയപ്പെടുത്തുന്നത് ഫാഷിസ്റ്റുകളെയും മതമേധാവികളെയുമാണ്. വിമോചനത്തിന്റെ രാഷ്ട്രീയം പറയുന്ന സ്ത്രീകളെ എങ്ങനെയാണ് ഇസ്ലാമിക ഭരണകൂടം ഭയക്കുന്നതെന്ന് ഇറാനിലെ പ്രക്ഷോഭങ്ങളില്‍ കാണാനാകുന്നുണ്ട്. ഹിന്ദുത്വ ഫാഷിസം മുന്നോട്ടുവെക്കുന്ന, സംഘപരിവാറിന്റെ സ്ത്രീസങ്കല്‍പ്പവും പുരുഷാധികാര ഘടനയിലെ ‘അമ്മ, ദേവീ’ മഹത്വവത്ക്കരണവും വീട്ടിലും സമൂഹത്തിലുമുള്ള സ്ത്രീകളുടെ അടിമജീവിതമാണ് ഉറപ്പിക്കുന്നത്.
മുസ്ലിം സ്ത്രീകളുടെ സ്വത്തവകാശമോ വ്യക്തിനിയമങ്ങളില്‍ നേരിടേണ്ടിവരുന്ന വിവേചനമോ ഒക്കെ ഹിന്ദുത്വ രാഷ്ട്രീയം ആയുധമാക്കുന്നത് അവരുടേതായ മുസ്ലിം അന്യവത്ക്കരണ പ്രക്രിയയുടെ ഭാഗമായാണ്. എന്നാല്‍ അക്കാരണം പറഞ്ഞ് സ്ത്രീകളുടെ ജനാധിപത്യാവകാശങ്ങള്‍ക്കുള്ള സമരങ്ങളെ മാറ്റിനിര്‍ത്താനാകില്ല. മുസ്ലിം സ്ത്രീകളടക്കമുള്ള, അടിച്ചമര്‍ത്തപ്പെടുന്നവരുടെ അടിമജീവിതത്തിന്റെ ചെലവിലാണ് പോരാട്ടം നടക്കേണ്ടത്. ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ ഒരു ജനാധിപത്യ സമൂഹത്തിനോട് എന്താണോ ചെയ്യുന്നത് അതാണ് മുസ്ലിം സ്ത്രീകളോട് ഇസ്ലാമിക നിയമങ്ങള്‍ ചെയ്യുന്നത്.
തൊഴിലില്ലായ്മയും പട്ടിണിയും അസമത്വവുമൊക്കെ സംഘര്‍ഷഭരിതമാക്കിയ സമൂഹങ്ങളിലാണ് ഫാഷിസ്റ്റുകള്‍ മാറ്റത്തിന്റെ മുദ്രാവാക്യം വിളിച്ചുവരുന്നത്. അതൊരു രാഷ്ട്രീയ അടവാണ്. അവര്‍ക്ക് വളച്ചൊടിക്കാനും ജനങ്ങളെ പറ്റിക്കാനും പാകത്തില്‍ നിരവധി അസമത്വ പ്രശനങ്ങള്‍ സമൂഹത്തിലുണ്ടാവുകയും ചെയ്യും. ഫാഷിസ്റ്റുകള്‍ പറയുന്നു എന്നതുകൊണ്ട് അത്തരം പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതാകുന്നില്ല. എങ്ങനെയാണ് ഫാഷിസ്റ്റുകള്‍ ജനകീയ പ്രശ്‌നങ്ങളെ തങ്ങളുടെ രാഷ്ട്രീയാധികാരത്തിനായി വളച്ചൊടിച്ച്ദുരുപയോഗിക്കുന്നത് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് രാഷ്ട്രീയസമരം. ഫാഷിസ്റ്റുകള്‍ തട്ടിയെടുക്കുന്ന പ്രശ്‌നങ്ങളെ കയ്യൊഴിയുകയല്ല.
ബീവു കൊടുങ്ങല്ലൂർ
Mar 29, 2023
5 Minutes Read
മുഹമ്മദ് അബ്ബാസ്
Mar 26, 2023
8 Minutes Read
റഫീക്ക് തിരുവള്ളൂര്
Mar 19, 2023
4 Minutes Read
പ്രമോദ് പുഴങ്കര
Mar 18, 2023
2 Minutes Read
പ്രമോദ് പുഴങ്കര
Mar 03, 2023
12 Minutes Read
പ്രമോദ് പുഴങ്കര
Feb 12, 2023
3 Minute Read
ഡോ. രശ്മി പി. ഭാസ്കരന്‍
Feb 04, 2023
3 Minutes Read