കെ.ജി. ജോർജിന്റെ നവഭാവുകത്വത്തുടർച്ചയല്ല ലിജോ

ലിജോജോസ് പെല്ലിശ്ശേരിയുടെ ചലച്ചിത്ര സിദ്ധാന്തമായി പ്രവർത്തിക്കുന്നത് ഉത്തരാധുനികതയാണെന്ന് പ്രത്യക്ഷമാണ്. 'നൻപകൽ നേരത്ത് 'മയക്ക'ത്തിലും 'ചുരുളി'യിലുമൊക്കെ ഉത്തരാധുനികതയുടെ ഒരു 'ലൂപ്പ്' സൃഷ്ടിക്കുന്നതിൽ സംവിധായകൻ വിജയിക്കുന്നുമുണ്ട്. കെ.ജി.ജോർജ്ജിനെപ്പോലുള്ള ചലച്ചിത്രകാരന്മാർ, മലയാള സിനിമയിൽ സൃഷ്ടിച്ച നവഭാവുകത്വം പുരോഗതി പ്രാപിക്കുന്നത്, ലിജോ ജോസ് പെല്ലിശ്ശേരിയിലൂടെ ആവില്ലെന്ന് ‘നൻപകൽ നേരത്തെ മയക്ക’ത്തിലൂടെ ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു.

രു നാൾ അസുഖകരമായ പുലർകാല സ്വപ്നങ്ങളിൽ നിന്നുണർന്നപ്പോൾ താനൊരു വലിയ പാറ്റയായി രൂപാന്തരപ്പെട്ടിരിക്കുന്ന കാഴ്ചയാണ് ഗ്രെഗർ സാംസ കണ്ടത്- ഫ്രാൻസ് കാഫ്കയുടെ ‘മെറ്റമോർഫസിസ്' എന്ന നോവൽ ആരംഭിക്കുന്നത് മേൽപറഞ്ഞ വാചകത്തോടെയാണ്. മനുഷ്യന്റെ ഒറ്റപ്പെടലിനെ അതിതീവ്രമായി അവതരിപ്പിച്ച കൃതിയെ, അസ്തിത്വവാദികൾ ഏറെ വിശേഷപ്പെട്ട ഒന്നായി പരിഗണിക്കാറുണ്ട്.

എസ്. ഹരീഷ് തിരക്കഥയെഴുതി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നൻപകൽ നേരത്ത് മയക്കം' എന്ന സിനിമ, മെറ്റമോർഫസിസിന്റെ മറ്റൊരു രൂപാന്തരമാണ്. ജയിംസ്, സുന്ദർ ആയതാണോ? സുന്ദർ, ജയിംസ് ആയതാണോ? എന്ന സന്ദേഹം സിനിമ അവസാനിച്ചാലും പ്രേക്ഷകരിൽ അവശേഷിക്കും. ‘മയക്ക'ത്തിൽ എടുത്തു പറയേണ്ടത് മമ്മൂട്ടിയുടെ അഭിനയവും തേനി ഈശ്വറിന്റെ ഛായാഗ്രഹണവുമാണ്. എഴുപതാം വയസ്സിലും തികഞ്ഞ സ്വാഭാവികതയോടെ മമ്മൂട്ടി കഥാപാത്രത്തെ ഉൾക്കൊണ്ടിരിക്കുന്നു. അപ്പോഴും ക്ലോസപ്പ് ഷോട്ടുകളുടെ അഭാവം, സൂക്ഷ്മാഭിനയം പ്രേക്ഷകരിലെത്തുന്നതിന് തടസ്സമാകുന്നുണ്ട്. സ്റ്റാറ്റിക് ഷോട്ടുകൾ കൊണ്ട്, സിനിമയുടെ ‘ആമവേഗത'യ്ക്കിണങ്ങും വിധമാണ് തേനി ഈശ്വർ ക്യാമറ ചലിപ്പിച്ചിരിക്കുന്നത്.

സിനിമയിലെ പോസ്​റ്റുമോഡേണിസം

സാർത്രിന്റെ അസ്തിത്വവാദ ദർശനം രൂപപ്പെട്ടത്, രണ്ടാം ലോകയുദ്ധത്തോടെ മാനവവാദികൾക്കിടയിൽ സൃഷ്ടിക്കപ്പെട്ട ജീവിതനൈരാശ്യത്തിൽ നിന്നാണ്. രോഗം,യുദ്ധം, മരണം തുടങ്ങിയ ദുരിതങ്ങളാണ് മനുഷ്യജീവിതത്തിന്റെ ആകത്തുകയെന്ന് അവർ വിശ്വസിച്ചു. സാമൂഹ്യ വികാസ പ്രക്രിയയുടെ നിയമങ്ങൾ മനസ്സിലാക്കി, ശരിയായ ജീവിതാവബോധം സൃഷ്ടിക്കുന്നതിൽ അസ്തിത്വവാദികൾ പരാജയപ്പെട്ടു. മുതലാളിത്തം ഒരു വ്യവസ്ഥയെന്ന നിലയിൽ അതിന്റെ പാരമ്യഘട്ടത്തിലെത്തിയെന്ന സത്യം മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ട സാർത്രും കൂട്ടരും ലോകമെമ്പാടും കാണുന്ന ദുരിതങ്ങൾ മനുഷ്യജീവിതത്തിൽ അനിവാര്യമാണെന്ന് വിശ്വസിച്ചാണ് പ്രമാണങ്ങൾ ചമച്ചത്.

ജന്മിത്വത്തിനെതിരായ പോരാട്ട നാളുകളിൽ സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ച മുതലാളിത്തം, അധികാരത്തിലെത്തിയതോടെ അതിന്റെ ചൂഷണവാഴ്ച ആരംഭിച്ചു. ശാസ്ത്രത്തിന്റെ കൊടിക്കൂറ ഉയർത്തിപ്പിടിച്ചവർ, അന്ധവിശ്വാസത്തിന്റെ പതാക വാഹകരായി. മതേതര നിലപാടുകൾ കൈക്കൊണ്ടവർ, തങ്ങളുടെ താൽപ്പര്യ സംരക്ഷണാർത്ഥം മതത്തെ ഉപയോഗപ്പെടുത്തി. ഒന്നും രണ്ടും യുദ്ധങ്ങൾ, കമ്പോളത്തിനു വേണ്ടി മുതലാളിത്ത സാമ്രാജ്യത്വ ശക്തികൾ നടത്തിയതായിരുന്നു. ഇതു മനസ്സിലാക്കി, കൂടുതലുയർന്ന സാമൂഹ്യ മുന്നേറ്റം വളർത്തിയെടുക്കുന്നതിനു പകരം ഉൺമയും ഇല്ലായ്മയും ( Being and Nothingness) എന്ന പ്രമേയത്തിൻമേൽ നിരാശയുടെ ഒരു ദർശനം കെട്ടിപ്പടുക്കുവാനാണ് സാർത്ര് ശ്രമിച്ചത്.

സാർത്രിന്റെ അസ്തിത്വവാദ ദർശനത്തിൽ ആകൃഷ്ടരായി ലോകത്തെമ്പാടുമുള്ള കലാകാരന്മാർ നിരവധി കലാരൂപങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. കുറച്ചാളുകളിൽ, ചിന്താക്കുഴപ്പം സൃഷ്ടിക്കുന്നതിനപ്പുറം പുരോഗമനകരമായ യാതൊന്നും അത്തരം കലകൾ ഉൽപ്പാദിപ്പിച്ചില്ല.

തൊണ്ണൂറുകളിൽ, സോവിയറ്റ് യൂണിയന്റെയും സോഷ്യലിസ്റ്റ് ചേരിയുടേയും തകർച്ചയോടെ, അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ നേതൃത്വത്തിൽ ഏകലോകം അടിച്ചേൽപ്പിക്കപ്പെട്ടു. ആഗോളവൽക്കരണത്തിന്റെ സാംസ്‌കാരിക രംഗത്തെ സിദ്ധാന്തമായാണ് ഉത്തരാധുനികത രൂപപ്പെട്ടത്. സത്യമെന്നത്, ഓരോരുത്തർക്കും ഓരോ വിധത്തിലാണ് എന്ന കാഴ്ചപ്പാട് ലോകത്തെമ്പാടും പ്രചരിപ്പിക്കപ്പെട്ടു. ഒരു നിശ്ചിത സമയത്ത്, നിശ്ചിതസ്ഥലത്ത് പദാർത്ഥത്തെ സംബന്ധിക്കുന്ന സത്യമെന്നത് ഏകമാണ് എന്ന ശാസ്ത്രീയ കാഴ്ചപ്പാടിനെ ഉത്തരാധുനികത കുഴിച്ചുമൂടി. കലാസൃഷ്ടികൾക്ക് തലയും വാലും ഉണ്ടാവേണ്ടതില്ലെന്നും അവർ സിദ്ധാന്തിച്ചു. കഴിഞ്ഞ ഏതാനും ദശകങ്ങളായി ചലച്ചിത്ര രംഗത്ത്, പോസ്റ്റ് മോഡേൺ കാഴ്ചപ്പാടുകൾക്ക് വലിയ സ്വീകാര്യത ഉണ്ടായിട്ടുണ്ട്.

കെ.ജി. ജോർജും ലിജോയും

ഇരകൾ, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, യവനിക തുടങ്ങിയ ചലച്ചിത്രങ്ങളിലൂടെ കെ.ജി. ജോർജ്ജ്, വ്യക്തിയും സമൂഹവും തമ്മിലുള്ള വൈരുദ്ധ്യത്തെ തീവ്രമായി ആവിഷ്കരിച്ചു. വ്യവസ്ഥിതിയുടെ ഇരകളായിത്തീരുന്ന മനുഷ്യരുടെ ആത്മസംഘർഷങ്ങളിലൂടെ പ്രകാശിതമാകുന്ന ദർശനമായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയം. ചിന്താക്കുഴപ്പം സൃഷ്ടിക്കുകയല്ല, നമ്മൾ ജീവിക്കുന്ന സമൂഹത്തിന്റെ ആന്തരിക പ്രശ്നങ്ങളിലേയ്ക്ക് വിരൽചൂണ്ടുകയായിരുന്നു കെ.ജി. ജോർജ്ജ് ചെയ്തത്. എന്നാൽ, ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചലച്ചിത്രങ്ങൾ ഉപരിപ്ലവമായ സംഘർഷങ്ങളിലാണ് ശ്രദ്ധയൂന്നുന്നത്. ദർശനമാവട്ടെ, ഉത്തരാധുനികവും.

ലിജോജോസ് പെല്ലിശ്ശേരിയും മമ്മൂട്ടിയും

ലിജോജോസ് പെല്ലിശ്ശേരിയുടെ ചലച്ചിത്ര സിദ്ധാന്തമായി പ്രവർത്തിക്കുന്നത് ഉത്തരാധുനികതയാണെന്ന് പ്രത്യക്ഷമാണ്. ‘നൻപകൽ നേരത്ത് മയക്ക'ത്തിലും ‘ചുരുളി'യിലുമൊക്കെ ഉത്തരാധുനികതയുടെ ഒരു ‘ലൂപ്പ്' സൃഷ്ടിക്കുന്നതിൽ സംവിധായകൻ വിജയിക്കുന്നുമുണ്ട്. കെ.ജി.ജോർജ്ജിനെപ്പോലുള്ള ചലച്ചിത്രകാരന്മാർ, മലയാള സിനിമയിൽ സൃഷ്ടിച്ച നവഭാവുകത്വം പുരോഗതി പ്രാപിക്കുന്നത്, ലിജോ ജോസ് പെല്ലിശ്ശേരിയിലൂടെ ആവില്ലെന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു.

Comments