പുസ്തക പ്രസാധക- വിപണന
ചരിത്രത്തിലെ മാരാർ കളരി
പുസ്തക പ്രസാധക- വിപണന ചരിത്രത്തിലെ മാരാർ കളരി
പത്രവില്പനയിലൂടെ തുടങ്ങി പുസ്തക വില്പനയിലൂടെ വളര്‍ന്ന് പ്രസാധകനും കോഴിക്കോട് നഗരത്തിലെ വലിയൊരു സാംസ്‌കാരിക സാന്നിധ്യവുമായി മാറിയ ഒരു ജീവിതമാണ് എന്‍.ഇ. ബാലകൃഷണമാരാരുടേത്. കേരളത്തിന്റെ പ്രസാധകചരിത്രത്തില്‍ ഒറ്റയ്ക്ക് പൊരുതി ഒരു സാധാരണ മനുഷ്യന്‍ നേടിയ സ്ഥാനത്തെ വരുംകാലത്തിന് തെല്ലൊരു വിസ്മയത്തോടെ മാത്രമേ ഓര്‍ത്തെടുക്കുവാന്‍ സാധിക്കുകയുള്ളൂ. ബാലകൃഷ്ണ മാരാരുടെ അടുത്ത ബന്ധു കൂടിയായ എൻ.ഇ. സുധീർ എഴുതുന്നു.
15 Oct 2022, 05:00 PM
അത്ഭുതാദരങ്ങളോടെ മാത്രം നോക്കിക്കാണാവുന്ന ഒരു ജീവിതമായിരുന്നു എന്‍.ഇ. ബാലകൃഷണമാരാരുടേത്. 90 വയസ്സിന്റെ നിറവിലൂടെ അദ്ദേഹമിന്നിപ്പോള്‍ ജീവിതത്തില്‍ നിന്ന് പിന്‍വാങ്ങിയിരിക്കുന്നു.
കേരളത്തിന്റെ പ്രസാധക ചരിത്രത്തില്‍ ഒറ്റയ്ക്ക് പൊരുതി ഒരു സാധാരണ മനുഷ്യന്‍ നേടിയ സ്ഥാനത്തെ വരുംകാലത്തിന് തെല്ലൊരു വിസ്മയത്തോടെ മാത്രമേ ഓര്‍ത്തെടുക്കുവാന്‍ സാധിക്കുകയുള്ളൂ. തയ്യാറെടുപ്പുകളൊന്നും തന്നെയില്ലാതെയും കഠിനാദ്ധ്വാനംകൊണ്ട് ഒരാള്‍ക്ക് അസാധാരണ നേട്ടം നേടിയെടുക്കുവാന്‍ സാധിക്കും എന്നോർമിപ്പിക്കുന്ന ആ ജീവിതം അദ്ദേഹം തന്നെ ‘കണ്ണീരിന്റെ മാധുര്യം' എന്ന ആത്മകഥയിലൂടെ രേഖപ്പെടുത്തിയിട്ടുണ്ട്. അത്യുത്സാഹിയും അതിസാഹസികനുമായ ഒരു സാധാരണക്കാരന്റെ അതിശയിപ്പിക്കുന്ന ജീവിതകഥയാണത്. പത്രവില്പനയിലൂടെ തുടങ്ങി പുസ്തക വില്പനയിലൂടെ വളര്‍ന്ന് പ്രസാധകനും കോഴിക്കോട് നഗരത്തിലെ വലിയൊരു സാംസ്‌കാരിക സാന്നിധ്യവുമായി മാറിയ ഒരു ജീവിതം. അത് വിശദമായറിയാന്‍ ആ പുസ്തകം തന്നെ വായിക്കുക.
എന്നാല്‍, അങ്ങനെയൊരാള്‍ ഇവിടെ അവശേഷിപ്പിച്ചു പോകുന്നത് എന്ത് എന്ന ഒരന്വേഷണത്തിനാണ് ഞാനിവിടെ ശ്രമിക്കുന്നത്. കാരണം മലയാളത്തിന്റെ പുസ്തക വിതരണ - പ്രസാധന ചരിത്രത്തിലും ബാലകൃഷ്ണമാരാര്‍ക്ക് തുല്യനായി മറ്റൊരാളെ കണ്ടെത്തുക പ്രയാസം. അദ്ദേഹം സഞ്ചരിച്ച വഴിയും കാലവും നേടിയ നേട്ടങ്ങളും അത്രമാത്രം സമാനതകളില്ലാത്തതായിരുന്നു.
അല്പം പശ്ചാത്തലം
ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി വരെ ലോകത്തിലെ പുസ്തക പ്രസാധന / വിപണനരംഗത്ത് കുടുംബവ്യവസായവും ഒറ്റയാന്‍ നേതൃത്വങ്ങളും മേല്‍ക്കോയ്മ നിലനിര്‍ത്തി. ഇന്ന് ലോകപ്രശസ്തങ്ങളായ ആഗോള പ്രസിദ്ധീകരണ സ്ഥാപനങ്ങള്‍ക്കെല്ലാം തുടക്കം കുറിച്ചത് വലിയ നിശ്ചയദാര്‍ഢ്യവും
കര്‍മ്മകുശലതയും മാത്രം കൈമുതലുണ്ടായിരുന്ന ചില വ്യക്തികളാണ്. ഈയടുത്ത കാലത്താണ് ആഗോളതലത്തില്‍ ഇതിനൊരു മാറ്റം വന്നത്.

പാശ്ചാത്യപ്രസാധകരംഗത്തന്നപോലെ ഏഷ്യന്‍ രാജ്യങ്ങളിലെ പ്രാദേശിക ഭാഷാപ്രസാധകരംഗത്തും ഇതേ സ്വഭാവം നമുക്ക് കാണാം. ഒരുവേള, പ്രാദേശിക ഭാഷകളില്‍ അത്തരം സംരംഭങ്ങള്‍ മാത്രമേ വിജയം കണ്ടിട്ടുള്ളൂ എന്നും പറയാം. കേരളത്തിലെ കാര്യവും മറിച്ചായിരുന്നില്ല. കേരളത്തില്‍ ചില കൂട്ടായ്മകള്‍ -വ്യക്തിപരവും- സഹകരണാടിസ്ഥാനത്തിലുള്ളതുമായവ ആദ്യകാലത്ത് വിജയം കണ്ടിരുന്നു എന്നതൊഴിച്ചാല്‍ ഇന്നും സജീവമായി മുന്നേറുന്നവയെല്ലാം കുടുംബ കച്ചവടങ്ങളാലും വ്യക്തികളാലും നിയന്ത്രിക്കപ്പെടുന്നവ തന്നെയാണ്.
കേരളത്തിന്റെ എടുത്തു പറയേണ്ടുന്ന മറ്റൊരു സവിശേഷത ആഗോള പ്രസിദ്ധീകരണരംഗവുമായി ആദ്യം മുതലേ ബന്ധം പുലർത്താൻ സാധിച്ചു എന്നതാണ്. 1930-കളില്‍ ലണ്ടനില്‍ പെന്‍ഗ്വിന്‍ ബുക്‌സ് തുടങ്ങുമ്പോള്‍ അലന്‍ ലെയിനിന്റെ പങ്കാളി നമ്മുടെ വി. കെ. കൃഷ്ണമേനോനായിരുന്നുവല്ലോ. അക്കാലം മുതലേ വിദേശപുസ്തകങ്ങളുമായി പരിചയം നേടിയ നേടിയ ഒരുപറ്റം വായനക്കാരും കേരളത്തിലുണ്ടായിരുന്നു. എന്നാല്‍ എടുത്തുപറയാവുന്ന പുസ്തകശാലകളും പ്രസിദ്ധീകരണശാലകളും ഉണ്ടായത് അമ്പതുകള്‍ കഴിഞ്ഞാണ്. അത് ശക്തമായൊരു പോരാട്ടവുമായിരുന്നു. പല ഒറ്റയാന്മാരും അതിന് നേതൃത്വം കൊടുത്തു. അന്ന് തുടക്കം കുറിച്ച കേരള പുസ്തകരംഗത്തെ ഒറ്റയാന്‍ വിപ്ലവങ്ങളിലെ അവസാന കണ്ണിയാണ് കോഴിക്കോട്ടെ ടൂറിങ് ബുക്‌സ് സ്റ്റാളിന്റെയും പൂര്‍ണ പബ്ലിക്കേഷന്‍സിന്റെയും സ്ഥാപകനായ എന്‍. ഇ. ബാലകൃഷ്ണമാരാര്‍.

സാമ്പത്തികമായി അത്ര കൊതിപ്പിക്കുന്ന ഒന്നായിരുന്നില്ല ഒരുകാലത്തും പുസ്തകവിപണനം. അതേസമയം, ഒരു സാംസ്‌കാരിക ഉത്പന്നം എന്ന തലയെടുപ്പ് അതിനുണ്ടുതാനും. അതുകൊണ്ടുതന്നെ പലരും ആ രംഗത്തേക്കു കടന്നുവരാന്‍ മടിച്ചു. കേരളത്തില്‍ പുസ്തകവ്യാപാരം അത്ര സജീവമല്ലാതിരുന്ന ഒരു കാലത്ത്, പത്രവില്പനയിലൂടെ പുസ്തകവില്പനയിലേക്ക് കടന്നുവന്ന് അതിസാഹസികമായി വലിയ ഉയരങ്ങള്‍ താണ്ടിയ കര്‍മകുശലനാണ് ബാലകൃഷ്ണമാരാര്‍. അതിനാവശ്യമായ ബൗദ്ധിക തയ്യാറെടുപ്പുകളൊന്നും ഇല്ലാതിരുന്നിട്ടും പൂര്‍ണമായ അര്‍പ്പണബോധത്തോടെയും സ്വയമാര്‍ജ്ജിച്ച കൗശലങ്ങളോടെയും ഏറ്റെടുത്ത മേഖലയിലെ കരുത്തനായി മാറിയ ഒറ്റയാന്‍ തന്നെയാണ് മാരാര്‍. പുസ്തക വിതരണരംഗത്തെന്നപോലെ മലയാള പ്രസിദ്ധീകരണരംഗത്തും വ്യക്തിമുദ്ര പതിപ്പിക്കുവാന്‍ ചുരുങ്ങിയ കാലംകൊണ്ട് അദ്ദേഹത്തിനു കഴിഞ്ഞു. ഇന്നിപ്പോള്‍ അദ്ദേഹം കൈവെക്കാത്ത ഒരു രംഗവും പുസ്തകവുമായി ബന്ധപ്പെട്ട മേഖലയിലില്ലെന്നുതന്നെ പറയാം.
ബൗദ്ധികവും സര്‍ഗ്ഗാത്മകവുമായി ഉയര്‍ന്ന തലത്തില്‍ വിരാജിക്കുന്ന ഒരുപറ്റം ആളുകളുമായാണ് പൊതുവെ പുസ്തക വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഇടപെടേണ്ടിവരിക. അതില്‍ എളുപ്പം വിജയം കണ്ടെത്താന്‍ കഴിഞ്ഞു എന്നതുതന്നെയാണ് മാരാരുടെ മിടുക്ക്. അത്തരം ഇടപെടലുകളെ നല്ല ബന്ധങ്ങളായി വളര്‍ത്തി നിലനിര്‍ത്തി വ്യാപാരത്തിനനുകൂലമാക്കി പടിപടിയായി മുന്നേറുവാന്‍ കഴിഞ്ഞു എന്നതു തന്നെയാണ് അദ്ദേഹത്തിന്റെ വിജയരഹസ്യം. പുസ്തകവ്യാപാരത്തെപ്പറ്റിയോ പബ്ലിഷിങ് ഇന്‍ഡസ്ട്രിയെ പറ്റിയോ ബിസിനസ് നടത്തിപ്പിനെ പറ്റിയോ പണമിടപാടുകളെപ്പറ്റിയോ അവശ്യം ഉണ്ടായിരിക്കേണ്ട കേവല പരിജ്ഞാനം പോലും ഇല്ലാതെയാണ് ബാലകൃഷ്ണമാരാര്‍ എന്ന വ്യക്തി ഈ ഉയരങ്ങള്‍ കീഴടക്കിയത് എന്നത് എടുത്തുപറയേണ്ടതുണ്ട്. ആര്‍ക്കും അവഗണിക്കാനാവാത്ത ശക്തമായ സ്വാധീനം ഇന്നദ്ദേഹത്തിന്റെ സ്ഥാപനങ്ങള്‍ക്ക് കേരളത്തിലുണ്ട്.
പിൻതലമുറക്കാരുടെ പരിശീലനക്കളരി
ശ്രദ്ധേയമായ മറ്റൊരു വസ്തുത, പിന്‍തലമുറക്കാര്‍ക്ക് പരിശീലനക്കളരിയാവാന്‍ മാരാരുടെ സ്ഥാപനങ്ങള്‍ വഴിയൊരുക്കി എന്നതാണ്. ഇന്നിപ്പോള്‍ കേരളത്തിലെ പുസ്തകവ്യാപാരരംഗത്തു പ്രവര്‍ത്തിക്കുന്ന പല മിടുക്കന്മാരും ‘മാരാര്‍ കളരിയില്‍' നിന്ന് പരിശീലനം നേടിയവരാണ്. അദ്ദേഹത്തില്‍നിന്ന് പഠിച്ചെടുത്ത ബിസിനസ് തന്ത്രങ്ങള്‍ തന്നെയാണ് അവരെയും വിജയത്തിലെത്തിച്ചത് എന്ന് സൂക്ഷ്മവിശകലനത്തില്‍ മനസ്സിലാവും. വഴിമാറി നടന്ന പലര്‍ക്കും പാതിവഴിയില്‍വെച്ച് രംഗം വിടേണ്ടതായും വന്നു.
ശരിതെറ്റുകളെപ്പറ്റി ഭിന്നാഭിപ്രായമുണ്ടാകാം. വിജയം കണ്ട പലരും ഇതംഗീകരിച്ചില്ലെന്നു വരാം അതുകൊണ്ടാന്നും ചരിത്രസത്യം ഇല്ലാതാകുന്നില്ല. ‘മാരാര്‍ കളരി' എന്ന് ഞാന്‍ ഏറെ വിശേഷിപ്പിച്ച ടൂറിങ് ബുക്‌സ് സ്റ്റാളിന്റെ വിജയകഥ കേരളത്തിലെ പുസ്തകവ്യാപാര ചരിത്രത്തിലെ ഒരു സുപ്രധാന അധ്യായം തന്നെയാണ്. അതിന്റെ ശില്പി എന്ന നിലയിലാണ് എന്‍. ഇ. ബാലകൃഷ്ണമാരാര്‍ ആദ്യം സൂചിപ്പിച്ച ഒറ്റയാന്മാരുടെ ഗണത്തില്‍ ആദ്യസ്ഥാനം നേടുന്നത്.

ഭയാശങ്ക കൂടാതെ, പരിചയമില്ലാത്ത ഒരു മേഖലയിലേക്ക് കടന്നുവന്ന് തന്റേതായൊരു വഴി കണ്ടെത്തി ആ വഴിയിലൂടെ മറ്റ് പലരേയും മുന്നോട്ടു നയിച്ചു എന്നത് തീര്‍ച്ചയായും വലിയ കാര്യമാണ്. തുടങ്ങിവെച്ച പ്രസ്ഥാനത്തിന് തുടര്‍ച്ചയുണ്ടാകും എന്നുറപ്പുവരുത്തുകയും ചെയ്തു. നിതാന്തജാഗ്രതയോടെ ഇതിനായി ജീവിതം സമര്‍പ്പിച്ചു എന്നതുതന്നെ അദ്ദേഹത്തെ അടുത്തറിയുന്നവര്‍ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. ഒരു കാര്യം കൂടി വ്യക്തമാക്കി ഈ ഓർമ അവസാനിപ്പിക്കാം. മുകളില്‍ എഴുതിയ നിഗമനങ്ങള്‍ക്ക് എനിക്ക് സഹായകമായത് പുസ്തക വ്യാപാരരംഗവുമായി ഈ ലേഖകനുള്ള ദീര്‍ഘകാലത്തെ അടുത്ത ബന്ധം ഒന്നു മാത്രമാണ്.
എന്റെ അമ്മാവന്‍
ഇത്രയുമൊക്കെ എഴുതിയത് ബാലകൃഷ്ണമാരാര്‍ എന്ന വ്യക്തിക്കുള്ള അനുമോദനമെന്ന നിലയിലല്ല. മറിച്ച് ആ വ്യക്തിയുടെ പ്രവര്‍ത്തന മികവിനുള്ള ഒരംഗീകാരം എന്ന നിലയിലാണ്. ഒരു വ്യക്തിയെ അറിയുവാനും അടയാളപ്പെടുത്തുവാനും ശ്രമിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ജീവിത പശ്ചാത്തലവും ജീവിതം അയാള്‍ക്കുമുന്നില്‍ വെച്ച സാധ്യതകളും കൂടി കണക്കിലെടുക്കേണ്ടതുണ്ട്. അതു വിശദമാക്കാനാണ് ഞാന്‍ ശ്രമിച്ചത്. ഇതു പ്രത്യേകം എടുത്തു പറയുന്നത് ബാലകൃഷ്ണമാരാര്‍ എന്റെ അടുത്ത ബന്ധുകൂടിയായതുകൊണ്ടാണ്. ആ നിലയില്‍ വ്യക്തിപരമായി വളരെ അടുത്തിടപഴകിയ അനുഭവം കൂടി എനിക്ക് കൂട്ടിനുണ്ട്.
സ്‌നേഹനിധിയായ ഒരമ്മാവന്‍ എന്ന നിലയ്ക്കും ഞാനദ്ദേഹത്തെ അടുത്തറിഞ്ഞിട്ടുണ്ട്. ഞങ്ങളുടെ കുടുംബത്തിലെ മുതിര്‍ന്ന അംഗം എന്ന നിലയിലും നിരവധി ഉത്തരവാദിത്തങ്ങള്‍ അദ്ദേഹം സന്തോഷത്തോടെ നിര്‍വ്വഹിച്ചു പോന്നിട്ടുണ്ട്. ജീവിതത്തെ പ്രസാദാത്മകമായി നോക്കിക്കാണുന്ന ഒരു രീതി ഞാനെപ്പോഴും അമ്മാവനില്‍ കണ്ടിട്ടുണ്ട്. അതു തന്നെയാണ് അദ്ദേഹത്തിന്റെ മുഖമുദ്രയും ജീവിതവിജയത്തിന്റെ അടിസ്ഥാനവും.
എഴുത്തുകാരന്‍, സാമൂഹ്യ വിമര്‍ശകന്‍
എം.വി. സന്തോഷ് കുമാർ
Jan 12, 2023
5 Minutes Read
ഹരികുമാര്‍ സി.
Dec 30, 2022
3 Minutes Read
എന്‍.ഇ. സുധീര്‍
Nov 27, 2022
8 minutes read
അജു കെ. നാരായണന്‍
Oct 19, 2022
6 Minutes Read
കെ. ശ്രീകുമാര്‍
Oct 15, 2022
6 Minutes Read
ടി.പി.കുഞ്ഞിക്കണ്ണന്‍
Oct 11, 2022
6 Minutes Read