ഒമിക്രോൺ ഉയർത്തുന്ന രാഷ്ട്രീയ-ധാർമിക സമസ്യകൾ

സ്വന്തം നാട്ടിലെ മുഴുവൻ ജനതക്കും മൂന്നാം ഡോസ് നൽകി സ്വയം സംരക്ഷിച്ചു കളയാമെന്നു വ്യാമോഹിക്കുന്നന്ന യു.കെയിലെയും അമേരിക്കയിലേയും ഇസ്രായേലിലേയും യു.എ.ഇലുമൊക്കെയുള്ള ഭരണകൂടങ്ങൾ മറന്നു പോവുന്നത് അധമർണ്ണ രാജ്യങ്ങളിൽ നടക്കുന്ന ഓരോ ഉൽപരിവർത്തനങ്ങളും അപ്രതിരോധ്യമെന്ന് അവർ വ്യാമോഹിക്കുന്ന പ്രതിരോധ പടച്ചട്ടകളിൽ വലിയ ദ്വാരങ്ങളുണ്ടാക്കുന്നു എന്ന ശാസ്ത്രീയ വസ്തുതയാണ്. ചിലർ വരുമ്പോൾ ചരിത്രം മാത്രമല്ല പ്രതിരോധവും വഴി മാറും എന്ന് ഓർക്കുന്നത് നന്ന്.

1971-ൽ കെ.ജി.എസ് ഉൽക്കണ്ഠാകുലനായതു പോലെ ബംഗാളിൽ നിന്നല്ല ഇത്തവണ ദക്ഷിണാഫ്രിക്കയിൽ നിന്നാണ് വാർത്തകൾ വരുന്നത്. അവയുടെ സയന്റിഫിക് ഡിസൈഫറിങ്ങ് ചൂണ്ടിക്കാണിക്കുന്നതാവട്ടെ രാഷ്ടീയമായും ജനിതകപരമായും മിക്കവാറും പരാജയപ്പെട്ടു പോവാനിടയുള്ള, കോവിഡിന്റെ ഏറ്റവും ഇളയ ദളപതിയാണ് ഒമിക്രോൺ എന്ന വസ്തുതയാണ്. ഗ്രീക്ക് അക്ഷരമാലയിലെ പതിനാലാമത്തെ അക്ഷരം മറികടന്ന് പതിനഞ്ചാം അക്ഷരം തെരഞ്ഞെടുത്തപ്പോൾ മൃദു ചൈനീസ് നിലപാടിന്റെ പ്രീണന വിദ്യ പയറ്റുകയായിരുന്നു ഒരിക്കൽ ചൂടുവെള്ളത്തിൽ ചാടിയ ടെഡ്രോഡ് അഥാനം ഗബ്രിയേസസ്. ലോക രാഷ്ട്രീയത്തിൽ ആരോഗ്യ രംഗത്ത് പോലും ചൈനയെ മുഖാഭി മുഖം നേരിടാനുള്ള അധൈര്യമല്ലാതെ മറ്റെന്താണത്?

അൻപത് ജനിതക മാറ്റങ്ങൾ നടന്നപ്പോഴും സ്പാനിഷ് ഫ്ളൂവിന്റെ അവസാന കാലം ഓർമ്മിപ്പിച്ച്, ഒരു പക്ഷേ, വ്യാപനത്തിലൊഴികെ- R nought 2 ആണെന്നു കേൾക്കുന്നു ജോഹനാസ്ബർഗ്ഗിൽ - ഗുരുതരാവസ്ഥ സൃഷ്ടിക്കുന്നതിൽ ഒരിഞ്ചു പോലും മുന്നോട്ടു പോവാനാവാത്ത മിക്കവാറും ഒരു വിഫല സംഗമായി അവ രൂപാന്തരം കൊണ്ടു. മനുഷ്യരാശിയുടെ ഭാഗ്യം. അങ്ങിനെയാണ് അങ്ങാടിയിലും അമ്മയോടും തോറ്റു പോവാനുള്ള സാദ്ധ്യതയായി ഒമിക്രോൺ കൂടു മാറ്റം നടത്തുന്നത്..

കഴിഞ്ഞ പത്തു ദിവസങ്ങൾക്കുള്ളിൽ, 2021 നവംബർ 24 മുതൽ, 374 ഒമിക്രോൺ കേസുകളാണ് ഇന്ത്യയുൾപ്പെടെ 25 രാജ്യങ്ങളിലായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. അവയിൽ 75 % വും ആഫ്രിക്കൻ വൻകരയിലെ പിന്നാക്ക- അവികസിത രാഷ്ട്രങ്ങളിൽ നിന്നാണ്. യൂറോപ്യൻ - സമ്പന്ന "രാഷ്ടങ്ങളിൽ 2021 ഒക്ടോബർ- നവംബർ മാസങ്ങളിൽ ഡെൽറ്റാ വൈറസ് വ്യാപനം ഭീകരമായപ്പോഴോ, അമേരിക്കയിൽ ലോകത്തിലെ ഏറ്റവും വലിയ മരണനിരക്ക് രേഖപ്പെടുത്തിയപ്പോഴോ, എല്ലാ ബാഹ്യ സംസർഗ്ഗവും നിഷേധിച്ച് അടച്ചുപൂട്ടിയിരുന്ന ആസ്‌ട്രേലിയയിലും ന്യൂസിലൻഡിലും വൈറസ് തീക്കാറ്റു പോലെ പടർന്നപ്പോഴാ ഒന്നും ലോക മാധ്യമങ്ങളോ പാശ്ചാത്യ ഭരണാധികാരികളോ knee-jerk റിയാക്ഷനുകളിലേക്ക് കടന്നില്ല.
ദക്ഷിണാഫ്രിക്കയിലും ബോട്ട്സ്വാനയിലും B1.1.529 തിരിച്ചറിഞ്ഞപ്പോൾ തന്നെ യാത്രാ നിയന്ത്രണങ്ങളിലേക്കാണ് പടിഞ്ഞാറൻ രാജ്യങ്ങൾ നീങ്ങിയത്. പിന്നീടത് മറ്റു ചില രാജ്യങ്ങൾ കൂടി ഏറ്റെടുത്തു. ഇതഃപര്യന്തം ഏറ്റവും കൂടുതൽ ഒമിക്രോൺ രോഗികളുമായി നേരിട്ട് ഇടപഴകിയ സൗത്ത് ആഫ്രിക്കൻ മെഡിക്കൽ അസോസിയേഷന്റെ ചെയർപേഴ്‌സൺ ഡോ: ആൻജലിക് കൂറ്റ്‌സേ, ഇത് പ്രത്യേകതയൊന്നുമില്ലാത്ത അസുഖം മാത്രമാണെന്നും സാധാരണ
കോവിഡ് രോഗികളിൽ കാണുന്ന അത്ര പോലും രോഗാതുരത ഇവരിൽ കാണുന്നില്ലെന്നും വളരെ കൃത്യമായി ലോകത്തോട് വിളിച്ചു പറഞ്ഞിരുന്നു.

ഡോ: ആൻജലിക് കൂറ്റ്‌സേ, സിറിൽ റാംഫോസ

ദക്ഷിണാഫ്രിക്കൻ പ്രസിഡണ്ട് സിറിൽ റാംഫോസയാവട്ടെ, അതിന്റെ രാഷ്ട്രീയം തുടക്കം മുതൽ തിരിച്ചറിയുകയും ലോക രാഷ്ട്രങ്ങൾ അനുവർത്തിക്കുന്ന ഒട്ടും അഭികാമ്യമല്ലാത്ത ഒറ്റപ്പെടുത്തൽ നയത്തിനെതിരെ ശക്തമായി ശബ്ദമുയർത്തുകയും ചെയ്തു. അവിടുത്തെ ആശുപത്രി വാർഡുകളിലും, ഇന്റൻസീവ് കെയർ യൂണിറ്റുകളിലും ജോലി ചെയ്യുന്ന നേഴ്‌സുമാരുടെ സത്യസന്ധവും കാര്യമാത്രപ്രസക്തമായ സാമൂഹിക മാധ്യമങ്ങളിലെ പ്രതികരണങ്ങളിൽ നിന്നും നമുക്ക് വായിച്ചെടുക്കാൻ കഴിയുന്നതും ഒമിക്രോൺ വൈറസിന്റെ സാധാരണത്വം മാത്രമാണ്. കുറച്ച് വ്യാപനശേഷി കൂടുതൽ ഉണ്ടാവാനുളള സാദ്ധ്യത മാത്രമാണ് അവരൊക്കെ മുന്നോട്ടു വെക്കുന്നത്. സൗത്ത് ആഫ്രിക്കയിൽ വ്യാപനം ഇരട്ടിയായതിന്റെ കാരണം ഒമിക്രോൺ ആണന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുമില്ല.

SARS COV-2 വൈറസ് അത്രമേൽ സ്വാഭാവികമായി മാത്രമാണ് പെരുമാറുന്നത്. കോവിഡ് രോഗികളുടെ ശരീരത്തിൽ സാധാരണ ഗതിയിൽ ആവസിക്കുന്ന പതിനായിരം കോടി വൈറസിന് കഷ്ടിച്ച് 0.1 mg തൂക്കം മാത്രമുണ്ടായിരിക്കേ "മസിൽ പവർ' അല്ല മറിച്ച് നമ്മെ സ്തബ്ധരാക്കുന്ന വേഗത്തിൽ നടത്തുന്ന ഉൽപരിവർത്തനളാണ് (Mutation) അവയുടെ അതിജീവന തന്ത്രം. ഉൽപരിവർത്തനങ്ങൾ വഴി നൂതനവും അക്രാമകവുമായ ജീനോമിക് സീക്വൻസ് അടങ്ങിയ കോപ്പികൾ നിർമ്മിക്കുകയും ശരീരത്തിന്റെ പ്രതിരോധ വ്യവസ്ഥയും, വാക്‌സിനുകളും മരുന്നുകളുമെല്ലാം ചമയ്ക്കുന്ന കടമ്പകളെ അതിവർത്തിക്കുവാൻ സ്വയം രൂപ മാറ്റം കൈകൊള്ളുകയുമാണ് മറ്റേതൊരു RNA വൈറസിനേയും പോലെ കോവിഡ് വൈറസും ലക്ഷ്യമിടുന്നത്. ഒമിക്രോൺ നമ്മുടെ പത്യേക ശ്രദ്ധയാകർഷിക്കുന്നത് പക്ഷേ ജീവശാസ്ത്ര ചരിത്രത്തിലാദ്യമായി ഒറ്റയടിക്ക്, സ്വന്തം S - ജീൻ പോലും ബലി കൊടുത്തു കൊണ്ട് അൻപതിലധികം ഉൽപരിവർത്തനങ്ങൾ സാക്ഷാത്കരിച്ചു എന്ന വസ്തുതയുടെ പിൻബലത്തിലാണ്. മനുഷ്യകോശങ്ങളിലെ വൈറസ് വാതായനങ്ങളായ ACE 2 Receptors- ലൂടെ നൂണ്ടു കയറാൻ ഉപയോഗിക്കുന്ന spike protein- ൽ നടന്ന മുപ്പത്തിരണ്ടോളം ഉൽപരിവർത്തനങളാണ് രോഗാണു ശാസ്ത്രജ്ഞരെ ഉൽക്കണ്ഠാകുലരാക്കുന്ന പ്രധാന ഘടകം. ഇന്ന് മനുഷ്യൻ ഉപയോഗിക്കുന്ന വാക്‌സിനുകളിൽ ഭൂരിഭാഗവും ACE 2 Receptor - Spike protein ദ്വന്ദ്വങ്ങളെ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത് എന്നതാണതിന്റെ അടിസ്ഥാന വസ്തുത. പത്തിലധികം ഉൽപരിവർത്തനങ്ങൾ പ്രതിരോധ വ്യവസ്ഥയെ മറികടക്കുന്നതിനായി മാത്രമാണ് (immune evading) രൂപകൽപന ചെയ്യപ്പെട്ടിരിക്കുന്നത് എന്ന ശാസ്ത്രീയ സത്യം കൃത്യമായ ആക്രമണ ത്വരയാണ് ഒമിക്രോണിന്റെ പ്രധാന അജണ്ട എന്ന് നമ്മെ ഞെട്ടിച്ച് ഓർമ്മിപ്പിക്കുന്നു. പക്ഷേ ഭീകരമായി പരിണമിക്കാനാവുന്ന ഈ ഉൽപരിവർത്തനങ്ങൾ മനുഷ്യ കുലത്തിന്റെ ഭാഗ്യം കൊണ്ടു മാത്രമെന്നു പറയാം, മിക്കവാറും രോഗ വ്യാപനത്തിന്റെ മാത്രം കൊച്ചു കള്ളിയിലൊതുങ്ങുമെന്നാണ് ഇതു വരെ ലഭ്യമായ ശാസ്ത്രീയ വസ്തുതകൾ സൂചിപ്പിക്കുന്നത്.

പൊതുജനാരോഗ്യ വിദഗ്ധരാവട്ടെ ഒമിക്രോൺ സമസ്യ വളരെ ഗുരുതരവും വത്യസ്തവുമായ മറ്റൊരു പരിപ്രേക്ഷ്യമാണ് മുന്നോട്ട് വെക്കുന്നത്
എന്നാണ് ആശങ്കപ്പെടുന്നത്. പ്രതിരോധ വ്യവസ്ഥ വേണ്ടത്ര ആരോഗ്യകരമല്ലാത്ത വ്യക്തികളിൽ വൈറസ് വീണ്ടും വീണ്ടും വ്യാപരിക്കുകയും നിരന്തരമായ ഉൽപരിവർത്തനങ്ങൾക്ക് വഴി മരുന്നിടുകയും ചെയ്യുന്നതു വഴി അവ കടുത്ത അക്രമണ സ്വഭാവം കൈവരിച്ചേക്കുമെന്ന് അവർ ഭയപ്പെടുന്നു. മനുഷ്യൻ അഹങ്കരിക്കുന്ന പ്രതിരോധ കവചങ്ങളെ മുഴുവൻ ഒറ്റയടിക്ക് റദ്ദാക്കാൻ പാങ്ങുള്ള വൈറസ് വകഭേദങ്ങൾ അവർ ദുഃസ്വപ്നങളിലെന്നോളം സങ്കൽപ്പിക്കുന്നുണ്ട്. കൃത്യമായ ദിശയിൽ ഇരുപതോളം immune evading mutations നടന്നാൽ മനുഷ്യന്റെ സർവ സ്വാഭാവിക പ്രതിരോധവും ഫാർമസ്യൂട്ടിക്കൽ പ്രതിരോധവും ഫലപ്രദമായി മറികടക്കാവുമെന്ന് അവർ കണക്ക് കൂട്ടുന്നു. അത്തരമൊരു സാദ്ധ്യത കുരങ്ങൻ കീ - പാഡിലടിക്കുമ്പോൾ മനോഹരമായ ഒരു പ്രേമകവിത രൂപം കൊള്ളുകയെന്നതു പോലെ അപൂർവത്തിൽ അപൂർവമാണെങ്കിലും മനുഷ്യരാശിക്ക് സങ്കൽപ്പിക്കാനാവുന്ന ഏറ്റവും ഗുരുതരമായ രോഗാണു സംക്രമണമായിരിക്കും അത് എന്നതിൽ സംശയമൊന്നുമില്ല.. ഒരുപക്ഷെ ഹോമോസാപിയൻസ് എന്ന സ്പീഷീസിനെ തന്നെ ഭൂമുഖത്തു നിന്ന് എന്നെന്നേക്കുമായി അപ്രത്യക്ഷ്യമാക്കിയേക്കാവുന്ന ദുരന്ത പ്രതിഭാസം.

ഡെൽറ്റ വൈറസിന്റേയും ഒമിക്രോൺ വൈറസിന്റേയും സ്‌പൈക് പ്രോട്ടീനുകളിലെ മ്യൂ​ട്ടേഷനുകളുടെ താരതമ്യം. നിറങ്ങൾ ചേർത്ത പൊട്ടുകളൊക്കെ മ്യൂടേഷൻ സംഭവിച്ച ഇടങ്ങളാണ്.

അതു കൊണ്ടു തന്നെ ഉൽപരിവർത്തനങ്ങളുടെ സാദ്ധ്യത തടയുക എന്നതാവുന്നു ഏതൊരു സാമൂഹികാരോഗ്യ പ്രവർത്തകന്റെയും പ്രാഥമിക കടമ. രോഗപ്രതിരോധ വ്യവസ്ഥ ശക്തിപ്പെടുത്തുന്നതു വഴി മാത്രമേ മനുഷ്യരാശിക്ക് ആ ലക്ഷ്യം കൈവരിക്കാനാവൂ. പ്രതിരോധ കവചം ശക്തിപ്പെടുത്താൻ പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന പാദങ്ങൾ മുതൽ വളരെ ഫലപദമായ ഒരു ഉപാധി മനഷ്യന് ലഭ്യമായിട്ടുണ്ട്. വാക്‌സിനുകൾ അങ്ങിനെയാണ് മനുഷ്യകുലം കണ്ടത്തിയ ഏറ്റവും മികച്ച രോഗപ്രതിരോധ സംവിധാനമാവുന്നത്. കേരളത്തിൽ 96 ശതമാനവും 63 ശതമാനവും ഇന്ത്യയിൽ 58% വും 34% ശതമാനവും യഥാക്രമംഒന്നും രണ്ടും ഡോസ് വാക്‌സിൻ ഇതിനകം ലഭ്യമായ അവസ്ഥയിൽ ആഫ്രിക്കൻ വൻകരയിൽ അത് യഥാക്രമം11 ശതമാനവും 7 ശതമാനവും മാത്രമാണ്. ആരോഗ്യ പ്രവർത്തകരിൽപോലും 24 % മാത്രമാണ് സൗത്ത് ആഫ്രിക്കയിലെ വാക്‌സിനേഷൻ സ്റ്റാറ്റസ്.. പ്രതിരോധ വ്യവസ്ഥയെ തകർക്കുന്ന എയ്ഡ്‌സ് വൈറസ് ഏറ്റവും വിനാശം വിതച്ച ഈ ഭൂഭാഗങ്ങളിൽ കോവിഡ് വൈറസ് മനുഷ്യരിൽ നിരന്തരമായി വ്യാപരിക്കുവാനും ഉൽപരിവർത്തനങ്ങൾ നിതാന്തമായി സാക്ഷാത്കരിക്കപ്പെടാനുള്ള സാദ്ധ്യത വളരെയേറെയാണ്. മാർപാപ്പയും ഗ്രേറ്റാ തുൻബർഗ്ഗുമൊക്കെ സൂചിപ്പിച്ച വാക്‌സിൻ അപ്പാർത്തീഡിന്റെ എറ്റവും ഋണാത്മകമായ വ്യവഹാരമാണ് ഇതുവഴി സംജാതമാകുന്നത്. അതുകൊണ്ടു തന്നെയാണ് യു.എൻ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ആമിന ജെ. മുഹമ്മദ് No one is safe until everyone is safe എന്ന യഥാർത്ഥ പൊതുജനാരോഗ്യ കാഴ്ചപ്പാട് മുന്നോട്ടു വെച്ചപ്പോൾ ലോകം മുഴുവൻ എഴുന്നേറ്റു നിന്നു കൈയടിച്ചത്. സ്വന്തം നാട്ടിലെ മുഴുവൻ ജനതക്കും മൂന്നാം ഡോസ് നൽകി സ്വയം സംരക്ഷിച്ചു കളയാമെന്നു വ്യാമോഹിക്കുന്നന്ന യു.കെയിലെയും അമേരിക്കയിലേയും ഇസ്രായേലിലേയും യു.എ.ഇലുമൊക്കെയുള്ള ഭരണകൂടങ്ങൾ മറന്നു പോവുന്നത് അധമർണ്ണ രാജ്യങ്ങളിൽ നടക്കുന്ന ഓരോ ഉൽപരിവർത്തനങ്ങളും അപ്രതിരോധ്യമെന്ന് അവർ വ്യാമോഹിക്കുന്ന പ്രതിരോധ പടച്ചട്ടകളിൽ വലിയ ദ്വാരങ്ങളുണ്ടാക്കുന്നു എന്ന ശാസ്ത്രീയ വസ്തുതയാണ്. ചിലർ വരുമ്പോൾ ചരിത്രം മാത്രമല്ല പ്രതിരോധവും വഴി മാറും എന്ന് ഓർക്കുന്നത് നന്ന്.

ഒമിക്രോൺ ഒട്ടും അഭികാമ്യമല്ലാത്ത മറ്റൊരു കാര്യം കൂടി ലോകത്തെ ഓർമ്മിപ്പിക്കുന്നുണ്ട്.. വളരെ ജാഗ്രതയോടെ ആരോഗ്യ രംഗത്ത് ഇടപെടുകയും ജനിതകശ്രേണീ പഠനം (വൈറൽ ജിനോമിക് സീക്വൻസിങ്ങ് ) കൃത്യമായി നിർവഹിക്കുകയും ശാസ്ത്രീയ വിവരങ്ങൾ ലോകത്തിന് ഉടൻ തന്നെ ഉത്തരവാദിത്തത്തോടെ കൈമാറുകയും ചെയ്യുന്ന രാജ്യങ്ങളെ പ്രോൽസാഹിപ്പിക്കുന്നതിനു പകരം അത്തരം അഭിനന്ദനീയമായ ആരോഗ്യ - രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തുകയും കുറ്റവാളികളാക്കുകയും ചെയ്യുന്ന പ്രവണത നിശ്ചയമായും കർശനമായി ചോദ്യം ചെയ്യപ്പെടുകയും തിരുത്തപ്പെടുകയും വേണം. ലോകത്തിന് മുഴുവൻ കടുത്ത വെല്ലുവിളിയായേക്കാവുന്ന രോഗസംബന്ധിയായ വിവരങ്ങൾ പൂഴ്ത്തി വെക്കാൻ ലോകരാജ്യങ്ങളെ പ്രേരിപ്പിക്കുന്ന ഗർഹണീയമായ നിലപാടാണിതെന്ന് പറയാതെ വയ്യ. 2019 നവംബറിൽ കണ്ടെത്തിയ കോവിഡ് വൈറസ് ബാധ 2020 ജനുവരി 12 വരെ ചൈന ഒളിച്ചു വെച്ച കഥ നിശ്ചയമായും ഇതിനോട് ചേർത്ത് വായിക്കപ്പെടണം. നവംബർ 24 - ന് സൗത്ത് ആഫ്രിക്ക ഒമിക്രോൺ കണ്ടെത്തിയതായി പ്രഖ്യാപിക്കുന്നതിന്റെ അഞ്ചുദിവസം മുമ്പ് നെതർലാന്റ് ആരോഗ്യ വിഭാഗം ശേഖരിച്ച രോഗീ സ്രവങ്ങളിൽ നവംബർ 30- ന് ഒമിക്രോൺ വക ഭേദത്തെ കണ്ടെത്തുകയുണ്ടായി, തെക്കേ ആഫ്രിക്ക സന്ദർശിക്കാത്ത രോഗിയിൽ. ഈ ശാസ്ത്രീയ വസ്തുത മിക്കവാറും തമസ്‌ക്കരിക്കപ്പെടുകയായിരുന്നു.

വളരെ ജാഗ്രതയോടെ ആരോഗ്യ രംഗത്ത് ഇടപെടുകയും ജനിതകശ്രേണീ പഠനം (വൈറൽ ജിനോമിക് സീക്വൻസിങ്ങ് ) കൃത്യമായി നിർവഹിക്കുകയും ശാസ്ത്രീയ വിവരങ്ങൾ ലോകത്തിന് ഉടൻ തന്നെ ഉത്തരവാദിത്തത്തോടെ കൈമാറുകയും ചെയ്യുന്ന രാജ്യങ്ങളെ പ്രോൽസാഹിപ്പിക്കുന്നതിനു പകരം അവരെ ഒറ്റപ്പെടുത്തുകയും കുറ്റവാളികളാക്കുകയും ചെയ്യുന്ന പ്രവണത നിശ്ചയമായും കർശനമായി ചോദ്യം ചെയ്യപ്പെടണം.

ഈ അന്തരാളത്തിൽ പരിഷ്‌കൃത സമൂഹം വളരെ സർഗ്ഗാത്മകമായി പ്രതികരിക്കണ്ടതുണ്ട്.. വാക്‌സിൻ ദേശീയത പരിപൂർണ്ണമായി നിഷേധിക്കുകയും വാക്‌സിൻ അപ്പാർത്തീഡ് ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കപ്പെടാതിരിക്കുകയും ചെയ്യുന്നത് (vaccine equity) ലോക രാഷ്ട്രങ്ങൾ പ്രധാന നയമായി സ്വീകരിക്കണം. കോവാക്‌സ് പദ്ധതി പ്രകാരം 1.3 ബില്യൻ വാക്‌സിൻ ഡോസുകൾ ആഫ്രിക്കൻ ജനതക്ക് വാഗ്ദാനം ചെയ്യപ്പെട്ടി രുന്നെങ്കിലും 356 മില്യൻ മാത്രമാണ് ലോക രാഷ്ട്രങ്ങൾക്കെല്ലാം കൂടി ഇതുവരെ നൽകാനായുള്ളൂ എന്നോർക്കുക. നിങ്ങളുടെ സുരക്ഷ തന്നെയാണ് എന്റെ സുരക്ഷ എന്ന സാകല്യബോധം വ്യാപകമാവണം. സമ്പന്ന രാഷ്ടങ്ങൾ കോവിഡ് കെടുതിയെ അതിജീവിക്കാൻ അവികസിത- വികസ്വര രാഷ്ട്രങ്ങളെ സാമ്പത്തികമായി സഹായിക്കാനും തയാറാവേണ്ടതുണ്ട്. വേൾഡ് ട്രെയ്ഡ് ഓർഗനൈഷസേന്റെ (WTO) ബൗദ്ധിക സ്വത്തവകാശ നിയമങ്ങൾ (intellectual Property rights) കോവിഡ് പ്രതിരോധത്തിന് സഹായകമായ രീതിയിൽ തിരുത്തപ്പെടണം. മരുന്നുകൾ, വാക്‌സിനുകൾ മറ്റു മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ നിർമ്മാണത്തിനാവശ്യമായ സാങ്കേതിക ജ്ഞാനം- Know how- എങ്കിൽ മാത്രമേ ദരിദ്ര, വികസ്വര രാഷ്ടങ്ങൾക്ക് കൂടി ലഭ്യമാവുകയുള്ളൂ. അതോടൊപ്പം അശാസ്ത്രീയവും അനാവശ്യവുമായ യാത്രാ നിയന്ത്രണങ്ങളിൽ നിന്ന് ലോക രാഷ്ട്രങ്ങൾ പിന്മാറുകയും വേണം. അത്തരം നിയന്ത്രണങ്ങൾ മൂലം രോഗ നിയന്ത്രണം ലോകത്തിലൊരിടത്തും വിജയിച്ചിട്ടില്ലെന്നും ഒരു വ്യാജ സുരക്ഷാബോധം ജനങ്ങൾക്ക് നൽകുന്നതു വഴി സത്യത്തിൽ അഭികാമ്യമല്ലാത്ത സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെടുക മാത്രമേ ഉണ്ടാവൂ എന്നും നാം മറന്നു കൂടാ.

ലോകാരോഗ്യ സംഘടനയുടെ തലവൻ പറയുന്നതു പോലെ ലോക രാഷ്ട്രങ്ങളിൽ പലതിലും പത്തു ശതമാനം പോലും വാക്‌സിൻ നൽകാൻ കഴിയാത്ത സാഹചര്യത്തിൽ ആരോഗ്യമുള്ളവർക്ക് - മുൻ നിര ആരോഗ്യ പ്രവർത്തകരും മറ്റു ഗുരുതര അസുഖ ബാധിതരുമൊഴികെ -മൂന്നാം ഡോസ് നൽകുന്നതിലെ അശ്ലീലം കൃത്യമായി തിരിച്ചറിയുകയും വാക്‌സിൻ തുല്യതക്കുവേണ്ടി ശക്തമായ നിലപാട് സ്വീകരിക്കുകയും വേണം. മനുഷ്യത്വത്തിന്റെ മഹത്വം ഉയർത്തിപ്പിടിക്കുന്ന ഇത്തരം നിലപാടുകളാണ് മനുഷ്യൻ ഹാ എത്ര മഹത്തായ പദം എന്ന് വീണ്ടും വീണ്ടും അഭിമാനത്തോടെ ഉച്ചരിക്കുവാൻ നിശ്ചയമായും നമ്മെ ഓരോരുത്തരേയും പ്രേരിപ്പിക്കുന്ന ഘടകം.

Comments