കറങ്ങിത്തിരിയുന്ന
ഇമ്രാന്റെ ഏറും
പാകിസ്ഥാന്‍ രാഷ്ട്രീയവും
കറങ്ങിത്തിരിയുന്ന ഇമ്രാന്റെ ഏറും പാകിസ്ഥാന്‍ രാഷ്ട്രീയവും
ഇനി കുറച്ചുനാള്‍ പാകിസ്ഥാനെ കാത്തിരിക്കുന്നത് അനിശ്ചിതത്വത്തിന്റെ നാളുകളായിരിക്കും. അവിടെ സ്ഥിരതയില്ലാത്ത ഒരു സര്‍ക്കാര്‍ നിലനില്‍ക്കുന്നത് അമേരിക്കയും ചൈനയും ഉള്‍പ്പടെയുള്ള വന്‍ശക്തികള്‍ക്ക് തലവേദനയുണ്ടാക്കും. പാകിസ്ഥാന്റെ ആഭ്യന്തര രാഷ്ട്രീയം വീണ്ടും കലുഷിതമാകുന്നതില്‍ ആശങ്കയുള്ളവരാണ് അമേരിക്കയും ചൈനയും ഇന്ത്യയും.
3 Apr 2022, 04:41 PM
പാകിസ്ഥാന്‍ രാഷ്ട്രീയം വീണ്ടും അനിശ്ചിതത്വത്തിലേയ്ക്കും അസ്ഥിരതയിലേയ്ക്കും നീങ്ങുന്നു. പ്രധാനമന്ത്രി ഇമ്രാന്‍ഖാനെതിരെ പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയം ദേശീയ അസംബ്ലിയില്‍ വോട്ടിനിടാതെ ഡെപ്യൂട്ടി സ്പീക്കര്‍ തള്ളുകയും അസംബ്ലി പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്താന്‍ ഇമ്രാന്‍ പ്രസിഡന്റിനോട് ഉപദേശിക്കുകയും ചെയ്തതോടെ പാകിസ്ഥാന്‍ പുതിയ രാഷ്ട്രീയ നാടകങ്ങള്‍ക്ക് വേദിയാകുകയാണ്. ശുപാര്‍ശയ്ക്ക് പിന്നാലെ പ്രസിഡന്റ് ആരിഫ് അല്‍വി പാകിസ്ഥാന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവും പുറപ്പെടുവിച്ചു. മന്ത്രിസഭയും പിരിച്ചുവിട്ടുവെന്ന് വാര്‍ത്താവിതരണമന്ത്രി ഫവാദ് ചൗധരി അറിയിച്ചു. ഭരണഘടനാപരമായ ചുമതലകള്‍ പ്രധാനമന്ത്രി പദവിയില്‍ ഇരുന്ന് ഇമ്രാന്‍ ഖാന്‍ തുടരും. 90 ദിവസത്തിനുള്ളില്‍ പൊതു തിരഞ്ഞെടുപ്പ് നടക്കുമെന്നും ഉത്തരവായി.
അസംബ്ലി തുടങ്ങുന്നതിനു തൊട്ടുമുമ്പ്, അവിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി ദേശീയ അസംബ്ലി സ്പീക്കര്‍ അസദ് ഖൈസറിനെ പുറത്താക്കാനുള്ള പ്രമേയം പാകിസ്ഥാന്‍ പ്രതിപക്ഷ കക്ഷികള്‍ അവതരിപ്പിച്ചതും ഇമ്രാന്‍ഖാന് തിരിച്ചടിയായിരുന്നു. ഇമ്രാന്‍ഖാന്റെ അപ്രതീക്ഷത നടപടിയില്‍ പ്രതിഷേധിച്ചു പ്രതിപക്ഷ അംഗങ്ങള്‍ അസംബ്ലി വിട്ടു പോകാന്‍ തയ്യാറായില്ല. പ്രതിപക്ഷ നേതാക്കള്‍ ഉടന്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നും ഇമ്രാന്‍ ഖാന്റെ ഭരണഘടനാ വിരുദ്ധ നടപടിയെ ചോദ്യം ചെയ്യുമെന്നും വാര്‍ത്തകള്‍ വന്നു.
ഇതിനിടയില്‍ ഇസ്ലാമാബാദില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് പലരെയും അറസ്റ്റ് ചെയ്തു. സഭ നിയന്ത്രിച്ച ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം ഖാന്‍ സൂരി ഏപ്രില്‍ 25 വരെ വോട്ടെടുപ്പ് അനുവദിക്കാനാകില്ലെന്നും ദേശീയ സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്നും പറഞ്ഞു. ഭരണഘടനയുടെ അഞ്ചാം അനുഛേദം അനുസരിച്ചാണ് പ്രമേയം തള്ളിയതെന്ന വാദം പ്രതിപക്ഷം പരിഹാസത്തോടെ തള്ളി. പാക് പൗരന്മാരുടെ രാഷ്ട്രത്തോടുള്ള കൂറ് ഉറപ്പാക്കുന്നതാണ് അഞ്ചാം അനുഛേദം. ഇവിടെ "സുരക്ഷാ' കാരണങ്ങള്‍ തന്ത്രപൂര്‍വം ഇമ്രാന്‍ഖാന്‍ ഇറക്കുകയായിരുന്നു. രാഷ്ട്രീയ കളിക്കളത്തിലെ തന്ത്രശാലിയായ ബൗളര്‍ ആണ് താനെന്നു ബോധ്യപ്പടുത്താനുള്ള ശ്രമമായിരുന്നു ഇമ്രാന്‍ നടത്തിയത്.
ഇതിനിടയില്‍, രാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെട്ടെന്നാരോപിച്ച് ഒരു അമേരിക്കന്‍ നയതന്ത്രപ്രതിനിധിയെ വിളിച്ചു വരുത്തി പാകിസ്ഥാന്‍ പ്രതിഷേധമറിയിച്ചിരുന്നു. ഒരു "വിദേശശക്തി' തന്നെ പുറത്താക്കാന്‍ ഗൂഢാലോചന നടത്തിയെന്നും ഭീഷണിക്കത്ത് അയച്ചെന്നും ഇമ്രാന്‍ഖാന്‍ നേരത്തെ പറഞ്ഞത് ഇന്ന് വീണ്ടും ആവര്‍ത്തിച്ചു. പ്രമേയത്തിന്റെ നോട്ടീസ് നല്‍കുന്നതിന് തൊട്ടുമുമ്പ് അമേരിക്കയിലെ പാകിസ്ഥാന്‍ അംബാസഡര്‍ക്ക് ഇത് സംബന്ധിച്ച സൂചന ലഭിച്ചെന്നും അതിന്‍മേലുള്ള സന്ദേശമാണ് താന്‍ ഇതിനു ആധാരമാക്കുന്നതെന്നും ഇമ്രാന്‍ പറഞ്ഞിരുന്നു (ആ അംബാസഡറെ പിന്നീട് ബ്രസ്സല്‍സിലേക്കു മാറ്റി നിയമിച്ചു).
പ്രമേയം അസംബ്ലിയില്‍ വോട്ടിനിട്ടിരിക്കുന്നെങ്കില്‍ അത് പാസ്സാക്കാനുള്ള സാധ്യതകള്‍ ഉണ്ടായിരുന്നു. 342 അംഗ ദേശീയ അസംബ്ലിയില്‍ കേവല ഭൂരിപക്ഷത്തിന് 172 സീറ്റാണ് വേണ്ടത്. പ്രതിപക്ഷം അവകാശപ്പെട്ടിരുന്നത് 178 അംഗങ്ങളുടെ പിന്തുണ അവര്‍ക്കുണ്ടെന്നാണ്. കൂടാതെ ഇമ്രാന്റെ തെഹ്രിക് ഇ ഇന്‍സാഫില്‍ നിന്നും കുറേപ്പേര്‍ മാറി വോട്ടുചെയ്യുമെന്നും സൂചനകളുണ്ടായിരുന്നു.
പ്രതിപക്ഷം അമേരിക്കയുടെ പിന്തുണയോടെ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയായിരുന്നെന്നും രാജ്യത്തെ യുവാക്കള്‍ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തുവരണമെന്നും ഇമ്രാന്‍ഖാന്‍ ആവശ്യപ്പെട്ടിരുന്നു.
"ഏതെങ്കിലും തസ്‌കരന്മാരുടെ താല്‍പ്പര്യത്തിന് വേണ്ടിയല്ല താന്‍ നേതാവായത്, അതിനാല്‍ തന്നെ താനെന്തിനു രാജിവയ്ക്കണം? എന്നെ വീട്ടിലിരുത്താം എന്നത് അതിമോഹമാണ്': ഇമ്രാന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇതിനിടയില്‍ സര്‍ക്കാറിന്റെ പതനം മറികടക്കാന്‍ ഇമ്രാന്‍ഖാന്‍ മറ്റൊന്ന് കൂടി കളിച്ചു. സര്‍ക്കാറിനെതിരായ അവിശ്വാസ പ്രമേയത്തെ അനുകൂലിക്കുന്ന വിമതരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് അറ്റോര്‍ണി ജനറല്‍ ഖാലിദ് ജാവേദ് ഖാന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. പാര്‍ട്ടിക്കെതിരെ വോട്ടു ചെയ്യുന്നവരെ അയോഗ്യരാക്കാമെന്ന് ഭരണഘടനയില്‍ പറയുന്നതിനാല്‍ ആജീവനാന്ത വിലക്ക് പേടിച്ച് 24 വിമതര്‍ മടങ്ങിയെത്തുമെന്നും ഇമ്രാന്‍ കരുതി. ഇമ്രാനെ സംബന്ധിച്ചുള്ള പാക് സൈന്യത്തിന്റെ അഭിപ്രായം പോലും ചര്‍ച്ചയായി. ഇസ്ലാമബാദില്‍ വെച്ച് നടന്ന ഇസ്ലാമിക രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഒഐസിയുടെ സമ്മേളനത്തിനു ശേഷം സ്ഥാനമൊഴിയണമെന്ന് പാക് കരസേന മേധാവി ലഫ്. ജനറല്‍ ഖമര്‍ ജാവേദ് ബജ്വ ഇമ്രാനോട് നിര്‍ദേശിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു. സൈന്യവും ഇമ്രാനെ കൈയ്യൊഴിഞ്ഞെന്നായിരുന്നു മാധ്യമങ്ങള്‍ വിലയിരുത്തിയത്. എന്നാല്‍ ഇതിനെയെല്ലാം മറികടക്കുന്ന നീക്കങ്ങളാണ് ഇപ്പോള്‍ ഇമ്രാന്‍ നടത്തിയത്.
പുതിയ സംഭവവികാസങ്ങളോടെ പാകിസ്ഥാന്റെ ജനാധിപത്യ സംവിധാനങ്ങളുടെ പരിമിതികള്‍ കൂടുതല്‍ വ്യക്തമായി. അഴിമതിക്കെതിരെ ഒരു "പുതിയ പാകിസ്ഥാന്‍' (നയ പാകിസ്ഥാന്‍) വാഗ്ദാനവുമായി രംഗത്തുവന്ന ഇമ്രാന്‍ ഒരു നല്ല രാഷ്ട്രീയ "കളിക്കാര'നായിരിക്കുമെന്നു ചിലരെങ്കിലും വിശ്വസിച്ചു. എന്നാല്‍ പിന്നീട് പുറത്തു വന്ന കഥകള്‍ ശോചനീയമായിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും അഴിമതിയുള്ള രാജ്യങ്ങളില്‍ മുന്‍ നിരയില്‍ പാകിസ്ഥാന്‍ എത്തി. ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷനലിന്റെ 2021 ലെ റിപ്പോര്‍ട്ടില്‍ പാകിസ്ഥാന്റെ സ്ഥാനം ഇടിഞ്ഞു 140 ആയി. പാരീസ് ആസ്ഥാനമായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് ഇപ്പോഴും പാകിസ്ഥാനെ "ഗ്രെ' ലിസ്റ്റില്‍ ആണ് പെടുത്തിയിരിക്കുന്നത്. അത് കാരണം അന്താരാഷ്ട്ര സ്ഥാപകങ്ങളില്‍ നിന്നും ധനസഹായം സ്വീകരിക്കാന്‍ പോലും പ്രയാസമാണ്.
രാജ്യത്തെ സമ്പദ് വ്യവസ്ഥ തകര്‍ന്നടിഞ്ഞു. മഹാമാരിയും അഫ്ഘാനിസ്ഥാന്‍-പശ്ചിമേഷ്യ മേഖലകളിലെ അനിശ്ചിതത്വവും, ആഗോള മാന്ദ്യവും പാക് സമ്പദ് വ്യവസ്ഥയെ സാരമായി ബാധിച്ചു. അമേരിക്കയുമായുള്ള ബന്ധങ്ങള്‍ വഷളായതും, ചൈനയുമായും റഷ്യയുമായും പുതിയ മേച്ചില്‍ പുറങ്ങള്‍ അന്വേഷിച്ചു നടന്നതും ഇസ്ലാമാബാദിലെ സൈനിക-ബ്യുറോക്രാറ്റു കൂട്ടുകെട്ടുകള്‍ക്കു അത്ര രസിച്ചിരുന്നില്ല.
പാകിസ്ഥാന്റെ 75 വര്‍ഷത്തെ ചരിത്രത്തിലെ 18 പ്രധാനമന്ത്രിമാരും അവരുടെ കാലാവധി തീരുന്നതിനു മുമ്പ് പുറത്തുപോകേണ്ടിവന്നിട്ടുണ്ട്. ആദ്യത്തെ പത്തുവര്‍ഷത്തിനുള്ളില്‍ല്‍ മാത്രം ഏഴ് പ്രധാനമന്ത്രിമാര്‍ വന്നുപോയി. മൂന്നു തവണ ഭരണതലപ്പത്ത് എത്തിയ നവാസ് ഷെരീഫും കാലാവധി പൂര്‍ത്തിയാക്കാതെയാണ് പുറത്തുപോകേണ്ടി വന്നത്. 1958 മുതല്‍ 1971 ഡിസംബര്‍ വരെ മാറിവന്ന രണ്ടു പട്ടാള ഭരണകൂടങ്ങളുടെ (ജനറല്‍ അയൂബ് ഖാനും ജനറല്‍ യഹ്യാഖാനും) പരീക്ഷണങ്ങള്‍ പലതും നടത്തി. സൈന്യത്തിനു സാമൂഹിക അടിത്തറ ഉണ്ടാക്കികൊടുത്ത പട്ടാളഭരണകൂട മേധാവികളായിരുന്നു അവര്‍. ഭൂട്ടോയുടെ ഭരണം സിവിലിയന്‍ ഭരണ കാലഘട്ടം (1972-78) ജനാധിപത്യത്തിന്റെ ഒരു ചെറിയ ഇടവേള മാത്രമായിരുന്നു. വീണ്ടും പട്ടാള ഭരണത്തില്‍ ആയ പാകിസ്ഥാന്‍ 11 വര്‍ഷത്തിന് ശേഷമാണ് പിന്നെയും ഒന്ന് നെടുവീര്‍പ്പിടുന്നത്. എന്നാല്‍ അസ്ഥിരതയും അനിശ്ചിതത്വവും നീണ്ട രാജ്യത്ത് പട്ടാളത്തിന് വീണ്ടും രംഗപ്രവേശം ചെയ്യാന്‍ വളരെ താമസം വന്നില്ല. കാര്‍ഗില്‍ യുദ്ധാനന്തരം 1999 മുതല്‍ ഏതാണ്ട് ഒരു ദശകത്തോളം ജനാധിപത്യത്തെ ജനറല്‍ മുഷറഫ് ചവിട്ടിമെതിച്ചു.
ഇക്കാലമത്രയും അഴിമതിയുടെ പേരില്‍ സൗദിയില്‍ കഴിഞ്ഞ മുസ്ലിംലീഗ് നേതാവ് നവാസ് ഷെരിഫ് വീണ്ടും പാക് രാഷ്ട്രീയത്തിലേക്ക് വന്നു. തന്റെ കൂടി എതിരാളിയായ ബേനസീര്‍ ഭൂട്ടോ പാകിസ്ഥാനില്‍ വധിക്കപ്പെട്ടത് മറ്റൊരു വഴിത്തിരിവായി. കൊലപാതകങ്ങളും അട്ടിമറികളും വധശിക്ഷയും സംശയാസ്പദമായ അപകടങ്ങളും ഭീകരാക്രമണങ്ങളും പല മുന്‍നിര നേതാക്കളുടെയും തിരോധാനത്തിന് വഴിയൊരുക്കിയപ്പോള്‍ നവാസ് ഷെരീഫ് വീണ്ടും രംഗപ്രവേശം ചെയ്തു. എന്നാല്‍ അത് സുപ്രീംകോടതി ഇല്ലാതാക്കി. പുറത്താക്കലുകളും കേസുകളും ഷെരീഫിന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നതിനാല്‍ അതില്‍ ആരും അതിശയം കണ്ടില്ല. ഷെരീഫിന്റെ മകളും സഹോദരരും മറ്റു കുടുംബാംഗങ്ങളും കൂടി വാരിക്കൂട്ടിയ സ്വത്തുക്കള്‍ കണക്കുകള്‍ക്കപ്പുറമായിരുന്നു. രാജ്യത്തെ പട്ടിണിപ്പാവങ്ങള്‍ അലയുമ്പോള്‍ ഭരണകൂട-കുടുംബ വൃത്തങ്ങള്‍ സ്വകാര്യസ്വര്‍ഗ്ഗലോകങ്ങള്‍ കെട്ടിപ്പടുക്കുകയായിരുന്നു.

ഇതെല്ലം കാണിച്ചുകൊണ്ടാണ് ഇമ്രാന്‍ അധികാരത്തിലെത്തിയത്. സൈന്യവും സാമ്പത്തികശക്തികളും കൈകോര്‍ക്കുന്ന ഒരു അധികാരവൃന്ദത്തെ വിശ്വാസത്തില്‍ എടുത്തു കൊണ്ടാണ് ഇമ്രാന്‍ഖാന്റെ തെഹ്രിക് ഇ ഇന്‍സാഫിനു ദേശീയ രാഷ്ട്രീയത്തിലെ നിര്‍ണായക ഘടകമാകാന്‍ ശ്രമിച്ചത്. അത് പാടെ പരാജയപ്പെട്ടു. വലിയ അഴിമതി നടക്കുന്ന പോലീസിലും പട്ടാളത്തിലും മറ്റു ഭരണ-നീതിന്യായ സംവിധാനങ്ങളിലും ഇമ്രാന് ഇടപെട്ട് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഇതിനിടയില്‍ മുല്ലമാരെ പിണക്കാതെയും ഇസ്ലാമിക ഭീകരവാദ പ്രസ്ഥാനങ്ങളെ ഇണക്കിയും നടത്തിയ കളികള്‍ പലരെയും ചൊടിപ്പിച്ചു. രാജ്യത്തു ന്യുനപക്ഷങ്ങള്‍ക്കെതിരെ നടന്ന അക്രമണങ്ങള്‍ക്കു അറുതി വരുത്താന്‍ ഇമ്രാന്‍ കാര്യമായൊന്നും ചെയ്തില്ല. ഷിയാക്കളും, അഹമ്മദിയാക്കളും ക്രിസ്ത്യാനികളും നിരന്തരം അക്രമിക്കപ്പടുമ്പോള്‍ ഇമ്രാന്‍ കാഴ്ചക്കാരനായിരുന്നു. കഴിഞ്ഞ വര്‍ഷം ഒരു ഡസനോളം ഖനിതൊഴിലാളികളായ ഹസാരകള്‍ കൊല്ലപ്പെടുമ്പോള്‍ പ്രധാനമന്ത്രി എടുത്ത നിലപാട് പരക്കെ വിമര്‍ശിക്കപ്പെട്ടു. എല്ലാ അക്രമണങ്ങളിലും "വിദേശ ശക്തി 'കളെ കണ്ടെത്തുകയായിരുന്നു ഇമ്രാന്‍.
ഇനി കുറച്ചുനാള്‍ പാകിസ്ഥാനെ കാത്തിരിക്കുന്നത് അനിശ്ചിതത്വത്തിന്റെ നാളുകളായിരിക്കും. അവിടെ സ്ഥിരതയില്ലാത്ത ഒരു സര്‍ക്കാര്‍ നിലനില്‍ക്കുന്നത് അമേരിക്കയും ചൈനയും ഉള്‍പ്പടെയുള്ള വന്‍ശക്തികള്‍ക്ക് തലവേദനയുണ്ടാക്കും. അഫ്ഘാനിസ്ഥാനിലും മധ്യേഷ്യയിലും നിലനില്‍ക്കുന്ന അസ്ഥിരതയും അനിശ്ചിതത്വവും ഇപ്പോള്‍ യുക്രൈന്‍ യുദ്ധത്തോടുകൂടി കൂടുതല്‍ വഷളായി. പാകിസ്ഥാന്റെ ആഭ്യന്തര രാഷ്ട്രീയം വീണ്ടും കലുഷിതമാകുന്നതില്‍ ആശങ്കയുള്ളവരാണ് അമേരിക്കയും ചൈനയും ഇന്ത്യയും. ഗാല്‍വന്‍ സംഘട്ടനത്തിനു ശേഷം ഇന്ത്യ- ചൈന ബന്ധങ്ങള്‍ ഇപ്പോഴും മെച്ചപ്പെട്ടില്ല. പ്രത്യേക പദവി നഷ്ടപെട്ട കാശ്മീര്‍, പാകിസ്ഥാന്‍-ഇന്ത്യ ബന്ധങ്ങളില്‍ ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധാ വിഷയമായിരിക്കുന്നു. അഫ്ഘാന്‍ പിന്മാറ്റത്തിന് ശേഷം അമേരിക്കയും പാകിസ്ഥാനെ തന്ത്രപരമായി മെരുക്കാന്‍ നോക്കുമ്പോഴാണ് പുതിയ സംഭവ വികാസങ്ങള്‍.
ഇനിയുള്ള ദിവസങ്ങള്‍ പ്രതിപക്ഷം എന്ത് ചെയ്യുമെന്നതിനെ ആശ്രയിച്ചിരിക്കും പാകിസ്ഥാന്‍ രാഷ്ട്രീയത്തിലെ നാടകങ്ങള്‍. സുപ്രീം കോടതി പ്രസിഡന്റിന്റെ നടപടിയെ അംഗീകരിച്ചാല്‍ മറ്റൊന്നും ചെയ്യാനില്ല. തൊണ്ണൂറു ദിവസത്തിനുള്ളിലെ തിരഞ്ഞെടുപ്പല്ലാതെ. അപ്പോള്‍ ജനകീയ കോടതി തീരുമാനിക്കും ഇമ്രാന്‍ കളിച്ച കളികള്‍ ശരിയായിരുന്നോ എന്ന്. ഇതിനിടയില്‍ സൈന്യം മറ്റൊന്നും ചെയ്യുന്നില്ലെങ്കില്‍ പാകിസ്ഥാനിലെ ജനാധിപത്യം വീണ്ടും മറ്റൊരു പരീക്ഷണത്തിലൂടെ തങ്ങളുടെ ഭാവി തീരുമാനിക്കും.
ചുരുക്കത്തില്‍, രാജ്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷിക ആഘോഷങ്ങള്‍ അനിശ്ചിതത്വത്തിന്റെ നടുവിലാണ് നടക്കാന്‍ പോകുന്നത്. ആഗസ്റ്റ് 14 നു ആരു പാകിസ്ഥാന്‍ പതാക ഉയര്‍ത്തുമെന്നത് ഇന്ത്യയും കൗതുകത്തോടെ നോക്കുകയാണ്.
മഹാത്മാഗാന്ധി സര്‍വകലാശാല ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ സോഷ്യല്‍ സയന്‍സ് ആന്‍ഡ് റിസേര്‍ച്ചിന്റെ ഡയറക്ടർ
ജോണ്‍ ബ്രിട്ടാസ്
Mar 24, 2023
3 Minutes Read
ഒ.കെ. ജോണി
Mar 24, 2023
2 Minutes Read
ലിജീഷ് കുമാര്‍
Mar 24, 2023
5 Minutes Read
മുസാഫിര്‍
Nov 21, 2022
6 Minutes Read
കെ.എം. സീതി
Oct 16, 2022
6 Minutes Read
എസ്. മുഹമ്മദ് ഇര്‍ഷാദ്
Sep 26, 2022
6 Minutes Read
ബി.രാജീവന്‍
Jul 11, 2022
9 Minutes Read
ഡോ. പി.ജെ. വിൻസെന്റ്
Jul 09, 2022
32 Minutes Watch