പ്രസാധകരുടെ പ്രതിസന്ധി സാമ്പത്തിക സമവാക്യങ്ങളില്‍ മാത്രം ഒതുങ്ങാതെ, നമ്മുടെ ഭാവുകത്വത്തെ മാറ്റിമറിച്ചുകൊണ്ടിരിക്കുന്ന നവഫാസിസത്തെയും ഭരണകൂട മര്‍ദനങ്ങളെയുമൊക്കെ എങ്ങനെ പ്രതിരോധിക്കുമെന്ന ആത്മസംഘര്‍ഷത്തിന്റേതു കൂടിയാണ്.
13 Jan 2023, 10:27 AM
ഏറെ സോഷ്യല്‍ സെന്‍സിറ്റീവായ ഒരു കാലത്താണ് നമ്മള്‍ ജീവിക്കുന്നത്.
ഓരോ വാക്കും പ്രവൃത്തിയും സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു കാലം. ഇവിടെ പ്രസക്തമായ, ആര്‍ജവമുള്ള, നിലപാടുള്ള വാക്കുകള്‍ ഏറെ ആഹ്ലാദത്തോടെ സ്വീകരിക്കപ്പെടുകയും ഉള്ളുപൊള്ളയായ വെറും പറച്ചിലുകള്‍ തിരസ്‌കരിക്കപ്പെടുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ പുസ്തക പ്രസാധനം എന്നത് ജാഗ്രതയോടെ ഏറ്റെടുത്ത് നിര്‍വഹിക്കേണ്ട ഒരു ഉത്തരവാദിത്തം കൂടിയാണെന്ന തിരിച്ചറിവോടെയാണ് ഞങ്ങളിവിടെ ചുവടുറപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
പലപല വഴിയേ നടന്നവരാണ് ഞങ്ങള്‍. ആ നടത്തങ്ങളിലെല്ലാം അക്ഷരങ്ങളുണ്ടായിരുന്നു കൂട്ടിന്. പലപലയിടങ്ങളില്‍ പലപല പുസ്തകോത്സവങ്ങളില്‍ കയറിയിറങ്ങുമായിരുന്നു. മണിക്കൂറുകളോളം പുസ്തകശാലകളില്‍ കയറി വൈവിധ്യമാര്‍ന്ന പുസ്തകങ്ങളിലൂടെ സഞ്ചരിക്കുമായിരുന്നു. ഉള്ളടക്കത്തിനെയെന്നപോലെ പുസ്തകത്തിന്റെ മേക്കിങ്ങിനെക്കുറിച്ചും ആവേശത്തോടെ സംസാരിക്കുമായിരുന്നു. എഴുത്തും വായനയും ഹരമായി ഉള്ളിലുണ്ടായിരുന്നെങ്കിലും പ്രസാധനത്തെക്കുറിച്ച് ആലോചിച്ചിട്ടുപോലുമുണ്ടായിരുന്നില്ല. അക്കാലത്ത് കിലോമീറ്ററുകളോളം നട്ടപ്പൊരിവെയിലും താണ്ടി വെറുതെ നടക്കുമ്പോഴൊക്കെ പുസ്തകങ്ങളെക്കുറിച്ചായിരുന്നു സംസാരിച്ചതത്രയും. അതെല്ലാം പ്രസാധനത്തിലേക്കുള്ള വഴിനടത്തമായിരുന്നുവെന്ന് ഇന്ന് തിരിച്ചറിയുന്നു.

ഒരു ചെറിയ കാലയളവില്‍ ഇരുന്നൂറോളം ടൈറ്റിലുകള്‍ ഐ ബുക്സ്പ്രസിദ്ധീകരിച്ചു. അതില്‍ പലതും രണ്ടും മൂന്നും പതിപ്പുകളിലെത്തിനില്‍ക്കുന്നു. ടി.എം. രാമചന്ദ്രന്‍ എഡിറ്റ് ചെയ്ത ‘മലയാളി നാള്‍വഴികള്‍' ആറാം പതിപ്പിറങ്ങിക്കഴിഞ്ഞു. ഇത്തരത്തില്‍ ഒരുപാട് ആഹ്ലാദങ്ങള്‍ അനുഭവിക്കുമ്പോഴും വളര്‍ച്ചയുടെ ഗ്രാഫ് മുകളിലേക്കുതന്നെയാണെന്ന് തിരിച്ചറിയുമ്പോഴും പലതരം ആശങ്കകള്‍, ഞങ്ങള്‍ പ്രസാധകര്‍ക്കുണ്ട്. പുതിയ സാമ്പത്തികപരിഷ്‌കാരങ്ങളും അടിച്ചേല്‍പ്പിക്കപ്പെടുന്ന നികുതിഭാരങ്ങളുമെല്ലാം പ്രസാധക സംരംഭങ്ങളെയും ബാധിച്ചിട്ടുണ്ടെന്ന് പറയാതെവയ്യ.
ആവശ്യങ്ങള്‍ തരംതിരിച്ച് അത്യാവശ്യങ്ങള്‍ മാത്രം നിറവേറ്റി മുമ്പോട്ടുപോകുന്ന മഹാമാരിക്കാലത്ത് പുസ്തകങ്ങളും വായനയുമെല്ലാം Secondary need പോലുമല്ലാതെ വന്നപ്പോഴും പരസ്പരമുള്ള ചേര്‍ത്തുനിര്‍ത്തലിലൂടെ അതിജീവനത്തിനുള്ള സാധ്യതയൊരുങ്ങി. ഞങ്ങളെപ്പോലുള്ള പ്രസാധകരെ സംബന്ധിച്ച് കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടക്കുന്ന പുസ്തകമേളകളാണ് തുറന്നുകിട്ടുന്ന ഏറ്റവും വലിയ വിപണിയായി മുമ്പിലുള്ളത്. ഏറ്റവും മികച്ച ഒരു സാധ്യതയും സംവിധാനവും സംഘാടനവുമായി ഇത് ഇന്ന് നിലനില്‍ക്കുന്നുണ്ട്. വായനശാലകള്‍ക്കായി ഗവണ്‍മെൻറ് നീക്കിവെക്കുന്ന ഫണ്ട് ഉപയോഗിച്ചാണ് ഈ പുസ്തകമേള നടക്കുന്നത്.
കേരളത്തില്‍ എണ്‍പതിലേറെ പ്രസാധകര്‍ പുസ്തകക്കെട്ടുകളുമായി ഇത്തരം മേളകളില്‍ പങ്കെടുക്കുന്നുണ്ട്. മിക്ക പ്രസാധകരും എഴുത്തിനെ ബഹുമാനിക്കുന്നവരാണ്; പലരും എഴുത്തുകാരാണ്. പലരും പുസ്തകപ്രസാധകരംഗത്ത് എത്തിച്ചേര്‍ന്നതും ഇത്തരമൊരു അഭിനിവേശം ഉള്ളിലുള്ളതുകൊണ്ടാണ്. വെറും കച്ചവടച്ചരക്കായി പുസ്തകത്തെ കാണാന്‍ ഇവര്‍ക്ക് കഴിയില്ല. കേരളത്തിലെ സാംസ്‌കാരികചലനങ്ങളിലും മുന്നേറ്റങ്ങളിലും കണ്ണിചേര്‍ന്നുനില്‍ക്കുന്നവരാണ് മിക്കവരും. അതുകൊണ്ടുതന്നെ പുസ്തകവിപണിയുടെ സമവാക്യങ്ങള്‍ ഇന്നല്ലെങ്കില്‍ നാളെ തിരുത്തപ്പെടുമെന്ന് സ്വപ്നം കാണുന്നവരുമാണ്. എഡിറ്റോറിയല്‍ വർക്കിനോടൊപ്പം തന്നെ താങ്ങാനാവാത്ത പുസ്തകക്കെട്ടുകളും പേറി പാര്‍സല്‍ ഓഫീസുകളില്‍ കയറിയിറങ്ങുന്ന പുതിയ പ്രസാധകര്‍ക്ക് പ്രതീക്ഷയാണുള്ളത്. പല സംരംഭങ്ങളും പ്രതിസന്ധികളില്‍നിന്ന് പ്രതിസന്ധികളിലേക്ക് കൂപ്പുകുത്തുമ്പോഴും ഈ ആത്മാര്‍പ്പണം കൊണ്ടുതന്നെയാണ് ഞങ്ങളെല്ലാം അതിജീവിക്കുന്നത്.
വാക്കിന്റെ കനല്‍ നെഞ്ചിലേറ്റി കാലത്തോടൊപ്പം നടക്കുന്ന പ്രസാധകരുടെ പ്രതിസന്ധി സാമ്പത്തികസമവാക്യങ്ങളില്‍ മാത്രം ഒതുങ്ങാതെ, നമ്മുടെ ഭാവുകത്വത്തെ മാറ്റിമറിച്ചുകൊണ്ടിരിക്കുന്ന നവഫാസിസത്തെയും ഭരണകൂട മര്‍ദനങ്ങളെയുമൊക്കെ എങ്ങനെ പ്രതിരോധിക്കുമന്ന ആത്മസംഘര്‍ഷത്തിന്റേതുകൂടിയാണ്. പല എഴുത്തും എഴുത്തുകാര്‍ പോലും മൂലധനത്തിന്റെ വലയത്തിലകപ്പെട്ടുനില്‍ക്കുന്ന ഈ കാലത്ത് അതിനപ്പുറമുള്ള മാനവികതയുടെ ഒരു സാധ്യതയെക്കുറിച്ച് ചങ്കൂറ്റത്തോടെ തന്നെ സംസാരിക്കാന്‍ കഴിയുന്നത് കണ്‍സ്യൂമറിസം വിഴുങ്ങാത്ത കരുത്തുള്ള എഴുത്തുകാരും എഴുത്തുകളും നമുക്കൊപ്പമുണ്ടെന്ന ആത്മവിശ്വാസത്തിലാണ്. നിരന്തരം ഒരു ജനതയോടൊപ്പം ചേര്‍ന്നുനിന്ന് തന്നെത്തന്നെ നവീകരിച്ചുകൊണ്ടുള്ള ഇടപെടലുകളിലൂടെ മുന്നേറുന്ന പ്രസാധകരെ കാലം അടയാളപ്പെടുത്തുക തന്നെ ചെയ്യും. അതിനുള്ള സാധ്യതകള്‍ മാത്രമാണ് മുന്നില്‍ തെളിയുന്നത്.