ബ്രഹ്മപുരം; ഉത്തരവാദികൾ രാജിവെച്ച് ജനങ്ങളോട് മാപ്പുചോദിച്ചില്ലെങ്കിൽ പിന്നെന്ത് ജനാധിപത്യം

നഗരസഭയുടെയും സംസ്ഥാന സർക്കാരിന്റെയും കനത്ത ഭരണപരാജയവും ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിനു നേരെയുള്ള അവഗണനയും നിയമവാഴ്ചയോടുള്ള വെല്ലുവിളിയുമായി ദേശീയ ഹരിത ട്രൈബ്യൂനൽ ഈ ഉത്തരവിൽ പറയുമ്പോഴും രാഷ്ട്രീയ-ഭരണ നേതൃത്വത്തിലുള്ള ഒരാൾ പോലും ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും അതിന്റെ പേരിൽ രാജിവെക്കുകയും ജനങ്ങളോട് മാപ്പു ചോദിക്കുകയും ചെയ്തില്ലെങ്കിൽ പിന്നെന്ത് ജനാധിപത്യമാണ് ഇവിടെയുള്ളത്?

ബ്രഹ്മപുരം മാലിന്യ കേന്ദ്രത്തിലെ തീപിടിത്തത്തിനും അതുവഴി കൊച്ചി നഗരവാസികളെ വിഷപ്പുകയിൽ മുക്കിയും മാലിന്യനിർമ്മാർജ്ജനത്തിനുള്ള നിയമപരമായ ചുമതലകൾ നിർവഹിക്കാതെയും കുറ്റകരമായ അനാസ്ഥ കാട്ടിയ കൊച്ചി കോർപ്പറേഷനിൽ നിന്നും 100 കോടി രൂപ ഈ ദുന്തത്തിന്റെ ആഘാതലഘൂകരണത്തിനും ബന്ധപ്പെട്ട മറ്റു നടപടികൾക്കുമായി നൽകാനായി ഈടാക്കാൻ ദേശീയ ഹരിത ട്രൈബ്യൂനൽ ഉത്തരവിട്ടു. ഈ ദുരന്തം വരുത്തിവെച്ച ഉദ്യോഗസ്ഥരും രാഷ്ട്രീയ ഭരണനേതൃത്വവും കുറ്റവിചാരണ ചെയ്യപ്പെടുകയും അവരിൽ നിന്നും കനത്ത തുക പിഴയായി ഈടാക്കുകയും ചെയ്യണം. അല്ലാതെ അഴിമതിയും പിടിപ്പുകേടും ജനങ്ങളുടെ പൗരാവകാശങ്ങളോടുള്ള ഭരണവർഗ്ഗപുച്ഛവും സൃഷ്ടിച്ച ഈ ദുരന്തത്തിന്റെ പിഴയും ജനങ്ങൾക്ക് മുകളിൽ വന്നുവീഴുമ്പോൾ ഈ ചക്രം എങ്ങനെത്തിരിഞ്ഞാലും ഭരണാധികാരികൾ രക്ഷപ്പെട്ടുപോകുന്ന അവസ്ഥയാണുള്ളതെന്ന് നമ്മൾ മനസിലാക്കുന്നു.

ഖര മാലിന്യ സംസ്‌കരണത്തിൽ നടപടികളെടുക്കാനും കാലാകാലങ്ങളിലായി ട്രൈബ്യൂനലിന്റെയും സുപ്രീം കോടതിയുടെയും ഇക്കാര്യങ്ങളിലെ ഉത്തരവുകൾ അനുസരിക്കുന്നതിലും സംസ്ഥാന സർക്കാർ തികഞ്ഞ പരാജയമാണെന്ന് ദേശീയ ഹരിത ട്രൈബ്യൂനൽ പറയുന്നു (para 22). ഇക്കാര്യത്തിൽ യാതൊരുവിധ ഉത്തരവാദിത്തവും ആർക്കുമുകളിലും ഉണ്ടായില്ല എന്ന് മാത്രമല്ല ഉയർന്ന തലത്തിലുള്ള ഒരു ഉദ്യോഗസ്ഥനും ഈ വീഴ്ചക്ക് ഉത്തരവാദിയായില്ല. പരിസ്ഥിതി സംരക്ഷണ നിയമം (1985) ലംഘിച്ചതിനോ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകൾ അനുസരിച്ചോ കോടതി ഉത്തരവുകൾ നടപ്പാക്കാഞ്ഞതിനോ ആർക്കെതിരെയും ഒരുതരത്തിലുമുള്ള വിചാരണ നടപടികൾ ഉണ്ടായില്ല. സംസ്ഥാന ഭരണാധികാരികളുടെ ഇത്തരം നടപടികൾ നിയമവാഴ്ചക്ക് ഭീഷണിയാണെന്ന് ദേശീയ ഹരിത ട്രൈബ്യൂനൽ ഉത്തരവിൽ പറയുന്നു.

Photo: Muhammed Hanan

സംസ്ഥാന സർക്കാർ ജനങ്ങളോട് ഉത്തരം പറയണം. ജനങ്ങളാവശ്യപ്പെട്ടതുകൊണ്ടാണോ നിങ്ങൾ ഉറവിട മാലിന്യ സംസ്‌കരണം നടപ്പാകാഞ്ഞത്? ആളുകൾ മാലിന്യം റോഡിൽ വലിച്ചെറിഞ്ഞതുകൊണ്ടാണോ ബ്രഹ്മപുരം തീപിടിത്തമുണ്ടായത്? ഏതു തരത്തിലാണ് കൊച്ചിയിലെ മാലിന്യ സംസ്‌കരണത്തിന് ജനങ്ങൾ സഹകരിക്കാഞ്ഞത്? കൊച്ചി കോർപ്പറേഷനിലെ മാലിന്യ സംസ്‌കരണത്തിനുള്ള ചുമതല സംസ്ഥാന സർക്കാർ തങ്ങളുടെ തന്നെ ഉത്തരവിലൂടെ ഏറ്റെടുത്തതിനുശേഷം എന്താണ് സംഭവിച്ചത്? ഇത്രയും വലിയ ദുരന്തം നടന്ന് ഇത്രയും ദിവസമായിട്ടും ഇക്കാര്യത്തിൽ പ്രാഥമികമായ അന്വേഷണ റിപ്പോർട്ട് നൽകിയിട്ടുണ്ടോ? ഉണ്ടെങ്കിൽ അതിന്റെ പേരിൽ ആർക്കെങ്കിലുമെതിരെ നടപടിയെടുത്തിട്ടുണ്ടോ? കുന്നുകൂടിയ മാലിന്യമുണ്ടാക്കുന്ന പ്രഹസനങ്ങളിൽ പരിസ്ഥിതി, മാലിന്യ നിർമ്മാർജ്ജന ചുമതലയുള്ള വകുപ്പുകളും ആരോഗ്യവകുപ്പും തദ്ദേശ ഭരണ വകുപ്പും കാലാകാലങ്ങളിൽ എന്ത് നടപടികളാണെടുത്തത്?

നഗരസഭയുടെയും സംസ്ഥാന സർക്കാരിന്റെയും കനത്ത ഭരണപരാജയവും ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിനു നേരെയുള്ള അവഗണനയും നിയമവാഴ്ചയോടുള്ള വെല്ലുവിളിയുമായി ദേശീയ ഹരിത ട്രൈബ്യൂനൽ ഈ ഉത്തരവിൽ പറയുമ്പോഴും രാഷ്ട്രീയ-ഭരണ നേതൃത്വത്തിലുള്ള ഒരാൾ പോലും ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും അതിന്റെ പേരിൽ രാജിവെക്കുകയും ജനങ്ങളോട് മാപ്പു ചോദിക്കുകയും ചെയ്തില്ലെങ്കിൽ പിന്നെന്ത് ജനാധിപത്യമാണ് ഇവിടെയുള്ളത്? പത്തുവണ്ടി പ്ലാസ്റ്റിക്കും രാസപദാർത്ഥങ്ങളടങ്ങിയ മാലിന്യവും പിണറായി വിജയന്റെയോ വീണ ജോർജിന്റെയോ വീടിനു പുറത്തിട്ട് കത്തിച്ചാൽ തീയില്ലാതെ പുകയുണ്ടാക്കുന്നവർ എന്നും മാസ്‌ക് വെച്ച് സുരക്ഷിതരാകൂ എന്നും പറഞ്ഞിരിക്കുമോ അതോ അങ്ങനെ ചെയ്തവരെ പോലീസ് അറസ്റ്റ് ചെയ്ത് നിയമനടപടികൾക്ക് വിധേയരാക്കുമോ? നിയമനടപടികളാണ് അക്കാര്യത്തിൽ ഉണ്ടാവുകയെന്നാണെങ്കിൽ ഒരു നഗരത്തിലെ ലക്ഷക്കണക്കിന് മനുഷ്യരുടെ വീടുകളിലേക്ക് വിഷപ്പുക കയറ്റിവിട്ട സംഭവത്തിൽ എന്തുകൊണ്ട് കുറ്റക്കാരായ ഒരാളെപ്പോലും അറസ്റ്റ് ചെയ്യുന്നില്ല?

Photo: Muhammed Hanan

ബ്രഹ്മപുരത്തെ തീ അലബാമയിലെ തീയേക്കാൾ വേഗത്തിൽ കെടുത്തി എന്ന നിർവ്വാണം പുറപ്പെടുവിച്ച മന്ത്രി അങ്ങനെയെങ്കിൽ അലബാമയെ സഹായിക്കാൻ കേരളത്തിന്റെ സഹായം വാഗ്ദാനം ചെയ്യണം. ന്യൂയോർക് അഗ്‌നിശമന സേന ഉപമേധാവി ഹീലിയോട് ഉപദേശം ചോദിക്കാൻ എന്തുകൊണ്ട് അമേരിക്കയിലെ അലബാമക്കാർക്ക് തോന്നിയില്ല. മുറ്റത്തെ മുല്ലക്ക് മണമില്ല എന്നാകും. ദേശീയ ദുരന്ത നിവാരണ സേനയടക്കമുള്ള പല സംവിധാനങ്ങളും നിലവിലിരിക്കെ ന്യൂയോർക്കിലെ ഹീലിയെ ബന്ധപ്പെടാനുള്ള ആ 'ബുദ്ധിയും' 'കുറുക്കുവഴിയും' എങ്ങനെയാകും ഉണ്ടായത്? ദയവുചെയ്ത് ഇനി അലബാമയിലേക്ക് മന്ത്രിതല സംഘത്തെ അയക്കാനുള്ള കാശ് ജനങ്ങളുടെ ഓട്ടക്കീശയിൽനിന്നും എടുക്കരുത്. നിർബന്ധമാണെങ്കിൽ ലുലു മുതലാളി തരും. പോയിവരണം.
പ്രസ്താവനകളല്ല, ഉത്തരങ്ങളാണ് വേണ്ടത്, അപ്പോഴേ ജനാധിപത്യമാകൂ.

Comments