കച്ചവടപ്രഥമൻ, പുലിക്കളി... ദമ്മാക​ട്ടെ ഓണം

ഓണത്തിന്റെ ആവിർഭാവവും അതിൽ വാമനന്റെയും മഹാബലിയുടെയും റോളും മറ്റും ‘മാനനീയ’ സാമൂഹ്യ ശാസ്ത്രജ്ഞന്മാർക്കോ ചരിത്രകാരന്മാർക്കോ വിടുന്നതാണ് നല്ലതെന്ന് തോന്നുന്നു. തൃശൂരുകാരനെന്ന നിലയ്​ക്ക്​ ഓണത്തിന്റെ ജനകീയമായ ചില അനുഭവങ്ങളിലേക്കാണ്​ ഈ നോട്ടം

‘‘പൂവിളി, പൂവിളി പൊന്നോണമായി, നീ വരൂ, നീ വരൂ പൊന്നോണത്തുമ്പി'' എന്ന ശ്രുതിമധുരമായ ഗാനത്തിന് ഈണമിട്ട സലിൽ ചൗധരി മൺമറഞ്ഞ് നാളുകളേറെയായി. എങ്കിലും ഈ ഈരടികളുടെ പുതുമ നഷ്ടപ്പെട്ടിട്ടില്ല. ഒ.എൻ.വി.യുടെ വരികൾ ഒരു നല്ല കാലത്തിന്റെ ഓർമകളിലേക്ക് വീണ്ടും നമ്മെ കൊണ്ടുചെല്ലുന്നു.

ഓണത്തിന്റെ ആവിർഭാവവും അതിൽ വാമനന്റെയും മഹാബലിയുടെയും റോളും മറ്റും ‘മാനനീയ’ സാമൂഹ്യ ശാസ്ത്രജ്ഞന്മാർക്കോ ചരിത്രകാരന്മാർക്കോ വിടുന്നതാണ് നല്ലതെന്ന് തോന്നുന്നു. എന്റെ മകൾ കുഞ്ഞായിരിക്കുമ്പോൾ പറയുമ്പോലെ ‘ഹൺഡ്രഡ് ഡേയ്‌സ് കാ ചുട്ടി' (നൂറു ദിവസത്തെ അവധി) സ്കൂളുകൾ ഓണനാളുകളിൽ നൽകാറില്ലെങ്കിലും ഓണം ആഘോഷിക്കാനുള്ളതാണെന്ന തിരിച്ചറിവ് അവൾക്കുണ്ട്. പാഴ്‌സികളുടെ പുതുവർഷമായ നവറോസ് പോലെ, മറാഠികളുടെ ഗുഡി പാഡ്വാ പോലെ, തമിഴരുടെ പുത്താണ്ട് പോലെ നാം ആഘോഷിക്കുന്ന ഓണത്തിന്റെ വർണശബളിമക്ക്​ കാര്യമായ മങ്ങലേറ്റിട്ടില്ല എന്ന് തൽക്കാലം സമാധാനിക്കാം.

ഓണദിവസം ഒരു ‘ദമ്മാകട്ടെ'

കോവിഡിനെത്തുടർന്ന് രണ്ടുമൂന്നുവർഷങ്ങൾ നാം ആഘോഷിക്കാതെ വിട്ടുകളഞ്ഞ ഈ ഉത്സവം ഇപ്പോൾ ഫുൾസ്വിങ്ങിലാണ്​ തൃശ്ശൂർ പട്ടണവാസികൾ കൊണ്ടാടുന്നത്​. സ്വരാജ് റൗണ്ടിലെ കടകൾ നിറഞ്ഞുതുളുമ്പുന്നു. ഡിസ്കൗണ്ടും ഓഫറുകളും സമ്മാനക്കൂപ്പണുകളുമായി ഉപഭോക്താക്കളെ വശത്താക്കാൻ മത്സരിക്കുന്ന മാളുകളിൽ റെഡിമേയ്ഡ് തൃക്കാക്കരയപ്പൻ സ്ഥാപിക്കാനുള്ള മുട്ടിപ്പലക മുതൽ സദ്യ വിളമ്പാനുള്ള കടലാസ് ഇലകൾ വരെ വില്പനയ്ക്കു വെച്ചിരിക്കുന്നു. പച്ചക്കറി സദ്യയൊരുക്കി തൃശ്ശൂരുകാരെ സന്തോഷിപ്പിച്ചിരുന്ന അമ്പിസ്വാമിയുടെ കാറ്ററിങ്ങ് സർവ്വീസ് അദ്ദേഹത്തിന്റെ മരണശേഷം മക്കൾ പിൻതുടരുന്നുണ്ട്. ഹോട്ടലുകളിൽ അവരുടെ സ്പെഷ്യൽ പാലട പ്രഥമൻ, പരിപ്പ് പായസം തുടങ്ങിയവക്ക്​ വൻ ഡിമാൻറാണ്​. അഞ്ചുപേർക്ക് കഴിക്കാവുന്ന ഓണസദ്യയും (രൂപ 2000) ഹോട്ടലിൽനിന്ന് വാങ്ങാം. ഇത് വിളംബരം ചെയ്തുകൊണ്ടുള്ള പോസ്റ്ററുകൾക്കു സമീപം ‘അറബി ചുട്ട കോഴി’യുടെയും ഹൈദരാബാദി ദം ബിരിയാണിയുടെയും മാഹാത്മ്യം വിളമ്പുന്ന പോസ്റ്ററുകളും കണ്ടു.

ഓണദിവസം ഒരു ‘ദമ്മാകട്ടെ' എന്ന് വിചാരിക്കുന്നവരേയും സന്തോഷിപ്പിക്കണമല്ലോ. ഓണദിവസം കുടുംബത്തിൽ നളപാചകം ചെയ്യേണ്ട കാര്യമില്ല എന്ന് ചുരുക്കം. തമിഴ്‌നാട്ടിൽനിന്ന് ലോറിക്കണക്കിനാണ് വിവിധ തരം പൂക്കൾ എത്തുന്നത്. കാശിത്തുമ്പപ്പൂവും തെച്ചിപ്പൂവും ചെമ്പരത്തിയും മുക്കുറ്റിയും അന്യംനിന്നുപോയ സ്ഥിതിക്ക് പൂക്കളമിടാൻ മലയാളികൾക്ക് തമിഴ്‌നാടിനെത്തന്നെ ആശ്രയിക്കേണ്ടിയിരിക്കുന്നു. തൃശ്ശൂരിലേക്ക് പൂക്കളെത്തുന്നത് കോവൈ, ബാംഗളൂർ, മൈസൂരു എന്നിവിടങ്ങളിൽ നിന്നാണെന്ന് പ്രസിദ്ധ പൂ വ്യാപാരികളായ തൃശൂർ പാട്ടുരായ്​ക്കലിലെ അത്തം ഫ്ലവേഴ്‌സ് പാർട്ട്ണർമാരായ രാധാകൃഷ്ണനും മുരളിയും പറഞ്ഞു. ജമന്തിപ്പൂ കിലോക്ക്​ നൂറുരൂപയും ഉണ്ടമണിപ്പൂ കിലോക്ക്​ 160 രൂപയുമാണ് വില. ഒരു ചെറിയ ഓണപ്പൂക്കളത്തിനുള്ള ‘ഇക്കോണമി പൂ പാക്കറ്റ്' ഒന്നിന് നൂറു രൂപയാണ്. തൃക്കാക്കരയപ്പൻ മൂന്നെണ്ണത്തിന് 150 രൂപയാണ്​. അതിൽ കുത്തിവെക്കാനുള്ള ചെമ്പരത്തിപ്പൂ ലഭ്യമല്ലാത്തതിനാൽ ഗിൽറ്റ് പേപ്പർ കൊണ്ടുള്ള ‘പൂ സ്റ്റിക്ക്' ഒന്നിന് പത്തു രൂപ കൊടുത്ത് സംഗതി ഒതുക്കാം.

കുത്താമ്പുള്ളിക്ക്​ നല്ല വിൽപന

പച്ചക്കറിക്ക് തീപിടിച്ച വിലയാണെങ്കിലും അവയും വന്നെത്തുന്നത് നമ്മുടെ അയൽസംസ്ഥാനത്തുനിന്നാണ്. നമ്മുടെ നാട്ടിലെ സ്വന്തം നെടുനേന്ത്രൻ, ചെങ്ങാലിക്കോടൻ നേന്ത്രക്കുലകൾക്ക് തീപിടിച്ച വില നല്കണം. കിലോയ്ക്ക് 80-90 രൂപ വരെ. അപ്പോൾപ്പിന്നെ മാർക്കറ്റിലുള്ള ഏതെങ്കിലും വകുപ്പിലുള്ള നേന്ത്രക്കായ മൂന്നോ നാലോ കിലോ മാത്രം വാങ്ങി ഓണമാഘോഷിക്കാനേ സാധാരണക്കാരനാകൂ. എന്റെ അപ്പനും മൂത്ത ജ്യേഷ്ഠനും ഗസറ്റഡ് ഓഫീസർമാരായിരുന്നു. അവരെ ഓണദിവസങ്ങളിൽ ‘മുഖം കാണിക്കാനെത്തുന്നവർ' മുഴുത്ത നേന്ത്രക്കുലകളും കൊണ്ടുവരുമായിരുന്നു. അവ വീടിന്റെ ശീലാന്തികളിൽ കൊളുത്തിയിട്ട ആ കാലം ഇന്നില്ല.

തൃശൂർ തിരുവില്വാമലയിലെ നെയ്ത്തുകാരുടെ തനതായ കുത്താമ്പുള്ളി സാരിയും സെറ്റ് മുണ്ടും കോവിഡ് പശ്ചാത്തലത്തിൽ വില്പനയ്‌ക്കെത്തിയില്ലെങ്കിലും ഇത്തവണ ഈ വസ്ത്രങ്ങൾ നന്നായി വിറ്റഴിയുന്നുവെന്ന് ഉഷ എന്ന പരിചയക്കാരിയായ കടയുടമ പറയുന്നു. പൊതുവേ പറഞ്ഞാൽ, ‘ഹൺഡ്രഡ് പേർസൻറ്’​ ഉത്സാഹത്തോടെത്തന്നെ ഓണാഘോഷക്കാലം കടുന്നുപോകുമെന്ന ശുഭചിന്ത കച്ചവടക്കാർക്കും ഉപഭോക്താക്കൾക്കുമുണ്ട്. ഇടയ്ക്കിടെ ഉണ്ടാകുന്ന മഴയുടെ ഒളിച്ചുകളി ഭയപ്പാടോടെ നോക്കുന്ന കടക്കാരെയും നാട്ടുകാരെയും ‘മഴഭഗവാൻ’ ആശീർവദിക്കട്ടെ!

ആവേശകരം പുലിക്കളി

തൃശ്ശൂരിന്റെ തനതായ പ്രത്യേകതയോടെയുള്ള ‘പുലിക്കളി', സാമ്പത്തിക പരാധീനതകളാൽ കുറേനാളുകളായി ശോഷിച്ചുപോയിരുന്നു. പ്രാദേശിക ഭരണകൂടം ചില്ലറ ധനസഹായം പുലിക്കളി സംഘാടകർക്ക് അനുവദിച്ചു എന്ന ശുഭകരമായ വാർത്ത കേൾക്കുന്നു. കേരളത്തിലെ വാദ്യകലകളിൽ ‘പുലിക്കളിക്കൊട്ട്' അംഗീകരിക്കപ്പെട്ടിട്ടില്ല എന്നുതോന്നുന്നു. അതൊരു അസുരതാളമായി ചിലർ വ്യാഖ്യാനിക്കുന്നുണ്ട്. എന്നാൽ തായമ്പകയേക്കാളും കാണികൾക്ക് ആവേശം പകരുന്ന നാടൻ വാദ്യവിശേഷമാണ് ഇതെന്നാണ് എന്റെ നിഗമനം. അതിന് പ്രത്യേക താളലയമുണ്ട്. കേൾക്കുന്നവർക്ക് നിന്നനില്പിൽ ചാടിക്കളിയ്ക്കാൻ ആവേശം പകരുന്നുണ്ട്. ഇതൊരു ക്ഷേത്ര കലയല്ലെങ്കിലും തൃശ്ശൂരിന്റെ പ്രത്യേക താളത്തിൽ കൊട്ടുന്ന ‘പുലിക്കളി ചെണ്ടവാദ്യം' എന്നെപ്പോലുള്ളവരെ ആവേശഭരിതരാക്കുന്നു. കേരളത്തിന്റെ ഇതരഭാഗങ്ങളിലുള്ള പുലിക്കളിയും അകമ്പടിയായി ചെണ്ടവാദ്യവും കണ്ടനുഭവിച്ചിട്ടുണ്ടെങ്കിലും എന്നെയത് കാര്യമായി സ്പർശിക്കാഞ്ഞത് ഒരുപക്ഷേ, ഞാനൊരു അസ്സൽ തൃശ്ശൂർക്കാരനായതുകൊണ്ടാകാം. ചെണ്ട, ഇലത്താളം, ഡും ഡും ഡും എന്നു മാത്രം ശബ്ദമുണ്ടാക്കാനുള്ള (വീക്ക) എന്നിവ ചേർന്നുള്ള വാദ്യം...! അതൊരു അസ്സൽ തൃശൂർ പുലിക്കളി വാദ്യവിശേഷമാകും, തീർച്ച. ‘പുലിക്കൊട്ടും പനന്തേങ്ങേം' എന്ന് ഉരുവിട്ടാണെത്ര പുലിക്കളിചെണ്ട പഠിക്കുന്നത് എന്ന് ഒരാൾ പറഞ്ഞു.

എന്റെ വീടിന് സമീപമുള്ള കൊച്ചണ്ണന് (ശ്രീനിവാസൻ) പെരുന്നാളുകൾ, ഓണം തുടങ്ങിയ വിശേഷങ്ങൾക്ക് ചെണ്ടയും ഇലത്താളവും വാടകയ്ക്ക് കൊടുക്കുന്ന ഏർപ്പാടുണ്ടായിരുന്നു. കൊച്ചണ്ണന്റെ മരണശേഷം ബന്ധുക്കൾ പരിമിതമായ രീതിയിൽ നടത്തിവന്നിരുന്ന ഈ പരിപാടി ഇപ്പോൾ പരിപൂർണമായി അവസാനിപ്പിച്ചു. പുലിക്കളിക്കുള്ള ഡിമാൻറ്​ കുറഞ്ഞതാണ്​ അതിന്റെ കാരണം. ഞാൻ ജനിച്ചുവളർന്ന പ്രദേശമായ കുട്ടൻകുളങ്ങര ആദ്യകാലങ്ങളിൽ 30-40 പുലിവേഷങ്ങളാണ് നാലോണനാളിൽ ‘ഇറക്കുക'. മാരാര് ചന്ദ്രൻ, പൗലോസേട്ടൻ, സിൽക്കി, നെടുപുഴയിൽനിന്നുള്ള കൃഷ്ണൻ (പന കൃഷ്ണൻ) ഉൾപ്പെടെ വേറെ പലരും പുലിക്കളിവേഷമിടാറുണ്ട്. ശാസ്ത്രീയമായ ചുവടുവെപ്പുകൾക്ക് പുലിക്കളിയിൽ സ്ഥാനമില്ല. ആവശ്യവുമില്ല. രണ്ടുപ്രാവശ്യം കണ്ടാൽ നമുക്കുമത് അനുകരിക്കാനാകും. ചെണ്ടയുടെ താളത്തിനൊത്ത് ചുവടുവെക്കാൻ പ്രത്യേക പഠനമൊന്നും വേണ്ടതില്ല. അതങ്ങ് തനിയെ വരുമെന്നാണ് പഴയകാല പുലിക്കളിക്കാരൻ മാത്യു പറഞ്ഞത്.

പുലികളെത്തുന്നു റൗണ്ടിലേക്ക്​

കുട്ടൻകുളങ്ങര ക്ഷേത്രത്തിനടുത്തുള്ള ഒരു വ്യക്തിയുടെ ചെറിയ കെട്ടിടത്തിലാണ് ആദ്യകാലങ്ങളിൽ പുലിവേഷമിടുക. ആർട്ടിസ്റ്റ് കൃഷ്ണൻകുട്ടിമാഷ്, ആർട്ടിസ്റ്റ് മാധവൻ മാഷ്, ആർട്ടിസ്റ്റുമാരായ വാസൻമാഷും പീറ്റർചേട്ടനും എന്നീ ചിത്രകലാധ്യാപകരാണ് ആളുകളെ പുലിയാക്കി മാറ്റുന്നതിൽ എക്​സ്​പെർട്ടുകൾ. ആ കെട്ടിടത്തിൽ ഞങ്ങൾ കുട്ടികൾക്ക്​പ്രവേശനമില്ല. ജനലിൽ പിടിച്ചുനിന്നോ ചുമരിൽ രണ്ടുകൈകളും ഉറപ്പിച്ചു പിടിച്ചുനിന്നോ ഒക്കെയാണ് പുലിവേഷക്കാർ ഇനാമൽ പെയിൻറ്​ ദേഹത്തിടാൻ നിന്നുകൊടുക്കുക. വെളുപ്പിന് മൂന്നുനാലുമണിക്ക് ആരംഭിക്കുന്ന വേഷമിടൽ രാവിലെ പത്ത് പതിനൊന്നുമണിയോടെ അവസാനിക്കും. ഇതിനിടെ സിഗരറ്റ്/ബീഡി കത്തിച്ച് പുലിവേഷക്കാരെന്റ ചുണ്ടിൽ വെച്ചുകൊടുക്കുക, ചായ കുടിക്കാൻ ഗ്ലാസ്​ വായിൽ വെച്ചുകൊടുക്കുക തുടങ്ങിയ പരിപാടികളിൽ ഞാനും പങ്കുചേർന്നിരുന്നു. രണ്ടുമണിയോടെ പുലികൾ ആദ്യം അമ്പലം വലംവെച്ചുള്ള കളിക്ക് തുടക്കം കുറിച്ച് ഭഗവാന്റെ മുമ്പിൽ തേങ്ങയുടച്ചാണ് തെരുവിലേക്കിറങ്ങുക.

കുട്ടൻകുളങ്ങരയിലെ ഒരുമാതിരിപ്പെട്ടവരെല്ലാം പുലികളെ ‘മൂച്ച്' കേറ്റാനും പിന്നാലെയുണ്ടാകും. ചെണ്ടക്കാരുടെ ആ പ്രത്യേക താളത്തോടെയും കൂടെയുള്ളവരുടെ കൂവിവിളിയ്ക്കലോടെയും ആ പുലിഘോഷയാത്ര തൃശൂരിലെ ധനവാനും സഹൃദയനും പി.എസ്​.എൻ. മോട്ടോർസ് ഉടമയുമായിരുന്ന പി.എസ്.എൻ. സ്വാമിയുടെ വീട്ടിലെത്തി തകർപ്പൻ കളി കളിക്കും. അന്ന് സ്വാമി ചുരുങ്ങിയത് 200 രൂപ കൊടുക്കും, ഒപ്പം എല്ലാവർക്കും കോടിമുണ്ടും സർബത്തും. നൂറിലധികം ബസുണ്ടായിരുന്ന പി.എസ്​.എൻ. സ്വാമിയുടെ മരണശേഷം അദ്ദേഹത്തിന്റെ പിൻഗാമികൾ പുലിക്കളിയെ പ്രോത്സാഹിപ്പിച്ചില്ല. ശില്പകലാചാതുരിയോടെ തലയുയർത്തിനിന്നിരുന്ന അദ്ദേഹത്തിന്റെ ബംഗ്ലാവ് ഇപ്പോൾ കല്യാൺ ടവേഴ്‌സ് ആയി മാറിയിട്ടുണ്ട്.

കാനാട്ടുകര, പൂങ്കുന്നം സെന്റർ, അയ്യന്തോൾ, പൂത്തോൾ, വിയ്യൂർ തുടങ്ങിയ പത്തിരുപത് സ്ഥലങ്ങളിൽനിന്ന് പുറപ്പെടുന്ന പുലിക്കളിസംഘങ്ങൾ മത്സരത്തിന്​ റൗണ്ടിൽ പ്രവേശിക്കുമ്പോൾ റോഡിന്റെ ഇരുവശങ്ങളിലും, കെട്ടിടങ്ങളുടെ വരാന്തകളിലും മുകളിലും ഈ കാഴ്ച കാണാനുള്ളവർ തിങ്ങിനിറഞ്ഞിരിക്കും. പുലിക്കളിസംഘങ്ങൾക്ക് റൗണ്ടിലെത്താനും മടങ്ങിപ്പോകാനും പോലീസ് സമയപരിധി നിശ്ചയിച്ചിരിക്കുന്നു. പുലിക്കളിസംഘങ്ങളുടെ വിശദവിവരങ്ങൾ സംഘങ്ങൾ നല്‌കേണ്ടതുണ്ട്. വളന്റിയർമാർക്കും അവർ പ്രത്യേകം ബാഡ്ജ് നല്കും. വലിയ ആലാസ് കയർ വൃത്താകൃതിയിൽ പിടിച്ച് അതിനുള്ളിലാണ് ഇപ്പോൾ പുലികൾ ചുവടുകൾ വെക്കുന്നത്. ആവേശഭരിതരായ ജനം വലയം ഭേദിച്ചുകടന്ന്​ തുള്ളിച്ചാടുന്നതും കാണാം. സംഘാടകരും പോലീസും ജനങ്ങളെ നിയന്ത്രിക്കാൻ പാടുപെടുന്നത് നാലോണനാളിൽ പതിവ് ദൃശ്യമാണ്.

എന്താ, പെൺപുലികൾക്ക് കളിക്കേണ്ടേ?

എന്റെ കുട്ടിക്കാത്ത്​ ‘ഉലയ്ക്കമേൽ കളിക്കുക' എന്ന ‘ഡെയ്ഞ്ചറസ് അഭ്യാസം' പതിവായിരുന്നു. അതായത്, രണ്ട് പൂവനുലയ്ക്കകൾ ഓരോ അറ്റത്തായി ശക്തരായ നാലുപേർ പിടിച്ച് ആ ഉലയ്ക്കകളിൽ കയറി നിന്നായിരുന്നു ആദ്യം പുലികൾ കളിച്ചിരുന്നത്. ഉലയ്ക്കക്കുപകരം ഇപ്പോൾ ലോറികൾ ആ സ്ഥാനമേറ്റെടുത്തിരിക്കുന്നു. അതിൽ മുകൾഭാഗത്ത് കൂട്ടിക്കെട്ടിയിരിക്കുന്ന മുളകൾ പിടിച്ചുകുലുക്കി കൂട്ടിലകപ്പെട്ട പുലിയുടെ വെപ്രാളത്തോടെയാണ് ഈ പുലികൾ ലോറിയിൽത്തന്നെ ചുവടുകൾ വെക്കുക. തടിമാടന്മാരായ പുലികൾ താഴെ വീണ്​ രംഗം അലങ്കോലമാക്കാതിരിക്കാൻ ഈ ലോറിപ്പരിപാടിയാണ് നല്ലതെന്ന് സുഹൃത്ത് ആന്റണി പറയുന്നു. കുട്ടികളെ വേഷം കെട്ടിച്ച് പുള്ളിപ്പുലികളാക്കാറാണ് പതിവ്. ഇവരെ വലിയ പുലികൾ കഴുത്തിൽ വെച്ച് കളിക്കുന്ന കാഴ്ച ആവേശം പകരും. വരയൻ പുലി, വയറൻ പുലി (ഈ വേഷക്കാരന്റെ വയറിൽ പുലിമുഖം വരച്ചുചേർത്തിരിക്കും) തുടങ്ങിയവ ചെണ്ടമേളത്തിന്റെ അകമ്പടിയോടൊപ്പം മതിമറന്നു കളിക്കുന്ന ആ മനോഹര കാഴ്ച തൃശ്ശൂരിന്റെ മാത്രം സ്വന്തമാണ്. അയ്യന്തോൾ, വിയ്യൂർ ഭാഗങ്ങളിൽനിന്നുള്ള പുലിക്കളിസംഘങ്ങളിൽ പെൺപുലികളും പങ്കുചേർന്നിരുന്ന വാർത്ത പത്രങ്ങളിൽ ബോക്‌സിൽ കൊടുത്തിരുന്നു. (എന്താ, പെൺപുലികൾക്ക് കളിക്കേണ്ടേ എന്ന നിങ്ങളുടെ ചോദ്യം പ്രസകതമാണ്!)

ചില പുലിക്കളി സംഘങ്ങൾ ആർട്ടിസ്റ്റിന്റെ ഭാവനയ്‌ക്കൊത്ത് പുരാണത്തിലെ ചില ദൃശ്യങ്ങൾ തയ്യാറാക്കുന്നു. ഗീതോപദേശം, ശ്രീകൃഷ്ണൻ, കുചേലൻ, മാവേലി ടാബ്ലോകൾ എന്നിവക്കൊപ്പം തൃശൂരുകാരെ കണ്ണീരണിയിച്ച ഒരു ജീവിതത്തിന്റെ പച്ചയോടെയുള്ള പകർപ്പ് ഓർമയിലെത്തുന്നു. തമിഴ്‌നാട്ടിൽനിന്നുള്ള വൃദ്ധയായ ഒരു സ്ത്രീയും കണ്ണടവെച്ച അവരുടെ മകനും തൃശ്ശൂരിൽ എങ്ങനെയോ എത്തിപ്പെട്ട് നാളുകൾ കുറെയായി. അവർ തമ്മിൽ സംസാരിച്ചുകൊണ്ടാണ് നടന്നുനീങ്ങുക. ആ സംഭാഷണമെന്തെന്നോ അവർക്ക് എന്താണ് ആവശ്യമെന്നോ ചോദിച്ചാൽ ഇരുവരും ദേഷ്യപ്പെടും. മഴയിലും വെയിലിലും അവർ എങ്ങനെയോ തൃശ്ശൂരിന്റെ മണ്ണിൽ ജീവിച്ചു. അപ്പോഴാണ് ഒരു നാലോണനാളിൽ ഈ കഥാപാത്രങ്ങളെ അനുകരിച്ച് ഇവർ നടന്നുനീങ്ങുന്ന ദൃശ്യം ഏതോ ഒരു പുലിക്കളിസംഘടന അവതരിപ്പിച്ചത്. കാടുകയറിയ അവരുടെ ഭാവന വഴിയെ വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കി. പിന്നീട് ഈ അമ്മയേയും മകനേയും പട്ടണവാസികൾ കണ്ടതേയില്ല.

കുമ്മാട്ടി കെട്ടിയ ബാല്യം

പൂത്തിരി കത്തി ചിറകുവിടർത്തി പാറിനടന്ന ആ ബാല്യകാലം. ഞാനന്ന് പൂങ്കുന്നം എൽ.പി. സ്കൂളിലെ രണ്ടാം ക്ലാസ്​ വിദ്യാർത്ഥിയാണ്. ചെറിയ കുട്ടികൾ കുമ്മാട്ടി കെട്ടുന്നു. അല്പം വലിയ കുട്ടികൾ പുലിവേഷം കെട്ടുന്നു. കുമ്മാട്ടിസംഘത്തിലെ ഒരാളാണ് ഞാൻ. ‘ദാ വരുന്നു കുമ്മാട്ടി, പടിയ്ക്കലെത്തി' എന്ന കുമ്മാട്ടിപ്പാട്ടാണ് ആദ്യം ഒരറിയിപ്പായി വീടുകൾക്കു മുമ്പിൽനിന്ന് ഞങ്ങൾ പാടുക. ‘തള്ളേ തള്ളേ എങ്ങട് പോണു, ഭരണിക്കാവിൽ നെല്ലിനുപോണു, അവിടുത്തെ തമ്പുരാൻ എന്തു പറഞ്ഞു? തല്ലാൻ വന്നു കുത്താൻ വന്നു' എന്ന് സമൂഹത്തിലെ ഉച്ചനീചത്വങ്ങൾ ഏറ്റുപറഞ്ഞ് നാടൻപാട്ടു പാടുന്നു. കുടുംബാംഗങ്ങളെ പാട്ടുപാടി സന്തോഷിപ്പിച്ചശേഷം ‘കുമ്മാട്ടിക്കൊരു മുണ്ടുകൊടുത്താൽ എല്ലാവർക്കും സന്തോഷം ആറാപ്പേ, ആറാപ്പേ' എന്ന ആർപ്പ് വിളികളോടെ കുമ്മാട്ടി സമ്മാനത്തിനായി കൈനീട്ടുകയായി. പത്ത് പൈസ അവരുടെ കൈയ്യിൽ വെച്ചുകൊടുക്കുന്നതോടെ ആ വീട്ടിലെ പരിപാടി ഞങ്ങൾ അവസാനിപ്പിക്കും. കുമ്മാട്ടിമുഖങ്ങൾ (മാസ്ക്) വാടകയ്ക്കു നൽകുന്ന ചിലർ ഞങ്ങളുടെ പ്രദേശത്തുതന്നെയുണ്ട്. ഒരു ദിവസത്തേക്ക് ഒരു രൂപയായിരുന്നു വാടക. കൊച്ചുപിള്ളേർ പുലിവേഷം കെട്ടുന്നതിനെ ‘പഴപ്പുലി' എന്ന പരിഹാസപ്പേരാണ് ഇവിടെയുള്ളവർ നല്കിയിട്ടുള്ളത്. അവർക്ക് ഒരു നേന്ത്രപ്പഴം സമ്മാനം നല്കിയാൽ മതി എന്ന് വിവക്ഷ. ഒരുവർഷം കുമ്മാട്ടിവേഷം കെട്ടിച്ചത്​ മണി എന്ന കൂട്ടുകാരനെയാണ്. കുട്ടൻകുളങ്ങരയിലെ വീടുകളിൽ കയറിയിറങ്ങി കളിച്ചുകൊണ്ടിരിക്കെ മണി എന്ന മെയിൻ കഥാപാത്രമായ കുമ്മാട്ടിയെ കാണാനില്ല. അവനെങ്ങോ മുങ്ങിയിരിക്കുന്നു. തിരഞ്ഞ് ചെന്നപ്പോൾ കുറെ മാറി ഒരു പുലിക്കളിസംഘം ചെണ്ടമേളത്തോടെ വരുന്നതു കണ്ടു. അപ്പോൾ നമ്മുടെ മണിക്കുമ്മാട്ടി അതേ വേഷത്തിൽ അവരോടൊത്തു ചേർന്ന് പുലിക്കളി നടത്തുന്നു.

പിരിഞ്ഞുകിട്ടിയ നാണയത്തുട്ടുകൾ ചേർത്ത് ഞങ്ങൾ അന്ന് ജോസ് തിയ്യറ്ററിലെ ‘ഉണ്ണിയാർച്ച'യോ രാമവർമ്മയിലെ ‘ഗുലേബക്കാവലി'യോ സിനിമ കാണാൻ പോകുകയായി.

‘മിസ് അഗ്ലി കേരളവർമ'

എസ്റ്റാബ്ലിഷ്‌മെന്റിനെ ചോദ്യം ചെയ്യുന്ന സ്വഭാവമുള്ള ഒരുകൂട്ടം വിദ്യാർത്ഥികളിൽ ഒരാൾ ഞാനാണ്. കേരളവർമയിലെ വാർഷികാഘോഷപരിപാടിയിലുള്ള ‘മിസ് കേരളവർമ' സുന്ദരികളായ വിദ്യാർത്ഥിനികൾക്കുള്ളതാണ്​. ഞാനും അലി എന്ന സുഹൃത്തും മറ്റു ചിലരും ‘മിസ് അഗ്ലി കേരളവർമ'യെ അവതരിപ്പിക്കാൻ പരിപാടിയിട്ടു. കുമ്മാട്ടിവേഷത്തിലെ ‘തള്ള' എന്ന കഥാപാത്രത്തിന്റെ മുഖം (മാസ്ക്) വാടകയ്‌ക്കെടുത്ത് പരിപാടി നടത്തി. അലിയുടേതായിരുന്നു മാസ്കിലെ യഥാർത്ഥ മുഖം! ഈ പരിപാടി പ്രിൻസിപ്പാളും മറ്റു ചിലരും അംഗീകരിക്കാൻ തയ്യാറാകാത്തതുകൊണ്ട് കോളേജ് ഹോസ്റ്റൽ ഗ്രൗണ്ടിലാണ് ഞങ്ങൾ അന്നു നടത്തിയത്. അടുത്തവർഷം അലി ഒരു ഹിന്ദു പെൺകുട്ടിയെ വിവാഹം ചെയ്ത് സ്വന്തം സമുദായത്തിൽ ഒറ്റപ്പെട്ടു. കുറെ നാൾ മുമ്പ് അയാളുടെ മരണവൃത്താന്തവും കേൾക്കേണ്ടിവന്നു.

സെൻറ്​ തോമസ് കോളേജിലെ മലയാളം അദ്ധ്യാപകനായിരുന്ന ഡോ. ചുമ്മാർ ചൂണ്ടൽ കുമ്മാട്ടി, പുലിക്കളി തുടങ്ങിയ ഫോക്​ലോറുകൾ ആധാരമാക്കിയാണ് ഡോക്ടറേറ്റ് നേടിയത്. ഈ കലാരൂപങ്ങളുടെ കാലികപ്രസക്തിയും സാമൂഹികസ്വാധീനവും മറ്റും സമർത്ഥിച്ചുകൊണ്ടുള്ള പഠനങ്ങൾ മലയാളത്തിൽ വേറെയില്ലെന്ന്​ തോന്നുന്നു.

പുലി കെട്ടലും ‘പ്രെസ്​റ്റീജും’

ഇന്ന് പുലിക്കളി വേഷംകെട്ടാൻ പതിവുപോലെ സ്വമേധയാ ആളുകൾ വരുന്നില്ല. പഴയ പുലിക്കളിക്കലാകാരന്മാരിൽ പലരും മൺമറഞ്ഞു. മാത്രമല്ല, അത്തരക്കാരുടെ മക്കൾ വിദേശങ്ങളിൽ ജോലി ചെയ്ത് സമ്പാദിച്ച് പുതിയ വീട് വെക്കുകയും, കാറ് വാങ്ങുകയുമൊക്കെ ചെയ്ത് സമ്പന്നരായിരിക്കുന്നു. അപ്പോൾപ്പിന്നെ സ്വന്തം അച്ഛനെ പുലിക്കളിവേഷം കെട്ടിക്കുന്നത് അവരുടെ പ്രെസ്​റ്റീജിന്​ കുറവായി തോന്നിയിരിക്കാം. കൂലിപ്പണിക്കെത്തുന്ന തമിഴ് ആൺ തൊഴിലാളികളും ബംഗാളികളും പുലിവേഷം കെട്ടാൻ വരുമ്പോൾ 2500-3000 രൂപ വരെ കൂലിയിനത്തിൽ നല്കണമെന്ന് പുലിക്കളി സംഘാടകരിൽ ഒരാളായ അച്ചു (അച്യുതൻ) പറയുന്നു. ടൂറിസം വകുപ്പ് ധനസഹായം നല്കുന്നുണ്ടെങ്കിലും അത് വളരെ കുറവാണെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ഇതിനിടെ അത്യന്തം രസകരമായ ഒരു സംഭവം ഓർമ വരുന്നു. കുട്ടൻകുളങ്ങര പ്രദേശത്തുനിന്നുള്ള പുലിക്കളി സംഘത്തിന് മത്സരത്തിന് ഒന്നാം സമ്മാനം ലഭിച്ചു (വർഷം ഓർമ്മയില്ല). സംഘാടകർ പടക്കം പൊട്ടിച്ചും ചാരായം മോന്തിയും അത് ആഘോഷിച്ചു. സമയം രാത്രി എട്ടൊമ്പതായി. പുലികളുടെ ‘ചായം ഇറക്കുന്ന'തിന്റെ സമയം അതിക്രമിച്ചിട്ടുണ്ട്. പുലികൾക്കൊപ്പം കുറച്ചുപേർ മാത്രം ഒന്നാം പാലത്തിലെ തോടരുകിലെത്തി. ലേശം ‘മോന്തിയ' ചെണ്ടക്കാരും സംഘാടകരും അവിടെയുള്ള പുൽത്തകിടിയിൽകിടന്നു കൂർക്കം വലിക്കുകയാണ്. സിൽവർ നിറമുള്ള ഇനാമൽ പെയിന്റിട്ട പുലിവേഷക്കാരനൊരാൾക്ക് അസഹ്യമായ വലിച്ചിലും ചൊറിച്ചിലും നീറ്റലും ദേഹത്തനുഭവപ്പെട്ടു. അയാളണിഞ്ഞ വർണം ഇളക്കിക്കളയണമെങ്കിൽ പരസഹായം വേണം. അത് അത്ര പെട്ടെന്ന് ദേഹത്തുനിന്ന് കളയാനാവില്ല. ‘ഡാ മറ്റവനേ, മറിച്ചവനേ, ഒന്നു വാഡാ' എന്നൊക്കെ അയാൾ അലറിവിളിക്കുന്നുണ്ട്. ആരും അയാളുടെ ദീനരോദനം ശ്രദ്ധിച്ച മട്ടില്ല. ‘ഇവിടെ ഒരു @* ഇല്ലെഡാ തെണ്ടികളേ' എന്ന് അയാൾ ഒടുവിൽ അട്ടഹസിച്ചെങ്കിലും ഒരാളും അയാളെ സഹായിക്കാൻ വന്നില്ല. അരിശംമൂത്ത ആ സിൽവർ പുലി മണ്ണെണ്ണ നിറച്ച കുപ്പി ദേഹത്തൊഴിച്ച് കുപ്പി പൊട്ടിച്ച് തോടരുകിൽ നിരത്തിവെച്ചിരുന്ന അഞ്ചാറ് ചെണ്ടകൾ ചില്ലുകൊണ്ട് കുത്തിപ്പൊട്ടിച്ചു. അയാൾ ശാപവചനങ്ങൾക്കൊപ്പം മുട്ടൻതെറികളും കാച്ചിക്കൊണ്ടിരുന്നു. സംഭവം കലാശ്!

ബോംബെ തെരുവിലെ ജോണിവാക്കർ

ബോംബെയിൽ ജീവിതമാർഗ്ഗം തേടിയെത്തിയത് 1975-ലാണ്. സഹോദരി ബേബിയുടെ വീട്ടിൽ ഓണം സമുചിതമായി ആഘോഷിക്കാറുണ്ട്. കുറെ മാസങ്ങളായുള്ള കാത്തിരിപ്പിനുശേഷം ഡോംബിവിലിയിലെ ട്രാൻസ്പോർട്ട് കമ്പനിയിൽ ‘റപ്പി’ന്റെ പണി ലഭിച്ചു. പിന്നീട് മുളുണ്ട് ചെക്‌നാക്ക (ഒക്‌റോയ് പിരിക്കുന്ന സ്ഥലം) യിലെ സമാന്യം വൃത്തികെട്ട ചോളിൽ സുഹൃത്തുക്കളുമൊത്ത് താമസം തുടങ്ങി. ആ കൊല്ലത്തെ തിരുവോണം ഞായറാഴ്ചയായിരുന്നു. തലേദിവസം ഞങ്ങൾ മുളുണ്ട് പച്ചക്കറി മാർക്കറ്റിൽനിന്ന് പച്ചക്കറികൾ വിലപേശി, വിലപേശി വാങ്ങി തിരിച്ചെത്തി. തിരുവോണനാൾ എന്റെ ആത്മാർഥ സുഹൃത്ത് പി.വിജയന്റെ ‘പുറന്തനാൾ' കൂടിയാണ്. ഇതൊന്ന് ആഘോഷിച്ചേ പറ്റൂ. മദ്യപാനമില്ലാതെ എന്ത് ആഘോഷം? ആ ചോളിന്റെ തൊട്ടടുത്തുതന്നെ ചൂടുള്ള വാറ്റുചാരായം വില്ക്കുന്ന ചമ്പബായിയുണ്ട്. കുറച്ചുമാറിയുള്ള ‘ദേശി ദാരുചിദുഖാ'ൽനിന്നുള്ള വിവിധ ഫ്‌ളേവറുകളുള്ള ഗവ. ചാരായവും ലഭിക്കും. അന്ന് ഇവ രണ്ടും ഞങ്ങൾ ഒഴിവാക്കി. ഫോർട്ടിലെ ഡി.എൻ. റോഡിൽ വിദേശവസ്തുക്കൾ ചുളുവിലയ്ക്കുവിൽക്കുന്ന വഴിയോരക്കച്ചവടക്കാരിൽ ഭൂരിഭാഗവും മലയാളികളാണ്. അവരിലൊരാളിൽനിന്ന് 350 രൂപ നല്കി ജോണിവാക്കർ റെഡ്‌ലേബൽ വാങ്ങി ഒരു സുഹൃത്ത് കൊണ്ടുവന്നിരുന്നു. ഉച്ചയൂണിന്റെ സമയമായി. ഞങ്ങൾ വാഴയിലയും ഏർപ്പാടു ചെയ്തിട്ടുണ്ട്. പപ്പടം കാച്ചി, അവിയൽ തയ്യാറാക്കി, സാമ്പാറിന് അമ്മ പറയുമ്പോലെ രണ്ട് ‘തിള' ആവശ്യമുണ്ട്. പൊന്തൻകായ മെഴുക്കുപുരട്ടി, പുളിഞ്ചി, വടുകപ്പുളി നാരങ്ങാച്ചാറും മറ്റ് ലൊട്ടുലൊടുക്ക് വിഭവങ്ങൾ തയ്യാറാക്കി. നേന്ത്രപ്പഴത്തിന് പിടിച്ചാൽ കിട്ടാത്ത വില പറഞ്ഞ പച്ചക്കറിവില്പനക്കാരനോട് കെഞ്ചിയെങ്കിലും അയാൾ വില താഴ്ത്തിയില്ല. ‘കഹാം സെ ആത്തേ ഹെ യെ ഫാൾ തു ചൂത്തിയാ ലോഗ്?' എന്ന ഒരു ഡയലോഗും ഞങ്ങളെ അയാൾ കേൾപ്പിച്ചു. ഒടുവിൽ റോബസ്റ്റ പഴംവാങ്ങി നേന്ത്രപ്പഴത്തിന്റെ അഭാവം അവസാനിപ്പിച്ചു.

ഇപ്പോൾ ഓണസദ്യയൊരുങ്ങിയിട്ടുണ്ട്. ഞങ്ങൾ ആറ് സഹമുറിയന്മാർ വട്ടമിട്ടിരുന്നു. വിജയൻ ജോണിവാക്കറെ തലകീഴായിപ്പിടിച്ച് അതിന്റെ ക്യാപ്പിൽ മൂന്നുപ്രാവശ്യം ഇടിച്ച് സീൽ പൊട്ടിച്ചു. ഗ്ലാസുകളിൽ ചുവന്ന ദ്രാവകം പകർന്നു. ആന്തരാർത്ഥം ആർക്കുമറിയില്ലെങ്കിലും എല്ലാവരും ഗ്ലാസുകൾ കൂട്ടിമുട്ടിച്ച് ‘ചിയേഴ്‌സ്' എന്ന ആ വാക്കു പറഞ്ഞു, കൂട്ടത്തിൽ ഹാപ്പി ഓണം എന്നും എല്ലാവരും കാച്ചിവിട്ടു. ഗ്ലാസിലെ ദ്രാവകം ചുണ്ടോടടുപ്പിച്ച് ഒരു വലി വലിച്ച വിജയൻ അപ്പോൾ ‘ബീ, ങ്കീ' എന്ന അനനുകരണീയമായ ശബ്ദത്തോടെ നമ്മുടെ ജോണിവാക്കറെ തുപ്പിക്കളഞ്ഞു. ഡി.എൻ. റോഡിലെ തെരുവുക്കച്ചവടക്കാരൻ ഞങ്ങളെ എല്ലാവരേയും പറ്റിച്ചുകളഞ്ഞിരിക്കുന്നു. ദ്രാവകം മധുരമിടാത്ത കട്ടൻ (സുലൈമാനി) ആയിരുന്നു. ഒരാൾക്കും കണ്ടുപിടിക്കാനാകാത്ത അത്രയ്ക്ക് ഭദ്രമായി കുപ്പി സീൽ ചെയ്ത ഈ വ്യാജൻമാരെ ഔറംഗാബാദിൽനിന്ന് പൊക്കിയ വാർത്ത വൈകാതെ പത്രങ്ങളിൽ വന്നു.

‘ബോംബെ സ്വാമി'യുടെ തിരുവോണ സദ്യ

‘ഗുജറാത്ത് സമാചാർ' ഇന്ത്യയിലെ നമ്പർവൺ ഗുജറാത്തി ന്യൂസ്​ പേപ്പറാണ്. അതിന്റെ ബോംബെ എഡിഷനിൽ സീനിയർ ആഡ് എക്‌സിക്യൂട്ടീവായി ഞാൻ ജോലി ചെയ്തിരുന്ന കാലം. ബ്രാഞ്ച് മാനേജർ ജോസഫ് പഠാണിയും ഞാനും മാത്രമാണ് അവിടെ ജോലിചെയ്യുന്ന മലയാളികൾ. തിരുവോണദിവസം ഞങ്ങൾ സഹപ്രവർത്തകരായ പ്രേമൾ പാരിഖും, റീത്ത തക്കറും, ജിഗ്‌നേഷ് ഷായും, അമിത് പട്ടേലും, കിരൺ കാഞ്ചനും, വിനോദ് കപൂറും, സന്തോഷ് ശൃംഗാരേയുമൊത്ത് ഫോർട്ടിലെ ‘ബോംബെ സൗത്ത് ഇന്ത്യൻ ഹിന്ദു ഹോട്ടലി'ലെത്തി. 1950-ൽ ആരംഭിച്ച ഈ ഹോട്ടൽ എന്റെ അയൽക്കാരനായിരുന്ന വിശ്വനാഥൻ അയ്യരുടേതാണ്. ‘ബോംബെ സ്വാമി' എന്നാണ് ഞങ്ങൾ അദ്ദേഹത്തെ വിളിച്ചുപോന്നത്. ഫിറോഷ് ഷാ മേത്ത റോഡിൽനിന്ന് വീർ നരിമാൻ റോഡിലേക്കുള്ള ഒരു ഷോർട്ട് കട്ട് വഴിയിലാണ് ഹിന്ദു ഹോട്ടലിന്റെ ആസ്ഥാനം. തമിഴ് മാസികകൾ വില്ക്കുന്ന ഒരാൾ ഹോട്ടലിന്റെ ചവിട്ടിപടിയിലിരുന്ന്​ ആനന്ദവികടനും റാണിയും പേശുംപടവും ദിനതന്തിയും മറ്റും വില്ക്കുന്നതു കാണാം.

വിശ്വനാഥസ്വാമി എത്രയോ വർഷങ്ങൾക്കുമുമ്പ് ബോംബെയിലെത്തിയ മലയാളികളിൽ ഒരാളാണ്. അല്പം ചാടിക്കടിക്കുന്ന സ്വഭാവമുള്ള സ്വാമിയുടെ ഭക്ഷണം കഴിക്കാനെത്തുന്നവരിൽ അധികവും ആ ഭാഗത്തുള്ള ഗുജറാത്തി കച്ചവടക്കാരും ഓഫീസിൽ ജോലി ചെയ്യുന്ന ഇതരഭാഷക്കാരുമാണെന്നത് കൗതുകകരമായി തോന്നാം. ഞാൻ സ്വാമിയെ എന്റെ സഹപ്രവർത്തകരെ പരിചയപ്പെടുത്തി. അദ്ദേഹത്തിന്റെ സ്വഭാവത്തിന് വിപരീതമായി ഞങ്ങൾക്ക് പ്രത്യേകം ഇരിപ്പിടമൊരുക്കാൻ ജോലിക്കാരോട് പറഞ്ഞു. ഇലവെച്ച് പതിനെട്ട് വിഭവങ്ങളും പച്ചരിച്ചോറും അയാൾ വിളമ്പി. ‘ഇത്‌നാ ഖാനാ, കോൻ ഖായേഗാ...?' ഇത്രയും എങ്ങനെ കഴിക്കാനാകും എന്ന് സ്ലിം ബ്യൂട്ടിയായ പ്രേമളിന്റെ ചോദ്യം.

‘ഖൂബ് ചാംഗ്ലാ ആഹേ...' സന്തോഷ് പറഞ്ഞു. ‘വെരി ടേസ്റ്റി' വിനോദ് കപൂറിന്റെ കമൻറ്​ അങ്ങനെ. സ്വാദിഷ്ഠമായ ഭക്ഷണമാസ്വദിച്ച് ആ കൊല്ലത്തെ ഓണം ഞങ്ങൾ ആഘോഷിച്ചു. വൈകാതെ ‘ഹോട്ടലിയർ പാസ്​ഡ്​ എവേ' എന്ന തലക്കെട്ടിൽ പത്രങ്ങളിൽ വാർത്ത കണ്ടു. വിശ്വനാഥ അയ്യർ ഒരു കാർഡിയാക് അറസ്റ്റോടെ മരിച്ചു. പൂങ്കുന്നം പാറേക്കാട്ട് ലൈനിലുണ്ടായിരുന്ന അദ്ദേഹത്തിന്റെ മഠം പൊളിച്ച് അവിടെ ഇപ്പോൾ ‘ജോസഫ് വാഹനച്ചന്ത' ഉയർന്നുവന്നിട്ടുണ്ട്.

കാലം ഓടിമാറുന്നു. ആളുകൾ മാറുന്നു. മാറ്റമില്ലാതെ ഓർമകൾ സഞ്ചരിക്കുന്നു. കാരണം, ഞാൻ ഓർമകളുടെ തടവുകാരനാണ് കുട്ടികളെ...


കെ.സി. ജോസ്​

തൃശൂർ സ്വദേശി. ദീർഘകാലം മുംബൈയിൽ പരസ്യമേഖലയിൽ ജോലി ചെയ്തു. അക്കാല ബോംബെ ജീവിതങ്ങളെക്കുറിച്ച് ധാരാളം ലേഖനങ്ങൾ എഴുതി. മുംബൈ മേരി ജാൻ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു.

Comments