അതിർത്തിക്കപ്പുറത്ത് വിത്തെറിയുന്നവരും രാജ്യമെന്ന വികാരവും

ഇന്ത്യയിൽ നിന്നും പാകിസ്താനിലേക്കുള്ള പ്രധാന അതിർത്തി പ്രദേശങ്ങളിൽ ഒന്നാണ് വാഗ. അമൃത്സറിന്റെയും ലാഹോറിന്റെയും ഇടയിലുള്ള ഗ്രാൻഡ് ട്രങ്ക് റോഡിലാണിത്. രാജ്യം വിഭജിച്ചപ്പോൾ ഇരുവശത്തായ വലിയ ഗ്രാമം കൂടെയാണ് വാഗ. രണ്ടു രാജ്യങ്ങൾക്കു നടുവിൽ ജീവിതം അന്യമായ ആയിരങ്ങളുടെ വേദന. 220 ഗ്രാമങ്ങളിലാണ് ഈ വിധം കൃഷിയിടത്തെ വിഭജിച്ച് മുള്ളുവേലി മുളച്ചത്. അവരുടെ ആമാശയമാണ് മറ്റൊരർത്ഥത്തിൽ വിഭജിക്കപ്പെട്ടത്. 'ഡൽഹി ലെൻസ്' പരമ്പര തുടരുന്നു.

Delhi Lens

" കമ്പിവേലിക്കപ്പുറത്തുള്ളത് നിങ്ങക്ക് മറ്റൊരു രാജ്യം മാത്രമാണ്. അതിനിടയിൽ ഞങ്ങൾക്ക് നഷ്ട്ടമായ ജീവിതമുണ്ട്'.

എഴുപതുകാരനായ സുരബ് സിങിന്റെ ചുളുവുവീണ കവിളുകൾ വിറച്ചു. ദുഃഖത്താൽ അടഞ്ഞ കണ്ണുകൾ കൈകൊണ്ട് തിരുമ്മി. പ്രായം തളർത്തിയ കൺപോളകളിൽ സങ്കടം കനത്തു. കയ്യിലെ ഊന്നുവടിയിൽ ബലം കൊടുത്ത് പതിയെ എഴുന്നേറ്റു. ഒറ്റമുറി വീട്ടിൽ നിന്നും പുറത്തേക്കിറങ്ങി. മിക്ക വീടുകളും പാടവരമ്പിനോട് ചേർന്നാണ്. അതിനപ്പുറം രണ്ടാൾ പൊക്കത്തിൽ കമ്പിവേലി. രാജ്യത്തിന്റെ അതിർത്തിയാണ്. അപ്പുറം പാകിസ്ഥാൻ.

ഇഷ്ടികപാകിയ റോഡിലൂടെ ഞങ്ങൾ നടന്നു. വലിയ ശബ്ദത്തോടെ വന്ന അതിർത്തി രക്ഷാസേനയുടെ ട്രക്ക് കടന്നുപോയി. അതിർത്തിയിലെ പട്ടാളക്കാർക്കുള്ള ഭക്ഷണമാണതിൽ, സ്ട്രാപ്പ് ദ്രവിച്ച പഴയ വാച്ചിലെ സമയം നോക്കി അദ്ദേഹം പറഞ്ഞു. വിളഞ്ഞു കിടക്കുന്ന ഗോതമ്പ് പാടത്തിന്റെ നടവരമ്പിലേക്കിറങ്ങി. ഫോട്ടോ എടുക്കരുതെന്ന മുന്നറിയിപ്പോടെ അതിർത്തി വേലിക്ക് അരികിലേക്ക് നടന്നു. ഊന്ന് വടി ചളിയിൽ താഴുന്നുണ്ട്. ഓരോ തവണയും ആയാസപ്പെട്ട് അത് വലിച്ചെടുത്ത് മുന്നോട്ട് നീങ്ങി.

നിറം മങ്ങിയ തലപ്പാവിൽ ഓട്ടകൾ വീണുതുടങ്ങി. നീളൻ ജുബ്ബയും അയഞ്ഞ പാന്റും ഒരുപോലെ പിന്നിയിട്ടുണ്ട്. പാടത്തെ ചളി പലയിടത്തായി കറപിടിച്ചിരിക്കുന്നു. അടുക്കും തോറും മുന്നിലെ വേലി ഭയംജനിപ്പിക്കുന്ന ഒന്നായി. രണ്ട് അടുക്കുകളായാണ് മുള്ളു വേലികൾ. സൂര്യപ്രകാശമേറ്റ് വേലിയിലെ സ്റ്റീൽ മുള്ളുകൾ തിളങ്ങുന്നു. കണ്ണെത്താ ദൂരം നീളത്തിൽ ഒരുപോലെ.

അൽപ്പംകൂടെ മുന്നോട്ട് നടന്നു. നിഴലുപോലും അതിർത്തി വേലിയിൽ തൊടാത്ത ദൂരത്തു നിന്നു. വേലിക്കപ്പുറത്തേക്ക് കൈചൂണ്ടി അദ്ദേഹം പറഞ്ഞു, "അവിടെയാണ് എന്റെ കൃഷിയിടം'. ഏറെ നേരം നിശബ്ദനായി നോക്കി നിന്നു. രണ്ടു രാജ്യങ്ങൾക്കു നടുവിൽ ജീവിതം അന്യമായ ആയിരങ്ങളുടെ വേദന അദ്ദേഹത്തിൽ പ്രതിഫലിച്ചു. 220 ഗ്രാമങ്ങളിലാണ് ഈ വിധം കൃഷിയിടത്തെ വിഭജിച്ച് മുള്ളുവേലി മുളച്ചത്. അവരുടെ ആമാശയമാണ് മറ്റൊരർത്ഥത്തിൽ വിഭജിക്കപ്പെട്ടത്.

അതിർത്തിയില്ലാത്ത കാലം

പരമ്പരാഗത കർഷക കുടുംബത്തിലാണ് അദ്ദേഹം ജനിച്ചു വളർന്നത്. അതിർത്തിയില്ലാത്ത കാലത്തെ ഓർമ്മകൾക്ക് മങ്ങൽ വീണെങ്കിലും മാഞ്ഞുപോയിട്ടില്ല. മണ്ണിലാഴ്ത്ത്തിയ കമ്പി വേലിക്കൊപ്പം ജീവിത സ്വപ്നങ്ങളുമാണ് രണ്ടായത്. കുടുംബത്തിൽ പലരും വേലിക്കപ്പുറമായി. തിരികെവരുമ്പോൾ അവർക്കെല്ലാം അവിടെ ഉപേക്ഷിക്കേണ്ടി വന്നു. കൂട്ടുകാരും പ്രിയപ്പെട്ടവരും എന്നേക്കുമായി അപരിചിതരായി. അന്നം തന്ന മണ്ണിലാണ് വലിയ ഇരുമ്പ് തൂണുകൾ ആഴ്ന്നിറങ്ങിയത്. അതിന് ചുറ്റും തൊട്ടാൽ മുറിയുന്ന മുള്ളുകളും.

അന്നൊക്കെ വിദ്യാലയങ്ങളിൽ പോയിരുന്നവർ നന്നേ കുറവാണ്. റോഡില്ലാത്തതിനാൽ കിലോമീറ്ററുകൾ നടക്കണം. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ സമൂഹ്യവിരുദ്ധരും മൃഗങ്ങളും ഭീഷണിയാണ്. എല്ലാത്തിലുമുപരി കൃഷിയിൽ നിന്നു കിട്ടുന്ന തുച്ഛമായ തുക അന്നത്തിനു തികയില്ല. ഗ്രാമങ്ങളിലേക്ക് അക്ഷരം എത്താതിന്റെ കാരണം ഇതൊക്കെയാണ്. അന്നൊക്കെ അക്ഷരങ്ങൾക്കപ്പുറം കൃഷി പഠിക്കുക എന്നതാണ് പ്രധാനം. കൂടുതൽ കൃഷിയിടമുള്ളവരേയും നന്നായി അധ്വാനിക്കുന്നവരെയും സമൂഹം ആദരിച്ചു. വിഭജനത്തിന് ശേഷം എല്ലാം മാറി. പ്രതിസന്ധികൾ ഏറെയാണെങ്കിലും സ്വതന്ത്ര ഇന്ത്യ തുറന്നിട്ട സാധ്യതകൾ പുതിയ കാലത്തെ വരവേറ്റു.

നടവഴികൾ പുതിയ റോഡുകളായി. ഗ്രാമത്തിൽ വിദ്യാലയവും പ്രാഥമിക ആരോഗ്യകേന്ദ്രവും വന്നു. കാലം പുതിയ സ്വപ്നങ്ങൾക്ക് ചിറകുനൽകി. അപ്പോഴും വേലിക്ക് അപ്പുറത്തായ കൃഷിയിടം ഉള്ളുപൊള്ളിച്ചു. മറ്റു ജോലിസാധ്യതകകൾ ഒന്നുമില്ലാത്തതിനാൽ ഉപജീവനം അസാധ്യമായി. എല്ലാ അർത്ഥത്തിലും ജീവിതത്തിൽ ഒറ്റപ്പെട്ടു. രണ്ടു രാജ്യത്തിനും ഇടയിലുള്ള സീറോ ലൈനിൽ കൃഷിചെയ്യാനുള്ള അവകാശം വേണമെന്ന വാദം ബലപ്പെട്ടു. പലരായി നടത്തിയ നിയമപോരാട്ടങ്ങളിൽ കണ്ണിചേർന്നു. ഒടുവിൽ അതിർത്തിക്കപ്പുറത്തേക്ക് വാതിൽ തുറന്നു.

നിശ്ചിത സമയത്തിനുള്ളിൽ പ്രത്യേക പാസ്സുള്ള കർഷകർക്ക് അകത്തുകടക്കാം. അതിർത്തി രക്ഷാസേനയുടെ നിഴലിൽ വീണ്ടുമവർ നഷ്ട്ടപ്പെട്ടെന്നു കരുതിയ മണ്ണിലേക്കിറങ്ങി. സായുധരായ സൈനികരുടെ സഹായത്തോടെ സ്വപ്നങ്ങൾക്ക് വിത്തിട്ടു. സമയ നിഷ്ട്ടയും കടന്നുചെല്ലാനുള്ള പ്രയാസങ്ങളും കൃഷിയെ ബാധിക്കാറുണ്ട്. എങ്കിലും ആമാശയത്തിന് ആശ്വാസമാണ്. അനുവദിച്ച സമയം കഴിഞ്ഞാൽ ഇപ്പുറം വന്ന് വേലിക്കുള്ളിലൂടെ ആ മണ്ണിലേക്ക് തിരികെ നോക്കുന്ന കർഷകരുണ്ട്. അവരുടെ കണ്ണുകളിൽ മുന്നിലെ അതിർത്തികൾ കാണാൻ സാധിക്കില്ല.

ആ വഴിയിലെ ഓർമ്മകൾ

അമൃത്സറിൽ നിന്നും 28 കിലോമീറ്റർ സഞ്ചരിക്കണം വാഗയിലേക്ക്. ചെറിയ തുരുത്തുകൾ പോലെയുള്ള ഒട്ടേറെ അങ്ങാടികൾ വഴിയിലുടനീളം കടന്നുപോകും. റോഡിന് ഇരുവശത്തുമുള്ള പാടങ്ങൾ മനോഹര കാഴ്ചയാണ്. വാഗയുടെ വഴികളിൽ സായുധ സജ്ജരാണ് പോലീസും അർദ്ധ സൈനിക വിഭാഗങ്ങളും. അതിർത്തിയിലേക്ക് അടുക്കുംതോറും ആൾതിരക്കൊഴിഞ്ഞു. സൈനിക വാഹനങ്ങൾ സജീവമായി കാണാം. വാഗയിൽ വണ്ടി ഇറങ്ങി മുന്നോട്ട് നടന്നു. ഇന്ത്യയെന്ന വികാരം വാനിൽ ഉയർന്നു പറക്കുന്നു. അതൊരു അഭിമാനകരമായ കാഴ്ച്ചയാണ്. വികാരഭരിതവും.

ഇന്ത്യയിൽ നിന്നും പാകിസ്താനിലേക്കുള്ള പ്രധാന അതിർത്തി പ്രദേശങ്ങളിൽ ഒന്നാണ് വാഗ. അമൃത്സറിന്റെയും ലാഹോറിന്റെയും ഇടയിലുള്ള ഗ്രാൻഡ് ട്രങ്ക് റോഡിലാണിത്. രാജ്യം വിഭജിച്ചപ്പോൾ ഇരുവശത്തായ വലിയ ഗ്രാമം കൂടെയാണ് വാഗ. ഒരു ഗ്രാമത്തിന്റെ എല്ലാ സൗരഭ്യവും ആദ്യകാഴ്ചയിൽ ദൃശ്യമാണ്. റോഡുകൾ പലതും മറ്റേത് ഉത്തരേന്ത്യൻ ഗ്രാമത്തിനും സമാനമാണ്. ഭൂരിഭാഗം മനുഷ്യരും സിക്ക് മത വിശ്വാസികൾ. അതുകൊണ്ടാവണം ജാതി തിരിച്ചുള്ള മരച്ചുവട്ടിലെ പ്രതിഷ്ട്ടകൾ അവിടെയില്ലാത്തത്.

വളരെ സ്‌നേഹത്തോടെയാണ് ഗ്രാമവാസികൾ ഇടപെട്ടത്. ജീവിത അവസ്ഥകൾ ഓരോരുത്തരായി വിവരിച്ചു. നല്ല വിദ്യാലയമില്ലാത്തതും ആവശ്യത്തിന് മരുന്നോ ഡോക്റ്ററോ ഇല്ലാത്ത ആരോഗ്യകേന്ദ്രവും പൊതു പ്രശ്നമാണ്. മറ്റുചിലർ കളിസ്ഥലവും ഇന്റർനെറ്റ് സൗകര്യങ്ങളുടെ അപര്യാപ്തതയിലും വേവലാതിപ്പെട്ടു. കിലോമീറ്ററുകൾ സഞ്ചരിച്ചുവേണം ഇവയൊക്കെ ഉറപ്പാക്കാൻ. കാലമേറെ കഴിഞ്ഞെങ്കിലും അതിർത്തിയിലെ മനുഷ്യരുടെ ആധികൾ പാകിസ്ഥാനിൽ നിന്നു വരുന്ന കാല നമക് (കറുത്ത നിറമുള്ള ഉപ്പുകല്ല്) പോലെ കരിപുരണ്ട അവസ്ഥയാണ്.

രാജ്യം മനുഷ്യൻ അതിർത്തികൾ

വിഭജിക്കപ്പെട്ടതിന്റെയും സ്വതന്ത്രരാക്കപ്പെട്ടതിന്റെയും ചരിത്രം ഏറെ തൊട്ടറിഞ്ഞ തലമുറയാണ് അതിർത്തികളിൽ. അക്കാലങ്ങളിൽ അവർ നേരിട്ടത് എണ്ണമറ്റ വെല്ലുവിളികളാണ്. എന്തുകൊണ്ട് ഇപ്പോഴും ആവശ്യത്തിനുള്ള ജീവിത സൗകര്യങ്ങൾ ലഭിക്കുന്നില്ല എന്നതാണ് ബാക്കിയാവുന്ന ചോദ്യം. സായാഹ്ന സൂര്യൻ താഴ്ന്നു തുടങ്ങി. അതിരുകളില്ലാത്ത പ്രകാശവുമായി നാളെ അടുത്ത പുലരി സമ്മാനിക്കും. സുരബ് സിങ് പിന്തിരിഞ്ഞ് നടക്കുമ്പോൾ പുറകിലെ ആകാശത്തിന് ചുവപ്പുനിറം.

യാത്ര പറയുമ്പോഴും അദ്ദേഹം സംസാരിച്ചുകൊണ്ടിരുന്നു. ഒരു കൗതുകത്തിന്, അതിർത്തിക്കപ്പുറത്ത് പോയാൽ പാകിസ്ഥാൻ കർഷകരെ കാണാറുണ്ടോ എന്നു ചോദിച്ചപ്പോൾ ചിരിച്ചു. എന്നിട്ട് പറഞ്ഞു, ഞങ്ങൾ പോകുന്നത് കൃഷിചെയ്യാനാണ്, ഈ രാജ്യത്തെ അന്നമൂട്ടാനാണ്. ഇന്ത്യ എന്ന വികാരം നെഞ്ചേറ്റിയാണ് ഓരോ കർഷകനും കൃഷിക്കായി അതിർത്തി കടക്കുന്നത്. വളർന്നു കാടുപിടിച്ചിരുന്ന അതിർത്തിക്കപ്പുറത്തെ സീറോ ലൈൻ പ്രദേശങ്ങളെല്ലാം ഇന്നു പാടങ്ങളാണ്.

കാടുവെട്ടി കൃഷി ചെയ്തപ്പോൾ നുഴഞ്ഞു കയറ്റം തടയുന്നതിനും അത് വഴിവച്ചു. ജയ് ജവാൻ ജയ് കിസാൻ എന്ന മുദ്രാവാക്യത്തിന്റെ ആഴവും പരപ്പും അന്വർത്ഥമാണ് ഇവിടെ. വണ്ടി മുന്നോട്ട് നീങ്ങി. അദ്ദേഹത്തിന്റെ കണ്ണുകളിലപ്പോൾ ത്രിവർണ്ണ പതാകയുടെ മൂവർണ്ണം.

ഡൽഹി ലെൻസ്​ പരമ്പരയിലെ മറ്റ് ലേഖനങ്ങൾ വായിക്കാം

Comments