ഞങ്ങള്‍ ജീവിതത്തില്‍ രണ്ട് ഉമ്മയെ കണ്ടിട്ടുണ്ട് എന്നാണ് റൈഹാനത്തിന്റെ മക്കള്‍ക്ക് പറയാനുള്ളത്. 2020 ഒക്ടോബര്‍ 5 ന് മുമ്പും ശേഷവും എന്ന തരത്തില്‍, അവരുടെ ഉമ്മ അവര്‍ക്ക് രണ്ട് തരം അനുഭവമാണ്. വീടുപണി, കുട്ടികളുടെ പഠനം, അടുക്കളയിലെ കാര്യങ്ങള്‍, വല്യുമ്മയെ പരിചരിക്കുന്നത് പോലുള്ള വീട്ടുകാര്യങ്ങളുമായി ജീവിച്ചിരുന്ന ഒരു സാധരണ മുസ്ലിം സ്ത്രീ. പിന്നീട് കോടതി രേഖകളും കേസിന്റെ ഫയലുകളുമെല്ലാമായി ഇന്ത്യയുടെ തലസ്ഥാന നഗരത്തില്‍ ചെലവഴിക്കുന്ന, പൊതുയോഗങ്ങളിലും മീറ്റിംഗുകളിലും സംസാരിക്കുന്ന, മാധ്യമങ്ങള്‍ക്ക് മുന്നില്‍ പക്വതയോടെ കാര്യങ്ങള്‍ വിശദീകരിക്കുന്ന, ഇന്ത്യയിലെ ഉന്നത അഭിഭാഷകരുമായി ഇടപെടുന്ന ഒരു സ്ത്രീ.
10 Sep 2022, 11:13 AM
അന്താരാഷ്ട്ര മാധ്യമ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് 2022 ഏപ്രില്‍ അവസാന വാരത്തില്‍ ‘വോയിസ് ഓഫ് അമേരിക്ക' പുറത്തിറക്കിയ ‘India's Shackled Press' എന്ന ഡോക്യുമെന്ററിയില്‍ ഒരു മലയാളി പെണ്‍കുട്ടി പറയുന്നുണ്ട്; ‘എനിക്ക് പഠിച്ച് വലുതായി ഭാവിയില്‍ ഒരു വക്കീലാകാനാണ് ആഗ്രഹം, എന്നിട്ട് എന്റെ ഉപ്പച്ചിയെപ്പോലെ ഒരു തെറ്റും ചെയ്യാതെ ജയിലില്‍ കിടക്കുന്ന പാവങ്ങളെ രക്ഷിക്കണം' എന്ന്. മലപ്പുറം ജില്ലയിലെ വേങ്ങരയിലുള്ള നൊട്ടപ്പുറം ജി.എല്‍.പി.എസ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയും സ്കൂളിന്റെ ലീഡറുമായ മെഹനാസ് കാപ്പന് എന്ന ആ പെണ്‍കുട്ടി, ഉത്തര്‍ പ്രദേശിലെ ഹാഥ്റസിൽ ദലിത് പെണ്‍കുട്ടി പീഡനത്തിരയായി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാനായി പോകവെ യു.പി. ഭരണകൂടം കസ്റ്റഡിയിലെടുത്ത് ജയിലിലടച്ച മലയാളി മാധ്യമപ്രവര്ത്തകന് സിദ്ദീഖ് കാപ്പന്റെ മകളാണ്.
മെഹനാസ് കാപ്പനും സഹോദരന്മാരായ മുസമ്മില്‍, മുഹമ്മദ് സിദാന് എന്നിവരും വളര്‍ന്നുകൊണ്ടിരിക്കുന്നത് അവരുടെ നാട്ടിലെ മറ്റ് കുട്ടികളെ പോലെയല്ല. ഈ കാലത്തെയും ഈ ലോകത്തെയും അവര്‍ ജീവിക്കുന്ന ചുറ്റുപാടിനെയും അവരുടെ പിതാവ് നേരിടുന്ന അനീതിയുടെ കാരണങ്ങളെയും തിരിച്ചറിഞ്ഞുകൊണ്ടാണ് അവര്‍ മുന്നോട്ടുപോകുന്നത്. അവരുടെ ആ ബോധ്യങ്ങള്‍ക്ക് കാരണം അവരുടെ ഉപ്പ ജയിലില്‍ അടക്കപ്പെട്ടത് മാത്രമല്ല, അതിന് ശേഷം റൈഹാനത്ത് സിദ്ദീഖ് എന്ന അവരുടെ ഉമ്മ നയിച്ച പോരാട്ട ജീവിതം കൂടിയാണ്.

അപ്രതീക്ഷിതമായി സംഭവിച്ച അസാധാരണത്വങ്ങളില്‍ പെട്ട് ജീവിതം തകിടം മറിഞ്ഞുപോകേണ്ടിയിരുന്ന ആ മൂന്ന് കുട്ടികളെയും ചേര്‍ത്തുപിടിച്ച് റൈഹാനത്ത് എന്ന സ്ത്രീ നടത്തിയ ജീവിതസമരത്തിന്റെയും വിശ്രമമില്ലാത്ത പോരാട്ടത്തിന്റെയും ഫലമാണ് വൈകിയെങ്കിലും സിദ്ദീഖ് കാപ്പന് ലഭിച്ച നീതി. 2022 സെപ്തംബര്‍ 9 ന് സുപ്രീം കോടതി സിദ്ദീഖ് കാപ്പന് ജാമ്യം അനുവദിച്ചിരിക്കുന്നു.
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിക്കടുത്തുള്ള ചെമ്മാട് എന്ന സ്ഥലത്തായിരുന്നു റൈഹാനത്തിന്റെ വീട്. സാധാരണ ഇടത്തരം മുസ്ലിം കുടുംബത്തില്‍ ജനിച്ചു. പ്ലസ് ടു വിന് ശേഷം ലാബ് ടെക്നിഷ്യന്‍ കോഴ്സ് പഠിച്ചെങ്കിലും തുടര്‍ പഠനങ്ങള്‍ക്കോ ജോലിക്കോ പോകാന്‍ സാധിച്ചില്ല. വേങ്ങരക്കടുത്തുള്ള അല്‍ അഹ്സാന് സ്കൂളിലെ കംപ്യൂട്ടര്‍ അധ്യാപകനായിരുന്ന സിദ്ദീഖ് കാപ്പന് റൈഹാനത്തിന്റെ വീട്ടില്‍ വിവാഹാലോചനയുമായി വന്നു. വൈകാതെ വിവാഹം നടന്നു.
സ്കൂളിലെ കംപ്യൂട്ടര്‍ അധ്യാപകനായിരുന്ന സിദ്ദീഖിന് അന്ന് തുച്ഛമായ ശമ്പളമായിരുന്നു ഉണ്ടായിരുന്നത്. നന്നായി വായിച്ചിരുന്ന, വാരികകളില്‍ കവിതകളും ലേഖനങ്ങളുമൊക്കെ എഴുതിയിരുന്ന, പൊതുവിഷയങ്ങളില്‍ എപ്പോഴും വാചാലനാകുന്ന സിദ്ദീഖിനെ റൈഹാനത്ത് ആഴത്തില്‍ മനസ്സിലാക്കി. ദാരിദ്ര്യം വലിയ രീതിയില്‍ വേട്ടയാടിയപ്പോഴും അവയോടെല്ലാം പൊരുത്തപ്പെട്ട് ജീവിക്കാന്‍ പഠിച്ചു. അവര്‍ക്ക് മൂന്ന് കുട്ടികളുണ്ടായി. സാമ്പത്തിക പ്രയാസങ്ങള്‍ വര്‍ധിച്ചതോടെ സിദ്ദീഖ് കാപ്പന് സൗദി അറേബ്യയില്‍ പ്രവാസ ജീവിതം തെരഞ്ഞെടുക്കേണ്ടി വന്നെങ്കിലും 7 വര്‍ഷത്തിനുശേഷം പിതാവിന്റെ മരണം മൂലം പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് തന്നെ മടങ്ങി. ഇതിനു ശേഷമാണ് തന്റെ അഭിരുചികളെ കൂടി കണക്കിലെടുത്തുകൊണ്ട് സിദ്ദീഖ് കാപ്പന് മാധ്യമപ്രവര്‍ത്തന രംഗത്തേക്ക് വരുന്നത്.
ആദ്യം തേജസ് പത്രത്തിന്റെ കോഴിക്കോട് ലേഖകന്‍, പിന്നീട് ദല്‍ഹി ലേഖകന്‍ എന്നീ നിലകളില്‍ ജോലി ചെയ്തു. സുപ്രീം കോടതി റിപ്പോര്‍ട്ടിംഗായിരുന്നു അദ്ദേഹത്തിന്റെ ചുമതല. തേജസ് പത്രം നിര്‍ത്തിയപ്പോള്‍ തത്സമയം പത്രത്തിന് വേണ്ടി ഇതേ ജോലി ചെയ്തു. അതിനും ശേഷമാണ് അഴിമുഖം എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ജോലിയില്‍ പ്രവേശിച്ചത്. അഴിമുഖത്തിനുവേണ്ടി ഹാഥ്റസ് സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകവേ ആണ് യു.പി പൊലീസ് സിദ്ദീഖ് കാപ്പനെ കസ്റ്റഡിയിലെടുത്തത്.
സാമ്പത്തികമായി അസ്ഥിരതയുള്ള ശമ്പളത്തിന് പലപ്പോഴും മുടക്കം സംഭവിക്കുന്ന താരതമ്യേന ചെറിയ സ്ഥാപനങ്ങളിലാണ് എക്കാലും സിദ്ദീഖ് കാപ്പന് ജോലി ചെയ്തത് എന്നതിനാല്‍ ദാരിദ്ര്യവും കഷ്ടതകളും എന്നും സിദ്ദീഖ് കാപ്പന്റെ കൂടപ്പിറപ്പായിരുന്നു. ദല്‍ഹിയില്‍ താമസിക്കാന്‍ പോലും ഒരിടം ഉണ്ടായിരുന്നില്ല. പല സുഹൃത്തുക്കളുടെയും ഔദാര്യത്തിലാണ് പല മുറികളില്‍ താമസിച്ചുകൊണ്ടിരുന്നത്. മാസങ്ങളോളം ശമ്പളം പോലും ലഭിക്കാതെ പ്രയാസപ്പെട്ട് കഴിഞ്ഞിരുന്ന കാലത്തും മാധ്യമ പ്രവര്‍ത്തനത്തോട് സിദ്ദീഖ് കാണിച്ചിരുന്ന അളവറ്റ സ്നേഹത്തിനും അര്‍പ്പണബോധത്തിനും സാക്ഷിയാണ് റൈഹാനത്ത്. വര്‍ഷങ്ങളോളം ഒപ്പം കഴിഞ്ഞ, ഓരോ ദിവസും തന്നോട് മണിക്കൂറുകള്‍ സംസാരിക്കുന്ന തന്റെ പ്രിയപ്പെട്ടവന്റെയുള്ളിലെ നീതി ബോധത്തെക്കുറിച്ച് ആഴത്തില്‍ ബോധ്യമുള്ളതിനാല്‍ സിദ്ദീഖ് കാപ്പന് അന്നെന്താണ് സംഭവിച്ചത് എന്നതില്‍ റൈഹാനത്തിന് ഉറച്ച ധാരണയുണ്ട്. അതുകൊണ്ട് തന്നെ 2020 ഒക്ടോബര്‍ 5 മുതല്‍ റൈഹാനത്തിന്റെ ജീവിതം മറ്റൊന്നാണ്.
2020 ഒക്ടോബര്‍ നാലിന് സിദ്ദീഖ് കാപ്പനെ ഫോണില്‍ പല തവണ വിളിച്ചിട്ടും കിട്ടാതായപ്പോള്‍, വാട്സ് ആപ്പ് സന്ദേശങ്ങള്‍ക്ക് മറുപടി ലഭിക്കാതായപ്പോള്‍ റൈഹാനത്ത് കരുതിയത് പ്രമേഹ രോഗിയായ സിദ്ദീഖിന് ആരോഗ്യപരമായ വല്ല അപകടവും സംഭവിച്ചിട്ട് ആരും ശ്രദ്ധിക്കാനില്ലാതെ എവിടെയെങ്കിലും പെട്ടുപോയി കാണും എന്നാണ്. ജോലിയുടെ സ്വഭാവം കൊണ്ടും സാമ്പത്തിക പരാധീനതകള്‍ കൊണ്ടും പലപ്പോഴും ഭക്ഷണം കഴിക്കാതിരിക്കുന്ന ശീലം സിദ്ദീഖ് കാപ്പനുണ്ടായിരുന്നു. ദല്‍ഹിയിലുള്ള മറ്റാരുമായും ബന്ധമില്ലാത്തതിനാല്‍ ആ രാത്രി അത്രമേല്‍ ഭയത്തോടെ, ഉറങ്ങാതെ കഴിച്ചുകൂട്ടി. പിറ്റേ ദിവസമാണ് ഏതാനും ബന്ധുക്കള്‍ വന്ന് സിദ്ദീഖ് കാപ്പന് അറസ്റ്റ് ചെയ്യപ്പെട്ട് വിവരം അറിയിക്കുന്നത്. അപ്പോഴും കുറഞ്ഞ മണിക്കൂറുകള്‍ക്കുള്ളില്‍ പുറത്തുവരും എന്ന പ്രതീക്ഷയിലായിരുന്നു. അതിനിടയിലാണ് ‘സിദ്ദീഖ് കാപ്പന് നേരെ യു.എ.പി.എ' എന്ന വാര്‍ത്ത റൈഹാനത്ത് കാണുന്നത്. വിവിധ പത്രങ്ങള്‍ക്ക് വേണ്ടി സുപ്രീം കോടതി ലേഖകന്‍ ആയി പ്രവര്‍ത്തിച്ച സിദ്ദീഖ് കാപ്പന് തയ്യാറാക്കുന്ന വാര്‍ത്തകള്‍ സ്ഥിരമായി വായിക്കാറുള്ള റൈഹാനത്തിനെ ഇന്നത്തെ ഇന്ത്യയില്‍ യു.എ.പി.എ എന്ന വാക്കിന്റെ അര്‍ത്ഥ വ്യാപ്തി എത്രമാത്രമാണെന്ന് മറ്റാരും പറഞ്ഞറിയിക്കേണ്ടിയിരുന്നില്ല.

കാല്‍ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നതായി തോന്നിയെങ്കിലും കടുത്ത രോഗാവസ്ഥയില്‍ കഴിയുന്ന സിദ്ദീഖ് കാപ്പന്റെ ഉമ്മയെയും, പ്രായമാകാത്ത കുട്ടികളെയും ഓര്‍ത്ത് ധൈര്യത്തോടെ നിന്നു. ഭരണകൂടവും പൊലീസും മാധ്യമങ്ങളില്‍ ചിലരുമെല്ലാം സിദ്ദീഖ് കാപ്പനെ തീവ്രവാദിയാക്കി മാറ്റിയപ്പോള്‍ സിദ്ദീഖ് കാപ്പന് എന്താണ്, ആരാണ് എന്ന് ഈ ഭൂമിയില്‍ ഏറ്റവും നന്നായി അറിയുമായിരുന്ന റൈഹാനത്ത് വീടു വിട്ടിറങ്ങി. കൊടിയ പ്രാരാബ്ധങ്ങള്‍ക്കിടയിലും നിയമയുദ്ധത്തിനിറങ്ങിത്തിരിച്ച റൈഹാനത്തിന്റെ കൂടെ കേരള പത്രപ്രവര്‍ത്തക യൂണിയനിലെ മാധ്യമപ്രവര്‍ത്തകരും, സിദ്ദീഖ് കാപ്പന് ഐക്യദാര്‍ഡ്യ സമിതിയിലെ സാമൂഹ്യപ്രവര്‍ത്തകരും നിലയുറപ്പിച്ചു.
സാധ്യമായ എല്ലാ വഴികളും അവര്‍ തേടി. ഭരണ-രാഷ്ട്രീയ-ഉദ്യോഗസ്ഥ തല സമ്മര്‍ദങ്ങള്‍ക്കായുള്ള ശ്രമങ്ങള്‍ നടത്തി. പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തര മന്ത്രി, കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി, യു.പി-കേരള മുഖ്യമന്ത്രിമാര്‍, കേന്ദ്ര സഹമന്ത്രി വി. മുരളീധരന്, ഇരു സംസ്ഥാനങ്ങളിലെയും പോലീസ് മേധാവികള്‍, കേരളത്തില്‍നിന്നുള്ള 30 പാര്‍ലമെന്റ് അംഗങ്ങള്‍ എന്നിവര്‍ക്കൊപ്പം എല്ലാ ദേശീയ പാര്‍ട്ടികളുടെയും ദേശീയ അധ്യക്ഷന്മാര്, സി.പി.ഐ.എം, സി.പി.ഐ ജനറല്‍ സെക്രട്ടറിമാര്‍, സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് എന്നിവര്‍ക്കെല്ലാം അവര്‍ നിവേദനങ്ങള്‍ അയച്ചു. കേരള പത്രപ്രവര്‍ത്തക യൂണിയന് വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധങ്ങള്‍ നടത്തി. യുണിയന്റെ തന്നെ സഹായത്തോടെ സുപ്രീംകോടതിയില്‍ നിയമപോരാട്ടവും ആരംഭിച്ചു.
നിരവധി പ്രതിസന്ധികളെ വീണ്ടും നേരിടേണ്ടി വന്നു. സിദ്ദീഖ് കാപ്പന് വേണ്ടി തീവ്രവാദ ഫണ്ടുകള്‍ വരുന്നു എന്ന തരത്തില്‍ വരെ പ്രചരണങ്ങള്‍ നടന്നു. ആ ദിവസങ്ങളില്‍ തന്റെ കുട്ടികള്‍ എങ്ങിനെയാണ് പട്ടിണിയാകാതിരുന്നത് എന്നത് നന്നായറിയുന്ന റൈഹാനത്ത് ആക്ഷേപങ്ങളുടെ കൂരമ്പുകള്‍ക്കിടയിലും നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ കൃത്യതയോടെ ഉറച്ചുനിന്നു. മുമ്പൊരിക്കലും വീടുവിട്ടിറങ്ങി ശീലമില്ലാത്ത, പൊലീസ് സ്റ്റേഷനില്‍ ഒരിക്കല്‍ പോലും പോയിട്ടില്ലാത്ത തനിക്ക്
എങ്ങിനെയാണ് ഇത്രയും കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചതെന്നത് റൈഹാനത്തിന് പോലും പിടിയില്ല.
ഞങ്ങള്‍ ജീവിതത്തില്‍ രണ്ട് ഉമ്മയെ കണ്ടിട്ടുണ്ട് എന്നാണ് റൈഹാനത്തിന്റെ മക്കള്‍ക്ക് പറയാനുള്ളത്. 2020 ഒക്ടോബര്‍ 5 ന് മുമ്പും ശേഷവും എന്ന തരത്തില്‍, അവരുടെ ഉമ്മ അവര്‍ക്ക് രണ്ട് തരം അനുഭവമാണ്. വീടുപണി, കുട്ടികളുടെ പഠനം, അടുക്കളയിലെ കാര്യങ്ങള്‍, വല്യുമ്മയെ പരിചരിക്കുന്നത് പോലുള്ള വീട്ടുകാര്യങ്ങളുമായി ജീവിച്ചിരുന്ന ഒരു സാധരണത്തെ മുസ്ലിം സ്ത്രീ. പിന്നീട് കോടതി രേഖകളും കേസിന്റെ ഫയലുകളുമെല്ലാമായി ഇന്ത്യയുടെ തലസ്ഥാന നഗരത്തില്‍ ചെലവഴിക്കുന്നു, പൊതുയോഗങ്ങളിലും മീറ്റിംഗുകളിലും സംസാരിക്കുന്നു, മാധ്യമങ്ങള്‍ക്ക് മുന്നില്‍ പക്വതയോടെ കാര്യങ്ങള്‍ വിശദീകരിക്കുന്നു, ഇന്ത്യയിലെ ഉന്നത അഭിഭാഷകരുമായി ഇടപെടുന്നു.
നജീബിന്റെ ഉമ്മ ഫാത്തിമ നഫീസിനെ പോലെ രോഹിത് വെമുലയുടെ രാധിക വെമുലയെ പോലെ ഈ കാലം പോരാളിയാക്കി മാറ്റിയ മറ്റൊരു സ്ത്രീയാണ് ഇന്ന് റൈഹാനത്ത് സിദ്ദീഖ്. ജീവിതത്തിന്റെ കടുത്ത യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന്, നീതി രാഹിത്യത്തിന്റെ തീക്ഷ്ണമായ അനുഭവങ്ങളില്‍ നിന്ന് അവര്‍ ഇന്നത്തെ ഇന്ത്യയെ തിരിച്ചറിഞ്ഞിരിക്കുന്നു. പോരാടി വിജയം നേടിയിരിക്കുന്നു. ‘രണ്ട് വഷത്തെ നിയമ പോരാട്ടത്തില്‍ എനിക്ക് പിന്തുണയും പ്രാര്‍ത്ഥന കൊണ്ടും കൂടെ നിന്ന എല്ലാവര്ക്കും നന്ദി' എന്നാണ് സിദ്ദീഖ് കാപ്പന്റെ ജാമ്യ ഉത്തരവിന് പിന്നാലെ റൈഹാനത്ത് ഫേസ്ബുക്കില്‍ എഴുതിയത്.
പ്രിന്‍സിപ്പല്‍ കറസ്പോണ്ടന്റ്, ട്രൂകോപ്പി തിങ്ക്
ഷഫീഖ് താമരശ്ശേരി
Mar 20, 2023
5 Minutes Watch
ഷഫീഖ് താമരശ്ശേരി
Mar 17, 2023
5 Minutes Read
ഷഫീഖ് താമരശ്ശേരി
Mar 02, 2023
4 Minutes Watch
ഉല്ലേഖ് എന്‍.പി.
Feb 21, 2023
54 Minutes Watch
ഷഫീഖ് താമരശ്ശേരി
Feb 19, 2023
10 Minutes Watch