ശബരിമലയിലെ ബ്രാഹ്മണ സംവരണം: കോടതിവിധികൊണ്ടുമാത്രം മറികടക്കാനാകാത്ത പ്രശ്നം

ശബരിമല മേൽശാന്തി നിയമനത്തെ സംബന്ധിച്ച തർക്കവിതർക്കങ്ങൾ കേരള സമൂഹം ആർജിച്ചതായി കരുതപ്പെടുന്ന നവോത്ഥാന മൂല്യങ്ങളെ തന്നെയാണ് വീണ്ടും വീണ്ടും ചോദ്യം ചെയ്യുന്നത്. കീഴാളരും പിന്നാക്കക്കാരുമായ മനുഷ്യരുടെ ആത്മാഭിമാനത്തെയാണ് മേൽശാന്തി നിയമനത്തിലെ ബ്രാഹ്മണർക്ക് മാത്രമായ സംവരണം ചോദ്യം ചെയ്യുന്നത്.

ബരിമല മേൽശാന്തി നിയമനം സംബന്ധിച്ച വിഷയത്തിൽ ഹൈക്കോടതി ശനിയാഴ്ച പ്രത്യേക സിറ്റിംഗ് നടത്തി. സിറ്റിങ് യുട്യൂബ് വഴി തത്സമയം സംപ്രേഷണം നടത്തുകയും ചെയ്തു. അന്തിമവാദത്തിന് 17ന് വീണ്ടും പരിഗണിക്കാൻ ഹർജി മാറ്റിയിരിക്കുകയാണ്.

ശബരിമല- മാളികപ്പുറ ക്ഷേത്രങ്ങളിലെ മേൽശാന്തി നിയമനത്തിന് മലയാള ബ്രാഹ്മണർ മാത്രം അപേക്ഷിച്ചാൽ മതിയെന്ന വ്യവസ്ഥ തൊട്ടുകൂടായ്മയാണ് എന്നും ഭരണഘടന ഉറപ്പുനൽകുന്ന തുല്യാവകാശത്തിന് എതിരാണ് എന്നുമാണ് ഹർജിക്കാരുടെ വാദം. എന്നാൽ, പതിറ്റാണ്ടുകളായി തുടരുന്ന രീതി മാറ്റാനാകില്ലെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ്. മേൽശാന്തി നിയമനത്തിന് അപേക്ഷിച്ച ടി.എൽ. സജിത്ത്, പി.ആർ. വിജീഷ്, സി.വി. വിഷ്ണുനാരായണൻ എന്നിവരാണ് ഹർജിക്കാർ. മലയാള ബ്രാഹ്മണർ എന്നതല്ലാത്ത എല്ലാ യോഗ്യതയും ഉണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് ഇവർ കോടതിയെ സമീപിച്ചത്.

പുരാതന കാലം മുതൽ മലയാള ബ്രാഹ്മണരെയാണ് മേൽശാന്തിമാരായി നിയമിക്കുന്നത് എന്നതിന് രേഖകളുണ്ടോ എന്ന് കോടതി ചോദിച്ചു. എന്നാൽ, ഇക്കാര്യം തെറ്റാണെങ്കിൽ തെളിയിക്കേണ്ടത് ഹർജിക്കാരാണ് എന്നായിരുന്നു ദേവസ്വംബോർഡിന്റെ മറുപടി.

ഈ വിഷയത്തിൽ വിധി എന്തുതന്നെയായാലും നമ്മുടെ സമൂഹത്തെ ബാധിച്ചിരിക്കുന്ന ആഴമേറിയ പ്രശ്‌നങ്ങളിലേക്കാണ് വിരൽചൂണ്ടുന്നത്. കേവലം ദേവസ്വം ബോർഡിനെ പഴിചാരി ഒഴിഞ്ഞുമാറാവുന്നതിനപ്പുറം സമൂഹത്തെ കാർന്നുതിന്നുന്ന ഗൗരവതരമായ അടരുകളെയാണ് ഇത് തുറന്ന് കാട്ടുന്നത്.

Photo: Wikimedia Commons

താന്ത്രികവിദ്യ അഭ്യസിച്ച ഹിന്ദുമത വിശ്വാസികളെ തുല്യരായി പരിഗണിക്കാതെ ശബരിമല മേൽശാന്തി നിയമനം ബ്രാഹ്മണർക്ക് മാത്രമായി ‘സംവരണം' ചെയ്യുന്നത് വലിയൊരു അനീതിയും അസമത്വവുമാണെന്ന് പൊതുവെ തിരിച്ചറിയുന്നില്ല. ശബരിമലയിൽ പതിനെട്ടു പടികളും കടന്നു ചെല്ലുമ്പോൾ കാണുന്ന ‘തത്വമസി' എന്ന ഉപനിഷദ് വചനം ദർശനത്തിനെത്തുന്ന ഏവരിലും തുല്യതയാണ് അടയാളപ്പെടുത്തുന്നത്. എന്നാൽ മേൽശാന്തി നിയമനം മലയാള ബ്രാഹ്മണർക്ക് മാത്രമാണന്ന് വരുന്നതോടെ ഈ തത്വമസിയിൽ കീഴാളരും പിന്നാക്കക്കാരും ഉൾപ്പെടുന്നില്ല എന്നാണ് പരസ്യമായി പ്രഖ്യാപിക്കുന്നത്. ഇതാകട്ടെ വ്യക്തമായ അയിത്താചരണമാണ്. ഭരണഘടന നിയമം മൂലം നിരോധിച്ച അയിത്ത വ്യവസ്ഥയാണ് ശബരിമലയിൽ മലയാള ബ്രാഹ്മണർ മാത്രം മേൽശാന്തിയായി നിയമിതരായാൽ മതി എന്ന അനുഷ്ഠാന ദുർവാശിക്കുപിന്നിലുള്ളത്.

ഹിന്ദുരാഷ്ട്ര സങ്കല്പത്തിൽ ബ്രാഹ്മണരുൾപ്പെടുന്ന സവർണരാണ് അധികാരശക്തികളെന്നതിന്റെ സൂചന മാത്രമാണ് മേൽശാന്തി നിയമനത്തിലെ പ്രത്യേക നമ്പൂതിരി സംവരണം. മറ്റിതര കീഴാള- പിന്നാക്ക ശാന്തിക്കാർ ശബരിമല മേൽശാന്തി നിയമനത്തിന് അർഹരല്ലാത്ത ഹീന മനുഷ്യരാണെന്ന ചാതുർവർണ്യ തന്ത്രമാണ് ഇന്നും പുലരുന്നത്. ഉന്നതാധികാര സ്ഥാനങ്ങളിലെല്ലാം തുടരുന്ന ത്രൈവർണികാധിപത്യത്തെയാണ് ഇത് വെളിവാക്കുന്നത്. നിലവിൽ 90 ശതമാനം തസ്തികകളും സവർണ കുത്തകയായി തുടരുന്ന ദേവസ്വം സ്ഥാപനങ്ങൾ കേരളീയ സമൂഹത്തിൽ അധീശത്വം വഹിക്കുന്ന സവർണാധിപത്യത്തിന്റെ ഒരു പരിച്ഛേദം മാത്രമാണ്. ഇതിന്റെ മറ്റൊരു ചിത്രമാണ് എയ്ഡഡ് സ്ഥാപനങ്ങളിൽ തുടരുന്ന സവർണാധികാര കുത്തക. ഇത്തരം സ്ഥാപനങ്ങളിൽ ഭൂരിഭാഗം അധ്യാപക അനധ്യാപക തസ്തികകളും സവർണ മുന്നാക്ക ജാതിവിഭാഗങ്ങളാണ് കൈയടക്കി വച്ചിരിക്കുന്നത് എന്ന് ലഭ്യമായ വിവരങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. ഒ. പി. രവീന്ദ്രന്റെയും വിനിൽ പോളിന്റെയും മറ്റും പഠനങ്ങൾ ഈ രംഗത്ത് തുടരുന്ന ഭീകരമായ പുറന്തള്ളൽ പ്രക്രിയ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

ഡോ. മോഹൻ ഗോപാൽ /Photo: glctvpmlaw.blogspot.com

നിയമാധ്യാപകനും ഭരണഘടനാ വിദഗ്ദനുമായ ഡോ. മോഹൻ ഗോപാൽ ചൂണ്ടിക്കാട്ടിയതുപോലെ, എല്ലാ രംഗങ്ങളിലും പ്രാതിനിധ്യത്തിനായുള്ള പോരാട്ടം ഉയർന്നുവരേണ്ടതായിട്ടുണ്ട്. ശബരിമല മേൽശാന്തി നിയമനത്തിലും കേവലം ബ്രാഹ്മണ കുത്തകയാവാതെ യോഗ്യരായ എല്ലാ ജാതികളിലും ഉൾപ്പെട്ട ഹിന്ദുമത വിശ്വാസികളെയും പരിഗണിക്കേണ്ടതായുണ്ട്. ഈശ്വരനെ പൂജിക്കാൻ ഒരു പ്രത്യേക വിഭാഗത്തിനുമാത്രമേ അനുവാദമുള്ളൂ എന്ന സിദ്ധാന്തം എത്രമേൽ അനീതി നിറഞ്ഞതാണെന്ന് പറയേണ്ടതില്ല. കീഴാളരും പിന്നാക്കക്കാരുമായ മനുഷ്യരുടെ ആത്മാഭിമാനത്തെയാണ് മേൽശാന്തി നിയമനത്തിലെ ബ്രാഹ്മണർക്ക് മാത്രമായ സംവരണം ചോദ്യം ചെയ്യുന്നത്.

താന്ത്രികവിദ്യയുടെ ചരിത്രത്തിലൂടെ കടന്നുപോയാലും ബ്രാഹ്മണർക്ക് ഇത്തരമൊരു സവിശേഷാധികാരം ഉന്നയിക്കുവാൻ സാധ്യമല്ല. മേൽശാന്തി നിയമനത്തിൽ പ്രസ്താവിക്കുന്ന മലയാള ബ്രാഹ്മണർ എന്ന സവിശേഷ പദവി തന്നെ ആ അർത്ഥത്തിൽ ചോദ്യം ചെയ്യേണ്ടതാണ്. കേരളത്തിലെ ബ്രാഹ്മണർ രചിച്ച തന്ത്രഗ്രന്ഥങ്ങളിലൊന്നും മലയാള ബ്രാഹ്മണർ എന്ന വിശേഷ വർഗത്തെ കാണാനില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. പ്രതിമാപൂജകൾ ബ്രാഹ്മണർ ചെയ്യാൻ പാടില്ല എന്ന മനുസ്മൃതിയുടെ നിയമം ഉല്ലംഘിച്ചാണ് യഥാർത്ഥത്തിൽ ബ്രാഹ്മണർ ബിംബ പൂജകൾ അനുഷ്ഠിക്കുന്നതും.

സമൂഹത്തെ ബാധിച്ച ആഴമേറിയ ബ്രാഹ്മണ്യ ഉന്മുഖതയെ കോടതി വിധികളിലൂടെ മാത്രം മറികടക്കാനാകില്ല. സമൂഹത്തിൽ വ്യാപകമായിത്തീരേണ്ട ആധുനിക മൂല്യങ്ങളുടെയും നീതിവിചാരങ്ങളുടെയും ആവശ്യകതയിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്. സാമൂഹ്യ പരിഷ്‌കരണം കോടതി വിധികളിലൂടെ മാത്രം ഇറങ്ങിവരേണ്ട ഒന്നല്ലെന്നും ജനത ഒന്നാകെ അത്തരമൊരു ബോധ്യത്തിലേക്ക് പരിവർത്തിക്കപ്പെടേണ്ടതുണ്ടെന്നും തിരിച്ചറിയേണ്ടതുണ്ട്.

ശബരിമല മേൽശാന്തി നിയമനത്തെ സംബന്ധിച്ച തർക്കവിതർക്കങ്ങൾ കേരള സമൂഹം ആർജിച്ചതായി ഗണിക്കപ്പെടുന്ന നവോത്ഥാന മൂല്യങ്ങളെ തന്നെയാണ് വീണ്ടും വീണ്ടും ചോദ്യം ചെയ്യുന്നത്. ബ്രാഹ്മണ്യം പിടിമുറുക്കിയ സാംസ്‌കാരിക വ്യവസ്ഥയുടെ വിമോചനത്തിലൂടെ മാത്രമേ ശബരിമല മേൽശാന്തി നിയമനം മാത്രമല്ല, എല്ലാ അധികാരസ്ഥാനങ്ങളും പ്രാതിനിധ്യ ജനായത്ത വ്യവസ്ഥക്കനുസൃതമായി തുല്യമായി വിതരണം ചെയ്യപ്പെടേണ്ടതാണെന്ന സാമൂഹ്യ നീതി വിചാരങ്ങളിലേക്ക് ‘മലയാളികൾക്ക് ' ഉയരാൻ കഴിയൂ.

Comments