ഇംഗ്ലീഷ് തുറന്നിട്ട
ലോകവഴികള്‍
ഇംഗ്ലീഷ് തുറന്നിട്ട ലോകവഴികള്‍ - 3
''വായനയിലൂടെയും ആത്മവിശ്വാസത്തോടെ സ്വയം പരിശീലിക്കുന്നതിലൂടെയും എളുപ്പത്തില്‍ സ്വായത്തമാക്കാവുന്ന ഒരു ഭാഷയാണ് ഇംഗ്ലീഷ്. പഞ്ചപുച്ഛമടക്കിയോ മലയാളിസഹജമായ പുച്ഛത്തോടെയോ അല്ല, സമകാലികലോകത്ത് അതിജീവനത്തിനു സഹായിക്കുന്ന, മാനസികോല്‍ക്കര്‍ഷത്തിനുള്ള ധാരാളം പുസ്തകങ്ങള്‍ ലഭ്യമായ ഒരു ഭാഷയാണതെന്ന ധാരണയോടെയാണ് അതിനെ സമീപിക്കേണ്ടത്.'' കലഹങ്ങള്‍ കുതൂഹലങ്ങള്‍ ഒരു മാപ്പിളയുടെ ലോക ജീവിതം - എന്ന പരമ്പരയുടെ മൂന്നാം ഭാഗം
7 Jun 2020, 01:30 PM
ജെ. എന്‍ യുവില്‍ നേരിട്ട ഭാഷാപ്രശ്‌നം അത് വരെയുള്ളതില്‍ നിന്ന് വ്യത്യസ്തമായിരുന്നു. ആംഗലവല്‍കൃത നഗരമധ്യവര്‍ഗ്ഗബുദ്ധിജീവികളുടെ ശൈലീകൃതവും "ഉച്ചാരണശുദ്ധി'യുള്ളതും അക്കാദമികസംജ്ഞകളുടെ ധാരാളിത്തമുള്ളതുമായ ഭാഷാപ്രയോഗം പുതിയൊരു വെല്ലുവിളിയായി. ഗ്രാമീണപശ്ചാത്തലത്തില്‍ നിന്ന് വരുന്ന ഏതൊരാളും - അയാളുടെ വായനാശീലവും ആര്‍ജ്ജിതജ്ഞാനവും എത്ര വിപുലമാണെങ്കിലും - സംജ്ഞാബഹുലവും ദീര്‍ഘവാചകങ്ങളില്‍ സുഘടിതവുമായ ജെ എന്‍ യുവിലെ സംഭാഷണരീതികള്‍ക്കു മുമ്പില്‍ ഒന്ന് പതറിപ്പോകും. വൈയക്തികമായ ഉള്ളടക്കം കുറവും ആശയപരമായ വിഷയങ്ങള്‍ കൂടുതലുമുള്ള സംസാരങ്ങളായിരുന്നു കാമ്പസിലെ പൊതുപ്രവണത. മാത്രവുമല്ല അത് വരെ ശീലിച്ച പല സംഗതികളും - വളിച്ച തമാശകളും വിളഞ്ഞ കുതര്‍ക്കങ്ങളുമൊക്കെ - രാഷ്ട്രീയമായി ശരിയല്ലെന്നും അവ നമ്മെക്കുറിച്ചു മോശമായ പ്രതിഛായ സൃഷ്ടിക്കുമെന്നും അധികം വൈകാതെ തിരിച്ചറിഞ്ഞു. ആണ്‍കോയ്മയില്‍ ബോധസ്‌നാനം ചെയ്യപ്പെട്ട ഏതൊരാളെയും പോലെ പെണ്‍വിരുദ്ധവും ജാതീയവുമൊക്കെയായ പരാമര്‍ശങ്ങള്‍ എന്നില്‍ നിന്നും സ്വാഭാവികമായി വന്നിരുന്നു. അതെല്ലാം സെന്‍സര്‍ ചെയ്യുക അതിജീവനത്തിനനിവാര്യമാണെന്ന് ജെ എന്‍ യുവിലെ പ്രഥമവാരങ്ങളില്‍ തന്നെ തിരിച്ചറിഞ്ഞു - ആശയപരമായി അതാന്തരീകരിക്കുന്നതിനു മുമ്പ് തന്നെ. ഇതിനെക്കുറിച്ച് അക്കാലത്താരോടോ പറഞ്ഞ ഒരാണ്‍തമാശ ഇങ്ങനെയായിരുന്നു: "ജെ എന്‍ യുവിലെ ആദ്യമാസങ്ങള്‍ കഴിയുമ്പോള്‍ നിങ്ങള്‍ വരിയുടക്കപ്പെട്ടവന്റെ മാനസികാവസ്ഥയിലെത്തും.' ഈ വാചകത്തിന്റെ രാഷ്ട്രീയമായ അനൗചിത്യം മനസ്സിലാക്കിക്കൊണ്ടുതന്നെയാണ് ഇതിവിടെ രേഖപ്പെടുത്തുന്നത്.
അത് വരെ ശീലിച്ച പല സംഗതികളും - വളിച്ച തമാശകളും വിളഞ്ഞ കുതര്‍ക്കങ്ങളുമൊക്കെ - രാഷ്ട്രീയമായി ശരിയല്ലെന്നും അവ നമ്മെക്കുറിച്ചു മോശമായ പ്രതിഛായ സൃഷ്ടിക്കുമെന്നും അധികം വൈകാതെ തിരിച്ചറിഞ്ഞു.
സംജ്ഞാബാഹുല്യം കൃത്രിമമല്ല, ആശയങ്ങളും പുസ്തകങ്ങളുമായി നിരന്തരം ഇടപഴകുന്നവരുടെ സ്വാഭാവികഭാഷയാണതെന്നും ആ ജ്ഞാനവൃത്തത്തില്‍ പ്രവേശിക്കുമ്പോള്‍ അത് നമ്മുടേതും കൂടിയാവുമെന്നും മനസ്സിലാക്കി. ഭാഷാലാളിത്യത്തെക്കുറിച്ചുള്ള സാമാന്യബോധം ഒരര്‍ത്ഥത്തില്‍ ധൈഷണികതാവിരോധത്തിന്റ (Anti-intellectualism) പ്രാഥമികപ്രതിഫലനമാണെന്നും കാമ്പസിലെ ആദ്യകാലം തെര്യപ്പെടുത്തി. അസ്പഷ്ടചിന്തയെ മറച്ചുവയ്ക്കാന്‍ വാചകക്കസര്‍ത്ത് നടത്തുന്ന വ്യാജന്മാരെപ്പറ്റിയല്ല ഇവിടെപ്പറയുന്നത്. സങ്കീര്‍ണവും വിവിധതലസ്പര്‍ശികളുമായ ആശയങ്ങള്‍ ആവിഷ്‌കരിക്കാന്‍ പലപ്പോഴും ലളിതമായ ഭാഷ മതിയാവുകയില്ല. പ്രത്യേകിച്ച് ഈ വിഷയങ്ങളറിയുന്ന അക്കാദമികവൃത്തങ്ങളില്‍ ആശയപ്രകാശനം നടത്തുമ്പോള്‍ ഭാഷാലാളിത്യം ഒരു പ്രശ്‌നമേയല്ല. ചുരുക്കത്തില്‍ പറഞ്ഞാല്‍ ഇക്കാലത്തെ അനുഭവങ്ങള്‍ ജീവിതത്തിലെ വലിയൊരു പാഠമാണ് ഭാഷയെപ്പറ്റി പകര്‍ന്നു തന്നത്: പാത്രമറിഞ്ഞു വിളമ്പുക എന്നതാണ് ഭാഷോപയോഗത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം. പ്രായോഗികമായി ഞാനെക്കാലത്തും അത് പാലിച്ചിട്ടുണ്ടോ എന്നെനിക്കുറപ്പില്ല.
ജെ എന്‍ യു വിടുന്നത് വരെ ഇംഗ്ലീഷില്‍ എഴുതാനുള്ള ഒരു പദ്ധതിയും മനസ്സിലുണ്ടായിരുന്നില്ല. അക്കാദമികമായ ആവശ്യങ്ങള്‍ക്ക് മാത്രം ഉപയോഗിക്കുന്ന ഒരു ഭാഷയായിരുന്നു ഇംഗ്ലീഷ്. മലയാളത്തില്‍ എഴുതിത്തെളിയണമെന്ന മോഹം കലശലായിട്ടുണ്ടായിരുന്നു അക്കാലത്ത്. എംഫില്‍ പ്രബന്ധം ഒരു പുസ്തകമാക്കണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും മടി മൂലം അതും മുന്നോട്ട് പോയില്ല. ഇസ്ലാമിസ്റ്റ് സൈദ്ധാന്തികര്‍ മതപ്രമാണങ്ങളെ വ്യാഖ്യാനിച്ചത് പൂര്‍വ്വാധുനിക വ്യാഖ്യാനരീതികളില്‍ നിന്ന് എങ്ങനെ വ്യത്യസ്തമാകുന്നുവെന്നതായിരുന്നു ഗവേഷണവിഷയം. (""The Concept of Hukm in Classical Works of Quranic Exegesis and in Contemporary Islamic Writings: A Comparative Study'). നൂറുക്കണക്കിന് ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍ കമ്പോട് കമ്പ് വായിച്ച് അപഗ്രഥനം നടത്തി എഴുതിയ ഗവേഷണപ്രബന്ധം പക്ഷെ വെളിച്ചം കണ്ടില്ല. കുറ്റം എന്റേത് മാത്രം. അന്നത് ചെയ്തിരുന്നുവെങ്കില്‍ ഒരു പക്ഷെ ആഗോളതലത്തില്‍ മേല്‍വിലാസമുള്ള അക്കാദമികരില്‍ ഒരാളാവാന്‍ കഴിയുമായിരുന്നു എന്നിന്ന് അല്പം മോഹഭംഗത്തോടെ ആലോചിക്കാറുണ്ട്. പറഞ്ഞിട്ടെന്തു കാര്യം?
ഇംഗ്ലീഷ് ഭാഷയെക്കുറിച്ചു കൂടുതലാലോചിക്കാന്‍ ഇതിനിടയില്‍ കുറെ അവസരങ്ങളുണ്ടായി. ഇന്ത്യനിംഗ്ലീഷ് സാഹിത്യം ഏറെക്കുറെ സമഗ്രമായി വായിക്കാന്‍ മിനക്കെട്ടതാണ് അതില്‍ പ്രധാനം. ആര്‍ കെ നാരായണ്‍, മുല്‍ക്ക് രാജ് ആനന്ദ്, രാജാറാവു, സല്‍മാന്‍ റുഷ്ദി, വിക്രം സേത്ത്, ഖുശ്വന്ത് സിങ്, നയന്‍താര സഹ്ഗാള്‍, അമിതാവ് ഘോഷ്, കമലാ ദാസ് തുടങ്ങി ഒട്ടു മിക്ക ഇന്ത്യനിംഗ്ലീഷ് എഴുത്തുകാരെയും ശ്രദ്ധിച്ചു വായിച്ചത് കാമ്പസിലെ ആദ്യവര്‍ഷങ്ങളിലായിരുന്നു. തുടക്കത്തില്‍ ഇന്ത്യനിംഗ്ലീഷ് സാഹിത്യമെന്ന സങ്കല്പത്തോട് തന്നെ മുന്‍വിധിനിഷ്ഠമായ വികര്‍ഷണമാണ് തോന്നിയത്. കൂടുതല്‍ വായിച്ചപ്പോള്‍ ആ അഭിപ്രായം മാറിയെന്ന് മാത്രമല്ല, ഇംഗ്ലീഷിനെ ഒരു വിദേശഭാഷയായല്ല നമുക്ക് വൈകിക്കിട്ടിയ ഒരിന്ത്യന്‍ ഭാഷയായാണ് പരിഗണിക്കേണ്ടതെന്ന നിലപാടിലെത്തി. ഇന്ത്യന്‍ നഗരങ്ങളിലെ ലക്ഷക്കണക്കിനാളുകളുടെ പ്രഥമഭാഷയോ മാതൃഭാഷ പോലുമോ ആയി മാറിയ ഒരു ഭാഷയെ അത് വന്ന വഴി അധിനിവേശമാണെന്ന ഒറ്റക്കാരണത്താല്‍ തള്ളിക്കളയേണ്ടതില്ലെന്നും അതേ സമയം ഇംഗ്ലീഷുമായി ബന്ധപ്പെട്ട അധികാരശ്രേണീവ്യവസ്ഥയെ അംഗീകരിക്കരുതെന്നും ബോധ്യപ്പെട്ടു. കവി സച്ചിദാനന്ദന്റെ സ്വാധീനം ഈ നിലപാടിലെത്തുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും ഓര്‍ക്കുന്നു.

ഇംഗ്ലീഷിനെക്കുറിച്ചുള്ള നിലപാട് വ്യക്തതയോടെ മനസ്സില്‍ പതിഞ്ഞപ്പോള്‍ സ്വാഭാവികമായും ഉച്ചാരണം വിചാരവിഷയമായി. ഇംഗ്ലീഷ് ഒരിന്ത്യന്‍ ഭാഷയാണെങ്കില്‍ നാമെന്തിന് സായിപ്പിന്റെ ഉച്ചാരണവും സംസാരരീതിയും അനുകരിക്കണം? ആസ്ട്രേലിയക്കാര്‍ക്കും ന്യുസീലന്‍ഡുകാര്‍ക്കും സൗത്ത് ആഫ്രിക്കക്കാര്‍ക്കുമുള്ളതു പോലെ നമുക്ക് നമ്മുടെ ഉച്ചാരണരീതി പോരേ?
തുടക്കത്തില്‍ ഇന്ത്യനിംഗ്ലീഷ് സാഹിത്യമെന്ന സങ്കല്പത്തോട് തന്നെ മുന്‍വിധിനിഷ്ഠമായ വികര്‍ഷണമാണ് തോന്നിയത്. കൂടുതല്‍ വായിച്ചപ്പോള്‍ ആ അഭിപ്രായം മാറിയെന്ന് മാത്രമല്ല, ഇംഗ്ലീഷിനെ ഒരു വിദേശഭാഷയായല്ല നമുക്ക് വൈകിക്കിട്ടിയ ഒരിന്ത്യന്‍ ഭാഷയായാണ് പരിഗണിക്കേണ്ടതെന്ന നിലപാടിലെത്തി.
അമേരിക്കന്‍ ബ്രിട്ടീഷ് ഉച്ചാരണങ്ങള്‍ സ്വാംശീകരിക്കാനുള്ള അനാവശ്യമായ ത്വര അര്‍ത്ഥശൂന്യമായ വൃഥാ വ്യായാമമായി തോന്നുകയും ഞാന്‍ പറയുന്നത് മറ്റുള്ളവര്‍ക്ക് മനസ്സിലാവണം എന്ന നിര്‍ബന്ധം മാത്രം നിലനിര്‍ത്തുകയും ചെയ്തു. പ്രിയപ്പെട്ട കൂട്ടുകാരന്‍ ആസിഫ് ഇസ്മായില്‍ ഒരിക്കല്‍ പറഞ്ഞത് ഓര്‍മ്മ വരുന്നു. ഇംഗ്ലീഷ് ഭാഷയില്‍ അസാമാന്യമായ അറിവും കഴിവുമുള്ള ആസിഫ് പത്തിരുപതു കൊല്ലത്തിലേറെയായി അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ അസ്സല്‍ കാസര്‍ഗോഡുകാരനാണ്. പത്രപ്രവര്‍ത്തകനുമാണ്. അമേരിക്കയില്‍ എത്തിയ സമയത്ത് അവിടത്തുകാരുമായി ആശയവിനിമയം നടത്തുന്നതില്‍ നേരിട്ട പ്രയാസത്തെപ്പറ്റി വിവരിക്കുകയായിരുന്നു ആസിഫ്. "നാം ചില വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ ആളുകള്‍ക്ക് മനസ്സിലാവില്ല. അപ്പോള്‍ അത് മൂന്നു നാലു വിധത്തില്‍ മാറ്റിയും തിരിച്ചും പറഞ്ഞു നോക്കും. മൂന്നാമത്തെ ശ്രമത്തില്‍ മിക്കവര്‍ക്കും നാമുദ്ദേശിച്ച വാക്ക് കൃത്യമായി പിടികിട്ടും!'. പത്തു കൊല്ലത്തോളം അമേരിക്കന്‍ എംബസ്സിയില്‍ ജോലി നോക്കിയ കാലത്ത് എന്റെ ഉച്ചാരണത്തെ സ്‌നേഹത്തോടെ പരിഹസിക്കുമായിരുന്നു ചില സഹപ്രവര്‍ത്തകര്‍. എംബസ്സിയിലെ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ പലരും സായ്പ്പിനെപ്പോലെ ഇംഗ്ലീഷ് ഉച്ചരിക്കാന്‍ നേര്‍ച്ച നേര്‍ന്ന് കഠിനവ്രതം അനുഷ്ഠിക്കുന്നവരായിരുന്നു. ഞാനാണെങ്കില്‍ ഇക്കാര്യത്തില്‍ നേരെ മറിച്ചും. ഒരു ദിവസം ഒരമേരിക്കന്‍ നയതന്ത്രജ്ഞന്റെ വീട്ടില്‍ ഒരു വിരുന്നിനിടയില്‍ ആരോ ഒരാള്‍ എന്റെ ഉച്ചാരണപ്രശ്‌നം ചര്‍ച്ചയാക്കി. ബാക്കിയുള്ളവര്‍ അതേറ്റു പിടിച്ചു. "ഈ മലബാരി ഉച്ചാരണം മാറ്റില്ല എന്നത് നിന്റെ ഒരു രാഷ്ട്രീയനിലപാടാണോ?' ഞാന്‍ പറഞ്ഞു: "എനിക്കങ്ങനെ വാശിയൊന്നുമില്ല. ഞാന്‍ പറയുന്നത് നിങ്ങള്‍ക്കെല്ലാം മനസ്സിലാവുന്നേടത്തോളം ഉച്ചാരണം ഒരു പ്രശ്‌നമാണെന്ന് എനിക്ക് തോന്നുന്നില്ല. പക്ഷെ നിങ്ങള്‍ക്കെല്ലാം നിര്‍ബന്ധമാണെങ്കില്‍ നാളെ മുതല്‍ തന്നെ ഞാന്‍ അമേരിക്കന്‍ ഉച്ചാരണം സ്വായത്തമാക്കാം. പക്ഷെ ഒരുപാധിയോടെ മാത്രം. നിങ്ങളെല്ലാവരും തെറ്റ് കൂടാതെ ഒരു ലക്ഷത്തി എഴുപതിനായിരത്തി എഴുനൂറ്റിയെഴുപത്തിയേഴ് എന്ന് ഉച്ചരിച്ചു കാണിക്കണം.' അടുത്ത പത്തു മിനുട്ട് സായിപ്പന്മാരും മദാമ്മമാരും മറ്റിന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള സഹപ്രവര്‍ത്തകരും കിണഞ്ഞു പരിശ്രമിച്ചു. എല്ലാവരും തോറ്റു പിന്മാറി. എന്റെ ഉച്ചാരണം പരിഷ്‌കരിക്കാനുള്ള അവരുടെ ഉദ്യമം അതോടെ അവസാനിച്ചു!
പത്തു കൊല്ലത്തോളം അമേരിക്കന്‍ എംബസ്സിയില്‍ ജോലി നോക്കിയ കാലത്ത് എന്റെ ഉച്ചാരണത്തെ സ്‌നേഹത്തോടെ പരിഹസിക്കുമായിരുന്നു ചില സഹപ്രവര്‍ത്തകര്‍.
വിക്ടോറിയന്‍ കാലഘട്ടത്തിലെ ഇംഗ്ലീഷ് ഉച്ചാരണം അതേ പോലെ പുലര്‍ത്തിയിരുന്ന ഒരു കൂട്ടുകാരനുണ്ടായിരുന്നു ജെ എന്‍ യുവില്‍. കെ ജി ശ്രീനിവാസ്.
ഇപ്പോള്‍ Creative Brands എന്ന മാഗസിന്റെ പത്രാധിപരായ ശ്രീനി ഡല്‍ഹിയില്‍ ഇന്ത്യന്‍ എക്സ്പ്രസ്സ് പത്രത്തിലാണ് പത്രപ്രവര്‍ത്തനം തുടങ്ങിയതെന്നാണ് എന്റെ ഓര്‍മ്മ. എന്റെ സീനിയറായായിരുന്ന ശ്രീനിയുടെ ഉച്ചാരണം മാത്രമല്ല ശരീരഭാഷയും പത്തരമാറ്റ് ആംഗലമായിരുന്നു. Shrug Off എന്ന ഇംഗ്ലീഷ് വാക്കിന്റെ അര്‍ത്ഥം ഞാനൊക്കെ പഠിച്ചത് നിഘണ്ടുവിലല്ല ശ്രീനിയുടെ തോളത്തു നോക്കിയാണ്! കണ്ടാല്‍ ഒരു പള്ളീലച്ചന്റെ രൂപമുള്ളതിനാല്‍ ശ്രീനിയുടെ ഒന്നാമത്തെ ഇരട്ടപ്പേര് അച്ചന്‍ എന്നായിരുന്നു.

ശ്രീനി നല്ല ഭംഗിയോടെ ഇംഗ്ലീഷ് പറയുന്നതിന്റെ അസൂയയില്‍ കാലിക്കറ്റ് സര്‍വ്വശാലയിലെ സതീര്‍ഥ്യര്‍ ചാര്‍ത്തി നല്‍കിയ "പാട്ടസായ്പ്പ്' എന്ന "ബഹുമതിപ്പേരും' ശ്രീനിയോടൊപ്പം കാമ്പസ്സിലെത്തിയിരുന്നു. ഒരു ദിവസം ആസിഫ് ശ്രീനിയോട് പറഞ്ഞു: "അച്ചന്‍ എവിടെപ്പോയാലും ഇംഗ്ലണ്ടില്‍ ഒരിക്കലും പോകരുത്.' ശ്രീനി ചോദിച്ചു: "അതെന്താ?' കുസൃതികള്‍ക്ക് കുപ്രസിദ്ധനായ ആസിഫ് സഹകാസര്‍ഗോഡുകാരനായ ചങ്ങാതിയോടു പറഞ്ഞു: "പോയാല്‍ തിരിച്ചു വരാന്‍ പറ്റില്ല. അവര്‍ നിന്നെ ഏതെങ്കിലും മ്യുസിയത്തില്‍ കാഴ്ചവസ്തുവാക്കും!' ഇത് വായിക്കുമ്പോഴുള്ള അച്ചന്റെ ചിരിയില്‍ പോലും ഒരു വിക്ടോറിയന്‍ ഭാവം എനിക്ക് വിഭാവനം ചെയ്യാനാവുന്നുണ്ട്!
സാധാരണ മലയാളി പശ്ചാത്തലത്തില്‍ നിന്ന് ജെ എന്‍ യുവിലെത്തി സ്ഥിരപ്രയത്‌നവും കഴിവും മൂലം ഇംഗ്ലീഷില്‍ തലമുതിര്‍ന്ന പത്രപ്രവര്‍ത്തകരും എഴുത്തുകാരുമായി വളര്‍ന്ന പലരുമുണ്ടായിരുന്നു. അവരില്‍ വ്യക്തിപരമായ അടുപ്പവും മൗലികമായ ബൗദ്ധികസംഭാവനകളും കാരണം പ്രഥമഗണനീയനായ ഒരാളാണ് വര്‍ഗ്ഗീസ് കെ ജോര്‍ജ്. വര്‍ഗ്ഗീസ് എഴുതി കഴിഞ്ഞ കൊല്ലം പെന്‍ഗ്വിന്‍ പ്രസിദ്ധീകരിച്ച Open Embrace: India - US Ties in the Age of Modi and Trump (തുറന്ന ആശ്ലേഷം: മോദി ട്രംപ് കാലത്തെ ഇന്ത്യ അമേരിക്ക ബന്ധങ്ങള്‍) എന്ന പുസ്തകം ഭാഷ കൊണ്ടും അപഗ്രഥനരീതി കൊണ്ടും വേറിട്ട് നില്‍ക്കുന്ന ആഴവും രാഷ്ട്രീയമായ ഉള്‍ക്കാഴ്ചയുമുള്ള ഗ്രന്ഥമാണ്. തെഹെല്‍ക, ഇന്ത്യന്‍ എക്സ്പ്രസ്സ്, ഹിന്ദുസ്ഥാന്‍ ടൈംസ് എന്നിവിടങ്ങളില്‍ ജോലി നോക്കിയ വര്‍ഗ്ഗീസ്, രാംനാഥ് ഗോയങ്ക അവാര്‍ഡ് ജേതാവ് കൂടിയാണ്. കഴിഞ്ഞ കുറെ കൊല്ലങ്ങളായി ദ ഹിന്ദു പത്രത്തില്‍ ഉപപത്രാധിപരായി പ്രവൃത്തിയെടുക്കുന്ന, ഞങ്ങള്‍ റെജിയെന്ന് വിളിക്കുന്ന, വര്‍ഗ്ഗീസ് അസാമാന്യമായ ഉള്‍ക്കാഴ്ചയുള്ള, സ്വപ്രത്യയസ്ഥൈര്യം സ്ഫുരിക്കുന്ന ലേഖനങ്ങളിലൂടെ നമ്മുടെ രാഷ്ട്രീയ സാംസ്‌കാരിക മണ്ഡലത്തെ ഇന്നും സമ്പന്നമാക്കിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ കൊല്ലം ഒക്ടോബര്‍ വരെ നാല് കൊല്ലത്തോളം റെജി ഹിന്ദു പത്രത്തിന്റെ അമേരിക്കയിലെ പ്രതിനിധിയായിരുന്നു. ആ കാലത്തെ അറിവുകളും അനുഭവങ്ങളുമാണ് മുകളില്‍ പരാമര്‍ശിച്ച പുസ്തകത്തിന്റെ രചനയ്ക്ക് പ്രചോദനമായത്. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷവും അറിവും തരുന്ന നിത്യസാന്നിധ്യങ്ങളില്‍ എത്രയോ കൊല്ലമായി റജിയുണ്ട്. ഞാനെഴുതുന്ന മിക്കലേഖനങ്ങളുടെയും - ഇംഗ്ലീഷിലും മലയാളത്തിലും - പ്രസിദ്ധീകരണപൂര്‍വ്വഇരകളില്‍ അദ്വിതീയനാണ് അദ്ദേഹം!

വായനയും ഗവേഷണവും നിരന്തര നിരങ്കുശസംഭാഷണങ്ങളുമായി കാമ്പസിന്റെ ഹൃദയസ്പന്ദനം പങ്കിട്ടു ജീവിച്ച ആ വര്‍ഷങ്ങളിലൊന്നും ഇംഗ്ലീഷില്‍ എഴുത്തുകാരനാവുക എന്റെ സ്വപ്നങ്ങളിലുണ്ടായിരുന്നില്ല. ഇ എം എസ് നമ്പൂതിരിപ്പാട് തന്റെ മരണത്തിലൂടെ എന്നെക്കൊണ്ട് ഇംഗ്ലീഷെഴുതിക്കുകയായിരുന്നു. ലീന അക്കാലത്ത് ഒബ്‌സര്‍വര്‍ പത്രത്തില്‍ ജോലി ചെയ്യുകയായിരുന്നു. 1998 മാര്‍ച്ച് മാസത്തിലാണ് ഇ എം എസ് അന്തരിക്കുന്നത്. അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട മറ്റൊരു ആകസ്മികത കൂടി എന്റെ ജീവിതത്തിലുണ്ടായി. ഇ എം എസ് മരിച്ചുവെന്നറിയിക്കാനായി ഒരു സ്‌നേഹിതന്‍ തിരുവനന്തപുരത്തു നിന്ന് ഫോണ്‍ ചെയ്തപ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ "നമ്മുടെ ഭാഷ' എന്ന പുസ്തകം വായിച്ചു കൊണ്ടിരിക്കുകയായിരുന്നു! അന്നോ അതിന്റെ അടുത്ത ദിവസമോ ലീന വിളിച്ചു. "ബാലചന്ദ്രന്‍ സാറും ഞാനും ഇ എംഎസ്സിനെക്കുറിച്ചൊരു ചരമക്കുറിപ്പു ചര്‍ച്ച ചെയ്യുകയായിരുന്നു. അത് നിന്നെക്കൊണ്ടെഴുതിക്കാനാണ് തീരുമാനം.' പില്‍ക്കാലത്തു അല്‍ ജസീറയിലൊക്കെ ഉയര്‍ന്ന പദവികള്‍ വഹിച്ച ബാലചന്ദ്രന്‍ സാര്‍ ഒബ്‌സര്‍വറിന്റെ ഞായറാഴ്ചപ്പതിപ്പായ സണ്‍ഡേ ഒബ്‌സര്‍വറിന്റെ പത്രാധിപരായിരുന്നു. ഞാന്‍ പറ്റില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു. ഇംഗ്ലീഷില്‍ ലേഖനമെഴുതി ഒരു പരിചയവുമില്ല. ആകെ പരിചയമുള്ളത് നീണ്ട അക്കാദമിക ഉപന്യാസങ്ങളെഴുതി മാത്രമാണ്. എണ്ണൂറ് വാക്കുകളില്‍ കാര്യം പറഞ്ഞു ഫലിപ്പിക്കുന്ന പത്രലേഖനരീതി എനിക്ക് വഴങ്ങില്ല. പക്ഷെ അന്നത്തെപ്പോലെ ഇന്നും ലീനയുടെ ആജ്ഞാനുവര്‍ത്തിയായ എനിക്ക് രക്ഷപ്പെടാനുള്ള ഒരു പഴുതും അവളനുവദിച്ചില്ല. "നീ എഴുത്. ബാക്കി ഞാന്‍ നോക്കിക്കൊള്ളാ'മെന്ന ഉഗ്രശാസന. രണ്ടും കല്പിച്ചു ഞാനെഴുതാനിരുന്നു. കംപ്യൂട്ടറിലൊന്നുമല്ല. വെള്ള പേപ്പറില്‍ പേന കൊണ്ട് നീട്ടി വലിച്ചെഴുതി. പിറ്റേ ദിവസം ലീനയെ ഏല്‍പ്പിച്ചു. അടുത്ത ഞായറാഴ്ച ലേഖനം ഒരു വാക്ക് പോലും മാറാതെ പത്രത്തില്‍ അച്ചടിച്ചു വന്നു. ഇന്നും സൂക്ഷിച്ചുവച്ചിട്ടുള്ള ആ ലേഖനമാണ് എന്റെ പ്രസിദ്ധീകൃതമായ ആദ്യ ഇംഗ്ലീഷ് ലേഖനം. അന്നത്തെ നിലയ്ക്ക് തെറ്റില്ലാത്ത പ്രതിഫലവും ലഭിച്ചു എന്നാണോര്‍മ്മ. ഇന്നതെടുത്തു വീണ്ടും വായിക്കുമ്പോള്‍ ഉള്ളടക്കത്തിലോ ഭാഷയിലോ വലിയ കുഴപ്പമൊന്നും തോന്നുന്നില്ല. നമ്പൂതിരിപ്പാടിനോടുള്ള ആദരവും പല കാര്യങ്ങളിലുള്ള വിമര്‍ശനങ്ങളും സന്തുലിതമായി പ്രകാശിപ്പിച്ച ആ ലേഖനത്തില്‍ പറഞ്ഞ നിലപാട് തന്നെയാണ് ഇന്നും എനിക്കദ്ദേഹത്തിനോടുള്ളത്.

അതിനോടുള്ള പല സുഹത്തുക്കളുടെയും പ്രതികരണം എഴുത്തിനെക്കുറിച്ചുള്ള ചില ബോധ്യങ്ങള്‍ രൂപപ്പെടാന്‍ നിമിത്തമായി. ലേഖനത്തില്‍ ഞാന്‍ ഇ എം എസ്സിനെ പുകഴ്ത്തിയതിനാല്‍ സി പി എം വിരുദ്ധരായ സുഹൃത്തുക്കള്‍ അസംപ്തൃപ്തി പ്രകടിപ്പിച്ചു. പ്രശംസയോടൊപ്പം വിമര്‍ശനം കൂടി ഉണ്ടായിരുന്നതിനാലും പാര്‍ട്ടിയുടെ പ്രവര്‍ത്തനശൈലിയില്‍ ഫാസിസ്റ്റു പ്രവണത സ്പഷ്ടമാണെന്നു വാദിച്ചതിനാലും സി പി എം സുഹൃത്തുക്കള്‍ അസഹിഷ്ണുക്കളായി. ഇങ്ങനെയുള്ള അനുഭവങ്ങള്‍ ക്രമേണ കൂടുതല്‍ സര്‍വ്വതന്ത്രസ്വതന്ത്രമായ സമീപനങ്ങളിലേക്ക് സംക്രമിച്ചു കൊണ്ടിരുന്ന എനിക്ക് ചില കാര്യങ്ങള്‍ വ്യക്തമാക്കിത്തന്നു. മിക്ക മനുഷ്യരും അന്ധമായ മുന്‍വിധികളും പക്ഷപാതിത്വങ്ങളും ചില കാര്യങ്ങളിലെങ്കിലും പുലര്‍ത്തുന്നവരാണ്. മതം, കക്ഷി രാഷ്ട്രീയം, ദേശീയത, വര്‍ഗം, ഭാഷ തുടങ്ങിയ പല സ്വത്വാടയാളങ്ങളും അവയോടുള്ള താദാത്മ്യം കാരണം മനുഷ്യരെ നൈതികനിലപാടുകളില്‍ നിന്ന് പിന്തിരിപ്പിക്കുന്നുണ്ട്. തന്റെ മതം അല്ലെങ്കില്‍ കക്ഷി ചെയ്യുന്ന ഏത് വൃത്തികേടിനെയും ന്യായീകരിക്കാനും അതേ വൃത്തികേട് ശത്രുക്കള്‍ തങ്ങളോട് ചെയ്യുമ്പോള്‍ ധാര്‍മികരോഷം കൊള്ളാനുമുള്ള പ്രവണത മറ്റു നിലയ്ക്ക് മഹത്വമാര്‍ന്ന വ്യക്തികളില്‍ പോലും കാണാറുണ്ട്. എം എന്‍ വിജയനെപ്പോലെ വലിയ ഒരു ധൈഷണികന്‍ പാര്‍ട്ടിക്കൂറു മൂലം മുമ്പ് പറശ്ശിനിക്കടവില്‍ മിണ്ടാപ്രാണികളെ കൂട്ടക്കൊല ചെയ്തതിനെ ന്യായീകരിച്ചത് ഒരുദാഹരണം. വിജയന്‍ മാഷ് പിന്നീട് അതേ അസഹിഷ്ണുതയുടെ ഇരയായതും ചരിത്രം. അടിയന്തിരാവസ്ഥക്കെതിരില്‍ വികാരനിര്‍ഭരമായ ലേഖനങ്ങളെഴുതുകയും അതേ സമയം നിസ്സംഗമായി ജോസഫ് സ്റ്റാലിന്റെ നിഷഠുരതകളെ അന്ധമായി ന്യായീകരിക്കുകയും ചെയ്യുന്ന എത്രയോ ഇടതുപക്ഷബുദ്ധിജീവികള്‍ ഇന്നും കേരളത്തിലുണ്ട്. ഒരെഴുത്തുകാരന്‍, വിശേഷിച്ചു പൊതുവിഷയങ്ങളില്‍ അഭിപ്രായം പറയുന്ന ഒരു പൊതുബുദ്ധിജീവി, നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഇത്തരം നൈതികമായ ഇരട്ടത്താപ്പുകളെ മറികടക്കുകയാണ്. ആദ്യ അധ്യായത്തില്‍ വിശദീകരിച്ചതു പോലെ ദൃഢമായ ഒരു നൈതിക ചട്ടക്കൂട്ടിനകത്ത് ബോധമണ്ഡലത്തെ പ്രതിഷ്ഠിക്കുക മാത്രമാണ് അതിനുള്ള മാര്‍ഗ്ഗം.
അടിയന്തിരാവസ്ഥക്കെതിരില്‍ വികാരനിര്‍ഭരമായ ലേഖനങ്ങളെഴുതുകയും അതേ സമയം നിസ്സംഗമായി ജോസഫ് സ്റ്റാലിന്റെ നിഷഠുരതകളെ അന്ധമായി ന്യായീകരിക്കുകയും ചെയ്യുന്ന എത്രയോ ഇടതുപക്ഷബുദ്ധിജീവികള്‍ ഇന്നും കേരളത്തിലുണ്ട്.
വൈചാരികമായ സ്വാതന്ത്ര്യം നേടിയെടുത്ത ഒരെഴുത്തുകാരന് അത് കൊണ്ട് തന്നെ എല്ലാവരെയും സന്തോഷിപ്പിക്കാനാവില്ല. എല്ലാവരെയും തൃപ്തിപ്പെടുത്തി എഴുതാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അങ്ങനെയുമാവാം. തന്റേടവും മനഃസാക്ഷിയും തല്കാലത്തേയ്ക്ക് അലമാരയില്‍ പൂട്ടിവയ്ക്കണമെന്ന് മാത്രം. ഇക്കാര്യത്തില്‍ എന്റെ ഏറ്റവും രസകരമായ അനുഭവം സോഷ്യല്‍ മീഡിയയില്‍ നിന്നായിരുന്നു. ഹിന്ദുത്വ ഫാസിസത്തിനെതിരില്‍ ലേഖനമെഴുതുമ്പോള്‍ ആവേശത്തോടെ ലൈക്കടിക്കുകയും പ്രശംസ കൊണ്ട് ആഹ്‌ളാദമൂര്‍ച്ഛ പകരുകയും ചെയ്യുന്ന നിരവധി പേര്‍ രണ്ടാഴ്ച കഴിഞ്ഞു ഇസ്ലാമികതീവ്രവാദത്തിനെതിരില്‍ ലേഖനമെഴുതുമ്പോള്‍ കൂട്ടം കൂടി ആക്രമിക്കുകയോ ലേഖനം കണ്ടതായിത്തന്നെ നടിക്കാതെ തിരോഭവിക്കുകയോ ചെയ്യും. ഇത് തിരിച്ചും സംഭവിച്ചിട്ടുണ്ട്. ഇവരിരുകൂട്ടരും ഒരേപോലെ എന്നൊരെഴുത്തുകാരനെ ഇഷ്ടപ്പെടാന്‍ തുടങ്ങുന്നോ അന്നയാള്‍ക്കെഴുതാവുന്ന ഏറ്റവും നല്ല രചന സ്വന്തം ചരമക്കുറിപ്പായിരിക്കും!
പറഞ്ഞു വന്നത് ഇംഗ്ലീഷില്‍ എഴുതാന്‍ തുടങ്ങിയ കഥയാണ്. ഇ എം എസ് ചരമക്കുറിപ്പ് പ്രസിദ്ധീകരിച്ചതിന് ശേഷം ഇടയ്ക്കൊക്കെ സണ്‍ഡേ ഒബ്‌സര്‍വര്‍ റിവ്യൂ ചെയ്യാനായി പുസ്തകങ്ങള്‍ അയച്ചു തരുമായിരുന്നു. ആയിടയ്ക്ക് സുഹൃത്തായിരുന്ന നോവലിസ്റ്റ് അനുരാധാ റോയ് ഹിന്ദു പത്രത്തിന്റെ ഞായറാഴ്ച ഇറങ്ങുന്ന സാഹിത്യസപ്ലിമെന്റിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. അവര്‍ സ്ഥിരമായി റിവ്യൂവിനായി പുസ്തകങ്ങളയച്ചു തരാന്‍ തുടങ്ങി. ഇംഗ്ലീഷില്‍ സ്ഥിരമായി എഴുതാനുള്ള അവസരം ലഭിക്കുന്നത് അവര്‍ വഴിയാണ്. വിവിധവിഷയകങ്ങളായ കുറെ പുസ്തകങ്ങളെക്കുറിച്ച് അക്കാലത്തു ഹിന്ദുവില്‍ എഴുതി. പിന്നീടിന്നു വരെ ഇംഗ്ലീഷ് പത്രങ്ങളിലും മാഗസിനുകളിലും ഏറെക്കുറെ സ്ഥിരമായി എഴുതിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഔട്ട്‌ലുക്ക് വാരികയിലും അവരുടെ വെബ്‌സൈറ്റിലുമാണ് കൂടുതലും എഴുതുന്നത്. ഇംഗ്ലീഷ് എന്റെ ഉപജീവനത്തിന്റെ മുഖ്യസ്രോതസ്സായും കഴിഞ്ഞ 25 കൊല്ലമായി കൂടെയുണ്ട്. ഇംഗ്ലീഷിനോടൊപ്പം അറബിഭാഷയും കഴിഞ്ഞ 15 കൊല്ലമായി ഉപജീവനോപാധിയാണ്. ആ അര്‍ത്ഥത്തില്‍ ഭാഷ ഒരുപകരണമാണ്. വിശാലമായ അര്‍ത്ഥത്തില്‍ നമുക്കറിയുന്ന ഓരോ ഭാഷയും നമ്മില്‍ നിന്ന് ലോകത്തിലേക്ക് തുറക്കുന്ന, കാറ്റും വെളിച്ചവും കൊണ്ട് വരുന്ന, ജനവാതിലുകളാണ്. പുതിയ പുതിയ അറിവുകളിലേക്കും മനുഷ്യരിലേക്കും അനുഭവങ്ങളിലേക്കും അനുഭുതികളിലേക്കും ഓരോ ഭാഷയും നമുക്ക് പ്രവേശനം നല്‍കുകയും ബോധമണ്ഡലത്തെ കൂടുതല്‍ കൂടുതല്‍ വികസിപ്പിക്കുകയും ചെയ്യുന്നു. നാമുള്‍ക്കൊള്ളുന്ന വിവിധസ്വത്വങ്ങളുടെ ജനിതകപരമായ പരിമിതികളില്‍ നിന്ന് മുക്തി നേടി അനുനിമിഷവികസ്വരമായ മാനസികാവസ്ഥ കൈവരിക്കാനും ദൈനംദിനജീവിതവൈരസ്യങ്ങള്‍ സൃഷ്ടിക്കുന്ന പ്രവചനീയതയെ ഭേദിക്കാനുമുള്ള സാമഗ്രികള്‍ ഭാഷകളിലൂടെയാണ് നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്.
ഭാഷ ഒരുപകരണമാണ്. വിശാലമായ അര്‍ത്ഥത്തില്‍ നമുക്കറിയുന്ന ഓരോ ഭാഷയും നമ്മില്‍ നിന്ന് ലോകത്തിലേക്ക് തുറക്കുന്ന, കാറ്റും വെളിച്ചവും കൊണ്ട് വരുന്ന, ജനവാതിലുകളാണ്.
ആ അര്‍ത്ഥത്തില്‍ ഞാനിന്നു പ്രതിഭാഷാഭിന്നമായ വ്യുല്പത്തിയോടെ കൈകാര്യം ചെയ്യുന്ന ആറു ഭാഷകളും - മലയാളം, ഇംഗ്ലീഷ്, അറബി, തമിഴ്, ഹിന്ദി, ഉര്‍ദു - എന്റെ ചക്രവാളങ്ങള്‍ നിരന്തരമായി വികസിപ്പിച്ചു കൊണ്ടിരുന്നെന്നും ജീവിതത്തിന്റെ കുത്തൊഴുക്കില്‍ നേരിടേണ്ടിവന്ന നാനാതരം ചക്രവാതങ്ങളെ ഭയലേശമില്ലാതെ അഭിമുഖീകരിക്കാനുള്ള ആന്തരികശക്തി എനിക്ക് പകര്‍ന്നു തന്നുവെന്നും ഞാന്‍ കരുതുന്നു. അവയില്‍ ലോകത്തെ എനിക്ക് വൈചാരികമായും ആനുഭാവികമായും കീഴ്‌പെടുത്തിത്തന്നതിന്റെ ഉപകാരസ്മരണ ഇംഗ്ലീഷിന് അവകാശപ്പെട്ടതാണ്. ഇതേ കാരണം കൊണ്ടാവാം ദളിത് ചിന്തകനും പഴയൊരു ജെ എന്‍ യു സമകാലികനുമായ ചന്ദ്രബാന്‍ പ്രസാദ് ഇംഗ്ലീഷിനെ ഒരു ദേവതയായി ആരാധിക്കാന്‍ ഉത്തര്‍പ്രദേശിലെ ബങ്ക ഗ്രാമത്തില്‍ ക്ഷേത്രം നിര്‍മിക്കാന്‍ മുന്‍കൈയെടുത്തത്.
ലോകത്തെവിടെയും ആത്മവിശ്വാസത്തോടെ യാത്ര ചെയ്യാനും ആശയവിനിമയം നടത്താനും സാധിച്ചത് പ്രധാനമായും ഇംഗ്ലീഷ് കാരണമാണ്. റഷ്യ, ഖസാഖിസ്ഥാന്‍ പോലുള്ള ഞാന്‍ സന്ദര്‍ശിച്ച ചില രാജ്യങ്ങള്‍ മാത്രമാണ് ഇക്കാര്യത്തില്‍ അപവാദം. എനിക്കറിയുന്ന ഭാഷകളില്‍ ഏറ്റവും എളുപ്പമുള്ള ഭാഷയും ഇംഗ്ലീഷ് തന്നെയാണ്. യുക്തിഭദ്രമായ എത്രയോ ആശയങ്ങള്‍ ആ ഭാഷയിലൂടെ വെളിച്ചം കണ്ടിട്ടുണ്ടെങ്കിലും ആന്തരികമായി ഏറ്റവും യുക്തിരഹിതമായ ഭാഷയാണ് ഇംഗ്ലീഷ്. Put എന്നെഴുതി പുട്ട് എന്ന് വായിക്കും. But എന്നെഴുതി ബട്ട് എന്ന് വായിക്കും. Debut എന്നെഴുതി ഡെയ്ബ്യു എന്ന് വായിക്കും. നിരവധി വാക്കുകളില്‍ പല അക്ഷരങ്ങളും "നിശ്ശബ്ദ'മാണ്. പിന്നെന്തിനാണ് അനാവശ്യമായ അക്ഷരങ്ങള്‍ കുത്തിത്തിരുകുന്നത് എന്ന് ചോദിച്ചാല്‍ ഉത്തരമില്ല. ഇത്രയേറെ യുക്തിരഹിതമായ ആ ഭാഷയിലെ വായനയാണ് യുക്തിഭദ്രമായി ചിന്തിക്കാന്‍ ഞാനടക്കം എത്രയോ പേരെ പരിശീലിപ്പിച്ചതെന്ന വസ്തുതയും രസകരമായ ഒരു വിപര്യായമാണ്. ഇംഗ്ലീഷിനെപ്പറ്റിയുള്ള ഈ രണ്ടധ്യായങ്ങള്‍ അവസാനിക്കുമ്പോള്‍ ഒരു കാര്യം കൂടി പറയുന്നത് ഉചിതമാണെന്നു തോന്നുന്നു. ഇംഗ്ലീഷ് ഭാഷയിലെ വിഖ്യാതരായ പല എഴുത്തുകാരും ആ ഭാഷ മാതൃഭാഷയായിട്ടുള്ളവരല്ല. ജോസഫ് കോണ്‍റാഡ്, വ്‌ളാദിമിര്‍ നബക്കോവ്, ഖലീല്‍ ജിബ്രാന്‍ പോലുള്ള മഹാസാഹിത്യകാരന്മാര്‍ പലരും ഇംഗ്ലീഷ് പില്‍ക്കാലത്തു പഠിച്ചെടുത്ത് അതില്‍ വിസ്മയകരമായ രചനകള്‍ നടത്തിയവരാണ്. പത്രപ്രവര്‍ത്തന - സാഹിത്യേതര മണ്ഡലത്തിലാണെങ്കില്‍ അത്തരമാളുകളുടെ എണ്ണം വളരെ കൂടുതലാണ്.
നമുക്ക് മൗലികമായെന്തെങ്കിലും പറയാനുണ്ടെങ്കില്‍ ഭാഷ വിനയത്തോടെ വഴങ്ങിത്തരുമെന്ന് യുവാല്‍ പറഞ്ഞത് ഞാന്‍ പൂര്‍ണമായി ശരിവച്ചു.
ഇന്ത്യയിലാണെങ്കില്‍ പ്രമുഖരായ മിക്ക എഴുത്തുകാരും ഇതേ വിഭാഗത്തില്‍ പെടുന്നു. ഇതെല്ലം കാണിക്കുന്നത് ഇംഗ്ലീഷ് ഒരു ബാലികേറാമലയാകേണ്ട ഒരു കാര്യവുമില്ലെന്നാണ്. വായനയിലൂടെയും ആത്മവിശ്വാസത്തോടെ സ്വയം പരിശീലിക്കുന്നതിലൂടെയും എളുപ്പത്തില്‍ സ്വായത്തമാക്കാവുന്ന ഒരു ഭാഷയാണ് ഇംഗ്ലീഷ്. പഞ്ചപുച്ഛമടക്കിയോ മലയാളിസഹജമായ പുച്ഛത്തോടെയോ അല്ല, സമകാലികലോകത്ത് അതിജീവനത്തിനു സഹായിക്കുന്ന, മാനസികോല്‍ക്കര്‍ഷത്തിനുള്ള ധാരാളം പുസ്തകങ്ങള്‍ ലഭ്യമായ ഒരു ഭാഷയാണതെന്ന ധാരണയോടെയാണ് അതിനെ സമീപിക്കേണ്ടത്. ഈയിടെ യുവാല്‍ നോഹ ഹരാരിയുമായി സംസാരിച്ചപ്പോള്‍ ഈ വിഷയം കടന്നു വന്നു. ഹീബ്രു മാതൃഭാഷയായ യുവാല്‍ തന്റെ മാസ്റ്റര്‍പീസായ "സാപ്പിയന്‍സ്' ആദ്യമെഴുതുന്നത് ഹീബ്രുവിലാണ്. പിന്നീടാണ് ഇംഗ്ലീഷ് തന്റെ എഴുത്തിന്റെ പ്രാഥമികഭാഷയായി അദ്ദേഹം തിരഞ്ഞെടുക്കുന്നത്. ഞങ്ങള്‍ ഇരുവരും തമ്മിലുള്ള ഈ ഭാഷാപരമായ സമാനത (യുവാലുമായി എന്നെ താരതമ്യം ചെയ്യുകയാണെന്ന് തെറ്റിദ്ധരിക്കല്ലേ) തമ്മിലുള്ള അപരിചിതത്വം മറികടക്കാന്‍ സംഭാഷണത്തിന്റെ തുടക്കത്തില്‍ സഹായിച്ചു. നമുക്ക് മൗലികമായെന്തെങ്കിലും പറയാനുണ്ടെങ്കില്‍ ഭാഷ വിനയത്തോടെ വഴങ്ങിത്തരുമെന്ന് യുവാല്‍ പറഞ്ഞത് ഞാന്‍ പൂര്‍ണമായി ശരിവച്ചു.
Radhakrishnan Nair
13 Jun 2020, 09:56 PM
"ഭാഷ ഒരുപകരണമാണ്. വിശാലമായ അര്‍ത്ഥത്തില്‍ നമുക്കറിയുന്ന ഓരോ ഭാഷയും നമ്മില്‍ നിന്ന് ലോകത്തിലേക്ക് തുറക്കുന്ന, കാറ്റും വെളിച്ചവും കൊണ്ട് വരുന്ന, ജനവാതിലുകളാണ്." Well said. I think these two chapters (2&3) should be made compulsory reading for our high school students.
ഷഫീക്ക് മുസ്തഫ
8 Jun 2020, 08:22 PM
മികച്ച വായനാനുഭവം. >>"ഭാഷാലാളിത്യത്തെക്കുറിച്ചുള്ള സാമാന്യബോധം ഒരര്‍ത്ഥത്തില്‍ ധൈഷണികതാവിരോധത്തിന്റ (Anti-intellectualism) പ്രാഥമികപ്രതിഫലനമാണെന്നും.."<< ഈ വാദത്തെ അട്ടിമറിക്കുന്നതാണ് താങ്കളോടൊപ്പം നിൽക്കുന്ന ഹരാരിയുടെ സാപ്പിയൻസ്. അത്യാവശ്യം കനമുള്ളതും കനപ്പെട്ടതുമായ പുസ്തകം. വെറും പത്താം ക്ലാസ്സ് ഇംഗ്ലീഷ് മാത്രമുള്ള ആൾക്കുപോലും അനായാസമായി വായിച്ചുപോകാവുന്ന പുസ്തകമാണത്. അതിൽ ചരിത്രവും സയൻസും ഫിലോസഫിയുമെല്ലാം സമ്മേളിച്ചിരിക്കുന്നു. അതേസമയം സംജ്ഞാബാഹുല്യം കൊണ്ട് വായനക്കാരനെ വലയ്ക്കുന്നുമില്ല.
K G Udayakumar
8 Jun 2020, 08:19 AM
Expecting more such writings.
PJJ Antony
7 Jun 2020, 10:32 PM
Interesting reading. I too had gone through the same experience. I did my schooling in Malayalam, never been to any prestigious universities like JNU but managed to write in English and got published. Attractive remuneration is one reason to write in English.
Shivaji
7 Jun 2020, 05:10 PM
I could identify with the author's journey in negotiating with English language and internalizing it one's own terms. Good to read such contemporary biographical experiences, that relates to identity and internal journies of becoming.
മജീദ്
7 Jun 2020, 04:23 PM
നല്ല അനുഭവം
Murti
7 Jun 2020, 03:57 PM
There is a live flow in this write-up , yet I love your English
Ubaidu Rahiman M
7 Jun 2020, 03:18 PM
മൂന്ന് ഭാഗങ്ങളും മികച്ച വായനാനുഭവം നൽകുന്നു. അഭിനന്ദനങ്ങൾ, സാർ.
ഷമീർ കെ എസ്
7 Jun 2020, 03:04 PM
അടുത്ത ഒരു കൂട്ടുകാരനോട് എന്റെ ആഗ്രഹങ്ങൾ തുറന്നു പറഞ്ഞ ശേഷം അവൻ എന്റെ നന്മ ഉദ്ദേശിച്ചു അനുഭവത്തിന്റെ വെളിച്ചത്തിൽ മറുപടി തന്നാൽ എങ്ങിനെയിരിക്കുമോ അതായിട്ടാണ് ഈ കുറിപ്പ് എനിക്ക് അനുഭവപ്പെട്ടത്. ഇംഗ്ലീഷ് ഭാഷാ പഠനത്തിൽ തുടക്കക്കാരനായ എനിക്ക് എന്തു കൊണ്ടും വലിയ അളവോളം പ്രോത്സാഹനാമാണ് ഇ അനുഭക്കുറിപ്പ്. ഇത് തയ്യാറാക്കിയ ഷാജഹാൻ ഇക്കാക്കും ട്രൂ കോപ്പിയുടെ അണിറ പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ നന്ദി
ഷാജഹാന്‍ മാടമ്പാട്ട്
Jan 08, 2021
20 Minutes Watch
വിനീത വെള്ളിമന
Jan 07, 2021
6 Minutes Read
യമ
Dec 26, 2020
3 Minutes Read
മനീഷ് നാരായണന്‍
Dec 25, 2020
5 Minutes Read
സാജിദ് ചെറുവാടി
17 Jul 2020, 09:04 PM
ഭാഷ വൈയക്തികമായ ഒരു അനുഭവമായി തീരുന്നത് അനിർവചനീയ അനുഭൂതിയാണ്. സാമൂഹിക സാംസ്കാരിക ദേശ കാല പരിമിതികൾക്കപ്പുറം ഭാഷയെ സ്വാംശീകരിക്കാനും ഫലഭൂഷ്ടമായ ഭാഷാ മണ്ണിലേക്ക് വേരുകൾ ആഴ്ത്തി സ്വത്വത്തെ തഴച്ചുവളരുവാൻ തൻ്റെ പരിമിതിക്കള ഊർജ്ജ സ്രോതസ്സുകളാക്കുകയും ചെയ്ത കലഹക്കാരൻ വല്ലാതെ ഭ്രമിപ്പിക്കുന്നു... സ്നേഹാദരം