വംശീയതയില്‍ തൊടാന്‍
ധൈര്യമുണ്ടോ
ബൈഡനും കമലയ്ക്കും?
വംശീയതയില്‍ തൊടാന്‍ ധൈര്യമുണ്ടോ ബൈഡനും കമലയ്ക്കും?
യു.എസ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് നോമിനികളായ ജോ ബൈഡനും, കമല ഹാരിസും പൊലീസിനോടും ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയോടും പാലിക്കുന്ന മൃദുസമീപനം റാഡിക്കല്‍ ലെഫ്റ്റ് കൂട്ടായ്മകളിലും മുന്നേറ്റങ്ങളിലും വിമര്‍ശന വിധേയമായിരുന്നു. ജോ ബൈഡൻ അടുത്ത പ്രസിഡൻറാകുമെന്ന സൂചനകൾക്കിടെ വംശീയാതിക്രമങ്ങൾക്കെതിരായ ഭരണകൂട നിലപാട് പരിശോധിക്കുകയാണ് യു.എസില്‍നിന്ന് ശില്‍പ സതീഷ്
28 Aug 2020, 02:59 PM
‘‘അവരെന്റെ മകനെ വെടിവെച്ചു... ഏഴു തവണ... ഏഴു തവണ.. ഏഴു തവണ... അവന്റെ ജീവിതത്തിന് ഒരു വിലയും ഇല്ലേ? ഉണ്ട്, എന്റെ മകന്റെ ജീവന് വിലയുണ്ട്...അവനൊരു മനുഷ്യനാണ്.. അവന്റെ ജീവന് വിലയുണ്ട്..''
വിസ്‌കോന്‍സിനിലെ കെനോഷാ എന്ന നഗരത്തില്‍ കഴിഞ്ഞ ദിവസം പൊലീസിന്റെ വെടിയേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുന്ന ജേക്കബ് ബ്ലേക് ജൂനിയറിന്റെ അച്ഛന്‍ വിങ്ങലോടെ മാധ്യമങ്ങളോട് പറഞ്ഞ വാക്കുകള്‍. രണ്ടു വ്യക്തികള്‍ തമ്മിലുളള തര്‍ക്കം പരിഹരിക്കാന്‍ ശ്രമിച്ച ജേക്കബിനുനേരെ സംഭവ സ്ഥലത്തെത്തിയ കെനോഷാ പൊലീസ് ഉദ്യോഗസ്ഥനായ റസ്റ്റെന്‍ ഷെസ്‌കി വെടിവെക്കുകയായിരുന്നു. ജേക്കബ് ബ്ലേക് എന്ന 29 കാരന്‍, കാറില്‍ ഇരിക്കുകയായിരുന്ന തന്റെ മൂന്നു മക്കളുടെ കണ്‍മുന്നില്‍ വെടിയേറ്റുവീണു. സുഷുമ്‌നാനാഡിക്ക് ഗുരുതര പരിക്കേറ്റ്, അരക്കുകീഴെ തളര്‍ന്ന ജേക്കബിനെ കൈ വിലങ്ങണിയിച്ചാണ് ആശുപത്രിയില്‍ കിടത്തിയിരിക്കുന്നത് എന്നും അച്ഛന്‍ പറഞ്ഞു.

വംശീയ വിവേചനങ്ങള്‍ക്കും, പൊലീസ് നടത്തുന്ന വംശീയ കൊലപാതകങ്ങള്‍ക്കും എതിരെ അമേരിക്കയില്‍ മൂന്നു മാസമായി നടന്ന സമരങ്ങളുടെ പശ്ചാത്തലത്തില്‍, ആവര്‍ത്തിക്കുന്ന ഇത്തരം പൊലീസ് അതിക്രമങ്ങള്‍ വിരല്‍ ചൂണ്ടുന്നത് വ്യവസ്ഥാപിതമായ മാറ്റങ്ങളുടെ അഭാവം ആണ്. അമേരിക്കയില്‍ തുടങ്ങി, ലോകം മുഴുവന്‍ പടര്‍ന്നു പന്തലിച്ച ‘ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍' മുന്നേറ്റങ്ങള്‍ ഉയര്‍ത്തിക്കാട്ടിയ വിഷയങ്ങളോട് പ്രതികരിക്കാനോ, ശക്തമായി ഇടപെടുവാനോ ഭരണകൂടം കാണിക്കുന്ന വിമുഖത ഇവിടെ വ്യക്തമാണ്. ചരിത്രപരമായ തെറ്റുകള്‍ക്കുമേല്‍ തെറ്റുകള്‍ അടുക്കിവെച്ച് മുന്നേറുന്ന അമേരിക്കന്‍ സമൂഹത്തില്‍ അന്തര്‍ലീനമായ വെറുപ്പിന്റെ രാഷ്ട്രീയത്തെ ഇത് തുറന്നുകാട്ടുന്നു.
വംശീയ പൊലീസ്
ജേക്കബ് ബ്ലെയ്ക്കിനുനേരെ വെടി ഉതിര്‍ത്തതില്‍ പ്രതിഷേധിച്ച് കെനോഷായില്‍ നടന്ന സമരങ്ങള്‍ നിയന്ത്രിക്കാന്‍ എത്തിയ പൊലീസ് സേനാംഗങ്ങള്‍ ‘ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍' മുന്നേറ്റ പ്രവര്‍ത്തകരെ തുരത്തി ഓടിച്ചപ്പോള്‍, അതേ തെരുവിന്റെ ഒരു വശത്ത് അണിനിരന്ന വലതുപക്ഷ, വൈറ്റ് സുപ്രിമസിസ്റ്റ് സംഘങ്ങള്‍ അഭിനന്ദിച്ചും, കുടിക്കാന്‍ വെള്ളം നല്‍കിയും കൂറ് കാണിച്ചു. പൊലീസ് സേനയില്‍ തീവ്ര വലതുപക്ഷ സംഘങ്ങളും, വൈറ്റ് സുപ്രിമസിസ്റ്റ് അംഗങ്ങളും വര്‍ദ്ധിക്കുന്നു എന്ന വാദം ശരി വെക്കുന്നതാണ് കെനോഷായില്‍ അരങ്ങേറിയ രംഗങ്ങള്‍.
കൈല്‍ റിട്ടണ്‍ഹൗസ് എന്ന 17 കാരന്‍, പൊലീസിനെതിരെ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തുകൊണ്ടിരുന്നവര്‍ക്കുനേരെ വെടിയുതിര്‍ത്തു. നിയമവിരുദ്ധമായി കൈയ്യില്‍ കരുതിയ എ.കെ 47 തോക്ക് കൊണ്ടാണ് കൈല്‍ രണ്ടുപേരെ കൊല്ലുകയും, ഒരാളെ പരിക്കേല്‍പ്പിക്കുകയും ചെയ്തത്. എന്നാല്‍ പൊലീസിനുമുന്നില്‍ നടന്ന ഈ സംഭവത്തിനുശേഷം കൈലിന് അനായാസേന അവിടുന്ന് കടക്കാന്‍ സാധിച്ചു, കൈലിനുനേരെ തിരിഞ്ഞ പ്രതിഷേധക്കാരില്‍ നിന്ന് രക്ഷ നേടാന്‍ പൊലീസിന്റെ അടുക്കലേക്ക് അയാള്‍ ഓടി. എന്തുകൊണ്ട് ജേക്കബ് ബ്ലേക്കിനെ വെടിവെച്ച പൊലീസ്, കൈല്‍ റിട്ടേണ്‍ഹൗസിനു നേരെ വെടി ഉതിര്‍ക്കാഞ്ഞത്?
വെളുത്ത വര്‍ഗക്കാര്‍ ആയുധം കൈയ്യിലേന്തിയാല്‍ പോലും അപകടകാരികളായി അമേരിക്കന്‍ പൊലീസിന് തോന്നാത്തത് എന്തുകൊണ്ടാകും? അവരെ മാത്രം മനുഷ്യരായി പരിഗണിക്കാന്‍ പൊലീസിനെ പ്രേരിപ്പിക്കുന്നത് എന്താണ്? മാരകമായ ഒരു ആയുധം കൈയ്യില്‍ കരുതിയ കൈല്‍ എന്ന 17 വയസ്സുകാരനും, നിരായുധനായ ജേക്കബ് ബ്ലേകും പൊലീസിന് വ്യത്യസ്തരാകുന്നത് നിറത്തിന്റെ, വംശത്തിന്റെ പേരിലാണ്.
അമേരിക്കന്‍ സമൂഹത്തില്‍ ചരിത്രപരമായ വംശീയ വിവേചനം ആഴത്തില്‍ വേരോടിയിട്ടുണ്ട്. ഉപരിപ്ലവമായ മാറ്റങ്ങള്‍ ഈ വിദ്വേഷത്തിലൂന്നിയ, മേധാവിത്വ മനോഭാവത്തില്‍ അധിഷ്ടിതമായ സമൂഹത്തെ, അതിലെ നിര്‍മിതികളെ, നയങ്ങളെ മാറ്റില്ല എന്നും പൗരവകാശ നേതാക്കൾ ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ടുതന്നെയാണ് ‘ഡീഫണ്ട് ദി പൊലീസ്' എന്ന ആവശ്യത്തിന് അമേരിക്കന്‍ പശ്ചാത്തലത്തില്‍ പ്രാധാന്യം കൂടുന്നത്. കാരണം, കുറ്റകൃത്യം തടയുന്നതിലുപരി ആഫ്രിക്കന്‍ അമേരിക്കന്‍ മനുഷ്യരെ നിയന്ത്രിക്കാനും, തടവിലാക്കാനും, അടിച്ചമര്‍ത്താനും മാത്രമുള്ള ഉപകരണമായി പൊലീസും, നിയമവ്യവസ്ഥയും, തടവറകളും മാറുന്നതായി കാണാന്‍ കഴിയും. വൈറ്റ് പ്രോപ്പര്‍ട്ടിയും സുപ്രീമസിയും സംരക്ഷിക്കാന്‍ തുടങ്ങിയ പൊലീസ് ഇന്നും ആ കൃത്യം ഭംഗിയായി നിര്‍വഹിക്കുന്നു.

1970 കളില്‍ അമേരിക്കയില്‍ അരങ്ങേറിയ ‘വാര്‍ ഓൺ ഡ്രഗ്‌സ്' ഇതിന് ഉത്തമ ഉദാഹരണമാണ്. ഇത്തരം നിയമ നിര്‍മിതികള്‍ അറിഞ്ഞോ അറിയാതെയോ ലക്ഷ്യം വെച്ചത് ആഫ്രിക്കന്‍ അമേരിക്കന്‍ ജനസമൂഹത്തെ ക്രമാതീതമായി തുറങ്കിലടക്കുകയും, പാര്‍ശ്വവല്‍ക്കരിക്കുകയും ചെയ്യുക എന്നതിനായിരുന്നു.
ക്രാക്ക് കൊക്കൈയ്‌നും പൗഡര്‍ കൊക്കൈയ്‌നും
ഡ്രഗ്‌സ് ഉപയോഗത്തില്‍ ഏതാണ്ട് ഒരുപോലെ നിന്ന വൈറ്റ് അമേരിക്കക്കാരും, ബ്ലാക്ക് അമേരിക്കക്കാരും പക്ഷേ, ശിക്ഷയുടെ കാര്യത്തില്‍ ആ അനുപാതം നിലനിര്‍ത്തിയില്ല. മയക്കുമരുന്ന് കൈയ്യില്‍ വെച്ചതിന് ബ്ലാക്ക് അമേരിക്കന്‍ ജനത ക്രമാതീതമായി ജയിലിലടക്കപ്പെട്ടു. കൊക്കൈയ്ന്‍ കൈവശം വെക്കുന്ന ശിക്ഷ തീരുമാനിക്കുന്നതില്‍ ‘ക്രാക്ക് കൊക്കൈയ്‌നും' ‘പൗഡര്‍ കൊക്കൈയ്‌നും' തമ്മിലുള്ള അന്തരം ഇതിന് ആക്കം കൂട്ടി. ബ്ലാക്ക് അമേരിക്കക്കാര്‍ കൂടുതല്‍ ഉപയോഗിക്കുന്ന ക്രാക്ക് കൊക്കൈയ്ന്‍ അഞ്ച് മില്ലീഗ്രാം കൈയ്യില്‍ വെച്ചാല്‍ അഞ്ചുവര്‍ഷമാണ് തടവ്, വെള്ളക്കാര്‍ കൂടുതല്‍ ഉപയോഗിക്കുന്ന പൗഡര്‍ കൊക്കൈയ്‌ന് ഈ അളവ് 500 മില്ലീഗ്രാം ആയി. ഒരുപക്ഷേ നിയമങ്ങള്‍ എങ്ങനെ പക്ഷപാതപരമായി നിര്‍മിക്കാം എന്നും, നിയമ നിര്‍മിതിയില്‍ വംശീയ മൂല്യബോധങ്ങള്‍ എങ്ങനെ കടന്നുകൂടുന്നു എന്നും ഇത് കാട്ടിത്തരുന്നു.

അമേരിക്കന്‍ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥ അമേരിക്കന്‍ ചരിത്രവുമായി എങ്ങനെ ഇഴപിണഞ്ഞു കിടക്കുന്നു എന്ന് ഏവ ഡുവെര്‍നെ (Ava DuVernay) 13-th എന്ന ഡോകുമെന്ററിയില്‍ കാണിച്ചുതരുന്നുണ്ട്. അടിമത്തത്തില്‍ നിന്ന് എല്ലാ ജനങ്ങളെയും മോചിപ്പിച്ച് 1865ല്‍ പുറത്തിറക്കിയതാണ് അമേരിക്കന്‍ ഭരണഘടനയുടെ 13ാം ഭേദഗതി. എന്നാല്‍ അടിമത്തം നിരോധിച്ചശേഷവും നിയമനിര്‍മിതിയിലൂടെ ആഫ്രിക്കന്‍ അമേരിക്കന്‍ ജനതയെ സ്വാതന്ത്ര്യത്തില്‍ നിന്നും, രാഷ്ട്രീയ പങ്കാളിത്തത്തില്‍ നിന്നും എങ്ങനെ അകറ്റി നിര്‍ത്തി എന്ന് ഡുവേര്‍നെ കാട്ടിത്തരുന്നു. ചെറിയ തെറ്റുകളെ ക്രിമിനല്‍വല്‍ക്കരിച്ച് ആഫ്രിക്കന്‍ അമേരിക്കന്‍ ജനതയെ വീണ്ടും ജയിലിലടയ്ക്കുന്ന അനേകം സന്ദര്‍ഭങ്ങളും, ജിം ക്രോ (Jim Crow) ഉള്‍പ്പടെയുള്ള നിയമങ്ങളും നിറഞ്ഞതാണ് ആ ചരിത്രം. ലോക ജനസംഖ്യയുടെ അഞ്ച് ശതമാനം മാത്രമേ അമേരിക്കയിലുള്ളൂ എങ്കിലും, ലോകത്താകമാനം ജയിലില്‍ കഴിയുന്ന വ്യക്തികളില്‍ 25 ശതമാനവും നോര്‍ത്ത് അമേരിക്കയിലാണ്, അതില്‍ ബ്ലാക്ക് അമേരിക്കന്‍ തടവുകാരുടെ എണ്ണം ആനുപാതികമായി വളരെ കൂടുതലുമാണ്. ഇത്തരത്തില്‍ നിയമങ്ങള്‍ നിര്‍മിച്ച്, കൂട്ടമായി ജനങ്ങളെ തടവിലടക്കുന്നത് (mass incarceration) അടിമത്തത്തിന്റെ തുടര്‍ച്ചയാണ് എന്നു ഈ ഡോക്യുമെന്ററി വാദിക്കുന്നു.

ഈ ചരിത്രത്തെ പ്രതിസ്ഥാനത്ത് നിര്‍ത്തിയാണ് സമകാലിക അബോളീഷന്‍ (abolition), ‘ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍' മുന്നേറ്റങ്ങള്‍ ജയിലുകള്‍ പൂട്ടാനും, പൊലീസിന് നല്‍കുന്ന പണം വെട്ടിച്ചുരുക്കി, അത് മറ്റ് സാമൂഹ്യ നന്മയക്കായുള്ള പ്രവൃത്തികള്‍ക്ക് ചെലവാക്കാനും ആഹ്വാനം ചെയ്യുന്നത്. അമേരിക്കയില്‍ കോവിഡ് പടര്‍ന്നു പിടിച്ചപ്പോള്‍, പ്ലാസ്റ്റിക് കവര്‍ കെട്ടി രോഗികളെ പരിചരിച്ച നഴ്‌സുമാരെ കണ്ട ലോകം, ‘ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍' പ്രതിഷേധം തടയാന്‍ റയട്ട് ഗിയര്‍ വെച്ച് തെരുവിലിറങ്ങിയ പൊലീസുകാരെയും പട്ടാളക്കാരെയും കണ്ട് ഞെട്ടി. ചില കണക്കുകള്‍ പ്രകാരം ഒരു പോലീസുകാരനെ റയട്ട് ഗിയര്‍ അണിയിക്കുന്ന തുകക്ക് 31 നഴ്‌സുമാര്‍ക്ക് പി.പി.ഇ കൊടുക്കാം. എന്നാല്‍ മറ്റെല്ലാ അവശ്യമേഖലകളിയും അനായാസേന ഫണ്ട് വെട്ടിച്ചുരുക്കുന്ന അമേരിക്കന്‍ വ്യവസ്ഥയില്‍ പൊലീസിന് ഫണ്ടിംഗ് കുറക്കുന്നതിനോട് എതിര്‍പ്പുണ്ട്.
‘ഞാന്‍ ക്ഷുഭിതയാണ്, എനിക്ക് നിങ്ങളുടെ സഹതാപം വേണ്ട'
അമേരിക്കയിൽ പുതിയ ഭരണകൂടം നിലവിൽ വരുന്ന സാഹചര്യത്തിൽ കെനോഷായിലെ സംഭവങ്ങളും പൊലീസിന്റെ വംശീയാതിക്രമങ്ങളും വീണ്ടും ചര്‍ച്ചകളില്‍ സജീവമാകും എന്നു കരുതാം. പ്രതീക്ഷിച്ചപോലെ, വലതുപക്ഷ മുന്നേറ്റങ്ങളും, മാധ്യമങ്ങളും കെനോഷയില്‍ വെടിയുതിര്‍ത്ത കൈല്‍ റിട്ടേണ്‍ഹൗസിന് നല്‍കുന്നത് വീരപരിവേഷമാണ്. വംശീയതയില്‍ തൊടാതെ, റിപ്പബ്ലിക്കന്‍ കോണവേഷനില്‍ വൈസ് പ്രസിഡന്റ് പെന്‍സ് പറഞ്ഞത് ഇതൊരു ക്രമസമാധാന പ്രശ്‌നമാണെന്നും, തെരുവില്‍ അക്രമാസക്തരായി പ്രതിഷേധിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും എന്നുമാണ്.

ഡെമോക്രാറ്റ് നോമിനികളായ ജോ ബൈഡനും, കമല ഹാരിസും പൊലീസിനോടും ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയോടും പാലിക്കുന്ന മൃദുസമീപനം ഈ പശ്ചാത്തലത്തില്‍ റാഡിക്കല്‍ ലെഫ്റ്റ് കൂട്ടായ്മകളിലും മുന്നേറ്റങ്ങളിലും ശക്തമായി വിമര്‍ശന വിധേയമാകുന്നുണ്ട്. എന്നാല്‍ അത് മുഖ്യധാരാ ലിബറല്‍ വോട്ടര്‍മാര്‍ക്കിടയില്‍ എന്തെങ്കിലും മാറ്റം ഉണ്ടാക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. ഇരു പാര്‍ട്ടികളും പൊലീസ് സേന പുനഃസംഘടനയില്‍ ശക്തമായ, വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ വിസമ്മതിക്കുന്ന ഈ കാലഘട്ടത്തില്‍, ജേക്കബ് ബ്ലെയ്ക്കിന്റെ സഹോദരിയും, ബ്ലാക്ക് ഹിസ്റ്ററി മൈനറും ആയ ലെറ്റേട്ര വിട്മാന്‍ (Letetra Widman) പറഞ്ഞ വാക്കുകള്‍ ഓര്‍ത്ത് അവസാനിപ്പിക്കാം: ‘‘എനിക്ക് നിങ്ങളുടെ മാപ്പ് വേണ്ട. ഇത് എന്റെ കുടുംബത്തില്‍ സംഭവിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. എമെറ്റ് ടില്‍ (Emmett Till-1955 ആഗസ്റ്റ് 28ന് അതിക്രൂരമായി കൊല്ലപ്പെട്ട 14 കാരനായ ആഫ്രിക്കന്‍ അമേരിക്കന്‍), ഫിലന്‍ഡോ (Philando Castile- 2016 ജൂലൈ ആറിന് പൊലീസിന്റെ വെടിയേറ്റുമരിച്ച 34 കാരനായ ആഫ്രിക്കന്‍ അമേരിക്കന്‍), സാന്ദ്ര (Sandra Bland- 2015 ജൂലൈ 13ന് ജയിലില്‍ തൂങ്ങിമരിച്ചതായി കണ്ടെത്തിയ 28 കാരിയായ ആഫ്രിക്കന്‍ അമേരിക്കന്‍ യുവതി) ഇവരെല്ലാം എന്റെ കുടുംബമാണ്. എനിക്കു ദുഃഖമില്ല. ഞാന്‍ ഒരു തുള്ളി കണ്ണീര്‍ പൊഴിച്ചിട്ടില്ല. എന്നെപ്പോലുള്ളവരെ പൊലീസ് കൊല്ലുന്നത് വര്‍ഷങ്ങളായി ഞാന്‍ കാണുന്നു. ഞാന്‍ ഈ ഭൂമിയില്‍ ജീവിച്ച 30 വര്‍ഷവും, അതിനും എത്രയോ മുമ്പും ഇത് നടന്നുപോരുന്നു. എന്റെ മനസ്സ് മരവിച്ചു പോയിരിക്കുന്നു. ഞാന്‍ ക്ഷുഭിതയാണ്. എനിക്ക് നിങ്ങളുടെ സഹതാപം വേണ്ട. എനിക്കു വേണ്ടത് മാറ്റം ആണ്.''
Reference
https://www.yahoo.com/lifestyle/one-police-officers-riot-gear-153434349.html
https://www.theguardian.com/us-news/video/2020/aug/26/family-of-jacob-blake-say-he-is-paralysed-after-police-shooting-video
https://www.latimes.com/entertainment-arts/tv/story/2020-08-27/jacob-blake-shooting-trevor-noah-daily-show
https://www.aljazeera.com/news/2020/08/teenager-kyle-rittenhouse-arrested-charged-kenosha-shootings-200826180242065.html
https://edition.cnn.com/2020/08/27/us/kenosha-wisconsin-shooting-suspect/index.html
https://www.youtube.com/watch?v=krfcq5pF8u8
https://www.npr.org/2016/12/17/505996792/documentary-13th-argues-mass-incarceration-is-an-extension-of-slavery
https://edition.cnn.com/2020/08/27/politics/mike-pence-commencement-speech-kenosha/index.html
https://www.theguardian.com/us-news/2020/aug/27/white-supremacists-militias-infiltrate-us-police-report
https://www.brennancenter.org/our-work/research-reports/hidden-plain-sight-racism-white-supremacy-and-far-right-militancy-law
(2020 ആഗസ്റ്റ് 28ന് പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ എഡിറ്റഡ് വേഷൻ)
മുഹമ്മദ് ഫാസില്‍
Feb 27, 2021
9 minutes read
ഷാജഹാന്‍ മാടമ്പാട്ട്
Jan 08, 2021
20 Minutes Watch
കെ.എം. സീതി
Nov 09, 2020
9 Minutes Read
കമല്‍റാം സജീവ്
Nov 03, 2020
12 Minutes Read
കെ.എം. സീതി
Nov 01, 2020
5 minute read
RP
21 Feb 2021, 06:59 AM
Good one.