കാലാവസ്ഥാ ഉച്ചകോടിയിൽനിന്ന്
വിപ്ലവം പ്രതീക്ഷിക്കുന്നത്
മണ്ടത്തരമാണ്
കാലാവസ്ഥാ ഉച്ചകോടിയിൽനിന്ന് വിപ്ലവം പ്രതീക്ഷിക്കുന്നത് മണ്ടത്തരമാണ്
കഴിഞ്ഞ കാലാവസ്ഥാ ഉച്ചകോടികളിലെടുത്ത തീരുമാനങ്ങളില്‍നിന്ന് ഒട്ടും വ്യത്യസ്തമല്ല ഇത്തവണയും. ഉച്ചകോടി നടന്ന സമയമത്രയും കാലാവസ്ഥാ വ്യതിയാനത്തെ മാധ്യമങ്ങളില്‍ നിറയ്ക്കാന്‍ സാധിച്ചു, ജനങ്ങളെ കൂടുതല്‍ ചര്‍ച്ചകളിലേക്ക് കൊണ്ടുവരാന്‍ സാധിച്ചു എന്നത് ഒരു വിജയമാണെങ്കില്‍ അങ്ങനെ കാണാം. മൂലധന വ്യവസ്ഥ നിലനിര്‍ത്താന്‍ നടത്തുന്ന മറ്റേതൊരു പ്രഹസനവും പോലെ മാത്രമേ ഇതിനെയും കാണേണ്ടതുള്ളൂ
29 Nov 2022, 06:12 PM
കാലാവസ്ഥാ ഉച്ചകോടിയുടെ പ്രധാന തീരുമാനങ്ങൾ പരിശോധിക്കുകയും, അവയെ വിമാര്‍ശനാത്മകമായി ചര്‍ച്ചയ്ക്ക് വിധേയമാക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തിലാണ് ഈ ലേഖനം എഴുതാനിരുന്നത്. പക്ഷേ, ഷറം അല്‍ ഷെയ്ഖ് എന്ന ഈജിപ്ഷ്യന്‍ പട്ടണത്തെ കുറിച്ച് കുറിക്കുമ്പോളൊക്കെ മനസ്സ് പറന്നത് 2010-ല്‍ ഈജിപ്ഷ്യന്‍ തെരുവുകളെ പ്രകമ്പനം കൊള്ളിച്ച ഈജിപ്ഷ്യന്‍ വിപ്ലവം എന്നറിയപ്പെട്ട ജനകീയ മുന്നേറ്റമാണ്.
അറബ് വസന്തമെന്ന് (Arab Spring) ലോകമെങ്ങും അറിയപ്പെട്ട ജനകീയ മുന്നേറ്റങ്ങളുടെ ഭാഗമായി തഹിറിര്‍ ചതുരത്തില്‍ (Tahrir Square) അണിനിരന്ന ലക്ഷോപലക്ഷം മനുഷ്യര്‍ ഏകാധിപത്യത്തിലൂന്നിയതും മനുഷ്യത്വവിരുദ്ധവുമായ ഹുസ്നി മുബാറക് സര്‍ക്കാരിനെതിരെ അഴിച്ചുവിട്ട ശക്തമായ സമരങ്ങളാണ് ഈജിപ്ഷ്യന്‍ വിപ്ലവം എന്നറിയപ്പെട്ടത് (Egyptian Revolution). വിപ്ലവകരമായ ഈ മുന്നേറ്റത്തിന് മുബാറക് സര്‍ക്കാരിനെ ഭരണത്തില്‍നിന്ന് പുറത്താക്കാന്‍ കഴിഞ്ഞെങ്കിലും ഭരണകൈമാറ്റത്തിന് നേതൃത്വം കൊടുക്കാനോ, ഭരണത്തില്‍ പങ്കാളിത്തം വഹിക്കാനുള്ള പദ്ധതികള്‍ മെനയാനോ, അതിനുശേഷം അധികാരത്തില്‍ വന്ന ശക്തികള്‍ ജനാധിപത്യം പുലര്‍ത്തും എന്നുറപ്പിക്കാനോ സാധിച്ചില്ല. വിപ്ലവത്തിനുശേഷം അധികാരം ഏറ്റെടുക്കുന്നില്ല എന്നു തീരുമാനിച്ച വിപ്ലവകാരികള്‍ അത് പട്ടാളത്തിന് വിട്ടു നല്കി. ശേഷം ചരിത്രം.

ഒരു തോറ്റ വിപ്ലവമായി മാധ്യമങ്ങള്‍ വിലയിരുത്തിയ ഈ സമരനേതാക്കള്‍ക്കു പിന്നീട് നേരിടേണ്ടി വന്നത് കടുത്ത അടിച്ചമര്‍ത്തലുകലാണ്. സമരത്തിന്റെ മുന്‍നിര പോരാളികളില്‍ ഭൂരിഭാഗവും സര്‍ക്കാര്‍ നിരീക്ഷണത്തിലായി, മറ്റ് പലരെയും തടവിലാക്കി, ഒരുപാടുപേര്‍ക്ക് നാടുതന്നെ വിടേണ്ടിവന്നു. അതി ക്രൂരമായി സാമൂഹ്യ പ്രവര്‍ത്തകരെ, മുന്നേറ്റങ്ങളെ, ആക്റ്റിവിസ്റ്റുകളെ നിശ്ശബ്ദരാക്കുക എന്ന നയമാണ് ഈജിപ്തില്‍ ഇന്ന് നടപ്പിലാക്കി വരുന്നത്. ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ കാലാവസ്ഥാ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തും, സ്വദേശീയരായ സംഘടനകള്‍ക്ക് പങ്കാളിത്തം നിഷേധിച്ചും ജനാധിപത്യത്തോടുള്ള പ്രതിബദ്ധത ഈജിപ്ത് ഭരണകൂടം കാണിച്ചു. ഈ വര്‍ത്തമാന-ചരിത്ര പശ്ചാത്തലത്തില്‍ വേണം ഈജിപ്തില്‍ അരങ്ങേറിയ COP-27 ഉച്ചകോടിയെ മനസിലാക്കാനും വിലയിരുത്താനും.
പുറംലോകം കാണാത്ത ഒരു കത്ത്
ഈജിപ്ഷ്യന്‍ വിപ്ലവം എന്ന് മാധ്യമങ്ങള്‍ വിളിച്ച 2010 ലെ മുന്നേറ്റത്തിന്റെ അമരത്തുനിന്ന യുവ നേതാക്കളില്‍ ഒരാളായ അബ്ദെൽ ഫത്ത (Abd El-Fattah) കാലാവസ്ഥാ ഉച്ചകോടിക്ക് മുന്നോടിയായി ജയിലില്‍ നിന്നെഴുതിയ കത്ത് എവിടെയുമെത്താതെ അപ്രത്യക്ഷമായി. പാക്കിസ്ഥാനെ ഉലച്ച പ്രളയത്തെ മുന്‍നിര്‍ത്തി ആഗോളതാപനത്തെ കുറിച്ച് അദ്ദേഹം എഴുതിയ കത്തില്‍ സര്‍ക്കാരിനെയോ രാജ്യത്തെയോ പോലും പരാമര്‍ശിക്കാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നു, എന്നിട്ടും അത് പുറംലോകം കണ്ടില്ല എന്ന് ദ ഗാർഡിയൻ റിപ്പോര്‍ട്ട് ചെയ്യുന്നു. മനുഷ്യാവകാശ നിഷേധങ്ങള്‍ കൊണ്ട് കറ പറ്റിയ ഒരു രാഷ്ട്രത്തെ തുണി കൊണ്ട് മറയ്ക്കുന്നതിനുതുല്യവും വിരോധഭാസപരവുമായിരുന്നു അവിടെ സംഘടിപ്പിക്കപ്പെട്ട ഉച്ചകോടിയിലുയര്‍ന്ന ചര്‍ച്ചകളില്‍ നിരന്തരം കടന്നുവന്ന നീതി, തുല്യത, ചരിത്രപരമായ കടമകള്‍ തുടങ്ങിയ പദങ്ങള്‍. കടന്നുപോയ ഉച്ചകോടികള്‍ പോലെ തന്നെ സാമൂഹ്യ- രാഷ്ട്രീയ സാഹചര്യങ്ങളെ കാലാവസ്ഥാ ഉടമ്പടികള്‍ വെറും പശ്ചാത്തലം മാത്രമായി എങ്ങനെ കാണുന്നു എന്നതിന്റെ കൃത്യമായ ഉദാഹരണമായി ഇതിനെ വിലയിരുത്താം.

ഈ സാഹചര്യങ്ങള്‍ മുന്‍നിരത്തി COP-27 ഉച്ചകോടിയിലെടുത്ത പ്രധാന തീരുമാനങ്ങളെ വിലയിരുത്താം. കാര്‍ബണ്‍ ബഹിര്‍ഗരണം 1.5 ഡിഗ്രിയിൽ നിര്‍ത്തുന്നതിനെ കുറിച്ച് ധാരാളം ചര്‍ച്ച വന്നതിനാലും, അതെങ്ങനെ നിയന്ത്രിക്കാം എന്ന് ഉടമ്പടി നടത്തിയവര്‍ പോലും ഉറപ്പിച്ചു പറയാത്തതു കൊണ്ടും അതൊഴിവാക്കുന്നു.
ഇരകൾക്കും വേട്ടക്കാർക്കും ഒപ്പമുള്ള ഉടമ്പടികൾ
കാലാവസ്ഥാ ഉച്ചകോടിയുടെ അജണ്ടയില്‍ ഇടം നേടിയ വിഷയങ്ങളിലൊന്നാണ് കാലാവസ്ഥാ വ്യതിയാനവും ക്ഷത സാധ്യതയുള്ള ജനവിഭാഗങ്ങളുടെ സുസ്ഥിരതയും (sustainability of vulnerable communities). കാലാവസ്ഥാ പ്രതിസന്ധി ഏറ്റവും രൂക്ഷമായി ബാധിക്കുന്ന, വികസ്വര- ദരിദ്ര രാജ്യങ്ങളിലെ അടിസ്ഥാന ജനവിഭാഗങ്ങളെ പലപ്പോഴും വിസ്മരിക്കുന്ന ചര്‍ച്ചകള്‍ അരങ്ങേറുന്ന ആഗോള നയങ്ങളുടെ പശ്ചാത്തലത്തില്‍ ഈ ഉള്‍പ്പെടുത്തല്‍ വളരെ പ്രധാനമാണ്. അജണ്ടയില്‍ മാത്രം ഒതുങ്ങാതെ ഈ വിഷയം അന്തിമ തീരുമാനങ്ങളിലും ഇടം പിടിച്ചു എന്നത് കാലാവസ്ഥാ നയങ്ങളില്‍ അതുമൂലം ഏറ്റവും ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ ക്ലേശങ്ങള്‍ ഒരുപാട് വൈകിയാണെങ്കിലും പരിഗണിക്കപ്പെടുന്നു എന്നതിന്റെ സൂചനയാണ്.
കേവലം പരിഗണന കൊണ്ടോ ക്ഷത സാധ്യത കൂടുതലാണ് എന്ന അംഗീകാരം കൊണ്ടോ എന്തു പ്രയോജനം എന്നു ചോദിക്കാം. ഒന്നുമില്ല. ഇത് കൃത്യമായ ഇടപെടലുകളിലേക്ക് നയിച്ചാല്‍ മാത്രമേ കാര്യമുള്ളൂ. ആ നിലയ്ക്ക് ഉച്ചകോടിയില്‍ ഈ വിഷയത്തില്‍ ചില പ്രധാനപ്പെട്ട തീരുമാനങ്ങള്‍ ഉണ്ടായതായി വിലയിരുത്താം, പ്രത്യേകിച്ച് കാലാവസ്ഥാ വ്യതിയാനം മൂലം സംഭവിക്കുന്ന നാശനഷ്ടങ്ങള്‍ (loss and damages) കണക്കിലെടുത്ത് ക്ഷത സാധ്യത കൂടുതലുള്ള രാജ്യങ്ങള്‍ക്ക് (vulnerable countries) സാമ്പത്തിക സഹായം നല്കുക എന്നത്. ഒരു പ്രത്യേക ഫണ്ട് ഇതിനായി മാത്രം രൂപീകരിക്കാനും, അതിലേക്ക് വികസിത രാജ്യങ്ങള്‍ പങ്ക് നല്‍കണമെന്നും ഉച്ചകോടിയില്‍ ധാരണയായി. ഇതിനെ മുന്‍നിരത്തി യു.എന്‍. ക്ലൈമറ്റ് എക്‌സിക്യൂട്ടീവ് സെക്രട്ടറി സൈമണ്‍ സ്‌റ്റൈല്‍ ഇങ്ങനെ പറഞ്ഞു: ""കാലാവസ്ഥാ വ്യതിയാനം ഉണ്ടാക്കുന്ന ഏറ്റവും രൂക്ഷവും മോശമായതുമായ ആഘാതങ്ങള്‍ നേരിടുന്ന, ജീവനും, ജീവനോപാധിയും തകര്‍ക്കപ്പെടുന്ന ജനഭാഗങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്കുന്നത് സംബന്ധിച്ച് ദശാബ്ദങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് നമ്മള്‍ ഒരു വഴി കണ്ടെത്തിയിരിക്കുന്നു.''

പക്ഷേ, ഈ ഫണ്ടില്‍ വികസിത രാജ്യങ്ങള്‍ നല്‍കേണ്ട തുകയെക്കുറിച്ചോ അവരുടെ ഉത്തരവാദിത്തത്തെകുറിച്ചോ, അത് ഉറപ്പിക്കാന്‍ സാധിക്കുന്ന നടപടികളെ കുറിച്ചോ കൃത്യമായി പറയുന്നില്ല. അതുകൊണ്ടുതന്നെ ഇതും മുന്‍ വര്‍ഷങ്ങളിലെ വാഗ്ദാനങ്ങളായ കാലാവസ്ഥാ ഫൈനാന്‍സ്, കാലാവസ്ഥാ പ്രതിസന്ധി നേരിടാന്‍/തടയാന്‍ വേണ്ട സാങ്കേതിക കൈമാറ്റം തുടങ്ങിയവ പോലെ ചുരുങ്ങില്ല എന്നു പറയാന്‍ സാധിക്കില്ല. ഇവയൊക്കെ മുറപോലെ എല്ലാ ഉടമ്പടികളിലുമുണ്ട് എന്നതും ഇത്തവണയും ഉണ്ട് എന്നതും ശ്രദ്ധിക്കുക. പിന്നെ, ലോക ബാങ്ക് ഉള്‍പ്പെടുന്ന അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങള്‍ ഒരു വശത്ത് ഘടനാപരമായ ക്രമീകരണങ്ങൾ (Structural Adjustment) എന്നൊക്കെ പറഞ്ഞ് പരിസ്ഥിതി വിഭവങ്ങളെ കമ്പോളവത്കരിക്കുകയും, സ്വകാര്യവത്കരിക്കുകയും ചെയ്യാന്‍ മുന്നിട്ടു നില്‍ക്കുകയും മറ്റൊരു വശത്ത് കാലാവസ്ഥാ അഭയാര്‍ഥികള്‍ക്കും, ക്ഷത സാധ്യത ഉള്ള രാജ്യങ്ങള്‍ക്കും സാമ്പത്തിക സഹായം നല്‍കുകയും, അതിലേക്ക് പാശ്ചാത്യ രാജ്യങ്ങളുടെ പങ്ക് ചോദിക്കുകയും ചെയ്യുന്നത് വലിയ തമാശയാണ്. പരിസ്ഥിതിക്കുമേല്‍ അന്താരാഷ്ട്ര മൂലധനത്തിന്റെ കടന്നുകയറ്റത്തെ ഏറ്റവും പിന്തുണച്ച, അതിന് വഴിവെട്ടിയ ഈ സ്ഥാപനങ്ങള്‍ തന്നെ ഇന്ന് കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ശക്തമായി പോരാടുന്നു. ഇരകളുടെയും വേട്ടക്കാരുടെയും ഒപ്പം നടത്തുന്ന ഒരു പ്രത്യേക കാലാവസ്ഥാ ഉടമ്പടി.
ജസ്റ്റ് ട്രാന്‍സിഷന്‍ (നീതിയുക്തമായ ഊര്‍ജ്ജ പരിവര്‍ത്തനം)?
ഊര്‍ജ്ജ പരിവര്‍ത്തനത്തെ (energy transition) കുറിച്ച് ഉയരുന്ന ചര്‍ച്ചകളില്‍ പലപ്പോഴും ഖനിജ വാഴ്ചയില്‍ (fossil regime) നിന്ന് ഫോസിലിതര (കാര്‍ബണ്‍ പുറന്തള്ളല്‍ കുറവുള്ള) ഊര്‍ജ്ജ വാഴ്ചയിലേക്കുള്ള (renewable energy regime) മാറ്റവും സ്വഭാവവും എങ്ങനെയായിരിക്കണം എന്നതിനെ കുറിച്ച് കാര്യമായ ഇടപെടലുകള്‍ കാണാന്‍ സാധിക്കില്ല. ഇതില്‍ നിന്ന് വ്യത്യസ്തമായി, സാമൂഹ്യ നീതിയില്‍ ഊന്നിയുള്ളതാവണം അത്തരമൊരു പരിവര്‍ത്തനം എന്നര്‍ഥം വരുത്തുന്ന ആശയമാണ് ജസ്റ്റ് ട്രാന്‍സിഷന്‍ (just transition). അതായത് പുതിയൊരു ഊര്‍ജ്ജ ഘടന നിര്‍മ്മിക്കുമ്പോള്‍ അതുമൂലം അടിസ്ഥാന ജനവിഭാഗങ്ങള്‍ക്കും, തൊഴിലാളികള്‍ക്കും ആസന്ന നഷ്ടം (immediate loss) സംഭവിക്കുന്നില്ല എന്നുറപ്പാക്കേണ്ടതുണ്ട്. അജണ്ടയില്‍ ഇടം നേടിയ ഈ ആശയം പക്ഷേ തീരുമാനങ്ങളില്‍ തീരെ കടന്നുവന്നില്ല എന്നത് നിരാശയുണ്ടാക്കുന്നതാണ്. പ്രായോഗികമായി എടുക്കേണ്ട നടപടികളെ കുറിച്ച് ഗുണകരമായ പരമാര്‍ശങ്ങള്‍ തീരെയില്ലാത്ത സാഹചര്യം വികസ്വര രാജ്യങ്ങളെ വല്ലാതെ ബാധിക്കും എന്നതില്‍ തർക്കമില്ല. മാത്രമല്ല, കാലാവസ്ഥാ വ്യതിയാനം നേരിടുമ്പോഴുണ്ടാകുന്ന നഷ്ടങ്ങള്‍ ഖനിജ ഊര്‍ജ്ജ മേഖലയിലെ തൊഴിലാളികള്‍ക്കുമേല്‍ മാത്രം വരുന്നു എന്ന വിഷയത്തെ പൂര്‍ണമായി പരിഗണിക്കാന്‍ കഴിയാതെ പോകുകയും ചെയ്യുന്നു.
പക്ഷേ അതില്‍ ഒട്ടും അതിശയമില്ല. കാരണം പരിവര്‍ത്തനം നീതിയുക്തമാകണമെങ്കിൽ നിലനില്ക്കുന്ന സാമ്പത്തിക- സാമൂഹ്യ വ്യവസ്ഥയില്‍ അടിസ്ഥാനപരമായ മാറ്റം ആവശ്യമാണ്. ഇനി പരിവര്‍ത്തനം തന്നെ ഒരു ആവശ്യമാണോ എന്നു സംശയിക്കാനുതകുന്ന രീതിയിലാണ് എമിഷന്‍ റീഡക്ഷനെ കുറിച്ച് പറയുന്നത്. തീരുമാനത്തില്‍ പറയുന്നത് ഖനിജ ഇന്ധനങ്ങള്‍ വേണ്ട എന്നല്ല, മറിച്ച് അതിന്റെ ഉപയോഗം ‘കുറയ്ക്കാം' അല്ലെങ്കില്‍ ഹരിതമായ രീതിയില്‍ ഖനിജ ഇന്ധനങ്ങള്‍ ഖനനം ചെയ്യാം എന്നാണ്. ആഹാ!

ഒരു ഉദാഹരണം പറഞ്ഞാല്‍, ഹരിത ഊര്‍ജ്ജ സ്രോതസ്സുകള്‍ നിര്‍മിക്കുന്നതില്‍ വലിയ വളര്‍ച്ച ഇന്ത്യയിലുള്ളതായി കാണാം. പക്ഷേ വലിയ രീതിയില്‍ സ്വകാര്യ മേഖലയിലൊതുങ്ങുന്ന ഈ സംരംഭങ്ങള്‍ നിലനില്ക്കുന്ന സാമൂഹ്യ- സാമ്പത്തിക അസമത്വങ്ങള്‍ കുറയ്ക്കും എന്നു കരുതാന്‍ കഴിയുമോ? ഇല്ല! ഈ പരിവര്‍ത്തനത്തിന്റെ തോത് മാത്രം നോക്കി ഇന്ത്യയില്‍ വിഭവനീതിയുണ്ടെന്നും, വിഭവവിതരണത്തിലെ അസമത്വം കുറയുന്നു എന്നും പറയാന്‍ സാധിക്കുമോ? ഇല്ല. കാരണം വ്യവസ്ഥിതിയില്‍ ഒരു മാറ്റവും വരാതെയുള്ള ഇത്തരം മാറ്റങ്ങള്‍ തൊലിപ്പുറത്തെ ചികിത്സ പോലെയാണ്. ഉള്ള അസമത്വങ്ങളെ ഊട്ടി ഉറപ്പിക്കാന്‍ മാത്രമേ സാധിക്കുകയുള്ളൂ, അത്രമാത്രമേ ഉദ്ദേശിക്കുന്നുള്ളൂ.
സങ്കീര്‍ണ വിഷയമാണിത് എന്നതില്‍ തർക്കമില്ല. അതില്‍ നിലനില്ക്കുന്ന ഊര്‍ജ്ജ കമ്പനികളുടെ സ്വാധീനം വളരെ വലുതാണ്, സാമ്പത്തികമായും, രാഷ്ട്രീയമായും. പക്ഷേ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ചര്‍ച്ചകളില്‍ നിരന്തരമായി സാമൂഹ്യനീതി (climate justice), തുല്യത (climate equity), ചരിത്രപരമായ പുറന്തള്ളല്‍ (historic emissions), അതില്‍ വ്യാവസായിക വിപ്ലവത്തിനും (industrial revolution) കോളനിവല്ക്കരണത്തിനുമുള്ള (colonialism) പങ്ക്- ഇവയൊന്നും കടന്നുവരാത്തിടത്തോളം വിപ്ലവകരമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നത് മണ്ടത്തരമാണ്.
കഴിഞ്ഞ ഉച്ചകോടികളിലെടുത്ത തീരുമാനങ്ങളില്‍നിന്ന് ഒട്ടും വ്യത്യസ്തമല്ല ഇത്തവണയും. ഉച്ചകോടി നടന്ന സമയമത്രയും കാലാവസ്ഥാ വ്യതിയാനത്തെ മാധ്യമങ്ങളില്‍ നിറയ്ക്കാന്‍ സാധിച്ചു, ജനങ്ങളെ കൂടുതല്‍ ചര്‍ച്ചകളിലേക്ക് കൊണ്ടുവരാന്‍ സാധിച്ചു എന്നത് ഒരു വിജയമാണെങ്കില്‍ അങ്ങനെ കാണാം. മൂലധന വ്യവസ്ഥ നിലനിര്‍ത്താന്‍ നടത്തുന്ന മറ്റേതൊരു പ്രഹസനവും പോലെ മാത്രമേ ഇതിനെയും കാണേണ്ടതുള്ളൂ. മറിച്ച്, പുരോഗമനപരമായ മാറ്റമാണ്ആഗ്രഹിക്കുന്നതെങ്കില് വികേന്ദ്രീകൃതമായ, ജനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്കുന്ന, അവരുടെ കാലാവസ്ഥാ അനുഭവങ്ങള്‍ പരിഗണിക്കുന്ന, അതിനുതകുന്ന പരിഹാരങ്ങള്‍ കണ്ടെത്തുന്ന ഒരു സംവിധാനമാകും ഇത്തരം ചര്‍ച്ചകള്‍ വഴി ഉണ്ടാവുക.
പിന്നെ, മനുഷ്യാവകാശ ധ്വംസനങ്ങളുടെ കൂടാരമായ ഒരു രാജ്യത്തിന്റെ രാഷ്ട്രീയ സ്വത്വം മിനുക്കാന്‍ ഇത് സഹായിച്ചു. മാത്രമല്ല കൊക്ക കോള പോലെ വളരെ ‘സുസ്ഥിരവും മനുഷ്യമുഖവുമുള്ള’ ഒരു അന്താരാഷ്ട്ര കുത്തകയെ പച്ച പുതപ്പിക്കാനും ഇത് സഹായിച്ചു.
References
https://www.theguardian.com/environment/2022/oct/18/greenwashing-police-state-egypt-cop27-masquerade-naomi-klein-climate-crisis.
https://unfccc.int/news/cop27-reaches-breakthrough-agreement-on-new-loss-and-damage-fund-for-vulnerable-countries.
https://unfccc.int/sites/default/files/resource/CMA2021_10_Add3_E.pdf
https://mnre.gov.in/.
കെ. സഹദേവന്‍
Mar 30, 2023
13 Minutes Read
Truecopy Webzine
Mar 20, 2023
3 Minutes Read
പ്രമോദ് പുഴങ്കര
Mar 18, 2023
2 Minutes Read
ഡോ.എസ്. അഭിലാഷ്
Mar 16, 2023
8 Minutes Watch
പുരുഷന്‍ ഏലൂര്‍
Mar 15, 2023
5 Minutes Read
സജി മാര്‍ക്കോസ്
Mar 09, 2023
7 Minutes Read