മുഖ്യധാരാ മാധ്യമങ്ങളുടെ
തെറ്റിദ്ധരിപ്പിക്കൽ ഇനി
എളുപ്പമാകില്ല
മുഖ്യധാരാ മാധ്യമങ്ങളുടെ തെറ്റിദ്ധരിപ്പിക്കൽ ഇനി എളുപ്പമാകില്ല
പൊതുമണ്ഡലത്തിൽ, മനുഷ്യർ തമ്മിലുള്ള ഇടപെടലുകളിൽ നിന്ന് ജനാധിപത്യ ബോധത്തിന്റെ അടിസ്ഥാനങ്ങൾ ഇല്ലാതായിക്കൊണ്ടിരിക്കുന്ന വർത്തമാന ഘട്ടത്തിൽ ട്രൂ കോപ്പി തിങ്ക് 'സംവാദ'ങ്ങളുടെ ജനാധിപത്യത്തെയും ഭാഷയെയും ഡിജിറ്റൽ സ്‌പേസിലെ സംവാദങ്ങളെയും കുറിച്ച് ചർച്ച ചെയ്യുകയാണ്. ഇതുമായി ബന്ധപ്പെട്ട അഞ്ച് ചോദ്യങ്ങൾ സമൂഹത്തിന്റെ പല തലങ്ങളിൽ പ്രവർത്തിക്കുന്നവരോട് ചോദിച്ചു. നൽകിയ ഉത്തരങ്ങൾ തിങ്ക് പ്രസിദ്ധീകരിക്കുന്നു. സംവാദം - ജനാധിപത്യം.
29 Jan 2022, 10:26 AM
ഒരു ജനാധിപത്യ രാജ്യത്ത് സംവാദങ്ങളുടെ രാഷ്ട്രീയ പ്രാധാന്യമെന്താണ്?
വ്യത്യസ്തമായ ആശയങ്ങള്‍ അതുന്നയിക്കുന്ന വ്യക്തികള്‍ക്കപ്പുറത്ത് പരസ്പര ബഹുമാനത്തോടെ സംവാദത്തില്‍ ഏര്‍പ്പെടുകയും ആ സംവാദങ്ങളിലൂടെ കൂടുതല്‍ മെച്ചപ്പെട്ട ആശയങ്ങള്‍ ഉയര്‍ന്നു വരികയും ചെയ്യുന്ന ഒരു ആദര്‍ശാത്മക ലോകം തീര്‍ച്ചയായും ഉണ്ടാകേണ്ടതുണ്ട്. പക്ഷെ ആശയങ്ങള്‍ സ്വയംഭൂവല്ല. അവ നാം ജീവിക്കുന്ന സാമൂഹിക വ്യവസ്ഥയുടെ ചരിത്രപരമായ ഉല്‍പ്പന്നങ്ങളാണ്. ഈ വ്യവസ്ഥാ ലോകമാകട്ടെ ചൂഷകരും ചൂഷിതരും തമ്മിലെ സംഘര്‍ഷത്തിന്റെ ഭൂമികയുമാണ്. അതുകൊണ്ട് ആശയങ്ങളും ഈ സംഘര്‍ഷത്തിന്റെ ഉത്പന്നങ്ങളാണ്. സാമൂഹിക വ്യവസ്ഥ സംഘര്‍ഷമുക്തമാക്കാത്തിടത്തോളം ആശയലോകവും സംഘര്‍ഷമുക്തമാകില്ല. നിലനില്‍ക്കുന്ന വര്‍ഗ്ഗസമൂഹം കെട്ടിപ്പടുത്തിരിക്കുന്നത് ചൂഷണത്തിന്റെ അടിത്തറയിലാണ്. ചൂഷണം നിലനില്‍ക്കണമെങ്കില്‍ അധീശവര്‍ഗ വയലന്‍സ് കൂടിയേ തീരൂ. ഈ ചൂഷണ വ്യവസ്ഥ ഉല്‍പ്പാദിപ്പിക്കുന്ന അധീശആശയങ്ങളിലും ഈ വയലന്‍സ് ഉണ്ടാകും. എന്നൊക്കെ ചൂഷിതര്‍ ഈ വയലന്‍സിനെതിരെ പ്രതികരിക്കുന്നോ അപ്പോള്‍ മാത്രമാണ് അധീശവര്‍ഗ്ഗം വയലന്‍സിനെതിരായ റെട്ടറിക്കുകള്‍ പുറത്തിറക്കുക.
ഇതിനര്‍ത്ഥം ഒരു ജനാധിപത്യ വ്യവസ്ഥയില്‍ സംവാദം സാധ്യമല്ല എന്നല്ല, ആശയങ്ങളുടെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങള്‍ നടക്കുകയും അതിലൂടെ കൂടുതല്‍ മെച്ചപ്പെട്ട ആശയങ്ങള്‍ രൂപീകരിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ മനുഷ്യസമൂഹത്തിന് മുന്നോട്ട് പോകാനാവൂ. ഈ ആശയസമരത്തില്‍ വിജയിക്കാനാകില്ലെന്ന് ഉറപ്പാകുമ്പോഴാണ് സംവാദങ്ങളെ തര്‍ക്കങ്ങളാക്കി ചുരുക്കി പുകമറ സൃഷ്ടിക്കേണ്ടി വരുന്നത്. അതിനുള്ള എളുപ്പവഴിയാണ് "എന്ത്പറയുന്നു എന്നതില്‍ നിന്ന് ആര് പറയുന്നു' എന്ന് ചുരുക്കി അവരെ വ്യക്തിപരമായി ആക്രമിക്കുന്നത്.

ഭൂപരിഷ്‌കരണത്തെ കുറിച്ചുള്ള സംവാദങ്ങളില്‍ വിജയിക്കാന്‍ കഴിയാതെ വരുമ്പോഴാണ് കേരളത്തിലെ ജന്മി ഭൂവുടമാ വിഭാഗങ്ങള്‍ "കക്കാ വിക്കാ നമ്പൂരി, ഗൗരി ചോത്തി ' എന്നെല്ലാം അധിക്ഷേപിക്കാന്‍ ഇറങ്ങിയത്. കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടയില്‍ നമ്മുടെ ദൃശ്യമാധ്യമങ്ങള്‍ ഈ അധമസംസ്‌കാരത്തിന് നല്‍കിയ സ്വീകാര്യത ചെറുതല്ല. കോഴിപ്പോരോ മല്ലയുദ്ധമോ കാണുന്ന അതേ മാനസികനിലയില്‍ ആശയസംവാദങ്ങളെ കുതര്‍ക്കങ്ങളുടെയും വ്യക്തിഹത്യകളുടെയും പരിഹാസങ്ങളുടെയും വേദിയാക്കി മാറ്റി റേറ്റിങ് ഉയര്‍ത്തുമ്പോള്‍ അതുണ്ടാക്കുന്ന സാംസ്‌കാരിക മലിനീകരണത്തെക്കുറിച്ച് ആരും വേവലാതി പൂണ്ടില്ല. പകരം അത്തരം പോരുകള്‍ "നോര്‍മല്‍' ആയി മാറുകയും ചെയ്തു.
സംവാദത്തില്‍ ഭാഷയ്ക്ക് എത്രത്തോളം പ്രാധാന്യമുണ്ട്? സംവാദ ഭാഷ മറ്റ് പ്രയോഗഭാഷകളില്‍ നിന്ന് വേറിട്ട് നില്‍ക്കേണ്ടതുണ്ടോ?
പരസ്പരബഹുമാനത്തിലധിഷ്ഠിതവും സംവാദാത്മകവുമായ ഒരു ഭാഷ വളരെ പ്രധാനമാണ്. പക്ഷെ ഭാഷയെ ആശയ സംഘര്‍ഷങ്ങളുടെ കേന്ദ്രസ്ഥാനത്ത് നിര്‍ത്തി പൊളിറ്റിക്കല്‍ കറക്ട്‌നെസ്സിനു ചുറ്റും തിരിയുക എന്നത് ഉത്തരാധുനികത ഒരുക്കിയ ഒരു കെണിയാണ്. മികച്ച ഭാഷയില്‍ നിങ്ങള്‍ക്ക് ഏറ്റവും മനുഷ്യവിരുദ്ധമായ ആശയങ്ങളെ ഒളിപ്പിച്ചു കടത്താനാകും. ലോകചരിത്രത്തില്‍ ഏറ്റവും മനോഹരമായി സംസാരിച്ച ഒരാള്‍ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ ആണ്. അതേ ചര്‍ച്ചിലിന്റെ നയങ്ങളാണ് ബംഗാളില്‍ ലക്ഷങ്ങളെ കൊന്നൊടുക്കിയതും. സമകാലീന ഇന്ത്യയില്‍ ഏറ്റവും കാവ്യാത്മകമായി സംസാരിച്ച ഒരാള്‍ വാജ്പേയി ആയിരുന്നു. അതുകൊണ്ട് എങ്ങനെ പറയുന്നു എന്നതിനേക്കാള്‍ പ്രധാനം എന്ത്പറയുന്നു എന്നതാണ്.
വാക്പ്രയോഗങ്ങളിലെ ഏതെങ്കിലും ഒരു വാക്കിനെ അടര്‍ത്തിയെടുത്ത് ആ വ്യക്തിയുടെ രാഷ്ട്രീയത്തെ അളക്കുന്ന രീതി ഉത്തരാധുനികതയുടെ സംഭാവനയാണ്. ഭാഷ നിങ്ങളുടെ ഭൗതിക ലോകത്തിന്റെ പ്രതിഫലനം കൂടിയാണ്, അതിനു സാംസ്‌കാരിക മൂലധനത്തിന്റെ കൂടി പിന്തുണയുണ്ട്. അക്കാദമിക് പണ്ഡിതരുടെ ഭാഷയാകില്ല എന്‍ജിന്‍ ഡ്രൈവര്‍ക്കും കര്‍ഷകതൊഴിലാളിക്കും. അതുകൊണ്ട് കേവലമായ ഭാഷാപ്രയോഗത്തിന്റെ അടിസ്ഥാനത്തില്‍ ഒരാളുടെ രാഷ്ട്രീയത്തെ വിലയിരുത്തുന്നതില്‍ അനീതിയുണ്ട്.
അതേ സമയം സംവാദങ്ങളിലെ വ്യക്തിവിജയത്തിനപ്പുറത്ത് സ്വന്തം ആശയങ്ങളെ ജനങ്ങളുടെ പൊതുബോധമാക്കി വികസിപ്പിക്കുകയും നിലനില്‍ക്കുന്ന അധീശബോധത്തെ അട്ടിമറിക്കണമെന്നും ആഗ്രഹിക്കുന്നവര്‍ ഭാഷാപ്രയോഗങ്ങളില്‍ ബോധപൂര്‍വമായ ജാഗ്രത പാലിക്കേണ്ടതുണ്ട്. അത് സ്വന്തം വ്യക്തിസ്വീകാര്യതയുടെ പ്രശ്‌നമല്ല മറിച്ച് ഈ സംവാദങ്ങളെ വീക്ഷിക്കുന്ന ഒരു ജനതയെ സ്വന്തം ആശയങ്ങളിലേക്ക് അടുപ്പിക്കാനുള്ള ബോധപൂര്‍വമായ പ്രവര്‍ത്തനം എന്ന നിലക്കാണ്.
സൈബര്‍ സ്‌പേസ്, സംവാദങ്ങളിലെ ജനാധിപത്യത്തേയും ജനാധിപത്യ ഭാഷയെയും കണ്ടെത്താനും ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും പക്വമായോ?
സൈബര്‍സ്പേസ് ഒരു ആള്‍ക്കൂട്ട ഇടമാണ്. യഥാര്‍ത്ഥ ലോകത്തെ ആള്‍കൂട്ടത്തില്‍ നിന്ന് വിഭിന്നമായി സ്വയം സൃഷ്ടിച്ച ഇമേജില്‍ നിലനില്‍ക്കുന്ന, പരസ്പര നിയന്ത്രണമില്ലാത്ത ഒരു ആള്‍കൂട്ടം. അതിന്റെ പരിമിതിയും സാധ്യതയും സൈബര്‍ സ്പേസിനുണ്ട്. യഥാര്‍ത്ഥ ലോകത്തെ മേല്‍കീഴ് ബന്ധങ്ങളോ സ്ഥാനമാനങ്ങളോ അവിടെ പരിഗണിക്കപ്പെടുകയേ ഇല്ല. അതുവരെയുള്ള മാധ്യമലോകം ഏകപക്ഷീയമായിരുന്നെങ്കില്‍ സൈബര്‍ലോകത്ത് ഉടനടി പ്രതികരിക്കാനുള്ള അവസരം പ്രേക്ഷകർക്കുണ്ട്. ഓരോ വാക്കുകളും സൂക്ഷ്മമായ വിശകലനത്തിനും വിമര്‍ശങ്ങള്‍ക്കും വിധേയമാക്കപ്പെടാം. ഈ വിമര്‍ശ്ശങ്ങളും വിശകലനങ്ങളും ചിലപ്പോഴെങ്കിലും വസ്തുനിഷ്ഠമോ ജനാധിപത്യപരമോ ആകണമെന്നില്ല. അതില്‍ പങ്കെടുക്കുന്നവരുടെ പൊതുബോധത്തിലാകാം അത്തരം പ്രതികരണങ്ങള്‍.
എന്നാല്‍ മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി മൂലധന നിയന്ത്രിത മാധ്യമങ്ങള്‍ ഉത്പാദിപ്പിക്കുന്ന അധീശാശായലോകത്തെ ചോദ്യം ചെയ്യാനുള്ള അവസരം പരിമിതമെങ്കിലും ഇവിടെ സൃഷ്ടിക്കപ്പെടുന്നുണ്ട് .
വിമോചന സമരം മുതല്‍ ജനകീയാസൂത്രണ വിവാദം വരെ ലക്ഷക്കണക്കിന് മനുഷ്യരെ തെറ്റിദ്ധരിപ്പിക്കാനും വഴിതെറ്റിക്കാനും മുഖ്യധാരാമാധ്യമങ്ങള്‍ക്ക് കഴിഞ്ഞുവെങ്കില്‍ ഇന്ന് അത്തരമൊരു ശ്രമം കേരളത്തില്‍ എളുപ്പമായിരിക്കില്ല. അതിനുള്ള പ്രധാനകാരണം സാമൂഹിക മാധ്യമങ്ങളുടെ ഓഡിറ്റിങ് തന്നെയാണ്.
ഡിജിറ്റല്‍ സ്‌പേസില്‍ വ്യക്തികള്‍ നേരിടുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ഡിജിറ്റലല്ലാത്ത സ്‌പേസില്‍ നേരിടുന്ന ആക്രമണങ്ങളില്‍ നിന്ന് ഏതെങ്കിലും തരത്തില്‍ വ്യത്യസ്തമാണോ?
ഡിജിറ്റല്‍ സ്പേസ് എന്നത് സാമാന്യ ലോകത്തിന്റെ ഒരു എക്സ്റ്റന്‍ഷന്‍ തന്നെയാണ്. ആ നിലക്ക് സാമാന്യലോകത്തെ സംഘര്‍ഷങ്ങള്‍ ഡിജിറ്റല്‍ ലോകത്തും ഉണ്ടാകും.
വ്യക്തിപരമായി സൈബര്‍ ആക്രമണം നേരിട്ടിട്ടുണ്ടോ? ആ അനുഭവം എന്തായിരുന്നു?
ഒരു കമ്മ്യുണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലക്ക് സൈബര്‍സ്പേസിലും പുറത്തും അക്രമങ്ങളെ നേരിടേണ്ടതുണ്ട്. അതിനെ വ്യക്തിപരമായി കാണുന്നില്ല.

ഡോ. ടി.എസ്. ശ്യാംകുമാര്‍
Jan 22, 2023
2 Minutes Read
പ്രഭാഹരൻ കെ. മൂന്നാർ
Jan 21, 2023
5 Minutes Read
സി.കെ. മുരളീധരന്‍
Jan 19, 2023
29 Minute Watch
അശോകന്‍ ചരുവില്‍
Jan 17, 2023
3 Minute Read
ജോണ്‍ ബ്രിട്ടാസ്
Jan 16, 2023
35 Minutes Watch
സി.കെ. മുരളീധരന്‍
Jan 10, 2023
33 Minutes Watch