സ്വാതി തിരുനാൾ കോളേജ്​: പ്രശ്​നം തുറന്നുപറഞ്ഞ വിദ്യാർഥിക്കെതിരെ ആസൂത്രിത ആക്രമണം

തിരുവനന്തപുരം സ്വാതി തിരുനാൾ കോളേജിലെ ലിംഗനീതി പ്രശ്‌നങ്ങളെക്കുറിച്ച്​ തുറന്നുസംസാരിച്ചതിന്​ വിദ്യാർഥിനിക്കെതിരെ ആസൂത്രിത ആക്രമണത്തിന്​ വിധേയയാക്കുകയാണ്​. വിഷയവുമായി ബന്ധപ്പെട്ട്​ ട്രൂകോപ്പി ചെയ്ത വീഡിയോ സാറ എന്ന വിദ്യാർത്ഥി സംസ്‌കൃതം സബ്‌ജെക്ട് വാട്‌സ്ആപ് ഗ്രൂപ്പിൽ പങ്കുവെച്ചതോടെയാണ് പുതിയ പ്രശ്‌നങ്ങൾ ആരംഭിക്കുന്നത്. കർണ്ണാടിക് സംഗീതത്തെ ബഹുമാനിക്കുന്നവരെല്ലാം ആതിരക്കെതിരെ പ്രതിഷേധിക്കണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. വേസ്റ്റേൺ സംഗീതം പഠിക്കണമെങ്കിൽ ഇവിടെ വന്നല്ല പഠിക്കേണ്ടതെന്ന് തുടങ്ങി, പ്രശ്‌നവുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് പ്രതിഷേധക്കാർ പറഞ്ഞുകൊണ്ടിരിക്കുന്നതെന്ന്​ വിദ്യാർഥികൾ പരാതിപ്പെടുന്നു

തിരുവനന്തപുരം സ്വാതി തിരുനാൾ കോളേജിലെ ലിംഗനീതി പ്രശ്‌നങ്ങളെയും "പാരമ്പര്യ' കീഴ്​വഴക്കങ്ങൾ’ അടിച്ചേൽപ്പിക്കുന്ന അധ്യാപകരുടെ സമീപനങ്ങളെയും കുറിച്ച്​ വിദ്യാർഥികൾ ഉന്നയിച്ച പരാതികൾട്രൂ കോപ്പിറിപ്പോർട്ടു ചെയ്​തിരുന്നു. എന്നാൽ, ഇത്തരം പ്രശ്‌നങ്ങൾ കേൾക്കാനോ വിദ്യാർഥികളുടെ പരാതികളിൽ പക്വമായ നടപടിയെടുക്കാനോ കോളേജിലെ അധ്യാപകർ തയ്യാറായിട്ടില്ലെന്ന്​, കോളേജിലെ പുതിയ സംഭവവികാസങ്ങൾ തെളിയിക്കുന്നു.

‘വിനയവും വിധേയത്വവും’ ആവശ്യപ്പെടുന്ന അധ്യാപകരോട് സമരസപ്പെട്ട് ഒരു പക്ഷം വിദ്യാർത്ഥികൾ, കോളേജിലെ വിവേചനങ്ങളെക്കുറിച്ച് തുറന്നു സംസാരിച്ച വിദ്യാർഥിക്കെതിരെ പ്രതിഷേധം ആരംഭിച്ചിരിക്കുകയാണ്. പ്രശ്​നങ്ങൾ തുറന്നുപറഞ്ഞതിനാണ്​​ ഒരു വിദ്യാർത്ഥിയെ ആസൂത്രിത ആക്രമണത്തിന് വിധേയയാക്കുന്നത്​. വിഷയത്തിൽ വിദ്യാർത്ഥി സംഘടനകളുടെ അടിയന്തര ഇടപെടൽ അനിവാര്യമായിരിക്കുകയാണ്​.

സ്വാതി തിരുനാൾ കോളേജിനെ സംബന്ധിച്ച് ട്രൂകോപ്പി ചെയ്ത വീഡിയോ സാറ എന്ന വിദ്യാർത്ഥി സംസ്‌കൃതം സബ്‌ജെക്ട് വാട്‌സ്ആപ് ഗ്രൂപ്പിൽ പങ്കുവെച്ചതോടെയാണ് പുതിയ പ്രശ്‌നങ്ങൾ ആരംഭിക്കുന്നത്. സാറ ഈ വീഡിയോ പങ്കുവെച്ചത് ശരിയായില്ലെന്ന് വിദ്യാർത്ഥികളിലൊരാളായ ഗബ്രിയേൽ ആരോപിക്കുകയും സാറയെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കാനുള്ള കാമ്പയിൻ ആരംഭിക്കുകയും ചെയ്തു. അധ്യാപികയായ മീര പി.എസ് ഇതിനെ പിന്തുണച്ചതോടെ വീണ്ടും വിഷയത്തിൽ കൂട്ട വിചാരണകൾ തുടങ്ങിയതായി ആതിര എം. പറഞ്ഞു:

‘‘ ഈ വിഷയത്തെ സംബന്ധിച്ച് ഞാനും മീര ടീച്ചറും ഫോണിലൂടെ സംസാരിച്ചിരുന്നു. പക്ഷേ അടുത്തദിവസം സംസ്‌കൃതം ക്ലാസിലെത്തിയ ടീച്ചർ ഈ വിഷയം വീണ്ടും എടുത്തിടുകയും വിശദീകരണം ചോദിക്കുകയുമായിരുന്നു. ആതിര അധ്യാപകനിന്ദ നടത്തുകയും വ്യക്തിഹത്യ നടത്തുകയുമാണെന്ന് പറഞ്ഞ് ടീച്ചർ കുറെനേരം എന്നെ കൂട്ട വിചാരണ നടത്തി. അധ്യാപകമഹത്വവും മറ്റും പറഞ്ഞ് ടീച്ചർ വീകാരധീനയായതോടെ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും എനിക്കെതിരെ തിരിയാൻ തുടങ്ങി. ഞാൻ കാരണം ടീച്ചർക്ക് വിഷമമുണ്ടായെന്ന് പറഞ്ഞതിന്റെ പേരിൽ ഞാൻ ക്ഷമാപണം നടത്തിയതാണ്. പക്ഷേ പിന്നീട് ഈ ടീച്ചർ എനിക്കെതിരെ പ്രിൻസിപ്പലിന്​ പരാതി നൽകുകയും വിദ്യാർത്ഥികളിൽ ഒരു വിഭാഗം എന്റെ കൂടെ പഠിക്കാൻ കഴിയില്ലെന്നുപറഞ്ഞ് പ്രതിഷേധം നടത്താൻ തുടങ്ങിയെന്നുമാണ് അറിയാൻ കഴിഞ്ഞത് '' - ആതിര പറഞ്ഞു.

പ്രതിഷേധം അനാവശ്യമെന്ന് വിദ്യാർത്ഥികൾ

നിലവിൽ സ്വാതി തിരുനാൾ കോളേജിൽ വോക്കൽ ക്ലാസ്​ നടക്കുന്നില്ലെന്നാണ് വിദ്യാർത്ഥികളിൽ നിന്നറിയാൻ കഴിഞ്ഞത്. കഴിഞ്ഞ വ്യാഴാഴ്ച ക്ലാസ്​ മുറിയിൽ വെച്ചുതന്നെ പ്രശ്‌നങ്ങൾ ഒത്തുതീർപ്പായായതാണെന്നും ഇപ്പോൾ എന്തിനാണ് ചില വിദ്യാർത്ഥികൾ പ്രതിഷേധം നടത്തുന്നതെന്ന് അറിയില്ലെന്നും വോക്കൽ സെക്കൻറ്​ ഇയർ വിദ്യാർഥികളായ തീർത്ഥ, ദേവു, മീനു, ആദിത്യ, സരിക, ഗംഗ തുടങ്ങിയ വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു.

‘‘കഴിഞ്ഞ വ്യാഴാഴ്ച ക്ലാസിൽ വെച്ചുതന്നെ പ്രശ്‌നം ഒത്തുതീർപ്പായതാണ്. ഇനി ഇതിന്റെ പേരിൽ ഒരു പ്രശ്‌നവും വേണ്ടായെന്ന് പറഞ്ഞാണ് ടീച്ചർ ക്ലാസ്​ അവസാനിപ്പിച്ചത്. എന്നാൽ ചില വിദ്യാർത്ഥികൾ ക്ലാസിനുശേഷം ആതിരക്കെതിരെ ഒരു മീറ്റിങ്ങ് വെക്കുകയും അഭിപ്രായങ്ങൾ എഴുതിയോ റെക്കോർഡ് ചെയ്‌തോ രേഖപ്പെടുത്തണമെന്ന് അറിയിക്കുകയും ചെയ്തു. പക്ഷേ ഞങ്ങളാരും മീറ്റിങ്ങിൽ പങ്കെടുത്തിട്ടില്ല. വെള്ളിയാഴ്ച വിഷയത്തിന്റെ ഗതി തന്നെ മാറി കർണ്ണാടിക് സംഗീതത്തെ ബഹുമാനിക്കുന്നവരെല്ലാം ആതിരക്കെതിരെ പ്രതിഷേധിക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. വേസ്റ്റേൺ സംഗീതം പഠിക്കണമെങ്കിൽ ഇവിടെ വന്നല്ല പഠിക്കേണ്ടതെന്ന് തുടങ്ങി, പ്രശ്‌നവുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് പ്രതിഷേധക്കാർ പറഞ്ഞുകൊണ്ടിരിക്കുന്നത് '' - ഇതിനകം തന്നെ നിരവധി ക്ലാസുകൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നും പ്രതിഷേധം അനാവശ്യമാണെന്നും വിദ്യാർത്ഥിയായ ഗംഗ അഭിപ്രായപ്പെട്ടു.

‘‘ആതിരയുടെ വിഷയമുന്നയിച്ച് കോളേജിൽ പ്രതിഷേധമുണ്ട്​. വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വ്യാഴാഴ്ച ആതിര പ്രതികരിച്ച രീതിയോട് എനിക്ക് ഒരു വിയോജിപ്പുമില്ല. അതിൽ ഒരു തെറ്റുമുള്ളതായി എനിക്ക് തോന്നിയിട്ടില്ല. ടീച്ചറാണ് യുക്തിക്ക് നിരക്കാത്ത കുറെ കാര്യങ്ങൾ ചോദിച്ച് പ്രശ്‌നം വഷളാക്കിയത്. വാട്‌സ് ആപ് ഗ്രൂപ്പിൽ സന്ദേശങ്ങളയച്ച സാറയെയും ഗബ്രിയേലിനെയും ചോദ്യം ചെയ്യുന്നതിനുപകരം ആതിരയെയാണ് ആദ്യം മുതലേ ടീച്ചർ ചോദ്യം ചെയ്തത്. കോളേജിനെതിരെ പ്രതികരിച്ചതുമുതൽ അദ്ധ്യാപകരെല്ലാം ആതിരക്കെതിരെയാണ്. '' - കോളേജിൽ ലിംഗനീതി പ്രശ്‌നങ്ങളുണ്ടെന്നും വിഷയത്തിൽ ആതിരക്കൊപ്പമാണെന്നും വിദ്യാർഥിയായ തീർത്ഥ ട്രൂകോപ്പിയോട് പറഞ്ഞു.

‘‘ഒന്നാംവർഷ വിദ്യാർഥികളാണ് ആതിരക്കെതിരെ പ്രതിഷേധം നടത്തുന്നത്. അനന്ദു സുന്ദരരാജ്, ഗീതു, രേവതി, അനന്ത പത്മനാഭൻ തുടങ്ങിയവരാണ് പ്രതിഷേധത്തിന് നേതൃത്വം കൊടുക്കുന്നത്. ആതിരയുടെ വിഷയത്തിൽ പരിഹാരമുണ്ടാകുന്നതുവരെ പ്രതിഷേധം തുടരുമെന്നാണ് ഇവർ പറയുന്നത് '' . ക്ലാസിക്കൽ സംഗീതത്തെ ബഹുമാനിക്കുന്നവർ പ്രതിഷേധത്തിൽ പങ്കെടുക്കണെമെന്നൊക്കെയാണ് ഇവർ പറയുന്നതെന്ന് വിദ്യാർത്ഥിയായ മീനു പറഞ്ഞു.

‘‘വാട്‌സ് ആപ്പ് ചാറ്റുമായി ബന്ധപ്പെട്ട് ഗബ്രിയേലിനെ ചോദ്യം ചെയ്യാതെ ആതിരയെ മാത്രം ചോദ്യം ചെയ്യുന്നതായി തോന്നിയിരുന്നു. പക്ഷേ, പിന്നീട്​ ആതിരക്കെതിരെ ചില വിദ്യാർഥികൾ എന്തിനാണ് പ്രതിഷേധിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. കോളേജിൽ വേസ്‌റ്റേൺ സംഗീതം കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്നും ഇതിനെതിരെ കർണാടക സംഗീതത്തെ ബഹുമാനിക്കുന്നവർ പ്രതിഷേധത്തിൽ പങ്കുചേരണമെന്നൊക്കെയാണ് ഇവർ പറയുന്നത് ''. എന്തിനാണ് ആതിരയുടെ പ്രശ്‌നത്തെ സംഗീതവുമായി ചേർത്ത് സംസാരിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് വിദ്യാർഥിയായ ദേവു അഭിപ്രായപ്പെട്ടു.

സ്വാതി തിരുനാൾ കോളേജിൽ കാലങ്ങളായി തുടർന്നുകൊണ്ടിരിക്കുന്ന ഒരു പ്രശ്‌നത്തിനെ ചോദ്യം ചെയ്തതിന് ഒരു വിദ്യാർഥി നേരിടേണ്ട വരുന്ന ആസൂത്രിത ആക്രമണങ്ങളാണിത്. അനീതികൾക്കും അവകാശങ്ങൾക്കും വേണ്ടി സംസാരിക്കുന്നവരെ ഈ വിധം വേട്ടയാടുന്നതിലൂടെ നിശബ്ദരാക്കാൻ കഴിയുമെന്നാണ് പാരമ്പര്യ ഗുരുകുല സംവിധാനം ക്യാമ്പസുകളിൽ നടപ്പിലാക്കാൻ ശ്രമിക്കുന്ന അധ്യാപകരും അവർക്ക് കീഴ്‌പ്പെട്ടു നിൽക്കുന്ന വിദ്യാർത്ഥികളും കരുതുന്നത്.

പ്രശ്‌നങ്ങളുടെ തുടക്കം

സ്വാതി തിരുനാൾ കോളേജിൽ കഴിഞ്ഞ ജൂൺ 22 ന് ഉച്ചസമയത്ത് ഗേൾസ് ബ്ലോക്കിൽ ആൺ സൂഹൃത്തുക്കൾക്കൊപ്പം കുറച്ച് പെൺകുട്ടികൾ ഭക്ഷണം കഴിച്ചതിനെ അധ്യാപികയായ വീനീത ചോദ്യം ചെയതതിൽ നിന്നാണ് പ്രശ്‌നം തുടങ്ങുന്നത്. ക്ലാസ്സിൽ നിന്ന് ആൺകുട്ടികളോടെല്ലാം പുറത്തുപോകാനാവശ്യപ്പെട്ട അധ്യാപിക പെൺകുട്ടികൾക്ക് സദാചാര ഉപദേശങ്ങൾ നൽകി ആണും പെണ്ണും ഒരുമിച്ച് ഭക്ഷണം കഴിച്ചതിനെ പ്രശ്‌നവത്ക്കരിക്കാനാണ് ശ്രമിച്ചത്. തങ്ങളുടെ ആൺ സുഹൃത്തുക്കളെക്കുറിച്ച് മോശം പറയുകയും സദാചാര ഉപദേശങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത അധ്യാപികക്കെതിരെ പെൺകുട്ടികളിലൊരാളും ബി.എഫ്.എ വിദ്യാർത്ഥിനിയുമായ ആതിര എസ്. എഫ്. ഐയുടെ നേതൃത്വത്തിൽ പ്രിൻസിപ്പൽ വീണ വി.ആറിന് പരാതി നൽകി. പരാതി നൽകി മുക്കാൽ മണിക്കൂറിനുശേഷം പ്രിൻസിപ്പാൾ വിളിപ്പിക്കുകയും ഈ വിഷയവുമായി യാതൊരു ബന്ധവുമില്ലാത്ത വിദ്യാർഥികളെ വിസ്തരിച്ച് ഞങ്ങൾക്കെതിരെ സംസാരിക്കാൻ തുടങ്ങുകയും ചെയ്‌തെന്ന് ആതിര ട്രൂകോപ്പിയോട് പറഞ്ഞിരുന്നു.

‘സാധാരണ കോളേജ് പോലെയല്ല ഈ സ്ഥാപനമെന്നും സ്ഥാപനത്തിന് അതിന്റേതായ പാരമ്പര്യങ്ങളും നിയമങ്ങളുമുണ്ടെന്നും’ പ്രിൻസിപ്പൽ പറഞ്ഞുകൊണ്ടിരുന്നു. വർഷങ്ങൾക്കുമുമ്പുതന്നെ വോക്കൽ ഡിപ്പാർട്ട്‌മെന്റിനെ ഗേൾസ് ബ്ലോക്ക്, ബോയ്‌സ് ബ്ലോക്ക് എന്നിങ്ങനെ വേർതിരിച്ചിട്ടുണ്ടെന്നും കുറെ വിദ്യാർഥികൾ കാമ്പസിൽനിന്ന് ഒളിച്ചോടി കല്ല്യാണം കഴിച്ചിട്ടുണ്ടെന്നും ഇത് ഒഴിവാക്കാനാണ് ഇത്തരത്തിൽ രണ്ട് ബ്ലോക്കാക്കിയതെന്നുമായിരുന്നു പ്രിൻസിപ്പലിന്റെ വാദം. എനിക്കെന്തോ മാനസിക പ്രശ്‌നമാണെന്നും കോളേജിന്റെ നിയമങ്ങൾ പാലിക്കാൻ തയ്യാറല്ലെങ്കിൽ ഇവിടെ നിന്ന് പുറത്തുപോകുന്നതാണ് നല്ലതെന്നും പ്രിൻസിപ്പാൾ വീണ വി.ആർ പറയുകയും ചെയ്തതായി ആതിര ട്രൂകോപ്പിയോട് പറഞ്ഞിരുന്നു.

എന്നാൽ കോളേജിന്റെ അന്തസ്സിനും പെരുമാറ്റ മാനദണ്ഡങ്ങൾക്കും വിരുദ്ധമായി പ്രവർത്തിച്ചു, അദ്ധ്യാപകരോട് അപമര്യാദയായി പെരുമാറി എന്നീ കുറ്റങ്ങൾ ആരോപിച്ച് കോളേജ് അധികൃതർ 14 ദിവസത്തേക്ക് ആതിരയെ സസ്‌പെൻഡ് ചെയ്തു. വിഷയവുമായി ബന്ധപ്പെട്ട് ആതിര ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് വീണ വി.ആർ. അന്ന് ​ട്രൂ കോപ്പിയോട്​ അഭിപ്രായപ്പെട്ടത്. പിന്നീട് അച്ചടക്കലംഘനമാരോപിച്ച് ആതിരയെ ഇവർ ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്യുകയായിരുന്നു.

ഇതിനെതിരെ ആതിര ഹൈക്കോടതിയെ സമീപിച്ചു. സംഗീതം പോലെ പ്രാക്ടിക്കൽ ക്ലാസുകൾക്ക് വളരെ പ്രാധാന്യമുള്ള ഒരു കോഴ്‌സ് പഠിക്കുന്ന വിദ്യാർഥിയുടെ ഒരു അക്കാദമിക് വർഷം മുഴുവൻ കളഞ്ഞ്​ സസ്‌പെൻഷൻ വിധിച്ച കോളേജ് അധികാരികളുടെ തീരുമാനം തെറ്റാണെന്ന് ചുണ്ടിക്കാട്ടി ഹൈക്കോടതി സസ്‌പെൻഷൻ സ്‌റ്റേ ചെയതു. സ്വാതി തിരുനാൾ കോളേജ് പോലെ ശാസ്ത്രീയകലകൾ പഠിപ്പിക്കുന്ന സ്ഥാപനങ്ങൾ മുഴുവൻ ഗുരുകുല വിദ്യാഭ്യാസ രീതിയുടെ കാലഹരണപ്പെട്ട, വിധേയത്വത്തിന്റെ മൂല്യബോധങ്ങളെ പിൻതുടരുകയും അടിച്ചേൽപ്പിക്കുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ട് ട്രൂകോപ്പി ഒരു വിഡിയോ സ്‌റ്റോറി ചെയ്തിരുന്നു. കോവിഡ് പ്രോട്ടോകോളിന്റെ ഭാഗമായാണ് ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ച് ഭക്ഷണം കഴിക്കുന്നത് എതിർത്തെതെന്നും ആതിര അപമര്യാദയായി സംസാരിച്ചെന്നൊക്കെയാണ് വിഡിയോയിൽ പ്രിൻസിപ്പൽ പറയുന്നത്. എന്നാൽ കോളേജിലെ പല വിദ്യാർത്ഥികളും നേരിട്ടുകൊണ്ടിരിക്കുന്ന വിവേചനങ്ങളെക്കുറിച്ച് വീഡിയോയിൽ സംസാരിച്ചിരുന്നു.

Comments