ആശ്രയമറ്റ് പിറന്ന നാടുകളിലേക്ക് വെറും ശരീരങ്ങളായി പലായനം ചെയ്യുന്ന മനുഷ്യരെ കാണാനും കേള്‍ക്കാനും കഴിയാത്ത ഒരു സമൂഹത്തെ, അതിന്റെ ഭരണകൂടങ്ങളെ നാം എങ്ങിനെ വിശേഷിപ്പിക്കും? സമകാലിക ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും ഇരുണ്ടതും മനുഷ്യത്വഹീനവുമായ ഒരു അധ്യായത്തെക്കുറിച്ചാണ് ഈ കുറിപ്പ്.
20 May 2020, 01:19 PM
മറ്റുള്ളവരോടൊത്തുള്ള (വൈറസുകളടക്കം) നമ്മുടെ ഭൂമിയിലെ ജീവിതത്തിനും, അവരുമായി നാം പങ്കിടുന്ന വിധിയ്ക്കും നമ്മള്‍ ഇവിടെ ഇപ്പോള്‍ ഉത്തരം പറയേണ്ടതുണ്ട്. ഈ പകര്‍ച്ചവ്യാധിക്കാലം മനുഷ്യവംശത്തോട് അത്തരത്തിലുള്ള ഒരു അനുശാസനമാണ് മുന്നോട്ടു വെക്കുന്നത്. എന്തെന്നാല്‍ നമ്മള്‍ ഒരിക്കലും മറ്റു ജീവിവംശങ്ങളുമായി ഒത്തുജീവിക്കാന്‍ പഠിച്ചില്ല, ഭൂമിയുടെ ശ്വാസകോശത്തിനും ശരീരത്തിനും മനുഷ്യരെന്നനിലയില്‍ നമ്മളേല്‍പിക്കുന്ന നാശത്തെക്കുറിച്ച് നമ്മള്‍ ഒരിക്കലും ശരിക്കും ആകുലരായില്ല. അതുകൊണ്ട്, നമ്മള്‍ ഒരിക്കലും എങ്ങിനെ മരിക്കണമെന്ന് പഠിച്ചതുമില്ല.
ശ്വസിക്കാനുള്ള സാര്‍വ്വത്രിക അവകാശം
കോവിഡ് കാലത്ത് നമ്മള്‍ കണ്ട ഹൃദയഭേദകമായ ദൃശ്യം, പാര്‍പ്പിടങ്ങളില്‍ നിന്ന് ആശ്രയമറ്റ് പിറന്ന നാടുകളിലേക്ക് പലായനം ചെയ്യുന്ന മനുഷ്യരുടേതാണ്. ഡല്‍ഹിയില്‍നിന്നും മറ്റ് ഇന്ത്യന്‍ മഹാനഗരങ്ങളില്‍ നിന്നും കെട്ടും ഭാണ്ഡവുമായി കുട്ടികളെയുമേന്തി കാല്‍നടയായി പോകുന്ന ആയിരക്കണക്കിന് മനുഷ്യരുടെ മുഖങ്ങളുടെയും ശരീരങ്ങളുടെയും നിലയ്ക്കാത്ത ഒഴുക്കിന്റെ ദൃശ്യം. ഏതാനും ദിവസങ്ങള്‍ക്കുമുമ്പുവരെ മുംബൈ, ഡല്‍ഹി പോലുള്ള മഹാനഗരങ്ങളില്‍ ജോലിചെയ്തു ഉപജീവനം നേടിയിരുന്നവരാണ് ഈ പ്രവാസിതൊഴിലാളികളെല്ലാം.
തങ്ങള്‍ പണിതുണ്ടാക്കിയ, വിയര്‍പ്പും രക്തവും നല്‍കി വളര്‍ത്തി നിലനിര്‍ത്തിക്കൊണ്ടിരിക്കുന്ന നഗരത്താല്‍ തള്ളപ്പെട്ട് നഗരവാഴികളാല്‍ തള്ളപ്പെട്ട് , ഉപേക്ഷിക്കപ്പെട്ട്, സ്വന്തം ഗ്രാമത്തിന്റെ ദിശയിലേക്കുള്ള, എന്ന് അവിടെ എത്തിച്ചേരും എന്ന് ഒരുറപ്പുമില്ലാത്ത, ഒരു നടത്തത്തിലാണവര്‍
തങ്ങള്‍ പണിതുണ്ടാക്കിയ, വിയര്‍പ്പും രക്തവും നല്‍കി വളര്‍ത്തി നിലനിര്‍ത്തിക്കൊണ്ടിരിക്കുന്ന നഗരത്താല്‍ തള്ളപ്പെട്ട് നഗരവാഴികളാല്‍ തള്ളപ്പെട്ട്, ഉപേക്ഷിക്കപ്പെട്ട്, സ്വന്തം ഗ്രാമത്തിന്റെ ദിശയിലേക്കുള്ള, എന്ന് അവിടെ എത്തിച്ചേരും എന്ന് ഒരുറപ്പുമില്ലാത്ത, ഒരു നടത്തത്തിലാണവര്‍.
അവരില്‍ ഭൂരിപക്ഷവും ഇപ്പോഴും നടന്നുകൊണ്ടിരിക്കയാണ്, എന്നു മാത്രമല്ല അവരുടെ കൂടെ പുറപ്പെട്ട പലരും വഴിയില്‍ വിശന്നുവലഞ്ഞും, അപകടത്തില്‍പ്പെട്ടും മരിച്ചു, ചിലര്‍ തളര്‍ന്നുവീണു, ചിലര്‍ പ്രസവിച്ചു, ചിലര്‍ അവരെത്തിയ ഇടത്ത് ഇപ്പോഴും എന്തുചെയ്യണം - മുന്നോട്ടുപോകണോ മടങ്ങിപ്പോകണോ - എന്നറിയാതെ തങ്ങിക്കിടന്നു. പലരെയും പൊലീസ് അടിച്ചോടിച്ചു, ഒരുപാടുപേര്‍ അതിര്‍ത്തികളില്‍ കാത്തുകെട്ടിക്കിടക്കുന്നു, മറ്റുചിലരെ തട്ടിക്കൂട്ടിയ, ഒന്നിനും ഉറപ്പില്ലാത്ത, ക്യാമ്പുകളില്‍ തടവിലാക്കിയിരിക്കുന്നു. അവര്‍ കടന്നുപോകുന്ന ഇടങ്ങളിലായാലും, ലക്ഷ്യസ്ഥാനത്തെത്തിയാല്‍ അവിടെയും ഇവര്‍ രോഗബാധിതരാണോ എന്ന സംശയഭൂതവും അവരെ വേട്ടയാടിക്കൊണ്ടിരിക്കുന്നു.

ദിവസങ്ങളായി നാട്ടിലേക്ക് നടന്നുകൊണ്ടിരിക്കുന്ന ഒരു പ്രവാസികുടുംബം പത്രപ്രവര്‍ത്തകരോട് പറഞ്ഞതുപോലെ, കൊറോണ പിടിച്ച് മരിക്കയാണെങ്കില്‍ തന്നെ അത് സ്വന്തം നാട്ടിലാവുന്നതല്ലേ നല്ലത്, എന്തിന് ഞങ്ങള്‍ നഗരത്തില്‍ കിടന്ന് മരിക്കണം? ഇന്ന് ഇന്ത്യയില്‍ ഒരു കൂട്ടം മനുഷ്യരുടെ ജീവിതത്തിന്റെ മുന്നിലുള്ള ഏക തിരഞ്ഞെടുപ്പ് ഇതായി തീര്‍ന്നിരിക്കുന്നു. ആരും തിരിഞ്ഞുനോക്കാനില്ലാത്ത, ജോലിയോ വേതനമോ തരാത്ത, അടിയന്തരഘട്ടങ്ങളില്‍ പോലും സൂചികുത്താനിടം നല്‍കാത്ത, ഒരുവിധ സാമൂഹ്യസുരക്ഷാവലയിലും അവരെ ഉള്‍ക്കൊള്ളിക്കാത്ത, നഗരം എന്ന് നമ്മള്‍ വിളിക്കുന്ന ഒരിടത്ത് അവര്‍ എന്തിനു കഴിയണം? (ഈ വാക്കിന്റെ രണ്ടര്‍ഥത്തിലും). നഗരം എന്നാല്‍ "ഒത്തുചേരല്‍ സാധ്യമാക്കുന്നത്', "സ്ഥാവരമായ നിര്‍മ്മാണങ്ങള്‍ ധാരാളമായുള്ളത്', "മനുഷ്യര്‍ കൂടിച്ചേരുന്ന ഇടം' (നൃഗര) എന്നൊക്കെ അര്‍ഥങ്ങളുണ്ട്. പ്രവാസികള്‍ ഇല്ലാതെ നിര്‍മ്മാണങ്ങള്‍ ഏതുനഗരത്തിലാണ് സാധ്യമാകുന്നത്?
ജീവന്മരണയാത്ര
സ്വാതന്ത്ര്യം ലഭിച്ചിട്ട് ഏഴുദശാബ്ദം പിന്നിട്ട, ഒരു ജനാധിപത്യരാഷ്ട്രത്തിലാണ് ഇത് സംഭവിക്കുന്നത്. നമ്മിലെ മനുഷ്യത്വരാഹിത്യത്തിന്റെ ആഴങ്ങള്‍ വെളിപ്പെടുത്തുന്ന സന്ദര്‍ഭമാണിത്. മാനുഷികത, ജനാധിപത്യം, തുല്യത, നീതി, അവകാശം, തുടങ്ങിയ സങ്കല്‍പനങ്ങള്‍ നമ്മുടെ സമൂഹത്തില്‍, നമ്മില്‍ എത്രകണ്ട് അമൂര്‍ത്തവും അപൂര്‍വ്വവും അസാധ്യവും വിദൂരവും ആണെന്നുകൂടി സമൂഹവും ഭരണകൂടവും അവരോട് കാണിക്കുന്ന അവജ്ഞയില്‍ വെളിപ്പെടുന്നുണ്ട്.
ആലോചിച്ചു നോക്കൂ, ഇന്ന് നമ്മളൊക്കെ ജീവിച്ചിരിക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ നഗരത്തില്‍ ഉപജീവനം കഴിക്കുന്ന ഒരു കൂട്ടം മനുഷ്യര്‍ അവരുടേതല്ലാത്ത കാരണത്താല്‍, തങ്ങള്‍ ജോലിചെയ്തുജീവിക്കുന്ന സ്ഥലത്ത് നില്‍ക്കാന്‍ കഴിയാതെ അഞ്ഞൂറോ ആയിരമോ കിലോമീറ്റര്‍ അകലെയുള്ള സ്വന്തം നാട്ടിലേക്ക് കാല്‍നടയായി പോകാന്‍ തീരുമാനിക്കുന്ന കാര്യം, അത്തരം ഒരു തീരുമാനം എടുക്കേണ്ടി വരുന്ന സാഹചര്യം, അതിലെ ഗതികേട്, അവര്‍ ആട്ടിപ്പായിക്കപ്പെടുന്നതോ ഒന്നിനും ഒരുറപ്പുമില്ലാത്ത ഒരു യാത്രയിലേക്കും, എല്ലായിടത്തും ലോക്ഡൗണ്‍. ലോക്ഡൗണ്‍ സംഘര്‍ഷങ്ങളും സംശയങ്ങളും ഭീതിയുമുള്ള സ്ഥലങ്ങളിലൂടെയാണ് അവര്‍ ഈ പൊരിവെയിലത്ത് നടന്നുനീങ്ങുന്നത്! ഭരണകൂടത്തെയും അതിന്റെ ആരോഗ്യസംരക്ഷണ സംവിധാനങ്ങളെയും മുന്നറിയിപ്പുകളെയും നിയമപാലകരേയും എല്ലാം അവഗണിച്ച് ഇവര്‍ ഇത്തരം ഒരു ജീവന്മരണയാത്രയ്‌ക്കൊരുങ്ങണമെങ്കില്‍ അതിനവരെ പ്രേരിപ്പിക്കുന്നത് അവര്‍ നഗരജീവിതത്തില്‍നിന്നുതന്നെ പഠിച്ച പാഠങ്ങളായിരിക്കണം.
ആയിരം കിലോമീറ്റര്‍ നടക്കാം എന്ന് ഒരു മനുഷ്യനെ പ്രേരിപ്പിക്കുന്ന മനസ്സ്, ചോദന എന്തായിരിക്കും? നീണ്ടുനീണ്ടുപോകുന്ന, ഒരുപക്ഷെ ഒരിക്കലും അവസാനിക്കാത്ത, അവസാനമെത്താന്‍ കഴിയുമെന്നുറപ്പില്ലാത്ത ആ പാതയിലേക്ക് കെട്ടും ഭാണ്ഡവുമായി, കുഞ്ഞുകുട്ടികളുമായി, ഇറങ്ങുന്ന ആ മാനസികാവസ്ഥ എന്തായിരിക്കും? നിങ്ങളോ ഞാനോ ഒരിക്കലും ചെയ്യാന്‍ തുനിയാത്ത ആ സാഹസം അയാള്‍ ചെയ്യുന്നത് എന്തുകൊണ്ടാണ്? താന്‍ കഴിഞ്ഞിരുന്ന നഗരത്തിന്റെ കരുണയില്ലായ്മയെക്കുറിച്ചുള്ള ബോധ്യമുള്ളതിനാലോ? മറ്റൊരു വഴിയില്ലാത്തതുകൊണ്ടാണോ? മനഃക്കണ്ണില്‍ കാണുന്ന ആ നീണ്ട പാത അവരെ ഭയപ്പെടുത്താത്തത്, പിന്തിരിപ്പിക്കാത്തത് എന്തുകൊണ്ടായിരിക്കും? അത്രമാത്രം ആരുമില്ലാത്തവരായിപ്പോയതുകൊണ്ടാകുമോ? ഒരിടത്ത് "പെട്ടു'പോകുന്നതിനേക്കാള്‍ നീങ്ങിക്കൊണ്ടിരിക്കുക എന്നത് പ്രതീക്ഷ തരുന്ന, പ്രതീക്ഷ തോന്നിപ്പിക്കുന്ന ഒരു പ്രവൃത്തിയായതു കൊണ്ടാവുമോ? ചലനം മനുഷ്യന് കൂടുതല്‍ ധൈര്യം തരുമോ? സമകാലിക ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും ഇരുണ്ടതും മനുഷ്യത്വഹീനവുമായ ഒരു അധ്യായമായിരിക്കും ഇത്.
ആയിരം കിലോമീറ്റര്‍ നടക്കാം എന്ന് ഒരു മനുഷ്യനെ പ്രേരിപ്പിക്കുന്ന മനസ്സ്, ചോദന എന്തായിരിക്കും?
ഒരു വര്‍ഷമായി ഇന്ത്യയൊട്ടാകെ നടന്നുവരുന്ന പൗരത്വത്തെയും സ്വത്വത്തെയും സംബന്ധിച്ച സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ നോക്കുകയാണെങ്കില്‍ ഈ "ലോങ്ങ് മാര്‍ച്ച്' അവയുടെ തികച്ചും സ്വാഭാവികമായ ഒരു പ്രതിഫലനമോ വലിച്ചുനീട്ടലോ ആണ്, പൗരത്വ നിയമത്തെ സംബന്ധിച്ച പ്രശ്‌നം, ആര്‍ക്കൊക്കെയാണ് അവര്‍ താമസിച്ചുവരുന്ന ഒരു "സ്ഥല'ത്തെ സ്വന്തം "നാട്' എന്ന് വിളിക്കാനുള്ള അവകാശമുള്ളത് എന്നതാണ്. ഇവിടെ ഈ നാഗരിക പ്രവാസികളുടെ കാര്യത്തില്‍ അത്തരം ഒരു ചോദ്യം പോലും ഉയര്‍ത്താനുള്ള സാവകാശമോ അവകാശമോ ഇല്ല. എപ്പോള്‍ വേണമെങ്കിലും ഒഴിവാക്കാവുന്ന "അധികപ്പറ്റ്' ആണവര്‍.
നഗരയന്ത്രം സാധാരണനിലയില്‍ ചലിച്ചുകൊണ്ടിരിക്കുമ്പോള്‍ മാത്രം അതിലേക്കാവശ്യമായ ലൂബ്രിക്കന്റ് പോലെയാണിവര്‍. യന്ത്രം നിലയ്ക്കുമ്പോള്‍ ആവശ്യമില്ലാതെയായിത്തീരുന്ന വസ്തുക്കള്‍.
വെറും ശരീരങ്ങള്‍
ഇതുവരെ നമ്മള്‍ കണ്ടിട്ടുള്ള പലതരം പലായനങ്ങളില്‍നിന്ന് തികച്ചും വ്യത്യസ്തമാണിത്. രാഷ്ട്രീയസംഘര്‍ഷങ്ങള്‍, ആഭ്യന്തര/വര്‍ഗ്ഗീയ കലാപം, യുദ്ധം, പ്രകൃതിദുരന്തം, തുടങ്ങിയവ മൂലം ഉണ്ടായിട്ടുള്ളവയായിരുന്നു അവയൊക്കെ എങ്കില്‍ ഇത് അത്തരത്തിലുള്ള ഒന്നല്ല. അത്തരം സന്ദര്‍ഭങ്ങളിലെല്ലാം തന്നെ, അതുള്ള ഇടത്തുനിന്ന് അതില്ലാത്തിടത്തേക്കാണ് മനുഷ്യരുടെ പലായനം. അതായത്, ദുരന്തമോ അക്രമമോ, സംഘര്‍ഷമോ സ്പര്‍ദ്ധയോ ഉള്ള ഒരിടത്തില്‍ നിന്ന് അതില്ലാത്ത ഇടത്തിന്റെ സുരക്ഷിതത്വത്തിലേക്കാണ് മനുഷ്യര്‍ ഓടിരക്ഷപ്പെട്ടത്. അതുമാത്രമല്ല, പലപ്പോഴും അങ്ങിനെ പലായനം ചെയ്യുന്നവരെയെല്ലാം ബന്ധിപ്പിക്കുന്ന പൊതുവായ ഒരു പ്രശ്‌നമോ ചിലപ്പോള്‍ സ്വത്വസമാനതയോ, പ്രാദേശികതയോ അങ്ങിനെയെന്തെങ്കിലുമോ അവര്‍ക്ക് ആ അന്തംവിട്ട യാത്രയില്‍ ആശ്വാസമായി ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴുള്ള പലായനത്തിന്റെ പ്രത്യേകത അവര്‍ ആരുടേയും ലക്ഷ്യമോ പോകുന്ന സ്ഥലങ്ങളോ അവര്‍ പുറപ്പെട്ട നഗരത്തിനെക്കാള്‍ സാമ്പത്തിക സുരക്ഷയുള്ളതോ രോഗമുക്തമോ ആയിക്കൊള്ളണമെന്നില്ല എന്നതാണ്. ഈ മനുഷ്യരെ പരസ്പരം ബന്ധിപ്പിക്കുന്ന ഏകസംഗതി അവരെല്ലാം മനുഷ്യശരീരങ്ങളാണ് എന്ന സമാനത മാത്രമായിരിക്കും, പിന്നെ ഒരേ ദിശയിലേക്കാണ് പോകുന്നത് എങ്കില്‍ അതില്‍നിന്നുണ്ടാകുന്ന സഹയാത്രാബന്ധവും.
യാതൊരു ആരോഗ്യസുരക്ഷയുമില്ലാതെയുള്ള ഈ യാത്ര കൊണ്ടുണ്ടാകാവുന്ന രോഗസാധ്യത അവരെ മാത്രം ബാധിക്കുന്ന ഒന്നല്ല, മറിച്ച് അവര്‍ കടന്നുപോകുന്ന സ്ഥലങ്ങളിലെ മനുഷ്യരെയും സംബന്ധിക്കുന്നതാണ്. ഇവരിലാരെങ്കിലും ഒരാള്‍ക്കോ, അവിടങ്ങളിലുള്ളവര്‍ക്കോ രോഗമുണ്ടെങ്കില്‍ അതിന്റെ വാഹകരായി ഇവര്‍ മാറാനുള്ള സാധ്യത വളരെക്കൂടുതലാണ് എന്നത് ഭരണകൂടത്തിനും അറിയാത്ത കാര്യമല്ല. പക്ഷെ കണ്ണടക്കാവുന്ന ഒരു പ്രശ്‌നമായി അത് മാറുന്നത് അവരുടെ യാത്ര നഗരങ്ങളില്‍നിന്ന് പുറത്തേക്കായതിനാല്‍ മാത്രമാണ്.

മൂന്നാം ലോകരാജ്യങ്ങളുടെ "വികസന'ത്തില്‍ കണ്ണുനട്ടിരിക്കുന്ന സ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ എന്തു നിലപാടാണ് സ്വീകരിക്കുന്നത്?
ലോകബാങ്കിനെ ഉദാഹരണമായെടുക്കുകയാണെങ്കില്‍ തെക്കേ ഏഷ്യന്‍ രാജ്യങ്ങളിലെ പ്രവാസി തൊഴിലാളികളെക്കുറിച്ചുള്ള അവരുടെ റിപ്പോര്‍ട്ട് ഉല്‍പാദനത്തെയും സാമ്പത്തിക വളര്‍ച്ചയെയും സംബന്ധിച്ച നിഗമനങ്ങളും സമ്പദ്‌വ്യവസ്ഥയുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകളും പങ്കിടുന്നതിനു പുറമെ, ഒരു അപായസൂചന കൂടി നല്‍കുന്നുണ്ട്. യാതൊരു നിയന്ത്രണവും സുരക്ഷയുമില്ലാതെ നഗരങ്ങളില്‍ നിന്ന് നാടുകളിലേക്ക് മടങ്ങുന്ന ഈ ആള്‍ക്കൂട്ടം കൊറോണയുടെ അനിയന്ത്രിതമായ പടര്‍ച്ചക്ക് കാരണമായേക്കാം എന്ന്. അവര്‍ ജോലിചെയ്തിരുന്ന സ്ഥലങ്ങളില്‍ അവരെ താമസിപ്പിച്ച്, അവരുടെയും സമൂഹത്തിന്റെയും ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനു പകരം അവരെ തെരുവിലുപേക്ഷിച്ച ഭരണകൂടങ്ങളെക്കുറിച്ചും ഔദ്യോഗിക സംവിധാനങ്ങളെക്കുറിച്ചും വിമര്‍ശനങ്ങളൊന്നുമില്ലെങ്കിലും, ഈ ആള്‍ക്കൂട്ടത്തിലെ ഭൂരിപക്ഷവും ചെറുപ്പക്കാരായതിനാല്‍ മരണനിരക്ക് ഇവര്‍ക്കിടയില്‍ കുറഞ്ഞിരിക്കാനാണ് സാധ്യത എന്നു കണ്ടെത്തി ആശ്വസിക്കുകയാണ് ഈ റിപ്പോര്‍ട്ട്.
ആശയത്തില്‍, ഭാവയില്‍ ഇല്ലാത്തവര്‍
2017ലെ ഇന്ത്യന്‍ സാമ്പത്തിക സര്‍വേ പ്രകാരം ഇന്ത്യയില്‍ 139 ദശലക്ഷം ആന്തരിക പ്രവാസികളുണ്ടെന്നാണ് കണക്ക്. ഇതില്‍ ഏറ്റവുമധികം പേര്‍ ഉത്തര്‍പ്രദേശ്, ബീഹാര്‍ എന്നിവിടങ്ങളിലും നിന്നും, തുടര്‍ന്ന്, മധ്യപ്രദേശ്, രാജസ്ഥാന്‍, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുമാണ്. ഏറ്റവും കൂടുതല്‍ പേര്‍ എത്തിച്ചേരുന്ന ഇടങ്ങള്‍, ഡല്‍ഹി, മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത്, ആന്ധ്രപ്രദേശ്, കേരളം എന്നിവയാണ്. മുമ്പും നഗരങ്ങളില്‍നിന്ന് ഗ്രാമങ്ങളിലേക്ക് പ്രത്യേകിച്ചും കാര്‍ഷികവൃത്തിയുടെയും മറ്റ് എല്ലാവിധ കൈപ്പണികളുടെയും "കാലഹരണ'പ്പെടലും നഗരത്തിലേക്കുള്ള ഒഴുക്കിന്റെ വേഗവും തോതും കൂട്ടിയിട്ടുണ്ട് എങ്കിലും 1990കള്‍ക്കുശേഷമുള്ള നഗരവല്‍ക്കരണത്തിന്റെയും ആഗോളവല്‍ക്കരണത്തിന്റെയും ഫലമായി ഗ്രാമീണ സമ്പദ് വ്യവസ്ഥ നേരിട്ട, ഇന്നും നേരിട്ടുകൊണ്ടിരിക്കുന്ന സമൂലമായ തകര്‍ച്ചയാണ് ഈ തോതിലും തീവ്രതയിലുമുള്ള ആന്തരിക പ്രവാസത്തിന് ആക്കം കൂട്ടിയത്. എന്നാല്‍ ഇവര്‍ നഗരത്തില്‍ എത്തിച്ചേരുന്ന സ്ഥലങ്ങള്‍ ചേരികളും, ലഭിക്കുന്ന ജോലികള്‍ അസംഘടിതമേഖലയിലുമാണ് ("അനൗപചാരികം', 'അസംഘടിതം' എന്നൊക്കെയുള്ള നിഷ്പക്ഷങ്ങളെന്നു തോന്നിപ്പിക്കുന്ന നാമപദങ്ങള്‍ വാസ്തവത്തില്‍ ക്രിയാപദങ്ങളായി നമ്മള്‍ തിരിച്ചറിയേണ്ടതാണ്, ഇവര്‍ ചെയ്യുന്ന തൊഴിലുകളെല്ലാം നഗരജീവിതത്തിനും ജീവനത്തിനും അവശ്യമായ തൊഴിലുകളാണ്.
ഇന്ത്യയിലെ തൊഴില്‍ മേഖലയിലെ 93 ശതമാനവും അനൗപചാരികവും അസംഘടിതവും ആയ തൊഴിലുകളില്‍ ഏര്‍പ്പെടുന്നവരാണ്. വ്യവസായ/സേവന അനുബന്ധവ്യവസായ മേഖലകള്‍ എടുത്താല്‍ അവിടെയെല്ലാം തൊഴിലാളികളായി എത്തുന്നത് ഗ്രാമങ്ങളില്‍നിന്നുള്ള ചെറുപ്പക്കാരാണ്.
എന്നാല്‍ ഈ തൊഴിലുകളെയും തൊഴിലാളികളേയും സമാഹരിക്കുന്നതിലും വിന്യസിക്കുന്നതിലും കൂലിനിശ്ചയിക്കുന്നതിലും ഉള്ള കാര്യങ്ങളില്‍ കൃത്യമായി അനൗപചാരികവും അസംഘടിതവുമായി അവ നിലനിര്‍ത്തപ്പെടുന്നു). ആഗോളവല്‍ക്കരണം ഈ പ്രക്രിയയെ വളരെ ശാസ്ത്രീയവും നിയമപരവുമായ തന്ത്രങ്ങളിലൂടെ - തൊഴില്‍ കരാര്‍/ഉപകരാര്‍ ശൃംഖലകളിലൂടെ ഒരു സ്ഥിരം അഖിലേന്ത്യാ സംവിധാനമായി ചിട്ടപ്പെടുത്തി എടുക്കുകയും ചെയ്തിട്ടുണ്ട്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം (സാമ്പത്തികസര്‍വ്വേ 2007-08) ഇന്ത്യയിലെ തൊഴില്‍ മേഖലയിലെ 93 ശതമാനവും അനൗപചാരികവും അസംഘടിതവും ആയ തൊഴിലുകളില്‍ ഏര്‍പ്പെടുന്നവരാണ്. വ്യവസായ/സേവന അനുബന്ധവ്യവസായ മേഖലകള്‍ എടുത്താല്‍ അവിടെയെല്ലാം തൊഴിലാളികളായി എത്തുന്നത് ഗ്രാമങ്ങളില്‍നിന്നുള്ള ചെറുപ്പക്കാരാണ്.

അക്ഷരാര്‍ഥത്തില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ - കാര്‍ഷിക, വ്യാവസായിക, സേവന മേഖലകളെയെല്ലാം - ചലിപ്പിക്കുന്നതും നിലനിര്‍ത്തുന്നതും ഇവരാണ്. പക്ഷെ കോവിഡ് മഹാമാരി ഔദ്യോഗികമായി സ്ഥിരീകരിച്ചശേഷം പ്രഖ്യാപിക്കപ്പെട്ട കേന്ദ്രപാക്കേജുകളിലൊന്നും ഇവര്‍ക്കായി ആവശ്യത്തിന് കരുതല്‍ ഉണ്ടായിരുന്നില്ല എന്നുമാത്രമല്ല, ഇവര്‍ക്ക് വീടുകളിലേക്ക് പോകാനുള്ള സമയമോ ഗതാഗതസൗകര്യമോ പോലും നല്‍കപ്പെട്ടുമില്ല. മാത്രമല്ല, അത് ഭരണതലങ്ങളിലെ ആലോചനകളില്‍ പോലും ഉണ്ടായില്ല. ഇത് സൂചിപ്പിക്കുന്നത്, രാഷ്ട്രം ജനത, സമൂഹം, സാമൂഹ്യസുരക്ഷ എന്നൊക്കെപ്പറയുമ്പോള്‍ നമ്മള്‍ അര്‍ഥമാക്കുന്ന ആ ആശയത്തില്‍/ഭാവനയില്‍ ഇവര്‍ ഇല്ല എന്നുള്ളതാണ്.
മാറുന്ന അധ്വാനസങ്കല്‍പങ്ങള്‍
ഒരുപക്ഷെ ഈ മഹാമാരി മൂലം ഏറ്റവുമധികം മാറ്റത്തിന് വിധേയമാകാന്‍ പോകുന്നത് മനുഷ്യാധ്വാനത്തെക്കുറിച്ചുള്ള സങ്കല്‍പങ്ങളും അതിന്റെ വിന്യാസങ്ങളും ആയിരിക്കും. മൂലധനത്തിന്റെ എക്കാലത്തെയും വലിയ തലവേദന, അതിനവശ്യം വേണ്ട, എന്നാല്‍ ഭരിക്കാനും ഉപയോഗിക്കാനും ഏറ്റവും പ്രയാസമുള്ള ഘടകമായ മനുഷ്യനാണ്. ഉല്‍പാദന ശൃംഖലയിലെ ഏറ്റവും സംഘര്‍ഷഭരിതവും രക്തരൂഷിതവുമായ ഉല്‍പാദനോപാധിയാണ് മനുഷ്യാധ്വാനം. യന്ത്രവല്‍ക്കരണത്തിലൂടെയും റൊബോടിക്‌സിലൂടെയും ഓട്ടോമേഷനിലൂടെയുമെല്ലാം നിരന്തരം ശ്രമിച്ചിട്ടും മനുഷ്യന്റെ ശരീരവും ബുദ്ധിയും പിന്നെയും ഉല്‍പാദനക്രമത്തിലെ ഏതെങ്കിലും ഘട്ടങ്ങളിലും സാമ്പത്തികപ്രക്രിയയിലും വേണ്ടിവരുന്നു അല്ലെങ്കില്‍ ബാക്കിയാവുന്നു. ഇത് ഇന്ന് മൂലധനവും മനുഷ്യപ്രകൃതിയുമായുള്ള അന്തിമസമരത്തിന്റെ രൂപം സ്വീകരിച്ചിരിക്കുന്നു.
അസംസ്‌കൃതവസ്തുക്കളുടെ സമാഹരണം, സംശോധനം, ഉല്‍പാദനപ്രക്രിയയിലെ വിവിധ ഘട്ടങ്ങള്‍, വിതരണശൃംഖലയിലെ കണ്ണികള്‍, ഇവയെ എല്ലാം രൂപകല്‍പന ചെയ്യുന്ന ബൗദ്ധികാധ്വാനം, എല്ലാറ്റിനെയും ത്വരിപ്പിക്കുന്ന ധനവിനിമയ-സ്ഥാപന-സംവിധാനങ്ങള്‍, സമാഹരണ-ഉല്‍പാദന-വിതരണ-ഉപഭോഗ മേഖലകളെ കണ്ണിചേര്‍ക്കുന്ന ഗതാഗതത്തിന്റെയും വിവരവിനിമയത്തിന്റെയും വലകള്‍ - ഇവിടെയെല്ലാം ആവശ്യമായിവരുന്ന മനുഷ്യാംശത്തെ ആഗോളമൂലധനത്തിന് ഇനിയും ഒഴിവാക്കാനായിട്ടില്ല. സ്വാഭാവികമായും ഏറ്റവുമധികം ഓട്ടോമേഷന്‍ നടക്കുന്നത് വിവരസാങ്കേതിക വ്യവസായ മേഖലയില്‍ ആയതിനാല്‍ തന്നെ ഇവിടെ വമ്പിച്ച തോതിലുള്ള മനുഷ്യാധ്വാനത്തിന്റെ അഴിച്ചുപണി (അഴിച്ചുവിടല്‍) ഇന്ന് നടന്നുകൊണ്ടിരിക്കയാണ്. അതുകൊണ്ടുതന്നെ കൊറോണ പൊതുജീവിതത്തിലും ഉല്‍പാദനരംഗത്തിലും സേവനരംഗത്തും സൃഷ്ടിച്ചിട്ടുള്ള നിശ്ചലത വിവരസാങ്കേതിക വ്യവസായങ്ങള്‍ക്ക് തൊഴിലാളികളെ പിരിച്ചുവിടാനും ആവശ്യാനുസരണം പുനര്‍വിന്യസിക്കാനുമുള്ള എതിര്‍പ്പുയര്‍ത്താത്ത സ്വാതന്ത്ര്യവും അവസരവും നല്‍കിയിരിക്കുന്നു. ഈ മേഖലയില്‍ വലിയ തോതിലുള്ള പിരിച്ചുവിടലുകളോടൊപ്പം "വര്‍ക് ഫ്രം ഹോം' പോലുള്ള രീതികളിലുള്ള പുനര്‍വിന്യാസവും നടപ്പിലായിക്കഴിഞ്ഞു. ഇത് മറ്റൊരുതലത്തിലുള്ള "സാമൂഹ്യഅകലം' കൂടി സാധ്യമാക്കുന്നുണ്ട്. തൊഴിലാളികളുടെ ഒരിടത്തുള്ള സംഘം ചേരലും മനുഷ്യര്‍ തമ്മിലുള്ള പരസ്പരസമ്പര്‍ക്കവും (സ്വാഭാവികമായും അതുമൂലം ഉരുത്തിരിയാവുന്ന തിരിച്ചറിവുകളും സംഘര്‍ഷങ്ങളും) ഒഴിവാക്കുന്നതിനോടൊപ്പം തന്നെ "തൊഴിലിടം' അഥവാ ഓഫീസ്, വര്‍ക്ക് സ്‌പേസ് എന്നിവയ്ക്കു വേണ്ടിവരുന്ന മുതല്‍മുടക്കുകളും മേല്‍നോട്ടച്ചിലവുകളൂം എല്ലാം ഒറ്റയടിക്ക് ഒഴിവാവുകയും ചെയ്യുന്നു. വീട്ടില്‍ ഒറ്റക്കൊറ്റക്ക് ജോലി ചെയ്യുന്ന തൊഴിലാളിയുടെ സമയക്രമത്തിന്മേല്‍ സ്വാഭാവികമായും ഉടമയുടെ നിയന്ത്രണം അത്യധികം വര്‍ദ്ധിക്കും എന്നത് കൂടി ഓര്‍ക്കണം. 24 മണിക്കൂറും തൊഴില്‍ സമയമാവുന്നതും ഏതു നേരവും തൊഴിലാളിയെക്കൊണ്ട് പണിയെടുപ്പിക്കാന്‍ പറ്റുന്നതും വളരെ അയഞ്ഞതും എന്നാല്‍ പരിപൂര്‍ണ നിരീക്ഷണശേഷിയുള്ളതുമായ പുതിയ സംവിധാനത്തില്‍ എല്ലാവരും ഒറ്റയ്ക്കാണ്.
അദൃശ്യവും നിശബ്ദവും അരികുകളിലാക്കപ്പെട്ടതുമായ ഈ തൊഴില്‍സേന ഗ്രാമത്തില്‍നിന്നുള്ള അവസാനിക്കാത്ത ഒഴുക്കുകൊണ്ട് നിരന്തരം വലുതായിക്കൊണ്ടുമിരിക്കുന്നു. നമ്മുടെ സമ്പദ് വ്യവസ്ഥയുടെ നെടുംതൂണായിത്തന്നെ ഇവര്‍ നിലനില്‍ക്കുന്നു
പക്ഷെ അധ്വാനത്തിന്റെ ഈ പുനര്‍വിന്യാസം തീരെ ബാധിക്കാത്ത, അതിനു സാധ്യതകുറഞ്ഞ, തൊഴിലുകളിലും മേഖലകളിലുമാണ് പ്രവാസിത്തൊഴിലാളികള്‍ ബഹുഭൂരിപക്ഷം പേരുടെയും വേതനവും ജീവിതവും - അത് മനുഷ്യസാന്നിദ്ധ്യവും, കൈകൊണ്ടുള്ളതും കായികവുമായ അധ്വാനവും, ശേഷിയും നിരന്തരമേല്‍നോട്ടവും സഹവാസവും ഒക്കെ ആവശ്യമുള്ള മനുഷ്യശരീരകേന്ദ്രിതമായ മേഖലകളാണ് (ഇവര്‍ ചെയ്തു ഉപജീവനം പുലര്‍ത്തിയിരുന്ന പല വീട്ടുജോലികളുമാണ് ഈ കോവിഡ് ലോക്ഡൗണ്‍ ഇടവേളയില്‍ നാഗരിക മധ്യവര്‍ഗ്ഗകുടുംബങ്ങള്‍ പലരീതിയില്‍ നവമാധ്യമ ഹര്‍ഷാരവങ്ങളോടെ പുനരാവിഷ്‌ക്കരിച്ചുകൊണ്ടിരിക്കുന്നതും).
ഇവര്‍ തൊഴില്‍ ചെയ്യുന്ന "അനൗപചാരിക' മേഖലയില്‍ വീട്ടുജോലിയും തോട്ടിപ്പണിയും ലൈംഗികത്തൊഴിലും തുടങ്ങി ആരോഗ്യപരിചരണവും ആതിഥേയവ്യവസായവും ഒട്ടനവധി "ലാസ്റ്റ് മൈല്‍' സേവനങ്ങളും വരെ ഉള്‍പ്പെടുന്നു. മനുഷ്യന്റെ ഇടപെടലും ശാരീരിക സാന്നിദ്ധ്യവും ആവശ്യമുള്ളതും, ഓട്ടോമേഷന്‍ അസാധ്യമോ ലാഭകരമല്ലാത്തതോ അസൗകര്യമോ ആയ മേഖലകളുമാണിവ. അതുകൊണ്ടുതന്നെ ഈ മനുഷ്യരുടെ അധ്വാനം/കായികസാന്നിദ്ധ്യം വലിയ രീതിയില്‍ അസംഘടിതവും അനൗപചാരികവും നിയമവിരുദ്ധവും ഒക്കെയായി, എന്നാല്‍ ലക്ഷക്കണക്കിന് മനുഷ്യര്‍ക്ക് (കുട്ടികളടക്കം) നിലനില്‍ക്കാനുള്ള വേതനം നല്‍കുന്ന ഒരു സാമ്പത്തിക അവസരമായി തുടര്‍ന്നുകൊണ്ടിരിക്കുന്നു. അദൃശ്യവും നിശബ്ദവും അരികുകളിലാക്കപ്പെട്ടതുമായ ഈ തൊഴില്‍സേന ഗ്രാമത്തില്‍നിന്നുള്ള അവസാനിക്കാത്ത ഒഴുക്കുകൊണ്ട് നിരന്തരം വലുതായിക്കൊണ്ടുമിരിക്കുന്നു. നമ്മുടെ സമ്പദ് വ്യവസ്ഥയുടെ നെടുംതൂണായിത്തന്നെ ഇവര്‍ നിലനില്‍ക്കുന്നു.
ഇവര്‍ക്കിടയില്‍നിന്ന് ഒരു ചെറിയ ശതമാനം ഔപചാരികമേഖലയിലേക്ക് ഉയരുന്നുണ്ടാകാമെങ്കിലും അതിലുമെത്രയോ ഇരട്ടി മനുഷ്യര്‍ നഗരങ്ങളിലേക്ക് വന്നുകൊണ്ടിരിക്കുന്നതിനാല്‍ ഈ തൊഴില്‍ സേന എന്നും നിരായുധരായിത്തന്നെ ശേഷിക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നു. എത്രകണ്ട് ആഗോളീയമായാലും മൂലധന വ്യവസ്ഥയ്ക്ക് അടിസ്ഥാനപരമായി വേണ്ടതും എപ്പോഴും വിലകുറഞ്ഞ് ലഭ്യമാകാവുന്നവിധം അശരണരായിക്കഴിയുന്ന ഒരു തൊഴില്‍ സേനയെ ആണ്. അതുകൊണ്ടുതന്നെ നമ്മുടെ നഗരങ്ങളുടെ നിത്യജീവിതം സാധ്യവും സഹനീയവും ചെലവുകുറഞ്ഞതും ആക്കുന്ന ഈ മനുഷ്യരുടെ പലായനം വളരെ രൂക്ഷവും ക്രൂരവുമായ വിധത്തില്‍ അവരുടെ അശരണതയെയും നിരാശ്രയത്വത്തെയും ഒരേസമയം പ്രഖ്യാപിക്കുകയും പുനഃസ്ഥാപിക്കുകയും ചെയ്യുന്ന ഒന്നാണ്.

ഏറ്റവും ദാരുണമായ കാര്യം, ഈ നാളുകളില്‍ ഇവര്‍ കടന്നുപോകുന്ന അവസ്ഥയെ/ യാഥാര്‍ഥ്യത്തെ ചരിത്രവല്‍ക്കരിക്കാനും ഈ ദുരന്താനുഭവത്തെ സാമൂഹികവും സക്രിയവുമായ അറിവ് ആക്കിമാറ്റാനും ഉള്ള നൈതിക വ്യവസ്ഥകളോ പ്രസ്ഥാനങ്ങളോ ലോകത്ത് ഇല്ലാതായിരിക്കുന്നു എന്നതാണ്. ഒരുപക്ഷെ ഈ നിര്‍ബന്ധിതപലായനം പ്രവാസം എന്ന അവസ്ഥയെയും പ്രവാസി എന്ന നഗരവാസിയെയും പ്രവാസിതൊഴിലാളി എന്ന സാമൂഹിക/സാമ്പത്തിക ഗണത്തെയും പുനര്‍നിര്‍വചിക്കാനും രാഷ്ട്രീയവല്‍ക്കരിക്കാനുമുള്ള അവസരമാകാനും മതി. ഇത് തീര്‍ച്ചയായും കേരളം പോലെ തൊഴിലാളിയ്ക്ക് പൊതുസമ്മതിയും അടിസ്ഥാന അവകാശങ്ങളുമുള്ള, അല്ലെങ്കില്‍ ഉണ്ടെന്ന് അഭിമാനിക്കുന്ന (പ്രവാസിതൊഴിലാളികളോടുള്ള എല്ലാ അവഗണനകളും അവജ്ഞയും പലരീതിയില്‍ നിലനില്‍ക്കുമ്പോള്‍തന്നെ) ഒരു സ്ഥലത്ത് അവരുടെ മനഃസ്ഥിതിയിലും സംഘപ്രതികരണശേഷിയിലും ഗുണപരവും ശാക്തീകൃതവുമായ മാറ്റം കൊണ്ടുവരാതിരിക്കില്ല എന്നു വേണം കരുതാന്‍.
നിരോധിക്കപ്പെട്ട യാത്രകള്‍
പ്രവാസിത്തൊഴിലാളികള്‍ ഇപ്പോള്‍ നേരിടുന്ന ദാരുണാവസ്ഥയെ സംസ്ഥാനങ്ങള്‍ ലാഘവത്തോടെയും നിരുത്തരവാദിത്തപരമായ രീതിയിലുമാണ് കൈകാര്യം ചെയ്യുന്നത്. തിരിച്ചുവരുന്നവരുടെ ആരോഗ്യസുരക്ഷ സംവിധാനങ്ങള്‍, ക്വാറന്റൈന്‍ സൗകര്യങ്ങള്‍, രോഗപരിശോധന, തുടര്‍ചികിത്സ, തുടങ്ങിയ കാര്യങ്ങളില്‍ അനാസ്ഥ പുലര്‍ത്തുമ്പോള്‍ തന്നെ പുതിയ പുനരധിവാസ പദ്ധതികള്‍ പ്രഖ്യാപിക്കപ്പെടുന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. ഉദാഹരണത്തിന് ഉത്തര്‍പ്രദേശ് മടങ്ങിവരുന്ന 20 ലക്ഷം തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കാന്‍ വന്‍പദ്ധതി പ്രഖ്യാപിച്ചുകഴിഞ്ഞു. തിരിച്ചുവരുന്നവരുടെ ശേഷികളെക്കുറിച്ചുള്ള വിവരശേഖരണത്തിനു ശേഷം പുതുതായി തുടങ്ങുന്ന വ്യവസായസ്ഥാപനങ്ങളില്‍ ഇവര്‍ക്ക് മിനിമം ശമ്പളവും നിയമപരമായ തൊഴില്‍ സമയക്രമവും ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നു. അതോടെ, സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നത്, "ചെറുതും ഇടത്തരവുമായ നിരവധി സംരംഭങ്ങള്‍ തുടങ്ങിക്കൊണ്ട് ചൈന, ബംഗ്ലാദേശ്, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളെക്കാള്‍ മികവുള്ളതാക്കി ഉത്തര്‍പ്രദേശിലെ വ്യവസായമേഖലയെ മാറ്റുക' എന്നതാണ്. ഇതിന്റെ കൂടെ ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ തൊഴില്‍നിയമങ്ങളില്‍ വമ്പിച്ച അയവു വരുത്തിക്കൊണ്ടുള്ള (ചില നിയമങ്ങളുടെ പ്രാബല്യം മൂന്നു വര്‍ഷത്തേക്ക് പൂര്‍ണമായിത്തന്നെ പിന്‍വലിച്ചുകൊണ്ട്) ഉത്തരവുകള്‍ ഇറക്കി എന്നതും കര്‍ണാടകം പോലുള്ള സംസ്ഥാനങ്ങള്‍ പ്രവാസിതൊഴിലാളികളുടെ പുറത്തേക്കുള്ള യാത്രകള്‍ നിരോധിച്ചു എന്നതും യാദൃശ്ചികമല്ല. ആ നീക്കങ്ങളെ പുനരധിവാസ പദ്ധതി പ്രസ്താവനയിലെ "ചൈനീസ്' മാതൃകാസ്വപ്നങ്ങളോട് ചേര്‍ത്തുവായിച്ചാല്‍ നഗരങ്ങളിലേക്ക് തിരിച്ചുപോകണ്ട എന്നു തീരുമാനിക്കുന്ന തൊഴിലാളികള്‍ക്കു മുന്നിലുള്ള ഭാവി എന്തായിരിക്കും എന്നുള്ളത് വെളിവാക്കുന്ന സൂചനയാണ്.
അതിര്‍ത്തികള്‍ എന്ന അഹവും പുറവും
പൗരത്വനിയമം "നാട്' എന്ന അതിര്‍ത്തിയെ കാലം കൊണ്ടും മതം കൊണ്ടും നിര്‍വചിക്കുകയും വേര്‍പിരിക്കയും ചെയ്തു എങ്കില്‍ കൊറോണ ഓരോരുത്തരുടെയും ശരീരത്തെയും വീടിനെയും അയല്‍പക്കത്തെയും ജില്ലയെയും സംസ്ഥാനത്തെയുമെല്ലാം അതിര്‍ത്തികളായി മാറ്റിയിരിക്കുന്നു. ഭരണകൂട നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചേ നമുക്കിന്ന് ഇവയോരോന്നിന്റെയും പുറത്തുകടക്കാന്‍ അനുവാദമുള്ളൂ. ശരീരവും അതിന്റെ അധ്വാനശേഷിയും മാത്രം സ്വന്തമായുള്ളവരെ സംബന്ധിച്ച് എവിടെയും വസിക്കുവാനുള്ള അര്‍ഹത തന്നെ നഷ്ടമാകുന്നു. വീടും വിലാസവുമുള്ളവരെല്ലാം ഈ അതിര്‍ത്തിവലയങ്ങള്‍ക്കകത്ത് "സുരക്ഷിത'രാവുമ്പോള്‍ അതൊന്നുമില്ലാത്തവര്‍ക്ക് ചലനം തന്നെയാവുന്നു ശരണം.
അതുപോലെ ഒരാള്‍ താമസിക്കുന്ന "സ്ഥല'വും അയാളുടെ "നാടും' ഒന്നല്ല എന്നതുകൊണ്ടു മാത്രം ഒരാള്‍ പ്രവാസിയുമാകുന്നില്ല. അങ്ങിനെയാണെങ്കില്‍ ഇന്ത്യന്‍ നഗരങ്ങളിലെ ബഹുഭൂരിപക്ഷം മധ്യവര്‍ഗ്ഗവും ഐ.ടി കമ്പനികളില്‍ ജോലിചെയ്യുന്നവരുമെല്ലാവരും തന്നെ ഒറ്റയടിക്ക് അന്യരും പ്രവാസികളുമായേനെ. അവരെല്ലാം ആ നഗരത്തിലെ തന്നെ വാസികളാകുന്നത് അവര്‍ക്ക് പണമുള്ളതുകൊണ്ടും താമസിക്കാന്‍ സൗകര്യവും ഇടവും ഉള്ളതുകൊണ്ടു കൂടിയാണ്. അതുകൊണ്ട് നിങ്ങള്‍ ഒരു സ്ഥലത്ത് ജോലി ചെയ്യുന്നു എന്നത് - അതെത്രകാലമായാലും - നിങ്ങളെ അവിടുത്തുകാരനാക്കി മാറ്റുന്നില്ല. നമ്മുടെ സര്‍ക്കാര്‍ സംവിധാനത്തിലുള്ള റേഷന്‍ കാര്‍ഡ് തുടങ്ങിയുള്ള സാമൂഹ്യസുരക്ഷാപദ്ധതികളും ആനുകൂല്യങ്ങളുമെല്ലാം ഇപ്പോഴും സ്ഥലബദ്ധമാണ്. അടുത്തകാലത്തു മാത്രമാണ് പൊതുവിതരണ സംവിധാനത്തില്‍ സ്ഥലപരമായ സ്വാതന്ത്ര്യം കാര്‍ഡുടമകള്‍ക്ക് ലഭിച്ചത്, അതും സംസ്ഥാനത്തിനകത്തുമാത്രം. സാമൂഹ്യസുരക്ഷാപദ്ധതികള്‍ നടപ്പിലാക്കുന്നത് സംസ്ഥാനസര്‍ക്കാരുകള്‍ ആയതിനാല്‍ ഇത് മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് ലഭ്യമാകുകയില്ല.
പൗരത്വനിയമം "നാട്' എന്ന അതിര്‍ത്തിയെ കാലം കൊണ്ടും മതം കൊണ്ടും നിര്‍വചിക്കുകയും വേര്‍പിരിക്കയും ചെയ്തു എങ്കില്‍ കൊറോണ ഓരോരുത്തരുടെയും ശരീരത്തെയും വീടിനെയും അയല്‍പക്കത്തെയും ജില്ലയെയും സംസ്ഥാനത്തെയുമെല്ലാം അതിര്‍ത്തികളായി മാറ്റിയിരിക്കുന്നു.
ആനുകൂല്യങ്ങളെപ്പോലെ സ്ഥല-ഉടമസ്ഥതാബദ്ധമാണ് സമ്മതിദാനാവകാശവും. ജീവിക്കാന്‍ വേണ്ടിയും കൂടിയ കൂലി തേടിയും മറ്റൊരിടത്ത് പ്രാപിച്ചു വസിക്കുന്നവര്‍ക്കും കൂലിതേടി നിരന്തരം സഞ്ചരിക്കേണ്ടി വരുന്നവര്‍ക്കും അവിടങ്ങളില്‍ സമ്മതിദാനാവകാശം ഇല്ലാത്തതിനാല്‍ അവര്‍ക്ക് ഒരിക്കലും ഒരു "വോട്ട് ബാങ്ക്' ആയിത്തീരാനോ അത്തരം സമ്മര്‍ദ്ദതന്ത്രങ്ങളിലൂടെ ഭരണസംവിധാനങ്ങളെ സ്വാധീനിക്കാനോ രാഷ്ട്രീയപാര്‍ട്ടികളെ അവരുടെ പ്രശ്‌നങ്ങളിലേക്ക് ആകര്‍ഷിക്കാനോ സാധ്യമല്ല. അതുകൊണ്ടാണ് ഈ രീതിയില്‍ പലതലങ്ങളില്‍ പൗരാവകാശങ്ങള്‍ ഇല്ലാതെ ഇവരെ എക്കാലവും നിലനിര്‍ത്താന്‍ കഴിയുന്നതും.
തങ്ങളുടെ ജന്മസ്ഥലത്ത് ജോലിയും ജോലിചെയ്യുന്ന സ്ഥലത്ത് ജീവിതവും ഇല്ലാത്ത ഇവരുടെ കാര്യത്തില്‍ കോവിഡ് കാലത്ത് സംസ്ഥാനങ്ങള്‍ സ്വീകരിച്ച നിലപാട് നോക്കിയാല്‍ അവരുടെ അനാഥത്വവും നിരാശ്രയത്വവും വ്യക്തമാകും. എങ്ങിനെ വേണമെങ്കിലും തള്ളിക്കളയുകയോ ഉപേക്ഷിക്കുകയോ ചെയ്യാവുന്ന, എന്നാല്‍ എന്തിനും ഉപയോഗിക്കാവുന്ന, എന്നും ആശ്രിതരായി കഴിയാന്‍ വിധിക്കപ്പെട്ട ഒരാള്‍ക്കൂട്ടമായാണ് ഇവര്‍ ഭരണവ്യവഹാരങ്ങളില്‍ കടന്നുവരുന്നത്. മാധ്യമങ്ങളും ഇവരുടെ കാര്യത്തില്‍ നഗരപ്രശ്‌നങ്ങളിലെന്നപോലെയുള്ള സ്ഥിരമായ താല്പര്യം കാണിക്കാറില്ല, അതുകൊണ്ടുതന്നെ ആവേശത്തോടെയുള്ള തുടര്‍ റിപ്പോര്‍ട്ടിങ്ങും ഈ രംഗത്തുനിന്ന് ഉണ്ടാവാറുമില്ല. ഇവരുടെ ഭാഷയും സാമൂഹ്യസ്വാധീനമില്ലായ്മയും ഈ അനാസ്ഥയ്ക്ക് ആക്കം കൂട്ടുകയും ചെയ്യുന്നു.
പ്രവാസികള്‍ എന്ന ദലിതര്‍
ഒരു ആദര്‍ശസമൂഹം സഞ്ചാരസ്വാതന്ത്ര്യമുള്ളതായിരിക്കണം, ഒരു ഭാഗത്ത് സംഭവിക്കുന്ന മാറ്റത്തെ മറ്റൊരുഭാഗത്തേക്ക് സംക്രമിപ്പിക്കുന്നതിനുള്ള ധാരാളം മാര്‍ഗ്ഗങ്ങളുള്ള ഒന്ന്.
അംബേദ്ക്കര്‍, "ജാതിയുടെ ഉന്മൂലനം'
ഇന്ത്യയിലെ നഗരങ്ങളിലെല്ലാം അവിടുത്തെ ഏറ്റവും നീചവും വൃത്തിഹീനവും അപായകരവും എന്നാല്‍ ഏറ്റവും കുറഞ്ഞ കൂലി നല്‍കപ്പെടുന്നതുമായ വിവിധ ജോലികള്‍ ചെയ്യുന്ന ലക്ഷക്കണക്കിന് പ്രവാസികള്‍ ജീവിക്കുന്നുണ്ട് എന്നും അവരാണ് ഏതൊരു നഗരത്തെയും ജീവതവും സാധാരണക്കാര്‍ക്ക് (പ്രത്യേകിച്ചും മധ്യവര്‍ഗ്ഗത്തിന്) താമസയോഗ്യവും ആക്കുന്നത് എന്നതും ജാതിവ്യവസ്ഥപോലെയുള്ള പരമാര്‍ഥമാണ്. ഇവര്‍ നഗരങ്ങളില്‍ എങ്ങിനെ കഴിഞ്ഞുകൂടുന്നു എന്നതും എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്ന അവസരത്തില്‍ ഇവരെ ഒരു തരത്തിലും പരിഗണിച്ചില്ല എന്നത് നമ്മുടെ ഭരണകൂടത്തിന്റെയും സമൂഹത്തിന്റെയും ഇവരോടുള്ള "സത്യസന്ധ'മായ നിലപാടിനെയാണ് സൂചിപ്പിക്കുന്നത്. ഇവര്‍ക്ക് അവരവരുടെ നാടുകളിലേക്ക് മടങ്ങാന്‍ സൗകര്യവുമൊരുക്കുക, സമയം നല്‍കുക എന്നത് ഏതൊരു ജനാധിപത്യസര്‍ക്കാരും പാലിക്കേണ്ട ഏറ്റവും സാമാന്യമായ മര്യാദയാണ്. മറിച്ച്, അങ്ങിനെ "അത്യസാധാരണമായ' സാഹചര്യത്തില്‍ ഉടനടിയുള്ള നടപടി വേണ്ടിവന്നു എങ്കില്‍, ലോക്ഡൗണ്‍ കാലത്ത് അവരെങ്ങിനെ ജീവിക്കും എന്നതിനെക്കുറിച്ചെങ്കിലും ആലോചിക്കണമായിരുന്നു. അതുപോലും ഒരു മഹാനഗരത്തിലും ഉണ്ടായില്ല എന്നത് നമ്മുടെ ഭരണവ്യവസ്ഥയുടെയും സമൂഹത്തിന്റെയും ഇവരോടുള്ള തികഞ്ഞ അവജ്ഞയെ ആണ് വെളിപ്പെടുത്തുന്നത്. സ്‌കൂളുകള്‍, കല്യാണമണ്ഡപങ്ങള്‍, സാംസ്‌ക്കാരികനിലയങ്ങള്‍ എന്നിവപോലെ ലോക്ഡൗണ്‍ കാലത്ത് അടഞ്ഞുകിടക്കുന്ന കെട്ടിടങ്ങളിലും മറ്റും ഇവരെ പാര്‍പ്പിക്കുക എന്നത് അത്ര ദുഷ്‌ക്കരമോ ചിലവേറിയതോ, വലിയ ഭാവന ആവശ്യമുള്ളതോ ആയ കാര്യമല്ല. അതുപോലെത്തന്നെയാണ് പൊതുഅടുക്കളകളും പാചകകേന്ദ്രങ്ങളും ഭക്ഷ്യസാധനങ്ങളുടെ വിതരണവും വഴി ഇവര്‍ക്ക് ജീവന്‍ നിലനിര്‍ത്താന്‍ അവശ്യമായ സൗകര്യങ്ങള്‍ ഉറപ്പുവരുത്തുക എന്നതും. പക്ഷെ നമ്മള്‍ ചെയ്തത് ഇവരില്‍നിന്ന് സാമൂഹ്യ അകലം പാലിക്കുകയാണ്.
ആഗോളവല്‍ക്കരണനയങ്ങള്‍ നടപ്പാക്കി മൂന്നുപതിറ്റാണ്ടും കഴിഞ്ഞിട്ടും ജാതീയത - ഏറ്റവും മൗലിക രൂപത്തില്‍ - കായികാധ്വാനത്തോടും അതിലേര്‍പ്പെടുന്നവരോടുമുള്ള വെറുപ്പ് - വളരെയാഴത്തില്‍തന്നെ നമ്മുടെ സമൂഹത്തിന്റെ സിരകളിലൊഴുകുന്നു എന്നതിന്റെ ഏറ്റവും പുതിയ തെളിവുകൂടിയാണ് ഈ പലായനം.
ആധുനികവല്‍ക്കരണത്തെ സ്വാഗതം ചെയ്ത അംബേദ്ക്കര്‍ അത് ഗ്രാമവ്യവസ്ഥയുടെ ശാപമായിരുന്ന ജാതിയില്‍നിന്ന് മോചനം സാധ്യമാക്കുമെന്നും, നഗരങ്ങള്‍ കൂടുതല്‍ തുല്യതയും അവസരങ്ങളും നല്‍കി മനുഷ്യരെ സ്വതന്ത്രവ്യക്തികളാക്കി മാറ്റുമെന്നും വിശ്വസിച്ചു. ഗ്രാമങ്ങളെ അദ്ദേഹം വിശേഷിപ്പിച്ചത്, "പ്രാദേശികതയുടെ ചവറ്റുകൊട്ട, അജ്ഞതയുടെയും സങ്കുതിതമനസ്‌ക്കതയുടെയും വര്‍ഗ്ഗീയതയുടെയും ഇരുട്ടറ' എന്നൊക്കെയാണ്. പക്ഷെ സ്വാതന്ത്രലബ്ദിക്കുശേഷം ഏഴ് പതിറ്റാണ്ടും ആഗോളവല്‍ക്കരണനയങ്ങള്‍ നടപ്പാക്കി മൂന്നുപതിറ്റാണ്ടും കഴിഞ്ഞിട്ടും ജാതീയത - ഏറ്റവും മൗലിക രൂപത്തില്‍ - കായികാധ്വാനത്തോടും അതിലേര്‍പ്പെടുന്നവരോടുമുള്ള വെറുപ്പ് - വളരെയാഴത്തില്‍തന്നെ നമ്മുടെ സമൂഹത്തിന്റെ സിരകളിലൊഴുകുന്നു എന്നതിന്റെ ഏറ്റവും പുതിയ തെളിവുകൂടിയാണ് ഈ പലായനം. യുഗങ്ങളായി ശീലിച്ച് നമ്മുടെ ജനിതകത്തിലലിഞ്ഞ ജാതിവ്യവസ്ഥയുടെ സംസ്‌ക്കാരം തന്നെയാണ് നഗരത്തിലും ഇവരെ അസ്പൃശ്യരും അദൃശ്യരും പരിഗണന അര്‍ഹിക്കാത്തവരും ആക്കുന്നത്.

വര്‍ഗ്ഗപരവും വര്‍ണ്ണ/ജാതിപരവും ആയ പരിഗണനകള്‍, അല്ല പരിഗണനയില്ലായ്മകള്‍, ഇവിടെ നമ്മുടെയുള്ളില്‍ പരസ്പരം ആശ്ലേഷിക്കുന്നു. വരേണ്യര്‍ക്ക് ദലിതരോടും, പണക്കാര്‍ക്ക് പാവങ്ങളോടും, മുതലാളിക്ക് തൊഴിലാളിയോടും, നഗരവാസിക്ക് ഗ്രാമീണനോടും ഉള്ള അവജ്ഞയും തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും അകലപാലനവുമെല്ലാം ഇവിടെ അനായാസമായി ഒന്നിക്കുന്നു.
വരാനിരിക്കുന്ന "പുതിയ സാധാരണം'
അത്യാപത്ക്കരങ്ങളായ മാറ്റങ്ങളുണ്ടാകുന്ന സന്ദര്‍ഭങ്ങളില്‍, മുമ്പ് അചിന്ത്യമായിരുന്നവ പൊടുന്നനെ യാഥാര്‍ഥ്യമാവുന്നു.
നവോമി ക്ലൈന്‍
മനുഷ്യജീവിതത്തിനെത്തന്നെ അടിമുടി അസ്ഥിരമാക്കുന്ന ഒന്നാണ് ആഗോളമുതലാളിത്തം. ഈ ലോക്ഡൗണില്‍ തുടങ്ങി നമ്മള്‍ ഈ സാമൂഹ്യയന്ത്രത്തെ പുനരാവിഷ്‌ക്കാരത്തിനായി നമ്മുടെ ഭാവനാപരമായ ഊര്‍ജ്ജത്തെയാകെ നിക്ഷേപിക്കേണ്ടിയിരിക്കുന്നു. ഈ വൈറസ് ആണ് നമ്മള്‍ കാത്തിരുന്ന അവസരം. ആഗോളയന്ത്രത്തെ പുന:സംഘടിപ്പിക്കാനുള്ള അവസരമൊരുക്കാനുള്ള സാധ്യയൊരുക്കുന്ന അപകടം
ഫ്രാങ്കോ "ബിഫോ' ബെറാര്‍ഡി
ഏതൊരു മഹാദുരിതവും ഒരു സമൂഹത്തിന്റെ ശക്തിദൗര്‍ബല്യങ്ങളെ വെളിപ്പെടുത്തുന്ന സന്ദര്‍ഭം കൂടിയാണ്. നമ്മള്‍ അറിയാതെ സ്വാംശീകരിച്ച ചില നന്മകള്‍ ഈ സമയത്ത് സാമൂഹിക പ്രയോഗങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും പ്രതികരണങ്ങളുടെയും രൂപത്തില്‍ വെളിപ്പെടുന്നു. അതുപോലെ ഒരു സമൂഹത്തില്‍ നിലനില്‍ക്കുന്നതും സ്വാഭാവികമായി തീര്‍ന്നിട്ടുള്ളതുമായ അനീതികളും അവഗണനകളും ആ സമൂഹത്തിന്റെ സിരകളിലോടുന്ന മുന്‍വിധികളും താല്‍പര്യങ്ങളും മറനീക്കി പുറത്തുവരുന്നതും ഇത്തരം കാലഘട്ടങ്ങളിലാണ്. പ്രധാനമെന്നും അവശ്യമെന്നും കരുതിയിരുന്ന പലതും ഒഴിവാക്കാനും മറക്കാനും കഴിയുമെന്ന് തിരിച്ചറിയുന്നു. ഒരു മഹാമാരിക്കു മാത്രം നല്‍കാന്‍ കഴിയുന്ന തിരിച്ചറിവിന്റെ വ്യക്തതയില്‍ അതുവരെ അദൃശ്യമായ/അദൃശ്യമാക്കപ്പെട്ട ചിലത് തെളിഞ്ഞുകാണുന്നു, ജീവിതകോലാഹലങ്ങള്‍ക്കിടയില്‍ കേള്‍ക്കാതിരുന്ന ചില നിലവിളികള്‍ ഉച്ചത്തില്‍ കേള്‍ക്കുന്നു. ഈ കൂട്ടപലായനം അത്തരം ഒരുദാഹരണമാണ്.
ഈ പലായനം അശരണരായ ഒരു ജനതയെ മാധ്യമങ്ങളുടെ, ക്യാമറകളുടെ, നമ്മുടെ, കണ്‍മുന്നില്‍ കാണിച്ചുതന്നു. അവരിവിടെ എന്നും ഉണ്ടായിരുന്നു. ഈ പലായനം അവരെ പൊടുന്നനെ ദൃശ്യരാക്കിയെന്നു മാത്രം. മനുഷ്യരുടെ ഒരു നദി, മനുഷ്യരുടെ ഒരു ഉറുമ്പുവരി, മനുഷ്യരുടെ നീണ്ട നിലവിളി. ഇത് കാണാനും കേള്‍ക്കാനും കഴിയാത്ത ഒരു സമൂഹത്തെ നാം എങ്ങിനെ വിശേഷിപ്പിക്കും?

നവോമി ക്ലീന്‍ പറയുന്നതുപോലെ, ഓരോ ദുരന്തവും മാറ്റത്തിനും മാറിച്ചിന്തിക്കാനുമുള്ള അവസരങ്ങള്‍ കൂടിയാണ്. സ്ഥൂല-സൂക്ഷ്മ പ്രകൃതികളുമായി മനുഷ്യനുള്ള/ഉണ്ടാവേണ്ട ബന്ധം, വികസനം എന്ന ആശയം/പ്രയോഗം, ഉപഭോഗത്തിന്റെ അളവ്/സ്വഭാവം/ഉള്ളടക്കം എന്നിവയെയൊക്കെ കുറിച്ചുള്ള ഗാഢമായ പുനരാലോചനയിലേക്ക് കൊറോണ നമ്മെ നിര്‍ബന്ധിക്കുന്നുണ്ട്. ഒപ്പം നാം കഴിഞ്ഞ നൂറ്റാണ്ടില്‍ ആര്‍ജ്ജിച്ചതും വികസിപ്പിച്ചതുമായ "പൊതു'വായതിനോടുള്ള പ്രതിപത്തിയും പ്രതിബദ്ധതയും അതിനെക്കുറിച്ചുള്ള ഉല്‍ക്കണ്ഠകളും, അത് രൂപം നല്‍കിയ പലതലങ്ങളിലുള്ള സാമൂഹികമായ കരുതലിന്റെയും ആരോഗ്യസുരക്ഷാസംവിധാനങ്ങളുടെയും മനുഷ്യാവകാശ സംരക്ഷണത്തിന്റെയും സ്ഥാപനസംവിധാനങ്ങള്‍, മര്‍ദ്ദിതരുടെയും ചൂഷിതരുടെയും ആത്മസത്തയെ രാഷ്ട്രീയോര്‍ജ്ജമാക്കിയിരുന്ന പ്രസ്ഥാനങ്ങള്‍, വിമോചന ആശയസമരങ്ങള്‍ - ഇവയെല്ലാം വളരെ ഗൗരവപൂര്‍ണമായ ഒരു പുനര്‍വിചിന്തനത്തിന് നമ്മെ ക്ഷണിക്കുന്നുണ്ട്.
അവരിവിടെ എന്നും ഉണ്ടായിരുന്നു. ഈ പലായനം അവരെ പൊടുന്നനെ ദൃശ്യരാക്കിയെന്നു മാത്രം. മനുഷ്യരുടെ ഒരു നദി, മനുഷ്യരുടെ ഒരു ഉറുമ്പുവരി, മനുഷ്യരുടെ നീണ്ട നിലവിളി. ഇത് കാണാനും കേള്‍ക്കാനും കഴിയാത്ത ഒരു സമൂഹത്തെ നാം എങ്ങിനെ വിശേഷിപ്പിക്കും?
പഴയതിനെ തിരിച്ചുകൊണ്ടുവരിക എന്നുള്ള നിലയ്ക്കല്ല, അത് സാധ്യവുമല്ല. പക്ഷെ ഇപ്പോള്‍ കൊറോണയോടുള്ള പ്രതികരണം എന്ന നിലയില്‍ ആഗോളതലത്തില്‍ ഉയര്‍ന്നുവരുന്ന രണ്ടു മാതൃകകളും - അമേരിക്കയുടെയും ചൈനയുടെയും - ഒരുപോലെ ജനാധിപത്യവിരുദ്ധവും നിലനില്‍ക്കുന്ന ആഗോളമൂലധനാധിപത്യത്തിന്റെ തന്നെ ഇരട്ടമുഖങ്ങളുമാണ്. 19-20 നൂറ്റാണ്ടുകള്‍ ഉണര്‍ത്തിയ രണ്ട് വിമോചനാശയങ്ങള്‍ക്ക്- ലിബറല്‍ മുതലാളിത്ത ജനാധിപത്യം, കമ്മ്യൂണിസ്റ്റ്-സോഷ്യലിസ്റ്റ് ആദര്‍ശങ്ങള്‍ എന്നിവയ്ക്ക് - നേരിട്ട അപചയത്തിന്റെ കൂടി ദൃഷ്ടാന്തങ്ങളാണിവ. സമകാലിക രാഷ്ട്രീയവ്യവഹാരങ്ങളെയെല്ലാം മൂടിനില്‍ക്കുന്ന ഈ ദ്വന്ദ്വത്തിന് പുറത്തുകടന്നില്ലെങ്കില്‍ ഇന്നത്തെ "അത്യസാധാരണ സന്ദര്‍ഭം' കഴിഞ്ഞുവരുന്ന "പുതിയ സാധാരണം' പഴയതിന്റെ കൂടുതല്‍ ക്രൂരവും നീചവുമായ ഒന്നായിരിക്കും. അതുകൊണ്ട് നമ്മള്‍ മറന്നുപോയ ചരിത്രങ്ങളിലേക്കും ബദലുകള്‍ പരീക്ഷിച്ച സാമൂഹ്യപ്രയോഗങ്ങളിലേക്കും, ധീരമായ പരാജയങ്ങളിലേക്കും, ലളിതവും സുതാര്യവുമായ സ്ഥാപനരൂപങ്ങളിലേക്കും മനുഷ്യവംശത്തെ ഭൗമപ്രകൃതിയുടെ ഒരിഴയായി കാണുന്ന ജീവനരീതികളിലേക്കും മറ്റും കൂടുതല്‍ കൂടുതല്‍ ചൂഴ്ന്നുനോക്കേണ്ടിയിരിക്കുന്നു.
തിങ്കളാഴ്ച പ്രഭാതം എന്ന ബ്ലോഗില്‍ പ്രസിദ്ധീകരിച്ച "വൈറസ് പറഞ്ഞെതെന്ത്?' എന്ന ലേഖനത്തില്‍ വൈറസ് മനുഷ്യരോട് പറയുന്നതുപോലെ, "നിങ്ങള്‍ വാസ്തവത്തില്‍ എന്നോട് നന്ദി പറയണം. ഞാനില്ലായിരുന്നെങ്കില്‍ ഇനിയെത്രകാലം ഇപ്പോള്‍ നിര്‍ത്തിവെച്ചതും മുമ്പ് ഒരു ചോദ്യത്തിനും വിധേയമാകാത്തതുമായ പല കാര്യങ്ങളും എന്നെന്നേക്കുമായി അവശ്യം എന്ന നിലയ്ക്ക് തുടര്‍ന്നേനെ'? ആഗോളവല്‍ക്കരണം, മത്സരപരീക്ഷകള്‍, വിമാനയാത്ര, ബഡ്ജറ്റ് പരിമിതികള്‍, തെരഞ്ഞെടുപ്പുകള്‍, കായികമത്സര കെട്ടുകാഴ്ച്ചകള്‍, ഡിസ്‌നി ലാന്റ്, ഫിറ്റ്‌നസ് ജിമ്മുകള്‍, പലപല കച്ചവടങ്ങള്‍, ദേശീയസമിതി, കൂട്ട യോഗങ്ങള്‍, മിക്കവാറും ഓഫീസ് ജോലികള്‍, ഇവയെല്ലാം തന്നെ വന്‍നഗരവാസികളായ ഏകകങ്ങളുടെ ആശങ്കനിറഞ്ഞ ഏകാന്തതയുടെ മറുപുറമായ യാന്ത്രികസാമൂഹികത മാത്രമായിരുന്നു എന്നും, അവയെല്ലാം അനാവശ്യമാക്കപ്പെട്ടിരിക്കുന്നു എന്നും ഈ "അത്യാവശ്യത്തിന്റെ സന്ദര്‍ഭം' അതിന്റെ സാന്നിദ്ധ്യം നിങ്ങളില്‍ അടിച്ചേല്‍പ്പിച്ചപ്പോള്‍ തിരിച്ചറിയുന്നു. ഈ വരുന്ന ആഴ്ച്ചകളിലെ സത്യശോധനയ്ക്ക് എനിക്കു നന്ദി പറയുക. ഇതാ ഒടുവില്‍ നിങ്ങള്‍ നിങ്ങളുടെ സ്വന്തം ജീവിതത്തില്‍ വസിക്കുവാന്‍ പോകയാണ്'.
Tk. Muralidharan
22 May 2020, 09:46 AM
കഷ്ടമാണ് കര്യങ്ങൾ, മരണനിരക്കിനേക്കളും വളരെ വലിയ മുറിവാണ് ഇൗ കൂട്ട പലയാണങ്ങൾ , മനുഷ്യത്വ ധ്വംസനം ങൾ ഉള്ളിൽ ഉണ്ടാക്കുന്നത്
Jose Sebastian
20 May 2020, 08:42 PM
ഒന്നാന്തരം ലേഖനം. എനിക്ക് വളരെ ഇഷ്ടപ്പെട്ടു. പ്രത്യേകിച്ചും the observation that urban space is far from the melting pot as imagined by Ambedkar. A really haunting article
പി പ്രേമചന്ദ്രൻ
20 May 2020, 08:11 PM
നല്ല വിശകലനം. ഒട്ടേറെ തലങ്ങളിലേക്ക് പടർന്ന ചിന്ത. താങ്ക്സ് വെങ്കിടേശ്വരൻ സർ
പിണറായി വിജയൻ
Mar 24, 2023
3 Minutes Read
ടി.എന്‍. പ്രതാപന്‍
Mar 23, 2023
3 Minutes Read
പ്രമോദ് പുഴങ്കര
Feb 12, 2023
3 Minute Read
ഡോ. രശ്മി പി. ഭാസ്കരന്‍
Feb 03, 2023
6 Minutes Read
പ്രമോദ് രാമൻ
Feb 01, 2023
2 Minutes Read
സല്‍വ ഷെറിന്‍
Feb 01, 2023
5 Minutes Read
പി.ബി. ജിജീഷ്
Jan 30, 2023
2 Minutes Read
രാഹുൽ മക്കട്ടി
23 May 2020, 04:06 PM
വ്യക്തമായ കാഴ്ചപ്പാടോട് കൂടി തുടങ്ങിയ ലേഖനം ,ഒരു പക്ഷെ അധികാരികളെ അമ്പരപ്പിക്കാത്തതും മാനുഷിക മൂല്യങ്ങൾ ഉള്ള ആരെയും തകർക്കുന്നതുമായ കൂട്ട പലായാനത്തെ കുറിച്ചും കൃത്യമായി തന്നെ പറഞ്ഞു. എങ്കിലും ലേഖനത്തിന്റെ അവസാനം വളരെ തെറ്റിദ്ധാരണജനകം ആണ്. ലേഖനത്തിൽ തന്നെ പരാമര്ശിച്ചിരിക്കുന്ന നഗരങ്ങളിൽ നിന്ന് ഉള്ള അഭയാർത്ഥികളെ കുറിച്ച് ഉള്ള രാഷ്ട്രീയ ബോധ്യം അല്ല അവസാന വാചകങ്ങളിൽ ഉള്ളത്,ഒരു മധ്യവർഗ ജീവിയുടെ സ്വസ്ഥ ജീവിതത്തിൽ നിന്ന് ഉള്ള സമയം പോക്ക് ഫിലോസഫി ആയിപ്പോയി. കൊറോണ പോലുള്ള ദുരന്തങ്ങൾ മനുഷ്യവംശം ഇനിയും നേരിട്ടേക്കാം,പക്ഷെ അപ്പോൾ അവനവന്റെ വീട്ടിലേക് മടങ്ങി ജീവിതത്തെ കുറിച്ചു ഉള്ള കണക്കെടുപ്പ് സാധ്യമാകാത്ത സി.എസ് തന്നെ പരാമർശിക്കുന്ന അഭയാർത്ഥികൾ ,അവരോട് ഉള്ള രാഷ്ട്രീയ സമീപനത്തിൽ ഈ ലേഖനം വായിക്കുന്നവർക്ക് എങ്കിലും തിരുത്താൻ പറ്റുന്ന സ്വജീവിത സമീപനങ്ങൾ അങ്ങനെ രാഷ്ട്രീയവൽക്കരിക്കാൻ പറ്റുന്ന ഒരുപിടി കാര്യങ്ങളിലേക്ക് പോകാതെ,ഒരു ദീർഘനിശ്വാസം എടുത്ത് തിരിഞ്ഞു നോക്ക് എന്ന് പറയുന്ന സമീപനം ഒട്ടും ആശ്വാസകാരമല്ല.ഈ രക്തത്തിൽ പങ്കില്ല എന്ന് പറഞ്ഞു കൈ കഴുകി സ്വസ്ഥം ആയി ഇരിക്കാൻ പറ്റും എന്നതിനപ്പുറം പ്രേത്യേച്ചു രാഷ്ട്രീയ ബോധങ്ങളിലേക്ക് ഒന്നും സി എസ് പോകുന്നില്ല.ഒരു പക്ഷെ നിലവിൽ ഉള്ള അരാഷ്ട്രീയ സമൂഹത്തിന്റെ അഭിരുചികളെ തൃപ്തിപ്പെടുത്തുന്ന അവസാനം ആണ് ലേഖനത്തിന്റേത്.കൊറോണ ഒരു ഭാവിയിലും ആവർത്തിക്കാവുന്ന ഒരു സൂചന മാത്രം ആണ്,ഏറ്റവും ദുരിതം അനുഭവിക്കുന്ന ആൾക്കാരെ കുറച്ചു കൂടി മെച്ചപ്പെട്ട നിലയിലേക്ക് എത്തിക്കാം എന്നതിനെ കുറിച്ചു കൂടി ചർച്ചകൾ ചെയ്യാവുന്നതാണ്. കുറച്ചു എങ്കിലും ആൾക്കാരെ അത് സ്വാധീനിക്കുമെങ്കിൽ വിദൂര ഭാവിയിലെങ്കിലും ഒരു മാറ്റത്തിനു തുടക്കം കുറിക്കാൻ അതിനു കഴിയും എന്ന പ്രതീക്ഷയോടെ.