അയോധ്യയിലെ തുടര്‍ക്കഥകള്‍ പുതിയ മാനങ്ങളിലേക്കു വളരുകയാണ്. അപ്രഖ്യാപത ഹിന്ദുത്വ തിയോളജിക്കല്‍ രാഷ്ട്രത്തിലെ അവകാശ- അധികാരങ്ങള്‍ ഇല്ലാത്ത മനുഷ്യരായി ന്യൂനപക്ഷങ്ങളെ മാറ്റുന്ന പദ്ധതിയിലെ ഒരു ഘട്ടം കൂടി പൂര്‍ത്തിയായി
5 Aug 2020, 03:21 PM
ലത്തീഫ് അലി സിദ്ദിഖിക്ക് അന്ന് നാല് വയസായിരുന്നു. അവന്റെ ക്ലാസില്‍ തന്നെ പഠിച്ചിരുന്ന അവിനാശ് പാണ്ഡെയ്ക്ക് അഞ്ചും. അക്കാലത്ത് അയോദ്ധ്യ അടക്കമുള്ള പ്രദേശങ്ങളുടെ ജില്ലാ ആസ്ഥാനമായിരുന്ന ഫൈസാബാദില്‍, ആ ചെറുനഗരത്തിലെ മുഖ്യ കോത്ത് -വാളിക്കു (പോലീസ്‌സ്റ്റേഷന്‍) സമീപമുള്ള ചെറുവീടുകളില്‍ താമസിച്ചിരുന്ന ഈ കുട്ടികള്‍ക്ക് ആ ദിവസം നല്ല ഓര്‍മയുണ്ട്. ‘യേ തോ സിര്‍ഫ് ജാന്‍കി ഹേ, അബ് കാശി മഥുര ബാക്കി ഹേ' (ഇത് വെറും സൂചന മാത്രം, ഇനി കാശിയും മഥുരയും ബാക്കിയുണ്ട്) എന്ന് ആര്‍ത്തു വിളിച്ചുകൊണ്ട്, വാഹന ടയറുകള്‍ കൂട്ടമായി കത്തിച്ചും, മുള്‍വേലികള്‍ കെട്ടിയും, കൂറ്റന്‍ പാറക്കഷണങ്ങള്‍ കൂട്ടിയിട്ടും, മാലപ്പടക്കങ്ങള്‍ പൊട്ടിച്ചും മറ്റു പ്രതിബന്ധങ്ങള്‍ നിരത്തിയും, സുരക്ഷാ സൈനികരുടെ നീക്കം തടഞ്ഞ് ഹിന്ദുത്വ കര്‍സേവകര്‍ അയോധ്യയെയും ഫൈസാബാദിനെയും ബന്ധിപ്പിക്കുന്ന എട്ടു കിലോമീറ്റര്‍ പൂര്‍ണമായി വരുതിയിലാക്കിയ, 28 വര്‍ഷങ്ങള്‍ക്കുമുമ്പുള്ള, ആ ഞായാറാഴ്ച. 1992 ഡിസംബര്‍ 6.
ലത്തീഫിനെയും അവിനാശിനെയും അതിനുമുന്‍പേ എനിക്ക് പരിചയമുണ്ട്. ലത്തീഫിന്റെ ബഡെ ചാച്ച (മൂത്തമ്മാവന്‍) മുഹമ്മദ് യൂനുസ് സിദിഖി വക്കീലാണ്. അക്കാലത്ത് ബാബ്‌റി മസ്ജിദ് ആക്ഷന്‍ കമ്മിറ്റിയെ കോടതിയില്‍ പ്രതിനിധീകരിച്ചുവന്ന അഭിഭാഷകരില്‍ ഒരാൾ. 1986ലെ എന്റെ ആദ്യ ഫൈസാബാദ് സന്ദര്‍ശനം മുതല്‍ സുഹൃത്താണ്. അങ്ങനെ യൂനുസ് സാബിനെ കാണാന്‍ പോവുമ്പോള്‍ ചിലപ്പോഴൊക്കെ വഴിയില്‍ ഈ പിള്ളേരെ കാണും. അങ്ങനെ ഒരു കണ്ടു പരിചയം.
ബാബ്റി മസ്ജിദ് തകര്‍ക്കപ്പെട്ടതിനുശേഷമുള്ള വര്‍ഷങ്ങളില്‍ പിള്ളേര്‍ വലിയവരായി. യൂനുസ് സാബ് പോയി. അപ്പോഴും അയോദ്ധ്യ വാര്‍ത്താകേന്ദ്രമായി തുടര്‍ന്നു. കൗമാരത്തില്‍ നിന്ന് യൗവനത്തിലേക്കും പിന്നെ ഗാര്‍ഹിക ചുമതലകളിലേക്കും ലത്തീഫും അവിനാഷും വളര്‍ന്നുകയറുന്നത് രണ്ടര ദശാബ്ദത്തില്‍ ഏറെയായി തുടര്‍ന്ന എന്റെ വാര്‍ത്താപിന്തുടരന്‍ യാത്രകളില്‍ ഞാന്‍ കണ്ടു. രണ്ടുപേരും വലുതായൊന്നും പഠിച്ചില്ല. അച്ഛന്‍ പാണ്ഡെയുടെ വളക്കടയില്‍ പഴയ ചാന്തുപൊട്ട്, റോള്‍ഡ് ഗോള്‍ഡ് ആഭരണങ്ങള്‍ക്കൊപ്പം പുതിയ സൗന്ദര്യവര്‍ദ്ധക വസ്തുക്കളും ചേര്‍ത്ത്
ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി ജനങ്ങളുടെ എല്ലാ സ്വാതന്ത്ര്യങ്ങളും എടുത്ത് കളഞ്ഞ ദിവസത്തിന്റെ വാര്‍ഷികത്തില്‍ തന്നെ അയോധ്യയില്‍ ഭൂമിപൂജ നടത്തുന്നത് ഈ സമകാലികാവസ്ഥയുടെ മര്‍ദ്ദക സൂചികയിലേക്ക് തന്നെയാണ് വിരല്‍ചൂണ്ടുന്നത്
ഫാന്‍സി സ്റ്റോര്‍ ആക്കി അവിനാശ്. വീട്ടിലെ തൊഴില്‍ പാരമ്പര്യത്തിന്റെ ഒരു വഴിയായ തുകല്‍ശേഖരണവും വില്‍പനയും ജീവിതായോധന മാര്‍ഗമാക്കി ലത്തീഫ്. ഈ കാലത്തിനിടയില്‍ പല തവണ ഇരുവരെയും കണ്ടു, ഇടയ്‌ക്കൊക്കെ ദീര്‍ഘമായി സംസാരിച്ചു. ആ ദിവസം, 1992 ഡിസംബര്‍ ആറിന് ആ കുട്ടികള്‍ കടന്നുപോയ മാനസികാവസ്ഥകള്‍ ചോദിച്ചറിഞ്ഞു. അതിനു ശേഷമുള്ള കാലങ്ങളെ അവര്‍ കണ്ടറിഞ്ഞ രീതിയും ചര്‍ച്ചകളില്‍ കടന്നുവന്നു. കൂട്ടുകാരാണെങ്കിലും തീര്‍ത്തും വ്യത്യസ്തമായ പ്രതികരണങ്ങളായിരുന്നു ആ ദിവസം എന്ന് ഇരുവരും ഈ ഇടപഴകലുകളില്‍ ഓര്‍ത്തെടുത്തു. തന്റെ ബഡെ ചാച്ചയില്‍ ആ ദിവസവും അതിനുശേഷവും നിറഞ്ഞ ഗാഢമായ നഷ്ടബോധവും ദുഃഖവും തന്റെ വലിയ കൂട്ടുകുടുംബത്തില്‍ എല്ലാവരും പങ്കുവെച്ചതതായി ലത്തീഫ് ഓര്‍ത്തു. അവിനാശിന്റെ വീട്ടില്‍ അക്കാലത്ത് ആഹ്ലാദമായിരുന്നു; തിളഞ്ഞുമറിഞ്ഞ ആഹ്ലാദമല്ല, ഫൈസാബാദിലെ മുസ്‌ലിം സഹജീവികള്‍ക്ക് ഒപ്പം ഇനിയും കഴിയേണ്ടിവരും എന്നും, അവരുമായി സാമൂഹിക - സാമ്പത്തിക ബന്ധങ്ങള്‍ നിലനിറുത്തേണ്ടി വരും എന്നും തിരിച്ചറിഞ്ഞുകൊണ്ടുള്ള ഒരു നിയന്ത്രിത ആഹ്ലാദം.
പരാജയപ്പെടുന്ന മനുഷ്യരുടെ സ്വരം
വര്‍ഷങ്ങള്‍ക്കിപ്പുറം, ഇന്നലെ, 2020 ആഗസ്ത് നാലിന്, വീണ്ടുമൊരിക്കല്‍, അയോധ്യയുടെയും ഫൈസാബാദിന്റെയും വഴികള്‍ അടയ്ക്കപ്പെടുമ്പോള്‍ ലത്തീഫിനെയും അവിനാശിനെയും ഫോണില്‍ വിളിച്ചു; ‘അന്ന് സുരക്ഷാസൈനികരെയും വിന്യാസങ്ങളെയും തടയാന്‍ നിയമവിരുദ്ധമായി വഴി തടഞ്ഞവര്‍ ഇന്ന് അധികാരത്തിന്റെ ശക്തിയില്‍, നിയമം തന്നെയായി മാറി, വഴി തടയുന്ന ദിവസങ്ങള്‍ ആണിപ്പോള്‍. പ്രവൃത്തി ഒന്നുതന്നെ, അതിന്റെ അലകും പിടിയും, രൂപവും ഭാവവും മാറി. പക്ഷെ ആത്യന്തിക ഫലം ഒന്നുതന്നെ. നഷ്ടം ഞങ്ങള്‍ക്ക്, മുസ്‌ലിംകള്‍ക്ക് മാത്രം. അന്നത്തെ നിയമവിരുദ്ധ വഴി തടയലും നിയന്ത്രണങ്ങളും ഇന്ന് നിയമവാഴ്ചയുടെ തന്നെ ഭാഗമായി പുനരവതരിക്കുമ്പോള്‍ സ്വാഭാവികമായും അത് ഞങ്ങള്‍ക്കുമേല്‍ ഉണ്ടാക്കുന്ന ആഘാതത്തിന്റെ ആഴവും പരപ്പും കൂടുതലാണ്. അതുണ്ടാക്കുന്ന ഞെരുക്കം കൂടുതല്‍ അസഹനീയമാണ്. ' ഫോണില്‍ ഇത് പറയുമ്പോള്‍ ലത്തീഫിന്റെ സ്വരം, 28 വര്‍ഷം മുമ്പ് മുഖാമുഖം സംസാരിക്കുമ്പോള്‍ യൂനുസ് സാബില്‍ നിന്നുണ്ടായ സ്വരത്തിന്റെ അതെ തലത്തില്‍ ഉള്ളതായിരുന്നു. ഇല്ലാത്ത ഒരു സ്‌ഥൈര്യം തൊണ്ടയില്‍ ആവാഹിക്കാന്‍ ശ്രമിച്ചു പരാജയപ്പെടുന്ന മനുഷ്യരുടെ സ്വരമായിരുന്നു അത്. അന്ന്, 1992 ഡിസംബര്‍ അഞ്ചിന് ഉച്ചകഴിഞ്ഞ് യൂനുസ് സാബിനെ കാണുമ്പോള്‍, അദ്ദേഹത്തിന് പതിവുള്ള വിടര്‍ന്ന ചിരിയായിരുന്നില്ല. പകച്ച്, ചോരവാര്‍ന്ന്, പഴയ യൂനുസ് സാബിന്റെ ഒരു നിഴല്‍ പോലുമല്ലാത്ത രൂപം. അതിനു മുന്‍പ് പല വട്ടമായി, പല കോലങ്ങളും
അത്ഭുതകരമായ ഈ ‘ദാനം' സുപ്രീംകോടതി നല്‍കിയ ഈ ദിനം -
2019 ഡിസംബര്‍ ഒമ്പത് - ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തിലെ ഒരു വലിയ കറുത്ത ദിനമായി തന്നെ എണ്ണപ്പെടണം
രൂപങ്ങളിലും അരങ്ങേറിയ ഹിന്ദുത്വ കര്‍സേവകളില്‍ നിന്ന് വ്യത്യസ്തമാണ് 1992 ഡിസംബര്‍ എന്ന് യൂനുസ് സാബിന് അറിയാമായിരുന്നു. ‘ഭായ് സാബ്, ഇസ് ബാര്‍ ഓ ലോഗ് മസ്ജിദ് സറൂര്‍ ഗിരാ ദേങ്കെ, ആപ് ലോഗ് കോയി ഹംകൊ ബച്ചാ നഹി പായേങ്കെ' (ഇത്തവണ അവര്‍ എന്തായാലും പള്ളി പൊളിക്കും, നിങ്ങളില്‍ ആര്‍ക്കും ഞങ്ങളെ രക്ഷിക്കാനാവില്ല.’ ). അന്ന് ഒരു സംഘം പത്രപ്രവര്‍ത്തകര്‍ക്കൊപ്പം യൂനുസ് സാബിനോട് ആശ്വാസ വചനങ്ങള്‍ പറയാന്‍ ശ്രമിച്ചുവെങ്കിലും അതൊന്നും അദ്ദേഹത്തെ സ്പര്‍ശിക്കുന്നില്ല എന്ന് വ്യക്തമായിരുന്നു.

ആ വൈകാരിക നിമിഷങ്ങള്‍ക്കിടയിലും യൂനുസ് സാബ് അന്ന് കൃത്യമായി വരച്ചു കാട്ടിയ ഒരു ചരിത്രപാത ദശാബ്ദങ്ങളുടെ ആസൂത്രണത്തിലൂടെയും, പലതരം സാമൂഹിക രാഷ്ട്രീയ കാലാവസ്ഥകളിലൂടെയും നിതാന്തമായി മുന്നോട്ടു കൊണ്ട് പോയ ഹിന്ദുത്വരാഷ്ട്രീയ പദ്ധതിയെ പറ്റിയുള്ളതായിരുന്നു. രാഷ്ട്രീയ സ്വയംസേവക് സംഘ് ചുക്കാന്‍ പിടിച്ചു, 1920 കള്‍ മുതല്‍ ഹിന്ദുത്വവാദികള്‍ മുന്നോട്ടുനീക്കിയ അധീശത്വ പദ്ധതികളുടെ ഒരു ഘട്ടത്തിന്റെ പൂര്‍ത്തീകരണമാണ് 1992 ഡിസംബര്‍ 6 എന്ന് അദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നു.
ജുഡീഷ്യല്‍ ചരിത്രത്തിലെ അദ്ഭുതകരമായ അധ്യായം
ആത്യന്തികമായി രാഷ്ട്രീയ അധികാരത്തെയും അതിന്റെ തുടര്‍ച്ചയായി സാമൂഹിക അധീശത്വത്തെയും ലക്ഷ്യമിട്ട ആ ഘട്ടാധിഷ്ഠിത പദ്ധതികള്‍ പിന്നീട് ക്രമം ക്രമമായി മുന്നേറി. 1998 മുതല്‍ 2004 വരെയുള്ള സഖ്യബല സര്‍ക്കാരുകളിലൂടെയും, 2004 നും 2014 നും ഇടയിലുള്ള രാഷ്ട്രീയ തിരിച്ചടികളിലൂടെയും, അതിനു തുടര്‍ച്ചയായി നരേന്ദ്രമോദി എന്ന രാഷ്ട്രീയ ബിംബവും ഗുജറാത്ത് മോഡല്‍ വികസനം എന്ന അമൂര്‍ത്ത സങ്കല്‍പനവും ഉയര്‍ത്തിക്കാട്ടിയുള്ള തിരിച്ചുവരവിലൂടെയും ഒക്കെ ഈ ഘട്ടാധിഷ്ഠിത പദ്ധതികള്‍ പ്രതിഫലിച്ചു. ഇതിന്റെയൊക്കെ പരിസമാപ്തിയെന്നോണം 2014 ല്‍ ഹിന്ദുത്വവാദ പ്രത്യയശാസ്ത്രത്തിന്റെ രാഷ്ട്രീയ ഉപകരണമായ ഭാരതീയ ജനതാപാര്‍ട്ടിയുടെ ഏകകക്ഷി ഭൂരിപക്ഷ ഭരണം ഉണ്ടാവുന്നു.
നാല് വര്‍ഷത്തിനുശേഷം, 2019ല്‍, ഇന്നും സംശയാസ്പദമായി നിലനിക്കുന്ന ചില തീവ്രവാദി ആക്രമങ്ങള്‍ക്കും അത് സൃഷ്ടിച്ച വര്‍ഗീയ വികാരത്തള്ളിച്ചക്കിടയില്‍ ‘കരുത്തനായ നേതാവ്' എന്ന ബിംബം നിലനിര്‍ത്തിക്കൊണ്ട് വര്‍ധിത ഭൂരിപക്ഷത്തോടെ മോദി അധികാരത്തില്‍ തിരിച്ചെത്തുന്നു. 1998 - 2004 കാലത്ത് സഖ്യകക്ഷികളെ ആശ്രയിച്ചു ഭരണം നടത്തിയിരുന്നപ്പോള്‍ പിന്‍നിരയിലേക്ക് മാറ്റിയ മൂല പരിപാടികള്‍ - അയോദ്ധ്യ, ഭരണഘടനയുടെ 307 അനുച്ഛേദം റദ്ദാക്കല്‍, പൊതു സിവില്‍നിയമം തുടങ്ങിയവ - ഈ പുതിയ തലത്തിലും മണത്തിലും ഉള്ള അധികാരശക്തിയില്‍ മറനീക്കി പുറത്തുവന്നു തുടങ്ങുന്നു. മോദിയുടെ ആദ്യ ഭരണകാലത്ത് തന്നെ നിരന്തരമായ ആന്തരിക തകര്‍ച്ചയും ശോഷണവും നേരിട്ട് കൊണ്ടിരുന്ന ഭരണഘടനാ സ്ഥാപനങ്ങളുടെ കൂട്ടത്തില്‍ കോടതിയും നീതിന്യായ വ്യവസ്ഥയും അലിഞ്ഞുചേരുന്നു.
അങ്ങനെ, 2019 ഡിസംബര്‍ ഒമ്പതിന്, ഇന്ത്യയുടെ ജുഡീഷ്യല്‍ ചരിത്രത്തില്‍ അദ്ഭുതകരമായ ഒരു അധ്യായം എഴുതിചേര്‍ത്ത് സ്വന്തം വിധി പ്രസ്താവത്തിലെ ന്യായീകരണങ്ങളെയും കണ്ടെത്തലുകളെയും നിരാകരിക്കുന്ന ഒരു വിധി സുപ്രീംകോടതിയിയില്‍ നിന്ന് ഉണ്ടാവുന്നു. അതിന്റെ തുടര്‍ച്ചയയായി
മോദിയുടെ ആദ്യ ഭരണകാലത്ത് തന്നെ നിരന്തരമായ ആന്തരിക തകര്‍ച്ചയും ശോഷണവും നേരിട്ട് കൊണ്ടിരുന്ന ഭരണഘടനാ സ്ഥാപനങ്ങളുടെ കൂട്ടത്തില്‍ കോടതിയും നീതിന്യായ വ്യവസ്ഥയും അലിഞ്ഞുചേരുന്നു
അയോധ്യയിലേ "തര്‍ക്കസ്ഥലം' മുഴുവനായി വിശ്വഹിന്ദു പരിഷത് എന്ന സംഘപരിവാര്‍ സംഘടന പ്രതിനിധാനം ചെയ്ത ‘ശ്രീരാമ പക്ഷത്തിനു' നല്‍കപ്പെടുന്നു.
അത്ഭുതകരമായ ഈ ‘ദാനം' സുപ്രീംകോടതി നല്‍കിയ ഈ ദിനം - 2019 നവംബർ ഒമ്പത് - ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തിലെ ഒരു വലിയ കറുത്ത ദിനമായി തന്നെ എണ്ണപ്പെടണം. 1992ല്‍ ബാബ്റി മസ്ജിദ് തകര്‍ത്തതിനുശേഷമുള്ള ഓരോ വാര്‍ഷികത്തെയും ബാബ്റി മസ്ജിദ് ആക്ഷന്‍ കമ്മിറ്റിയും മറ്റു നിരവധി മുസ്‌ലിം സംഘടനകളും ‘ഷഹീദ് ദിന്‍' (രക്തസാക്ഷി ദിനം) ആയാണ് ആചരിച്ചുപോന്നത്. ആ സ്മരണാദിനങ്ങളില്‍ ഒരുപാട് തവണ ദൃക്സാക്ഷിയാകാൻ കഴിഞ്ഞ ഒരു പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍, അവിടെ സ്ഥിരമായി മുഴങ്ങിക്കേട്ട ഒരു കാര്യം ഇന്ത്യന്‍ ജുഡീഷ്യറിയിലുള്ള അചഞ്ചലമായ വിശ്വാസം ആയിരുന്നു എന്ന് ഉറപ്പിച്ചു പറയാന്‍ കഴിയും. ‘വിധി ആര്‍ക്ക് അനുകൂലമായാലും അത് ഞങ്ങള്‍ സ്വീകരിക്കും. ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചട്ടവട്ടങ്ങളും മാര്‍ഗങ്ങളും കുറ്റമറ്റതാണ് എന്ന വിശ്വാസം ഞങ്ങള്‍ക്കുണ്ട്. ’ ഓരോ സ്മരണദിനത്തിലും ഈ പ്രഖ്യാപനം അയോധ്യയിലെ ബാബ്റി മസ്ജിദ് ആക്ഷന്‍ കമ്മിറ്റിയില്‍ നിന്ന് ഉണ്ടാവുമായിരുന്നു.
കോഓര്‍ഡിനേറ്റര്‍ പ്രധാനമന്ത്രിയായപ്പോള്‍
ഈ ആത്മവിശ്വാസത്തിലേക്ക് നയിച്ച മറ്റൊരു ഘടകത്തെ പറ്റിയും ബാബ്റി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി നേതാവ് സഫ്രായാബ് ജീലാനി വിശദീകരിക്കുമായിരുന്നു. തങ്ങളുടെ പക്കലുള്ള ഭൂമി രേഖകള്‍ ആരാലും ചോദ്യം ചെയ്യപ്പെടാന്‍ പറ്റാത്തത് ആണെന്നതായിരുന്നു ആ വിശദീകരണം. അങ്ങനെ നല്ല ജൂറിസ്പ്രുഡൻസിനെ പറ്റിയും തങ്ങളുടെ പക്കലുള്ള രേഖകളുടെ ആധികാരികതയെ പറ്റിയും ഒരു ജനസമൂഹത്തിനുണ്ടായിരുന്ന വിശ്വാസത്തെ മുഴുവന്‍ തകര്‍ത്തെറിഞ്ഞ വിധി പ്രസ്താവമായിരുന്നു 2019 ഡിസംബര്‍ 9 ന്റേത്. ഇതാണ് 2020 ആഗസ്ത് അഞ്ചിന് അയോധ്യയില്‍ ഭൂമിപൂജയ്ക്ക് വഴിയൊരുക്കിയത്. 1990ല്‍ അയോധ്യയിലെ ആദ്യ കര്‍സേവക്കായി അന്നത്തെ ഹിന്ദു ഹൃദയസാമ്രാട്ട് ലാല്‍ കൃഷ്ണ അദ്വാനിയുടെ രാമരഥയാത്രയുടെ സഞ്ചാരവഴികളിലെ കോഓര്‍ഡിനേറ്റര്‍ കൂടി ആയിരുന്ന മോദി അയോധ്യയിലേക്ക് ഇറങ്ങുന്നു. ആ ഇറക്കത്തിനായുള്ള സുരക്ഷാസംവിധാനങ്ങളെ കുറിച്ചായിരുന്നു ലത്തീഫിന്റെ ‘ഒരേ സംഘം നിയമ വിരുദ്ധ വഴിതടയലില്‍ നിന്ന് നിയമബദ്ധവഴി തടയലിലേക്ക് മുന്നേറിയിരിക്കുന്നു' എന്ന പരാമര്‍ശം. യൂനുസ് സാബിന്റെ ഈ കൊച്ചു അനന്തരവന് തീര്‍ച്ചയായും രാഷ്ട്രീയ രൂപകങ്ങളുടെ ഭാഷയറിയാം. അത് കൊണ്ടുതന്നെ ഇന്നത്തെ അയോധ്യയില്‍ കാണുന്ന നിയമബദ്ധ വിലക്കുകളെ പറ്റിയുള്ള ലത്തീഫിന്റെ പരാമര്‍ശം ഒരു ചടങ്ങിനെ പറ്റി മാത്രമുള്ളതല്ല. സമഗ്രമായ അര്‍ഥത്തില്‍ ഇന്ത്യയിലെ പാര്‍ശ്വവത്കൃത സമൂഹങ്ങള്‍ നേരിട്ട് കൊണ്ടിരിക്കുന്ന, അവര്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ചു കൊണ്ടിരിക്കുന്ന വിലക്കുകളെയും നിയന്ത്രണങ്ങളെയും അത് സൃഷ്ടിച്ചിട്ടുള്ള അടിച്ചമര്‍ത്തല്‍ കാലാവസ്ഥയെയും പറ്റി തന്നെയാണ്.
ജമ്മു കാശ്മീരിന് ഉണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കി ഒരു സംസ്ഥാനത്തെ ജനങ്ങള്‍ക്ക് മുഴുവന്‍ എല്ലാ സ്വാതന്ത്ര്യങ്ങളും എടുത്ത് കളഞ്ഞ ദിവസത്തിന്റെ വാര്‍ഷികത്തില്‍ തന്നെ അയോധ്യയില്‍ ഈ ഭൂമിപൂജ നടത്തുന്നതും ഈ സമകാലികാവസ്ഥയുടെ മര്‍ദ്ദക സൂചികയിലേക്ക് തന്നെയാണ് വിരല്‍ചൂണ്ടുന്നത്. യൂനുസ് സാബിന് അറിയാമായിരുന്നതുപോലെ ലത്തീഫിനും അറിയാം. രണ്ടാംകിട അല്ലെങ്കില്‍ മൂന്നാംകിട പൗരത്ത്വത്തിലേക്ക് തള്ളി നീക്കപ്പെടുന്നതിന്റെ, അപ്രഖ്യാപത ഹിന്ദുത്വ തിയോളജിക്കല്‍ രാഷ്ട്രത്തിലെ അവകാശ- അധികാരങ്ങള്‍ ഇല്ലാത്ത മനുഷ്യരായി ന്യൂനപക്ഷങ്ങളെ മാറ്റുന്ന പദ്ധതിയിലെ ഒരു ഘട്ടം കൂടി പൂര്‍ത്തിയായി എന്ന്.
പക്ഷെ ഇതിനു ഇടയിലും വ്യവസ്ഥാപിത സങ്കല്‍പങ്ങള്‍ക്ക് വിപരീതമായി അവിനാശ് വലിയ ആവേശത്തില്‍ ഒന്നുമല്ല. ‘ഈ കോവിഡ് കാലം എല്ലാത്തിനെയും പാര്‍ശ്വവത്കരിച്ചു കഴിഞ്ഞു. അതുകൊണ്ട് തന്നെ രാമക്ഷേത്ര നിര്‍മാണം എനിക്ക് നല്‍കുന്ന സന്തോഷത്തിനു ചില പരിമിതികള്‍ ഉണ്ട്. ഇതുകൊണ്ട് മാത്രം എന്റെ കച്ചവടം മെച്ചപ്പെടുമോ എന്ന എനിക്ക് അറിഞ്ഞുകൂടാ. അതുണ്ടായാല്‍ നന്ന്. പക്ഷെ കോടതി വിധിക്കുശേഷം അയോധ്യയില്‍ നടന്ന പണികളൊക്കെ വലിയ മുതലാളിമാര്‍ക്കാണ് കിട്ടിയിരിക്കുന്നത്. കോവിഡ് കാലത്തെ രാമഭഗവാന്‍ ഈ അസന്തുലിതാവസ്ഥ കൂടി പരിഗണിക്കും എന്നാണു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നത്.’
അതെ അയോധ്യയിലെ തുടര്‍ക്കഥകള്‍ പുതിയ മാനങ്ങളിലേക്കു വളരുകയാണ്. മോദി ഭരണത്തിന്റെ വീഴ്ചകളില്‍ നിന്ന് ശ്രദ്ധ തെറ്റിക്കാന്‍ ഉതകുന്ന ഒരു രാഷ്ട്രീയ ആയുധമാണ് എന്ന തിരിച്ചറിവ് സംഘപരിവാറിലും അതിനുപുറത്തുള്ള രാഷ്ട്രീയ ഇടങ്ങളിലും സാധാരണ ജനങ്ങള്‍ക്ക് ഇടയിലും തീര്‍ച്ചയായും ഉണ്ട്. ഒരു പക്ഷെ അത് വേണ്ടത്ര ഇല്ലാത്തതു മുഖ്യപ്രതിപക്ഷത്തിലാണ്, പ്രത്യേകിച്ചും മുഖ്യ പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസില്‍. പക്ഷെ അത് വേറൊരു വലിയ കഥയാണ്. 2020 ആഗസ്ത് അഞ്ചിന് ശേഷവും ഏറെ ചര്‍ച്ച ചെയ്യപ്പെടാന്‍ വകുപ്പുള്ള രാഷ്ട്രീയ അബദ്ധ തുടര്‍ച്ചകളുടെ കഥ.
ഫ്രണ്ട്‌ലൈന്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്ററും ചീഫ് ഓഫ് ബ്യൂറോയുമാണ് ലേഖകന്‍
RAVIPRAKASH
5 Aug 2020, 05:08 PM
Yes
ഡോ: കെ.ടി. ജലീല്‍
Mar 27, 2023
7 Minutes Read
കെ.ടി. കുഞ്ഞിക്കണ്ണൻ
Mar 26, 2023
11 Minutes Read
പിണറായി വിജയൻ
Mar 24, 2023
3 Minutes Read
ടി.എന്‍. പ്രതാപന്‍
Mar 23, 2023
3 Minutes Read
Think
Mar 11, 2023
3 Minutes Read
കെ. കണ്ണന്‍
Mar 02, 2023
8 minutes read
കെ.ടി. കുഞ്ഞിക്കണ്ണൻ
Feb 17, 2023
8 minutes read
ബി.കെ.സുകുമാരൻ.9496237640.
6 Aug 2020, 05:39 PM
ഓരോ നിർമ്മാണ പ്രവർത്തനവും സാധാരണക്കാരൻ്റെ ജീവിത നിലവാരം ഉയർത്താനുതകുന്നതാകണം.ഓരോ വലിയ അമ്പലങ്ങളും പള്ളികളും ഒരു പാട് സാധാരണക്കാർക്ക് ജീവിതവൃത്തി നൽകാറുണ്ട്. പക്ഷേ ഇവിടെ വൻകിടക്കാർക്കാണ് ഗുണം കിട്ടുക. അതിനാണ് മേലെകിടയുള്ളവർ താങ്ങാവുന്നത്. ശതകോടീശ്വരന്മാർ വർദ്ധിച്ചു കൊണ്ടിരിക്കുന്നു. ആദ്യം മനുഷ്യരിൽ ആഴത്തിൽ സ്പർദ്ധ വളർത്തുക. ശാസ്ത്രബോധം ഇല്ലാതാക്കുക.വെങ്കിടേഷ് രാമകൃഷ്ണനെ പോലുള്ളവർ തികഞ്ഞ ബോധത്തോടെ മുമ്പോട്ടു പോകുന്നത് ഒരു തിരിനാളമായി കാണുന്നവർ ഇവിടെയുണ്ട്, മതേതര കാഴ്ചപ്പാട് ഇനിയും നഷ്ടപ്പെട്ടിട്ടില്ലാത്തവർ.