ചാറ്റ്​ ജിപിടി: ഇനി യന്തിരൻ ലോകം വാഴുമോ?, ഇല്ല എന്നുതന്നെയാണ്​ ഉത്തരം

ഈ പോക്ക് പോയാൽ നാളെ യന്തിരൻമാർ ലോകം വാഴുന്ന സ്ഥിതിയുണ്ടാവുമോ എന്ന ചോദ്യമാണ്​ ആർട്ടിഫിഷ്യൽ ഇൻറലിജൻസുമായി ബന്ധപ്പെട്ട്​ ഉയരുന്നത്​. ഇതുവരെയുള്ള ഉത്തരം ഇല്ല എന്നുതന്നെയാണ്. കാരണം, ഇത് നിർദ്ദിഷ്ട ജോലികൾ നിർവ്വഹിക്കുന്നതിന് മനുഷ്യർ സൃഷ്ടിച്ച സാങ്കേതികവിദ്യ മാത്രമാണ്. ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്​ ബോധം, ബോദ്ധ്യം, സ്വതന്ത്ര ഇച്ഛാശക്തി, വികാരങ്ങൾ, ലക്ഷ്യബോധം എന്നിവയൊന്നുമില്ല. ഇതൊക്കെയാണല്ലോ, ലോകത്തെ ഭരിക്കാനുള്ള ഗുണങ്ങൾ.

ണ്ടുപണ്ട്, എന്നുവെച്ചാൽ ഏതാനും മാസങ്ങൾക്കുമുമ്പുവരെ, ഏത് ചോദ്യവും നാം ഗൂഗിളിനോട് ചോദിച്ചിരുന്നു. നിലവിലുള്ള വിവരശേഖരത്തിൽ മുങ്ങിത്തപ്പി ഗൂഗിൾ നമുക്ക് വിവരങ്ങൾ എത്തിച്ചുതരുമായിരുന്നു. നാം വലിയൊരളവോളം അതിൽ സംതൃപ്തരുമായിരുന്നു.

അടിയന്തരാവസ്ഥക്കാലത്തെ കോൺഗ്രസുകാരുടെ മനോഭാവവും നിലപാടുകളും എന്തായിരുന്നു എന്ന ചോദ്യം അഡ്വ. ജയശങ്കറിനോട് ചോദിച്ചാൽ കിട്ടുന്ന മറുപടിയും ഗൂഗിളിനോട് ചോദിച്ചാൽ കിട്ടുന്ന മറുപടിയും തമ്മിൽ വലിയ വ്യത്യാസമുണ്ടാവും. തന്റെ അനുഭവപരിസരത്തെ വിമർശനാത്മകമായി വിലയിരുത്തി, ഉൽപ്പാദിപ്പിച്ചെടുത്ത വിജ്ഞാനമാണ് ജയശങ്കർ നമ്മോട് പറയുക. ഗൂഗിളാവട്ടെ, പ്രസ്തുത വിഷയത്തെ സംബന്ധിച്ച് വിവരങ്ങൾ ലഭിക്കാവുന്ന സ്രോതസ്സുകൾ ചൂണ്ടിക്കാണിക്കുകയാണ് ചെയ്യുക. ജയശങ്കർ തന്റെ ഇന്റലിജൻസ് ഉപയോഗിച്ച് വിജ്ഞാനം നിർമ്മിക്കുമ്പോൾ ഗൂഗിൾ ലഭ്യമായ ഡാറ്റ നമുക്ക് മുന്നിലെത്തിക്കുക മാത്രമാണ് ചെയ്യുന്നത്.

ഒന്നാം പാനിപ്പത്ത് യുദ്ധം നടന്ന വർഷം ഏതാണെന്ന് ചോദിച്ചാൽ ഗൂഗിളിന് ഉത്തരം തരാനാവും. എന്നാൽ ഒന്നാം പാനിപ്പത്ത് യുദ്ധം നടന്നിരുന്നില്ലെങ്കിൽ ഇന്ത്യയുടെ ഗതി എന്താവുമായിരുന്നു എന്ന ചോദ്യത്തിനു മറുപടി നിർമ്മിക്കാൻ ഗൂഗിളിന് കഴിയില്ല. അത് നിർമ്മിക്കപ്പെടേണ്ട വിജ്ഞാനമാണ്. ഇക്കാലമത്രയും നാം ധരിച്ചത്, ഇപ്രകാരം വിജ്ഞാനം നിർമ്മിക്കാൻ മനുഷ്യ മസ്തിഷ്‌കത്തിന്​ മാത്രമേ കഴിയൂ എന്നായിരുന്നു. അതങ്ങനെയല്ലെന്നും, സംസാരം തിരിച്ചറിയൽ, തീരുമാനങ്ങളെടുക്കൽ, സ്വാഭാവിക ഭാഷ മനസ്സിലാക്കൽ എന്നിങ്ങനെയുള്ള, മനുഷ്യ മസ്തിഷ്‌കം ചെയ്തിരുന്ന ജോലികളെല്ലാം ചെയ്യാൻ യന്ത്രങ്ങളെ പ്രാപ്തമാക്കുന്ന സാങ്കേതികവിദ്യ, അതായത് ആർട്ടിഫിഷ്യൽ ഇൻറലിജൻസ്​യാഥാർത്ഥ്യമാണെന്ന് പൊതുസമൂഹത്തിന് ബോദ്ധ്യം വരുന്നത് ചാറ്റ് ജിപിടി യുടെ വരവോടെയാണെന്ന് പറയാം.

വളരെ പെട്ടെന്നാണ് ചാറ്റ് ജിപിടി പ്രത്യക്ഷപ്പെട്ടത്. GPT എന്നാൽ ‘ജനറേറ്റീവ് പ്രീ-ട്രെയിൻഡ് ട്രാൻസ്‌ഫോർമർ' എന്നാണ്. പേരുകേട്ട് പരിഭ്രമിക്കേണ്ടതില്ല. ഇതൊരു സ്വാഭാവിക ഭാഷാ മാതൃകയാണ്. എന്നുവെച്ചാൽ, നാം സാധാരണ സംസാരിക്കുന്ന ഭാഷ മനസ്സിലാക്കാനും വിശകലനം ചെയ്യാനും പ്രതികരണങ്ങൾ നിർമിക്കാനും കഴിയുന്ന ഒരു കമ്പ്യൂട്ടർ പ്രോഗ്രാം. ഇതിൽ അവസാനം പറഞ്ഞ, പ്രതികരണങ്ങൾ നിർമിക്കൽ എന്നത് അനുഭവങ്ങളുടെയും പഠനങ്ങളുടെയും വെളിച്ചത്തിലാണ്. അതായത്, വിവരങ്ങളുടെ ഒരു മാഹാസഞ്ചയം നൽകി, അതെങ്ങനെ വിജ്ഞാനമാക്കി മാറ്റാം എന്ന മാർഗനിർദ്ദേശവും നൽകിയാൽ കമ്പ്യൂട്ടറുകൾക്കും മനുഷ്യസമാനമായ പ്രതികരണങ്ങൾ നിർമിക്കാനാവും.

കാട്ടുതീ പടർന്ന സാഹചര്യത്തിൽ ഒരാനയും സിംഹവും തമ്മിൽ നടക്കുന്ന സംഭാഷണം എഴുതാൻ പറഞ്ഞാൽ അഞ്ചാം ക്ലാസുകാരൻ എന്തെഴുതുമോ, അതെഴുതാൻ ചാറ്റ് ജിപിടിക്കും കഴിയും. ഇതെഴുതുന്ന ഏതൊരാൾക്കും കാടെന്താണെന്നും കാട്ടുതീ എന്താണെന്നും, ആനയും സിംഹവും എന്താണെന്നും, അറിയേണ്ടതുണ്ട്. മാത്രവുമല്ല, കാട്ടുതീ എന്ന ഭൗതിക സാഹചര്യത്തോട് ജീവികൾ ഏതെല്ലാം രീതിയിലാണ് പ്രതികരിക്കുക എന്നും, അവരുടെ വൈകാരിക പരിസരം എന്തായിരിക്കുമെന്നും അനുഭവബോദ്ധ്യമുണ്ടാവണം. ഇത്തരം കാര്യങ്ങളെല്ലാം നേരത്തെ പറഞ്ഞ കമ്പ്യൂട്ടർ പ്രോഗ്രാമിനെ പരിശീലിപ്പിച്ചാൽ, ആ കമ്പ്യൂട്ടറിനും നമ്മുടെ അഞ്ചാം ക്ലാസുകാരൻ നൽകുന്നതുപോലെയുള്ള പ്രതികരണം നൽകാൻ കഴിയും.

ബൃഹത്തായ ഒരു വിവരസഞ്ചയത്തിലെ ഓരോ വിവരശകലങ്ങളും ചില പാറ്റേണുകളുടെ അടിസ്ഥാനത്തിൽ മറ്റ് വിവരശകലങ്ങളുമായി ബന്ധിപ്പിച്ചാണല്ലോ നാം മനുഷ്യർ കാര്യകാരണ വിശകലനം നടത്തുന്നത്. ചൂട്, തണുപ്പ്, വിശപ്പ്, ഭയം എന്നിങ്ങനെയുള്ള കാര്യങ്ങളോട് മാത്രം പ്രതികരിക്കാൻ കഴിയുന്ന നവജാത ശിശു തുടർന്നുള്ള ഓരോ നിമിഷവും പുതിയ വിവരങ്ങൾ നേടുന്നു. കത്തുന്ന മെഴുകുതിരിയിൽ തൊട്ടാൽ കൈ പൊള്ളും എന്ന വിജ്ഞാനം നാം സ്വയം ഉൽപ്പാദിപ്പിച്ചതാണ്. ഇതേ രീതിയിൽ വിവരങ്ങളിൽനിന്നും വിജ്ഞാനം ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന മെഷീനുകൾക്ക് ആർട്ടിഫിഷ്യൽ ഇൻറലജിൻസ്​ ഉണ്ടെന്നുപറയാം.

ഒട്ടേറെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആപ്ലിക്കേഷനുകൾ ഇപ്പോൾത്തന്നെ പ്രചാരത്തിലായിട്ടുണ്ട്. ചിത്രം വരയ്ക്കുന്നതിന്, സ്‌ക്രീൻപ്ലേ തയ്യാറാക്കുന്നതിന്, വിഡിയോ നിർമിക്കുന്നതിന്, ആരോഗ്യ കാര്യങ്ങൾ നോക്കുന്നതിന്, വിപണി സാദ്ധ്യതകൾ വിലയിരുത്തുന്നതിന്, വ്യക്തിഗത പഠന സാഹചര്യ മൊരുക്കുന്നതിന്, യാത്രാ പരിപാടികൾ തയ്യാറാക്കുന്നതിന്, മാർക്കറ്റിങ്ങിന് എന്നുവേണ്ട, മനുഷ്യർക്ക് ഒരു കൈ സഹായം വേണ്ടിടത്തെല്ലാം ആർട്ടിഫിഷ്യൽ ഇൻറലജൻസ്​ സഹായത്തിനുണ്ട്. ഓരോ മേഖലയിലും മനുഷ്യരുടെ ചോദ്യങ്ങളോട്, അഥവാ ആവശ്യങ്ങളോട് ലഭ്യമായ ഡാറ്റകളുടെ അടിസ്ഥാനത്തിൽ പ്രതികരണങ്ങൾ നൽകിക്കൊണ്ടിരിക്കുകയാണ് ആർട്ടിഫിഷ്യൽ ഇൻറലജൻസ്. ഓരോ ചോദ്യങ്ങളും ആർട്ടിഫിഷ്യൽ ഇൻറലജൻസിനെ സംബന്ധിച്ച് പുതിയ പഠനങ്ങളാണ്. മനുഷ്യൻ ഉപയോഗപ്പെടുത്തുന്ന ഓരോ ഘട്ടത്തിലും ആർട്ടിഫിഷ്യൽ ഇൻറലജൻസ് വികാസം പ്രാപിച്ചുകൊണ്ടേയിരിക്കുന്നു.

യാന്ത്രികമായി വളരുന്ന ബുദ്ധിയുടെ തുടക്കം ഇങ്ങനെയൊക്കെയാണെങ്കിൽ, അതിന്റെ ഒടുക്കം എവിടെയായിരിക്കും എന്ന ചോദ്യവും പ്രസക്തമാണ്. ഇപ്പോൾത്തന്നെ, പത്രപ്രവർത്തന രംഗത്ത് വാർത്താലേഖനങ്ങളും മറ്റ് ഉള്ളടക്കങ്ങളും വേഗത്തിലും കാര്യക്ഷമമായും ‘നിർമിച്ചെടുക്കാൻ' ആർട്ടിഫിഷ്യൽ ഇൻറലജൻസ് ഉപയോഗപ്പെടുത്തുന്നുണ്ട്. ഗവേഷണത്തിനും എഴുത്തിനുമായി ചെലവഴിക്കുന്ന സമയം കുറച്ച്​ മാധ്യമപ്രവർത്തകരുടെ പ്രവർത്തന രീതിയിൽ വിപ്ലവം സൃഷ്ടിക്കാൻ ഈ സാങ്കേതികവിദ്യക്ക് കഴിയുന്നുണ്ട്. ഇക്കാലമത്രയും നാം ബ്രൗസ് ചെയ്ത് കണ്ടെത്തിയ വിവരങ്ങൾ അടുക്കിപ്പെറുക്കി ലേഖനമാക്കുകയായിരുന്നെങ്കിൽ, ബ്രൗസിങ്ങും അടുക്കിപ്പെറുക്കലും എഴുത്തുമെല്ലാം യാന്ത്രികമായി നിർവ്വഹിക്കപ്പെടുകയാണിപ്പോൾ. വാർത്തകൾക്ക് പക്ഷപാതിത്വമുണ്ട്. ആ പക്ഷപാതിത്വം നമ്മുടേതാവണോ, യന്തിരൻമാരുടേതാവണോ എന്നതാണ് ചോദ്യം. ഉത്തരം സങ്കീർണവുമാണ്. മാനവരാശിക്ക് പൊതുവായ ഒരു കാഴ്ചപ്പാടില്ല. മറിച്ച്, വ്യതിരിക്തമായ രാഷ്ട്രീയമാണുള്ളത്. രാജ്യാതിർത്തികളും പ്രത്യയശാസ്ത്രങ്ങളും ആർട്ടിഫിഷ്യൽ ഇൻറലജൻസിനെ സംബന്ധിച്ച് കേവലം ഡാറ്റകൾ മാത്രമാണ്. ഈ ഡാറ്റകളെ മാനുഷികമായാണോ, യാന്ത്രികമായാണോ വിശകലനവിധേയമാക്കേണ്ടത് എന്നത് തർക്കിക്കാവുന്ന വിഷയമാണ്. മാതൃഭൂമിയും മനോരമയും ദേശാഭിമാനിയും വീക്ഷണവും അവർക്ക് ലഭ്യമായ ഡാറ്റ വെച്ചാണ് വാർത്തകളുണ്ടാക്കുന്നത്. അപ്പോഴും, ഓരോ വാർത്തയും മറ്റൊന്നിൽനിന്ന് വേറിട്ടുനിൽക്കുന്നതിലെ സൗന്ദര്യം നഷ്ടപ്പെടുത്താൻ മാത്രം നാം ദുർബ്ബലരാവുകയാണോ എന്ന സമസ്യകൂടി നിർദ്ധാരണം ചെയ്‌തേ തീരൂ.

ദശലക്ഷക്കണക്കിന് ഡോളർ ചെലവിട്ടാണ് കമ്പ്യൂട്ടർ പ്രോഗ്രാമുകൾ തയ്യാറാക്കുന്നത്. ലക്ഷക്കണക്കിന് തൊഴിൽദിനങ്ങളാണ് ഇതിലൂടെ ഉൽപ്പാദിപ്പിക്കപ്പെടുന്നത്. എന്നാൽ, ആർട്ടിഫിഷ്യൽ ഇൻറലജൻസിന്​ ഇപ്പറഞ്ഞ കമ്പ്യൂട്ടർ കോഡിങ്ങ് ക്ഷിപ്രസാദ്ധ്യമാണ്. ഇതുമൂലമുണ്ടാവുന്ന തൊഴിൽനഷ്ടവും സാമൂഹ്യ പ്രശ്‌നങ്ങളും മാത്രമല്ല, ഇപ്പോൾ നമ്മെ അലട്ടുന്നത്. ഇപ്രകാരം തയ്യാറാക്കപ്പെടുന്ന കമ്പ്യൂട്ടർ പ്രോഗ്രാമുകൾ വിശകലനം ചെയ്യാനും തിരുത്തലുകൾ വരുത്താനും ബുദ്ധിമുട്ടാണ്. അതായത്, ആർട്ടിഫിഷ്യൽ ഇൻറലജൻസിന്റെ ഗതിവിഗതികളെ നിയന്ത്രിക്കാനുള്ള നമ്മുടെ പരിമിതി കൂടുതൽ കൂടുതൽ പ്രകടമാവുകയാണ്.

ട്രൂകോപ്പി വെബ്‌സീൻ പാക്കറ്റ് 119 ന് വേണ്ടി Dall E ഉപയോഗിച്ച് ക്രീയേറ്റ് ചെയ്ത ചിത്രം

മുക്തച്ഛന്ദസ്സിൽ കവിതകളുണ്ടാവാൻ തുടങ്ങിയിട്ട് ഏതാനും പതിറ്റാണ്ടുകളായി. മനസ്സിൽ തോന്നിയത് വാക്കുകളാക്കി പെറുക്കിവെക്കുകയും അനുവാചകർ അതിനെ കവിതയായി വിശകലനം ചെയ്യുകയും ചെയ്തു. ചിത്രകലയിലും ഈ മാറ്റം പ്രകടമായിരുന്നു. റിയലിസത്തിൽനിന്ന്​ ഇംപ്രഷനിസത്തിലേക്കും എക്​സ്​പ്രഷനിസത്തിലേക്കും അബ്‌സ്ട്രാക്ഷനിലേക്കുമെല്ലാം പടർന്നുകയറിയ ചിത്രകലയെ ആർട്ടിഫിഷ്യൽ ഇൻറലിജൻസ്​ പഠിച്ചെടുത്തിരിക്കുന്നു. പുതിയ പെയിന്റിങ്ങുകളുണ്ടാക്കാൻ ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്​ ഒന്നോ രണ്ടോ മിനിറ്റ് മതി. ഒരു വാൻഗോഗോ, പിക്കാസോയോ, ഡാവിഞ്ചിയോ, മൈക്കൽ ആഞ്ചലോയോ നടത്തിയ സർഗാത്മക സൃഷ്ടികളെ നാം വിമർശിക്കുകയും വിലയിരുത്തുകയും ആസ്വദിക്കുകയും ചെയ്തതുപോലെ, ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ നിർമ്മിതികളായ കോടാനുകോടി ചിത്രങ്ങളെ ഇനി നമുക്ക് വിലയിരുത്താനും വിമർശിക്കാനുമാവില്ല. കാരണം, എന്ത് ചിത്രം എങ്ങനെ വരയ്ക്കണം എന്ന മുൻ ധാരണയുടെ സാക്ഷാത്കാരമാണ് നിർമിത ചിത്രങ്ങളെല്ലാം. അതോടെ, സർഗസംവാദത്തിന്റെ വാതായനങ്ങൾ അടഞ്ഞുപോവുകയാണ്.

ഇതൊന്നുമല്ല, ആളുകളെ ആശങ്കപ്പെടുത്തുന്നത്. ഈ പോക്ക് പോയാൽ നാളെ യന്തിരൻമാർ ലോകം വാഴുന്ന സ്ഥിതിയുണ്ടാവുമോ എന്നതാണ്. ഇതുവരെയുള്ള ഉത്തരം ഇല്ല എന്നുതന്നെയാണ്. കാരണം, ഇത് നിർദ്ദിഷ്ട ജോലികൾ നിർവ്വഹിക്കുന്നതിന് മനുഷ്യർ സൃഷ്ടിച്ച സാങ്കേതികവിദ്യ മാത്രമാണ്. ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്​ ബോധം, ബോദ്ധ്യം, സ്വതന്ത്ര ഇച്ഛാശക്തി, വികാരങ്ങൾ, ലക്ഷ്യബോധം എന്നിവയൊന്നുമില്ല. ഇതൊക്കെയാണല്ലോ, ലോകത്തെ ഭരിക്കാനുള്ള ഗുണങ്ങൾ.

പുതിയ മനുഷ്യരുടെടെയും പുതിയ മെഷീന്റെയും ഏറ്റവും പുതിയ ലോകത്തെ അവതരിപ്പിക്കുകയാണ് ഇത്തവണത്തെ ട്രൂകോപ്പി വെബ്‌സീൻ പാക്കറ്റ് 119. ചാറ്റ് ജി.പി.ടിയിലൂടെ ക്രിയേറ്റ് ചെയ്ത കണ്ടന്റാണ്, അവയുടെ മലയാള പരിഭാഷ സഹിതം വായനക്കാർക്ക് പരിചയപ്പെടുത്തുന്നത്.
സൗജന്യമായി വായിക്കാം, കേൾക്കാം.

Comments