ഗോർബച്ചേവിൽനിന്ന്
ഇന്ത്യയിലെയും കേരളത്തിലെയും
കമ്യൂണിസ്റ്റ് പാർട്ടികൾക്ക് പഠിക്കാനുള്ളത്
ഗോർബച്ചേവിൽനിന്ന് ഇന്ത്യയിലെയും കേരളത്തിലെയും കമ്യൂണിസ്റ്റ് പാർട്ടികൾക്ക് പഠിക്കാനുള്ളത്
കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നേതൃത്വം കൊടുക്കുന്ന സി.പി.ഐയും സി.പി.ഐ- എമ്മും ‘എന്തുകൊണ്ട് സോവിയറ്റ് യൂണിയന്‍ തകര്‍ന്നു’ എന്ന ചോദ്യത്തിന് ഒറ്റവാക്കില്‍ ഉത്തരം എഴുതാനാഗ്രഹിക്കുന്നവരാണ്. ആ ഉത്തരം ‘ഗോര്‍ബച്ചേവ്’ എന്നാണ്. പക്ഷെ, ആ ഒറ്റവാക്കുത്തരംകൊണ്ട് തീരുന്നതല്ല തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ മുന്നോട്ടുള്ള സങ്കീർണ പ്രയാണം എന്ന് അവരിനിയും മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കട്ടെ.
31 Aug 2022, 03:59 PM
മിഖായേല്‍ ഗോര്‍ബച്ചേവ് ഓര്‍മയായി.
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും സോവിയറ്റ് യൂണിയന്റെയും ചരിത്രവുമായി ബന്ധപ്പെട്ടുമാത്രമല്ല, ഗോര്‍ബച്ചേവിന് നിര്‍ണായക സ്ഥാനമുള്ളത്. ലോക രാഷ്ട്രീയ ചരിത്രത്തില്‍ സവിശേഷ ഇടം നേടിയ വ്യക്തിയാണ് അദ്ദേഹമെന്ന് നിസ്സംശയം പറയാം. ലോകത്തെ ഏറ്റവും വലിയ സൈനികശക്തികളില്‍ ഒന്നായ, ഏറ്റവും വലിയ ഭൂപ്രദേശം അടക്കിവാണ സോവിയറ്റ് യൂണിയന്റെ സര്‍വാധികാരിയായിരുന്നു അദ്ദേഹം. സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി എന്ന നിലയ്ക്കും സോവിയറ്റ് യൂണിയന്റെ പ്രസിഡൻറ് എന്ന നിലക്കും ക്രൈംലിൻ കൊട്ടാരത്തിൽ അദ്ദേഹം കൈയാളിയ അധികാരം അദ്വിതീയമാണ്. ഇത്രയും അധികാരം കൈവശംവച്ച ഗോര്‍ബച്ചേവ് എന്തിന് പുതിയ തരത്തില്‍ ചിന്തിച്ചു എന്നതാണ് അദ്ദേഹത്തിന്റെ ചരിത്രപരമായ പ്രാധാന്യം.
‘ഗോർബച്ചേവ് എന്ന വില്ലൻ’
ലോകത്ത് പലയിടത്തുമെന്നതുപോലെ കേരളത്തിലും, ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് സ്വാധീനമുള്ളതുകൊണ്ട് പ്രത്യേകിച്ചും, ഗോര്‍ബച്ചേവിനെ സോവിയറ്റ് യൂണിയനെ തകര്‍ത്ത, ഇല്ലായ്മ ചെയ്ത വില്ലനായി അവതരിപ്പിക്കാനാണ് പലര്‍ക്കും താൽപര്യം. എന്നാല്‍, പാര്‍ട്ടികോണ്‍ഗ്രസില്‍ നടത്തിയ പ്രസംഗത്തിലും സോവിയറ്റ് യൂണിയൻ തകർന്ന് കാൽനൂറ്റാണ്ടിനുശേഷം 2016ല്‍, എഴുതിയ പുസ്തകത്തിലുമെല്ലാം അദ്ദേഹം പറയുന്നത് മറിച്ചാണ്. സോവിയറ്റ് യൂണിയനെ ഇല്ലാതാക്കാനോ സോഷ്യലിസം ഇല്ലാതാക്കാനോ അല്ല അദ്ദേഹം ശ്രമിച്ചത്, മറിച്ച്, ലോകത്തെ നാശത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന ശീതയുദ്ധത്തിന്റെ സന്തതിയായ ആയുധപ്പന്തയം അവസാനിപ്പിച്ച് മാനവരാശിക്ക് നന്മയുണ്ടാക്കാന്‍ കഴിയുന്ന തരത്തിലേക്ക് ഈ സമ്പത്തിനെ തിരിച്ചുവിടുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. ഒപ്പം, ഇരുട്ടമുറിയിലകപ്പെട്ട ഒരു ജനതയെ സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ലഭിക്കുന്ന ഒരു സമൂഹമായി മാറ്റണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. ഈ രണ്ടുതരത്തിലും സോവിയറ്റ് യൂണിയനെ പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു ഗോര്‍ബച്ചേവ്. പക്ഷെ, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനകത്തും പുറത്തുമുള്ള യാഥാസ്ഥിതികവാദികള്‍ അതിന് അദ്ദേഹത്തെയും അദ്ദേഹം നയിച്ച പാര്‍ട്ടിയെയും അതിന് അനുവദിച്ചില്ല എന്നതാണ് യാഥാർഥ്യം. അതിന്റെ ഫലമായി മാനവരാശിയുടെ സ്വപ്‌നമായി മാറിയ സോവിയറ്റ് യൂണിയന്‍ നിലംപതിച്ചു. ഈ കാരണത്താൽ, സോവിയറ്റ് യൂണിയനെ തകര്‍ത്ത വില്ലനായി ആരെങ്കിലും ഗോര്‍ബച്ചേവിനെ കാണുന്നുണ്ടെങ്കിൽ, അവരെ കുറ്റപ്പെടുത്തിയിട്ടും കാര്യമില്ല.
താന്‍ സെക്രട്ടറിയായ സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അവസാന പാര്‍ട്ടികോണ്‍ഗ്രസില്‍ ഗോര്‍ബച്ചേവ് അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തില്‍ പറയുന്നത്, താന്‍ മുന്നോട്ടുവച്ച പെരിസ്ട്രോയ്ക്ക അഥവാ പുനഃസംഘാടനം എന്നത് സോവിയറ്റ് യൂണിയനുവേണ്ടി മാത്രമല്ല, ലോകത്തിനാകെ വേണ്ടിയാണ് എന്നാണ്. സോവിയറ്റ് യൂണിയന്റെ യുദ്ധപരിശ്രമങ്ങള്‍ നിര്‍ത്തണം എന്നല്ല അദ്ദേഹം ഉദ്ദേശിച്ചത്. ആയുധപ്പന്തയം കാലഹരണപ്പെട്ടിരിക്കുന്നു എന്ന് 20ാം നൂറ്റാണ്ടിന്റെ അവസാനകാലഘട്ടത്തില്‍ തന്നെ പറഞ്ഞ വലിയ വ്യക്തിത്വമാണദ്ദേഹം.

പുട്ടിന്റെ പഴഞ്ചൻ റഷ്യ
സോവിയറ്റ് യൂണിയന്റെ പതനം കഴിഞ്ഞ് 31 വര്‍ഷം പിന്നിടുന്ന ഈ സമയത്ത് അദ്ദേഹത്തെ വിലയിരുത്തുമ്പോള്‍, ‘അദ്ദേഹം ഉദ്ദേശിച്ചത് നടന്നുവോ’ എന്നതിന് ‘ഇല്ല’ എന്ന ഒറ്റവാക്കില്‍ മറുപടി പറയാന്‍ സാധിക്കും. സോവിയറ്റ് യൂണിയന്‍ ഇല്ലാതായി 25 വര്‍ഷം കഴിഞ്ഞ് അദ്ദേഹം എഴുതിയ ‘ദി ന്യൂ റഷ്യ’ എന്ന പുസ്തകത്തില്‍ ഗോര്‍ബച്ചേവ് തന്നെ പറയുന്നുണ്ട്, യാഥാസ്ഥിതികവാദം കൊണ്ട് ഒരു പുതിയ സോവിയറ്റ് യൂണിയന്‍ കെട്ടിപ്പടുക്കാന്‍ സാധ്യമല്ല എന്ന്. മാത്രമല്ല, ഇന്നത്തെ പുട്ടിന്റെ റഷ്യ പഴഞ്ചന്‍ ആശയങ്ങളുടെ ചുമട്ടുകാരാണെന്നും ഇവാന്‍ ഇല്ലിനെപ്പോലെ, കോണ്സ്റ്റാൻറിൻ ലിയോണ്‍ടീവിനെപ്പോലുള്ള പരമ്പരാഗത റഷ്യന്‍ നേതാക്കന്മാരെ ഉയര്‍ത്തിപ്പിടിച്ച് 21ാം നൂറ്റാണ്ടില്‍ പുട്ടിന് മുന്നോട്ടുപോകാന്‍ കഴിയില്ല എന്നും 2016ല്‍ ഗോര്‍ബച്ചേവ് എഴുതിയത് ഇന്ന് അക്ഷരാര്‍ഥത്തില്‍ ശരിയായിരിക്കുകയാണ്.
ലോകത്തെവിടെയും യുദ്ധം ആവശ്യമില്ല, ആയുധമത്സരം ആവശ്യമില്ല എന്നു പറഞ്ഞ ഗോര്‍ബച്ചേവിന്റെ സോവിയറ്റ് യൂണിയന്‍ പല കഷണങ്ങളായി പിരിഞ്ഞുവെന്നുമാത്രമല്ല, ആ രാജ്യത്തുണ്ടായിരുന്ന രണ്ട് റിപ്പബ്ലിക്കുകളായ റഷ്യയും യുക്രെയ്നും തമ്മിലുള്ള യുദ്ധമാണ് ഇന്ന് ലോകത്തെ തുറിച്ചുനോക്കുന്നത്. ലോകത്ത് യുദ്ധം അവസാനിപ്പിക്കാന്‍ ശ്രമിച്ച സോവിയറ്റ് യൂണിയന്റെ പ്രസിഡൻറ് മരിക്കുമ്പോള്‍ സോവിയറ്റ് യൂണിയന്റെ അകത്തുള്ള റിപ്പബ്ലിക്കുകള്‍ തന്നെ ലോകത്തെ പിടിച്ചുകുലുക്കുന്ന യുദ്ധം ചെയ്യുന്ന സ്ഥിതി. ആ അര്‍ഥത്തില്‍ അദ്ദേഹത്തിന്റെ പരീക്ഷണമായ പെരിസ്ട്രോയ്ക്ക പരാജയമായിരുന്നുവെന്ന് വേണമെങ്കില്‍ വിലയിരുത്താം. പക്ഷെ, ഈ ആശയത്തിലൂടെയല്ലാതെ ലോകത്തിന് മുന്നോട്ടുപോകാന്‍ സാധ്യമല്ല എന്ന് ഗോര്‍ബച്ചേവ് നിശ്ശബ്ദം നമ്മെ ഓര്‍മിപ്പിക്കുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനവും അതിന്റെ പുതിയ നിര്‍വചനം കണ്ടുപിടിക്കേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്.

20ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ ക്രൂഷ്‌ചേവ് നടത്തിയ വെളിപ്പെടുത്തല്‍ ലോകത്തെമ്പാടുമുള്ള കമ്യൂണിസ്റ്റുകാരെ ഞെട്ടിച്ചു. സെന്‍ട്രല്‍ കമ്മിറ്റിയിലെ നല്ലൊരു പങ്ക് കമ്യൂണിസ്റ്റ് നോതക്കളെയും പിന്തിരിപ്പന്‍ മുദ്ര കുത്തി സ്റ്റാലിന്‍ കൊലപ്പെടുത്തിയിരുന്നു. റഷ്യന്‍ വിപ്ലവത്തില്‍ സ്റ്റാലിനേക്കാള്‍ പങ്കുവഹിച്ച ട്രോട്‌സ്‌കിയെ ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെ അക്രമിയെ വിട്ട് അദ്ദേഹം കൊലപ്പെടുത്തി. ലെനിന്റെ സഹപ്രവര്‍ത്തകരായിരുന്ന പോളിറ്റ്ബ്യൂറോ മെമ്പര്‍മാരെ കൊന്നു. അവരുടെ നിലവിളി നാം കേട്ടത് സ്റ്റാലിന്‍ മരിച്ചശേഷമാണന്നുമാത്രം. പക്ഷെ, ക്രൂഷ്‌ചേവിനുശേഷമുള്ള റഷ്യയും അടഞ്ഞുതന്നെ കിടന്നു. ‘ഡീ- സ്റ്റാലിനൈസേഷന്‍’ കൊണ്ട് എല്ലാം നടക്കുമെന്നാണ് പിന്നീട് അവര്‍ കരുതിയത് എങ്കില്‍ അതും തെറ്റാണ് എന്ന് ഗോര്‍ബച്ചേവ് പറഞ്ഞു. ഉപേക്ഷിക്കേണ്ടത് സ്റ്റാലിനെ മാത്രമല്ല, സ്റ്റാലിനിസത്തെയാണ്. സ്റ്റാലിന്റെ ഓര്‍മകളോടുപോലും സ്റ്റാലിനിസ്റ്റ് രീതിയില്‍ പെരുമാറിയിട്ട് കാര്യവുമില്ല. അതുകൊണ്ട് സ്റ്റാലിനിസത്തില്‍ അകപ്പെട്ടുപോയ സോവിയറ്റ് യൂണിയന്‍, അതിനുശേഷവും വീര്‍പ്പുമുട്ടുകയായിരുന്നു. അത് ഒഴിവാക്കാനാണ് ഗോര്‍ബച്ചേവ് ഗ്ലാസ്‌നോസ്ത് എന്ന തുറന്നുപറച്ചില്‍ ആരംഭിച്ചത്. പക്ഷെ, ഗ്ലാസ്‌നോസ്തും പെരിസ്ട്രോയ്ക്കയും ഒരുമിച്ച് വേണമായിരുന്നുവോ അതോ ആദ്യം ഗ്ലാസ്‌നോസ്റ്റും പിന്നെ പെരിസ്ട്രോയ്ക്കയും അല്ലെകില്‍ ആദ്യം പെരിസ്ട്രോയ്ക്കയും പിന്നെ ഗ്ലാസ്‌നോസ്തും മതിയായിരുന്നില്ലേ എന്നുമുള്ള ചോദ്യങ്ങൾ ഇനിയുമെത്രയോ വര്‍ഷങ്ങള്‍ ലോകരാഷ്ട്രീയത്തില്‍ മുഴങ്ങിക്കേൾക്കും. അതിന്റെ കാലഗണന തെറ്റിയിരിക്കാം, പാളിച്ച പറ്റിയിരിക്കാം, പക്ഷെ, ഗ്ലാസ്‌നോസ്ത് എന്ന തറുന്നുപറച്ചിലും പെരിസ്ട്രോയ്ക്ക എന്ന പുനഃസംഘാടനവും എന്ന പുതിയ തരം സാമൂഹിക- രാഷ്ട്രീയ സംവിധാനവുമില്ലാതെ സോവിയറ്റ് യൂണിയനു മാത്രമല്ല, കമ്യൂണിസ്റ്റ് പ്രസ് ഥാനത്തിനും ഒരു രാജ്യത്തും മുന്നോട്ടുപോകാനാകില്ല എന്ന് വായിച്ചെടുക്കാവുന്നതാണ്.
ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടികളും ഗോർബച്ചേവും
ഇന്ത്യയിലെ മുഖ്യധാരാ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ഗോര്‍ബച്ചേവിനെ ഒരു വലിയ വില്ലനായി തന്നെ കണ്ടു. ഗോര്‍ബച്ചേവ് സോവിയറ്റ് യൂണിയന്‍ തകര്‍ത്തിട്ടും ബംഗാളിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം തകര്‍ന്നില്ല എന്ന് 1991 തെരഞ്ഞെടുപ്പിനുശേഷം ജ്യോതിബസുവും സി.പി.എമ്മും പറഞ്ഞു. പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളിൽ ബംഗാളിലുണ്ടായ തുടർച്ചയായ വിജയം ഗോര്‍ബച്ചേവിയന്‍ മാതൃകയുടെ തിരസ്‌കാരമായി ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനം വിലയിരുത്തി. എന്നാല്‍, ഇന്ന് പെരിസ്ട്രോയ്ക്കയോ ഗ്ലാസ്‌നോസ്‌തോ ഇല്ലാതെ തന്നെ ഒരുപക്ഷെ, അടുത്തൊന്നും തിരിച്ചുവരാനാകാത്തവിധം ബംഗാളിലെ സി.പി.ഐ- എം എന്ന പാര്‍ട്ടി തകര്‍ന്നിരിക്കുന്നു, അവര്‍ അധികാരത്തില്‍നിന്ന് പോയി എന്നതല്ല പ്രധാനപ്പെട്ട വിഷയം.

കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നേതൃത്വം കൊടുക്കുന്ന സി.പി.ഐയും സി.പി.ഐ- എമ്മും ‘എന്തുകൊണ്ട് സോവിയറ്റ് യൂണിയന്‍ തകര്‍ന്നു’ എന്ന ചോദ്യത്തിന് ഒറ്റവാക്കില്‍ ഉത്തരം എഴുതാനാഗ്രഹിക്കുന്നവരാണ്. ആ ഉത്തരം ‘ഗോര്‍ബച്ചേവ്’ എന്നാണ്. പക്ഷെ, ആ ഒറ്റവാക്കുത്തരംകൊണ്ട് തീരുന്നതല്ല തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ മുന്നോട്ടുള്ള സങ്കീർണ പ്രയാണം എന്ന് അവരിനിയും മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കട്ടെ.
പ്രസ്ഥാനത്തെ ഉപേക്ഷിച്ച ഗോർബച്ചേവ്
സി.എം.പിക്ക് അദ്ദേഹവുമായി നല്ല ബന്ധമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഫൗണ്ടേഷനുമായി പാർട്ടി ബന്ധപ്പെട്ടിരുന്നു. 2003 മാര്‍ച്ചില്‍ ഈ ലേഖകന്‍ മോസ്കോ സന്ദർശിച്ചപ്പോൾ ഗോർബച്ചേവിന്റെ പ്രതിനിധികളുമായി സംസാരിച്ചു. അന്ന് അദ്ദേഹം മോസ്കോയിലുണ്ടായിരുന്നില്ല. ബോറിസ് ലാവിന്‍ എന്ന അടുത്ത അനുയായിയെ സി.എം.പിയുടെ ആറാം പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് ഗോർബച്ചേവ് അയച്ചു. അദ്ദേഹത്തിന് ഇവിടെനിന്ന് എം.വി. രാഘവന്‍ ഒരു നടരാജവിഗ്രഹമാണ് തിരിച്ച് സമ്മാനിച്ചത്. ഗോർബച്ചേവ്എഴുതിയ ‘ദ റോഡ് വി ട്രാവല്‍ഡ്, ദ ചാലഞ്ചസ് വി ഫേസ്ഡ്’ എന്ന പുസ്തകത്തില്‍, എം.വി.ആറിന് ആശംസ അര്‍പ്പിച്ച് ഒരു കുറിപ്പെഴുതി സി.എം.പിയുമായുള്ള ബന്ധഛം ഗോര്‍ബച്ചേവ് നിലനിര്‍ത്തുകയുണ്ടായി. തുടര്‍ന്നും കമ്യൂണിസ്റ്റ് പാര്‍ട്ടികളെന്ന നിലയ്ക്ക് ആ ബന്ധം തുടരാനായില്ല. കാരണം, ഗോര്‍ബച്ചേവ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തന്നെ ഉപേക്ഷിച്ചിരുന്നു.
ഗോര്‍ബച്ചേവിനെ സി.എം.പി അനിവാര്യനായ ചരിത്രപുരുഷനായി വിലയിരുത്തുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുന്‍ ജനറല്‍ സെക്രട്ടറി എന്ന നിലയിലോ ഒരു നവചിന്താ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാവ് എന്ന നിലയിലോ അദ്ദേഹം പുനരവതരിച്ചിരുന്നു എങ്കില്‍ ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും പുരോഗമന ചിന്താഗതിക്കാര്‍ക്കും കൂടുതല്‍ സംഭാവന നല്‍കാന്‍ അദ്ദേഹത്തിന് സാധിക്കുമായിരുന്നു എന്ന് സി.എം.പി കരുതുന്നു. അതിനുപകരം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ പാടേ ഉപേക്ഷിച്ചതോടെ അദ്ദേഹത്തിന്റെ ഇടപെടല്‍ശക്തി വലിയതോതില്‍ കുറഞ്ഞുപോയതായി സി.എം.പി വിലയിരുത്തി.
അദ്ദേഹം ഉയര്‍ത്തിയ നവചിന്ത വലുതാണ്. കാറ്റും വെളിച്ചവും കയറാത്ത ഇരുട്ടുമുറികളില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം വളര്‍ന്നുവലുതാവുകയില്ല എന്നുറപ്പാണ്. അത് എങ്ങനെയാണ് വളര്‍ന്നുവലുതാകേണ്ടത് എന്ന്, അതിന്റെ അപ്പരാറ്റസ് എങ്ങനെയാണ് മഹനീയമായ അതിന്റെ പ്രത്യയശാസ്ത്രത്തിന്റെ യഥാര്‍ഥ വാഹകരായി മാറേണ്ടത് എന്നതിനെ സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്. അത് ഉരുത്തിരിഞ്ഞുവരേണ്ട ഒരു വിഷയമാണ്.
കെ. സഹദേവന്‍
Mar 24, 2023
5 Minutes Read
പ്രഭാഹരൻ കെ. മൂന്നാർ
Mar 14, 2023
6 Minutes Read
ഉല്ലേഖ് എന്‍.പി.
Feb 21, 2023
54 Minutes Watch
Truecopy Webzine
Feb 01, 2023
3 Minutes Read
കെ. വേണു
Jan 31, 2023
23 Minutes Watch
എസ്. ജോസഫ്
Jan 17, 2023
8 minutes read
നിതീഷ് നാരായണന്‍
Dec 30, 2022
10 Minutes Read