ബി.ബി.സി ഡോക്യുമെൻററി ; കാണരുത്​ എന്നു പറഞ്ഞാൽ കാണും എന്നു പറയുന്നത്​ ഒരു പ്രതിഷേധമാണ്​

ഗുജറാത്ത്​ വംശഹത്യയെക്കുറിച്ചുള്ള ബി.ബി.സി ഡോക്യുമെൻററി ഇന്ത്യയുടെ ഇന്റഗ്രിറ്റിയെ ബാധിക്കും, വിഭാഗീയതയും മതസ്പർധയും വളർത്തും എന്നാണ് സർക്കാർ ഭാഷ്യം. എങ്കിൽ എന്തുകൊണ്ട് അത് നിരോധിച്ച്, ഉത്തരവാദപ്പെട്ട ഒരു സർക്കാർ എന്ന നിലയ്ക്ക് ഭരണഘടനാപരമായ കടമ നിർവഹിക്കുന്നില്ല? അതിനുപകരം, ഐ.ടി നിയമത്തിലെ ഒരു വ്യവസ്ഥ ഉപയോഗിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രദർശിപ്പിക്കുന്നതും പ്രചരിപ്പിക്കുന്നതും വിലക്കുകയാണ് ചെയ്തിരിക്കുന്നത്. അതിനകത്ത് വൈരുധ്യമില്ലേ? യുക്തിസഹമായി ഇതിനെ എങ്ങനെ വിശദീകരിക്കും.

ബി.ബി.സിയുടെ ‘ഇന്ത്യ- ദ മോദി ക്വസ്​റ്റ്യൻ’ എന്ന ഡോക്യുമെന്ററിക്കെതിരെ നരേന്ദ്രമോദി സർക്കാർ ഏർപ്പെടുത്തിയ വിലക്ക് ജനാധിപത്യധ്വംസനമാണ്. ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായസ്വാതന്ത്ര്യത്തിനുമേലുള്ള നഗ്‌നമായ കടന്നുകയറ്റമാണ്. ഈയൊരു മൗലികാവകാശത്തിനുകീഴിലാണ് ‘ഫ്രീഡം ഓഫ് പ്രസ്' വ്യാഖ്യാനിക്കപ്പെട്ടിട്ടുള്ളത്. മാധ്യമ സ്വാതന്ത്ര്യത്തിനുമേലുള്ള ബുൾഡോസിംഗാണ് യഥാർഥത്തിൽ മോദി സർക്കാർ നടപ്പാക്കുന്നത്.

ലളിതമായ ഒരു ചോദ്യം: എന്തുകൊണ്ടാണ് മോദി ഓർമകളെ ഭയപ്പെടുന്നത്? ഓർമകളെ മായ്ക്കാനാകില്ല എന്നതാണ് പ്രധാന കാര്യം. അത് റിയാലിറ്റിയാണ്, ചരിത്രമാണ്. എത്ര കണ്ട് വിലക്കിയാലും കത്തിച്ചുകളഞ്ഞാലും ചരിത്രം ഇരുണ്ട ചാരക്കൂനയിൽനിന്ന് ഫീനിക്‌സ് പക്ഷിയെപ്പോലെ ഓർമകളുടെ ചിറകുവിരിച്ച് മനുഷ്യമനസ്സുകളിലേക്ക് പറന്നുകൊണ്ടേയിരിക്കും. കാലാന്തരത്തോളം അത് സഞ്ചരിച്ചുകൊണ്ടേയിരിക്കും. ഇതാണ് ലോകത്തെല്ലായിടത്തും സംഭവിച്ചിട്ടുള്ളത്. ഹിറ്റ്‌ലർ ചരിത്രപാഠപുസ്തകങ്ങളെ കത്തിച്ചതും ഓർമകളെ പേടിച്ചാണ്, അതിലൂടെ പുതിയ ചരിത്രത്തെ നിർമിക്കാനാണ് നോക്കിയത്.

ഇന്ത്യൻ കലണ്ടറിൽനിന്ന് മൂന്നു വർഷങ്ങളെ മായ്ച്ചുകളയണമെന്ന് സംഘ്പരിവാർ ആഗ്രഹിക്കുന്നുണ്ട്. 1948 (ജനുവരി 30), 1992 (ഡിസംബർ 6), 2002.

1992 ഡിസംബർ ആറ് ഇന്ത്യൻ ചരിത്രത്തിൽനിന്നും ഓർമകളിൽനിന്നും മാഞ്ഞുപോകുന്നതാണോ? 2002-ൽ ഗുജറാത്തിൽ നടന്നത് കലാപമായിരുന്നില്ല, ഏകപക്ഷീയമായ വംശഹത്യയായിരുന്നു. അതിന് കാരണമായ സംഭവങ്ങളെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. തീർച്ചയായും മോദിയുടെ പക്ഷത്തുനിൽക്കുന്ന സംഘങ്ങൾക്കും അവരുടേതായ അഭിപ്രായങ്ങളുണ്ട്. അവരത് പറയട്ടെ. അതിന്റെ മറ്റൊരു വേർഷൻ കേൾക്കാനോ പറയാനോ അനുവദിക്കില്ല എന്നു പറയുന്നതിൽ എന്തർഥമാണുള്ളത്? ‘വംശഹത്യയിൽ ഞാൻ കുറ്റവാളിയല്ല' എന്ന് മോദിക്കും ആർ.എസ്.എസിനും പറയാനും കാമ്പയിൻ നടത്താനുമുള്ള അവകാശം പോലെത്തന്നെ, വസ്തുതകളുടെ വെളിച്ചത്തിൽ അങ്ങനെയല്ല എന്നു പറയാനും സ്വാതന്ത്ര്യമുണ്ട്. ഈയൊരു സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നുവെങ്കിൽ ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായസ്വാതന്ത്ര്യത്തിന് എന്താണ് വില? അതുകൊണ്ട്, ബി.ബി.സി ഡോക്യുമെന്ററി നിരോധിച്ച നടപടി ഭരണഘടനാവിരുദ്ധമായ നീക്കമാണ്.

ഇതുമായി ബന്ധപ്പെട്ട് രണ്ട് പ്രധാന നറേഷനുകൾ ബി.ജെ.പി ഉയർത്തിക്കൊണ്ടുവരുന്നുണ്ട്. അതിൽ ഒന്ന്, ഈ ഡോക്യുമെൻററി ഇന്ത്യയുടെ ഇന്റഗ്രിറ്റിയെ ബാധിക്കും, വിഭാഗീയതയും മതസ്പർധയും വളർത്തും എന്നാണ്. എങ്കിൽ എന്തുകൊണ്ട് അത് നിരോധിച്ച്, ഉത്തരവാദപ്പെട്ട ഒരു സർക്കാർ എന്ന നിലയ്ക്ക് ഭരണഘടനാപരമായ കടമ നിർവഹിക്കുന്നില്ല? അതിനുപകരം, ഐ.ടി നിയമത്തിലെ ഒരു വ്യവസ്ഥ ഉപയോഗിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രദർശിപ്പിക്കുന്നതും പ്രചരിപ്പിക്കുന്നതും വിലക്കുകയാണ് ചെയ്തിരിക്കുന്നത്. അതിനകത്ത് വൈരുധ്യമില്ലേ? യുക്തിസഹമായി ഇതിനെ എങ്ങനെ വിശദീകരിക്കും.

ഗുജറാത്ത്​ വംശഹത്യക്കാലത്തെ ദൃശ്യം

ഗുജറാത്ത് വംശഹത്യയെക്കുറിച്ചുള്ള ഓർമകൾ, ഹിന്ദു- മുസ്‌ലിം വിഭജനത്തിന് കാരണമാകും എന്നാണ് ബി.ജെ.പിയും ആർ.എസ്.എസും പറയുന്നത്. ഈ വാദത്തിനുപുറകിൽ വിഷലിപ്തമായ വിദ്വേഷപ്രചാരണം ഒളിഞ്ഞിരിപ്പുണ്ട്. ഗുജറാത്ത് വംശഹത്യ എന്നാൽ, ഹിന്ദുവും മുസ്‌ലിമും തമ്മിലുള്ള ഏറ്റുമുട്ടലാക്കി തീർക്കുകയാണ്. യഥാർഥത്തിൽ അത്, ആർ.എസ്.എസ് ആസൂത്രണം ചെയ്ത പദ്ധതിയാണ്, അല്ലാതെ ഇന്ത്യയിലെ ഹിന്ദുക്കൾ ആസൂത്രണം ചെയ്തതല്ല. ആർ.എസ്.എസ് അല്ല ഹിന്ദു എന്ന് സംഘ്പരിവാർ ഓർക്കണം. ഗുജറാത്തിനെക്കുറിച്ചുള്ള ഓർമകൾ സത്യത്തിൽ ആർ.എസ്.എസിനെയും സംഘ്പരിവാറിനെയും മോദിയെയുമാണ് തുറന്നുകാട്ടുക. ഇവരെയൊക്കെ തുറന്നുകാട്ടിയാൽ എങ്ങനെയാണ് അത് ഹിന്ദു v/s മുസ്‌ലിം ആയി മാറുക? അങ്ങനെയെങ്കിൽ ബിൽക്കീസ് ബാനുവിനെ ലൈംഗികമായി ആക്രമിച്ച കേസിലെ പ്രതികളെ മോചിപ്പിച്ചത് മതസ്പർധക്ക് കാരണമാകില്ലേ? വരികൾക്കിടയിലൂടെ ഒരു വിദ്വേഷപ്രചാരണത്തിനാണ് ആർ.എസ്.എസ് മുതിരുന്നത്. അതിനെയും നമ്മൾ ചെറുത്തുതോൽപ്പിക്കണം. ഏകപക്ഷീയമായി ഇന്ത്യയിൽ ഒരു അതോറിറ്റേറിയനിസം നടപ്പാക്കാനാണ് ശ്രമം.

സംഘപരിവാറിന്റെ ഏകാധിപത്യപ്രവണതകൾക്കുമുന്നിൽ ഭയന്ന് തലകുനിക്കാനില്ല എന്നാണ് ഡി.വൈ.എഫ്.ഐ നിലപാട്. ഏകാധിപത്യപരമായ ഈ നീക്കത്തെ ചെറുക്കുകയും ഭരണഘടനാമൂല്യങ്ങളെ ഉയർത്തിപ്പിടിക്കുകയും ചെയ്യും. ബി.ബി.സി ഡോക്യുമെന്ററി കേരളത്തിലുടനീളം ജനങ്ങൾക്കിടയിൽ പ്രദർശിപ്പിക്കാനാണ് ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം. അത് ഒരു പ്രതിഷേധമാണ്. ബീഫ് കഴിക്കരുത് എന്നു പറയുമ്പോൾ അത് കഴിക്കും എന്നു പറഞ്ഞത് ഒരു പ്രതിഷേധമായിരുന്നു. അതുപോലെ, ഡോക്യുമെന്ററി കാണരുത് എന്നു പറഞ്ഞാൽ കാണും എന്നത് പ്രതിഷേധമാണ്. അത് ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടുന്ന പ്രതിഷേധമായിരിക്കും.

Comments