രാഹുൽ ഗാന്ധി

​രാഹുൽ ഗാന്ധിയുടെ
രൂപാന്തരപ്രാപ്തി

2022 നമുക്ക് തരുന്ന ഏറ്റവും വലിയ പ്രതീക്ഷ ഭാരത് ജോഡോ യാത്രയുടെ ദീർഘകാല ഫലം തന്നെയാണ്. അതിന് ആശയപരവും പ്രവൃത്തിപരവുമായ തുടർച്ചകളുണ്ടാവുമോ എന്നതിനെ ആശ്രയിച്ചിരിക്കും ഇതിന്റെ യഥാർത്ഥ ഗതിവിഗതികൾ. യാത്രയുടെ തുടക്കം മുതൽ അതിന്റെ ഗതിവിഗതികളേയും അതുളവാക്കിയ അനുകൂല- പ്രതികൂല പ്രതികരണങ്ങളെയും സൂക്ഷ്മമായി ശ്രദ്ധിച്ച ഒരാളാണ് ഇതെഴുതുന്നത്.

2022 അവസാനിക്കുമ്പോൾ രാഷ്ട്രീയമായ എന്തൊക്കെ സൂചനകളാണ് പോയ വർഷം അവശേഷിപ്പിക്കുന്നത്?

ആഗോളതലത്തിലും ഇന്ത്യയിലും സമഗ്ര മാറ്റത്തിന്റെ ദുർബലമെങ്കിലും സുവ്യക്തമായ ചില സാധ്യതകൾ തെളിഞ്ഞുവരുന്നുണ്ട്. കൃത്യമായ പ്രവചനങ്ങൾക്ക് ആധാരമാകാവുന്നത്ര പ്രബലമല്ല കഴിഞ്ഞ കൊല്ലത്തിന്റെ വെളിച്ചക്കീറുകൾ. അതേസമയം, അവ ചില നിഗമനങ്ങളിലേക്ക് നയിക്കുന്നുമുണ്ട്.

രാഷ്ട്രീയം പ്രത്യാശയുടെ പ്രയോഗവും പ്രതിനിധാനവുമാണ്. ഏത് കൂരിരുട്ടിലും പ്രകാശത്തിന്റെ നേരിയ കീറുകളെങ്കിലും കാണുന്നതാവണം രാഷ്ട്രീയവിശകലനങ്ങൾ. എല്ലാം തീർന്നുവെന്നോ സ്വപ്നങ്ങളെല്ലാം എന്നെന്നേക്കുമായി അവധിയെടുത്തെന്നോ പറയുന്നത് വിശകലനമല്ല, രോഗി മരിക്കാൻ പോകുന്നുവെന്ന ഭിഷഗ്വര പ്രഖ്യാപനം മാത്രമാണ്. ചരിത്രപണ്ഡിതയും കേംബ്രിഡ്​ജ്​ അധ്യാപികയുമായ ശ്രുതി കപില ദി പ്രിന്റിലെഴുതിയ ലേഖനത്തിൽ 2022- നെ ഇങ്ങനെയാണ് വിശേഷിപ്പിച്ചത്: ‘For all the doom and gloom, 2022 was a half- decent year for democracy - globally and in India.' (എല്ലാ നാശത്തോടും മ്ലാനതയോടുമൊപ്പം, 2022 ആഗോളതലത്തിലും ഇന്ത്യയിലും ജനാധിപത്യത്തെ സംബന്ധിച്ച്​ പാതി മെച്ചപ്പെട്ട ഒരു വർഷമായിരുന്നു). ലേഖനത്തിൽ അവരെത്തിച്ചേരുന്ന നിഗമനങ്ങൾ ജാഗ്രതയോടെയുള്ള ശുഭവായനയാണ്. ഈ കുറിപ്പെഴുതാൻ പ്രേരകമായതും അവരുടെ ലേഖനത്തിന്റെ വായനയാണ്.

ഡൊണാൾഡ് ട്രംപ്, ബോൾസനാരോ, ബോറിസ് ജോൺസൺ, നരേന്ദ്രമോദി

കഴിഞ്ഞ പത്തുവർഷം ലോകമൊട്ടുക്കും വലതുപക്ഷ ജനപ്രിയ രാഷ്ട്രീയത്തിന്റെ തേരോട്ടമായിരുന്നു. ഇക്കാര്യത്തിൽ വികസിത- വികസ്വര രാജ്യങ്ങൾ എന്ന വ്യത്യാസം ഒട്ടുമുണ്ടായിരുന്നില്ല. വികസിത- വികസ്വര രാജ്യങ്ങൾ സമാനമായ രാഷ്ട്രീയപ്രവണതകൾ പ്രദർശിപ്പിക്കുന്നതുതന്നെ ചരിത്രത്തിൽ ആദ്യമായാണ്. അമേരിക്കയിൽ ഡൊണാൾഡ് ട്രംപ്, ബ്രസീലിൽ ബോൾസനാരോ, ഫിലിപ്പീൻസിൽ ഡ്യൂട്ടേർട്ട്, ഹങ്കറിയിൽ വിക്ടർ ഓർബാൻ, ബ്രിട്ടനിൽ ബോറിസ് ജോൺസൺ, ഇന്ത്യയിൽ നരേന്ദ്രമോദി - ഈ രാജ്യങ്ങളെല്ലാം കഴിഞ്ഞ ഒരു ദശകമായി ഒരേ രാഷ്ട്രീയപ്രവണതയാണ് പ്രദർശിപ്പിച്ചുകൊണ്ടിരുന്നത്. അതിന്റെ പൊതുസവിശേഷതകൾ ഇവയാണ്: മാധ്യമ പൊതുസമ്പർക്ക (PR) തന്ത്രങ്ങളിലൂടെ കൃത്രിമമായി സൃഷ്ടിച്ചെടുത്ത ശക്തനെന്ന പ്രതിച്ഛായയുള്ള വലിയ നേതാവ്, ഒരു രാജ്യത്ത് നിലനിൽക്കുന്ന സകല ധ്രുവീകരണ സാധ്യതകളെയും - മതം, വംശം, വർണം, ജന്മനായുള്ള പൗരത്വവും അല്ലാതെയുള്ള പൗരത്വവും തമ്മിലുള്ള വ്യത്യാസം, മറ്റെന്തും - പരമാവധി പൊലിപ്പിച്ചെടുത്ത് സ്വത്വാധിഷ്​ഠിതമായ ഒരു സ്ഥിരം വോട്ടുബാങ്ക് സൃഷ്ടിച്ചെടുക്കൽ, ചങ്ങാത്ത മുതലാളിത്തത്തിന്റെ പൂർണമായ തുറന്നുവിടൽ, അതുണ്ടാക്കുന്ന അസമത്വത്തിൽ നിന്നും ദാരിദ്ര്യത്തിൽ നിന്നും ശ്രദ്ധ തിരിക്കാൻ പൗരന്മാരെ സ്വത്വപരമായ സംഘർഷങ്ങളിലേക്ക് തള്ളിവിടൽ, ആന്തരിക- ബാഹ്യ ശത്രുക്കളെക്കുറിച്ചുള്ള ഭയ - വെറുപ്പുകളുടെ നിരന്തര പ്രസാരണം, ജനാധിപത്യസ്ഥാപനങ്ങളെ വ്യവസ്ഥാപിതമായി തകർക്കൽ, നീതിയും ന്യായവും നിഷ്‌കാസനം ചെയ്യൽ, ഭരണകൂടത്തിന്റെ ഉപകരണങ്ങളായ അന്വേഷണ ഏജൻസികളെയും കോടതികളെ പോലും രാഷ്ട്രീയ പ്രതിയോഗികൾക്കെതിരെ ഉപയോഗിക്കൽ, രാഷ്ട്രീയ ആശയവ്യത്യാസങ്ങളെ ശത്രുതയായി പരിണമിപ്പിക്കൽ, ഭരണഘടനയോടും അതിന്റെ മൂല്യങ്ങളോടുമുള്ള പുച്ഛവും അവജ്ഞയും, മനുഷ്യാവകാശങ്ങളുടെ നഗ്‌നമായ ലംഘനം, സാമൂഹ്യമാധ്യമങ്ങളെ ഉപയോഗിച്ച് എതിരാളികളെ അപമാനിക്കലും ആക്രമിക്കലും, അതിനുവേണ്ടി വളർത്തിയെടുത്ത ട്രോൾ സൈന്യങ്ങൾ; ഈ സവിഷേതകളെല്ലാം വിഭിന്നരൂപങ്ങളിൽ മുകളിൽ പറഞ്ഞ രാജ്യങ്ങളിലെല്ലാം കാണാനാവും. ഇന്ത്യയിലാവട്ടെ ഇവ അതിന്റെ പാരമ്യത്തിലെത്തിക്കഴിഞ്ഞു.

ഗൗതം അദാനിക്കൊപ്പം നരേന്ദ്രമോദി

ഇന്ത്യ: അപമാനവീകരണവും അപനിർമാണവും

കഴിഞ്ഞ എട്ടുവർഷത്തോളം ഇന്ത്യയിൽ നടന്ന വിദ്വേഷവ്യാപനത്തിന്റെയും ഹിംസയുടെയും അധികാര ദുരുപയോഗത്തിന്റെയും ജനാധിപത്യ സ്ഥാപനങ്ങളുടെയും മാധ്യമങ്ങളുടെയും വരിയുടക്കലിന്റെയും ചരിത്രം സുവിദിതമാണ്. വിശദാംങ്ങൾ എല്ലാവർക്കുമറിയാം. ഈ സാഹചര്യം, എല്ലാം നഷ്ടപ്പെട്ടു എന്ന സമ്പൂർണ നിരാശയിലേക്ക് നമ്മിൽ പലരെയും നയിച്ചിട്ടുണ്ട്. സ്വാഭാവികമായ ഒരു തോന്നലാണത്. അത്രമാത്രം ഭീകരമായ രീതിയിലാണ് സ്വതന്ത്ര ബഹുസ്വര ജനാധിപത്യ ഭാരതം നമ്മുടെ കൺമുമ്പിൽ ചീട്ടുകൊട്ടാരം പോലെ തകർന്നടിയുന്നതും സകല തലങ്ങളിലും ഹിന്ദുത്വഫാഷിസത്തിന്റെ ദംഷ്ട്രകൾ രാഷ്ട്രശരീരത്തിൽ ആഴ്ന്നിറങ്ങുന്നതും എതിർപ്പ് പ്രകടിപ്പിക്കുന്നവർ നാനാവിധ പീഡനങ്ങൾക്ക് വിധേയരാവുന്നതും നാം കണ്ടത്.

ഒരു മനുഷ്യൻ പോസിറ്റിവായ ഊർജ്ജവും സ്‌നേഹത്തിന്റെയും സൗഭ്രാത്രത്തിന്റെയും ലളിതമനോഹരസന്ദേശവുമായി നാട് മുഴുവൻ നടന്നുതീർക്കുന്നത് ചരിത്രനിർണായകമാണ് - അതിന്റെ ഹ്രസ്വകാലഫലം എന്തായിരുന്നാലും.

ഇന്ത്യൻ മുസ്​ലിംകളെ സംബന്ധിച്ച്​ മുഹമ്മദാലി ജിന്നയുടെ ആശങ്കകളെല്ലാം ഒന്നൊന്നായി ശരിവയ്ക്കുന്ന അനുഭവമായിരുന്നു. ചരിത്രത്തിലാദ്യമായി രാജ്യം ഭരിക്കുന്ന കക്ഷിക്ക് മുസ്​ലിം എം.പിമാരോ എം.എൽ.എമാരോ പേരിന് പോലുമില്ലാത്ത സ്ഥിതി സംജാതമായി. വിവേചനത്തിന്റെ വ്യവസ്ഥാപിത രൂപങ്ങൾ ഒരു ഭാഗത്തും വിദ്വേഷത്തിന്റെ അഗ്‌നിനാളങ്ങൾ മറുഭാഗത്തും ശക്തിപ്രാപിക്കുമ്പോൾ നിസ്സഹായതയുടെ പാതാളത്തിലേക്ക് ഇരുപത് കോടിയോളം വരുന്ന ഒരു ന്യൂനപക്ഷ സമുദായം താഴ്ന്നുപോയി. അവരുടെ കൂടെ നിന്നാൽ വോട്ട് പോകുമെന്നതിനാൽ സെക്യുലർ പാർട്ടികൾ അവരുടെ പേര് പോലും പറയാൻ മടിക്കുന്ന സാഹചര്യമുണ്ടായി. ആഗോള മാധ്യമങ്ങളിൽ ഇന്ത്യയെക്കുറിച്ച്, മുമ്പ് നാസി ജർമനിയെയോ റുവാണ്ടയെയോ മ്യാൻമറിനെയോ ഒക്കെപ്പറ്റി വന്നിരുന്ന പോലുള്ള വാർത്തകളും വിശേഷണങ്ങളും സർവസാധാരണമായി. ബാബ്റി മസ്ജിദ് മുതൽ നോട്ടുനിരോധനം വരെയുള്ള വിഷയങ്ങളിൽ വന്ന ഒട്ടനവധി സുപ്രീംകോടതി വിധികൾ നീതിന്യായവ്യവസ്ഥയുടെ നിക്ഷ്പക്ഷതയെക്കുറിച്ച് ചോദ്യചിഹ്നങ്ങളുയർത്തി.

ഹൃദയവും ആത്മാവും നഷ്ടപ്പെട്ട, കനിവും മൈത്രിയും ബഹുസ്വര മസൃണതകളും അന്യംനിന്നുപോയ ഒരു രാഷ്ട്രമായി ഭാരതത്തെ അവർ മാറ്റി.

ഇറച്ചിക്കൊലകൾ, കർണാടകയിലെ സ്‌കൂളുകളിൽ ഹിജാബ് നിരോധിച്ചത്, പാർലമെന്റിനെ വെറും നോക്കുകുത്തിയായി മാറ്റാനുള്ള കുത്സിതനീക്കങ്ങൾ, പൗരത്വനിയമ ഭേദഗതിയും അതുമായി ബന്ധപ്പെട്ട വിദ്വേഷപ്രചാരണങ്ങളും, പ്രതിപക്ഷനിരയിലെ നേതാക്കളും ആക്ടിവിസ്റ്റുകളും നേരിടേണ്ടിവന്ന നിരന്തരമായ ‘നിയമ'നടപടികൾ, മുസ്​ലിം മതജീവിതത്തിന്റെ നാനാവിധ ചിഹ്നങ്ങളെ അവഹേളിക്കുവാനുള്ള സംഘടിത ശ്രമങ്ങൾ, എൻ.ഡി.ടി.വി അദാനി കൈക്കലാക്കിയതടക്കമുള്ള മാധ്യമമേഖലയിലെ കൈകടത്തലുകൾ, മാധ്യമ - രാഷ്ട്രീയപ്രവർത്തകർക്കും ബുദ്ധിജീവികൾക്കുമെതിരെ പരശ്ശതം രാജ്യദ്രോഹക്കേസുകൾ ചുമത്തിയത്, വെറുപ്പും ന്യൂനപക്ഷവിരോധവും ഹിംസാത്മക മതദേശീയതയും പ്രചരിപ്പിക്കാനും യുക്തിരഹിതമായ ഐതിഹ്യങ്ങൾക്ക് ചരിത്രപരത നൽകാനുമായി പടച്ചുവിട്ട മുഖ്യധാരാ ബോളിവുഡ് സിനിമകൾ, ഹിന്ദുത്വവാദികളോട് അല്പമെങ്കിലും വിയോജിക്കുന്ന സിനിമകളെ ബഹിഷ്‌കരിക്കാനും ഒതുക്കാനുമുള്ള നഗ്‌നമായ ആവിഷ്‌കാര സ്വാതന്ത്ര്യലംഘനങ്ങൾ, ജെ.എൻ.യു പോലൊരു മഹിതസ്ഥാപനത്തെ തകർത്തത്, ഇന്ത്യ ഇതുവരെ കൈവരിച്ച അക്കാദമിക മുന്നേറ്റത്തെ പാടെ ഇല്ലാതാക്കാൻ ലക്ഷ്യം വച്ചുള്ള പുതിയ വിദ്യാഭ്യാസനയം, ഇന്ത്യാ ചരിത്രത്തെ മിത്തുകളുടെ സാധൂകരണമായി മാറ്റാനുള്ള നീചനീക്കങ്ങൾ, ചരിത്രത്തെ മൊത്തത്തിൽ പൗരന്മാരെ പരസ്പരം പോരടിക്കാനുള്ള ഉപകരണമാക്കി മാറ്റൽ, മുത്തലാഖ് നിയമത്തിലൂടെ ഒരു സമുദായത്തിനുള്ളിലെ വിവാഹമോചനത്തെ മാത്രം കുറ്റവൽക്കരിച്ച നിന്ദ്യമായ നടപടി, പല സംസ്ഥാനങ്ങളിൽ ഡസൻകണക്കിന് എം. എൽ.എ മാരെ കൂറുമാറ്റി ബി.ജെ.പി സർക്കാർ രൂപീകരിച്ചത്... ഈ പട്ടിക വളരെ നീണ്ടതാണ്. ഇവയോരോന്നും നമ്മുടെ റിപ്പബ്ലിക്കിനെ സമ്പൂർണമായി തകർത്തുകൊണ്ടിരിക്കുകയായിരുന്നു, കഴിഞ്ഞ എട്ടുവർഷങ്ങളിൽ.

ഹൃദയവും ആത്മാവും നഷ്ടപ്പെട്ട, കനിവും മൈത്രിയും ബഹുസ്വരമസൃണതകളും അന്യംനിന്നുപോയ ഒരു രാഷ്ട്രമായി ഭാരതത്തെ അവർ മാറ്റി. പൗരന്മാരിൽ ഒരു വലിയ വിഭാഗത്തെ വെറുപ്പിന്റെയും ഹിംസയുടെയും ആൾരൂപങ്ങളായി അവർ പരിവർത്തിപ്പിച്ചു. ഈ രാജ്യധ്വംസനത്തെ വെറും കാഴ്ചക്കാരായി കണ്ടുനിൽക്കുന്ന അവസ്ഥയിലേക്ക് പ്രതിപക്ഷകക്ഷികൾ ഓരോന്നും മൃതപ്രായരായി.

ഭീകരമായ രീതിയിലാണ് ഭാരതം നമ്മുടെ കൺമുമ്പിൽ ചീട്ടുകൊട്ടാരം പോലെ തകർന്നടിയുന്നതും സകലതലങ്ങളിലും ഹിന്ദുത്വഫാഷിസത്തിന്റെ ദംഷ്ട്രകൾ രാഷ്ട്രശരീരത്തിൽ ആഴ്ന്നിറങ്ങുന്നതും നാം കണ്ടത്

സ്വാഭാവികമായും രാജ്യസ്‌നേഹികളായ ആരിലും എല്ലാം കൈവിട്ടുപോയി എന്ന വേപഥു സൃഷ്ടിക്കാൻ മതിയായ ഒരവസ്ഥയാണ് ഇന്ത്യയിൽ. ഭീതിയാണ് രാജ്യത്തെ ചൂഴ്ന്നുനിൽക്കുന്ന പ്രബലവികാരമിന്ന്, വെറുപ്പും. ഗാന്ധിയുടെ നാട്ടിൽ ഗോഡ്‌സേയുടെ ആശയങ്ങളും വികാരങ്ങളുമാണിന്ന് അധീശത്വം പുലർത്തുന്നത്. ഇത്രയൊക്കെയായിട്ടും നാടിനെ ഈ പരുവത്തിലാക്കിയ മനുഷ്യൻ ജനപ്രിയനും ഹിന്ദുഹൃദയസാമ്രാട്ടുമായി തുടരുകയാണ്. പൗരന്മാർ കൂടുതൽ ദാരിദ്യത്തിലേക്ക് വീഴുന്നതും അംബാനിയുടെയും അദാനിയുടെയും സമ്പത്ത് രണ്ടും മൂന്നും ഇരട്ടിയായി വർഷാവർഷം വർധിക്കുന്നതുമൊന്നും വർഗീയാന്ധത ബാധിച്ച ജനസഞ്ചയത്തിന് ഒരു പുനശ്ചിന്തയ്ക്കും കാരണമാവുന്നില്ല. ജനങ്ങളെ പിരിച്ചുവിട്ട് പുതിയൊരു ജനതയെ തെരഞ്ഞെടുക്കുന്നതല്ലേ കൂടുതൽ മെച്ചമെന്ന ബർടോൾഡ് ബ്രെഹ്റ്റിന്റെ പഴയ ചോദ്യം നമ്മുടെ കാര്യത്തിൽ വളരെ പ്രസക്തമാകുന്നുണ്ടിന്ന്.

ഇരുട്ടിലെ പ്രകാശരശ്മികൾ

ഇതുവരെ നാം പറഞ്ഞുവന്നത്, നാമെന്തുമാത്രം ഇരുട്ടിലാണെന്നതിന്റെ ഉദാഹരണങ്ങളാണ്. ഈ കുറ്റാക്കൂരിരുട്ടിൽ പ്രകാശരശ്മികൾ എവിടെയെങ്കിലും കാണാനുണ്ടോ? മറ്റു പല രാജ്യങ്ങളിലും സംഭവിച്ച, തുടക്കത്തിൽ സൂചിപ്പിച്ച പോലുള്ള ഒരു മാറ്റത്തെക്കുറിച്ച് പ്രതീക്ഷക്ക് വകയുണ്ടോ? ഈ ചോദ്യത്തിന് ഉത്തരം പറയുക എളുപ്പമല്ല. നാല് കാരണങ്ങളാൽ ഇന്ത്യൻ സാഹചര്യം സങ്കീർണമാണ്.

വലതുപക്ഷ, വിദ്വേഷാധിഷ്ഠിത ജനപ്രിയത ശക്തിപ്പെട്ട മറ്റു രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി നൂറുകൊല്ലത്തോളം സംഘടനാപരമായും ഒന്നര നൂറ്റാണ്ടോളം ആശയപരമായും വേരുകളുള്ള, ലക്ഷോപലക്ഷം അനുയായികളുള്ള, ധാർമിക-നൈതിക മൂല്യങ്ങളിലൊന്നും ലവലേശം വിശ്വാസമില്ലാത്ത, ലക്ഷ്യസാധ്യത്തിന് ഏതറ്റം വരെയും പോകാൻ മടിയില്ലാത്ത ഒരു ദുശ്ശക്തിയാണ് മറുവശത്തുള്ളത്.

ഗാന്ധിജിയ്ക്കുശേഷം ഇത്രമേൽ ആളുകൾക്ക് ചെവികൊടുത്ത വേറെ ഏതു നേതാവുണ്ട് നമ്മുടെ ചരിത്രത്തിൽ? ഗാന്ധിയുടെ ഔന്നത്യം രാഹുലിനുണ്ടെന്നോ ആ ധാർമിക- നൈതിക കൊടുമുടിയിലേക്ക് അദ്ദേഹം എത്തിച്ചേർന്നെന്നോ ഇതിനർത്ഥമില്ല.

രണ്ടാമതായി, ജനാധിപത്യസ്ഥാപനങ്ങൾ പൂർണമോ ഭാഗികമോ ആയി തകർന്നുകഴിഞ്ഞതിനാൽ അവയെ പുനഃക്രമീകരിക്കാനും ശുദ്ധീകരിക്കാനും പതിറ്റാണ്ടുകളെടുക്കും.

മൂന്നാമതായി, മതാടിസ്ഥാനത്തിലുള്ള ധ്രുവീകരണം എളുപ്പത്തിൽ നന്നാക്കിയെടുക്കാൻ പറ്റാത്തത്ര ആഴത്തിൽ വേരോടിക്കഴിഞ്ഞിട്ടുണ്ട് രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും. പരസ്പരം ഭയത്തോടെ നോക്കുന്ന സമുദായങ്ങൾ ഒരുമിച്ച് കഴിയുന്ന നഗരങ്ങളും ഗ്രാമങ്ങളുമാണ് നമ്മുടെ സമകാലികയാഥാർഥ്യം. അത്രയേറെ വിഷം തീണ്ടിയ മനുഷ്യരാണ് പൊലീസിലും കോടതിയിലും മറ്റു സ്ഥാപനങ്ങളിലുമുള്ളത്. ഭരണം മാറിയാൽ പോലും മനോഭാവം മാറുക എളുപ്പമല്ല. അതിനായി ഒരു ഗാന്ധി വരുമെന്ന പ്രതീക്ഷയുമില്ല.

നാലാമതായി, ഒരു കമ്പോളമെന്ന നിലയ്ക്കും ഒരു രാഷ്ട്രമെന്ന നിലക്കുമുള്ള ഇന്ത്യയുടെ ലോകതലത്തിലുള്ള പ്രാധാന്യം മൂലം, ഒരു വൻവംശഹത്യ നടക്കാത്തിടത്തോളം അന്തർദേശീയ ഇടപെടലിനും സമ്മർദ്ദത്തിനുമുള്ള സാധ്യത ഒട്ടുമില്ല. നമ്മുടെ ഭാഗധേയം നാം തന്നെ മിനക്കെട്ട് മാറ്റുകയേ വഴിയുള്ളൂ.

ആശയവ്യക്തതയും അസാമാന്യമായ ആശയവിനിമയപാടവവുമുള്ള ഒരു രാജ്യതന്ത്രജ്ഞനായി മാറുന്നതാണ് ഭാരത് ജോഡോ യാത്ര കാണിച്ച് തന്നത്. / Photo : Rahul Gandhi, FB Page

ബഹുസ്വര ഭാരതത്തെക്കുറിച്ച് ശുഭാപ്തിവിശ്വാസം പകരുന്ന കഴിഞ്ഞ വർഷത്തെ ഏറ്റവും പ്രധാനപ്പെട്ട സംഗതി രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയാണ്. വർഷങ്ങളോളം ആരിലും വലിയ മതിപ്പുളവാക്കാത്ത, പ്രായേണ ദുർബലനായ ഒരു രാഷ്ട്രീയനേതാവായിരുന്നു രാഹുൽ. 2022 ൽ സംഭവിച്ച ഏറ്റവും വലിയ രാഷ്ട്രീയസംഭവം അദ്ദേഹത്തിന്റെ രൂപാന്തരപ്രാപ്തിയാണ്. മതിപ്പുളവാക്കാത്ത, ജനപ്രിയനല്ലാത്ത, ജനകീയനല്ലാത്ത രാഹുൽ ഗാന്ധി എല്ലാ അർത്ഥത്തിലും അത്ഭുതപ്പെടുത്തുന്ന, ആശയവ്യക്തതയും അസാമാന്യമായ ആശയവിനിമയപാടവവുമുള്ള ഒരു രാജ്യതന്ത്രജ്ഞനായി മാറുന്നതാണ് ഭാരത് ജോഡോ യാത്ര കാണിച്ച് തന്നത്. യാത്രയുടെ തുടക്കം മുതൽ അതിന്റെ ഗതിവിഗതികളേയും അതുളവാക്കിയ അനുകൂല- പ്രതികൂല പ്രതികരണങ്ങളെയും സൂക്ഷ്മമായി ശ്രദ്ധിച്ച ഒരാളാണ് ഇതെഴുതുന്നത്. കന്യാകുമാരിയിൽ യാത്ര ആരംഭിക്കുമ്പോൾ ഇതൊരു വലിയ സാമൂഹ്യ രാഷ്ട്രീയ സംഭവമായി മാറുമെന്ന് ആരും വിചാരിച്ചിരുന്നില്ല. പരാജയം ഉറപ്പുള്ള, സ്വയം പരിഹാസപാത്രമാക്കാനുള്ള രാഹുൽ ഗാന്ധിയുടെ ഏറ്റവും പുതിയ സാഹസമെന്നേ മിക്ക ആളുകളും കരുതിയുള്ളൂ. ഈ ലേഖകനും അങ്ങനെതന്നെ. പക്ഷെ നാടകീയമായ, എല്ലാ അശുഭപ്രവചനങ്ങളേയും അസത്യമാക്കുന്ന പരിവർത്തനമാണ് പതുക്കെ പതുക്കെ നാം കാണാൻ തുടങ്ങിയത്.

പലതരം വിവാദങ്ങളിലേക്ക് കൊണ്ടുപോകാൻ പത്രക്കാർ ശ്രമിച്ചപ്പോഴൊക്കെ രാഹുൽ തന്റെ മൂന്ന് മർമവിഷയങ്ങളിൽ മാത്രം ഊന്നി - വെറുപ്പിന്റെ രാഷ്ട്രീയം, വിലക്കയറ്റം, തൊഴിലില്ലായ്മ.

രാഹുൽ ഗാന്ധിയുടെ രൂപാന്തരപ്രാപ്തി

രാഹുൽ ഗാന്ധിയുടെ രൂപാന്തരപ്രാപ്തിയാണ് അതിലേറ്റവും ശ്രദ്ധേയം. കക്ഷിരാഷ്ട്രീയത്തിന്റെ സങ്കുചിതത്വങ്ങൾക്കപ്പുറത്തേക്ക് വളരുന്ന, ഒരു രാജ്യതന്ത്രജ്ഞന്റെ പക്വതയോടെയും വിവേകത്തോടെയും, അതോടൊപ്പം മൂർച്ചയുള്ള രാഷ്ട്രീയബോധ്യത്തോടെയും ജനങ്ങളോടും മാധ്യമങ്ങളോടും സംസാരിക്കുന്ന, അതുവരെ കോൺഗ്രസിൽ പലരും സ്വീകരിച്ചിരുന്ന മൃദുഹിന്ദുത്വനാട്യങ്ങളെ പൂർണമായും ഉപേക്ഷിച്ച് ഉള്ളത് ഉള്ളതുപോലെ പറയുന്ന, അപാരമായ ആത്മവിശ്വാസവും സ്വപ്രത്യയസ്ഥൈര്യവും പ്രദർശിപ്പിക്കുന്ന ഒരു പുതിയ രാഹുൽ ഗാന്ധിയുടെ ഉദയവും വികാസ പരിണാമവുമാണ് നാം കണ്ടത്. ഭാരത് ജോഡോ യാത്ര ഡൽഹിയിലെത്തിയപ്പോഴേക്കും ആർക്കും ‘പപ്പു’ എന്നു വിളിച്ച് കളിയാക്കാനാവാത്ത ഉന്നതമായ വ്യക്തിമേന്മയിലേക്ക് അദ്ദേഹം പരിവർത്തിച്ചിരുന്നു. അവഗണിക്കുകയോ പരിഹസിക്കുകയോ ചെയ്തിരുന്ന മടിത്തട്ട് മാധ്യമങ്ങൾ അദ്ദേഹത്തിന്റെ ഓരോ നീക്കവും മനസ്സില്ലാമനസ്സോടെയാണെങ്കിലും റിപ്പോർട്ടു ചെയ്യാൻ തുടങ്ങി. അതുവരെ കണ്ട ഭാവം നടിക്കാത്ത പല ചാനലുകളും യാത്ര ലൈവ് ആയിത്തന്നെ കൊടുക്കാൻ തുടങ്ങി. യാത്രയെയും രാഹുലിനെയും താറടിക്കാനുള്ള ബി.ജെ.പി കുതന്ത്രങ്ങളോരോന്നും മണിക്കൂറുകൾക്കുള്ളിൽ ത്തന്നെ പരാജയപ്പെട്ടു. ആക്രമണത്തിൽനിന്ന് അവർ പ്രതിരോധത്തിലേക്ക് പൊടുന്നനെ മാറാൻ തുടങ്ങി. യാത്ര കൊറോണ പടർത്തുമെന്ന ആരോഗ്യ മന്ത്രിയുടെ കത്ത് സർക്കാരിനെ പരിഹാസ്യമാക്കി. യാത്രയുടെ ജനപിന്തുണക്ക് കിട്ടിയ ഏറ്റവും വലിയ സാക്ഷ്യപത്രമായി ആ കത്ത് മാറി.

ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധി / Photo : Rahul Gandhi, FB Page

അതുപോലെ തന്നെ ശ്രദ്ധേയമാണ് രാഹുൽ ഗാന്ധി മാധ്യമങ്ങൾക്ക് നേരെ ഉയർത്തിയ പരിഹാസങ്ങളും വിമർശനങ്ങളും. പ്രതിപക്ഷത്തെ ഒരു നേതാവ് മാധ്യമങ്ങളെ അങ്ങനെ കടന്നാക്രമിക്കുന്നത് കേട്ടുകേൾവിയില്ലാത്ത കാര്യമാണ്. പത്രപ്രവർത്തകരുടെ നിസ്സഹായത അദ്ദേഹം പലതവണ വിവരിച്ചു. ‘കടിഞ്ഞാൺ കൊണ്ട് നിയന്ത്രിക്കപ്പെടുന്ന കുതിരകളെപ്പോലെയാണ് ഇന്ത്യയിലെ പത്രപ്രവർത്തകർ. പലതും റിപ്പോർട്ട് ചെയ്യണമെന്ന് അവർക്കാഗ്രഹമുണ്ട്. പക്ഷെ അവർക്കത് കഴിയില്ല. പത്ര ഉടമകൾ കടിഞ്ഞാൺ വലിക്കും. ജോലിയിൽ നിന്ന് പിരിച്ചുവിടും. മോദിയെ സ്തുതിക്കുക, അദ്ദേഹത്തിന്റെ യജമാനന്മാരായ അദാനിയേയും അംബാനിയെയും പ്രശംസിക്കുക. ഇത് മാത്രമേ അവർക്ക് ചെയ്യാനാവൂ,' അദ്ദേഹം കഴിഞ്ഞ ദിവസം ഒരു പ്രസംഗത്തിൽ ഇങ്ങനെയാണ് പറഞ്ഞത്. വലിയൊരു വിഭാഗം സന്നദ്ധസംഘടനകളുടെ പങ്കാളിത്തം യാത്രയിൽ ഉറപ്പുവരുത്താനായത് രാഹുൽ ഗാന്ധിയുടെ വലിയ വിജയമാണ്. ജീവിതം മുഴുവൻ കോൺഗ്രസ്​ വിമർശകനായിരുന്ന യോഗേന്ദ്ര യാദവ് യാത്രയിലുടനീളം പങ്കെടുക്കുക മാത്രമല്ല, ഫേസ്ബുക്ക് ലൈവ് വഴി ഓരോ ദിവസവും യാത്രയുടെ വിവരണവും വിശകലനവും നല്കുന്നുണ്ടായിരുന്നു. ഇതൊരു വെറും കോൺഗ്രസ്സ് പാർട്ടി പരിപാടിയല്ല എന്ന് ആളുകളെ ബോധ്യപ്പെടുത്തുന്നതിൽ യോഗേന്ദ്ര യാദവിന്റെ സാന്നിധ്യവും സംസാരവും വലിയ പങ്കുവഹിച്ചു.

ഒന്നാമതായി കോൺഗ്രസുമായി തനിക്കുള്ള ബന്ധം അദ്ദേഹം നേരിട്ട് പറഞ്ഞില്ലെങ്കിലും പുനർനിർവചിച്ചിരിക്കുന്നുവെന്നുവേണം കരുതാൻ. ഗാന്ധിജിക്ക് കോൺഗ്രസുമായുണ്ടായിരുന്ന ബന്ധത്തിന് സമാനമായ ഒരു സ്ഥിതിയിലേക്ക് അത് മാറിയിട്ടുണ്ട്.

യാത്രയിലെ രാഹുലിന്റെ പ്രസംഗങ്ങളും പത്രസമ്മേളനങ്ങളും ഉള്ളടക്കത്തിന്റെ കാമ്പുകൊണ്ടും പ്രതിപാദനത്തിന്റെ മൂർച്ച കൊണ്ടും വേറിട്ടുനിന്നു. പലതരം വിവാദങ്ങളിലേക്ക് കൊണ്ടുപോകാൻ പത്രക്കാർ ശ്രമിച്ചപ്പോഴൊക്കെ അദ്ദേഹം തന്റെ മൂന്ന് മർമവിഷയങ്ങളിൽ മാത്രം ഊന്നി - വെറുപ്പിന്റെ രാഷ്ട്രീയം, വിലക്കയറ്റം, തൊഴിലില്ലായ്മ. കൂടുതൽ അഭ്യാസം കാണിക്കാൻ വന്ന പത്രക്കാർക്ക് കണക്കിന് കൊടുക്കുകയും ചെയ്തു. എൻ.ഡി.ടി.വിയിലെ ഒരു റിപ്പോർട്ടർ കോൺഗ്രസ്സിലെ ആന്തരികപ്രശ്‌നങ്ങളിലേക്ക് വലിച്ചിഴക്കാൻ ശ്രമിച്ചപ്പോൾ രാഹുലിന്റെ മറുചോദ്യം ഇങ്ങനെ: ‘നിങ്ങൾക്ക് ഇപ്പോൾ പുതിയൊരു ഉടമസ്ഥനുണ്ടല്ലോ അല്ലേ.' അതും ചോദ്യവുമായി എന്ത് ബന്ധമെന്ന് അവർ പ്രതിഷേധിച്ചെങ്കിലും അവരുടെ വൈക്ലബ്യം വ്യക്തമായിരുന്നു. മാത്രവുമല്ല, മുഖ്യധാരാമടിത്തട്ട് മാധ്യമങ്ങൾക്കൊന്നും രാഹുൽ അഭിമുഖം കൊടുത്തില്ല. അതേസമയം, യൂട്യൂബേർസിനും മറ്റും നീണ്ട സംഭാഷണങ്ങൾ അനുവദിക്കുകയും ചെയ്തു. ഇതിന്റെ തന്ത്രജ്ഞത പ്രധാനമാണ്.

ഭാരത് ജോഡോ യാത്രയ്ക്കിടെ യോഗേന്ദ്ര യാദവ് / Photo : Yogendra Yadav, FB Page

മുഖ്യധാരാമാധ്യമങ്ങൾ ഏറെക്കുറെ മുഴുവനായിത്തന്നെ മോദിസ്തുതിയിൽ മാത്രം അഭിരമിക്കുകയും പ്രതിപക്ഷകക്ഷികളെ വിമർശിക്കുകയും അപഹസിക്കുകയും മാത്രം ചെയ്യുന്ന ഒരു സാഹചര്യത്തിൽ തന്റെ സന്ദേശം പ്രസാരണം ചെയ്യാൻ ബദൽവഴി കണ്ടെത്തുകയായിരുന്നു രാഹുലും കൂട്ടരും. ഒടുവിൽ, യാത്ര അവഗണിക്കാനാവില്ല എന്ന നിലയിലേക്ക് കാര്യങ്ങൾ വരുകയും അവഗണിച്ച മാധ്യമങ്ങൾ തന്നെ രാഹുലിന്റെ തമാശകൾ പോലും വാർത്തയാക്കുന്ന അവസ്ഥ സംജാതമാകുകയും ചെയ്​തു. ജയറാം രമേശുമായുള്ള ഒരഭിമുഖത്തിൽ, ഇന്ത്യ ടുഡേ ഒട്ടൊരു പരിഭവത്തോടെ എന്താണ് രാഹുൽ ഞങ്ങളുമായി സംസാരിക്കാൻ ഒരവസരം തരാത്തത് എന്ന് വിഷമത്തോടെ ചോദിക്കുന്ന നില വരെയുണ്ടായി. ആയിരക്കണക്കിന് കോടി രൂപ ചെലവഴിച്ച് രാഹുലിനെ ഒരു ‘കടിഞ്ഞൂൽ പൊട്ട’നായി ചിത്രീകരിക്കാൻ ബി.ജെ.പി നടത്തിയ ശ്രമങ്ങളെല്ലാം പരാജയത്തിൽ കലാശിച്ചു എന്നുമാത്രമല്ല, ഇദ്ദേഹം തങ്ങളെ പ്രതിരോധത്തിലാക്കിയെന്ന വസ്തുത മറച്ചുപിടിക്കാനാവാത്ത പരുവത്തിലേക്ക് കാര്യങ്ങൾ എത്തുകയും ചെയ്തു.

രാഹുൽ തന്റെ തീരുമാനങ്ങളുമായി മുന്നോട്ടുപോകുന്നു. അതിനോട് താല്പര്യമുള്ളവർക്ക് കൂടെ വരാം, അല്ലാത്തവർക്ക് അവരുടെ വഴി. പാർട്ടിക്കുള്ളിലെ പ്രശ്‌നങ്ങളിലൊന്നും ഇടപെട്ട് കളയാൻ തനിക്ക് സമയമില്ല. അതിനേക്കാൾ എത്രയോ വലിയ ചരിത്രനിയോഗം തന്റെ മുന്നിലുണ്ട്. താനതുമായി മുന്നോട്ടുപോകുകയാണ്. ഇത് പല നിലയ്ക്കും ഒരു ദാർശനികമാറ്റം കൂടിയാണ്.

രാഹുൽ ഗാന്ധിയുടെ രൂപാന്തരപ്രാപ്തിയുടെ ചേരുവകൾ

എന്താണ് രാഹുൽ ഗാന്ധിയുടെ രൂപാന്തരപ്രാപ്തിയുടെ ചേരുവകൾ?

ഒന്നാമതായി കോൺഗ്രസുമായി തനിക്കുള്ള ബന്ധം അദ്ദേഹം നേരിട്ട് പറഞ്ഞില്ലെങ്കിലും പുനർനിർവചിച്ചിരിക്കുന്നുവെന്നുവേണം കരുതാൻ. ഗാന്ധിജിക്ക് കോൺഗ്രസുമായുണ്ടായിരുന്ന ബന്ധത്തിന് സമാനമായ ഒരു സ്ഥിതിയിലേക്ക് അത് മാറിയിട്ടുണ്ട്. കോൺഗ്രസ്​ നേതൃത്വത്തിൽ മിക്കവരും തന്റെ ഉൽക്കണ്ഠകൾ പങ്കിടുന്നില്ലെന്നും അധികാരത്തിന്റെ അപ്പക്കഷ്ണങ്ങൾക്കപ്പുറം ഒന്നിനും വില കല്പിക്കുന്നില്ലെന്നും അദ്ദേഹത്തിന് നന്നായറിയാം. അതിനാൽ രാഹുൽ തന്റെ തീരുമാനങ്ങളുമായി മുന്നോട്ടുപോകുന്നു. അതിനോട് താല്പര്യമുള്ളവർക്ക് കൂടെ വരാം, അല്ലാത്തവർക്ക് അവരുടെ വഴി. പാർട്ടിക്കുള്ളിലെ പ്രശ്‌നങ്ങളിലൊന്നും ഇടപെട്ട് കളയാൻ തനിക്ക് സമയമില്ല. അതിനേക്കാൾ എത്രയോ വലിയ ചരിത്രനിയോഗം തന്റെ മുന്നിലുണ്ട്. താനതുമായി മുന്നോട്ടുപോകുകയാണ്. ഇത് പല നിലയ്ക്കും ഒരു ദാർശനികമാറ്റം കൂടിയാണ്. തിരഞ്ഞെടുപ്പിൽ ജയിക്കുന്നതുകൊണ്ടുമാത്രം തകർന്നടിഞ്ഞ ഒരു രാഷ്ട്രശരീരത്തെ ആരോഗ്യത്തിലേക്ക് പുനരാനയിക്കാൻ കഴിയില്ലെന്ന് അദ്ദേഹം തിരിച്ചറിയുന്നുണ്ട്. വേണ്ടത് മൗലികമായ മനോഭാവപരിവർത്തനമാണ്. അത് ജനങ്ങളോടുള്ള നേർക്കുനേരെയുള്ള സംഭാഷണത്തിലൂടെ മാത്രമേ സാധിക്കൂ. 3500 കിലോമീറ്റർ നടന്നുതീർക്കുകയെന്നത് ചെറിയ കാര്യമല്ല. അതിൽ ത്യാഗത്തിന്റെയും പ്രതിബദ്ധതയുടെയും ബൃഹത്തായ മാനങ്ങളുണ്ട്. സംഘടനാകാര്യങ്ങളിൽ ഗാന്ധിജിയോട് താരതമ്യം ചെയ്തതുപോലെ ഇക്കാര്യത്തിലും ഗാന്ധിമാതൃകയാണ് രാഹുലിന്റെ വഴികാട്ടി. തപസ്യ എന്ന വാക്ക് ആ നിലയ്ക്ക് വളരെ അർത്ഥപൂർണമാണ്.

ഭാരത് ജോഡോ യാത്രയ്ക്കിടെ പ്രവർത്തകർക്കൊപ്പം രാഹുൽ ഗാന്ധി

ഒരു ശരാശരി രാഷ്ട്രീയക്കാരനിൽനിന്ന് ദാർശനികബോധ്യങ്ങളുള്ള രാജ്യതന്ത്രജ്ഞനിലേക്കും സാമൂഹ്യപ്രവർത്തകനിലേക്കും രാഹുൽ പരിവർത്തിച്ചുവെന്ന് പറയുന്നത് ഈ അർത്ഥത്തിലാണ്. അതിന്റെ ഏറ്റവും വാചാലമായ തെളിവ് അദ്ദേഹത്തിന്റെ പ്രസംഗങ്ങളും വിവിധ ആളുകളുമായി യാത്രയിലുടനീളം നടത്തുന്ന സമാഗമങ്ങളും സംഭാഷണങ്ങളുമാണ്. ഗാന്ധിജിയ്ക്കുശേഷം ഇത്രമേൽ ആളുകൾക്ക് ചെവികൊടുത്ത വേറെ ഏതു നേതാവുണ്ട് നമ്മുടെ ചരിത്രത്തിൽ? ഗാന്ധിയുടെ ഔന്നത്യം രാഹുലിനുണ്ടെന്നോ ആ ധാർമിക- നൈതിക കൊടുമുടിയിലേക്ക് അദ്ദേഹം എത്തിച്ചേർന്നെന്നോ ഇതിനർത്ഥമില്ല. പക്ഷെ ആ മാതൃകയാണ് അദ്ദേഹം പിന്തുടരുന്നതെന്ന് നിസ്സംശയം പറയാനാവും.

തിരഞ്ഞെടുപ്പും യാത്രയുടെ ഫലങ്ങളും

ഇതെല്ലാം പറയുമ്പോൾ ഉയർന്നുവരുന്ന ഒരു ചോദ്യം, 2024 ലെ തിരഞ്ഞെടുപ്പിൽ ഭാരത് ജോഡോ യാത്രക്ക് എന്തെങ്കിലും സ്വാധീനം ചെലുത്താൻ കഴിയുമോ എന്നതാണ്. അതിനുള്ള ഉത്തരം നിഷേധാത്മകമാണ്. കോൺഗ്രസ്​ പോലൊരു പാർട്ടിയുടെ കഴിവുകേടുകളും ആന്തരികദൗർബല്യങ്ങളും ഇന്ത്യൻ പ്രതിപക്ഷത്തിന്റെ അന്തഃഛിദ്രതകളുമൊക്കെയായി ബന്ധപ്പെട്ട ഒരു ചോദ്യമാണത്. ഇന്ത്യയുടെ ബഹുസ്വര ജനാധിപത്യ സംസ്‌കാരത്തോടും ഭരണഘടനാ മൂല്യങ്ങളോടും മതമൈത്രീമര്യാദകളോടുമൊക്കെ കൂറു പുലർത്തുന്ന വൈവിധ്യമാർന്ന പൗരവിഭാഗങ്ങളിൽ പ്രതീക്ഷയും പോരാട്ടവീര്യവും സന്നിവേശിപ്പിക്കാൻ യാത്രക്ക് കഴിഞ്ഞിട്ടുണ്ട്. എല്ലാം നഷ്ടപ്പെട്ടുവെന്ന് വേപഥു കൊണ്ടവരിൽ ഇനിയും പ്രതീക്ഷയ്ക്ക് വകയുണ്ടെന്ന ശുഭാപ്തിവിശ്വാസം ഉദ്ദീപിപ്പിക്കാൻ അത് ഹേതുവായിട്ടുണ്ട്. വലിയ മാറ്റങ്ങൾ ഒരു പുലർക്കാലത്ത് പൊടുന്നനെ പൊട്ടിവീഴുന്നതല്ല. സമയമെടുത്തേ അത് സംഭവിക്കൂ. തുടക്കത്തിൽ പറഞ്ഞതുപോലെ ആശയും പ്രതീക്ഷയുമാണ്, നിരാശയും ഇരുട്ടിനോട് രാജിയാകലുമല്ല, ദീർഘദൃഷ്ടിയുള്ള യഥാർഥ രാഷ്ട്രീയത്തിന്റെ മർമവും കാമ്പും.

സാമൂഹ്യമായ, സാംസ്‌കാരികമായ ഒരു ശുദ്ധീകരണത്തിന്റെ അഭാവത്തിൽ തിരഞ്ഞെടുപ്പ് ഫലം കൊണ്ടുമാത്രം സംഘ്​പരിവാർ മലീമസമാക്കിക്കഴിഞ്ഞ ഇന്ത്യയെ നന്നാക്കാനാവില്ല. ഹ്രസ്വകാലമാറ്റങ്ങളെക്കാൾ നാം ഊന്നേണ്ടത് ദീർഘകാല പരിവർത്തനമാണ്.

ഒരു രാജ്യം മുഴുവൻ അഹോരാത്രം വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും സംഘർഷത്തിന്റെയും ഭാഷയും വ്യാകരണവും മുഖമുദ്രയായി നശിച്ചുകൊണ്ടിരിക്കുമ്പോൾ, ഭരിക്കുന്ന സർക്കാർ എങ്ങനെയൊക്കെ പൗരന്മാരെ കൂടുതൽ പരസ്പരം പോരടിപ്പിക്കാൻ പറ്റുമെന്ന് പരീക്ഷിച്ചുകൊണ്ടേയിരിക്കുമ്പോൾ, ഒരു മനുഷ്യൻ പോസിറ്റിവായ ഊർജ്ജവും സ്‌നേഹത്തിന്റെയും സൗഭ്രാത്രത്തിന്റെയും ലളിതമനോഹരസന്ദേശവുമായി നാട് മുഴുവൻ നടന്നുതീർക്കുന്നത് ചരിത്രനിർണായകമാണ് - അതിന്റെ ഹ്രസ്വകാലഫലം എന്തായിരുന്നാലും. ‘വെറുപ്പിന്റെ കമ്പോളത്തിൽ സ്‌നേഹത്തിന്റെ പീടിക തുറക്കാനാണ്' താൻ ശ്രമിക്കുന്നതെന്ന് രാഹുൽ ഗാന്ധി പറയുന്നത് ആഴമുള്ള സാരാംശഗംഭീരമായ സന്ദേശമാണ്. സാധാരണകാലത്ത് വെറും വാചാലതയായും കെട്ട കാലത്ത് വലിയ തത്വസാഗരമായും വായിച്ചെടുക്കേണ്ട വാക്കുകളാണത്.

2022 നമുക്ക് തരുന്ന ഏറ്റവും വലിയ പ്രതീക്ഷ ഭാരത് ജോഡോ യാത്രയുടെ ദീർഘകാലഫലം തന്നെയാണ്. അത് കാശ്മീരിൽ അവസാനിക്കുന്നതിനുപകരം അതിന് പലവിധത്തിലുള്ള ആശയപരവും പ്രവൃത്തിപരവുമായ തുടർച്ചകളുണ്ടാവുമോ എന്നതിനെ ആശ്രയിച്ചിരിക്കും ഇതിന്റെ യഥാർത്ഥ ഗതിവിഗതികൾ. സാമൂഹ്യമായ, സാംസ്‌കാരികമായ ഒരു ശുദ്ധീകരണത്തിന്റെ അഭാവത്തിൽ തിരഞ്ഞെടുപ്പ് ഫലം കൊണ്ടുമാത്രം സംഘ്​പരിവാർ മലീമസമാക്കിക്കഴിഞ്ഞ ഇന്ത്യയെ നന്നാക്കാനാവില്ല. ഹ്രസ്വകാലമാറ്റങ്ങളെക്കാൾ നാം ഊന്നേണ്ടത് ദീർഘകാല പരിവർത്തനമാണ്. വിഷം തലച്ചോർ മുതൽ കാല്പാദം വരെ തീണ്ടിയ ഒരു രാഷ്ട്രശരീരത്തെ പാഷാണമുക്തമാക്കി വീണ്ടും ആരോഗ്യം വീണ്ടെടുക്കുക ക്ഷിപ്രസാദ്ധ്യമല്ല. ശരീരം പാഷാണമലിനമായതിനോടൊപ്പവും ഹൃദയവും ആത്മാവും നഷ്ടപ്പെട്ട ഒരു രാഷ്ട്രത്തെക്കുറിച്ചാണ് നാം സംസാരിക്കുന്നത്. രാഹുൽ ഗാന്ധിയെ ഗാന്ധിജിയോടുപമിക്കാനോ ഭാരത് ജോഡോ യാത്ര ദണ്ഡി യാത്ര പോലൊന്നാണെന്ന് സ്ഥാപിക്കാനോ അല്ല ഇത്രയും എഴുതിയത്. പ്രതീക്ഷകളെ നിരാശ വിഴുങ്ങിക്കളഞ്ഞ ഒരഭിശപ്ത ദശാസന്ധിയിൽ രാഹുൽ ഗാന്ധിയുടെ യാത്ര നീണ്ടുകിടക്കുന്ന മരുഭൂമിയിലെ വിദൂരസ്ഥമായ മരുപ്പച്ച നല്കുന്നതുപോലുള്ള ആശ്വാസത്തിന്റെ സുഖദമായ കുളുർമ പകരുന്നുവെന്ന് മാത്രമാണ് വാദിക്കുന്നത്. ബാക്കി കാലമാണ് തെളിയിക്കേണ്ടത്. ▮


ഷാജഹാൻ മാടമ്പാട്ട്​

സാംസ്​കാരിക വിമർശകൻ, കോളമിസ്​റ്റ്​. ഇംഗ്ലീഷിലും മലയാളത്തിലും എഴുതുന്നു. ധിഷണയും വെളിപാടും, ജെ.എൻ.യുവിലെ ചുവർ ചിത്രങ്ങൾ, God is Neither a Khomeini nor a Mohan Bhagwat: Writings against Zealotryഎന്നിവ പ്രധാന കൃതികൾ

Comments