ജനാധിപത്യ മതേതര രാജ്യമായ ഇന്ത്യയിൽ ഭാഷാ - മത ന്യൂനപക്ഷങ്ങളെ പ്രത്യേകം പരിഗണിച്ച് സംരക്ഷിച്ചുപോരുന്നു. ഭരണഘടനയുടെ ആർട്ടിക്കിൾ 25 മുതൽ 28 വരെ മതപരമായ സ്വാതന്ത്ര്യവും ആർട്ടിക്കിൾ 29, 30 ന്യൂനപക്ഷങ്ങൾക്ക് പ്രത്യേക അവകാശങ്ങളും മൗലികാവകാശമായി ഉറപ്പുനൽകുന്നു. കൂടാതെ, ന്യൂനപക്ഷ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിന് 1992- ൽ ദേശീയ ന്യൂനപക്ഷ കമീഷനും രൂപീകരിച്ചിട്ടുണ്ട്.
ഇത്തരം അവകാശ സംരക്ഷണം ഉറപ്പാക്കിയിട്ടും ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കു നേരെയുള്ള ആക്രമണങ്ങൾ തുടർക്കഥയാകുകയാണ്. ഇക്കാര്യത്തിലുള്ള യൂണിയൻ സർക്കാറിന്റെ മനോഭാവവും നിലപാടും വിമർശനാത്മകമാണ്. ദേശീയ ന്യൂനപക്ഷ കമീഷനിലെ ഒഴിവുകൾ യഥാസമയം നികത്താനുള്ള നിയമപരമായ ചുമതല യൂണിയൻ സർക്കാറിനുണ്ട്. എന്നാൽ ദേശീയ ന്യൂനപക്ഷ കമീഷനിൽ നിലവിൽ ഒരംഗം പോലും ഇതുവരെ നിയമിക്കപ്പെട്ടിട്ടില്ല എന്ന് കമീഷന്റെ വെബ്സൈറ്റ് പരിശോധിച്ചതിൽ നിന്ന് വ്യക്തമാകുന്നു (https://ncm.nic.in/home/composition_commission.pdf). ചെയർമാനെ കൂടാതെ 6 അംഗങ്ങൾ കൂടുന്നതാണ് കമീഷന്റെ ഘടന. 2025 ഏപ്രിലിൽ കമീഷൻ ചെയർമാൻ ഇഖ്ബാൽ സിംഗ് ലാൽപുര വിരമിച്ചശേഷം നിയമനം വൈകുന്നതിനെ പറ്റി 2025 ജൂലൈ ഏഴിന് ദ ഹിന്ദു റിപ്പോർട്ട് ചെയ്തിരുന്നു. എട്ടു മാസമായി ഇന്ത്യയിലെ ഒരു സുപ്രധാന കമീഷൻ ഒരംഗം പോലുമില്ലാതെ നിർജീവമായിരിക്കുന്നു എന്നത് ഏറെ ഗുരുതരമാണ്.
മുസ്ലിം, ക്രിസ്ത്യൻ, പാർസി, ബുദ്ധ, സിഖ്, ജൈന മതത്തിൽപ്പെട്ട വ്യക്തികൾ നിർബന്ധമായും വരേണ്ട കമീഷനിൽ ഒരംഗത്തെ പോലും നിയമിക്കുവാൻ സാധിക്കാത്തത് ഇന്ത്യയിലെ ഭാഷാ- മത ന്യൂനപക്ഷങ്ങളോട് കേന്ദ്ര സർക്കാർ കാണിക്കുന്ന മനോഭാവത്തെയാണ് സൂചിപ്പിക്കുന്നത്.

ആരാധനാലയങ്ങൾ നിലകൊള്ളുന്ന സ്ഥലത്തെ ചൊല്ലിയുള്ള തർക്കം (Disputes over Places of Worship) ഒരു പടി കൂടി കടന്ന്, ന്യൂനപക്ഷങ്ങളുടെ ആരാധനാ സ്വാതന്ത്ര്യം കൂടി വെല്ലുവിളിക്കപ്പെടുന്ന തരത്തിലേക്ക് രൂപപ്പെട്ടു എന്നാണ് സമീപകാല സംഭവങ്ങൾ തെളിയിക്കുന്നത്. രാജ്യത്തെ രണ്ടര ശതമാനത്തോളം വരുന്ന ക്രിസ്ത്യൻ സമുദായത്തിന്റെ ക്രിസ്തുമസ് ആഘോഷവുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന അക്രമപരമ്പരകൾ ഇതിന് തെളിവാണ്.
ഇന്ത്യയിലെ മതപരമായ പല ആഘോഷങ്ങളും ഇതര മതസ്തരുടെ കൂടി പങ്കാളിത്തം കൊണ്ട് ഒരുമയുടെ സന്ദേശം നൽകുന്ന ഒന്നാണ്. അത്തരത്തിൽ ശരിക്കും ജനകീയമായ ആഘോഷമാണ് ക്രിസ്മസ്. വീടുകളിൽ തൂക്കുന്ന നക്ഷത്രങ്ങൾ തൊട്ട് ക്രിസ്മസുമായി ബന്ധപ്പെട്ട എല്ലാ ആഘോഷങ്ങളും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ഏറ്റെടുക്കാറുണ്ട്.
ദൗർഭാഗ്യകരമെന്നു പറയട്ടെ, 2025- ലെ ക്രിസ്തുമസ് നമ്മുടെ രാജ്യത്ത് പലർക്കും ആഘോഷിക്കാൻ കഴിയാതെവന്നു. ആഘോഷിച്ചവർ ഏറെ ഹൃദയ വേദനയോടെയും, പ്രതിഷേധത്തോടെയുമാണ് ക്രിസ്മസ് ദിനങ്ങൾ പിന്നിട്ടത് എന്നതും വാസ്തവമാണ്.

ആഘോഷങ്ങളിൽ പങ്കാളികളായില്ല എങ്കിലും, ഒപ്പമുള്ളവരുടെ മതപരമായ ആരാധന സ്വാതന്ത്ര്യത്തെ അംഗീകരിക്കുകയെന്നതാണ് സാമൂഹ്യമര്യാദ. അതിനു പകരമുണ്ടായത് വിദ്വേഷം നിറഞ്ഞ ആരാധനാ നിഷേധമാണ്. ക്രിസ്ത്യാനികൾക്കുനേരെയുണ്ടായ ഹിന്ദുമതമൗലികവാദികളുടെ അസഹിഷ്ണുത ഒറ്റപ്പെട്ട സംഭവമല്ലെന്ന് ദുൻഗർപൂർ (രാജസ്ഥാൻ), പാലക്കാട് (കേരളം), ഹരിദ്വാർ, (ഉത്തരാഖണ്ഡ്), ഭുവനേശ്വർ (ഒഡീഷ), ഡൽഹി, ഗാസിയാബാദ്, ലഖ്നോ (ഉത്തർപ്രദേശ്), റായ്പൂർ, (ഛത്തീസ്ഗഢ്), ജബൽപൂർ, ജാബുവ (മധ്യപ്രദേശ് ) എന്നിവിടങ്ങളിൽ ക്രിസ്തുമസുമായി ബന്ധപ്പെട്ട് നടന്ന അതിക്രമങ്ങൾ സൂചിപ്പിക്കുന്നു.
ക്രിസ്തീയ ആഘോഷങ്ങളുമായി ബന്ധപ്പെട്ട സാധനങ്ങളുടെ വഴിയോര കച്ചവടത്തിനു പോലും വിലക്കു കൽപ്പിക്കപ്പെടുകയും ആഘോഷങ്ങളിൽ പങ്കെടുത്ത കുട്ടികൾ ആക്രമിക്കപ്പെടുകയും സ്കൂളുകളിൽ അക്രമികൾ അഴിഞ്ഞാടുകയും ചെയ്തു.
രാജസ്ഥാനിൽ നാഗൗറിലെ സെന്റ് സേവ്യേഴ്‌സ് സ്‌കൂളിൽ 400 ഓളം വിദ്യാർത്ഥികൾ പങ്കെടുത്ത ക്രിസ്മസ് ആഘോഷത്തനിടെ, കുട്ടികളുടെ മുന്നിൽവച്ച് സ്‌കൂൾ ഡയറക്ടറെയും വനിതാ ജീവനക്കാരെയും മർദിച്ചു. സ്‌കൂൾ ഉപകരണങ്ങൾ അടിച്ചു തകർത്തു. സമീപത്ത് ക്രിസ്മസ് അലങ്കാര വസ്തുക്കൾ വിൽക്കുന്ന കടയിലും സംഘ്പരിവാറുകാർ ആക്രമണം നടത്തി. കടയിലെ അലങ്കാര വസ്തുക്കൾക്ക് തീയിട്ടു.

ആസാമിൽ ബെൽസോറിലെ പനിഗാവ് സെന്റ് മേരീസ് സ്‌കൂളിലെ ക്രിസ്മസ് അലങ്കാരങ്ങളാണ് ജയ്ശ്രീറാം വിളിച്ചെത്തിയ സംഘ്പരിവാർ സംഘം തീവെച്ച് നശിപ്പിച്ചത്. വി.എച്ച്.പി നൽബാരി ജില്ലാ സെക്രട്ടറി ഭാസ്‌കർ ദേഖ, ജില്ലാ വൈസ് പ്രസിഡന്റ് മനാഷ് ജ്യോതി പട്ഗിരി, ബജ്‌രംഗ്ദൾ ജില്ലാ കൺവീനർ നയൻ താലൂക്ക്ദാർ തുടങ്ങിയ നേതാക്കളാണ് അക്രമങ്ങൾക്ക് നേതൃത്വം നൽകിയത്. ഇവരെ അറസ്റ്റു ചെയ്തു. ക്രിസ്മസ് സാധനങ്ങൾ വിൽക്കുന്ന ഷോപ്പിംഗ് മാളുകളിലും വ്യാപാര സ്ഥാപനങ്ങളിലും വ്യാപക അക്രമങ്ങളുണ്ടായി.
ഛത്തീസ്ഗഡിൽ സർവ ഹിന്ദു സാമാജ് എന്ന ഹിന്ദുത്വ സംഘടനയുടെ പ്രവർത്തകർ ഷോപ്പിംഗ് മാളിലെ അലങ്കാരങ്ങളും സാന്താക്ലോസിന്റെ രൂപവും അടിച്ചുതകർത്തു. മതപരിവർത്തനമാരോപിച്ച് ഈ സംഘടന ‘ഛത്തീസ്ഗഢ് ബന്ദ്’ പ്രഖ്യാപിച്ചിരുന്നു.
യു.പിയിലെ ബറേലി കന്റോൺമെന്റ് ഏരിയയിലെ പള്ളിക്ക് മുന്നിൽ ക്രിസ്തുമസ് ആഘോഷത്തിനിടെ ബജ്‌രംഗ്ദൾ, വിഎച്ച്പി പ്രവർത്തകർ ഹനുമാൻ ചാലിസ ചൊല്ലി പ്രകാപനമുണ്ടാക്കി. പൊലീസ് സാന്നിധ്യത്തിലായിരുന്നു സംഭവം.
ക്രിസ്മസ് ദിനത്തിൽ അവധി റദ്ദാക്കിയാണ് യോഗി ആദിത്യനാഥ് സർക്കാർ വിദ്വേഷ കാമ്പയിന് നേതൃത്വം നൽകിയത്. അടൽ ബിഹാരി വാജ്പയുടെ ജന്മശതാബ്ദി ആഘോഷത്തിന്റെ പേരിലാണ് അവധി റദ്ദാക്കിയത് എന്നായിരുന്നു വിശദീകരണം.
ഒഡീഷയിൽ സാന്താക്ലോസിന്റെ തൊപ്പിയും മറ്റും വിൽക്കുകയായിരുന്ന വഴിയോരക്കച്ചവടക്കാരെ സംഘ്പരിവാർ സംഘം ഭീഷണിപ്പെടുത്തി. ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്നും ക്രിസ്ത്യൻ വസ്തുക്കൾ വിൽക്കാൻ അനുവദിക്കില്ലെന്നും ആക്രോശിച്ചായിരുന്നു ഭീഷണി.

ഡൽഹി ലജ്പത് നഗർ മാർക്കറ്റിൽ സാന്താക്ലോസിന്റെ തൊപ്പിയണിഞ്ഞെത്തിയ സ്ത്രീകളെ ബജറംഗ്ദൾ പ്രവർത്തകർ ഭീഷണിപ്പെടുത്തി തിരിച്ചയച്ചു. ഇത്തരം ആഘോഷങ്ങൾ വീട്ടിലിരുന്ന് മതിയെന്നായിരുന്നു ഭീഷണി.
ഇതേ സംഭവങ്ങളുടെ തുടർച്ച കേരളത്തിലുമുണ്ടായി. പാലക്കാട് പുതുശ്ശേരി സുരഭിനഗറില്‍ കുട്ടികളങ്ങുന്ന കരോള്‍ സംഘമാണ് സംഘ്പരിവാര്‍ ആക്രമണത്തിനിരയായത്. കരോള്‍ സംഘത്തിന്റെ ബാന്‍ഡ് സെറ്റും മറ്റു സാധനങ്ങളുമാണ് നശിപ്പിച്ചത്. പത്തും 15-ഉം വയസ്സായ കുട്ടികളാണ് ആക്രമിക്കപ്പെട്ടത്.
യു.പി മുതൽ കേരളം വരെ നടന്ന അക്രമങ്ങൾ പരിശോധിച്ചാൽ, എല്ലാ സംഭവങ്ങൾക്കും സമാനസ്വഭാവമുണ്ട് എന്നു കാണാം. എല്ലായിടത്തും ഒരേതരത്തിലുള്ള ആക്രോശങ്ങളും ആക്രമണങ്ങളുമാണുണ്ടായത് എന്നതിൽനിന്നുതന്നെ, ഇതിനുപുറകിൽ സംഘടിത വർഗീയ അജണ്ട പ്രവർത്തിക്കുന്നു എന്ന് വ്യക്തമാണ്. അപ്രഖ്യാപിതമായ ഒരുതരം ആസൂത്രണസ്വഭാവവും ആക്രമണങ്ങൾക്കുപുറകിലുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഇത് അപകടകരമായ തുടർച്ചയിലേക്കാണ് സഞ്ചരിക്കുന്നത്.
യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന്റെ കണക്കനുസരിച്ച് 2024-ൽ ക്രിസ്ത്യാനികൾക്കെതിരെ 834 അക്രമ സംഭവങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിമാസം ശരാശരി 69.5 സംഭവങ്ങൾ രാജ്യത്ത് ക്രിസ്ത്യൻ മതാനുയായികൾക്ക് നേരിടേണ്ടിവരുന്നു. ഈ വർഷം നവംബർ വരെ 706 സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. 2015- ൽ 179 അതിക്രമങ്ങളാണുണ്ടായത്. എണ്ണം കുറയുന്നതിന് പകരം ക്രമാതീതമായി വർധിച്ചു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നടപടിയെടുക്കേണ്ട ഭരണകൂട സംവിധാനങ്ങൾ കുറ്റകരമായ മൗനത്തിലാണ്. അക്രമികൾ ഭരണകൂടത്തിന്റെ ‘സ്വന്തക്കാരാണ്’ എന്ന തെളിവുകളും വന്നു കൊണ്ടിരിക്കുന്നു. സംഘപരിവാർ സംഘടനകളും ബി ജെ പിയും ഉൾപ്പെടെ അതിക്രമത്തിന് ഒത്താശ നൽകുന്നു. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പോലീസ് നിസംഗതയോടെ കേവലം കാഴ്ചക്കാരായി നിലകൊള്ളുന്നു.

രാജ്യമാകെ സംഘ്പരിവാർ അതിക്രമം അരങ്ങേറുമ്പോൾ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി ഡൽഹിയിലെ ദ കത്തീഡ്രൽ ചർച്ച് ഓഫ് ദി റിഡംപ്ഷനിൽ നടന്ന ശുശ്രൂഷയിൽ പങ്കെടുത്തു. മാത്രമല്ല, സ്നേഹം, സമാധാനം, കാരുണ്യം എന്നിവയുടെ കാലാതീതമായ സന്ദേശം പ്രതിഫലിപ്പിച്ച ശുശ്രൂഷയെക്കുറിച്ച് സൂചിപ്പിച്ച്, എന്നും ക്രിസ്മസിന്റെ ആത്മാവ് നമ്മുടെ സമൂഹത്തിൽ ഐക്യവും സൽസ്വഭാവവും പ്രചോദിപ്പിക്കട്ടെ എന്നും അദ്ദേഹം എക്സിൽ കുറിച്ചു. ഈ പോസ്റ്റിനോട് ജനം പ്രതികരിച്ചത്, രാജ്യത്ത് അരങ്ങേറിയ ഹൃദയം നുറുങ്ങുന്ന കാഴ്ചകൾ അടങ്ങിയ വീഡിയോകളും ഫോട്ടോകളും കമൻ്റായി പോസ്റ്റു ചെയ്താണ്.
പ്രധാനമന്ത്രിയിൽ നിന്നും യൂണിയൻ സർക്കാറിൽനിന്നും വിശ്വാസി സമൂഹം ആഗ്രഹിക്കുന്നത് ഇത്തരം കപടമായ വാക്കുകളല്ല, പകരം, ആരാധന സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള നടപടികളാണ്. തങ്ങളുടെ സ്വാധീനത്തിലുള്ള അക്രമികളെ നിലയ്ക്കുനിർത്തുകയാണ്. മതന്യൂനപക്ഷങ്ങൾക്കു നേരെ നടക്കുന്ന കുറ്റകൃത്യങ്ങളെ അപലപിച്ച്, കുറ്റവാളികൾ പിടിക്കപ്പെടുന്നു, ശിക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തലാണ്. ബഹുസ്വര ഇന്ത്യക്കു വെല്ലുവിളിയായ ഇത്തരം സംഭവങ്ങൾക്കു നേരെ ശക്തമായ നടപടിയെടുക്കാൻ ഭരണഘടനയിൽ തൊട്ട് അധികാരത്തിലേറിയ സർക്കാറിന് നിയമപരമായ ബാധ്യതയുണ്ട്. ആ ബാധ്യത നിറവേറ്റപ്പെടാത്തിടത്തോളം ഇത്തരം ആക്രമണങ്ങൾ ആവർത്തിക്കും.
