ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ദിയുടെ 79ാം വാർഷികദിനമാണിന്ന്. കൊളോണിയൽ അടിമത്വത്തിനെതിരെ ഇന്ത്യൻ ജനത നടത്തിയ സ്വാതന്ത്ര്യസമരത്തിൽ അനിഷേധ്യമായ പങ്കാണ് കമ്യൂണിസ്റ്റുകാർ വഹിച്ചിട്ടുള്ളത്. എന്നാൽ സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രവഴിയിൽ നിന്ന് പിന്തിരിഞ്ഞ് ബ്രിട്ടീഷുകാരുടെ പിണിയാളരായി പ്രവർത്തിച്ച ഹിന്ദുത്വവാദികൾ തങ്ങളുടെ വഞ്ചനാപരമായ ഭൂതകാലത്തെ മറച്ചുപിടിക്കാനായി, കമ്യൂണിസ്റ്റുകാർ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തില്ലെന്നും ഇന്ത്യയുടെ സ്വാതന്ത്ര്യത്തെ കമ്യൂണിസ്റ്റുകാർ അംഗീകരികരിച്ചിരുന്നില്ലെന്നുമുള്ള നിറം പിടിപ്പിച്ച നുണകൾ പ്രചരിപ്പിക്കുന്നത് തുടരുകയാണ്. ഇതേറ്റുപിടിച്ച് കോൺഗ്രസ് നേതാക്കളും ചില സാംസ്കാരിക പ്രവർത്തകരും സ്വാതന്ത്ര്യസമരത്തെയും കമ്യുണിസ്റ്റുകാരെയും സംബന്ധിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കുന്നുമുണ്ട്.
ഇവരുടെയെല്ലാം കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരവേലകൾക്കാധാരം അരുൺഷൂരിയുടെ ചരിത്രവിരുദ്ധവും വസ്തുതകൾക്ക് നിരക്കാത്തതുമായ പുസ്തകമാണ്. ഈ ലേഖനം പ്രധാനമായും പരിശോധിക്കുന്നത് അരുൺഷൂരിയുടെയും കമ്യൂണിസ്റ്റ് വിരുദ്ധരായ വലതുപക്ഷ പ്രചാരകന്മാരുടെയും, ചരിത്രത്തിന്റെ ഒരുവിധ അടിസ്ഥാനവുമില്ലാത്ത വാദങ്ങളെയാണ്.
ക്വിറ്റിന്ത്യാ സമരത്തെയും അതിനോട് കമ്യൂണിസ്റ്റുകാർ എടുത്ത നിലപാടുകളെയും സംബന്ധിച്ച് ഗാന്ധിജിയെ തെറ്റിദ്ധരിപ്പിച്ചത് ആരായിരുന്നുവെന്ന് ഗാന്ധി–പി.സി. ജോഷി കത്തിടപാടുകളിലൂടെ 1940–കളിൽ തന്നെ പുറത്തുവന്നതാണ്. ഇക്കാര്യങ്ങളെല്ലാം അനിഷേധ്യ ചരിത്രവസ്തുതകളാണെന്നിരിക്കെ ആർ.എസ്.എസുകാർ മാത്രമല്ല ചില ‘സ്വതന്ത്ര’ ബുദ്ധിജീവികളും കമ്യൂണിസ്റ്റുകാർക്കെതിരായ പ്രചാരണം സാമൂഹ്യമാധ്യമങ്ങളിലൂടെ ആവർത്തിക്കുന്നു.

സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനും എതിരായ പോരാട്ടങ്ങളിലൂടെ ഇന്ത്യൻ ജനത നേടിയെടുത്ത ദേശീയ സ്വാതന്ത്ര്യവും പരമാധികാരവും സമ്പദ്ഘടനയുടെ ആപേക്ഷികമായ സ്വാശ്രയത്വവും വലിയ വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിലാണ് 79–ാം സ്വാതന്ത്ര്യദിനം കടന്നുപോകുന്നത്. കോർപ്പറേറ്റ് ഹിന്ദുത്വ വർഗീയ കൂട്ടുകെട്ട് നയിക്കുന്ന മോദി സർക്കാരിനും അതിന്റെ നിയോ- ഫാഷിസ്റ്റ് ഭീഷണിക്കുമെതിരെ വിപുലമായ മതനിരപേക്ഷ ജനാധിപത്യ ഐക്യം വളർത്തിക്കൊണ്ടുവരുന്നതിന് നിശ്ചയമായും ചരിത്രത്തെ സംബന്ധിച്ച ശരിയും വസ്തുനിഷ്ഠവുമായ ധാരണകൾ ഉണ്ടാവുക വളരെ പ്രധാനമാണ്.
2014- ൽ ദേശീയാധികാരം കയ്യടക്കിയ ഹിന്ദുത്വവാദികളുടെ സർക്കാർ രാജ്യത്തിന്റെ പരമാധികാരത്തെയും സ്വാശ്രയത്വത്തെയും മതനിരപേക്ഷതയെയും തകർക്കുകയാണ്. ആഗോള ഫൈനാൻസ് മൂലധന ശക്തികളും ഇന്ത്യൻ കുത്തകകളുമായി ചേർന്നാണ് അത്യന്തം പ്രതിലോമകരമായ ഹിന്ദുത്വം ഫാഷിസ്റ്റ് അധികാരശക്തിയായി വളർന്നിരിക്കുന്നത്. സ്വാതന്ത്ര്യാനന്തരം നാം കെട്ടിപ്പടുത്ത പൊതുമേഖലാ സ്ഥാപനങ്ങളെയും അടിസ്ഥാന സൗകര്യ മേഖലകളെയും വിറ്റഴിക്കുകയും സമ്പദ്ഘടനയുടെ സമസ്ത മേഖലകളെയും സ്വകാര്യവൽക്കരിക്കുകയുമാണ്. കർഷകേദ്രാഹ നിയമങ്ങളും തൊഴിലാളിവിരുദ്ധ ലേബർ കോഡുകളും അടിച്ചേൽപ്പിച്ച് നിയോ ലിബറൽ നയങ്ങൾ ഹിംസാത്മകമായ മാനങ്ങൾ കൈവരിച്ചിരിക്കുകയാണ്.
ഇന്ത്യയെ മതനിരപേക്ഷ ജനാധിപത്യ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായി വിഭാവനം ചെയ്യുന്ന ഭരണഘടനയെതന്നെ ഇല്ലാതാക്കുകയാണ്. രാജ്യതാൽപര്യങ്ങൾക്ക് വിരുദ്ധവും ജനേദ്രാഹപരവുമായ നയങ്ങൾക്കെതിരായി വളർന്നുവരുന്ന ജനരോഷത്തെ വഴിതിരിച്ചുവിടാൻ വിഭജനചിന്തകളും ഭൂരിപക്ഷ മതമേധാവിത്വബോധവും വളർത്തുകയാണ് സംഘപരിവാർ സംഘടനകളും അവരോടൊപ്പം ചേർന്നുനിൽക്കുന്ന വലതുപക്ഷശകതികളും. വർഗീയമായ ധ്രുവീകരണമുണ്ടാക്കി ഭൂരിപക്ഷ വോട്ടുബാങ്കുകൾ സൃഷ്ടിച്ച് ജനാധിപത്യത്തിെൻ്റ സാധ്യതകൾ ഉപയോഗിച്ച് അധികാരത്തുടർച്ചയുണ്ടാക്കുകയാണ് ഹിന്ദുത്വവാദികൾ.
ക്വിറ്റിന്ത്യാ കാലത്ത് എടുത്തനിലപാടുകളുടെ പേരിൽ കമ്യൂണിസ്റ്റുകാരോട് ശക്തമായ വിമർശനം സൂക്ഷിച്ച ഗാന്ധിജി പിൽക്കാലത്ത് അത് മയപ്പെടുത്തിയിട്ടുണ്ടെന്ന കാര്യം അരുൺ ഷൂരിയെപോലുള്ളവർ കണ്ടതായി നടിക്കുന്നില്ല.
അപരമതവിദ്വേഷ പ്രചരണത്തിലൂടെ ന്യൂനപക്ഷങ്ങൾക്കെതിരായ ശത്രുത പടർത്തുകയും പ്രചണ്ഡമായ സോഷ്യലിസ്റ്റ്– കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരവേലകൾ അഴിച്ചുവിടുകയുമാണ്. സംഘപരിവാറിന്റെ ഫാഷിസ്റ്റ് അജണ്ടയുടെ ഭാഗമാണ് സമീപകാലത്ത് ദേശീയ തലത്തിലും കേരളത്തിലും ആസൂത്രിതമായി നടക്കുന്ന കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരവേല. സംഘപരിവാർ വാദങ്ങളേറ്റെടുത്ത് കമ്യൂണിസ്റ്റുകാർക്കെതിരെ കോൺഗ്രസുകാരും ജമാ അത്തെ ഇസ്‍ലാമിയും മുസ്ലീംലീഗുകാരും സ്വതന്ത്ര നിരീക്ഷക വേഷംകെട്ടി നടക്കുന്ന വലതുപക്ഷ ബുദ്ധിജീവികളും, ദേശീയ സ്വാതന്ത്ര്യസമരത്തിൽ കമ്യൂണിസ്റ്റുകാർ പങ്കെടുത്തിട്ടില്ലെന്നും അവർ സ്വാതന്ത്ര്യസമരത്തെ ഒറ്റിക്കൊടുത്തവരാണെന്നുമൊക്കെയുള്ള ചരിത്രവിരുദ്ധവും വസ്തുതാബന്ധമില്ലാത്തതുമായ പ്രചാരണങ്ങളാണ് അഴിച്ചുവിടുന്നത്. ഇത് ആർ.എസ്.എസ് അജണ്ടയ്ക്കാവശ്യമായ പ്രത്യയശാസ്ത്രപരിസരം ഒരുക്കിക്കൊടുക്കുന്ന പ്രചാരണതന്ത്രമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്.
മാധ്യമകേന്ദ്രീകൃതമായ കേരളം പോലെയൊരു മധ്യവർഗ മേധാവിത്വമുള്ള സമൂഹത്തിൽ സംഘപരിവാറിന്റെ നുണപ്രചാരണങ്ങളേറ്റെടുക്കുന്ന മാധ്യമങ്ങൾക്കും ബുദ്ധിജീവികൾക്കും ആശയക്കുഴപ്പങ്ങളും തെറ്റിദ്ധാരണകളും സൃഷ്ടിക്കാൻ കഴിയും. ജനങ്ങളെ മാത്രമല്ല സാംസ്കാരികവിമർശനത്തിന്റെയും രാഷ്ട്രീയ നിരീക്ഷണത്തിന്റെയും ഉയർന്നമണ്ഡലത്തിൽ വ്യവഹരിക്കുന്ന ബുദ്ധിജീവികൾപോലും സംഘപരിവാർ പ്രചാരണങ്ങളിൽപ്പെട്ട് കമ്യൂണിസ്റ്റുകാർക്കെതിരായ ചരിത്രവിരുദ്ധമായ ആരോപണങ്ങൾ ഏറ്റെടുത്ത് പ്രസംഗങ്ങളിലൂടെയും എഴുത്തുകളിലൂടെയും ചാനൽചർച്ചകളിലൂടെയും പ്രചരിപ്പിച്ചുവെന്നുവരാം. അതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് കുറച്ചുമുമ്പ് എം.എൻ. കാരശ്ശേരി സ്വാതന്ത്ര്യസമരത്തിൽ കമ്യൂണിസ്റ്റുകാരുടെ പങ്കിനെക്കുറിച്ച് നടത്തിയ അത്യന്തം അപലപനീയമായ പ്രസ്താവന.

കമ്യൂണിസ്റ്റുകാർ ഇന്ത്യൻ സ്വാതന്ത്ര്യ മരത്തിൽ പങ്കെടുത്തുവെന്ന് പറയുന്നത് ലോകവിഡ്ഢിത്തമാണെന്നാണ്, ദൈവത്തെ പിടിച്ച് ആണയിട്ട് പരിഹാസപൂർവ്വം എം.എൻ. കാരശ്ശേരി ഒരു പ്രസംഗത്തിൽ പറഞ്ഞത്. അദ്ദേഹം പ്രസംഗിച്ചത് ഒരു കോൺഗ്രസ് പഠനക്യാമ്പിലായിരുന്നുപോലും. ആ വീഡിയോ കോൺഗ്രസുകാരും സംഘികളും ജമാഅത്തെ ഇസ്ലാമിക്കാരും സാമൂഹ്യമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിപ്പിച്ചു. അതിൽ നാം കണ്ടത് ചരിത്രബോധം നഷ്ടപ്പെട്ട്, കമ്യൂണിസ്റ്റുവിരോധം കൊണ്ട് ഇളകിമറിയുന്ന, ക്രൂരഫലിതങ്ങളിൽ ആറാടി നില്ക്കുന്ന ഒരു മൈതാനപ്രാസംഗികനെയാണ്. അരുൺഷൂരിയുടെ കള്ളപ്രചാരണം ഏറ്റുപിടിച്ചാണ് കാരശ്ശേരിയും സ്വാതന്ത്ര്യസമരത്തിൽ കമ്യൂണിസ്റ്റുകാർ പങ്കെടുത്തിട്ടില്ലെന്ന് സമർത്ഥിക്കാൻ നോക്കിയത്. വീഡിയോ വിവാദമായപ്പോൾ കാരശ്ശേരി, 1964–ൽ രൂപം കൊണ്ട സി.പി.എം എങ്ങനെയാണ് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തത് എന്നു മാത്രമെ താൻ ചോദിച്ചിട്ടുള്ളൂ എന്ന കുറുന്യായം പറഞ്ഞൊഴിയുകയായിരുന്നു.
ക്വിറ്റിന്ത്യാ സമരത്തെ സംബന്ധിച്ച് കമ്യൂണിസ്റ്റുകാർക്കും കോൺഗ്രസ്, സോഷ്യലിസ്റ്റ് വിഭാഗങ്ങൾക്കിടയിലും വ്യത്യസ്ത സമീപനമുണ്ടായിരുന്നുവെന്നത് ഒരു യാഥാർത്ഥ്യമായിരുന്നു.
1964- ൽ രൂപം കൊണ്ട സി.പി.എം 1920- ൽ രൂപം കൊണ്ട ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തുടർച്ചയിൽ ഇന്ന് ഇന്ത്യയിൽ പ്രവർത്തിക്കുന്ന മുഖ്യ കമ്യൂണിസ്റ്റ് പാർട്ടിയാണെന്ന കാര്യത്തിൽ വിശദീകരണമാവശ്യമില്ലല്ലോ. ലളിതയുക്തികളിൽ നിന്നുള്ള വാചകക്കസർത്തോ അഭ്യാസപ്രകടനമോ അല്ല ചരിത്രമെന്ന് അരുൺഷൂരിയുടെ അപവാദപ്രചാരണങ്ങളെ നിരീക്ഷിച്ചുകൊണ്ട് ഡോ. ബിപിൻചന്ദ്ര പറഞ്ഞിട്ടുണ്ട്. ചരിത്രത്തിലെ സത്യങ്ങളെ നിറം പിടിപ്പിച്ച നുണകൾ കൊണ്ടും മൈതാന പ്രസംഗങ്ങൾ കൊണ്ടും മറച്ചു പിടിക്കാനാവില്ലെന്നാണ് അരുൺ ഷൂരിയെ, അദ്ദേഹത്തിന്റെ ഇല്ലസ്ട്രേറ്റഡ് വീക്കിലിയിൽ ലേഖനം വന്ന കാലത്തുതന്നെ നിരവധി ചരിത്രപണ്ഡിതന്മാർ ഓർമ്മിപ്പിച്ചത്.
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ സ്വന്തം ജീവനും രക്തവും ജീവിതവും സമർപ്പിച്ചുകൊണ്ടാണ് മറ്റെല്ലാം വിഭാഗങ്ങളോടുമൊപ്പം ഒരുപടി മുന്നിൽ കമ്യൂണിസ്റ്റുകാരും ജന്മനാടിന്റെ സ്വാതന്ത്ര്യത്തിനായി പോരാടി ചരിത്രം സൃഷ്ടിച്ചതും ചരിത്രത്തിന്റെ ഭാഗമായതും. ദേശീയ വഞ്ചനയുടെയും ബ്രിട്ടീഷ് പാദസേവയുടെയും അറപ്പുളവാക്കുന്ന സ്വന്തം ഭൂതകാലത്തെ മറച്ചുപിടിക്കാനുള്ള ഹിന്ദുത്വവാദികളുടെ കുടില ബുദ്ധിയിലും തന്ത്രങ്ങളിലുമാണ് അരുൺഷൂരിയെ പോലുള്ള പരദൂഷണമെഴുത്തുകാർ കമ്യൂണിസ്റ്റുകാർക്ക് എതിരായി നുണപ്രചാരണങ്ങളുമായി രംഗപ്രവേശം ചെയ്തത്. നുണകൾ പ്രചരിപ്പിച്ചും വസ്തുതകളെയും സംഭവങ്ങളെയും സംബന്ധിച്ച അവ്യക്തതകൾ സൃഷ്ടിച്ചുമാണല്ലോ സംഘികൾ ചരിത്രത്തെ തങ്ങൾക്കാവശ്യമായ രീതിയിൽ അപനിർമ്മിച്ചെടുക്കുന്നതും തങ്ങളുടെ വിദ്വേഷ രാഷ്ട്രീയത്തിനാവശ്യമായ പ്രത്യയശാസ്ത്രഭൂമിക ഒതുക്കിയെടുക്കുന്നതുവെന്ന കാര്യം സംഘപരിവാർ പ്രചാരണങ്ങളേറ്റുപിടിക്കുന്ന കോൺഗ്രസുകാരും സ്വതന്ത്ര ബുദ്ധിജീവികളും എന്തുകൊണ്ടോ ഓർക്കാതെ പോകുകയാണ്.
ഇന്ത്യയുടെ സ്വാതന്ത്ര്യ സമരചരിത്രം എഴുതിയിട്ടുള്ള, വ്യത്യസ്ത വീക്ഷണഗതി പുലർത്തുന്ന എല്ലാ ചരിത്രകാരരും അനിഷേധ്യമായ വസ്തുകളുടെ അടിസ്ഥാനത്തിൽ അസന്ദിഗ്ധമായ ഭാഷയിൽ രേഖപ്പെടുത്തിയിട്ടുള്ളത്, ഹിന്ദുമഹാസഭയും ആർ എസ് എസും ഒഴികെയുള്ള എല്ലാ പ്രസ്ഥാനങ്ങളും സ്വാതന്ത്ര്യസമരത്തിൽ തങ്ങളുടേതായ രീതിയിൽ പങ്കാളികളായിരുന്നുവെന്നാണ്.

വ്യത്യസ്ത നിലപാടുകളിൽ നിന്നും വീക്ഷണത്തിൽ നിന്നും സ്വാതന്ത്ര്യത്തെ സമീപിച്ച നിരവധി രാഷ്ടീയ ബഹുജന ധാരകൾ അടങ്ങിയതായിരുന്നു നമ്മുടെ ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനം. ‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’ എന്ന പുസ്തകമെഴുതിയ ബ്രിട്ടിഷു ചരിത്രകാരർ തൊട്ട് മാർക്സിസ്റ്റ് ചരിത്രസമീപനത്തിൽ നിന്ന് അകന്നുനിന്ന ദേശീയചരിത്രകാരർ വരെ അവരുടെ രചനകളിൽ കമ്യൂണിസ്റ്റുകാരുടെ പങ്കിനെയും സംഭാവനകളെയും രേഖപ്പെടുത്തിയിട്ടുണ്ട്. ആർ.സി. മജുംദാർ പോലും കമ്യൂണിസ്റ്റുകാരുടെയും അതിന്റെ പൂർവ്വരൂപമായി പ്രവർത്തിച്ച വിപ്ലവസംഘടനകളുടെയും പങ്ക് ആദരപൂർവ്വം രേഖപ്പെടുത്തിയിട്ടുണ്ട്. അവരുടെ നിലപാടുകളോടുള്ള വിമർശനമുള്ളവർപോലും കമ്യൂണിസ്റ്റ് വിപ്ലവകാരികളുടെ പങ്ക് മറച്ചുവെച്ചിട്ടില്ല. വിപ്ലവകാരികൾക്കും സുഭാഷ്ചന്ദ്രബോസ് പ്രതിനിധാനം ചെയ്ത ധാരക്കും ഗാന്ധിജിയുമായി അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. കോൺഗ്രസുകാർക്കും കമ്യൂണിസ്റ്റുകാർക്കുമിടയിൽ നിലപാടുകളിൽ ഭിന്നതയും വ്യത്യസ്തതയും ഉണ്ടായിരുന്നു. ഭിന്നവിഭാഗങ്ങൾ തമ്മിലുള്ള വിയോജിപ്പുകൾ നിലനിർത്തികൊണ്ടുതന്നെയാണ് അവരെല്ലാം ഒന്നിച്ചും വെവ്വേറെയും അവരവരുടേതായ രീതിയിലാണവർ ബ്രിട്ടിഷ് വിരുദ്ധ സമരങ്ങൾ മുന്നോട്ടുകൊണ്ടുപോയത്.
ഗാന്ധിജിയുടെ മോചനമടക്കമുള്ള ആവശ്യമുയർത്തി കിറ്റിന്ത്യാ സമരക്കാലത്തെ അടിച്ചമർത്തലുകളെ പ്രതിരോധിച്ചത് കമ്യുണിസ്റ്റുകാരും സോഷ്യലിസ്റ്റുകളുമായിരുന്നു. ഇതുമായി ബന്ധപ്പെട്ട കെ പി സി സിയുടെ ഔദ്യോഗിക ചരിത്രരേഖകളെങ്കിലും വായിക്കാൻ കോൺഗ്രസുകാർ മിനക്കെടണം.
ക്വിറ്റിന്ത്യാ സമരത്തെ സംബന്ധിച്ച് കമ്യൂണിസ്റ്റുകാർക്കും കോൺഗ്രസ്, സോഷ്യലിസ്റ്റ് വിഭാഗങ്ങൾക്കിടയിലും വ്യത്യസ്ത സമീപനമുണ്ടായിരുന്നുവെന്നത് ഒരു യാഥാർത്ഥ്യമായിരുന്നു. ഫാഷിസ്റ്റ് ഭീഷണിയെ ലഘൂകരിച്ചു കാണുന്ന നിലപാടായിരുന്നു ആഗസ്റ്റ് പ്രമേയത്തിന് പ്രേരകമായത്. യുദ്ധസാഹചര്യത്തിൽ അന്ത്യസമരം നടത്തിയാൽ ബ്രിട്ടൻ വിട്ടു പോകാൻ നിർബന്ധിതമായിത്തീരുമെന്ന കണക്കുകൂട്ടലായിരുന്നു ഗാന്ധിജിക്കുണ്ടായിരുന്നത്. ഫാഷിസ്റ്റ് യുദ്ധഭീഷണിയെ ലഘൂകരിച്ച് കാണുന്നതിനോട് കമ്യൂണിസ്റ്റുകാർക്ക് യോജിപ്പുണ്ടായിരുന്നില്ല. ഫാഷിസ്റ്റു ഭീഷണിയുടേതായ സാർവ്വദേശീയ സാഹചര്യവും ഫാഷിസ്റ്റ് വിരുദ്ധ യുദ്ധമുന്നണിയുടെ ഭാഗമായി ബ്രിട്ടിഷ് ഗവൺമെൻ്റ് വന്നതിന്റെ പശ്ചാത്തലത്തിൽ സ്വീകരിക്കേണ്ട രാഷ്ട്രീയനയങ്ങളെ സംബന്ധിച്ച സമീപനഭിന്നതയും സൂക്ഷിച്ചുകൊണ്ടുതന്നെ കമ്യൂണിസ്റ്റുകാർ ഫാഷിസ്റ്റ് വിരുദ്ധസമരമെന്ന സാർവ്വദേശീയ കടമയും ഇന്ത്യയുടെ ദേശീയ സ്വാതന്ത്ര്യത്തിനായുള്ള ബ്രിട്ടീഷ് വിരുദ്ധ സമരവും ഒരുമിച്ച് ഏറ്റെടുത്ത് മുന്നോട്ടു കൊണ്ടുപോവുകയാണുണ്ടായത്. ഹിറ്റ്ലറും മുസോളിനിയും ജാപ്പ് സാമ്രാജ്യത്വവും ചേർന്ന ഫാഷിസ്റ്റുകളെ യുദ്ധത്തിൽ പരാജയപ്പെടുത്തുകയും ബ്രിട്ടന്റെ കോളനിമേധാവിത്വത്തിൽ നിന്നുമുള്ള ഏഷ്യാനാഫ്രിക്കൻ- ലാറ്റിൻ രാജ്യങ്ങളുടെ മോചനവും സാർവ്വദേശീയ തലത്തിൽ തന്നെ ജനാധിപത്യ സോഷ്യലിസ്റ്റു ശക്തികൾക്ക് ഏറ്റെടുക്കേണ്ടിവന്ന കടമയായിരുന്നു.
സോവിയറ്റ് യൂണിയനും കമ്യൂണിസ്റ്റ് ഇൻറർനാഷണലും കോളനിരാജ്യങ്ങളുടെ ദേശീയവിമോചനത്തിന് ഫാഷിസ്റ്റ് ശക്തികളുടെ പരാജയം സഹായകരമായ സാഹചര്യമൊരുക്കുമെന്നും കണ്ടിരുന്നു. വാസ്തവത്തിൽ അതുതന്നെയാണല്ലോ സംഭവിച്ചത്. ജർമനി യുദ്ധത്തിൽ ജയിച്ചിരുന്നുവെങ്കിൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ വിധി എന്താകുമായിരുന്നു?. ബ്രിട്ടനുപകരം ഫാഷിസ്റ്റ് ജർമ്മനിയുടെയോ ജപ്പാന്റെയോ കോളനിയാവുമായിരുന്നു. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചത് ഫാഷിസ്റ്റു ശക്തികളെ ഭൂമുഖത്തുനിന്ന് ഉച്ചാടനം ചെയ്ത രണ്ടാം ലോകയുദ്ധാനന്തര സാഹചര്യം സൃഷ്ടിച്ച നിർകോളനീകരണ പ്രക്രിയയുമായിരുന്നു.
അരുൺഷൂരി 1980- കളുടെ ആദ്യം ഇല്ലസ്ട്രേറ്റഡ് വീക്കിലിയിൽ എഴുതിയ ‘ദ ഗ്രേറ്റ് ബിട്രയൽ’ എന്ന ലേഖനപരമ്പരയിലൂടെയാണ് കമ്യൂണിസ്റ്റുകാരെ വഞ്ചകരും ക്വിറ്റിന്ത്യാ സമരത്തെ ഒറ്റിക്കൊടുത്തവരുമായി ചിത്രീകരിക്കുന്ന നിറം പിടിപ്പിച്ച നുണകൾ വാരിവിതറിയിട്ടത്. ക്വിറ്റിന്ത്യാ സമരകാലത്ത് കമ്യൂണിസ്റ്റു പാർട്ടിക്കുമേലുള്ള നിരോധനം നീക്കിത്തരണമെന്നാവശ്യപ്പെട്ട് എഴുതിയ ബ്രിട്ടിഷ് ആർക്കൈവിസിൽ നിന്നു ലഭിച്ച കത്തിനെ വിവാദമാക്കികൊണ്ട്, കമ്യൂണിസ്റ്റുകാരുടെ വഞ്ചനയുടെ തെളിവ് എന്ന നിലയിൽ ആഘോഷമാക്കുകയായിരുന്നു ഈ ലേഖന പരമ്പരയിലൂടെ ഷൂരി. 1942- ലെ ക്വിറ്റിന്ത്യാ സമരത്തിന്റേതായ രാഷ്ട്രീയസാഹചര്യത്തെ തുടർന്നുള്ള സംഭവവികാസങ്ങളെയും അതിൽ കമ്യൂണിസ്റ്റിടപെടലുകളെയും സംബന്ധിച്ച് സമ്പൂർണ്ണ അജ്ഞത സൃഷ്ടിച്ചാണ് ഷൂരിയെപോലുള്ളവർ കമ്യൂണിസ്റ്റുകാർക്കെതിരെ നുണപ്രചാരണം നടത്തിയത്.

1942 ആഗസ്ത് 8 ന് ബോംബെ എ ഐ സി സിയിൽ ക്വിറ്റിന്ത്യാ പ്രമേയം അവതരിപ്പിച്ച് മണിക്കൂറുകൾക്കകം ഗാന്ധിയുൾപ്പെടെ നേതാക്കൾ അറസ്റ്റു ചെയ്യപ്പെടുകയും എ ഐ സി സി ഓഫിസു പോലും പൂട്ടുകയും ചെയ്തു. ഒരു മുന്നൊരുക്കവും ആസൂത്രണവുമില്ലാതെയായിരുന്നു കോൺഗ്രസ് നേതൃത്വം അന്ത്യസമരത്തിന് ആഹ്വാനം ചെയ്തത്. ഗാന്ധിജിയുടെ ആഹ്വാനം ഏറ്റെടുത്ത് രാജ്യത്താകെ തങ്ങൾക്കാവുന്ന രീതിയിൽ ചില സായുധ ഭീകരപ്രവർത്തനങ്ങൾ സംഘടിപ്പിച്ചത് സോഷ്യലിസ്റ്റുകളായിരുന്നു. ഗാന്ധിജിയുടെ മോചനമടക്കമുള്ള ആവശ്യമുയർത്തി കിറ്റിന്ത്യാ സമരക്കാലത്തെ അടിച്ചമർത്തലുകളെ പ്രതിരോധിച്ചത് കമ്യുണിസ്റ്റുകാരും സോഷ്യലിസ്റ്റുകളുമായിരുന്നു. അരുൺ ഷൂരിയുടെ 'The only father land' പോലുള്ള സംഘി നിലപാടുകൾ കുത്തിനിറച്ച ചവറ് സാഹിത്യത്തിൽ നിന്ന് ചരിത്രം മനസിലാക്കുന്നതിനുമുമ്പ് കെ പി സി സിയുടെ ഔദ്യോഗിക ചരിത്രരേഖകളെങ്കിലും വായിക്കാൻ കോൺഗ്രസുകാർ മിനക്കെടേണ്ടതായിരുന്നു. പ്രചണ്ഡ പ്രചാരണങ്ങളിലൂടെ നുണകളെയും അപവാദ പ്രചരണങ്ങളെയും ചരിത്രമാക്കാൻ ശ്രമിക്കുന്ന സത്യാനന്തരകാലത്തെ എല്ലാ പണ്ഡിതരും ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെയും ക്വിറ്റിന്ത്യാ സമരത്തിന്റെയും ചരിത്രരേഖകളെ ഭയപ്പെടുന്നവരാണ്. സംഘപരിവാറും ജമാഅത്തെ ഇസ്ലാമിയും ഉൾപ്പെടെയുള്ള വർഗീയ മതരാഷ്ട്രവാദികൾ ബ്രിട്ടനെതിരായ ദേശീയസ്വാതന്ത്ര്യസമരം തന്നെ ആവശ്യമില്ലെന്ന് വാദിച്ചവരാണ്.
1945 സപ്റ്റംബറിൽ, അന്നത്തെ കെ പി സി സി പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം ക്വിറ്റിന്ത്യാ സമരകാലത്ത് മലബാറിൽ നിന്ന് അറസ്റ്റ് ചെയ്യപ്പെട്ട 650 സ്വാതന്ത്ര്യസമരസേനാനികളിൽ 300 പേരും കമ്യൂണിസ്റ്റുകാരായിരുന്നു. ബാക്കി 350 പേരിൽ ഭൂരിപക്ഷവും സോഷ്യലിസ്റ്റുകളായിരുന്നു.
കേരളത്തിലെ കോൺഗ്രസുകാർ, സ്വാതന്ത്ര്യസമരത്തിൽ കമ്യൂണിസ്റ്റുകാർക്ക് എന്ത് പങ്ക് എന്നു ചോദിക്കുമ്പോൾ അവർ സ്വന്തം പാർട്ടിയുടെ ചരിത്രരേഖകളെങ്കിലും നോക്കേണ്ടതായിരുന്നു. 1945 സപ്റ്റംബറിൽ, അന്നത്തെ കെ പി സി സി പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം ക്വിറ്റിന്ത്യാ സമരകാലത്ത് മലബാറിൽ നിന്ന് അറസ്റ്റ് ചെയ്യപ്പെട്ട 650 സ്വാതന്ത്ര്യസമരസേനാനികളിൽ 300 പേരും കമ്യൂണിസ്റ്റുകാരായിരുന്നു. ബാക്കി 350 പേരിൽ ഭൂരിപക്ഷവും സോഷ്യലിസ്റ്റുകളായിരുന്നു. അവരിൽ വലിയൊരു വിഭാഗം പിൽക്കാലത്ത് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഭാഗമായി തീർന്നവരുമായിരുന്നു. ക്വിറ്റിന്ത്യാ സമരത്തോട് കമ്യൂണിസ്റ്റു പാർട്ടിക്ക് വിമർശനമുണ്ടായിരുന്നുവെങ്കിലും അതിനെ അടിച്ചമർത്തുന്ന ബ്രിട്ടീഷ് ഗവൺമെൻ്റിനെതിരായി രാജ്യവ്യാപകമായി കമ്യൂണിസ്റ്റ് പാർട്ടി മുൻകൈയെടുത്താണ് പ്രതിഷേധസമരങ്ങൾ ഉയർത്തിക്കൊണ്ടുവന്നത്. അന്നത്തെ പാർട്ടി കേന്ദ്രകമ്മറ്റി, ഗാന്ധി ജയിലിൽ നിരാഹാരം തുടങ്ങിയതോടെ, മഹാത്മാവിന്റെ ജീവൻകൊണ്ട് പന്താടാൻ ബ്രിട്ടീഷുകാരെ അനുവദിക്കരുതെന്നും ഗാന്ധിജിയുടെ ജീവൻ രക്ഷിക്കാൻ സമരരംഗത്തിറങ്ങണമെന്നും ആഹ്വാനം ചെയ്തുകൊണ്ടിറക്കിയ പ്രസ്താവനയും രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും നടന്ന പ്രക്ഷോഭങ്ങളും അതിന്റെ ഭാഗമായി നടന്ന അറസ്റ്റും ജയിൽ നിറക്കലുമെല്ലാം ചരിത്രരേഖകളായി നമ്മുടെ മുമ്പിലുണ്ട്. 1940–നും 47–നുമിടയിൽ 26,000 കമ്യൂണിസ്റ്റുകാരാണ് ഇന്ത്യൻ തടവറകളിലുണ്ടായിരുന്നത്.
1940-ലെ സാമ്രാജ്യത്വ വിരുദ്ധ ദിനാചരണ റാലിക്കു നേരെ ബ്രിട്ടീഷ് പോലിസ് നടത്തിയ വെടിവെപ്പിലാണ് തലശ്ശേരി കടപ്പുറത്ത് അബുവും ചാത്തുക്കുട്ടിയും പിടഞ്ഞുവീണുമരിച്ചത്.മൊറാഴ സംഭവത്തിന്റെ പേരിലാണ് കെ.പി.ആറിന് വധശിക്ഷ വിധിച്ചത്. ബ്രിട്ടീഷ് പോലീസും ജന്മിമാരും അഴിച്ചുവിട്ട ഭീകരതക്കെതിരായ പ്രതിരോധ പ്രവർത്തങ്ങൾക്കിടയിലാണ് കള്ളക്കേസ് ചുമത്തി കയ്യൂർ സഖാക്കൾ അപ്പുവിനെയും ചിരുകണ്ടനെയും അബുവിനെയും തൂക്കിലേറ്റിയത്. കരിവള്ളൂരിലെ കയ്മപാടത്തും തില്ലങ്കേരിയിലെ പാടവരമ്പത്തും ബ്രിട്ടീഷ് പോലീസുകാരുടെ വെടിയേറ്റുവീണവർ കമ്യൂണിസ്റ്റു കർഷക പോരാളികളായിരുന്നു.

ക്വിറ്റിന്ത്യാ സമരാനന്തരവും നാടുവാഴിത്തത്തിനും ബ്രിട്ടീഷുകാർക്കുമെതിരെ പൊരുതിനിന്നവരാണ് തെലുങ്കാനയിലെ വിപ്ലവകാരികൾ. ബ്രിട്ടീഷ് സാമ്രാജ്യത്തെ പിടിച്ചുകുലുക്കിയ 1946- ലെ റോയൽ നേവികലാപത്തിൽ ഇന്ത്യൻ സൈനികർ ത്രിവർണ്ണ പതാകയോടൊപ്പം കമ്യൂണിസ്റ്റുകാരുടെ ചുവന്ന കൊടിയും മുസ്ലിംലീഗിന്റെ പച്ചക്കൊടിയും ഉയർത്തിപ്പിടിച്ചിരുന്നുവെന്ന കാര്യം കമ്യൂണിസ്റ്റുകാരെ അപഹസിക്കാനുള്ള അതിവ്യഗ്രതയിൽ വിസ്മരിച്ചുകളയരുതെന്നേ പറയാനുള്ളൂ. ക്വിറ്റിന്ത്യാ കാലത്ത് എടുത്തനിലപാടുകളുടെ പേരിൽ കമ്യൂണിസ്റ്റുകാരോട് ശക്തമായ വിമർശനം സൂക്ഷിച്ച ഗാന്ധിജി പിൽക്കാലത്ത് അത് മയപ്പെടുത്തിയിട്ടുണ്ടെന്ന കാര്യം അരുൺ ഷൂരിയെപോലുള്ളവർ കണ്ടതായി നടിക്കുന്നില്ല.
പി.സി. ജോഷിയും ഗാന്ധിജിയും തമ്മിലുള്ള കത്തിടപാടുകളിൽ, കമ്യൂണിസ്റ്റുകാരെ സംബന്ധിച്ച് തനിക്ക് ലഭിച്ച തെറ്റായ വിവരങ്ങളെക്കുറിച്ച് ഗാന്ധിജി സൂചിപ്പിക്കുന്നുണ്ട്. വിമർശനങ്ങളും വിയോജിപ്പുകളുമാകാം. എന്നാൽ ചരിത്രത്തിന്റെ അനിഷേധ്യ സത്യങ്ങളെ കുറിച്ച് അജ്ഞത പരത്തുന്ന ക്രൂരഫലിതങ്ങൾ സംവാദാത്മകത ആഗ്രഹിക്കുന്നവർക്ക് അഭിമതമാണോയെന്ന് സംഘ്പരിവാർ വാദങ്ങളേറ്റുപിടിച്ച് കമ്യൂണിസ്റ്റുകാരെ ആക്ഷേപിക്കുന്ന ജനാധിപത്യവാദികൾ ആലോചിക്കേണ്ടതുണ്ട്.
ബിപിൻചന്ദ്രയെ പോലുള്ള ചരിത്രകാരന്മാർ ബ്രിട്ടീഷ് ഇൻ്റലിജൻസ് രേഖകളും RSS ആചാര്യന്മാരുടെ ലേഖനങ്ങളും ഉദ്ധരിച്ച് ഹിന്ദുത്വ ശക്തികളുടെ ദേശീയ വഞ്ചനയും ബ്രിട്ടീഷ് ദാസ്യവും തുറന്നു കാട്ടിയിട്ടുണ്ട്. അതിന്റെ വിശദാംശങ്ങളിലേക്ക് പോകുന്നില്ല. ബ്രിട്ടീഷുകാരുടെ ‘ഭിന്നിപ്പിക്കുക ഭരിക്കുക’ എന്ന കൊളോണിയൽ തന്ത്രത്തിന്റെ ഉപകരണമായിരുന്നു ഹിന്ദുത്വവാദികൾ. ദേശീയപ്രസ്ഥാനത്തിന്റെ പ്രക്ഷുബ്ധമായ രാഷ്ട്രീയ സംഭവവികാസങ്ങളിൽ നിന്ന് മാറിനിന്ന് വർഗീയവൽക്കരണത്തിനും കലാപങ്ങളുണ്ടാക്കുന്നതിലും മാത്രമാണവർ കേന്ദ്രീകരിച്ചത്. ഈ രാജ്യേദ്രാഹ ചരിത്രം മറച്ചു പിടിക്കാനുള്ള ചരിത്രത്തിന്റെ അപനിർമ്മാണമാണ് ഷൂരിയെ പോലുള്ളവർ നടത്തിയ അപവാദ പ്രചാരണം. ചരിത്രമെന്നത് അപവാദ പ്രചാരണവും പരദൂഷണവുമല്ലായെന്ന് ഷൂരിക്ക് മറുപടി പറഞ്ഞ ബിപിൻചന്ദ്രയും ആർ.എസ്. ശർമയും ബസവപുന്നയ്യയുമൊക്കെ ആവർത്തിച്ച് വ്യകതമാക്കിയിട്ടുണ്ട്.
