വിജയിച്ച 1072 വോട്ടുകൾ

നെഹ്​റു കുടുംബത്തിന്റെ അപ്രഖ്യാപിത സ്ഥാനാർഥി കൂടിയായ ഖാർഗെക്ക് ആ കുടുംബസംവിധാനത്തിനു പുറത്തേക്ക് പാർട്ടിയെ നയിക്കാൻ കഴിയുമോ എന്നത്, കോൺഗ്രസിന്റെ ഭാവിയെക്കുറിച്ചുള്ള വലിയ ചോദ്യങ്ങളിൽ ഒന്നാണ്. അതിനുള്ള ഒരു ഉത്തരം കൂടിയാണ്, ശശി തരൂരിന് ലഭിച്ച 1072 വോട്ടുകൾ. പ്രസിഡൻറ്​ തെരഞ്ഞെടുപ്പിലൂടെ പാർട്ടിയിൽ സാധ്യമാകുമായിരുന്ന വിപുലമായൊരു ജനാധിപത്യ പ്ലാറ്റ്‌ഫോമിനെ റദ്ദാക്കാനാണ്, ഹൈക്കമാൻഡ്, ഖാർഗെയുടെ സ്ഥാനാർഥിത്വത്തിലൂടെ ശ്രമിച്ചത്. അതിനെ, 12 ശതമാനം വോട്ടിന്റെ ന്യൂനപക്ഷത്തിൽ തോൽപ്പിക്കുകയാണ് ശശി തരൂർ ചെയ്തത്.

കോൺഗ്രസ് പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ ശശി തരൂരിന് കിട്ടിയ 1072 വോട്ടുകളാണ് ശരിക്കും വിജയിച്ച വോട്ടുകൾ. വോട്ടർമാരിലെ ഈ 12 ശതമാനം, കോൺഗ്രസിന്റെ ഭാവിയെക്കുറിച്ചുള്ള ശുഭസൂചനയാണ്. കാരണം, അത് നിലവിലുള്ള ജനാധിപത്യവിരുദ്ധമായ കുടുംബാധിപത്യ സംസ്‌കാരത്തിനെതിരായ വോട്ടാണ്. ഇപ്പോഴത്തെ പോക്കിൽനിന്നൊരു മാറ്റം വേണമെന്നാഗ്രഹിക്കുന്നവരുടെ വോട്ടാണ്. ന്യൂനപക്ഷമാണ് ഈ വോട്ട് എങ്കിലും, ജനാധിപത്യത്തിൽ ന്യൂനപക്ഷമാണ് ശരിയായ രാഷ്ട്രീയപക്ഷം. മാറ്റത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും ചിന്തിക്കുന്ന ഈ ന്യൂനപക്ഷത്തെ കൂടി ഉൾക്കൊണ്ടുവേണം ഇനി കോൺഗ്രസിന് മുന്നോട്ടുപോകാൻ. ഈ 12 ശതമാനത്തെ ഉൾക്കൊള്ളുന്നില്ല എങ്കിൽ, ഒരു ദുരന്തസ്മരണയായി പോലും പാർട്ടി ബാക്കിയുണ്ടാകില്ല.

മല്ലികാർജുൻ ഖാർഗെയിലൂടെ, രണ്ടു ദശാബ്ദത്തിനുശേഷം നെഹ്‌റു കുടുംബത്തിനുപുറത്തുള്ള വ്യക്തി കോൺഗ്രസ് പ്രസിഡന്റാകുന്നു എന്നത് വാർത്തകളുടെ ഒരാലങ്കാരിക തലക്കെട്ടുമാത്രമാണ്. കാരണം, കോൺഗ്രസിലെ പ്രസിഡന്റുസ്ഥാനം, അപ്രഖ്യാപിത ഹൈക്കമാൻഡുകളുടെ നിയന്ത്രണത്തിലായിരുന്നു എന്നും.

1939ൽ സാക്ഷാൽ മഹാത്മാഗാന്ധിയുടെ സ്ഥാനാർഥിയായ പട്ടാഭി സീതാരാമയ്യയെ വിമതനായ സുഭാഷ് ചന്ദ്രബോസ് തോൽപ്പിച്ച് പ്രസിഡന്റായ ചരിത്രമുള്ള കോൺഗ്രസ് പ്രസിഡൻറ്​ഷിപ്പ്, അപൂർവമായി മാത്രമേ വിമതത്വങ്ങളെ പ്രതിനിധാനം ചെയ്തിട്ടുള്ളൂ. എങ്കിലും, ജവഹർലാൽ നെഹ്‌റുവിന്റെ കാലം വരെ പാർട്ടി നേതൃത്വം ജനാധിപത്യപരമായ വിനിമയങ്ങൾക്ക് ഇടമുള്ള സംവിധാനം കൂടിയായിരുന്നു. എഴുപതുകൾ മുതലിങ്ങോട്ടാണ് അത് സ്വേച്ഛാപരവും വൈയക്തികവുമായ താൽപര്യങ്ങളുടെ പൊസിഷനായി മാറിയത്. അതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ നെഹ്‌റുകുടുംബം തന്നെയായിരുന്നു. കാലാകാലങ്ങളായി സംഘടനാ സംവിധാനത്തിൽ ചെലുത്തിവരുന്ന ജനാധിപത്യവിരുദ്ധവും വൈകാരികവുമായ ഇടപെടലുകളാണ് ഈ കുടുംബാധിപത്യത്തെ ‘സർവസമ്മതി'യുള്ളതാക്കി മാറ്റിയത്. ഇത്ര വലിയ തിരിച്ചടികൾക്ക് കാരണക്കാരായ ഈ കുടുംബാധിപത്യം ഇപ്പോഴും സമ്മതിയോടെ നിലനിൽക്കുന്നുണ്ട്. ആ കുടുംബത്തിന്റെ അപ്രഖ്യാപിത സ്ഥാനാർഥി കൂടിയായ ഖാർഗെക്ക് ആ കുടുംബസംവിധാനത്തിനുപുറത്തേക്ക് പാർട്ടിയെ നയിക്കാൻ കഴിയുമോ എന്നത്, കോൺഗ്രസിന്റെ ഭാവിയെക്കുറിച്ചുള്ള വലിയ ചോദ്യങ്ങളിൽ ഒന്നാണ്. അതിനുള്ള ഒരു ഉത്തരം കൂടിയാണ്, ശശി തരൂരിന് ലഭിച്ച 1072 വോട്ടുകൾ. പ്രസിഡൻറ്​ തെരഞ്ഞെടുപ്പിലുടെ പാർട്ടിയിൽ സാധ്യമാകുമായിരുന്ന വിപുലമായൊരു ജനാധിപത്യ പ്ലാറ്റ്‌ഫോമിനെ റദ്ദാക്കാനാണ്, ഹൈക്കമാൻഡ്, ഖാർഗെയുടെ സ്ഥാനാർഥിത്വത്തിലൂടെ ശ്രമിച്ചത്. അതിനെ, 12 ശതമാനം വോട്ടിന്റെ ന്യൂനപക്ഷത്തിൽ തോൽപ്പിക്കുകയാണ് ശശി തരൂർ ചെയ്തത്.

കോൺഗ്രസ് പ്രസിഡൻറ്​ എന്നത് ഒരു ഐഡിയോളജിക്കൽ പോസ്റ്റ് ആണ് എന്ന് രാഹുൽ ഗാന്ധി പറഞ്ഞിട്ടുണ്ട്. സ്വന്തം തോൽവി തിരിച്ചറിഞ്ഞ ഒരു നേതാവിന്റെ അക്ഷരാർഥത്തിലുള്ള കുറ്റസമ്മതം കൂടിയാണ് ഈ പ്രസ്താവന. ഈ ഐഡിയോളജിക്കൽ പോസ്റ്റിനെ സ്വതന്ത്രമായി പ്രവർത്തിക്കാൻ വിടുക എന്നതാണ് ഇനി അദ്ദേഹത്തിനും കുടുംബത്തിനും ചെയ്യാനുള്ളത്. കാരണം, പാർട്ടിക്കുമുന്നിലുള്ളത്, ബി.ജെ.പി എന്ന ഇന്ത്യ കണ്ട ഏറ്റവും സമർഥമായ പൊളിറ്റിക്കൽ എഞ്ചിനീയറിംഗ് സംവിധാനത്തെയാണ്. ബി.ജെ.പിക്കെതിരായ ഫൈറ്റിന് അനുയോജ്യമായ ഒരു ഐഡിയോളജി കോൺഗ്രസ് ഇനിയും രൂപപ്പെടുത്തേണ്ടതുണ്ട്. അത്, അസാധ്യമായ കാര്യവുമല്ല. ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യ പാർട്ടി തന്നെയാണ് ഇപ്പോഴും കോൺഗ്രസ്. ബി.ജെ.പി മുന്നോട്ടുവക്കുന്ന വിഭജനത്തിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയത്തിനെതിരെ, ഇന്ത്യയിലെ വലിയൊരു വിഭാഗം മനുഷ്യരെ അണിനിരത്താനുള്ള ശേഷി കോൺഗ്രസിൽ അവശേഷിക്കുന്നുണ്ട്. അത് പ്രവർത്തിച്ചുകാണിക്കേണ്ട സന്ദർഭമാണിത്.

സാധ്യതകളുടെ പരീക്ഷണത്തിന് പാർട്ടിക്കുമുന്നിൽ ഇനി സമയമില്ല. ഒന്നര വർഷത്തിനുള്ളിൽ 12 സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് പോകുകയാണ്. ഗുജറാത്ത്, ഹിമാചൽപ്രദേശ്, ജമ്മു കാശ്മീർ, കർണാടക, രാജസ്ഥാൻ, തെലങ്കാന, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ കോൺഗ്രസിനെ സംബന്ധിച്ച് ബാലികേറാമലകളല്ല. ഇവയിൽ പലയിടത്തും ജനാധിപത്യവിരുദ്ധ മാർഗങ്ങളിലൂടെ ജനവിധി അട്ടിമറിച്ചാണ് ബി.ജെ.പി ഭരണം പിടിച്ചെടുത്തത്. പ്രാദേശിക പാർട്ടികളെ കൂടി ഉൾക്കൊണ്ട്, ബി.ജെ.പിയുടെ ഭരണത്തിൽ ബഹിഷ്‌കൃതരാക്കപ്പെട്ട വിവിധ വർഗ- പാർശ്വവൽകൃത മനുഷ്യരെ ഒന്നിപ്പിച്ച് വിപുലമായൊരു ജനാധിപത്യ സഖ്യസംവിധാനം രൂപപ്പെടുത്താൻ കഴിയുന്ന പാർട്ടിയാണ് കോൺഗ്രസ് എന്ന പ്രതീക്ഷ രാജ്യത്ത് ഇപ്പോഴും ബാക്കിയാണ്. അത്തരമൊരു സഖ്യം ഇന്ന് അനിവാര്യവുമാണ്. കാരണം, വിവിധ ജാതി- സാമുദായിക വിഭാഗങ്ങളിലേക്ക് കടന്നുകയറി, ഹൈന്ദവ ദേശീയതയുടെ അതിരുകൾ വിപുലമാക്കാനും അതിനെ ഒരു രാഷ്ട്രസംവിധാനമാക്കി മാറ്റാനുമുള്ള കഠിനപ്രയത്്‌നത്തിലാണ് ആർ.എസ്.എസും ബി.ജെ.പിയും. അതിന് ജനാധിപത്യത്തെ മാത്രമല്ല, ഭരണഘടനയുടെ അന്തസ്സത്തയായ ഫെഡറലിസത്തെ കൂടി തകർക്കേണ്ടതുണ്ട്. രാഷ്ട്രീയത്തിലെ പലതരം പ്രതിനിധാനങ്ങളെ നിർവീര്യമാക്കേണ്ടതുണ്ട്. 2014 മുതൽ, സംസ്ഥാനങ്ങളുടെ അധികാരങ്ങൾക്കും ഭരണഘടനാ സ്ഥാപനങ്ങൾക്കും മേൽ ആസൂത്രിതമായി അരങ്ങേറുന്ന ബലപ്രയോഗങ്ങൾ, ഒരു സ്വേച്ഛാധിപത്യ സംവിധാനത്തിലേക്കുള്ള പടിപടിയായ നീക്കങ്ങളാണ്.

കോൺഗ്രസിന്റെയും ഇടതുപക്ഷ കക്ഷികളുടെയും വിവിധ സംസ്ഥാനങ്ങളിൽ സ്വാധീനമുള്ള പ്രാദേശിക പാർട്ടികളുടെയുമെല്ലാം പങ്കാളിത്തത്തോടെയുള്ള ഒരു ഫെഡറൽ പൊളിറ്റിക്കൽ മൂവ്‌മെന്റിനുമാത്രമേ ബി.ജെ.പിയുടെ ഈ നീക്കത്തെ നേരിടാനാകൂ. നിർഭാഗ്യവശാൽ, കോൺഗ്രസിനും ഇടതുപക്ഷത്തിനും ഇതിനുള്ള ഒരു പരിപാടി മുന്നോട്ടുവക്കാനായിട്ടില്ല. യു.പിയിൽ പ്രദേശ് കോൺഗ്രസ് അധ്യക്ഷനായി ബ്രിജ്‌ലാൽ ഖാബരിയെ നിയമിച്ചതുപോലുള്ള മുഖംമിനുക്കൽ നടപടികൾ കൊണ്ട് ബി.ജെ.പിയെ നേരിടാമെന്നത് വെറും മൗഢ്യം മാത്രമായിരിക്കും.

ഉദയ്​പുർ ചിന്തൻ ശിബിര തീരുമാനങ്ങൾ നടപ്പാക്കുന്നതിനാണ് ആദ്യ മുൻഗണന എന്നാണ്, നിയുക്ത കോൺഗ്രസ് പ്രസിഡൻറ്​ മല്ലികാർജുൻ ഖാർഗേ പറയുന്നത്. എന്നാൽ, ബി.ജെ.പിയെ നേരിടാനുള്ള വിശാല സഖ്യത്തെക്കുറിച്ച് കോൺഗ്രസിന്റെ ഉദയ്​പുർ പ്രഖ്യാപനം ആശയക്കുഴപ്പത്തിലാണ്. 1998ൽ പഞ്ച്മാർഹിയിലും 2003ൽ ഷിംലയും പാർട്ടി നടത്തിയ പ്രഖ്യാപനങ്ങളുടെ അതേ അവസ്ഥ. നടക്കാത്ത ഈ പ്രഖ്യാപനങ്ങളുടെ ഫലമായി, 28 സംസ്ഥാനങ്ങളിൽ രണ്ടിടത്തേക്ക് കോൺഗ്രസ് ഭരണം ഒതുങ്ങി. യുവാക്കളടക്കം നിരവധി നേതാക്കൾ പാർട്ടി വിട്ടുകൊണ്ടിരിക്കുന്നു. കടുത്ത യാഥാർഥ്യങ്ങളാണ് പാർട്ടിയുടെയും പുതിയ പ്രസിഡന്റിന്റെയും മുന്നിലുള്ളത്.
‘ഇനി എല്ലാം ഖാർഗെ തീരുമാനിക്കും' എന്ന രാഹുൽ ഗാന്ധിയുടെ അഭിനന്ദന സന്ദേശത്തിന്റെ ശരിക്കുമുള്ള അർഥം കാത്തിരിക്കുകയാണ് ജനാധിപത്യ വിശ്വാസികൾ.

Comments