വോട്ടിങ് ശതമാനത്തിൽ അസാധാരണ വ്യത്യാസം;
കമീഷൻ ഡാറ്റയിൽ സംശയമുന്നയിച്ച് പ്രതിപക്ഷം

ബി.ജെ.പി കൂടുതൽ സീറ്റ് നേടുമെന്ന് പ്രതീക്ഷിക്കുന്ന സംസ്ഥാനങ്ങളിൽ വോട്ടിംഗ് ശതമാനം കുറഞ്ഞത് പാർട്ടിയെ ആശങ്കയിലാക്കിയിട്ടുണ്ട്.

Election Desk

മൂന്നാം ഘട്ട വോട്ടെടുപ്പ് പൂർത്തിയായതോടെ ആകെയുള്ള 543-ൽ 283 സീറ്റുകളിൽ വോട്ടെടുപ്പ് കഴിഞ്ഞു, അതായത് ഏതാണ്ട് പകുതിയോളം സീറ്റുകളിൽ. മൂന്നു ഘട്ടങ്ങളിലെയും പോളിങ് ശതമാനം കഴിഞ്ഞ തവണത്തേക്കാൾ കുറവാണ്.

ഇലക്ഷൻ കമീഷന്റെ പ്രാഥമിക കണക്കനുസരിച്ച് മൂന്നാം ഘട്ടത്തിൽ വോട്ടെടുപ്പ് നടന്ന 93 മണ്ഡലങ്ങളിൽ 64.4 ശതമാനമാണ് പോളിങ്. 2019-ൽ ഈ മണ്ഡലങ്ങളിൽ 67.33 ശതമാനമായിരുന്നു. അതായത്, നാലു ശതമാനത്തോളം കുറവ്.

ആദ്യ ഘട്ടത്തിൽ 102 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. 66.14 ശതമാനം പോളിങ്, കഴിഞ്ഞ തവണത്തേക്കാൾ നാലു ശതമാനം കുറവ്. രണ്ടാം ഘട്ടത്തിൽ 88 സീറ്റിലേക്കുനടന്ന തെരഞ്ഞെടുപ്പിൽ 66.71 ശതമാനമായിരുന്നു പോളിങ്. ഇതും 2019-ലേതിനേക്കാൾ മൂന്നു ശതമാനം കുറവാണ്.

ഇന്നലെ വോട്ടെടുപ്പ് നടന്ന ഗുജറാത്തിൽ 59.46 ശതമാനമായിരുന്നു പോളിങ്, 2019-ൽ 64.51 ശതമാനമായിരുന്നു. കർണാടക, മഹാരാഷ്ട്ര, യു.പി, ബംഗാൾ, ബീഹാർ, ആസാം തുടങ്ങിയ സംസ്ഥാനങ്ങളിലും മൂന്നാം ഘട്ടത്തിൽ പോളിങ് ശതമാനം കുറഞ്ഞു. ആസാമിലാണ് ഏറ്റവും കൂടുതൽ പോളിങ്, 81.61 ശതമാനം. പശ്ചിമബംഗാളിൽ 75.79 ശതമാനം.

ബി.ജെ.പി കൂടുതൽ സീറ്റ് നേടുമെന്ന് പ്രതീക്ഷിക്കുന്ന സംസ്ഥാനങ്ങളിൽ വോട്ടിംഗ് ശതമാനം കുറഞ്ഞത് പാർട്ടിയെ ആശങ്കയിലാക്കിയിട്ടുണ്ട്.

നാലാം ഘട്ടം മെയ് 13നും അഞ്ചാം ഘട്ടം മെയ് 20നും ആറാം ഘട്ടം മെയ് 25നും ഏഴാം ഘട്ടം ജൂൺ ഒന്നിനുമാണ്. ജൂൺ നാലിനാണ് വോട്ടെണ്ണൽ.

ബി.ജെ.പി കൂടുതൽ സീറ്റ് നേടുമെന്ന് പ്രതീക്ഷിക്കുന്ന സംസ്ഥാനങ്ങളിൽ വോട്ടിംഗ് ശതമാനം കുറഞ്ഞത് പാർട്ടിയെ ആശങ്കയിലാക്കിയിട്ടുണ്ട്. ആദ്യ രണ്ടു ഘട്ടങ്ങളിലെ കണക്ക് പുറത്തുവന്നയുടൻ അമിത് ഷായുടെ നേതൃത്വത്തിൽ ബി.ജെ.പി നേതാക്കൾ യോഗം ചേർന്നിരുന്നു. ബി.ജെ.പി കഴിഞ്ഞ തവണ തൂത്തുവാരിയ സംസ്ഥാനങ്ങളിലെ കുറഞ്ഞ ശതമാനം പോളിങ് തിരിച്ചടിയാകുമെന്നാണ് ബി.ജെ.പി നേതൃത്വം ഭയക്കുന്നത്.

വോട്ടിംഗ് ശതമാനത്തിലെ അസാധാരണ വർധനയും കമീഷന്റെ വൈകിപ്പിക്കലും

അതിനിടെ, ആദ്യ രണ്ടു ഘട്ടങ്ങളിലെ പോളിങ് ശതമാനത്തിന്റെ കൃത്യമായ ഡാറ്റ പുറത്തുവിടുന്നതിലുണ്ടായ കാലതാമസത്തിൽ സംശയം പ്രകടിപ്പിച്ച് പ്രതിപക്ഷം രംഗത്തെത്തി. ഇലക്ഷന്റെ അന്തിമ ഫലത്തെ സ്വാധീനിക്കാനുള്ള ശ്രമമാണോ ഡാറ്റ വൈകിപ്പിച്ചതിനുപുറകിലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗേ 'ഇന്ത്യ' മുന്നണിയിലെ പാർട്ടികൾക്ക് അയച്ച കത്തിൽ സംശയം പ്രകടിപ്പിച്ചു.

ആദ്യ രണ്ടു ഘട്ടങ്ങളിലെ പോളിങ് ശതമാനത്തിന്റെ കൃത്യമായ ഡാറ്റ പുറത്തുവിടുന്നതിലുണ്ടായ കാലതാമസത്തിൽ സംശയം പ്രകടിപ്പിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗേ ‘ഇന്ത്യ’ മുന്നണി പാർട്ടികൾക്ക് അയച്ച കത്ത്.
മല്ലികാർജുൻ ഖാർഗേ ‘ഇന്ത്യ’ മുന്നണി പാർട്ടികൾക്ക് അയച്ച കത്ത്.

ആദ്യ രണ്ടു ഘട്ടങ്ങളുടെ ഡാറ്റ കമീഷൻ പുറത്തുവിട്ടത് ഏപ്രിൽ 30നാണ്. ആദ്യ ഘട്ടം കഴിഞ്ഞ് 11 ദിവസത്തിനും രണ്ടാം ഘട്ടം കഴിഞ്ഞ് നാലു ദിവസത്തിനും ശേഷം. സാധാരണ 24 മണിക്കൂറിനുള്ളിൽ കമീഷൻ അന്തിമ വോട്ടിങ് ശതമാനം പുറത്തുവിടാറുണ്ട്. എന്നാൽ, ഇത്തവണ പ്രതിപക്ഷ പാർട്ടികളും സംഘടനകളും നിരന്തരം ആവശ്യപ്പെട്ടിട്ടും 'ദുരൂഹ കാരണങ്ങളാൽ' വൈകി.

കമീഷൻ ഇലഷൻ ദിവസം വൈകീട്ട് പുറത്തുവിട്ട ഡാറ്റയിലും ദിവസങ്ങൾക്കുശേഷം പുറത്തുവിട്ട അന്തിമ ഡാറ്റയിലും അസാധാരണമായ വ്യത്യാസമുണ്ട്.
ആദ്യ ഘട്ട വോട്ടെടുപ്പ് നടന്ന ഏപ്രിൽ 19ന് വൈകീട്ട് ഏഴിന് പുറത്തുവിട്ട 102 സീറ്റുകളിലെ വോട്ടിങ് ശതമാനം 60 ആയിരുന്നു. 20ാം തീയതിയിലെ ഡാറ്റയിൽ ഇത് 65.5 ശതമാനമായി ഉയർന്നു. എന്നാൽ, ഏപ്രിൽ 30ന് പുറത്തുവിട്ട അന്തിമ ഡാറ്റയിലെ വോട്ടിങ് ശതമാനമാകട്ടെ 66.14 ആയി. അതായത്, പ്രാഥമിക ഡാറ്റയിൽനിന്ന് അന്തിമ ഡാറ്റയിലെത്തുമ്പോൾ 5.5 ശതമാനം കൂടി.

2019-ലെ ഇലക്ഷനിൽ, അതാതു മണ്ഡലത്തിലെ വോട്ടർമാ​രുടെ എണ്ണം, വോട്ടു ചെയ്തവരുടെ എണ്ണം എന്നിവയടക്കമുള്ള വോട്ടിങ് ശതമാനത്തിന്റെ ഡാറ്റ. എന്നാൽ, ഇത്തവണ വോട്ടിങ് ശതമാനത്തോടൊപ്പം വോട്ട് ചെയ്തവരുടെ എണ്ണം ​നൽകിയിട്ടില്ല.

88 മണ്ഡലങ്ങളിലേക്ക് നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പിന്റെ ശതമാനക്കണക്കിലും ഇതേ അസാധാരണ വർധന കാണാം. വോട്ടെടുപ്പ് നടന്ന ഏപ്രിൽ 26ന് വൈകീട്ട് ഏഴു മണിക്ക് പുറത്തുവിട്ട ഡാറ്റയിലെ വോട്ടിങ് ശതമാനം 60.96. അടുത്ത ദിവസം, 27ന് പുറത്തുവിട്ട ഡാറ്റയിൽ ഇത് 66 ശതമാനമായി ഉയർന്നു. നാലു ദിവസത്തിനുശേഷം, ഏപ്രിൽ 30 പുറത്തുവിട്ട അന്തിമ ഡാറ്റയിലുണ്ടായിരുന്നത് 66.71 ശതമാനം. അതായത്, പ്രാഥമിക കണക്കിൽനിന്ന് 5.74 ശതമാനത്തിന്റെ വർധന.

മാത്രമല്ല, ഓരോ ലോക്‌സഭാ മണ്ഡലത്തിലും അതാതു നിയമസഭാ മണ്ഡലങ്ങളിലും വോട്ട് ചെയ്‌വരുടെ കൃത്യമായ എണ്ണം പുറത്തുവിട്ടിട്ടുമില്ല. വോട്ട് ചെയ്‌വരുടെ എണ്ണവും ശതമാനവും താരതമ്യം ചെയ്താലേ, വർധനവിന്റെ സ്വഭാവം വ്യക്തമാകൂ.

അന്തിമ ഡാറ്റ പുറത്തുവിടാൻ വൈകിയതും അന്തിമ ഡാറ്റയിലെ അസാധാരണ വർധനവും സംശയം ജനിപ്പിക്കുന്നതായി ഖാർഗേ കത്തിൽ പറഞ്ഞു. തന്റെ 52 വർഷത്തെ ഇലക്ഷൻ ജീവിത്തിൽ വോട്ടിംഗ് ശതമാനത്തിലെ കണക്കുകളിൽ ഇത്തരമൊരു വർധനവ് കണ്ടിട്ടില്ലെന്ന് ഖാർഗേ പറഞ്ഞു. വോട്ടിംഗ് മെഷീനുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായിരുന്നുവോ?- ഖാർഗേ ചോദിച്ചു.

''ഓരോ പോളിങ് സ്‌റ്റേഷനിലെയും സ്ഥാനാർഥികളുടെ ഏജന്റുമാരുടെ കൈവശം വോട്ടു ചെയ്തവരുടെ കൃത്യമായ കണക്കുണ്ടായിരിക്കും. അതിനർഥം, കമീഷന്റെ കൈവശവും ഈ കണക്കുണ്ടാകുമെന്നാണ്. കൈയിലുള്ള കണക്ക് പുറത്തുവിടുന്നതിൽ കമീഷനെ തടയുന്നത് ആരാണ്?'', ഖാർഗേ ചോദിക്കുന്നു. ഇലക്ഷൻ കമീഷൻ നടപടിക്കെതിരെ യോജിച്ച ശബ്ദമുയർത്താനും അദ്ദേഹം ആവശ്യപ്പെട്ടു.
ഇലക്ഷൻ കമീഷന്റെ വിശ്വാസ്യത മുമ്പെന്നുമില്ലാത്തവിധം ഇടിഞ്ഞതായി ഖാർഗേ പ്രതിപക്ഷ നേതാക്കൾക്കുളള കത്തിൽ പറഞ്ഞു. ഇലക്ഷൻ ചരിത്രത്തിൽ ആദ്യമായാണ് ഡാറ്റ ഇത്രയും വൈകിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു: ''ആദ്യ രണ്ടു ഘട്ടങ്ങളിലെ വോട്ടെടുപ്പ് അവസാനിച്ചപ്പോൾ മോദിയും ബി.ജെ.പിയും പരിഭ്രാന്തിയിലാണെന്ന് നമുക്കറിയാം. ഒരു സ്വേച്ഛാധിപത്യ സർക്കാറിനെ ഇനിയും തുടരാൻ അനുവദിക്കരുതെന്ന് ജനം തീരുമാനിച്ചുകഴിഞ്ഞു''- ഖാർഗേ പറഞ്ഞു.

ആദ്യ രണ്ടു ഘട്ടങ്ങളിലെ വോട്ടെടുപ്പിനുശേഷം, ഏപ്രിൽ 30ന് ഇലക്ഷൻ കമീഷൻ പുറത്തുവിട്ട അന്തിമ ശതമാനക്കണക്ക്.

അന്തിമ വോട്ടിംഗ് ശതമാനക്കണക്ക് പ്രസിദ്ധീകരിക്കുന്നതിലുണ്ടായ വിശദീകരിക്കാനാകാത്ത കാലതാമസത്തിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, ഇലക്ഷൻ കമീഷന് അയച്ച കത്തിൽ വിസ്മയം പ്രകടിപ്പിച്ചു: ''നിർഭാഗ്യവശാൽ കമീഷൻ ഇതുവരെ തൃപ്തികരമായ വിശദീകരണം നൽകിയിട്ടില്ല. പ്രാഥമിക ഡാറ്റയിൽനിന്ന് അന്തിമ ഡാറ്റയിലെത്തുമ്പോൾ ആറു ശതമാനത്തിന്റെ അസാധാരണമായ വർധനവാണ് വോട്ടിംഗ് ശതമാനത്തിലുള്ളത്. സാധാരണ നിലയ്ക്ക് ചെറിയ വ്യത്യാസമാണ് ഉണ്ടാകുക, അതിനുപകരം ആറു ശതമാനത്തിന്റെ വർധന നിരവധി സംശയങ്ങൾ ജനിപ്പിക്കുന്നു. വോട്ടിംഗ് ശതമാനം പുറത്തുവിട്ടെങ്കിലും പോൾ ചെയ്യപ്പെട്ട വോട്ടിന്റെ എണ്ണം പുറത്തുവിട്ടിട്ടില്ല- യെച്ചൂരി കത്തിൽ ചൂണ്ടിക്കാട്ടി.
സംസ്ഥാന തലത്തിലും ലോക്‌സഭാ മണ്ഡല തലത്തിലും നിയമസഭാ മണ്ഡലതലത്തിലുമുള്ള അന്തിമ ശതമാനവും പോൾ ചെയ്ത വോട്ടുകളുടെ എണ്ണവും കമീഷൻ ലഭ്യമാക്കേണ്ടതുണ്ട്. ഒപ്പം, ഇ.വി.എമ്മിലൂടെയും പോസ്റ്റൽ ബാലറ്റിലൂടെയും മറ്റു സംവിധാനങ്ങളിലൂടെയും ചെയ്ത വോട്ടുകളുടെ തരം തിരിച്ച കണക്കും പുറത്തുവിടണം- യെച്ചൂരി ആവശ്യപ്പെട്ടു.

തൃണമൂൽ കോൺഗ്രസും, ഇക്കാര്യത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ഇലക്ഷൻ കമീഷന് കത്തയച്ചു.

ഫൈനല്‍ ഡാറ്റ പ്രസിദ്ധീകരിക്കാനുണ്ടായ കാലതാമസം അസാധാരണമാണെന്ന് പൊളിറ്റിക്കല്‍ആക്റ്റിവിസ്റ്റ് യോഗേന്ദ്ര യാവദ് പറയുന്നു: ''35 വര്‍ഷമായി ഞാന്‍ ഇന്ത്യന്‍ തെരഞ്ഞെടുപ്പുകളെക്കുറിച്ച് പഠിക്കുന്നു. പ്രാഥമികമായി തയാറാക്കുന്ന വോട്ടിങ് ശതമാനവും അന്തിമ കണക്കും തമ്മില്‍ 3-5 ശതമാനം വരെ വ്യത്യാസമുണ്ടാകാം. എന്നാല്‍, അന്തിമ ഡാറ്റ 24 മണിക്കൂറിനകം ലഭ്യമായിരുന്നു. ഇത്തവണ ആദ്യ ഘട്ടത്തിന്റെ അന്തിമ ഡാറ്റ പുറത്തുവിടാന്‍ 11 ദിവസമെടുത്തു, രണ്ടാം ഘട്ടത്തിന്റേത് നാലു ദിവസവും വൈകി. ഓരോ മണ്ഡലത്തിലെയും വോട്ടര്‍മാരുടെയും പോള്‍ ചെയ്ത വോട്ടിന്റെയും കൃത്യമായ കണക്ക് പുറത്തിവിട്ടിട്ടില്ല. ശതമാനം മാത്രം വച്ചുകൊണ്ട് ഇലക്ടറല്‍ ഓഡിറ്റ് സാധ്യമാകില്ല. ഓരോ ബൂത്തിലും ഫോം 17 വഴി ശേഖരിക്കുന്ന ഈ വിവരങ്ങള്‍ സ്ഥാനാര്‍ഥിയുടെ ഏജന്റിന് ലഭ്യമാക്കിയിട്ടുണ്ടെന്ന് പറയുന്നു. എന്നാല്‍, പോള്‍ ചെയ്ത വോട്ടും എണ്ണിയ വോട്ടും തമ്മിലുള്ള ഏതെങ്കിലും തരത്തിലുള്ള പൊരുത്തക്കേടിനുള്ള സാധ്യതകള്‍ ഒഴിവാക്കാന്‍ ഇലക്ഷന്‍ കമീഷന്‍ തന്നെയാണ് ഈ ഡാറ്റ പുറത്തുവിടേണ്ടത്'' അദ്ദേഹം ട്വീറ്റ് ചെയ്തു.

''ഡാറ്റ പ്രസിദ്ധീകരിക്കാൻ വൈകിയതിന് രണ്ടു സാധ്യതകളുണ്ട്. ഒന്നുകിൽ 11 ദിവസം കൊണ്ട് എല്ലാ ബൂത്തിൽനിന്നും പോളിങ് ഡാറ്റ സമാഹരിക്കാൻ കഴിഞ്ഞില്ല. അല്ലെങ്കിൽ, ലഭ്യമായ ഡാറ്റ കൈകാര്യം ചെയ്യാൻ കൂടുതൽ സമയമെടുത്തു, അത് അവരുടെ കഴിവുകേടാണ്''- മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ പറഞ്ഞു.

ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകൾക്ക് അനുകൂലമായി ഇലക്ഷൻ കമീഷൻ ചൂണ്ടിക്കാട്ടിയ വാദങ്ങളിൽ ഒന്ന്, വോട്ടിംഗ് സംബന്ധിച്ച ഡാറ്റകൾ സുതാര്യമായും വേഗത്തിലും ലഭിക്കുമെന്നാണ്. അതുകൊണ്ടുതന്നെ, ദിവസങ്ങൾ നീണ്ട കാലതാമസം ദുരൂഹമാണ്.

എന്നാൽ, ഗൗരവത്തോടെ തന്നെയാണ് വോട്ടിംഗ് കണക്കുകൾ തങ്ങൾ കൈകാര്യം ചെയ്യുന്നതെന്ന് ഇലക്ഷൻ കമീഷൻ വിശദീകരിച്ചു. 17 സി ഫോം വഴി ഓരോ പോളിങ് സ്‌റ്റേഷനിലെയും വോട്ടർമാരുടെ എണണ്ണം കൃത്യമായി ശേഖരിക്കുന്നുണ്ട്. പ്രിസൈഡിങ് ഓഫീസർമാരും പോളിങ് ഏജന്റുമാരും ഒപ്പിച്ച ഈ ഫോമിന്റെ പകർപ്പുകൾ സുതാര്യതക്കുവേണ്ടി എല്ലാ പോളിങ് ഏജന്റുമാർക്കും ഷെയർ ചെയ്തിട്ടുണ്ടെന്നും കമീഷൻ വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് നടപടികളിൽ ഭരണകക്ഷിയോട് വിധേയത്വം പുലർത്തുന്നതിൽ കമീഷനെതിരെ വിമർശനങ്ങൾ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ഇലക്ഷൻ കാമ്പയിനുമായി ബന്ധപ്പെട്ട പരാതികളിൽ പക്ഷപാതപരമായി നടപടിയെടുക്കുന്നതായും പരാതിയുയർന്നിരുന്നു. അതുകൊണ്ടുതന്നെ, ഡാറ്റയിൽ തിരിമറി നടന്നേക്കാമെന്ന ആശങ്കയും പ്രതിപക്ഷം പ്രകടിപ്പിക്കുന്നു.

Comments