DRDO വികസിപ്പിച്ച കോവിഡ് പ്രതിരോധ മരുന്ന് 2D-ഗ്ലൂക്കോസ് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ് വർദ്ധന് കെെമാറുന്ന രാജ്നാഥ് സിങ്ങ് / Photo: Rajnath Singh, Facebook

ചാണകശാസ്ത്രം രാഷ്ട്രതന്ത്രമാകുമ്പോൾ

ലക്ഷങ്ങൾ മരിയ്ക്കുന്ന ഒരു മഹാമാരിക്കാലത്ത് ശാസ്ത്രജ്ഞർക്ക് ഭരണകൂടത്തോട് ഒരു ഭിക്ഷാനിവേദനം വേണ്ടിവന്നു എന്നത് ചരിത്രപരമായ കളങ്കമാണ്

രിത്രത്തിൽ ഒരിയ്ക്കലും ഒരു മഹാമാരിയും ഇത്രമാത്രം രാഷ്ട്രീയവൽക്കരിക്കപ്പെട്ടിട്ടില്ല. ഭരണകൂടത്തിന്റെ ചായ്വുകൾ കോവിഡ്-19 ബാധക്കെടുതികളുടെ തോത് തീരുമാനിക്കുന്നത് പല രാജ്യങ്ങളിലും നമ്മൾ കണ്ടതാണ്. മൈക്രോബയോളജിയിലും ഇമ്യൂണോളജിയിലും അവഗാഹമുള്ള മുതിർന്ന ശാസ്ത്രജ്ഞനായ ആന്റണി ഫൗചിയെ തള്ളിപ്പറഞ്ഞ് കോവിഡ് വ്യാപനം മൂർദ്ധന്യത്തിലെത്തിപ്പിച്ച് ലോകത്തിൽ ഏറ്റവും കൂടുതൽ മരണം സംഭവിപ്പിച്ച രാജ്യമായി അമേരിക്കയെ മാറ്റിയെടുത്ത് ട്രംപിന്റെ തീരുമാനങ്ങളാണെന്ന് നമ്മൾ മനസ്സിലാക്കിയതാണ്. ബ്രസീലിൽ ഇതുപോലെ ഭരണകൂട ആലസ്യവും പരിവർജ്ജനവും ശാസ്ത്രനിരാസവും വൻ തോതിൽ മരണനിരക്ക് കൂട്ടി.

ഇന്ത്യയിൽ ഒരു ശാസ്ത്രസംഘം കേന്ദ്രഗവണ്മെൻറിനെ ഉപദേശിക്കാൻ നിയോഗിച്ചിട്ടുള്ളതായി കേൾക്കുന്നുണ്ടെങ്കിലും അവർ എന്തുചെയ്യുന്നു എന്ന് ആർക്കും പിടിയില്ലാത്ത മട്ടാണ്. കുംഭമേള നിരോധിക്കാനോ രാഷ്ട്രീയ റാലികൾ തടയാനോ താൽപര്യമില്ലാത്തവരോ അല്ലെങ്കിൽ അവരുടെ നിർദ്ദേശങ്ങൾ അനുസരിക്കാത്ത സർക്കാറോ ഏതാണ് പ്രയോഗത്തിൽ എന്ന് സംശയം ബാക്കി.

യു.എസ് ശാസ്ത്രജ്ഞൻ ആന്റണി ഫൗചി

ആന്റണി ഫൗചിയെപ്പോലുള്ള ഒരു പരിചയ സമ്പന്നൻ ഇല്ലെങ്കിലും മൈക്രോ ബയോളജി, ഇമ്യുണോളജി, എപിഡിമിയോളജി ഇവയിലൊക്കെ പ്രാഗൽഭ്യം നേടിയവർ നമുക്കുണ്ട്. പോളിസി നിർമിച്ചെടുക്കേണ്ടത് ഇവരുടെ സഹായത്താലാണ്. ലോക പ്രശസ്ത സാംക്രമികരോഗശാസ്ത്ര വിദഗ്ധരുടെ നാടാണ് ഭാരതം. പക്ഷെ അവർക്ക് കടന്നു വരാനുള്ള ഭരണകൂടവാതിലുകൾ ഇന്നും അടഞ്ഞാണ് കിടക്കുന്നത് എന്നത് നിരാശാജനകമാണ്.

ഇന്ത്യൻ ഭരണാധികാരികൾ കുറേ വർഷങ്ങളായി ശാസ്ത്രവിരുദ്ധ നിലപാടുകളിൽ നിലകൊള്ളുന്നത് ശാസ്ത്രലോകത്തിന്റെ അപഹാസ്യതയ്ക്ക് പാത്രമാക്കിയിട്ടുണ്ട്. ചാണകവും മൂത്രവും ഔഷധങ്ങളായി പ്രഖ്യാപിക്കുകയും അവയിൽ കൗതുകവസ്തുക്കളുണ്ടെന്ന മിഥ്യാധാരണയിൽ ഗവേഷണസ്ഥാപനം ആരംഭിക്കുകയും ചെയ്തത് ഞെട്ടലോടേയാണ് ലോകം നോക്കിക്കണ്ടത്. സസ്തനികളുടെ മൂത്രത്തിലേയും മലത്തിലേയും രാസഘടകങ്ങളെക്കുറിച്ച് പണ്ടേ അറിവുള്ളതാണ്. ആ അറിവിനെ നിരാകരിക്കുക എന്നതിന് ചില്ലറ ധൈര്യം പോരാ. കോവിഡ് വൈറസിനെ നിരോധിയ്ക്കാൻ വൈകുന്നേരം പരസ്യമായി കിണ്ണം കൊട്ടിയാൽ മതിയെന്നും അത് ചെയ്യാൻ ഭാരതീയരോട് ആവശ്യപ്പെടുകയും ചെയ്തത് പ്രധാനമന്ത്രി തന്നെ എന്നത് ശാസ്ത്രാഭാസത്തോട് ഭരണകൂടത്തിന്റെ താൽപര്യം വെളിവാക്കുന്നതായിരുന്നു.

കോവിഡിനെ പ്രതിരോധിക്കാൻ പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം കിണ്ണംകൊട്ടിക്കൊണ്ട് തെരുവിലിറങ്ങിയവർ./ Photo: Twitter

ഡൽഹി തെരുവുകളിൽ നിരവധി ആൾക്കാർ കിണ്ണവുമായി തെരുവിലിറങ്ങി. അതേ തെരുവുകളിലാണ് പിന്നീട് ദഹിപ്പിക്കാൻ ഇടമോ സൗകര്യമോ സമയമോ കിട്ടാതെ മൃതദേഹങ്ങൾ നിരനിരയായി കിടത്തപ്പെട്ടത്. ശാസ്ത്രനിരാസത്തിന്റെ ദുരന്ത പരിണതിദൃശ്യം തന്നെ ആയിരുന്നു ഇത്. തെറ്റായ പോളിസികളോ പോളിസി ഇല്ലായ്മയോ ആണ് ഇതിനുപിന്നിലെന്ന് സമർത്ഥിക്കാനാണ്, Deadly Delays എന്നതലക്കെട്ടിൽ സയൻസ് മാഗസിൻ മേയ് അവസാനം ലേഖനം എഴുതിയത്

2-ഡി ഗ്ലൂക്കോസ് എന്ന തട്ടിപ്പ്

‘പെട്ടെന്ന് ഒരു മരുന്ന് ഇതാ എത്തിയിരിക്കുന്നു’ എന്ന വിശ്വാസം ജനിപ്പിക്കുന്നതിന് ഗവൺമെൻറ് നിർമിച്ചെടുത്ത കഥയാണ് ‘കോവിഡിന് 2- ഡി ഗ്ലൂക്കോസ്’ എന്നത്. ലോകത്തെ പല ലാബുകളിലും ഇന്നും ഇത് ഒരു മരുന്നായി വികസിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ട്. ഗ്ലൂക്കോസിന്റെ വിഭിന്നരൂപമാണിത്, പക്ഷേ ഊർജ്ജദായകമല്ല. ഊർജ്ജം ധാരാളം ഉപയോഗിക്കുന്ന കാൻസർ കോശങ്ങളെ ഇല്ലാതാക്കാൻ ഒരു മരുന്നായി വികസിപ്പിച്ചെടുക്കാൻ ശ്രമം നടന്നിട്ടുണ്ട്, പ്രത്യേകിച്ചും പാൻക്രിയാറ്റിക്കാൻസറിന്. വർഷങ്ങളായി പരീക്ഷണങ്ങൾ തുടരുന്നു എങ്കിലും ഇന്നും ഇതൊരു മരുന്നായി പുറത്തെത്തിക്കാൻ സാധിച്ചിട്ടില്ല. കോവിഡിനെതിരെ കുറഞ്ഞ തോതിൽ 2 ഡി ഗ്ലൂക്കോസ് ഫലപ്രദമാണ് എന്ന് എലികളിൽ നടത്തിയ പരീക്ഷണങ്ങൾ തെളിയിച്ചിട്ടുണ്ട്, പക്ഷേ മനുഷ്യരിൽ ഫലപ്രദമല്ല എന്നത് ഇന്നും ശാസ്ത്രജ്ഞരെ കുഴക്കുന്നു. Department of Research and Development organization (DRDO) ഇത് മരുന്നായി വികസിപ്പെച്ചെടുത്തു എന്ന് പ്രഖ്യാപിച്ച് തെറ്റിദ്ധാരണ സൃഷ്ടിച്ചിട്ടുണ്ട്. അവർ നിർമിച്ചതോ വികസിപ്പിച്ചതോ അല്ല ഈ രാസവസ്തു, സാധാരണ കെമിക്കൽ കമ്പനിയിൽ നിന്ന് വാങ്ങാൻ കിട്ടുന്നതാണ്.

എപിഡിമിയോളജി ഡാറ്റ വ്യവസ്ഥാനുസൃതമായി ശേഖരിക്കുന്നതിലും വേണ്ടപ്പെട്ടവർക്ക് ആ അറിവ് കൊടുക്കുന്നതിലും വൻ വീഴ്ചയാണ് സംഭവിച്ചത്.

കോവിഡിനെതിരെ ഫലപ്രദമെന്ന് അവകാശപ്പെടുമ്പോൾ തെളിവുകളൊന്നും നിരത്താതെ ചില രോഗികളിൽ ഫലപ്രദമാണെന്ന് പ്രഖ്യാപിച്ചു കൊണ്ടിരിക്കയാണ് ഗവണ്മെൻറ്. ഒരു മരുന്ന് പ്രയോജനകരമെന്ന് തീർപ്പുകൽപ്പിച്ച് രോഗികൾക്ക് നിർബ്ബാധം നൽകാനൊരുമ്പെടുമ്പോൾ peer reviewed പ്രസിദ്ധീകരണം ഏതെങ്കിലും ശാസ്ത്ര മാഗസിനിൽ വരേണ്ടതാണ്. വെറുതേ പറഞ്ഞാൽ പോരാ, ലോകത്തിനു മുന്നിൽ തെളിയിച്ചു കൊടുക്കേണ്ടതാണ്.

ഹരിദ്വാറിലെ പതഞ്ജലി റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്യാനെത്തിയ നരേന്ദ്ര മോദി (2017) / Photo: Twitter, PMO

പഠനങ്ങൾ പ്രസിദ്ധീകരിച്ചിട്ടില്ല എന്നത് സംശയമുളവാക്കുന്നു. ലോകത്ത് പല ശാസ്ത്രജ്ഞന്മാർക്കും ഇതുവരെ സാധിക്കാത്തതും ഫലപ്രദമല്ല എന്ന് കണ്ടു പിടിച്ചതുമായ 2 ഡി ഗ്ലൂക്കോസ് പ്രയോഗം DRDO എളുപ്പം സാധിച്ചെടുത്തു എന്നത് തികച്ചും അവിശ്വസനീയമാണ്. ബന്ധപ്പെട്ട ചില പരീക്ഷണങ്ങൾ ബാബ രാംദേവിന്റെ ‘പതഞ്ജലി ഇൻസ്റ്റിറ്റ്യൂട്ടി’ലാണ് നടത്തിയിട്ടൂള്ളത് എന്നത് ശാസ്ത്രീയത എത്രമാത്രമുണ്ട് ഇതിനു പിന്നിൽ എന്നത് വെളിവാക്കുകയാണ്. മറ്റൊരു രാജ്യവും 2 ഡി ഗ്ലൂക്കോസിനെ കോവിഡ് മരുന്നായി സ്വീകരിച്ചിട്ടില്ല എന്നതും പരിഗണിക്കപ്പെടേണ്ടതാണ്. കാൻസറിനോ മറ്റ് പ്രധാന രോഗങ്ങൾക്കോ എതിരെ ഒരു മരുന്നു പോലും ഈയിടെയെങ്ങും വികസിപ്പിച്ചിട്ടില്ലാത്ത ഇന്ത്യ പൊടുന്നനേ കൊറോണ വൈറസിനെതിരെ മറ്റ് ശാസ്ത്രജ്ഞർക്ക് സാദ്ധ്യമല്ലാത്തതും അവർ തള്ളിക്കളഞ്ഞതുമായ മരുന്ന് വികസിപ്പിച്ചെടുത്തു എന്നത് ജനപ്രീതിയ്ക്കു വേണ്ടി നിർമിച്ചെടുത്ത തന്ത്രമെന്നേ കരുതാവൂ.

ഭിക്ഷാനിവേദനവുമായി ശാസ്ത്രജ്ഞർ

മേയ് ആറിന് പുറത്തുവന്ന നേച്ചർ മാഗസിനിൽ ഇന്ത്യൻ ഭരണകൂടത്തിന്റെ ശാസ്ത്ര നിരാസത്തെക്കുറിച്ച് തീക്ഷ്ണമായ ലേഖനമുണ്ട്: ‘‘കോവിഡിന്റെ കാര്യത്തിൽ ഇന്ത്യ ഗവൺമെൻറ് അതിന്റെ ശാസ്ത്രജ്ഞരെ കേൾക്കേണ്ടതുണ്ട് '' (Indian government should heed its scientists on COVID) എന്ന തലക്കെട്ടോടെ.

ടി.വി. പദ്മ

‘രാജ്യത്തിന്റെ കൊറോണ വൈറസ് ആപൽസന്ധിയെ ഉഗ്രതരമാക്കിയ പോളിസികളെപ്പറ്റി ഗവേഷകർ സംസാരിക്കുന്നു’, ‘ദോഷകരവും വികലവുമായ പോളിസികളാൽ ഇന്ത്യൻ പൗരന്മാർ മരിച്ചു കൊണ്ടിരിക്കുന്നു' എന്ന് വ്യക്തമായി ലേഖിക ടി.വി. പദ്മ എഴുതി. എപിഡിമിയോളജി (സാംക്രമികരോഗശാസ്ത്രം) ഡാറ്റ വ്യവസ്ഥാനുസൃതമായി ശേഖരിക്കുന്നതിലും വേണ്ടപ്പെട്ടവർക്ക് ആ അറിവ് കൊടുക്കുന്നതിലും വൻ വീഴ്ചയാണ് സംഭവിച്ചത്. ഏപ്രിൽ 29 ന് ഇന്ത്യയിലെ പ്രമുഖ ശാസ്ത്രജ്ഞർ ഒപ്പുവച്ച തുറന്ന കത്ത് പ്രധാനമന്ത്രിയ്ക്ക് സമർപ്പിച്ചു. മഹാമാരിയുടെ ആദ്യം മുതൽ ICMR ശേഖരിയ്ക്കുന്ന ഡാറ്റ ഗവേഷണാവശ്യങ്ങൾക്കായി ശാസ്ത്രജ്ഞർക്ക് ലഭ്യമാക്കണമെന്നായിരുന്നു പ്രധാന അപേക്ഷ. അത് ഇങ്ങനെ സംഗ്രഹിക്കാം:

ഒന്ന്: ഐ.സി.എം. ആർ ഡാറ്റബേസ് വിവരങ്ങൾ ഗവണ്മെൻറിനു പുറത്ത് മാത്രമല്ല അകത്തും പലർക്കും ലഭ്യമല്ല. ഡിപ്പാർട്ടുമെൻറ് ഓഫ് സയൻസ് ആൻറ് ടെക്‌നോളജിയും നിതി ആയോഗും പുതിയ prediction models നിർമിച്ചെടുക്കാൻ നിർദ്ദേശിച്ച പല ശാസ്ത്രജ്ഞർക്കും ഈ ഡാറ്റ അപ്രാപ്യമാണ്. രാജ്യത്ത് പലയിടങ്ങളും പല ജ്യോഗ്രഫിക്കൽ തലങ്ങളായതുകൊണ്ട് പാൻഡെമിക് വ്യാപനവും പല രീതിയിലാണ്. അതുകൊണ്ട് പൊതുആരോഗ്യപരിപാലന പദ്ധതികളും ഓരോ ഇടത്തും വ്യത്യസ്തമായാണ് നടപ്പിലാക്കേണ്ടത്. ഇതിന്എപിഡിമോളജി ഡാറ്റ ആഴത്തിൽ പഠിയ്‌ക്കേണ്ടതുണ്ട്. ICMR ന്റെ പക്കലാണീ ഡാറ്റയൊക്കെയും.

രണ്ട്: പഠനവിശ്ലേഷണങ്ങൾക്കും വൈറസ് വ്യാപനത്തെപ്പറ്റിയുള്ള ഭാവിപ്രഖ്യാപനങ്ങൾക്കും ക്ലിനിക്കൽ ഡാറ്റ അത്യാവശ്യമാണ്. ഓക്‌സിജൻ, മറ്റ് മെഡിക്കൽ ഉപകരണങ്ങൾ, വെന്റിലേറ്ററുകൾ, ഐ.സി.യു കിടക്കകൾ എന്നിവയുടെ ആവശ്യങ്ങൾക്കുവേണ്ടിയുള്ള കണക്കെടുപ്പിനും ഇത്തരം വിവരങ്ങൾ ആവശ്യമാണ്. പല ശാസ്ത്രജ്ഞരും കോവിഡിനോപ്പം വരുന്ന മറ്റ് അസുഖങ്ങളെപ്പറ്റി പഠിയ്ക്കാനും രോഗികളുടെ രക്തപരിശോധനയുടെ വിശദാംശം അറിയാനും കാത്തിരിപ്പാണ്.

ശാസ്ത്രജ്ഞരുടെ -ഇതിൽ വൈറോളജിസ്റ്റും ഇമ്യൂണോളജിസ്റ്റും എപിഡിമിയോളജിസ്റ്റും പൊജനാരോഗ്യവിദഗ്ദ്ധരും പെടും-തീവ്രസൂചനകളെ അവഗണിച്ച് ഭരണകൂടം ജനങ്ങൾക്ക് സ്വാസ്ഥ്യസുന്ദരമായ സ്വപ്നലോകം അവതരിപ്പിച്ചു കൊടുത്തു.

മൂന്ന്: വൻരീതിയിലുള്ള പര്യവേക്ഷണ ഡാറ്റ, പ്രത്യേകിച്ച് വൈറസിന്റെ ജീനോം സീക്വൻസിങ്ങിനുവേണ്ടിയുള്ളവ, സമാഹരിക്കാനും പഠിയ്ക്കാനുമുള്ള സ്ഥാപനങ്ങളുടെ ശൃംഖല വിസ്തൃതമാക്കുകയും അവയ്ക്ക് അവശ്യം ധനസഹായം നൽകുകയും വേണം. അത്തരം ഡാറ്റയുടെ സമാഹരണവും ലഭ്യതയും കാലാനുസൃതമായി നടപ്പാക്കേണ്ടതാണ്, അല്ലെങ്കിൽ ഞങ്ങൾക്ക് ഉചിതരീതിയിൽ വൈറസിനെ നിയന്ത്രിക്കാൻ സാധിക്കാതെ വരും. ജീനോം പര്യവേക്ഷണങ്ങൾക്കു വേണ്ടി രൂപീകരിച്ച The Indian SARS-CoV-2 Consortium on Genomics (INSACOG) ഇപ്പോൾ ഒരു ശതമാനം രോഗികളുടെ വൈറസ് ജീനോം മാത്രമേ സീക്വൻസ് ചെയ്യുന്നുള്ളു. ഇത് വിപുലീകരിക്കണം. കൂടുതൽ രോഗികളിൽ നിന്ന് സാമ്പിൾ സംഭരിക്കേണ്ടതുമുണ്ട്. ഇതുകൊണ്ടുമാത്രമേ മ്യൂട്ടേറ്റ് ചെയ്ത വൈറസുകൾ കൂടുതൽ അപകടകാരികളാണോ എന്ന് സമർത്ഥിക്കാൻ സാധിയ്ക്കൂ. ഇങ്ങനെ സംഭരിക്കപ്പെടുന്ന ഡാറ്റ അപ്പപ്പോൾ കൂടുതൽ വിശകലനത്തിനും അനുമാനങ്ങൾക്കും ശാസ്ത്രസമൂഹത്തെ അറിയിക്കണം.

നാല്: ജനസമൂഹതലത്തിൽ (population level) ഇമ്യൂൺ പ്രതിപ്രവർത്തനരീതികളും വാക്‌സിനേഷനോടുള്ള പ്രതികരണവും പഠിച്ചെടുക്കാൻ ശാസ്ത്രസ്ഥാപന ശൃംഖല വിപുലീകരിക്കണം.

അഞ്ച്: ‘ആത്മനിർഭര ഭാരത്’ നയങ്ങൾ ശാസ്ത്ര ഉപകരണങ്ങളും രാസദ്രവ്യങ്ങളും ഇറക്കുമതി ചെയ്യുന്നത് അത്യന്തം നിയന്ത്രിച്ചിരിക്കുകയാണ്. മന്ത്രാലയം സെക്രട്ടറിമാരോ വകുപ്പ് അധികൃതരോ അനുവദിക്കുന്നുവെങ്കിൽ മാത്രമേ ഇത് സാദ്ധ്യമാകൂ. ഈ സംവിധാനം പുതിയ ടെസ്റ്റ് പദ്ധതികൾ ആവിഷ്‌ക്കരിക്കാനുള്ള സാദ്ധ്യത ഗണ്യമായി കുറച്ചിട്ടുണ്ട്, ജീനോം സീക്വൻസിങ് പര്യവേക്ഷണങ്ങൾക്ക് താമസം വരുത്തുന്നുമുണ്ട്. രാജ്യം
‘ആത്മനിർഭര’മാകാൻ ഗവൺമെൻറു പക്ഷത്തുനിന്ന് ഉചിതമായ സഹായവും പ്രോൽസാഹനവും അത്യാവശ്യമാണ്. ഇത്തരം നിയന്ത്രണങ്ങൾ കോവിഡിനെ നേരിടുന്നതിന് തടസമാവും. ഇവ പിൻവലിക്കണം.

മാസ്‌ക് പോലും ധരിക്കാതെ ലക്ഷക്കണക്കിന് ആളുകളാണ് കുംഭമേളയ്ക്ക് എത്തിയത്. ഇത് നിരോധിക്കാൻ ശാസ്ത്രജ്ഞർ ഉപദേശിച്ചെങ്കിലും സർക്കാർ ചെവിക്കൊണ്ടില്ല./ Photo: Twitter

വൈറസിനെ നേരിടുന്നതിലുള്ള തന്ത്രങ്ങൾ മെനയുന്നതിലോ ചികിൽസാപദ്ധതികൾ ആവിഷ്‌കരിക്കുന്നതിലോ ലഭിയ്ക്കുന്ന ഡാറ്റ അനുസരിച്ച് ഭാവി അനുമാനങ്ങൾ നിർമിച്ചെടുക്കുന്നതിലോ ശാസ്ത്രജ്ഞരെ എത്ര മാത്രം അകറ്റി നിറുത്തിയിരുന്നു ഭരണകൂടം എന്നത് വ്യക്തമാക്കുകയാണ് ഈ കത്ത്. ഒരു ജനതയെ മഹാമാരിയിൽ നിന്ന് കരകയറ്റാനുള്ള ഉദ്യമങ്ങൾക്ക് ശാസ്ത്രജ്ഞരാണ് ചുക്കാൻ പിടിക്കേണ്ടത് എന്നിരിക്കെ ഇത് പൊതുജീവന്റെ രക്ഷക്കുവേണ്ടിയുള്ള ഒരു യാചനയുമാണ്. ലക്ഷങ്ങൾ മരിയ്ക്കുന്ന ഒരു മഹാമാരിക്കാലത്ത് ശാസ്ത്രജ്ഞർക്ക് ഭരണകൂടത്തോട് ഒരു ഭിക്ഷാനിവേദനം വേണ്ടിവന്നു എന്നത് ചരിത്രപരമായി കളങ്കം ചേർക്കലാണ്.

മാർച്ച് ആദ്യവാരത്തിൽപ്പോലും സീറം പരിശോധനയും കമ്പ്യൂട്ടർ മോഡലിങ്ങും മഹാമാരിയുടെ അവസാനമാണെന്ന് പ്രവചിച്ചിരിക്കുന്നു എന്ന ധാരണയാണ് സർക്കാർ പൊതുജനത്തിനുനൽകിയത്. കൂടുതൽ മാരകമായ വേരിയൻറ് വൈറസുകൾ രാജ്യത്ത് പിടിമുറുക്കിയ കാര്യം മോദിയുടെ ശാസ്ത്ര ഉപദേഷ്ടാക്കളിൽ അഞ്ചുപേർ അദ്ദേഹത്തെ ബോധ്യപ്പെടുത്തിയിരുന്നു. ഈ മുന്നറിയിപ്പ് അവഗണിയ്ക്കുകയാണ് ഭരണകൂടം ചെയ്തത്.

പ്രധാനമന്ത്രിയുടെ നാമമാത്രമായ ശാസ്ത്ര അനുചരസംഘത്തിൽ ഒരു എപിഡിമിയോളജിസ്റ്റ് പോലുമില്ല എന്നത് ഭരണകൂടത്തിലെ തന്നെ ആരോഗ്യവിദഗ്ധരെ ആകുലരാക്കിയിരുന്നു. ഭിന്നതയോ വിരുദ്ധാഭിപ്രായപ്രകടനമോ ജോലി തെറിപ്പിക്കുന്ന സാഹചര്യത്താൽ ഇവർ നിശബ്ദരാക്കപ്പെടുകയും ചെയ്തു.

കുംഭമേളയ്ക്ക് ലക്ഷക്കണക്കിനുപേർ- അതും മാസ്‌ക് ധരിക്കാത്തവർ- ഒത്തുകൂടുന്നതിനുമുമ്പ് ശാസ്ത്രജ്ഞർ അത് നിരോധിക്കാൻ ഉപദേശിച്ചെങ്കിലും സർക്കാർ ചെവിക്കൊണ്ടില്ല. ഗംഗാജലം കൊറോണ വൈറസിനെതിരെ പൊരുതുമെന്നും ആർക്കും പകരുകയില്ലെന്നുമാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഏപ്രിൽ 27 ആയപ്പോഴേയ്ക്കും മരണസംഖ്യ 3,53,000 കടന്നിരുന്നു, ലോക റെക്കോർഡ് സൃഷ്ടിച്ച്. ശാസ്ത്രജ്ഞരുടെ -ഇതിൽ വൈറോളജിസ്റ്റും ഇമ്യൂണോളജിസ്റ്റും എപിഡിമിയോളജിസ്റ്റും പൊജനാരോഗ്യവിദഗ്ദ്ധരും പെടും-തീവ്രസൂചനകളെ അവഗണിച്ച് ഭരണകൂടം ജനങ്ങൾക്ക് സ്വാസ്ഥ്യസുന്ദരമായ സ്വപ്നലോകം അവതരിപ്പിച്ചു കൊടുത്തു. ദേശീയ മോഡലിന് കണക്കുകൂട്ടലുകൾ സംഭാവന ചെയ്യുന്ന തദ്ഭവങ്ങൾ (simulations) വൈകല്യമിയന്ന അനുമാനധാരണകൾ ആസ്പദമാക്കിയാണെന്നും സംഭവിക്കാൻ പോകുന്നത് മറ്റൊന്നായിരിക്കും എന്നൊക്കെയുള്ള താക്കീതുകൾ അവഗണിയ്ക്കാനായിരുന്നു ഭരണകൂടത്തിനു താൽപ്പര്യം. പ്രധാനമന്ത്രിയുടെ നാമമാത്രമായ ശാസ്ത്ര അനുചരസംഘത്തിൽ ഒരു എപിഡിമിയോളജിസ്റ്റ് പോലുമില്ല എന്നത് ഭരണകൂടത്തിലെ തന്നെ ആരോഗ്യവിദഗ്ധരെ ആകുലരാക്കിയിരുന്നു. ഭിന്നതയോ വിരുദ്ധാഭിപ്രായപ്രകടനമോ ജോലി തെറിപ്പിക്കുന്ന സാഹചര്യത്താൽ ഇവർ നിശബ്ദരാക്കപ്പെടുകയും ചെയ്തു.

മാർച്ച് ആദ്യം തന്നെ, രണ്ടാം തരംഗത്തെപ്പറ്റി അറിയേണ്ടവർ - ഭരണകൂടം ഒഴിച്ച്- അറിഞ്ഞു കഴിഞ്ഞിരുന്നു. സമൂഹപ്രതിരോധശക്തി (Herd immunity) ആർജ്ജിച്ചുകഴിഞ്ഞു എന്നുവിശ്വസിച്ച ബ്രസീലിൽ ആ ധാരണ തിരുത്തി രണ്ടാം തരംഗം സംഭവിച്ചുകഴിഞ്ഞിരുന്നു. മാർച്ച് അവസാനമായപ്പോഴേയ്ക്കും ഇന്ത്യയിലെ ചില ലാബുകൾ B.1.1.7 എന്ന പുതിയ കോവിഡ് വേരിയന്റിന്റെ സാന്നിധ്യം അറിഞ്ഞു കഴിഞ്ഞിരുന്നു. ഇംഗ്ലണ്ടിൽ നിന്ന് പഞ്ചാബിൽ പ്രവേശിച്ച ഈ തീവ്രൻ നാശകാരി ആണെന്ന് തീർച്ചപ്പെടുത്തുകയും ചെയ്തിരുന്നു. മറ്റൊരു വേരിയന്റ് (B.1.617) ഏറ്റവും കൂടുതൽ കോവിഡ് കേസുകളുടെ നാടായ മഹാരാഷ്ട്രയിലും ഇതേ സമയത്ത് പടർന്നു തുടങ്ങി.

ശാസ്ത്രജ്ഞരേയും ആരോഗ്യ വിചക്ഷണരേയും ഒരുമിച്ചുകൂട്ടി പോളിസികൾ നിർമിച്ച് നടപ്പിലാക്കേണ്ട സമയത്ത് ഭരണകൂടം ഉറക്കം നടിച്ചതിന്റെ ഫലമായാണ് ശവദാഹത്തിനിടമില്ലാത്ത വിധം മൃതദേഹങ്ങൾ കുമിഞ്ഞുകൂടിയത് / Photo: @BDUTT, Twitter

പൊതുജനാരോഗ്യപ്രവർത്തകർ കൂടുതൽ ഡാറ്റയും അതിപ്രബലമായ നിവാരണോപായങ്ങളും ആവശ്യപ്പെട്ടിരുന്നെങ്കിലും ഉദാസീനത തന്നെയായിരുന്നു ഭരണകൂടവികാരം. തജ്ജന്യമായ ദുരന്തങ്ങളിൽ ഡൽഹി പോലത്തെ മെട്രൊ ഇടങ്ങൾ ശ്രദ്ധിക്കപ്പെട്ടു, പക്ഷേ വടക്കെ ഇന്ത്യയിലെ വിദൂരഗ്രാമങ്ങളിൽ എന്തുസംഭവിച്ചു എന്ന് മീഡിയയോ പൊതുജനങ്ങളൊ ഭരണകൂടമോ വിശദമായി അറിഞ്ഞില്ല. പല രാജ്യങ്ങളിലും വേരിയന്റുകളും രണ്ടാം തരംഗവും ആഞ്ഞടിച്ചു എന്നറിഞ്ഞ് അതിനനുസരിച്ച ചെറുത്തുനിൽപ്പിന് തയാറെടുക്കേണ്ട ഭരണകൂടം നിസ്സംഗതയുടെ ഡൽഹി മന്ദിരങ്ങളിൽ ഉറക്കം നടിച്ചു. രാജ്യത്തെ പ്രമുഖ ശാസ്ത്രജ്ഞരേയും ആരോഗ്യ വിചക്ഷണരേയും ഒരുമിച്ചു കൂട്ടി യുദ്ധകാലാടിസ്ഥാനത്തിൽ പോളിസികൾ നിർമിച്ച് പ്രാവർത്തികമാക്കേണ്ട സമയമായിരുന്നു ഇത്.

കുത്തിവെപ്പ്എടുക്കാൻ മടിയ്ക്കുന്നവരും വാക്‌സിൻ വിരുദ്ധരും ധാരാളമുണ്ട് ബാക്കി. Herd immunity സ്ഥാപിതമാക്കാൻ അവരെ ഉദ്‌ബോധിപ്പിക്കാൻ പ്രധാനമന്ത്രിക്കോ ഭരണകൂടത്തിനോ താൽപര്യമില്ല എന്നുതോന്നുന്നു.

ഈ കടുംനിരാസ മനഃസ്ഥിതിയാണ് ആശുപത്രികളെ നിറച്ചത്, ഓക്‌സിജൻ സിലിണ്ടറുകൾ ലഭ്യമല്ലാതാക്കിയത്, ശവദാഹത്തിനിടമില്ലാത്ത രീതിയിൽ മനുഷ്യശരീരങ്ങൾ കുമിഞ്ഞുകൂട്ടിയത്, ഓക്‌സിജൻ ആവശ്യമില്ല, വെറുതേ ആഞ്ഞ് വായു വലിച്ചാൽ മതി എന്ന് ബാബാ രാംദേവിന് വീഡിയോ ഇടാൻ ധൈര്യം കൊടുത്തത്. വിശ്വാസങ്ങളിൽ, പ്രത്യേകിച്ചും അന്ധവിശ്വാസങ്ങളിൽ അതിജീവനക്രമങ്ങൾ തേടുന്ന, വിധി മാത്രമാണ് അന്തിമതീർപ്പ് കൽപ്പിക്കുന്നത് എന്നത് പ്രമാണമാക്കിയ ഒരു ജനതയെ ജീവന്മരണഘട്ടത്തിൽ സത്യോദ്‌ബോധനം നടത്തി രക്ഷപ്പെടുത്തേണ്ട ഭരണകൂടം വാക്‌സിൻ ലഭ്യത ഒഴിച്ച്, ശാസ്ത്രത്തിന്റെ വഴികൾ തുണയേകും എന്ന് ബോധ്യപ്പെടുത്താൻ ഒരുമ്പെട്ടതേയില്ല. കുത്തിവെപ്പ്എടുക്കാൻ മടിയ്ക്കുന്നവരും വാക്‌സിൻ വിരുദ്ധരും ധാരാളമുണ്ട് ബാക്കി. Herd immunity സ്ഥാപിതമാക്കാൻ അവരെ ഉദ്‌ബോധിപ്പിക്കാൻ പ്രധാനമന്ത്രിക്കോ ഭരണകൂടത്തിനോ താൽപര്യമില്ല എന്നുതോന്നുന്നു.

വിദഗ്ധരുടെ തെളിവുകൾ ഭരണകൂടം പറഞ്ഞുകൊടുക്കുന്ന കഥയ്ക്ക് അനുയോജ്യമല്ലായിരുന്നു എന്നതിനാൽ സത്യം ത്യജിക്കപ്പെട്ടിരിക്കുന്നു എന്ന് നിഷ്‌ക്കളങ്ക സമൂഹം മനസ്സിലാക്കുന്നത് ഉറ്റവരും ഉടയവരും കൺമുന്നിൽ മരിച്ചു വീണപ്പോഴാണ്. പ്രാണവായു കിട്ടാതെ സ്വന്തം മടിയിൽ പിടഞ്ഞു വീണ് മരിക്കുന്ന അച്ഛനേയോ അമ്മയേയോ രക്ഷിക്കാനാവാത്ത മക്കളുടെ ഭീകരാനുഭവം ചരിത്രത്തിൽ നിന്ന് മാഞ്ഞു പോവുകയില്ല, ഒരു കിണ്ണംകൊട്ടൽ പ്രകമ്പനവും അതിന്റെ നിതാന്ത തരംഗരേഖകളെ ഖണ്ഡിക്കാനൊരുമ്പെടുകയില്ല, ഒരു ഗംഗാജലത്തിനും അതിനെ വിശുദ്ധീകരിക്കാൻ സാദ്ധ്യവുമല്ല.▮


എതിരൻ കതിരവൻ

ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയിലും യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോയിലും സയൻറിസ്റ്റ്, അധ്യാപകൻ. നിരവധി ശാസ്ത്ര, സാമൂഹ്യശാസ്ത്ര ഗവേഷണ പ്രബന്ധങ്ങൾ എഴുതിയിട്ടുണ്ട്. മലയാളിയുടെ ജനിതകം, സുന്ദരഗാനങ്ങൾ- അകവും പൊരുളും, സിനിമയുടെ സാമൂഹിക വെളിപാടുകൾ തുടങ്ങിയവ പ്രധാന കൃതികൾ

Comments