ഇങ്ങനെയാണ്
ഏകാധിപത്യത്തിനെതിരെ
നിലകൊള്ളേണ്ടത്

മൂന്നാം വട്ടവും പ്രധാനമന്ത്രിയായി അധികാരമേൽക്കുന്ന നരേന്ദ്രമോദിയും അദ്ദേഹം പ്രതിനിധീകരിക്കുന്ന ഹിന്ദുത്വ സഖ്യവും എങ്ങനെയാണ് ജനാധിപത്യത്തിന്റെ കരുത്തിനുമുന്നിൽ തോറ്റുപോയത് എന്ന് വിശകലനം ചെയ്യുകയാണ് ദാമോദർ പ്രസാദ്.

18-ാം ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനായില്ലയെന്നത്, ഹിന്ദുത്വ പാർട്ടിക്ക് കനത്ത തിരിച്ചടിയാണ്; നരേന്ദ്ര മോദിക്ക് മെഗാ തോൽവിയുമാണ്. സർക്കാർ സംവിധാനങ്ങളും മാധ്യമങ്ങളും പണവും ഭരണഘടനാസ്ഥാപങ്ങളുടെ പിന്തുണയും എല്ലാമെല്ലാം അവർക്കുണ്ടായിരുന്നു. എന്നിട്ടും, പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളെ ഓരോ നിലയ്ക്ക് വേട്ടയാടിയും സാമ്പത്തികമായി തളർത്തിയും കളിക്കളത്തിലെ നിർബന്ധമായും വേണ്ട അവസരസമത്വത്തെ നിഷേധിച്ചുമുള്ള പണക്കൊഴുപ്പിന്റെയും അത്യാധികാരത്തിന്റെ രാഷ്ട്രീയം എവിടെ നിൽക്കണമെന്നു അർദ്ധ പട്ടിണിക്കാരും പ്രാരാബ്ധക്കാരും നിസ്വരുമായ ഇന്ത്യൻ ഗ്രാമീണ ജനത കാണിച്ചുകൊടുത്തിരിക്കുന്നു.

വിധി പ്രഖ്യാപിക്കും മുമ്പേ വിജയശ്രീലാളിതനായി വൻഭൂരിപക്ഷത്തോടെ, ഹിന്ദുത്വ സമഗ്രാധികാരത്തിന്റെ എല്ലാ പരിവട്ടങ്ങളോടെയും പ്രധാനമന്ത്രി എന്ന നിലയിൽ മൂന്നാം തവണ അധികാരമേൽക്കാനും തുടർന്ന് വിദേശയാത്രാ പരിപാടികൾ വരെയും കുറിച്ചുവെച്ച നരേന്ദ്ര മോദിയെ സംബന്ധിച്ച് ഭൂരിപക്ഷം പോലും തികയ്ക്കാൻ പറ്റാതെയിരിക്കുക എന്നത് പരാജയമല്ലാതെ മറ്റെന്താണ്. 303 -ൽ നിന്ന് 240 -ലേക്ക് കൂപ്പുകുത്തുക തോൽവി തന്നെയാണ്.

മൂന്നാം തവണ വീണ്ടും പ്രധാനമന്ത്രയായി സത്യപ്രതിജ്ഞ ചെയ്യുന്ന നരേന്ദ്രമോദിക്കും ബി.ജെ.പിക്കും എന്തു തോൽവിയാണ് സംഭവിച്ചതെന്ന് മോദി അനുയായികൾക്ക് തിരിച്ചുചോദിക്കാം. ഹിന്ദുത്വത്തിന്റേതായ രാഷ്ട്രീയ കാരണങ്ങൾ കൊണ്ട് ഏറെ ആലോചനകൾക്കു ശേഷം തെരഞ്ഞെടുത്ത വാരാണസി മണ്ഡലത്തിൽ മത്സരിച്ച മോദിയുടെ ഭൂരിപക്ഷം 2019 -ലെ നാലേ മുക്കാൽ ലക്ഷത്തിൽനിന്ന് ഒന്നര ലക്ഷത്തിലേക്കാണ് തകർന്നടിഞ്ഞത്. മോദി അനുയായികളേ, ഇത് പരാജയമല്ലാതെ മറ്റെന്താണ്? ‘ഇന്ത്യ’ മുന്നണി കുറേക്കൂടി ഗൗരവത്തിൽ ശ്രമിച്ചിരുന്നെങ്കിൽ ഭൂരിപക്ഷം ഇതിലും കുറയുമായിരുന്നുവെന്നല്ല, തോൽക്കാൻ തന്നെ സാധ്യതയുണ്ടായിരുന്നു.

കൗണ്ടിംഗ് വേളയിൽ ഇന്ത്യൻ പ്രധാനമന്ത്രിയും ഹിന്ദുത്വയുടെ വിശ്വഗുരുവുമായ നരേന്ദ്ര ദാമോദർദാസ് മോദി പതിനായിരത്തോളം വോട്ടിനു പിറകിലായിരുന്നു. അതായത്, വോട്ടെണ്ണൽ വേളയിൽ പരാജയത്തിന്റെ സാധ്യത പ്രധാനമന്ത്രിയൊന്നു ദർശിച്ചു പോയിട്ടുണ്ടാകണം. / Photo: Early hours of counting, ECI website.

കൗണ്ടിംഗ് വേളയിൽ ഇന്ത്യൻ പ്രധാനമന്ത്രിയും ഹിന്ദുത്വയുടെ വിശ്വഗുരുവുമായ നരേന്ദ്ര ദാമോദർദാസ് മോദി പതിനായിരത്തോളം വോട്ടിനു പിറകിലായിരുന്നു. അതായത്, വോട്ടെണ്ണൽ വേളയിൽ പരാജയത്തിന്റെ സാധ്യത പ്രധാനമന്ത്രിയൊന്നു ദർശിച്ചു പോയിട്ടുണ്ടാകണം.

‘നരേന്ദ്ര മോദി ട്രെയ്‌ലിംഗ്’ എന്ന് മാധ്യമങ്ങളിൽ കണ്ടിരിക്കുന്ന വേളയിൽ മനസ്സിലേക്ക് ഓടിയെത്തിയത് നോബൽ സമ്മാന ജേതാവും സമഗ്രാധികാരത്ത ചെറുത്തുനിൽക്കുന്ന മാധ്യമ പ്രവർത്തകയായ മരിയാ റേസ്സയുടെ പുസ്തകത്തിന്റെ പേരാണ്: "How to Stand Up to the Dictator". വോട്ടെണ്ണൽ ദിനത്തിലെ തുടർന്നുള്ള ഓരോ മുഹൂർത്തവും ഈയൊരു അനുഭവത്തിന് ആവേശം പകരുന്നതായിരുന്നു. India Standing up to the Dictator എന്ന് ഓരോ മുന്നേറ്റവും മന്ത്രിച്ചുകൊണ്ടിരുന്നു.

മമരിയാ റേസ്സയുടെ പുസ്തകത്തിന്റെ പേരാണ്: "How to Stand Up to the Dictator". India Standing up to the Dictator എന്ന് വോട്ടെണ്ണൽ ദിനത്തിലെ ഓരോ മുന്നേറ്റവും മന്ത്രിച്ചുകൊണ്ടിരുന്നു.

അക്ഷരാർത്ഥത്തിൽ ജനാധിപത്യം സമഗ്രാധികാരിക്കെതിരെ നിലകൊള്ളുകയായിരുന്നു (സ്റ്റാൻഡിങ്ങ് അപ് റ്റു ദ ഡിക്റ്റേറ്റർ). തീർച്ചയായും ഇതിന്റെ അനുരണനം കേരളത്തിന്റെ തെരഞ്ഞെടുപ്പ് വിധിയിലുമുണ്ടായിരുന്നു, തൃശൂർ ഒരു അപവാദമാണെങ്കിലും. 2024-ലെ വിധിക്ക് 1977-ലേതുമായി വിദൂര സാമ്യമേയുള്ളുവെന്ന് സുഹൃത്ത് ബാബുക്ക ഓർമിപ്പിച്ചുകൊണ്ടിരുന്നുവെങ്കിലും ഉത്തരേന്ത്യൻ ജനത ജനാധിപത്യത്തിനുവേണ്ടി സമഗ്രാധിപത്യത്തിനെതിരെ ഉയിർത്തെഴുന്നേറ്റുനിന്ന അനുഭവം വർത്തമാനത്തിന്റെ രാഷ്ട്രീയത്തിന് ആവേശം പകരുന്നതാണ്.

സ്വേച്ഛാധികാരത്തിനെതിരെ ഉയർന്നെഴുന്നേറ്റു പ്രതിരോധിക്കുമെന്നത് ഇന്ത്യക്കാരുടെ ജീവരക്തത്തിലുള്ളതാകണം. ആ നിലയിൽ ഓർബാന്റെ ഹംഗറിയിൽ നിന്നും തയ്യിപ്പ് എർദൊഗാന്റെ തുർക്കിയിൽ നിന്നും ഇന്ത്യൻ ജനതയുടെ പ്രതികരണം വ്യത്യസ്തമാകുന്നു.

ഓർബാന്റെ ഹംഗറിയിൽ നിന്നും തയ്യിപ്പ് എർദൊഗാന്റെ തുർക്കിയിൽ നിന്നും ഇന്ത്യൻ ജനതയുടെ പ്രതികരണം വ്യത്യസ്തമാകുന്നു

77-ൽ ഇന്ദിരാഗാന്ധി പരിപൂർണ പരാജയം നേരിട്ടപ്പോൾ 2024-ൽ അങ്ങനെയൊന്നും സംഭവിക്കുന്നില്ല എന്നത് വാസ്തവമാണ്. ഹിന്ദുത്വ സർക്കാരിനെ പരിപൂർണമായും പരാജയപ്പെടുത്തി സെക്യുലർ പ്രതിപക്ഷത്തെ അധികാരത്തിലേറ്റിയ തെരഞ്ഞെടുപ്പല്ല ഇത്. എങ്കിൽ തന്നെയും ജനാധിപത്യത്തിനുവേണ്ടിയുള്ള പ്രാദേശിക ചെറുത്തുനിൽപ്പ് ഏറെ പ്രതീക്ഷകളാണുയർത്തുന്നത്.

രാഷ്ട്രത്തിന്റെ ഫെഡറൽ പൊതുഘടനയെ ഏകീകൃതമാക്കി ദൽഹിയുടെ അധികാരത്തിലേക്ക് കേന്ദ്രീകരിക്കുന്ന രാഷ്ട്രീയത്തിനെതിരെയുള്ള പ്രാദേശിക പ്രതിരോധം ഈ തെരഞ്ഞെടുപ്പ് വിധിയിൽ പ്രകടമാണ്. ഒരുപക്ഷെ ഭരണഘടനപരമായ ജനാധിപത്യ മൂല്യങ്ങളിൽ വിശ്വസിക്കുന്നവർ ഭയപ്പെട്ടിരുന്നത് ബി. ജെ.പി, അവർ ആദ്യം പ്രഖ്യാപിച്ച പോലെ നാനൂറിനടുത്തു സീറ്റുകൾ നേടുകയും ഏകാധിപത്യപരമായ ഭരണത്തിനു തുടക്കം കുറിക്കുകയും ചെയ്യുമെന്നാണ്. ആർ.എസ്.എസ് രൂപീകരണത്തിന്റെ നൂറാം വർഷത്തിൽ ഭരണഘടനയെ തിരുത്തിയെഴുതുന്ന ഹിന്ദു ദേശീയതയുടെ സങ്കൽപനത്തിനനുസൃതമായ ഒരു ഭരണസംവിധാനത്തിനുള്ള അടിത്തറ പാകുമെന്നാണ്. എല്ലാ അധികാരവും ബി.ജെ.പി യുടെ കൈപ്പിടിയിലായിക്കഴിഞ്ഞിരിക്കുന്നുവെന്ന യാഥാർഥ്യത്തോടെയാണ് പ്രതിപക്ഷവും ഇന്ത്യൻ ജനസാമാന്യവും തിരഞ്ഞെടുപ്പിലെ നിർണായകമായ ഇടപെടലിനു തയ്യാറായത്.

ആർ.എസ്.എസ് രൂപീകരണത്തിന്റെ നൂറാം വർഷത്തിൽ ഭരണഘടനയെ തിരുത്തിയെഴുതുന്ന ഭരണസംവിധാനത്തിനുള്ള അടിത്തറ പാകുമെന്നാണ് ജനാധിപത്യ വിശ്വാസികൾ ഭയപ്പെട്ടിരുന്നത്. / Photo: Twitter

മുസ്‍ലിമിനെ സർവഥാ രണ്ടാം കിട പൗരരാക്കി പരിവർത്തിപ്പിക്കുന്ന നിയമങ്ങളും വിമത ശബ്ദങ്ങളെ എന്നെന്നേക്കുമായി നിശ്ശബ്ദമാക്കുന്ന ഘോര ചട്ടങ്ങളും നടപടികളും നടപ്പാക്കാൻ വൻഭൂരിപക്ഷത്തോടെയുള്ള അധികാരം മതി ബി. ജെ.പിക്ക്. ഈയൊരു ഭീഷണിയാണ് ചെറുക്കപ്പെട്ടിരിക്കുന്നത്.

ഉത്തർപ്രദേശിൽ കണ്ട പ്രതിരോധം പ്രചോദനാത്മകമാണ്. കർഷകരും തൊഴിലാളികളും ചെറുകിട കച്ചടക്കാരും ജാതിപരമായി പിന്നാക്കക്കാരുമാണ് ശക്തമായ പ്രതിരോധമുയർത്തിയിരിക്കുന്നത്. രാഹുൽ ഗാന്ധിക്ക് നൽകിയ ഭൂരിപക്ഷവും അമേഥിയിൽ സ്മൃതി ഇറാനിയെ പരാജയപ്പെടുത്തിയതും ചന്ദ്രശേഖർ ആസാദിനെ ഒറ്റയ്ക്ക് ജയിപ്പിച്ചും ഹിന്ദുത്വ അഹന്തയ്ക്ക് കൊടുത്ത പ്രഹരമാണ്. ഇത് ജനാധിപത്യത്തെ പുളകം കൊള്ളിക്കുന്നതാണ്. രാമമന്ദിരവും ഗ്യാൻവ്യാപി വിഷയവും ആവിയായി. മറ്റു മസ്ജിദുകൾ തുരക്കാനുള്ള നീക്കങ്ങളെയൊക്കെ ജനം പൊളിച്ചടുക്കി. ജനവിധി യോഗി ഭരണത്തിനെതിരെയുള്ള ജനാധിപത്യത്തിന്റെ ബുൾഡോസർ മുന്നേറ്റമായി.

അമേഥിയിൽ സ്മൃതി ഇറാനിയെ പരാജയപ്പെടുത്തിയതും ചന്ദ്രശേഖർ ആസാദിനെ ഒറ്റയ്ക്ക് ജയിപ്പിച്ചും ഹിന്ദുത്വ അഹന്തയ്ക്ക് കൊടുത്ത പ്രഹരമാണ്

ഇത് മഹാരാഷ്ട്രയിലും കണ്ടു. കർണാടകത്തിൽ ഒരു പരിധിവരെയും പ്രകടമായി. തമിഴ്നാട്ടിൽ അണ്ണാമല ബ്രാൻഡ് ഹിന്ദുത്വത്തിന് കാലുകുത്താൻ ദ്രാവിഡ ജനത ഒരിടം പോലും നൽകിയില്ല. ഉദയനിധി സ്റ്റാലിന്റെ സനാതനധർമ വിമർശനം ഹിന്ദു വികാരമിളക്കിവിടാനായി ഉപയോഗിച്ചെങ്കിലും ഒരിടത്തും ഒന്നു ചെറുതായി പോലും ഏശിയില്ല.

കർഷക സമരത്തിന്റെയും ഷഹീൻ ബാഗ് സമരത്തിന്റെയും വികാരം പ്രതിഫലിപ്പിച്ചത് ഈ തെരഞ്ഞെടുപ്പിലാണ്. ഈ തെരഞ്ഞെടുപ്പിൽ ഇത് പ്രതിഫലിക്കാനുള്ള കാരണം ജനാധിപത്യത്തിന് ഉയർത്തെഴുന്നേറ്റു നില്ക്കാൻ ഒരു പ്ലാറ്റ്ഫോം 2024-ലെ തെരഞ്ഞെടുപ്പിലാണ് രൂപപ്പെട്ടത് എന്നാണ്. ‘ഇന്ത്യ’ സഖ്യമാണ് ഈ പ്ലാറ്റ്‌ഫോം.

കർഷക സമരത്തിന്റെയും ഷഹീൻ ബാഗ് സമരത്തിന്റെയും വികാരം പ്രതിഫലിപ്പിച്ചത് ഈ തെരഞ്ഞെടുപ്പിലാണ്. / Photo: Ajmal MK

ഒത്തൊരുമിച്ചുള്ള പ്രതിരോധത്തിന്റെ ഗുണഫലമാണ് പ്രതിപക്ഷത്തിനു കൈവന്ന ആത്മവിശ്വാസം. പ്രതിപക്ഷം വലിയ പ്രതിസന്ധികളെ അഭിമുഖീകരിച്ചാണ് ഇത്രയും വിജയം കൈവരിച്ചത്. വൻവിജയമായി തന്നെ ഇതിനെ കാണണം.

രണ്ടു പ്രതിപക്ഷ മുഖ്യമന്ത്രിമാർ തെരഞ്ഞെടുപ്പിന്റെ ഘട്ടത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലേക്ക് അയക്കപ്പെടുന്നു. മുഖ്യ പ്രതിപക്ഷ കക്ഷിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കപ്പെടുന്നു. മടിത്തട്ടു മാധ്യമങ്ങൾ ഒന്നടങ്കം മോദിക്ക് സ്തുതിപാടുന്നു. തെരഞ്ഞെടുപ്പിന്റെ ഘട്ടത്തിൽ ചില മാധ്യമങ്ങൾ മോദി അനുകൂല നിലപാട് മാറ്റിയത് തെരഞ്ഞെടുപ്പ് വിധി ‘ഇന്ത്യ’ മുന്നണിക്ക് അനുകൂലമാകുമെന്നു കണ്ടതുകൊണ്ടാണെന്നു ചിലർ നീരീക്ഷിച്ചിരുന്നു. പക്ഷെ എക്സിറ്റ് പോൾ ദിവസത്തിലും മടിത്തട്ടു മാധ്യമങ്ങൾ ഹിന്ദുത്വത്തിന്റെ ജിഹ്വയായി തന്നെ വർത്തിച്ചു.

ഇത്തരം മാരകമായ ഒരധികാര ക്രമത്തെയാണ് പ്രതിപക്ഷവും ഇന്ത്യൻ ജനാധിപത്യവും നേരിട്ടത്. ഇന്ത്യൻ ഫാഷിസത്തിനെതിരെയുള്ള ഒറ്റപ്പെട്ട ചെറുത്തുനില്പുകൾ ജനാധിപത്യത്തിനു ജീവൻ നൽകി.

രവീഷ് കുമാർ, ധ്രുവ് റാഠി, ഫായെ ഡിസൂസ തുടങ്ങിയവർ വ്യക്തിഗത തലത്തിൽ നിന്ന് ജനാധിപത്യത്തിന് പ്രതിരോധമുയർത്തി.

രവീഷ് കുമാർ, ധ്രുവ് റാഠി, ഫായെ ഡിസൂസ തുടങ്ങിയവർ വ്യക്തിഗത തലത്തിൽ നിന്ന് ജനാധിപത്യത്തിന് പ്രതിരോധമുയർത്തി. ഓണ്‍ലൈൻ മാധ്യമങ്ങൾ സമഗ്രാധികാര ഭാഷണങ്ങളളെയും നയങ്ങളെയും നടപടികളെയും തുറന്നു കാണിച്ചുകൊണ്ടിരുന്നു. ജനാധിപത്യത്തിന് അനുഗുണമായ ഈ അന്തരീക്ഷത്തെ തിരിച്ചറിഞ്ഞാണ് കോൺഗ്രസ് മല്ലികാർജുൻ ഖാർഗെയുടെയും രാഹുൽ ഗാന്ധിയുടെയും നേതൃത്വത്തിൽ പ്രതിപക്ഷത്തിന്റെ ഉൾക്കൊള്ളൽ രാഷ്ട്രീയത്തിന് പുത്തനൊരു മിഴിവ് നൽകിയത്.

സാമൂഹ്യനീതിയുടെ രാഷ്ട്രീയം മുഖ്യ അജണ്ടയായി. മോദി സർക്കാരിന്റെ ഒക്കചങ്ങാതികളുടെ കോർപറേറ്റ് കൊള്ളകൾ തുറന്നതിർക്കപ്പെട്ടു. ക്ഷേമത്തെ പ്രായോഗികമായി നടപ്പാക്കാനുള്ള പദ്ധതികൾ ജനത്തിന്റെ മുമ്പിൽ സംവാദത്തിനായി വെച്ചു. റിപ്പബ്ലിക്കിന്റെ അടിസ്ഥാന ശിലയായ മതേരത്വത്തിന് പ്രാമുഖ്യം നൽകുന്ന സെക്യുലർ രാഷ്ട്ര വിഭാവനത്തിന് പ്രചാരണത്തിൽ പ്രാമുഖ്യം നൽകപ്പെട്ടു. ഇന്ത്യൻ ജനാധിപത്യത്തിന്റെ യശസ്സുയർത്തുന്ന നടപടികളായി ഇതിന് ആഗോളമായി തന്നെ അംഗീകാരം ലഭിച്ചു.

‘ഇന്ത്യ’ മുന്നണിയും കോൺഗ്രസുമുയർത്തിയ ജനാധിപത്യത്തിന്റെ രാഷ്ട്രീയത്തെ അവഹേളിക്കുക എന്നതായിരുന്നു നരേന്ദ്രമോദിയുടെ പ്രചാരണങ്ങളിൽ പ്രധാന ഇനം

സമഗ്രാധികാരത്തിനെതിരെ ഉയർന്നെഴുന്നെറ്റുനിൽക്കാൻ ഇതൊക്കെ പ്രചോദനമായി. ഇന്ത്യ മഹാരാജ്യം തെരഞ്ഞെടുക്കപ്പെട്ട ഓട്ടോക്രസിയിലേക്ക് (autocracy) വീഴാതെ പിടിച്ചുനിർത്തിയത് ‘ഇന്ത്യ’ മുന്നണിയുടെ രൂപീകരണമാണ്. ഇത് നിർണായകമായ വഴിത്തിരിവായിരുന്നു. ജനാധിപത്യ ചെറുത്തുനിൽപ്പിന്റെ പ്രധാന ഘട്ടമാണിത്. പ്രതിരോധത്തിന് സംഘടനാപരമായ മാതൃക ആവശ്യമാണ്. ‘ഇന്ത്യ’ മുന്നണി രൂപീകരിക്കാൻ മുൻകൈയെടുത്ത ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ മുന്നണിയുടെ വിശ്വാസ്യതയെ തകർത്ത് എൻ. ഡി.എ സഖ്യത്തിലേക്ക് മടങ്ങിയപ്പോഴും മറ്റു പല അലോസരങ്ങളും ‘ഇന്ത്യ’ മുന്നണിയുടെ ഭാഗമായ കക്ഷികളിൽ നിന്നുമുണ്ടായപ്പോഴും രാഹുൽ ഗാന്ധിയെയും ഖാർഗെയെയും സ്റ്റാലിനെയും അഖിലേഷ് യാദവിനെയും പോലുള്ള നേതാക്കൾ പ്രകടിപ്പിച്ച പക്വതയാണ് പ്രതിപക്ഷത്തിന്റെ ഏകീകൃതമായ ഫെഡറൽ പ്രതിരോധത്തെ നിലനിർത്തിയത്.

രാഹുൽ ഗാന്ധിയെയും ഖാർഗെയെയും സ്റ്റാലിനെയും അഖിലേഷ് യാദവിനെയും പോലുള്ള നേതാക്കൾ പ്രകടിപ്പിച്ച പക്വതയാണ് പ്രതിപക്ഷത്തിന്റെ ഏകീകൃതമായ ഫെഡറൽ പ്രതിരോധത്തെ നിലനിർത്തിയത്. / Photo: via Priyanka Gandhi’s FB Page

‘ഇന്ത്യ’ മുന്നണിയും കോൺഗ്രസുമുയർത്തിയ ജനാധിപത്യത്തിന്റെ രാഷ്ട്രീയത്തെ അവഹേളിക്കുക എന്നതായിരുന്നു നരേന്ദ്രമോദിയുടെ പ്രചാരണങ്ങളിൽ പ്രധാന ഇനം തന്നെ. അവഹേളനങ്ങളും പരിഹാസങ്ങളും ഏൽക്കുന്നില്ല എന്ന സ്ഥിതിയിൽ നിന്നാണ് പച്ചയായ വിദ്വേഷ പ്രചാരണത്തിലേക്ക് മോദിയുടെ പ്രചാരണം മാറിയത്. തെരഞ്ഞെടുപ്പ് കമീഷൻ ഭരണഘടനാ സ്ഥാപനമെന്നതിനേക്കാൾ ഭരിക്കുന്ന പാർട്ടിയുടെ ഏജൻസി എന്ന നിലയിൽ പ്രവർത്തിക്കുന്ന വിധമായിരുന്നു സമീപനം.

ഹിന്ദുത്വ ഭരണത്തെ പുറത്തുനിന്ന് നിയന്ത്രിക്കാൻ താല്പര്യപ്പെട്ടിരുന്ന ആർ. എസ്.എസിന് അധികാരം രണ്ടു വ്യക്തികളിലേക്ക് ചുരുങ്ങുന്നത് അസ്വീകാര്യമായിരിക്കണം.

മുസ്‍ലിം അപരവൽക്കരണത്തിന്റെ പാരമ്യമാണ് ഈ തെരഞ്ഞെടുപ്പ് പ്രചാരണം അനുഭവവേദ്യമാക്കിയത്. ഇന്ത്യൻ ഫാഷിസത്തിന്റെ കണ്ണിൽ, പ്രശസ്ത മനുഷ്യാവകാശപ്രവർത്തകനും സൈദ്ധാന്തികനുമായ കെ. ബാലഗോപാൽ നീരീക്ഷിച്ചതു പോലെ, മുസ്‍ലിം ജനതയുടെ മുഖ്യ പാപം മതപരമായ സ്വാച്ഛന്ദ്യത്തിന്റെ അടിസ്ഥാനത്തിൽ വ്യത്യസ്തത നിലനിർത്തുന്നുവെന്നതാണ്.

ഭരണഘടനാപമായ അംഗീകാരമുള്ളതാണ് ഏതു മതവിഭാഗത്തിനും നിലനിർത്താവുന്ന വിശ്വാസപരമായ വ്യത്യസ്തത. ഹിന്ദുത്വ ഓട്ടോക്രസി ലക്ഷ്യം വെച്ചത് ഏകശിലാരൂപമാർന്ന സാംസ്‌കാരിക ദേശീയതയാണ്- ഉള്ളടക്കം ഹിന്ദുഭൂരിപക്ഷാത്മകതയും. ഹിന്ദുത്വ ഓട്ടോക്രസിയുടെ അതിനായകത്വ സ്ഥാനത്തേക്കാണ് നരേന്ദ്ര മോദി സ്വയം അവരോധിതമായത്. ഹിന്ദുത്വ ഭരണത്തെ പുറത്തുനിന്ന് നിയന്ത്രിക്കാൻ താല്പര്യപ്പെട്ടിരുന്ന ആർ. എസ്.എസിന് അധികാരം രണ്ടു വ്യക്തികളിലേക്ക് ചുരുങ്ങുന്നത് അസ്വീകാര്യമായിരിക്കണം.

അവഹേളനങ്ങളും പരിഹാസങ്ങളും ഏൽക്കുന്നില്ല എന്ന സ്ഥിതിയിൽ നിന്നാണ് പച്ചയായ വിദ്വേഷ പ്രചാരണത്തിലേക്ക് മോദിയുടെ പ്രചാരണം മാറിയത്.

പരിവാറിന്റെയകത്ത് പടലപിണക്കങ്ങൾ മുമ്പുമുണ്ടായിട്ടുണ്ട്. പക്ഷെ, പരിവാർ സംഘടനകൾ തമ്മിലുള്ള അകൽച്ച കൂടുതൽ പ്രാധാന്യത്തോടെ വിശദീകരിക്കേണ്ട കാര്യമല്ല. ജനാധിപത്യത്തിന്റെ വീണ്ടെടുപ്പിൽ പരിവാർ സംഘടനകൾക്ക് ഒരു ക്രെഡിറ്റും അവകാശപ്പെടാനില്ല. ജനാധിപത്യം പുനരുത്ഥാനം ചെയ്തത് പ്രതിപക്ഷ രാഷ്ട്രീയത്തിന്റെ ശ്രമകരമായ പ്രവർത്തത്തിന്റെ ഭാഗമായാണ്. ഭാരത് ജോഡോ യാത്രയും ഭാരത് ജോഡോ ന്യായി യാത്രയും കോൺഗ്രസിനെയും പ്രതിപക്ഷത്തെയും രാഹുൽ ഗാന്ധിയെയും തന്നെ രൂപാന്തരപ്പെടുത്തി. എക്സിറ്റ് പോൾ വരെ നീണ്ട വലതുപക്ഷ മാധ്യമങ്ങളുടെ മോദിത്വത്തിനായുള്ള ആഖ്യാനത്തെ പ്രതിരോധിക്കാനും തുറന്നുകാണിക്കാനും ഇന്ത്യൻ ജനതയുമായി ഒരു നേർസംവേദനത്തിനും തുടക്കം കുറിക്കാൻ സാധിച്ചതും രാഹുൽ ഗാന്ധി നടത്തിയ യാത്രകളോടെയായിരുന്നു.

ജനാധിപത്യത്തിന്റെ ആന്തരികമായ ഉൾക്കൊള്ളൽശേഷിയെ വികസ്വരമാക്കുകയെന്നതാണ് സമഗ്രാധിപത്യത്തിനെതിരെയുള്ള ചെറുത്തുനിൽപ്പിന്റെ ആദ്യ പാഠം. പ്രതിപക്ഷത്തിന്റെ ഈ തിരിച്ചറിവിനെ ജനം അംഗീകരിച്ചിരിക്കുന്നുവെന്നതാണ് ഈ തിരഞ്ഞെടുപ്പ് വിധിയുടെ മുഖ്യ പാഠം.

മരിയ റേസ്സയുടെ "How to stand up to a Dictator" എന്ന പുസ്തകത്തിലേക്ക് മടങ്ങട്ടെ. മരിയ റേസ്സ പറയുന്നു:
"അപ്പോൾ നിങ്ങൾ എങ്ങനെയാണ് ഒരു ഏകാധിപതിക്കെതിരെ നിലകൊള്ളുന്നത്?
മൂല്യങ്ങളെ ആശ്ലേഷിക്കുന്നതിലൂടെ- സത്യസന്ധത, ആത്മദുർബലത (vulnerability), സഹാനുഭൂതിത്വം, വികാരങ്ങളിൽ നിന്ന് അകന്നുമാറൽ, ഭയത്തെ ഉൾക്കൊള്ളൽ, നല്ലതിൽ വിശ്വസിക്കുക എന്നിവയാണത്. നിങ്ങൾക്ക് ഒറ്റയ്ക്ക് എല്ലാം ചെയ്യാൻ കഴിയില്ല. അതുകൊണ്ട് നിങ്ങൾ ഒരു ടീമിനെ സൃഷ്ടിക്കേണ്ടതുണ്ട്, നിങ്ങളുടെ സ്വാധീന മേഖല ശക്തിപ്പെടുത്തേണ്ടതുണ്ട്. പിന്നെ പരസ്പരം ബന്ധിപ്പിച്ച് ഒരു ശൃംഖല നെയ്യുക മാത്രമേ വേണ്ടൂ. ‘നമ്മൾ അവർക്കെതിരെ (Us against Them)’ എന്ന രീതിയിൽ ചിന്തിക്കുന്നത് ഒഴിവാക്കുക. മറ്റൊരാളുടെ ഷൂസിൽ നിൽക്കുക. മറ്റുള്ളവർ നിങ്ങളോട് ചെയ്യണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ അവരോടും ചെയ്യുക.
മനുഷ്യരെന്ന നിലയിൽ നമുക്ക് വ്യത്യാസങ്ങളുള്ളതിനേക്കാൾ വളരെയേറെ കാര്യങ്ങൾ പൊതുവായിട്ടുണ്ടെന്ന് സാങ്കേതികവിദ്യ തെളിയിച്ചിട്ടുണ്ട്; നമ്മുടെ രാജ്യത്തെയോ സംസ്കാരത്തെയോ പരിഗണിക്കാതെ സാങ്കേതിക പ്ലാറ്റ്‌ഫോമുകൾ നമ്മുടെ ജീവശാസ്ത്രത്തെ വഞ്ചനാപരമായി കൈകാര്യം ചെയ്യുന്നു.
ഫാഷിസ്റ്റ് പ്രത്യയശാസ്ത്രം, നിങ്ങൾ അതിനെ ‘അത്യന്തമായ പകരംവെയ്ക്കൽ (Great Replacement)’ എന്ന് വിളിച്ചാലും ഇല്ലെങ്കിലും, ജനാധിപത്യത്തെയും അതിന്റെ ആദർശങ്ങളെയും സ്ഥിരമായി ഉയർത്തിപ്പിടിക്കുന്ന ആഭ്യന്തര ശത്രുക്കൾക്കെതിരെ ഏകശിലാരൂപത്തിൽ അതിക്രമിക്കുകയാണ് ഇതിന്റെ പരമമായ ലക്ഷ്യം. പടിഞ്ഞാറ് മാത്രമല്ല, ഇന്ത്യ, മ്യാൻമർ, ശ്രീലങ്ക, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ ഇത് സംഭവിക്കുന്നു. ‘അവർക്കെതിരെ ഞങ്ങൾ’ എന്നതിനെ അടിസ്ഥാനമാക്കിയുള്ള കൂട്ട ഹിംസയെ (mass violence) പ്രോത്സാഹിപ്പിക്കുന്ന സ്വന്തം പോൾപോട്ടുകൾ നമുക്കെല്ലാമുണ്ട്’’.

ഭാരത് ജോഡോ യാത്രയും ഭാരത് ജോഡോ ന്യായി യാത്രയും കോൺഗ്രസിനെയും പ്രതിപക്ഷത്തെയും രാഹുൽ ഗാന്ധിയെയും തന്നെ രൂപാന്തരപ്പെടുത്തി.

സമഗ്രാധിപത്യത്തിനും ഏകാധിപതിക്കെതിരെയും നിൽക്കുന്നതിന്റെ തുടക്കം നമ്മൾ / അവർ എന്ന അപരവല്ക്കരണത്തിന്റെ ന്യായീകരണത്തെ ആദ്യം ചെറുക്കുകയെന്നതാണ്. നമ്മൾ / അവർ പല രീതികളിലും ഭാവങ്ങളിലും കടന്നുവരും. 'കാഫിർ' എന്ന ആശയം തെരഞ്ഞെടുപ്പിൽ പ്രചരിപ്പിക്കാൻ തോന്നിയ ആ ചീഞ്ഞ ചിന്തയിലും പ്രവർത്തിച്ചത് ഈ ബോധമാണ്. ജനാധിപത്യത്തിന്റെ ആന്തരികമായ ഉൾക്കൊള്ളൽശേഷിയെ വികസ്വരമാക്കുകയെന്നതാണ് സമഗ്രാധിപത്യത്തിനെതിരെയുള്ള ചെറുത്തുനിൽപ്പിന്റെ ആദ്യ പാഠം. പ്രതിപക്ഷത്തിന്റെ ഈ തിരിച്ചറിവിനെ ജനം അംഗീകരിച്ചിരിക്കുന്നുവെന്നതാണ് ഈ തിരഞ്ഞെടുപ്പ് വിധിയുടെ മുഖ്യ പാഠം.

വാൽക്കഷ്ണം: മൂന്നാമത്തെ മോദി സർക്കാർ നാളെ സത്യപ്രതിജ്ഞ ചെയ്യുകയാണ്. ഇതിന്റെ മുന്നോടിയായി വാട്ട്സ് ആപ്പ് സജീവമാണ്. പല വിഷലായിനികളിലും പുരട്ടിയെടുത്ത വിദ്വേഷ പോസ്റ്റുകൾ പ്രവഹിക്കപ്പെടുന്നുണ്ട്. ടെക് പ്ലാറ്റുഫോമുകൾ ഇതിനുത്തരവാദികളാണ്. മരിയ റേസ്സ ആവർത്തിച്ചു പറയുന്ന ഒരു കാര്യമുണ്ട്. വിദ്വേഷ പ്രചാരണത്തിന്റെ അഖില ലോക കൂട്ടാളിയാണ് വാട്ട്സ് ആപ്പ് തുടങ്ങിയ സമൂഹ മാധ്യമങ്ങൾ.
ഇതിനെതിരെയും തസ്‌ക്കര മുതലാളിത്ത സംരംഭകരുടെ എമ്പോക്കിത്തരങ്ങൾക്ക് ഇടനൽകാത്ത, കൂവി വിളിയും കതിനാവെടിയുമില്ലാത്ത, ഫാഷിസ്റ്റ് പ്രചാരണത്തിന് ഒരിടവും ഒരുക്കാത്ത ഓൺലൈൻ മാധ്യമങ്ങളിലൂടെ മറ്റൊരു സുസ്ഥിരമായ മാധ്യമ സംസ്കാരം വളർത്തിയെടുക്കാനും ജനാധിപത്യ പ്രതിരോധം ബാധ്യസ്ഥമാണ്.

Comments