ശാഖകൾക്ക് അവധി നൽകി, ദണ്ഡുകൾ കിണറ്റിലിട്ട് മൂടി,
RSS അടിയന്തരാവസ്ഥയെ
‘നേരിട്ട’ വിധം

‘‘ഞങ്ങളുടെ നാട്ടിലെ പ്രധാന ആർ.എസ്.എസ്- ജനസംഘം നേതാവായിരുന്ന പി. ശ്രീധരനടിയോടി മാഷ് മണിയൂർ ജനതാ ലൈബ്രറിയിൽ ആ പുസ്തകം എത്തിച്ചുകൊടുക്കാൻ എന്നെ ഏൽപിച്ചു. ലൈബ്രറിയിൽ സ്ഥിരമായി പോകുന്ന ഒരാളെന്ന നിലയ്ക്ക് തന്റെ കയ്യിലുള്ള വിചാരധാര ആർ.എസ്.എസ് നിരോധനത്തെത്തുടർന്ന് ഭയചകിതനായ മാഷ് എന്നെ ഏൽപിച്ച് രക്ഷപ്പെടുകയായിരുന്നു’’- അടിയന്തരാവസ്ഥക്കാലത്തെ ചില സംഭവങ്ങൾ ഓർക്കുന്നു, കെ.ടി. കുഞ്ഞിക്കണ്ണൻ.

51 വർഷങ്ങൾക്കുമുമ്പ് രാജ്യമനുഭവിച്ചു തീർത്ത അടിയന്തരാവസ്ഥ, ഇന്ത്യൻ ഭരണവർഗ്ഗരാഷ്ട്രീയം അതിന്റെ ജനാധിപത്യ മുഖംമൂടികളെല്ലാം അഴിച്ചു മാറ്റി, അതിലെ രക്തരക്ഷസ്സിനെ പുറത്തെടുത്ത ഭീകരതയുടെ 21 മാസങ്ങളായിരുന്നു.

അടിയന്തരാവസ്ഥ ഇന്ത്യയിലെ അന്നത്തെ 68 കോടി ജനങ്ങളും ഒരു പോലെ അനുഭവിച്ചുതീർത്ത അഭിപ്രായസ്വാതന്ത്ര്യനിഷേധത്തിന്റെയും മനുഷ്യാവകാശ ധ്വംസനങ്ങളുടേതുമായ കാലഘട്ടം കൂടിയായിരുന്നു. ചിന്തിക്കുകയും സാതന്ത്ര്യമാഗ്രഹിക്കുകയും ചെയ്ത ഓരോ ഇന്ത്യക്കാരുടെയും ജീവിതത്തിൽ ഇരുട്ടു വീഴ്ത്തിയ നാളുകൾ.

ഇന്ദിരാഗാന്ധിയുടെ സമഗ്രാധിപത്യപരമായ വ്യക്തിനേതൃത്വത്തിനു മുമ്പിൽ ഭരണഘടനാ സംരക്ഷകനായി നിലകൊള്ളേണ്ട രാഷ്ട്രപതിപോലും വിനീതവിധേയനായി. 1975 ഡിസംബർ 10–ന് ഇന്ത്യൻ എക്സ്പ്രസ് പത്രം പ്രസിദ്ധീകരിച്ച അബു എബ്രഹാമിന്റെ കാർട്ടൂണിന്റെ അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു: ‘‘ഇനിയും ഒപ്പിടാൻ ഓർഡിനൻസുകളുണ്ടെങ്കിൽ അൽപസമയം കാത്തുനിൽക്കാൻ പറയൂ’’. ബാത്ത് ടബ്ബിൽ കിടന്ന് വാതിൽപ്പഴുതിലൂടെ നീട്ടിക്കൊടുക്കുന്ന അടിയന്തരാവസ്ഥാ ഓർഡിനൻസിൽ രാഷ്ട്രപതി ഒപ്പിടുന്നതായിരുന്നു ആ കാർട്ടൂൺ.

അടിയന്തരാവസ്ഥ ഇന്ത്യയിലെ അന്നത്തെ 68 കോടി ജനങ്ങളും ഒരു പോലെ അനുഭവിച്ചുതീർത്ത അഭിപ്രായസ്വാതന്ത്ര്യനിഷേധത്തിന്റെയും മനുഷ്യാവകാശ ധ്വംസനങ്ങളുടേതുമായ കാലഘട്ടം കൂടിയായിരുന്നു.
അടിയന്തരാവസ്ഥ ഇന്ത്യയിലെ അന്നത്തെ 68 കോടി ജനങ്ങളും ഒരു പോലെ അനുഭവിച്ചുതീർത്ത അഭിപ്രായസ്വാതന്ത്ര്യനിഷേധത്തിന്റെയും മനുഷ്യാവകാശ ധ്വംസനങ്ങളുടേതുമായ കാലഘട്ടം കൂടിയായിരുന്നു.

ജനാധിപത്യത്തിന്റെ എല്ലാ തൂണുകളും നിശ്ചലമാക്കപ്പെട്ട, രാജ്യമാകെ തടവറയാക്കപ്പെട്ട, പ്രതിഷേധിച്ചവരെയും വിമർശിച്ചവരെയും തടവറകളിൽ മൂന്നാംമുറകൾക്ക് വിധേയമാക്കിയ തേർവാഴ്ചാക്കാലം. ആത്മാഭിമാനവും സ്വാതന്ത്ര്യബോധവുമുള്ള ഇന്ത്യക്കാരെ സംബന്ധിച്ച് ഈയൊരു ഫാഷിസ്റ്റ് അവസ്ഥയോട് സന്ധിചെയ്യാൻ കഴിയുമായിരുന്നില്ല. ചാരവലയങ്ങളും കവചിതവാഹനങ്ങളും പ്രതിഷേധിക്കുന്നവരെയും വിമർശിക്കുന്നവരെയും തെരഞ്ഞുനടക്കുന്ന ആ ഇരുണ്ടകാലത്തും തങ്ങളെ കാത്തിരിക്കുന്ന ഭവിഷത്തുകളെ തൃണവൽക്കരിച്ച് സ്വാതന്ത്ര്യത്തിനായി പൊരുതിനിന്നവരാണ് ഇന്ത്യൻ ജനാധിപത്യത്തെ കാത്തത്.

അവർ അമേരിക്കൻ നീഗ്രോ കവി മാർഗരറ്റ് വാൾക്കർ എഴുതിയതുപോലെ; ‘‘ഞങ്ങളിപ്പോൾ സന്നദ്ധരാണ്, ഒരു തീക്കല്ലിന്റെ സ്പർശത്തിന്, കാച്ചിയെടുത്ത സത്യത്തിന്റെ വിശുദ്ധനിശ്വാസത്തിന്, അന്ധന് കാണാവുന്ന, ബധിരന് കേൾക്കാവുന്ന, ജനതയുടെ നാവിൽ തീയാളിക്കുന്ന, സത്യത്തിന്റെ വിശുദ്ധനിശ്വാസത്തിന്’’- ഇതിനായി പൊരുതിനിന്നവരായിരുന്നു.

അടിയന്തരാവസ്ഥയെക്കുറിച്ചുള്ള എന്റെ അനുഭവങ്ങളും ഓർമ്മകളും എന്റേതു മാത്രമല്ല, അതൊരു തലമുറയുടെ രാഷ്ട്രീയ ആശയങ്ങളെയും വ്യക്തിത്വത്തെയും രൂപപ്പെടുത്തിയ, പ്രതിരോധത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ചരിത്രാനുഭവങ്ങളാണ്.

50 വർഷം മുമ്പ് രാജ്യം അടിയന്തരാവസ്ഥയിലേക്ക് നിപതിച്ച കാലത്തെ സാമ്പത്തികപ്രതിസന്ധിയും രാഷ്ട്രീയ കുഴപ്പങ്ങളും ആഴത്തിൽ വിശകലനം ആവശ്യപ്പെടുന്നുണ്ട്.

സോവിയറ്റ് അനുകൂലമായതും, രാഷ്ട്രത്തിന്റെ പരമാധികാരത്തെയും സ്വാശ്രയത്വത്തെയും ലക്ഷ്യംവെക്കുന്നതുമായ നെഹ്റുവിയൻ നയങ്ങളിൽനിന്നുള്ള കോൺഗ്രസിന്റെ വ്യതിചലനഘട്ടം കൂടിയായിരുന്നു അത്. ഐ.എം.എഫും ലോകബാങ്കും മുന്നോട്ടുവെച്ച ഘടനാപരിഷ്കാരങ്ങളിലേക്ക് ഇന്ത്യൻ സമ്പദ്ഘടനയെ തിരിച്ചുവിടുകയും സ്വതന്ത്ര വിദേശനയം ഉപേക്ഷിച്ച് അമേരിക്കൻ അനുകൂല നിലപാടുകളിലേക്ക് ഇന്ത്യയെ വഴിതിരിച്ചുവിടുകയും ചെയ്ത ചരിത്രസന്ധിയെന്ന നിലയ്ക്കും അടിയന്തരാവസ്ഥയെ വിശകലനവിധേയമാക്കേണ്ടതുണ്ട്.

ഇന്ത്യൻ എക്സ്പ്രസിലെ അബു അബ്രഹാമിന്റെ അടിയന്തരാവസ്ഥയെ (Emergency) ആസ്പദമാക്കിയ കാർട്ടൂൺ
ഇന്ത്യൻ എക്സ്പ്രസിലെ അബു അബ്രഹാമിന്റെ അടിയന്തരാവസ്ഥയെ (Emergency) ആസ്പദമാക്കിയ കാർട്ടൂൺ

അടിയന്തരാവസ്ഥയെക്കുറിച്ചുള്ള എന്റെ ഓർമ്മകൾ തീക്ഷ്ണവും എന്റെ രാഷ്ട്രീയ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതിൽ നിർണായകവുമായിരുന്നു. അന്ന് ഞാൻ മണിയൂർ ഹൈസ്കൂളിലെ 9–ാം ക്ലാസ് വിദ്യാർത്ഥിയാണ്. പൊതുവെ ഇടതുപക്ഷവിദ്യാർത്ഥിസംഘടനകൾക്ക് മണിയൂർ ഹൈസ്കൂളിൽ കാര്യമായ സ്വാധീനമൊന്നുമുണ്ടായിരുന്നില്ല. എസ്.എഫ്.ഐയും സോഷ്യലിസ്റ്റ് പാർട്ടിയുടെ വിദ്യാർത്ഥിസംഘടനയായ സ്വതന്ത്ര വിദ്യാർത്ഥിസംഘടനയും ഒന്നിച്ചായിരുന്നു പ്രവർത്തിച്ചിരുന്നത്. 1970–കളെ പ്രക്ഷുബ്ധമാക്കിയ നിരവധി പണിമുടക്കുകളുടെ അനുരണനങ്ങളും അതിന്റെ ഭാഗമായ വിദ്യാർത്ഥിസമരങ്ങളും സ്കൂളിൽ സജീവമായിരുന്നു. ഭക്ഷ്യക്ഷാമത്തിനും റേഷൻ വെട്ടിക്കുറയ്ക്കുന്നതിനുമെതിരായ സമരങ്ങളിൽ വിദ്യാർത്ഥികൾ പഠിപ്പുമുടക്കിതന്നെ പങ്കെടുത്തിരുന്നു.

1975 ജൂൺ 25–ാം തിയ്യതി ജയപ്രകാശ് നാരായണൻ രാംലില മൈതാനിയിൽ നടത്തിയ ചരിത്രപ്രസിദ്ധമായ പ്രസംഗമാണ്, ഇന്ദിരാഗാന്ധിയുടെ അഴിമതിഗ്രസ്തവും ഏകാധിപത്യപരവുമായ ഭരണത്തിനെതിരെ അന്തിമസമരത്തിന് തയ്യാറാവണമെന്ന് ആവശ്യപ്പെട്ടത്. ഇതിൽ പ്രകോപിതയായ ഇന്ദിരാഗാന്ധി ജെ.പി ഉൾപ്പെടെയുള്ള നേതാക്കളെ അറസ്റ്റുചെയ്യുകയും ആ അർദ്ധരാത്രി തന്നെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. ഉടനെ പ്രതിപക്ഷമൊന്നാകെ അടിയന്തരാവസ്ഥ പിൻവലിക്കണമെന്ന് ആവശ്യമുയർത്തി എല്ലാവിഭാഗം ജനങ്ങളോടും സമരരംഗത്തിറങ്ങാൻ ആഹ്വാനം ചെയ്തു. അത്യന്തം പ്രക്ഷുബ്ധമായ ഈയൊരു രാഷ്ട്രീയസാഹചര്യത്തിലാണ് കൗമാരക്കാരായ ഞങ്ങളെപോലുള്ള വിദ്യാർത്ഥികൾ അടിയന്തരാവസ്ഥക്കെതിരായ പ്രക്ഷോഭസമരങ്ങളിലേക്ക് എടുത്തുചാടുന്നത്.

കേരളത്തിലെ ഒട്ടുമിക്ക ക്യാമ്പസുകളിലും സ്കൂളുകളിലും അടിയന്തരാവസ്ഥ പിൻവലിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ പഠിപ്പുമുടക്കിയിരുന്നു. ജൂൺ 26–ാം തിയ്യതി മുതൽ ഞങ്ങളുടെ സ്കൂളിലും നൂറുകണക്കിന് വിദ്യാർത്ഥികൾ പഠിപ്പുമുടക്കി സമരരംഗത്തിറങ്ങി. സമരത്തെ കോൺഗ്രസുകാരും സി.പി.ഐക്കാരുമായ അധ്യാപകരും കെ.എസ്.യു വിദ്യാർത്ഥികളും മർദ്ദനവും ഭീഷണിയുമുഴക്കി നേരിടാൻ ശ്രമിച്ചു. പുറത്തുനിന്നുവന്ന യൂത്ത് കോൺഗ്രസുകാരും സമരക്കാരായ ഞങ്ങളെ കയ്യേറ്റം ചെയ്യുകയും വിദ്യാർത്ഥിപ്രകടനത്തിനുനേരെ കല്ലെറിയുകയും ചെയ്തു. പഠിപ്പുമുടക്ക് എല്ലാവിധ എതിർപ്പുകളെയും നേരിട്ട് മൂന്നു ദിവസം തുടർന്നു.

1975 ജൂൺ 25–ാം തിയ്യതി ജയപ്രകാശ് നാരായണൻ രാംലില മൈതാനിയിൽ നടത്തിയ ചരിത്രപ്രസിദ്ധമായ പ്രസംഗമാണ്, ഇന്ദിരാഗാന്ധിയുടെ അഴിമതിഗ്രസ്തവും ഏകാധിപത്യപരവുമായ ഭരണത്തിനെതിരെ അന്തിമസമരത്തിന് തയ്യാറാവണമെന്ന് ആവശ്യപ്പെട്ടത്.
1975 ജൂൺ 25–ാം തിയ്യതി ജയപ്രകാശ് നാരായണൻ രാംലില മൈതാനിയിൽ നടത്തിയ ചരിത്രപ്രസിദ്ധമായ പ്രസംഗമാണ്, ഇന്ദിരാഗാന്ധിയുടെ അഴിമതിഗ്രസ്തവും ഏകാധിപത്യപരവുമായ ഭരണത്തിനെതിരെ അന്തിമസമരത്തിന് തയ്യാറാവണമെന്ന് ആവശ്യപ്പെട്ടത്.

ജൂൺ 29–ാം തിയ്യതി പോലീസെത്തി വിദ്യാർത്ഥികളെ മുന്നറിയിപ്പില്ലാതെ ലാത്തിച്ചാർജ്ജ് ചെയ്തു. പോലീസിന്റെ അപ്രതീക്ഷിത ആക്രമണത്തിൽ വിദ്യാർത്ഥികൾ ചിന്നിച്ചിതറി ഓടി. ഓഫീസ്റൂമിനുമുമ്പിൽ ഞാനും സഖാവ് മധുവും പോലീസ് മർദ്ദനത്തെ നേരിട്ട് മുദ്രാവാക്യം വിളിച്ചുനിന്നു. മധു പിന്നീട് ദേശാഭിമാനിയുടെ ലേഖകനായിരുന്നു. ഈയിടെ മരിച്ചു. അന്നത്തെ സബ് ഇൻസ്പെക്ടർ (പേര് കേശവൻ എന്നാണെന്നാണ് ഓർമ്മ) ഞങ്ങൾ രണ്ടുപേരെയും പിടിച്ചുകൊണ്ടുപോയി സ്കൂളിൽ തന്നെ ഒരു പ്രത്യേക മുറിയിലിട്ട് ചൂരൽപ്രയോഗം നടത്തുകയും ഉപദേശിക്കുകയും ഭീഷണിപ്പെടുത്തുകയുമെല്ലാം ചെയ്തു. രാജ്യത്ത് നടക്കുന്ന സംഭവങ്ങളുടെ ഗൗരവം മനസ്സിലാക്കാതെ സമരംചെയ്ത് ഭാവി നശിപ്പിക്കേണ്ടെന്നും ഭവിഷത്തുകൾ വലുതായിരിക്കുമെന്നും അദ്ദേഹം ഞങ്ങളെ താക്കീത് ചെയ്തു.

അടിയന്തരാവസ്ഥക്കെതിരെ കേരളത്തിൽ ഗ്രാമാന്തരങ്ങളിൽപോലും പ്രതിഷേധം ഉയർന്നിരുന്നു. പ്രതിഷേധത്തിന്റെ പേരിൽ എല്ലൊടിഞ്ഞവരും നെഞ്ചിൻകൂട് തകർന്നവരുമായ സ്വാതന്ത്ര്യദാഹികൾ എത്രയോ ആണ്. എന്റെ ഗ്രാമമായ മണിയൂർ അടിയന്തരാവസ്ഥക്കെതിരായ പ്രതിരോധപ്രവർത്തനങ്ങളുടെ പ്രധാന താവളമായിരുന്നു. നിരവധിപേർ കസ്റ്റഡിയിൽ മർദ്ദിക്കപ്പെട്ടു, മിസാതടവുകാരായി ജയിലിൽ കിടന്നു. കോൺഗ്രസുകാർ കൊടുത്ത കള്ളക്കേസുകളിൽ പീഢിപ്പിക്കപ്പെട്ടവർ നിരവധി. സോഷ്യലിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ അടിയന്തരാവസ്ഥ പിൻവലിക്കണമെന്നാവശ്യപ്പെട്ട് വടകരയിൽ നടന്ന പ്രകടനത്തിൽ സഖാവ് ഒ.പി. ദാമോദരൻ ഉൾപ്പെടെയുള്ളവർക്ക് ഭീകര മർദ്ദനങ്ങളാണ് നേരിടേണ്ടിവന്നത്. അടിയന്തരാവസ്ഥക്കെതിരെ മുദ്രാവാക്യം വിളിച്ച കുറ്റത്തിന് സ. വി.കെ.രാമൻ ഉൾപ്പെടെ എത്രയോ സി.പി.എം പ്രവർത്തകർ പോലീസ് വേട്ടയ്ക്കിരയായി.

കായണ്ണ പോലീസ് സ്റ്റേഷൻ ആക്രമണത്തോടെ പലരെയും നക്സലൈറ്റുകളായി മുദ്രകുത്തി ക്രൈംബ്രാഞ്ചുകാർ വേട്ടയാടി. ഈ കാലത്ത് സ്കൂളിൽ തുടർച്ചയായി അടിയന്തരാവസ്ഥക്കെതിരെ പ്രചരണം നടത്തിയതിെൻ്റ പേരിൽ എന്റെ റിസൾട്ട് തടഞ്ഞുവെച്ചു. രക്ഷിതാവ് വന്ന് സ്കൂളിൽ കുഴപ്പങ്ങളുണ്ടാക്കില്ലെന്ന് എഴുതിക്കൊടുത്താലേ റിസൾട്ട് പുറത്തുവിടൂ എന്ന നിലപാടായിരുന്നു ഹെഡ്മാസ്റ്റർ സ്വീകരിച്ചത്. സോഷ്യലിസ്റ്റ് പാർട്ടി പശ്ചാത്തലമുള്ള അച്ഛനും വീട്ടുകാരും അങ്ങനെയൊരു ഉറപ്പ് എഴുതികൊടുക്കേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ചു. അതുകൊണ്ട് അടിയന്തരാവസ്ഥയ്ക്കുശേഷം പ്രൈവറ്റ് രജിസ്ട്രേഷൻ വഴിയാണ് എനിക്ക് എസ്.എസ്.എൽ.സി പരീക്ഷ എഴുതേണ്ടിവന്നത്.

അടിയന്തരാവസ്ഥക്കെതിരെ കേരളത്തിൽ ഗ്രാമാന്തരങ്ങളിൽപോലും പ്രതിഷേധം ഉയർന്നിരുന്നു. പ്രതിഷേധത്തിന്റെ പേരിൽ എല്ലൊടിഞ്ഞവരും നെഞ്ചിൻകൂട് തകർന്നവരുമായ സ്വാതന്ത്ര്യദാഹികൾ എത്രയോ ആണ്.
അടിയന്തരാവസ്ഥക്കെതിരെ കേരളത്തിൽ ഗ്രാമാന്തരങ്ങളിൽപോലും പ്രതിഷേധം ഉയർന്നിരുന്നു. പ്രതിഷേധത്തിന്റെ പേരിൽ എല്ലൊടിഞ്ഞവരും നെഞ്ചിൻകൂട് തകർന്നവരുമായ സ്വാതന്ത്ര്യദാഹികൾ എത്രയോ ആണ്.

നാട്ടിലെ പല മുതിർന്നവരും കെ.എസ്.വൈ.എഫ്, സോഷ്യലിസ്റ്റ് പാർട്ടി ബന്ധമുള്ളവരായിരുന്നു. പക്ഷെ അവരിൽ പലർക്കും രഹസ്യമായി സി.പി.ഐ- എം.എൽ ബന്ധവുമുണ്ടായിരുന്നു. അക്കാലത്ത് മൈനർമാരായിരുന്ന ഞങ്ങൾക്കിതൊന്നും അറിയില്ലായിരുന്നു. സോഷ്യലിസ്റ്റ് പാർട്ടിക്കാരായ പലരും അടിയന്തരാവസ്ഥക്കെതിരെ രഹസ്യപ്രവർത്തനങ്ങളിൽ സജീവമായിരുന്നു. സി.പി.എമ്മും സോഷ്യലിസ്റ്റുകാരും പരിവർത്തനവാദി കോൺഗ്രസുകാരും ചേർന്ന് രൂപീകരിച്ച പൗരാവകാശസമിതിയുടെ പ്രവർത്തനം ഈ പ്രദേശത്ത് രഹസ്യവും പരസ്യവുമായ തലങ്ങളിൽ നടന്നിരുന്നു.

ജനസംഘക്കാർ ഇത്തരം കൂട്ടായ പ്രവർത്തനങ്ങളുടെ ഭാഗമാകാൻ തയ്യാറായില്ല. പലരും ഭീരുത്വം മൂലം പ്രവർത്തനങ്ങൾ ഉപേക്ഷിച്ച് ഒതുങ്ങി. ആർ.എസ്.എസിന്റെ ഭാഗമായിരുന്ന ഒരേയൊരു കെ.കെ. ബാലൻ മാത്രമാണ് അടിയന്തരാവസ്ഥക്കെതിരെ ആർ.എസ്.എസിന്റെ നേതൃത്വത്തിൽ വടകരയിൽ നടത്തിയ പ്രകടനത്തിന്റെ പേരിൽ അറസ്റ്റു ചെയ്യപ്പെട്ടതും ആറ് മാസം ജയിൽവാസം അനുഭവിച്ചതും. എന്റെ നാട്ടിലെ ആർ.എസ്.എസ് ശാഖകൾക്ക് അവധി കൊടുക്കുകയും നാട്ടിലെ ആർ.എസ്.എസ് കാര്യാലയത്തിൽ സൂക്ഷിച്ചിരുന്ന ദണ്ഡുകളെടുത്ത് കിണറ്റിലിട്ട് മൂടുകയും ചെയ്തു.

കൗതുകകരമായ ഒരു അനുഭവമെന്നത്, ആ കാലഘട്ടത്തിലാണ് എന്റെ കയ്യിൽ ഗോൾവാൾക്കറുടെ വിചാരധാര വന്നുപെടുന്നത്. അത് യാദൃച്ഛിക സംഭവമായിരുന്നു. ഞങ്ങളുടെ നാട്ടിലെ പ്രധാന ആർ.എസ്.എസ്- ജനസംഘം നേതാവായിരുന്ന പി. ശ്രീധരനടിയോടി മാഷ് മണിയൂർ ജനതാലൈബ്രറിയിൽ ആ പുസ്തകം എത്തിച്ചുകൊടുക്കാൻ എന്നെ ഏൽപിച്ചതായിരുന്നു. ലൈബ്രറിയിൽ സ്ഥിരമായി പോകുന്ന ഒരാളെന്ന നിലയ്ക്ക് തന്റെ കയ്യിലുള്ള വിചാരധാര ആർ.എസ്.എസ് നിരോധനത്തെത്തുടർന്ന് ഭയചകിതനായ മാഷ് എന്നെ ഏൽപിച്ച് രക്ഷപ്പെടുകയായിരുന്നു. കോഴിക്കോട്ടെ ജയഭാരതം പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച വിചാരധാരയുടെ മൂല കോപ്പിയായിരുന്നു അത്. പിന്നീട് വിവാദപരമായ പല ഭാഗങ്ങളും ഒഴിവാക്കിയാണ് കുരുക്ഷേത്രം പബ്ലിക്കേഷൻസ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്.

കായണ്ണപോലീസ് സ്റ്റേഷൻ ആക്രമണത്തോടെ പലരെയും നക്സലൈറ്റുകളായി മുദ്രകുത്തി ക്രൈംബ്രാഞ്ചുകാർ വേട്ടയാടിയിരുന്നു.
കായണ്ണപോലീസ് സ്റ്റേഷൻ ആക്രമണത്തോടെ പലരെയും നക്സലൈറ്റുകളായി മുദ്രകുത്തി ക്രൈംബ്രാഞ്ചുകാർ വേട്ടയാടിയിരുന്നു.

ആ കാലത്ത് ഞാനും ചില സുഹൃത്തുക്കളും ചേർന്ന് ’ഋതുസന്ധി’ എന്ന പേരിൽ കൈയെഴുത്ത് മാസിക പ്രസിദ്ധീകരിച്ചിരുന്നു. കായണ്ണ പോലീസ് സ്റ്റേഷൻ ആക്രമണത്തോടെ ക്രൈംബ്രാഞ്ച് പോലീസ് മണിയൂരിന്റെ മുക്കിലും മൂലയിലും ഒളിവിൽ കഴിയുന്ന നക്സലൈറ്റുകളെ മണത്തുനടന്നു. നക്സലൈറ്റ് എന്ന് സംശയിക്കപ്പെടുന്ന, ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന പലരുടെയും കഥകളും കവിതകളും ലേഖനങ്ങളും ’ഋതുസന്ധി’യിൽ അന്ന് പ്രസിദ്ധീകരിച്ചിരുന്നു. ഇതിലെ ലേഖനങ്ങളും കവിതകളും കഥകളുമെല്ലാം തെളിവായെടുത്ത് എഴുത്തുകാരായ പലരെയും അറസ്റ്റുചെയ്യാൻ സാധ്യതയുണ്ടെന്ന് വന്നതോടെ മാസിക ഒളിപ്പിക്കണമെന്ന ആവശ്യമുയർന്നു.

കോഴിക്കോട് ഐ.ടി.ഐയിൽ എസ്.എഫ്.ഐ യൂണിയൻ ചെയർമാനായിരുന്ന മുതുവന രാമചന്ദ്രൻ ഈ മാസിക കൊണ്ടുപോയി നശിപ്പിച്ചുകളയുകയാണുണ്ടായത്.

ഇക്കാര്യങ്ങളെല്ലാം സൂചിപ്പിക്കുന്നത്, സ്വാതന്ത്ര്യദാഹികളായ വ്യക്തികളും ഗ്രൂപ്പുകളുമെല്ലാം അടിയന്തരാവസ്ഥയുടെ അന്ധകാരത്തിലും പ്രതിരോധത്തിന്റെയും പ്രകാശനത്തിന്റെയും വഴികൾ തേടിയിരുന്നുവെന്നാണ്.

അടിയന്തരാവസ്ഥാ കാലമെന്നത് കെ. കരുണാകരന്റെ നേതൃത്വത്തിലുള്ള പോലീസ് സേനയുടെ നരമേധങ്ങളുടെ കാലം കൂടിയായിരുന്നു കേരളത്തിൽ. അടിയന്തരാവസ്ഥയ്ക്കുശേഷം പുറത്തുവന്ന കക്കയത്തെയും മാലൂർകുന്നിലെയും തിരുവനന്തപുരത്തെ ശാസ്തമംഗലത്തെയുമൊക്കെ പീഡനകേന്ദ്രങ്ങളിലെ മനുഷ്യത്വത്തെ മരവിപ്പിക്കുന്ന കഥകൾ കേരളത്തെയാകെ ഇളക്കിമറിച്ചതാണ്. ഭരണകൂടഭീകരതയിൽ സ്വാതന്ത്ര്യം നഷ്ടപ്പെടുന്ന ഒരു ജനതയുടെ അതിജീവനത്തിന്റെയും പ്രതിരോധത്തിന്റെയും ചോരവാർന്ന അനുഭവങ്ങളിൽനിന്നാണ് ഞങ്ങളെ പോലുള്ളവരുടെ രാഷ്ട്രീയ നിലപാടുകളും കാഴ്ചപ്പാടുകളും കരുപ്പിടിച്ചെടുത്തിട്ടുള്ളത്.

Comments