ഇന്ത്യ - പാക് സമ്പൂർണ വെടിനിർത്തൽ

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾക്ക് വിരാമമിട്ട് സമ്പൂർണ വെടിനിർത്തൽ. ഇരുരാജ്യങ്ങളും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു.

News Desk

ന്ത്യയും പാക്കിസ്ഥാനും തമ്മിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നീണ്ടുനിന്ന സംഘർഷങ്ങൾക്ക് വിരാമമിട്ട് വെടിനിർത്തൽ പ്രഖ്യാപിച്ചു. ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് വാർത്താസമ്മേളനത്തിലൂടെ ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചത്. ഇന്ന് (മെയ് -10) വൈകീട്ട് 5 മണിയോടെ വെടിനിർത്തൽ നിലവിൽ വന്നു. പാക്കിസ്ഥാൻ മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ വെടിനിർത്തലിന് തയ്യാറാണെന്ന് അറിയിച്ചതായി അദ്ദേഹം വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇന്ത്യ - പാക് അതിർത്തിയിൽ നടന്ന സംഘർഷങ്ങൾക്ക് ഇതോടെ വിരാമമായി. ഇതുമായി ബന്ധപ്പെട്ട് വീണ്ടും മെയ് -12ന് ഇരുരാജ്യങ്ങളും തമ്മിൽ വീണ്ടും ചർച്ച നടക്കുമെന്ന് വിക്രം മിസ്രി വ്യക്തമാക്കി. മൂന്നാം കക്ഷിയുടെ ഇടപെടൽ ഇല്ലാതെയാണ് വെടിനിർത്തലെന്നാണ് കേന്ദ്രം ഈ അറിയിപ്പിലൂടെ സൂചിപ്പിക്കുന്നത്.

അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപാണ് എക്സിലൂടെ ആദ്യം വിവരം ലോകത്തെ അറിയിച്ചത്. അമേരിക്ക ഇരുരാജ്യങ്ങളുമായി നടത്തിയ ചർച്ചകൾ വിജയം കണ്ടുവെന്നാണ് അദ്ദേഹം അവകാശപ്പെട്ടത്. “അമേരിക്കയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയ്ക്കൊടുവിൽ ഇന്ത്യയും പാക്കിസ്ഥാനും എത്രയും പെട്ടെന്ന് തന്നെ സമ്പൂർണ വെടിനിർത്തലിന് തയ്യാറായിരിക്കുകയാണ്. സാമാന്യബോധത്തോടെ ബുദ്ധിപരമായി ഇത്തരമൊരു തീരുമാനം എടുത്ത രണ്ട് രാജ്യങ്ങളെയും ഞാൻ അഭിനന്ദിക്കുന്നു,” ട്രംപ് ട്വീറ്റ് ചെയ്തു. എന്നാൽ അമേരിക്കയുടെ ഇടപെടൽ ഉണ്ടായെന്ന കാര്യത്തിൽ ഇന്ത്യ ഔദ്യോഗികമായി ഒരു സ്ഥിരീകരണവും നടത്തിയിട്ടില്ല.

ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണമാണ് ഏറെക്കാലത്തിന് ശേഷം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷത്തിലേക്ക് വഴിമാറിയത്. 26 പേരാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത് ഇതിന് മറുപടിയായാണ് പാക്കിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും 9 തീവ്രവാദ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ സൈനിക നടപടി നടപ്പിലാക്കിയത്. ഏകദേശം 70-ഓളം ഭീകരവാദികൾ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. ഇതിന് ശേഷം പാക്കിസ്ഥാൻ സൈന്യത്തിൻെറ ഭാഗത്ത് നിന്ന് ഇന്ത്യൻ അതിർത്തിയിൽ പ്രകോപനമുണ്ടായി. കടുത്ത ഷെല്ലാക്രമണം പാക്കിസ്ഥാൻെറ ഭാഗത്തുണ്ടായിരുന്നു. ഇത് തുടരുന്നതിനിടെയാണ് ഇപ്പോൾ വെടിനിർത്തൽ പ്രഖ്യാപിക്കപ്പെട്ടത്.

Comments