പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകരവാദ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യൻ സൈന്യം നടത്തിയ ആക്രമണത്തിൽ പ്രതികരണവുമായി ലോകനേതാക്കൾ. കൂടുതൽ സംഘർഷങ്ങളിൽ നിന്ന് പിൻമാറി നയതന്ത്ര ചർച്ചകളിലൂടെ സമാധാനത്തിന് ശ്രമിക്കണമെന്നാണ് ലോകനേതാക്കൾ ആവശ്യപ്പെടുന്നത്.
ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 ഇന്ത്യക്കാരെ കൊലപ്പെടുത്തിയ ഭീകരവാദി ആക്രമണത്തിനുള്ള തിരിച്ചടിയായിട്ടാണ് ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന് പേരിട്ടിരിക്കുന്ന സംയുക്ത സൈനിക ആക്രമണം ഇന്ത്യ നടത്തിയത്. പാകിസ്ഥാനിലും പാക് അധീന കശ്മീരിലുമുള്ള 9 ഭീകരവാദി കേന്ദ്രങ്ങൾ ആക്രമണത്തിൽ തകർത്തെന്ന് ഇന്ത്യൻ സൈന്യം വ്യക്തമാക്കി. മുസാഫറാബാദ്, കോട്‌ലി, ബഹവൽപൂർ, റാവലാകോട്ട്, ചക്സവാരി, ഭീംബർ, നീലം താഴ്‌വര, ഝലം, ചക്‌വാൽ തുടങ്ങിയ മേഖലകളിലാണ് ഇന്ത്യൻ സൈന്യം ആക്രമണം നടത്തിയതെന്ന് സൈനിക വൃത്തങ്ങൾ പറയുന്നു. ജെയ്ഷെ മുഹമ്മദ്, ലഷ്കർ ഇ തൊയ്ബ തുടങ്ങിയ തീവ്രവാദി സംഘടനകളുടെ കേന്ദ്രങ്ങൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. പാക് സൈനികകേന്ദ്രങ്ങളെ ഇന്ത്യ ലക്ഷ്യമിട്ടിട്ടില്ലെന്ന് സൈന്യം വ്യക്തമാക്കി.

ഇന്ത്യൻ ആക്രമണത്തിൽ 70-ഓളം ഭീകരർ കൊല്ലപ്പെട്ടുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 26 സാധാരണക്കാർ ആക്രമണത്തിൽ കൊല്ലപ്പെട്ടതായും തിരിച്ചടിയുണ്ടാവുമെന്നും പാകിസ്ഥാൻ പറയുന്നതായി റോയിറ്റേഴ്സ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഓപ്പറേഷൻ സിന്ദൂറിൻെറ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ വ്യാഴാഴ്ച സർവകക്ഷിയോഗം വിളിച്ചിട്ടുണ്ട്.
ലോകനേതാക്കളുടെ പ്രതികരണങ്ങൾ
ഇത്തരത്തിലൊരു ആക്രമണത്തിന് സാധ്യതയുണ്ടെന്ന് പ്രതീക്ഷിച്ചിരുന്നതാണെന്ന് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു. ഇരുരാജ്യങ്ങളും പതിറ്റാണ്ടുകളായി പോരാട്ടം നടത്തുന്നുണ്ട്. എത്രയും പെട്ടെന്ന് ഇത് അവസാനിക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും ട്രംപ് പറഞ്ഞു.
“ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടക്കുന്ന വിഷയങ്ങൾ നിരീക്ഷിച്ച് വരികയാണ്. എത്രയും പെട്ടെന്ന് എല്ലാം അവസാനിക്കുമെന്ന് കരുതുന്നു. സമാധാനപരമായ ഒരു പ്രശ്ന പരിഹാരത്തിൽ എത്തിച്ചേരുന്നതിന് വേണ്ടി ഇന്ത്യയിലെയും പാകിസ്ഥാനിലെയും നേതാക്കളുമായി സംസാരിക്കും,” അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു.
"നിയന്ത്രണ രേഖയ്ക്കും അന്താരാഷ്ട്ര അതിർത്തിക്കും അപ്പുറമുള്ള ഇന്ത്യൻ സൈനിക നടപടികളിൽ സെക്രട്ടറി ജനറൽ ആശങ്ക പ്രകടിപ്പിച്ചു. ഇരു രാജ്യങ്ങളും പരമാവധി സൈനിക സംയമനം പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ ലോകത്തിന് താങ്ങാനാവില്ല," ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ അൻേറാണിയോ ഗ്യുട്ടെറസിൻെറ വക്താവ് പ്രതികരിച്ചു.

ഇന്ത്യ നടത്തിയ സൈനികനടപടി ഖേദകരമാണെന്നാണ് ചൈനയുടെ പ്രതികരണം. “ഇപ്പോൾ നടക്കുന്ന കാര്യങ്ങളിൽ ഞങ്ങൾ ആശങ്കാകുലരാണ്. ഇരുരാജ്യങ്ങളും വിശാല അർത്ഥത്തിൽ സമാധാനം മുൻനിർത്തി ചിന്തിക്കണം. ഇപ്പോഴത്തെ സാഹചര്യങ്ങൾ കൂടുതൽ സങ്കീർണമാക്കുന്ന പ്രവൃത്തികളിൽ നിന്ന് മാറിനിൽക്കാൻ ശ്രമിക്കണം. കൂടുതൽ നടപടികളൊന്നുമില്ലാതെ ആത്മസംയമനത്തോടെ മുന്നോട്ട് പോവണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു” ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് പ്രതികരിച്ചു.
സ്വയം പ്രതിരോധത്തിന് ഇന്ത്യയ്ക്ക് എല്ലാവിധ അവകാശവുമുണ്ടെന്ന് ഇന്ത്യയിലെ ഇസ്രായേൽ അംബാസിഡർ റ്യൂവൻ അസർ പറഞ്ഞു.
"പഹൽഗാമിലെ ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സൈനിക ഏറ്റുമുട്ടൽ രൂക്ഷമാകുന്നതിൽ ഞങ്ങൾക്ക് വളരെയധികം ആശങ്കയുണ്ട്. മേഖലയിലെ സ്ഥിതി കൂടുതൽ വഷളാകാതിരിക്കാൻ സംയമനം പാലിക്കാൻ ഇരുരാജ്യങ്ങളോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു," റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് പ്രതികരിച്ചു.
"സംഘർഷം രൂക്ഷമാകാതിരിക്കാൻ ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. ഏറെക്കാലം നീണ്ടുനിൽക്കുന്ന ഏറ്റുമുട്ടലിൽ നിന്ന് ആർക്കും ഒന്നും നേടാനില്ല. ഇരുരാജ്യങ്ങളും വലിയ സൈനിക ശക്തികളാണ്, അതുകൊണ്ടാണ് ഞങ്ങൾ സംയമനം പാലിക്കാൻ ആവശ്യപ്പെടുന്നത്," ഫ്രാൻസ് വിദേശകാര്യമന്ത്രി ജീൻ നോയൽ ബാരറ്റ് പറഞ്ഞു.
ലോകസമാധാനത്തിനും മേഖലയിലെ സാമാധാനത്തിനും ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കുകയും സംഘർഷങ്ങളിൽ നിന്ന് മാറിനിൽക്കുകയും ചെയ്യണമെന്ന് യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അഭ്യർത്ഥിച്ചതായി യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
യുദ്ധത്തിനുള്ള സാഹചര്യം
ഒഴിവാക്കണം: സി.പി.എം
കൂടുതൽ സംഘർഷങ്ങളിൽ നിന്ന് പിൻമാറണമെന്നും ഇന്ത്യയും പാകിസ്ഥാനും തമ്മിൽ യുദ്ധത്തിനുള്ള സാഹചര്യം ഒഴിവാക്കണമെന്നും സി പി ഐ (എം) കേന്ദ്രകമ്മിറ്റി വാർത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു: “മറ്റൊരു ഇന്ത്യ - പാക് യുദ്ധത്തിനുള്ള സാധ്യത തള്ളിക്കളയാൻ പറ്റാത്ത സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. ആണവശക്തികളായ രണ്ട് അയൽരാജ്യങ്ങൾ തമ്മിലുള്ള യുദ്ധം ഒഴിവാക്കുന്നതിന് വേണ്ടിയുള്ള എല്ലാ ശ്രമങ്ങളും നടത്തണം. സൈനികനടപടികളിലൂടെയല്ലാതെ നയതന്ത്ര ചർച്ചകളിലൂടെ ഭീകരപ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതിനും സംഘർഷങ്ങൾ ഇല്ലാതാക്കാനുമുള്ള പദ്ധതികൾ ആലോചിക്കേണ്ടതുണ്ട്,” വാർത്താക്കുറിപ്പ് വ്യക്തമാക്കി.