പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെ നിർണായകമായ അഞ്ച് നയതന്ത്ര തീരുമാനങ്ങളെടുത്ത് ഇന്ത്യ. ചൊവ്വാഴ്ച വൈകീട്ട് പഹൽഹാമിലുണ്ടായ ഭീകരാക്രമണത്തിൽ 26 പേരാണ് ഇതുവരെ മരിച്ചത്. ആക്രമണത്തിന് പിന്നിൽ പാകിസ്ഥാന് വ്യക്തമായ പങ്കുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് സുരക്ഷാസമിതിയോഗം വിലയിരുത്തി. ഈ യോഗത്തിന് ശേഷമാണ് പാകിസ്ഥാനെ സമ്മർദ്ദത്തിലാക്കുകയെന്ന ലക്ഷ്യത്തോടെ അഞ്ച് നയതന്ത്ര തീരുമാനങ്ങൾ കേന്ദ്രസർക്കാർ എടുത്തിരിക്കുന്നത്. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് ഏറ്റവും സുപ്രധാന തീരുമാനങ്ങളെടുക്കുന്ന സമിതിയാണ് കാബിനറ്റ് സുരക്ഷാസമിതി.
സിന്ധു നദീജലകരാർ മരവിപ്പിച്ചു
1960-ൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഒപ്പുവെച്ച സിന്ധു നദീജലകരാർ മരവിപ്പിച്ചു. ലോകബാങ്കിൻെറ കൂടി നിർദ്ദേശത്തിലാണ് ഇരുരാജ്യങ്ങളും തമ്മിൽ നദീജലം പങ്കുവെക്കുന്നതിനായി ഏകദേശം 65 വർഷങ്ങൾക്ക് മുമ്പ് കരാറൊപ്പിട്ടത്. 1965, 1971, 1999 എന്നീ വർഷങ്ങളിലായി ഇന്ത്യയും പാകിസ്ഥാനും തമ്മിൽ യുദ്ധം ഉണ്ടായ ഘട്ടങ്ങളിൽ പോലും കരാർ തുടർന്നിരുന്നു. അതിർത്തി കടന്നുള്ള തീവ്രവാദം അവസാനിപ്പിക്കുന്നതിന് പാകിസ്ഥാൻെറ ഭാഗത്ത് നിന്ന് ആത്മാർത്ഥമായ ഇടപെടൽ ഉണ്ടായതിന് ശേഷം മാത്രമേ കരാർ പുനസ്ഥാപിക്കുന്നതിനെക്കുറിച്ച് ഇനി ഇന്ത്യ ചിന്തിക്കുകയുള്ളൂ.
പാകിസ്ഥാൻെറ കിഴക്കൻ മേഖലയിൽ കൃഷി ആവശ്യത്തിനായി സിന്ധുനദിയുടെയും അതിൻെറ പോഷകനദിയിൽ നിന്നുമുള്ള ജലമാണ് പാകിസ്ഥാൻ ഉപയോഗിക്കുന്നത്. കരാർ മരവിപ്പിച്ചതോടെ ഈ മേഖലയെ അത് ഗുരുതരമായി ബാധിക്കും. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ പാകിസ്ഥാനിൽ ഇനി ഭക്ഷ്യ പ്രതിസന്ധി കൂടി ഉണ്ടായാൽ അത് കടുത്ത പ്രതിസന്ധിയാണ് ഉണ്ടാക്കുക. സിന്ധു നദീജല കരാർ പ്രകാരം 80 ശതമാനം ജലം ലഭിക്കുന്നത് പാകിസ്ഥാനാണ്. ഇന്ത്യയിൽ നിന്നും പാകിസ്ഥാനിലേക്ക് ഒഴുകുന്ന സിന്ധു നദിയിൽ നിന്ന് 20 ശതമാനം ജലം മാത്രമാണ് ഇന്ത്യയിൽ ഉപയോഗിച്ചിരുന്നത്. അതിനാൽ തന്നെ പല ഘട്ടങ്ങളിലും കരാറിൽ നിന്ന് പിൻമാറുന്നതിനെക്കുറിച്ച് ഇന്ത്യ ആലോചിച്ചിരുന്നതാണ്. മുൻ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്റുവും പാക് പ്രധാനമന്ത്രി അയൂബ് ഖാനും കറാച്ചിയിൽ വെച്ചാണ് കരാറിൽ ഒപ്പുവെച്ചിരുന്നത്.
അട്ടാരി - വാഗാ അതിർത്തി അടച്ചു
ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തിമേഖലയായ അമൃത്സറിലെ വാഗ - അട്ടാരി അതിർത്തി അടച്ചു. ഈ അതിർത്തി കടന്നെത്തിയവർ മെയ് 1-ന് മുമ്പ് തിരിച്ചുപോവണമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

സാർക് വിസയിളവ് റദ്ദാക്കി
സാർക് അംഗരാജ്യങ്ങളിൽ ഉൾപ്പെടുന്നവർക്ക് വിസയിളവ് നൽകിയിരുന്നതിൽ നിന്ന് പാകിസ്ഥാനെ ഒഴിവാക്കി ഇന്ത്യ. ഇളവ് പ്രകാരം ഇനി പാക് പൗരർക്ക് ഇന്ത്യ സന്ദർശിക്കാൻ അനുമതി നൽകില്ല. സാർക് അംഗരാജ്യങ്ങളുടെ ബന്ധം മെച്ചപ്പെടുത്തുന്നതിനായി 1992-ലാണ് ഈ കരാർ നിലവിൽ വന്നത്. ജഡ്ജിമാർ, സംരംഭകർ, കായികതാരങ്ങൾ, എംപിമാർ എന്നിങ്ങനെ 24 വിഭാഗങ്ങളിൽ പെട്ടവർക്കാണ് ഇളവ് നൽകിയിരുന്നത്.
പാക് പൗരർക്ക് ഇന്ത്യയിൽ പ്രവേശനമില്ല
ഭീകരാക്രമണത്തിൻെറ പശ്ചാത്തലത്തിൽ പാക് പൗരരെ ഇനി ഇന്ത്യയിലേക്ക് കടത്തില്ല. എസ്.വി.ഇ.എസ് വിസ ഇനി അനുവദിക്കില്ലെന്നും ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്.
പാക് സൈനിക ഉപദേഷ്ടാക്കളെ പുറത്താക്കി
ന്യൂഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിലുള്ള സൈനിക ഉപദേഷ്ടാക്കളോടെല്ലാം രാജ്യം വിടാൻ ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരാഴ്ചക്കുള്ളിലാണ് ഇവരോട് പാകിസ്ഥാനിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ നിന്ന് നയതന്ത്ര പ്രതിനിധികളെ ഇന്ത്യ തിരിച്ച് വിളിക്കുകയും ചെയ്തിട്ടുണ്ട്. ഇരുരാജ്യങ്ങളുടെയും ഹൈക്കമ്മീഷൻ അംഗബലം 55-ൽ നിന്ന് 30 ആക്കി കുറയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്.