ജമ്മു കാശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിനുള്ള തിരിച്ചടിയായി പാക്കിസ്ഥാനുമായുള്ള സിന്ധുനദീജല കരാർ (The Indus Waters Treaty- IWT) മരവിപ്പിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. സായുധാക്രമണത്തിനേക്കാൾ തീവ്രമായ ജലയുദ്ധം എന്നാണ് വിദഗ്ധർ ഈ നീക്കത്തെ വിശേഷിപ്പിക്കുന്നത്. പാക്കിസ്ഥാനിൽനിന്നുള്ള ഭീകരപ്രവർത്തത്തിന് അറുതി വരുത്തണം എന്നതിൽആർക്കും ഭിന്നാഭിപ്രായമുണ്ടാകാൻ വഴിയില്ല. എന്നാൽ, അതിന് നദീജലത്തെയും പരിസ്ഥിതിയെയും ഇരുരാജ്യങ്ങളിലെയും നിരപരാധികളായ മനുഷ്യരെയും ഉപകരണമാക്കി മാറ്റുന്നത് എത്രത്തോളം അഭികാമ്യമാണ് എന്ന ചോദ്യവും ഇതോടൊപ്പം ഉയരുന്നുണ്ട്.
പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി ചെയർമാൻ ബിലവൽ ഭൂട്ടോ അത്യന്തം പ്രകോപനപരമായ മുന്നറിയിപ്പാണ് നൽകുന്നത്: 'സിന്ധു നദീതടം ഞങ്ങളുടേതാണ്. അത് ഞങ്ങളുടേതായി തുടരും. അതിലൂടെ ഒന്നുകിൽ ജലമൊഴുകും, അല്ലെങ്കിൽ അവരുടെ ചോര'.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ നിരന്തരം സംഘർഷങ്ങളുണ്ടാകുമ്പോഴും, അത്തരം സംഘർഷങ്ങൾ ഏൽക്കാത്ത ഒരു കരാർ കൂടിയായിരുന്നു ഇത്. 1965-ലെയും 1971-ലെയും ഇന്ത്യ- പാക് യുദ്ധ കാലത്തും, ഉറി, പുൽവാമ അടക്കമുള്ള ഭീകരാക്രമണങ്ങളുടെ സമയത്തും കരാറിന് ഭീഷണിയുണ്ടായില്ല. പിന്നീട്, നിരവധി ഭീകരാക്രമണങ്ങൾ ഇന്ത്യ നേരിട്ടുവെങ്കിലും അന്നും സുരക്ഷിതമായിരുന്നു കരാർ. ഇരുരാജ്യങ്ങളിലെ മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്ന കരാർ എന്ന നിലയ്ക്ക്, ലോകത്തിലെ തന്നെ അപൂർവമായ ഒരു ഉടമ്പടിയാണ് IWT. ഭരണകൂടങ്ങളുടെ നിക്ഷിപ്ത രാഷ്ട്രീയ താൽപര്യങ്ങൾക്കുപുറത്തും, രണ്ടു രാജ്യങ്ങളിലെ ജനങ്ങൾ തമ്മിൽ സഹവർത്തിത്വം സാധ്യമാണെന്ന സന്ദേശം കൂടിയാണ് The Indus Waters Treaty-യുടെ കാതൽ. ഇതിനാണ് ഇപ്പോൾ മങ്ങലേറ്റിരിക്കുന്നത്.
ലോകത്തിലെ തന്നെ അത്യപൂർവമായ ഒന്നാണ് സിന്ധു നദീജല കരാർ. ഏഷ്യയിലെ രണ്ട് രാജ്യങ്ങൾ തമ്മിലുള്ള അതിർത്തി കടന്നുള്ള ഏക ജലപങ്കിടൽ കരാർ. 1960 സെപ്റ്റംബർ 19നാണ് ഇന്ത്യയും പാകിസ്താനും കറാച്ചിയിൽ വെച്ച് കരാർ ഒപ്പിട്ടത്.
1947-ലെ വിഭജനക്കാലത്താണ് നദീജല തർക്കത്തിന്റെ തുടക്കം. ടിബറ്റിൽ നിന്നാരംഭിച്ച് ഇന്ത്യയിലൂടെയും പാകിസ്ഥാനിലൂടെയും ഒഴുകുന്നതും അഫ്ഗാനിസ്ഥാന്റെയും ചൈനയുടെയും ചില ഭാഗങ്ങളെ സ്പർശിക്കുന്നതുമായ സിന്ധു നദിയിലെ ജലം ആരാണ് ഉപയോഗിക്കുക എന്നതിനെച്ചൊല്ലി തർക്കമുണ്ടായി. ഇതേതുടർന്ന്, 1948-ൽ, പാകിസ്ഥാനിലേക്കുള്ള ജലപ്രവാഹം ഇന്ത്യ നിർത്തിവച്ചു. പാകിസ്ഥാൻ ഐക്യരാഷ്ട്രസഭയിൽ വിഷയം അവതരിപ്പിച്ചു. ഇതേതുടർന്നാണ് ലോകബാങ്കിനെ മധ്യസ്ഥതയിൽ, ഒമ്പതു വർഷത്തെ ചർച്ചയ്ക്കുശേഷം ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവും പാകിസ്ഥാൻ പ്രസിഡന്റ് അയൂബ് ഖാനും ചേർന്ന് സിന്ധു നദീജല കരാറിൽ ഒപ്പുവച്ചു.
ഇതേതുടർന്ന് 1948ൽ പാകിസ്താനിലേക്കുള്ള ജലപ്രവാഹം ഇന്ത്യ താൽക്കാലികമായി നിർത്തിവെച്ചു. പരാതിയുമായി പാകിസ്താൻ ഐക്യരാഷ്ട്രസഭയെ സമീപിച്ചു. ഒരു ദശകം നീണ്ട ചർച്ചക്കുശേഷമാണ് ലോകബാങ്കിന്റെ മധ്യസ്ഥതയിൽ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവും പാകിസ്താൻ പ്രസിഡന്റ് അയൂബ് ഖാനും കരാറിൽ ഒപ്പിട്ടത്.

സിന്ധു നദീതടത്തിലെ ആറ് പ്രധാന നദികളെ വിഭജിക്കുന്നതായിരുന്നു കരാർ. കിഴക്കൻ മേഖലയിലൂടെ ഒഴുകുന്ന രവി, സത്‌ലജ്, ബിയാസ് നദികളിലെ ജലം ഇന്ത്യയ്ക്കും, പടിഞ്ഞാറൻ പ്രദേശത്തെ സിന്ധു, ചെനാബ്, ഝലം തുടങ്ങിയ നദികളിലെ ജലത്തിന്റെ അവകാശം പാകിസ്താനും നൽകി. 99 ബില്യൺ ക്യുബിക് മീറ്റർ ശരാശരി വാർഷിക ഒഴുക്കുള്ളവയാണ് സിന്ധു, ചെനാബ്, ഝലം എന്നിവ. അതായത്, ഈ നദികളിലൂടെ ഒഴുകുന്ന മൊത്തം ജലത്തിന്റെ 30% ഇന്ത്യയ്ക്കും ബാക്കി 70% പാകിസ്താനുമാണ്. അതുകൊണ്ടുതന്നെ, കരാറിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് പാക്കിസ്ഥാനാണ്. കരാർ അനുസരിച്ച്, ഇന്ത്യയ്ക്ക് കിട്ടുന്ന ജലത്തിന്റെ മൂന്നിരട്ടിയിലേറെ പാക്കിസ്ഥാനാണ് ലഭിക്കുന്നത്. പാക്കിസ്ഥാൻ ഉപയോഗിക്കുന്ന പടിഞ്ഞാറൻ നദികളിൽനിന്നുള്ള വെള്ളം ജലവൈദ്യുതോൽപ്പാദനത്തിനും ജലസേചനത്തിനും പരിമിതമായി മാത്രമേ ഇന്ത്യയ്ക്ക് ഉപയോഗിക്കാനാകൂ. ഇക്കാര്യം ചൂണ്ടിക്കാട്ടി, കരാർ പാക്കിസ്ഥാന് അനുകൂലമാണെന്ന വിമർശനം ഇന്ത്യയ്ക്കുണ്ട്.
സിന്ധു നദിയിലെ ജലം പരമാവധി പ്രയോജനപ്പെടുത്തുന്നതിനുള്ള ഇരു രാജ്യങ്ങളുടെയും അവകാശങ്ങളും കടമകളും കരാറിൽ വ്യക്തമാക്കുന്നുണ്ട്. ഉടമ്പടിയ്ക്ക് ഇരു രാജ്യങ്ങളുടെയും സുരക്ഷാ കാര്യങ്ങളുമായി നേരിട്ട് ബന്ധമില്ല.
കരാർ നടത്തിപ്പിന്റെ അവലോകനത്തിന് സ്ഥിരം സിന്ധുനദീജല കമീഷനുണ്ട്. ഒരോ രാജ്യങ്ങളിൽനിന്നുമുള്ള ഓരോ കമീഷണഷർമാരുടെ നേതൃത്വത്തിലുള്ള കമീഷൻ ഡാറ്റ കൈമാറുകയും പുതിയ പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യുകയും വർഷത്തിലൊരിക്കൽ യോഗം ചേരുകയും ചെയ്യുന്നു.
പാക്കിസ്ഥാന്റെ
ആശങ്കകൾ
കരാർ മരവിപ്പിക്കാനുള്ള ഇന്ത്യൻ തീരുമാനം അക്ഷരാർത്ഥത്തിൽ പ്രാവർത്തികമാകുകയാണെങ്കിൽ അത് രാഷ്ട്രീയമായി മാത്രമല്ല, സാമ്പത്തികമായും ഉലയ്ക്കുമെന്ന ആശങ്ക പാക്കിസ്ഥാനുണ്ട്. പാകിസ്ഥാന്റെ ദേശീയ വരുമാനത്തിൽ 23% സംഭാവന ചെയ്യുന്നത് കാർഷിക മേഖലയാണ്. ഗ്രാമീണ നിവാസികളിൽ 68% പേരുടെയും ജീവിതോപാധിയാണ് കൃഷി. കാർഷികഭൂമിയുടെ 65 ശതമാനവും സിന്ധുനദീതടത്തിലാണ്. ജലസേചന ആവശ്യത്തിന്റെ 80 ശതമാനവും സിന്ധു നദീജലമുപയോഗിച്ചാണ് നിറവേറ്റുന്നത്. 90 വർഷമായി പാക്കിസ്ഥാന്റെ കാർഷിക ജലസേചനം സിന്ധുനദീതടത്തിലെ ജലലഭ്യതയെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. പടിഞ്ഞാറൻ നദികളിൽനിന്ന് ലഭിക്കുന്ന ജലത്തിന്റെ അളവിൽ നേരിയ കുറവ് സംഭവിച്ചാൽ പോലും വലിയ കാർഷിക പ്രതിസന്ധിയുണ്ടാകുമെന്നിരിക്കേ, കരാർ തന്നെ മരവിപ്പിക്കുന്നത് വൻ തിരിച്ചടിയാണുണ്ടാക്കുക, പ്രത്യേകിച്ച് പഞ്ചാബിലും സിന്ധിലും. ഈ പ്രവിശ്യകളിലെ കൃഷിയ്ക്ക് പടിഞ്ഞാറൻ നദികളിലെ ജലമാണുപയോഗിക്കുന്നത്. സിന്ധു നദീതടം പ്രതിവർഷം 154.3 ദശലക്ഷം ഏക്കർ അടി വെള്ളമാണ് ലഭ്യമാക്കുന്നത്.

പാക്കിസ്ഥാന്റെ വൈദ്യുതി ലഭ്യതയ്ക്കും ഈ നീക്കം തിരിച്ചടിയാണ്. ജലദൗർലഭ്യത്തെ തുടർന്ന്, ജലവൈദ്യുതപദ്ധതികൾ കാര്യക്ഷമമല്ലാത്ത സാഹചര്യത്തിൽ വൻതോതിൽ കൽക്കരി ഇറക്കുതി ചെയ്യേണ്ടിവരുന്നുണ്ട്. 2021-ൽ മാത്രം 1.5 ബില്യൻ യു.എസ് ഡോളറാണ് കൽക്കരി ഇറക്കുമതിക്കായി ചെലവഴിച്ചത്. ജലദൗർലഭ്യം രൂക്ഷമായാൽ അത്‌സമ്പദ്ഘടനയുടെ നടുവൊടിക്കും.
എന്നാൽ, നദീജലം തടഞ്ഞുവെക്കുന്നതിൽ ഏറെ കടമ്പകളുണ്ടെന്ന ആശ്വാസത്തിലാണ് പാക്കിസ്ഥാൻ. അതേസമയം, നദീജലകരാറുമായി ബന്ധപ്പെട്ട ഡാറ്റ നൽകുന്നത് ഇന്ത്യ നിർത്തിവെച്ചാൽ, അത് പാക്കിസ്ഥാനെ ശരിയ്ക്കും പ്രതിസന്ധിയിലാക്കും. ഇപ്പോൾ നദീതടത്തെക്കുറിച്ചും നദികളിലെ ജലത്തിന്റെ ഒഴുക്കിനെക്കുറിച്ചുമുള്ള വിലപ്പെട്ട ഡാറ്റയാണ് ഇന്ത്യ പാക്കിസ്ഥാന് കൈമാറിക്കൊണ്ടിരിക്കുന്നത്. വെള്ളപ്പൊക്ക മുന്നറിയിപ്പുകൾ അടക്കം ഇനി ലഭിക്കാതിരുന്നാൽ വെള്ളപ്പൊക്ക, വരൾച്ചാ ഭീഷണികൾ തക്ക സമയത്ത് നേരിടാൻ പാക്കിസ്ഥാന് കഴിയാതെ വരും. 2010- 2020 കാലത്ത്, മൺസൂണിലുണ്ടായ അപ്രതീക്ഷിത വരൾച്ചയുടെ മുന്നറിയിപ്പായി 5000 പേജുള്ള വാർഷിക റിപ്പോർട്ടുകളാണ് ഇന്ത്യ പാക്കിസ്ഥാന് കൈമാറിയത്. ഉറിയിലും പുൽവാമയിലുമുണ്ടായ ഭീകരാക്രമണത്തിന്റെ സമയത്തുപോലും ഇത്തരം ഡാറ്റ കൈമാറ്റം നിർബാധം നടന്നു. ജൂലൈ- ആഗസ്റ്റ് സീസണിലെ വെള്ളപ്പൊക്ക മുന്നറിയിപ്പുകൾ, ദിനംപ്രതിയുള്ള ജലനിരപ്പിന്റെ വിവരം, മണൽ അടിയുന്നതിന്റെ തോത് തുടങ്ങിയവ പാക്കിസ്ഥാന്റെ ഡാം മാനേജുമെന്റിൽ നിർണായകമാണ്.
കരാർ നിർത്തിവെക്കാനാകുമോ?
സിന്ധുനദീജല കരാർ റദ്ദാക്കാനോ താൽക്കാലികമായി നിർത്തിവെക്കാനോ ഏകപക്ഷീയമായി പിന്മാറാനോ കരാറിൽ വ്യവസ്ഥയില്ല. മാത്രമല്ല, ലോകബാങ്കിന്റെ മധ്യസ്ഥതയിലുള്ള കരാറായതിനാൽ, ഇന്ത്യയ്ക്ക് ഏകപക്ഷീയമായി കരാർ ഇല്ലാതാക്കുന്ന തരത്തിലുള്ള തീരുമാനമെടുക്കാനാകില്ല. ഇപ്പോൾ, കരാർ മരവിപ്പിക്കാനെടുത്ത തീരുമാനം ലോകബാങ്ക് അറിയാതെയാണ് എന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയാണ്.

സാഹചര്യങ്ങളിൽ കാതലായ മാറ്റം വരാത്ത സന്ദർഭങ്ങളിൽ കരാർ നിർത്തിവെക്കാൻ കഴിയില്ലെന്ന് ഇത്തരം കരാറുകളുമായി ബന്ധപ്പെട്ട 1969-ലെ വിയന്ന കൺവെൻഷനിലുണ്ടെന്ന് വാട്ടർ കമീഷൻ മുൻ ചെയർമാൻ പി.കെ. സക്‌സേന പറയുന്നു. കരാറിലെ വ്യവസ്ഥകളുടെ ലംഘനമാണ് പ്രധാനമായും 'സാഹചര്യങ്ങളിലെ അടിസ്ഥാന മാറ്റം' എന്ന നിബന്ധനയിൽ വരുന്നത്. പാരിസ്ഥിതികവും നദീതടങ്ങളുമായും മറ്റും ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് പ്രധാനമായും ഈ വ്യവസ്ഥകളുടെ പരിധിയിൽ വരിക. രാഷ്ട്രീയമോ നയതന്ത്രപരമോ ആയ തർക്കങ്ങളിലേക്ക് കരാറിനെ വലിച്ചിഴക്കാനാകില്ല. അതുകൊണ്ടുതന്നെ ഇപ്പോൾ ഇന്ത്യ സ്വീകരിച്ച നടപടി പാക്കിസ്ഥാൻ അന്താരാഷ്ട്ര കോടതിയിലോ അന്താരാഷ്ട്ര ആർബിട്രേഷൻ കോടതിയിലോ ഉന്നയിച്ചാൽ അത് നിയമത്തർക്കത്തിന് കാരണമാകുമെന്ന് സൂചനയുണ്ട്.
കരാറുമായി ബന്ധപ്പെട്ട് തർക്കമോ വിയോജിപ്പോ ഉണ്ടെങ്കിൽ, ആർബിട്രേഷൻ കോടതി (CoA) അല്ലെങ്കിൽ നിഷ്പക്ഷ സാങ്കേതിക വിദഗ്ദ്ധനെ മധ്യസ്ഥതയ്ക്കായി വിളിക്കുകയാണ് പതിവ്. മുമ്പ് പവർ പ്ലാന്റുകളുടെ അറ്റകുറ്റപ്പണി, ഭൂഗർഭജലത്തിന്റെ വിനയോഗം തുടങ്ങിയ വിഷയങ്ങളിൽ തർക്കമുണ്ടായപ്പോൾ നിഷ്പക്ഷ വിദഗ്ധരെ നിയോഗിക്കുകയാണുണ്ടായത്.
ജലം എവിടേക്ക് തിരിച്ചുവിടും?
കേന്ദ്ര സർക്കാർ പറയുന്നത് ഇതാണ്:
‘‘പാക്കിസ്ഥാന് ഒരു തുള്ളി വെള്ളം നൽകില്ല. ഇതിന് ഹൃസ്വകാല ദീർഘകാല പദ്ധതികൾ തയ്യാറായിട്ടുണ്ട്. സിന്ധു നദിയിലെ വെള്ളം തടയാനുള്ള പദ്ധതികൾ ആവിഷ്‌കരിക്കും. നദികൾ വഴിതിരിച്ചുവിടും. നദികളിലെ മണ്ണ് നീക്കി വെള്ളം വഴിതിരിച്ച് വിടും. കൂടുതൽ വെള്ളം സംഭരിക്കാൻ കഴിയുന്ന തരത്തിൽ അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് അണക്കെട്ടുകളുടെ സംഭരണശേഷി വർധിപ്പിക്കും’’.
ഇത് എത്രത്തോളം സാധ്യമാണ്, ‘യുദ്ധകാലാടിസ്ഥാനത്തിലുള്ള’ നടപടിയെടുത്താൽ പോലും?
കരാർ മരവിപ്പിക്കുക എന്ന തീരുമാനം തീർത്തും സാങ്കേതികമായി മാത്രം നിലനിൽക്കുന്നതാണ് എന്നതാണ് യാഥാർത്ഥ്യം. ഭീകരാക്രമണത്തിന്റെ പാശ്ചാത്തലത്തിൽ, രാഷ്ട്രീയമായ മുന്നറിയിപ്പ് നൽകുക എന്നതിൽ കവിഞ്ഞ്, ഈ തീരുമാനം പ്രാവർത്തികമാക്കുന്നതിൽ ഇന്ത്യയ്ക്കുമുന്നിൽ കടമ്പകളേറെയാണ്.

നദികളിലെ ജലം പാക്കിസ്ഥാനിലേക്ക് ഒഴുകുന്നത് തടയുക എന്നതും മറ്റൊരിടത്തേക്ക് തിരിച്ചുവിടുന്നതും അധിക ജലം സംഭരിക്കുന്നതും അതിസങ്കീർണമായ പ്രക്രിയയാണ്. നിരവധി വൻകിട നദികളിലൂടെ ഒഴുകുന്ന ലക്ഷക്കണക്കിന് ക്യുബിക് മീറ്റർ ജലം ഒരു ടാപ്പ് തിരിച്ച് ബന്ധിക്കുന്നതുപോലെ തടഞ്ഞുനിർത്തുക എളുപ്പമല്ല. ഇതിന് വളരെ വിപുലമായ സ്‌റ്റോറേജ് ശേഷിയുള്ള ഡാമുകളും കനാലുകളും വേണം. ഇത്തരം അടിസ്ഥാന സൗകര്യങ്ങളുണ്ടാക്കാൻ വർഷങ്ങളുടെ തയ്യാറെടുപ്പ് ആവശ്യമാണ്.
ചെനാബ്, സിന്ധു നദികളിൽ ഇന്ത്യയ്ക്ക് ജലവൈദ്യുത പദ്ധതികളുണ്ടെങ്കിലും ഇവയുടെ കപ്പാസിറ്റി കുറവായതിനാൽ, ഇവയിലേക്ക് തിരിച്ചുവിടാവുന്ന ജലത്തിന്റെ അളവ് വളരെ പരിമിതമാണ്. സിന്ധുവും പോഷകനദികളും ഒഴുകുന്നത് പർവതപ്രദേശങ്ങളിലൂടെയായതിനാൽ ജലം വൻതോതിൽ തിരിച്ചുവിടുക അസാധ്യമാണ്. മാത്രമല്ല, ജമ്മു കാശ്മീർ, ഹിമാചൽ പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിൽ വെള്ളപ്പൊക്കഭീഷണിയുമുണ്ടാകും.
പടിഞ്ഞാറൻ നദികളിൽ പുതിയ ഡാമുകളും ടണലുകളും പണിയുന്നതടക്കമുള്ള 'പരിഹാര'ങ്ങളാണ് ഇന്ത്യയ്ക്കുമുന്നിലുള്ളത്. എന്നാൽ, ഇത് ലക്ഷക്കണക്കിന് പേരുടെ കുടിയിറക്കും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും അടക്കമുള്ള പ്രകൃതിക്ഷോഭങ്ങളും വിളിച്ചുവരുത്തും. 2014 സപ്തംബറിൽ ജമ്മു കാശ്മീരിലുണ്ടായ വെള്ളപ്പൊക്കം ആസന്നഭീഷണിയായി മുന്നിലുണ്ടുതാനും. മാത്രമല്ല, ഈ നിർമാണപ്രവർത്തനങ്ങൾ തിടുക്കത്തിൽ നടപ്പാക്കാനുമാകില്ല. ഇപ്പോൾ തന്നെ അടിസ്ഥാന സൗകര്യങ്ങളില്ലാത്തതുമൂലം ഝലം, ചെനാബ്, സിന്ധു നദികളിൽനിന്നുള്ള ജലവിഹിതത്തിന്റെ 20 ശതമാനം മാത്രമാണ് ഇന്ത്യയ്ക്ക് ഉപയോഗിക്കാനാകുന്നുള്ളൂവെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. 2016-ലുണ്ടായ ഭീകരാക്രമണത്തിനെതുടർന്ന്, സിന്ധുനദീതടത്തിൽ നിരവധി ഡാമുകളുടെയും ജലസംഭരണ പദ്ധതികളും അതിവേഗം നിർമിക്കാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ, ഇത് മുന്നോട്ടുപോയില്ല.
മാത്രമല്ല, ബ്രഹ്മപുത്ര നദിയുമായി ബന്ധപ്പെട്ട് ചൈനയ്ക്കും ചില താൽപര്യങ്ങളുണ്ട്. സിന്ധുനദീതലം ചൈനയുടെ നയതന്ത്രതാൽപര്യങ്ങളുമായി ബന്ധപ്പെട്ട മേഖലയാണ്. ടിബറ്റൻ അതിർത്തിയിലൂടെ ഒഴുകുന്ന ബ്രഹ്മപുത്രയിൽ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് നിർമിക്കാൻ ചൈന നീക്കം നടത്തുകയാണ്. 11.7 ലക്ഷം കോടി രൂപയാണ് ചൈന ഇതിന് മുടക്കുനനത്. 2020-ൽ ചൈന അംഗീകരിച്ച പഞ്ചവത്സരപദ്ധതിയിലെ ഏറ്റവും വലിയ പദ്ധതിയാണിത്. പാക്കിസ്ഥാനുമായുള്ള ജലയുദ്ധത്തിലെ നിശ്ശബ്ദ സാക്ഷിയായിരിക്കില്ല, ചൈന എന്നുറപ്പാണ്.