കശ്മീരിലെ പഹൽഗാമിൽ 2025, ഏപ്രിൽ 22-ന് ഉണ്ടായ ഭീകരാക്രമണം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധത്തിൽ ആഴത്തിൽ വിള്ളലുണ്ടാക്കിയെന്ന കാര്യത്തിൽ ഒരു തർക്കവുമില്ല. ആക്രമണത്തിൽ പ്രതിഷേധിച്ച് ഇന്ത്യ എടുക്കുന്ന ശക്തമായ നടപടികളുടെ ഭാഗമായാണ് സിന്ധു നദീജല കരാർ മരവിപ്പിക്കാൻ തീരുമാനിച്ചത്. ഇത്, തന്ത്രപരമായും നിയമപരമായും മാനുഷികമായതുമായ പ്രത്യാഘാതങ്ങൾക്ക് വഴിയൊരുക്കുമെന്ന് ഉറപ്പാണ്. ഇന്ത്യയുടെ ഭാഗത്ത് നിന്നും ആക്രമണത്തിന് സാധ്യതയുണ്ടെന്നും അതിനാൽ തങ്ങൾ സൈനികമായി തയ്യാറെടുക്കുകയാണെന്നും പ്രതികരിച്ച പാകിസ്ഥാൻ, തങ്ങൾ സ്വയം രക്ഷാർത്ഥമായി മാത്രമേ ആണവായുധങ്ങൾ ഉപയോഗിക്കുകയുള്ളൂ എന്നാണ് മുന്നറിയിപ്പ് നൽകിയത്. ഇപ്പോഴുണ്ടായിരിക്കുന്ന പ്രതിസന്ധി, കഴിഞ്ഞ ആറ് പതിറ്റാണ്ടുകാലത്തെ സിന്ധു നദീജല കരാറിൻെറ ചരിത്ര പശ്ചാത്തലത്തെക്കുറിച്ചും അതിർത്തിപ്രദേശത്തുള്ള ജലവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ചും അതിൻെറ തന്ത്രപരമായ കൈകാര്യം ചെയ്യലിനെക്കുറിച്ചുമെല്ലാം ആഴത്തിൽ പഠിക്കേണ്ടതിൻെറ ആവശ്യകത ഓർമ്മിപ്പിക്കുന്നുണ്ട്.
ജലം പങ്കിടലും വിഭജനസാഹചര്യവും
നദീജലം പങ്കിടലുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങൾ തമ്മിലും രാജ്യങ്ങൾ തമ്മിലുമെല്ലാം തർക്കം ഉണ്ടാവുകയും അതിനായി ഉടമ്പടികൾ ഉണ്ടാക്കേണ്ടി വന്നിട്ടുള്ളതുമെല്ലാം ചരിത്രത്തിലുടനീളം സംഭവിച്ചിട്ടുള്ള കാര്യമാണ്. രാഷ്ട്രീയ അതിർത്തി പ്രദേശത്തുള്ള നദികൾ അപ്പുറത്തും ഇപ്പുറത്തും തമ്മിലുള്ളവരെ വലിയ ശത്രുതയിലേക്ക് നയിച്ചിട്ടുള്ള സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതുകാരണം തർക്കം പരിഹരിക്കുന്നതിന് വേണ്ടി മധ്യസ്ഥ ചർച്ചകളും പലപ്പോഴും ആവശ്യമായിട്ടുണ്ട്.

ഹെൽസിങ്കി നിയമങ്ങൾ (1966), യുഎൻ വാട്ടർകോഴ്സസ് കൺവെൻഷൻ (1997) എന്നിവയിൽ നിന്നും ഉരുത്തിരിഞ്ഞ അന്താരാഷ്ട്ര ജലനിയമവുമായി ബന്ധപ്പെട്ട അടിസ്ഥാനതത്വങ്ങൾ, ജലത്തിൻെറ തുല്യമായതും പ്രായോഗികവുമായ വിതരണം, പരസ്പരം ദോഷമുണ്ടാക്കാതെ മുന്നോട്ട് പോവേണ്ട സാഹചര്യം എന്നിവയെല്ലാം വ്യക്തമാക്കുന്നുണ്ട്. നിയമങ്ങളും അടിസ്ഥാനതത്വങ്ങളുമെല്ലാം വ്യക്തമായ മാർഗരേഖകൾ പറയുന്നുണ്ടെങ്കിലും അത് പ്രായോഗികമായി വേണ്ടവിധത്തിൽ നടപ്പിലാവുന്നില്ലെന്നതാണ് എപ്പോഴത്തെയും യാഥാർത്ഥ്യം. അധികാര അസമത്വം, ചരിത്രപരമായ വിയോജിപ്പുകൾ, ഉയർന്നുവരുന്ന പാരിസ്ഥിതിക സമ്മർദ്ദം എന്നിവയെല്ലാം നിയമങ്ങൾ കൃത്യമായി നടപ്പിലാവുന്നതിൽ പരിമിതികൾ സൃഷ്ടിക്കുന്നുണ്ട്.
നദീജലം പങ്കിടലുമായി ബന്ധപ്പെട്ട ആശങ്കകളും പ്രതിസന്ധികളും വർധിച്ചതോടെ, വിഷയത്തിൽ മധ്യസ്ഥ ഇടപെടലുകൾ ആവശ്യമായി വന്നു. ഇതോടെയാണ് യൂജീൻ ബ്ലാക്കിൻെറ നേതൃത്വത്തിൽ ലോകബാങ്ക് മുന്നോട്ട് വരികയും രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ജലപ്രതിസന്ധിക്ക് പരിഹാരം കാണാൻ സാധ്യമായ ഇടപെടൽ നടത്തുകയും ചെയ്തത്.
1947-ലെ ഇന്ത്യാ - പാകിസ്ഥാൻ വിഭജനകാലം ഈ പരിമിതികളെ വ്യക്തമായി തുറന്നുകാണിച്ച ഒരു സന്ദർഭമായിരുന്നു. ബ്രിട്ടീഷ് ഇന്ത്യ വിഭജിക്കപ്പെട്ടതോടെ പഞ്ചാബിലെ നദീജല വ്യവസ്ഥയെയാകെ പലവിധത്തിൽ ബാധിക്കുന്ന തരത്തിലാണ് പുതിയ അതിർത്തികൾ രൂപം കൊണ്ടത്. റാഡ്ക്ലിഫ് രേഖയ്ക്ക് അപ്പുറത്തും ഇപ്പുറത്തുമായി ഭൂപടം തന്നെ മാറ്റിവരയ്ക്കപ്പെട്ടു. എന്നാൽ അതിർത്തിക്ക് അപ്പുറത്തേക്കും ഇപ്പുറത്തേക്കുമായി ഒഴുകിയ നദീജലത്തിൻെറ കാര്യത്തിൽ ഒരു പരിഹാരവും ഉണ്ടായില്ല. അതീവപ്രാധാന്യമുള്ള രവി നദിയിലെ മധോപുർ, സത്ലജ് നദിയിലെ ഫിറോസ്പുർ തുടങ്ങിയ കനാൽ പദ്ധതികളെല്ലാം ഇന്ത്യയുടെ കയ്യിലായി, അതേസമയം പാകിസ്ഥാനിലെ പഞ്ചാബിലെ ജലസേചനത്തിന് ആവശ്യമായ ജലം എത്തുന്ന താഴ്-വരയിലെ കനാലുകളിലേക്കുള്ള വെള്ളത്തിൻെറ ഒഴുക്ക് മുകളിലെ ഒഴുക്കിനെ ആശ്രയിച്ചാവുകയും ചെയ്തു.

ഈ അസന്തുലിതാവസ്ഥ പെട്ടെന്ന് തന്നെ പ്രതിസന്ധിയായി മാറുകയാണ് ചെയ്തത്. അത് പിന്നീട് ഏറ്റമുട്ടലിലേക്ക് വഴിമാറി. 1948 ഏപ്രിലിൽ ഇന്ത്യ, കനാൽ ജലത്തിൻെറ ഒഴുക്ക് തടഞ്ഞത് നദികളെ എങ്ങനെ ബലപ്രയോഗത്തിനും അതിജീവനത്തിനുമുള്ള ഉപകരണങ്ങളാക്കി മാറ്റാമെന്ന് തെളിയിച്ച സന്ദർഭമായിരുന്നു. ജലതർക്കം വെറും സാങ്കേതിക വിഷയമെന്ന നിലയിൽ നിന്ന് മാറി വിഭജനത്തിന് ശേഷം പരിഹരിക്കപ്പെടാതെ പോയ മറ്റൊരു പ്രതിസന്ധിയായി മാറുകയാണ് പിന്നീട് ചെയ്തത്. ഇതിൻെറ പശ്ചാത്തലത്തിലാണ് ലോകത്തിലെ രണ്ട് രാജ്യങ്ങളുടെ അതിർത്തിയിലെ ഏറ്റവും പരീക്ഷണാത്മകമായ, ഭാവിയിൽ വലിയ പ്രത്യാഘാതങ്ങൾക്ക് സാധ്യതയുള്ള സിന്ധുനദീജല പദ്ധതിക്ക് രൂപം കൊടുക്കുന്നത്.
പ്രധാന വ്യവസ്ഥകളും മധ്യസ്ഥതയും
നദീജലം പങ്കിടലുമായി ബന്ധപ്പെട്ട ആശങ്കകളും പ്രതിസന്ധികളും വർധിച്ചതോടെ, വിഷയത്തിൽ മധ്യസ്ഥ ഇടപെടലുകൾ ആവശ്യമായി വന്നു. ഇതോടെയാണ് യൂജീൻ ബ്ലാക്കിൻെറ നേതൃത്വത്തിൽ ലോകബാങ്ക് മുന്നോട്ട് വരികയും രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ജലപ്രതിസന്ധിക്ക് പരിഹാരം കാണാൻ സാധ്യമായ ഇടപെടൽ നടത്തുകയും ചെയ്തത്. ഏകദേശം ഒരു പതിറ്റാണ്ടോളം നീണ്ട ചർച്ചകൾക്ക് ശേഷം 1960 സെപ്തംബർ 19-ന് കറാച്ചിയിൽ വെച്ച് അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവും പാകിസ്ഥാൻ പ്രസിഡൻറ് അയൂബ് ഖാനും ലോകബാങ്കിൻെറ കൂടി ഉറപ്പിൻെറ അടിസ്ഥാനത്തിൽ സിന്ധു നദീജല കരാറിൽ ഒപ്പുവെച്ചു. പ്രായോഗികമായിരുന്നുവെങ്കിലും ചില കാര്യങ്ങളിൽ വ്യക്തയില്ലാത്ത തരത്തിലാണ് കരാറിൻെറ ഭാഗമായി ജലത്തിൻെറ വിഭജനം നടന്നത്. രവി, ബിയാസ്, സത്ലജ് എന്നീ മൂന്ന് കിഴക്കൻ നദികൾ ഇന്ത്യയ്ക്ക് മാത്രം ഉപയോഗിക്കാൻ കരാർ അനുമതി നൽകുന്നു. പടിഞ്ഞാറൻ നദികളായ സിന്ധു, ഝലം, ഛനാബ് എന്നിവ കൂടുതലായും പാകിസ്ഥാന് നൽകാനുമാണ് കരാറിലെ വ്യവസ്ഥ. പ്രാദേശിക ആവശ്യങ്ങൾ, കൃഷി, വൈദ്യുതപദ്ധതികൾ എന്നിവയ്ക്കായി പരിമിതമായ രീതിയിൽ പടിഞ്ഞാറൻ നദികളിലെ ജലം ഉപയോഗിക്കാനുള്ള അവകാശവും ഇന്ത്യ നിലനിർത്തി.
ഉടമ്പടി പാലിക്കൽ, ഡാറ്റാ കൈമാറ്റം, തർക്ക പരിഹാരം എന്നിവ ഉറപ്പാക്കുന്നതിന് ഉത്തരവാദിത്തമുള്ള ഉഭയകക്ഷി സ്ഥാപനമായ പെർമനന്റ് ഇൻഡസ് കമ്മീഷന് (PIC) കൂടി കരാറിൻെറ ഭാഗമായി രൂപം കൊടുത്തിരുന്നു. പല നിലകളിലായിട്ടാണ് പ്രശ്നപരിഹാരത്തിന് വ്യവസ്ഥകൾ ഉണ്ടാക്കിയിട്ടുള്ളത്. സാങ്കേതികമായ അഭിപ്രായ വ്യത്യാസങ്ങൾ വിദഗ്ധരുടെ മധ്യസ്ഥതയിൽ പരിഹരിക്കുക, നിയമപരമായ തർക്കങ്ങൾ ആർബിട്രേഷൻ കോടതിയിൽ വെച്ച് പരിഹരിക്കുക എന്നിങ്ങനെയാണ് ഇതിൻെറ വ്യവസ്ഥകൾ. ഏകപക്ഷീയമായി കരാർ റദ്ദാക്കുന്നതിനോ മരവിപ്പിക്കുന്നതിനോ ഉടമ്പടി അനുമതി നൽകുന്നില്ല. ഇരുകക്ഷികളും തമ്മിൽ ചർച്ച ചെയ്തതിന് ശേഷം മാത്രമേ കരാറിൽ എന്തെങ്കിലും മാറ്റം വരുത്താൻ പാടുള്ളൂ. രാഷ്ട്രീയ പ്രശ്നങ്ങൾ ഉണ്ടാവുന്ന ഘട്ടത്തിൽ പോലും പരസ്പര സഹകരണത്തിന് വേണ്ടിയുള്ള ശ്രമം തുടരണമെന്ന് ഉടമ്പടി പറയുന്നു.
2025-ലെ ഭീകരാക്രമണത്തിൻെറ പശ്ചാത്തലത്തിൽ ഇന്ത്യ കരാർ താൽക്കാലികമായി മരവിപ്പിച്ചത് ഉടമ്പടിയുടെ നിയമപരമായ വ്യവസ്ഥകളിൽ നിന്ന് വ്യതിചലിച്ചുകൊണ്ടാണ്. ഇത് കേവലം സാങ്കേതികമായ വിഷയമല്ല, യുദ്ധങ്ങളുടെ കാലത്ത് പോലും ഇളകാതെ നിന്ന, ചർച്ചകളിലൂടെ നാം സാധ്യമാക്കിയ അയൽരാജ്യങ്ങളായ രണ്ട് ആണവശക്തികൾ തമ്മിൽ നയതന്ത്രബന്ധത്തിൽ വന്നിരിക്കുന്ന വലിയ വിള്ളൽ കൂടിയാണ് തുറന്നുകാണിക്കുന്നത്.

ഉടമ്പടി നേരിട്ട വെല്ലുവിളികൾ
ജലത്തിൻെറ പേരിലുള്ള യുദ്ധം ഒഴിവാക്കാൻ സാധിച്ചുവെങ്കിലും, ഇത്രയും വർഷങ്ങൾക്കിടയിൽ സിന്ധു നദീജല കരാർ പലവിധ വെല്ലുവിളികളെ അതിജീവിച്ചിട്ടുണ്ട്. ബഗ്ലിഹർ, കിഷൻഗംഗ തുടങ്ങീ ഇന്ത്യയുടെ ജലവൈദ്യുത പദ്ധതികൾക്ക് വേണ്ടി കരാർ വ്യവസ്ഥകൾ ലംഘിക്കുകയും അത് കാരണം താഴ്-വരയിലെ വെള്ളത്തിൻെറ ഒഴുക്ക് കുറയുകയും ചെയ്തിട്ടുണ്ടെന്ന് പാകിസ്ഥാൻ പലതവണ ആരോപണം ഉന്നയിച്ചിരുന്നു. പാകിസ്ഥാൻെറ ആരോപണങ്ങൾ, ജമ്മു കശ്മീരിൻെറ അടിസ്ഥാനസൗകര്യ വികസനത്തിന് തടയിടുന്നതിന് വേണ്ടിയുള്ള തന്ത്രപരമായ ശ്രമത്തിൻെറ ഭാഗമാണെന്നായിരുന്നു ഇന്ത്യയുടെ മറുപടി.

കരാറിൻെറ നടപടിക്രമങ്ങളിൽ ഈയടുത്ത കാലത്തായി പല വീഴ്ചകൾ സംഭവിച്ചിട്ടുണ്ട്. ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ വലിയ തർക്കത്തിലേക്ക് വളർത്താനുള്ള പാകിസ്ഥാൻെറ ശ്രമങ്ങളും ലോകബാങ്കിൻെറ സമാന്തരവിധി നിർണയങ്ങളും നടപടികൾ വൈകുന്നതിലുള്ള ഇന്ത്യയുടെ നിരാശയുമെല്ലാം കരാറിനെ പലപ്പോഴും പ്രതിസന്ധിയിലേക്ക് നയിച്ചിരുന്നു. കാലാവസ്ഥാ വ്യതിയാനം, ജനസാന്ദ്രത കാരണമുള്ള സമ്മർദ്ദം, അതിർത്തി കടന്നുള്ള തീവ്രവാദ പ്രവർത്തനങ്ങൾ എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടി കരാറിൽ മാറ്റം വരുത്താൻ ആലോചിക്കുന്നുവെന്ന് 2023-ലും 2024-ലും ഇന്ത്യ ഔദ്യോഗികമായി തന്നെ പാകിസ്ഥാനെ അറിയിച്ചിരുന്നു.
തന്ത്രപരമായ, നിയമപരമായ പ്രത്യാഘാതങ്ങൾ
സിന്ധുനദീജല കരാർ മരവിപ്പിക്കാനുള്ള ഇന്ത്യയുടെ തീരുമാനം തന്ത്രപരമായി ഏറെ പ്രാധാന്യമുള്ളതാണ്. പാകിസ്ഥാനിലേക്കുള്ള വെള്ളത്തിൻെറ ഒഴുക്ക് തടയുന്നതിന് നിലവിൽ ഇന്ത്യയ്ക്ക് സംവിധാനങ്ങൾ ഒന്നും തന്നെയില്ലെങ്കിലും പാകിസ്ഥാന് മുകളിൽ മാനസിക, നയതന്ത്ര സമ്മർദ്ദം ശക്തമാക്കുകയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
ഇന്ത്യയെടുത്ത തീരുമാനത്തിന് പിന്നിൽ നയതന്ത്ര പ്രശ്നവും സുരക്ഷാ കാരണങ്ങളും, മനുഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട ഭീഷണികളുമെല്ലാം ഉണ്ടാവുമെങ്കിലും അത് നടപ്പിലാക്കുമ്പോഴുള്ള നിയമപരമായ വെല്ലുവിളികളും നയതന്ത്ര പ്രതിസന്ധിയുമെല്ലാം പരിശോധിക്കേണ്ടതുണ്ട്.
ഏകപക്ഷീയമായി ഒരു കക്ഷി കരാർ മരവിപ്പിക്കുന്നത് അന്താരാഷ്ട്ര നിയമപ്രകാരം സങ്കീർണമായ നിരവധി ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. ഒരു കക്ഷിക്ക് ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രമേ ഒരു അന്താരാഷ്ട്ര കരാർ താൽക്കാലികമായി മരവിപ്പിക്കാൻ സാധിക്കുകയുള്ളൂവെന്ന് 1969-ലെ ഉടമ്പടി നിയമങ്ങളെക്കുറിച്ചുള്ള വിയന്ന കൺവെൻഷൻ വ്യക്തമാക്കുന്നുണ്ട്. അടിസ്ഥാനപരമായ ലംഘനം ഉണ്ടായാൽ മാത്രമേ, അതായത് ഒരുതരത്തിലും കരാറുമായി മുന്നോട്ട് പോവാൻ സാധിക്കാത്ത സാഹചര്യം ഉണ്ടെന്ന് ബോധ്യപ്പെടുത്താൻ സാധിച്ചാൽ മാത്രമേ കരാർ റദ്ദാക്കാനുള്ള അവകാശമുള്ളൂ. നിലവിൽ സിന്ധുനദീജല കരാറുമായി ബന്ധപ്പെട്ട് ഇത്തരമൊരു സാഹചര്യം നിലനിൽക്കുന്നില്ല. ജലം പങ്കിടുന്നതുമായി ബന്ധപ്പെട്ടുള്ള അന്താരാഷ്ട്ര കരാറുകൾ ഏകപക്ഷീയമായി റദ്ദാക്കിയ സംഭവങ്ങൾ അധികമൊന്നും ഉണ്ടായിട്ടില്ല. ഇസ്രായേലും അയൽരാജ്യങ്ങളും തമ്മിലുണ്ടായിരുന്ന 1978-ലെ നൈൽ നദീജല തർക്കം അല്ലെങ്കിൽ ജോർദാൻ നദീജലം പങ്കിടൽ വിഷയത്തിൽ, സായുധ സംഘട്ടനം നടന്ന സാഹചര്യത്തിൽ പോലും പുനരാലോചനകൾക്കും ചർച്ചകൾക്കുമാണ് ശ്രമം നടന്നത്. ഇത് കൂടാതെ, 1997ലെ ഐക്യരാഷ്ട്രസഭാ ജലസ്രോതസ്സ് സമ്മേളനം ഊന്നിപ്പറയുന്നത്, കരാറുകളിൽ ഏത് ഘട്ടത്തിലും പരമാവധി സഹകരണത്തോടെ മുന്നോട്ട് പോവണമെന്നാണ്. അത്തരത്തിൽ നോക്കുമ്പോൾ, സിന്ധു നദീജല കരാർ മരവിപ്പിക്കാനുള്ള ഇന്ത്യയുടെ തീരുമാനം ജലംപങ്കിടൽ കരാറുകളുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര നിയമങ്ങളുടേയും നിർദ്ദേശങ്ങളുടേയും ലംഘനമായി കണക്കാക്കപ്പെടാം. അതിനാൽ ഈ വിഷയത്തിൽ മധ്യസ്ഥ ഇടപെടലുകൾക്കോ നയതന്ത്രപരമായ ഒറ്റപ്പെടുത്തലിനോ ഒക്കെ സാധ്യതകൾ നിലനിൽക്കുന്നുണ്ട്.

കരാറുകൾ പെട്ടെന്ന് പിൻവലിക്കുന്നത് സംഘർഷങ്ങൾ വർധിപ്പിക്കുകയേ ചെയ്തിട്ടുള്ളൂവെന്നാണ് ചരിത്രത്തിലെ സമാന സാഹചര്യങ്ങളിൽ നിന്ന് വ്യക്തമാവുന്നത്. ഉദാഹരണത്തിന്, സുഡാനും ഈജിപ്തുമായി കരാറിലേർപ്പെടാതെ എത്യോപ്യ ഏകപക്ഷീയമായി Grand Ethiopian Renaissance Dam (GERD) നികത്തിയത് പ്രാദേശികബന്ധങ്ങളെ രൂക്ഷമായി ബാധിച്ചിരുന്നു. ആഫ്രിക്കൻ യൂണിയൻെറ അന്താരാഷ്ട്ര തലത്തിലുള്ള മധ്യസ്ഥ ഇടപെടൽ ഈ വിഷയത്തിൽ ആവശ്യമായി വരികയും ചെയ്തു. ഇതിൻെറ കൂടി വെളിച്ചത്തിൽ ചിന്തിക്കുമ്പോൾ, സിന്ധു നദീജല കരാർ വിഷയത്തിലും ഒരു മൂന്നാം കക്ഷിയുടെ ഇടപെടലിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇത് മാത്രമല്ല, പാകിസ്ഥാന് അന്താരാഷ്ട്രവേദികളിൽ വിഷയം അവതരിപ്പിക്കാനുള്ള സാഹചര്യവും ഒരുങ്ങിയിരിക്കുകയാണ്. ആഗോള ജലകരാറുകളുടെ മാനദണ്ഡങ്ങൾ പ്രാധാന്യത്തോടെ പരിഗണിക്കുന്ന രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ നയതന്ത്ര ഇടപെടലുകളെ സങ്കീർണമാക്കുകയും ചെയ്യുന്നുണ്ട്.
സാമ്പത്തികമായി പാകിസ്ഥാൻ വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോവുന്നത്. രാജ്യത്തിൻെറ ജി.ഡി.പിയുടെ 24 ശതമാനവും തൊഴിലിൻെറ 37.4 ശതമാനവും ബന്ധപ്പെട്ടുകിടക്കുന്നത് കൃഷിയുമായിട്ടാണ്. പാകിസ്ഥാൻെറ ഭക്ഷ്യവിളകളായ ഗോതമ്പ്, അരി തുടങ്ങീ കോട്ടൺ വരെയുള്ള കൃഷിക്കാവശ്യമായ ജലസേചനത്തിന് 90 ശതമാനവും ആശ്രയിക്കുന്നത് സിന്ധുനദിയിൽ നിന്നുള്ള വെള്ളമാണ്. വിത്തിടൽ, വിളവെടുപ്പ് കാലങ്ങളിലുണ്ടാവുന്ന ചെറിയ തടസ്സങ്ങൾ പോലും രാജ്യത്ത് ഭക്ഷ്യ അരക്ഷിതാവസ്ഥയ്ക്കും ഗ്രാമീണമേഖലകളിൽ ക്ഷാമത്തിനും സാമ്പത്തിക പ്രതിസന്ധിക്കുമെല്ലാം കാരണമാവും. രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നം എന്നതിലപ്പുറത്ത്, വെള്ളത്തിൻെറ ഒഴുക്ക് തടസ്സപ്പെടുത്തുന്നത് മനുഷ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയം കൂടിയാണ്. ജലത്തെ ആയുധമാക്കുന്നത് ജനങ്ങളുടെ ഉപജീവന മാർഗത്തെ മാത്രമല്ല, ജലത്തെ മനുഷ്യാവകാശമാക്കണമെന്ന് ആവശ്യപ്പെട്ട് ഉയർന്നുവരുന്ന മാനദണ്ഡങ്ങളുടെ ലംഘനമായി പരിഗണിക്കേണ്ടിവരുമെന്ന് മന്തൻ അധ്യയൻ കേന്ദ്രയിലെ ശ്രീപാദ് ധർമാധികാരി പറയുന്നു.

പടിഞ്ഞാറൻ നദികളിൽ പൂർണ്ണ നിയന്ത്രണം ഏർപ്പെടുത്തുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതിന് വർഷങ്ങളെടുക്കുമെന്നും, മാത്രമല്ല അതിന് തുടക്കമിട്ടാൽ അന്താരാഷ്ട്ര പരിശോധനയ്ക്ക് വിധേയമാകേണ്ടി വരുമെന്നും ഹിമാൻഷു തക്കറിനെപ്പോലുള്ള വാട്ടർ ഗവേണൻസ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. വിഷയത്തിൽ തന്ത്രപരമായ സമീപനമാണ് ഇന്ത്യ നടത്തേണ്ടതെന്ന് മുൻ സിന്ധു നദീജല കമ്മീഷണർ പി.കെ. സക്സേന വാദിക്കുന്നു. ഉടമ്പടിയുടെ അടിസ്ഥാനത്തിൽ പരമാവധി അധികാരം ഉറപ്പാക്കുക, മാറ്റിവെച്ചിരിക്കുന്ന ജലവൈദ്യുത പദ്ധതികൾ പൂർത്തിയാക്കുക എന്നിവയ്ക്ക് പുറമെ കരാർ മുന്നോട്ട് കൊണ്ടുപോവുന്നതിനുള്ള പുനരാലോചനകളും നടത്തണമെന്ന് സക്സേന പറയുന്നു. വിഭജനം, പരസ്പരമുള്ള സൈനികശക്തി വർധിപ്പിക്കൽ, ഇരുകൂട്ടരും ത്മിലുള്ള ശത്രുത വർധിപ്പിക്കൽ തുടങ്ങിയ പ്രശ്നങ്ങളിൽ നിന്നും ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ജലതർക്കങ്ങളിൽ നിന്നുണ്ടാവുന്ന മാനസികമായ മുറിവുകളെ വേർതിരിക്കാനാവില്ലെന്ന് വാദിക്കുന്നവരുണ്ട്. അവരുടെ അഭിപ്രായത്തിൽ സിന്ധുനദീജല കരാറിൽ എന്തുതരത്തിലുള്ള മാറ്റം വരുത്തുന്നതും പ്രശ്നം ഗുരുതരമാവാനേ സഹായിക്കുകയുള്ളൂ.
ഉടമ്പടിയുടെ നിലവിലെ സാഹചര്യം
സിന്ധു നദീജല കരാർ മരവിപ്പിച്ചത് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നയതന്ത്രബന്ധത്തിൽ നിലവിലെ സാഹചര്യത്തിൽ ഒരു പ്രധാനവിഷയം തന്നെയാണ്. ലോകത്തിലെ ഏറ്റവും മികച്ച മാതൃകയായിരുന്ന ജലനയതന്ത്ര ഉടമ്പടിയുടെ നിൽനിൽപ്പ് തന്നെയാണ് ഇവിടെ വെല്ലുവിളിയിലാവുന്നത്. മാത്രമല്ല, കാലാവസ്ഥാ വ്യതിയാനം വലിയ ഭീഷണിയായിട്ടുള്ള ഒരു മേഖലയിൽ പുതിയ അനിശ്ചിതത്വമാണ് ഉണ്ടായിരിക്കുന്നത്. രാഷ്ട്രീയ വിഷയങ്ങൾ അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്നതിനുള്ള കാരണമാവുന്നത് ശരിയാണോയെന്ന ചോദ്യവും ഇവിടെ ഉന്നയിക്കപ്പെടുന്നുണ്ട്.
ഇന്ത്യയെടുത്ത തീരുമാനത്തിന് പിന്നിൽ നയതന്ത്ര പ്രശ്നവും സുരക്ഷാ കാരണങ്ങളും, മനുഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട ഭീഷണികളുമെല്ലാം ഉണ്ടാവുമെങ്കിലും അത് നടപ്പിലാക്കുമ്പോഴുള്ള നിയമപരമായ വെല്ലുവിളികളും നയതന്ത്ര പ്രതിസന്ധിയുമെല്ലാം പരിശോധിക്കേണ്ടതുണ്ട്. ഇതിൻെറ മറുവശത്ത്, സിന്ധുനദീജല കരാറിനെ പാകിസ്ഥാൻ ഇത്രത്തോളം ആശ്രയിക്കുന്നുവെന്നത് തെളിയിക്കുന്നത് ഈ പ്രശ്നങ്ങൾക്കിടയിലും അവർ എത്രത്തോളം ദുർബലരാണെന്നതാണ്. സിന്ധുനദീജല കരാർ തകരുമോ പുനരാലോചനകളിലൂടെ നിലനിൽക്കുമോ എന്നിവയെല്ലാം ഉടമ്പടിയുടെ മാനദണ്ഡങ്ങളേക്കാളും അടിസ്ഥാനസൗകര്യ പ്രശ്നങ്ങളേക്കാളും അപ്പുറത്ത് രാഷ്ട്രീയഭാവനയുമായി ബന്ധപ്പെട്ട് കിടക്കുന്നു. നദികൾ സംഘർഷങ്ങൾക്കല്ല, സഹവർതിത്വത്തിനാണ് കാരണമാവേണ്ടതെന്ന് ഇരുരാജ്യങ്ങളും ഓർക്കേണ്ടതുണ്ട്.
കടപ്പാട്: The Wire